Sunday, 3 May 2026

ഡിഗ്രി പഠനം : ഒരു കോംബോ ഓഫർ

#ഡിഗ്രിപഠനം_ഒരു_കോംബോഓഫർ
​കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗം ഇപ്പോൾ ഒരു  കോംബോ ഓഫർ വിപണിയായി മാറിയിരിക്കുകയാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ പുതിയ പ്രഖ്യാപനം കേട്ടാൽ ആരും ഒന്ന് അമ്പരക്കും: "ഒരേ സമയം രണ്ട് ബിരുദങ്ങൾ പഠിക്കാം!" ഒന്ന് രാവിലെ, മറ്റൊന്ന് ഉച്ചയ്ക്ക് ശേഷം. 

ഒരു ഡിഗ്രി പഠിക്കാൻ പോലും കുട്ടികളെ കിട്ടാതെ കോളേജ് വരാന്തകളിൽ അധ്യാപകർ തിരുവാതിര കളിക്കുമ്പോഴാണ് അധികൃതരുടെ ഈ ഇരട്ടത്താപ്പ് ബുദ്ധി. ഒരു ബിരുദം കൊണ്ട് ഗതിപിടിക്കാത്തവർക്ക് രണ്ട് ബിരുദം നൽകി ഇരട്ടി നിരാശ സമ്മാനിക്കാനുള്ള ഈ നീക്കം ശരിക്കും അപാരം തന്നെ!

#മൾട്ടിഡിസിപ്ലിനറി എന്ന അവിയൽ.

​പുതിയ നാല് വർഷത്തെ ഓണേഴ്സ് ബിരുദത്തിന്റെ ഘടന കണ്ടാൽ ആധുനിക വിദ്യാഭ്യാസ വിചക്ഷണരുടെ ബുദ്ധി സമ്മതിച്ചു കൊടുക്കണം. 'മൾട്ടി-ഡിസിപ്ലിനറി' എന്ന ഓമനപ്പേരിൽ വിളമ്പുന്നത് വെറും അവിയൽ പരുവമാണ്. ഫിസിക്സ് മേജർ എടുക്കുന്ന വിദ്യാർത്ഥിക്ക് മൈനറായി അറബിയോ സംഗീതമോ പഠിക്കാം. ഫിസിക്സ് പഠിക്കാൻ അടിസ്ഥാനപരമായി വേണ്ട ഗണിതശാസ്ത്രം (Mathematics) പഠിക്കണ്ടേ എന്ന് ചോദിച്ചാൽ, അതൊക്കെ പഴയ സ്റ്റൈലല്ലേ എന്നാകും മറുപടി. 

കാർ ഓടിക്കാൻ പഠിക്കുന്നവനോട് സ്റ്റിയറിംഗിന് പകരം വയലിൻ പഠിച്ചോളാൻ പറയുന്നതു പോലെയാണിത്. വിഷയങ്ങൾ തമ്മിലുള്ള ബന്ധം നോക്കാതെ എന്തിനും ഏതിനും മൈനർ പദവി നൽകുന്നത് ബിരുദത്തിന്റെ അന്തസ്സ് കെടുത്തുകയേയുള്ളൂ. 

 മൂന്നാം വർഷ സെമസ്റ്ററിലെ ഇൻ്റേൺഷിപ്പ് എന്ന തട്ടിപ്പ് ഇല്ലാതാക്കേണ്ടത് മറ്റൊരു അത്യാവശ്യ കാര്യമാണ്.. പശു വളർത്തൽ കേന്ദ്രങ്ങൾ, പുൽകൃഷി സെൻററുകൾ, നവധാന്യ വിൽപ്പനകേന്ദ്രങ്ങൾ, കുട്ടിയുടുപ്പ് നിർമ്മാണ ശാലകൾ, കയർപിരി കേന്ദ്രങ്ങൾ, ഹോട്ടൽ പാചകപ്പുരകൾ എന്നിവിടങ്ങളിലെ അക്ഷരാഭ്യാസം ഇല്ലാത്ത ആളുകൾ ഡിഗ്രി വിദ്യാർഥികൾക്ക്  കോച്ചിംഗ് നൽകുന്നത് ഒട്ടും അഭികാമ്യമല്ല. ഇൻ്റേൺ ഷിപ്പിന്റെ പേരിൽ പണസമ്പാദനം നടത്താൻ ഒരു ഏജൻസിയെയും  അനുവദിച്ചു കൂടാ.

#കുട്ടികളില്ലാത്ത കലാലയങ്ങളും പ്രവാസി മോഹങ്ങളും

​ഇന്ന് കോളേജുകളിൽ കുട്ടികളേക്കാൾ കൂടുതൽ അധ്യാപകരാണ്. ഉള്ള കുട്ടികളാകട്ടെ പ്ലസ് ടു കഴിഞ്ഞാലുടൻ പാസ്പോർട്ടുമായി എയർപോർട്ടിലേക്ക് ഓടുകയാണ്. വിദേശത്ത് പോയി പാത്രം കഴുകിയാലും ഡിഗ്രി കിട്ടും, ഒപ്പം പണവും കിട്ടും എന്ന ചിന്തയിലേക്ക് മലയാളി മാറിയിരിക്കുന്നു. 

നാട്ടിൽ നിൽക്കുന്നവരാകട്ടെ മെഡിസിനും നഴ്സിംഗിനും പിന്നാലെയാണ്. ഇതിനിടയിലാണ് മമ്മൂട്ടി - മോഹൻലാൽമാരെ വെച്ച്  കൊമേഴ്സ് പഠനത്തിന് പരസ്യം നൽകി രക്ഷിതാക്കളെ വഴിതെറ്റിക്കുന്നത്. കോമേഴ്സ് പഠിച്ചില്ലെങ്കിൽ ലോകം ഇടിഞ്ഞുവീഴും, പണ്ടൊന്നും കോമേഴ്സ് ഇവിടെ ഇല്ലായിരുന്നു എന്നൊക്കെയാണ് 
ഈ പരസ്യങ്ങളുടെ ഉള്ളടക്കം.

 ഓട്ടോണമസ് കോളേജുകളും പ്രൈവറ്റ് യൂണിവേഴ്സിറ്റികളും സ്വന്തം ഇഷ്ടപ്രകാരം പരീക്ഷ നടത്തി മാർക്ക് വാരിക്കോരി കൊടുക്കുമ്പോൾ സർക്കാർ സർവകലാശാലകൾ നോക്കുകുത്തികളായി മാറുന്നു.

#വിദ്യാഭ്യാസത്തെ രക്ഷിക്കാൻ ചില 
നാടൻ വഴികൾ:
​ഈ അധപതനത്തിൽ നിന്ന് കരകയറാൻ ചില മാറ്റങ്ങൾ അനിവാര്യമാണ്

#സെമസ്റ്റർ സമ്പ്രദായം അറബിക്കടലിൽ:

 തട്ടിക്കൂട്ട് പരീക്ഷകളും ഇന്റേണൽ മാർക്ക് ദാനവും അവസാനിപ്പിച്ച് പഴയ വാർഷിക പരീക്ഷാ രീതി കൊണ്ടുവരണം.

#പരീക്ഷാ അധികാരം സർക്കാരിന്: ഓട്ടോണമസ് കോളേജുകളുടെ പരീക്ഷാ അധികാരം ഇല്ലത്രാക്കി സർക്കാർ യൂണിവേഴ്സിറ്റികൾ നേരിട്ട് പരീക്ഷ നടത്തണം. പഠിപ്പിക്കുന്നവർ തന്നെ മാർക്കിടുന്ന ഗുരുദക്ഷിണ സമ്പ്രദായം അവസാനിപ്പിക്കണം.

#മേജറും മൈനറും നേരെയാക്കുക:

 ഫിസിക്സ് പഠിക്കുന്നവൻ കണക്കും, ഹിസ്റ്ററി പഠിക്കുന്നവൻ പൊളിറ്റിക്സും പഠിക്കുന്ന പഴയ 'കോംപ്ലിമെന്ററി' രീതി തന്നെ തിരിച്ചു കൊണ്ടുവരണം. സിലബസിന് ഒരു നിലവാരമുണ്ടാകണം.

#ക്യാമ്പസ് റിക്രൂട്ട്മെന്റ്: 
ഡിഗ്രി കഴിഞ്ഞാൽ ജോലി കിട്ടുമെന്ന് ഉറപ്പാക്കാൻ സർക്കാർ കമ്പനികളുമായി സഹകരിച്ച് കൃത്യമായ പ്ലേസ്‌മെന്റ് സൗകര്യങ്ങൾ ഒരുക്കണം. സർക്കാർ പറഞ്ഞാൽ കേൾക്കുന്ന കമ്പനികൾ നമ്മുടെ നാട്ടിൽ പ്രവർത്തിക്കുന്നുണ്ട്, അവരെ പ്രോത്സാഹിപ്പിക്കണം .

​ചുരുക്കിപ്പറഞ്ഞാൽ, രാവിലെയും ഉച്ചയ്ക്കും ഓരോ ഡിഗ്രി വിളമ്പുന്ന ഈ 'ഫാസ്റ്റ് ഫുഡ്' വിദ്യാഭ്യാസം നിർത്തിയില്ലെങ്കിൽ, നാളെ കേരളത്തിലെ കോളേജുകൾ വിവാഹ മണ്ഡപങ്ങളായോ, ഷോപ്പിംഗ് സെൻററുകളായോ ഗോഡൗണുകളായോ മാറ്റേണ്ടി വരും. അധികൃതർ കണ്ണുതുറക്കുമെന്ന് പ്രത്യാശിക്കാം
- കെ എ സോളമൻ

Saturday, 2 May 2026

കുന്നത്തുനാടൻ കളരിവൈഭവം

#കുന്നത്തുനാടൻ #കളരിവൈഭവം.
തിരഞ്ഞെടുപ്പ് ഫലപ്രദമായി പ്രവചിക്കാൻ കുന്നത്തുനാട്ടിലെ സ്ഥാനാർത്ഥി കാണിക്കുന്ന അക്കൗണ്ടിംഗ്" വൈഭവം ഗഭീരം. ആധുനിക ഗണിതശാസ്ത്രം പോലും അന്താളിക്കും വോട്ടെണ്ണുന്നതിന് മുൻപേ 554 എന്ന മാന്ത്രിക ഭൂരിപക്ഷം കൃത്യമായി പ്രവചിച്ചതിന്.

ഇത്തരം പ്രഖ്യാപനങ്ങൾ കണ്ടാൽ തോന്നുക തിരഞ്ഞെടുപ്പിന് വോട്ടിംഗ് മെഷീൻ്റെയോ പോളിംഗ് ഉദ്യോഗസ്ഥരുടെയോ ആവശ്യമില്ലെന്ന്. പോൾ സർവേക്കാർ ഒരുവശത്ത് സ്റ്റാറ്റിസ്റ്റിക്കൽ ഊഹാപോഹങ്ങളുമായി ജനങ്ങളെ കണ്ണുകെട്ടിച്ച് കാട്ടിലൂടെ നടത്തുമ്പോൾ മറുവശത്ത് സ്ഥാനാർത്ഥികൾ സ്വന്തം പോക്കറ്റിൽ നിന്നും വോട്ടുകൾ എണ്ണിത്തിട്ടപ്പെടുത്തുന്നു. ചുമ്മാതല്ല സ്ഥിതിവിവര കണക്കുകൾ കല്ലുവെച്ച നുണയാണെന്ന് പറയുന്നത്.

സത്യത്തിൽ, ജനങ്ങൾ വോട്ട് ചെയ്യാൻ പോകുന്ന ആ ഒരു ദിവസത്തെ അധ്വാനം ഒഴിവാക്കി ഈ പ്രവചനങ്ങൾ മാത്രം വെച്ച് വിജയിയെ പ്രഖ്യാപിച്ചാൽ ഖജനാവിന് വലിയൊരു തുക ലാഭമുണ്ടായേനെ! ​യുദ്ധക്കളത്തിലെ കോലാഹലങ്ങളെക്കാൾ വലിയ തമാശകളാണ് നമ്മുടെ രാഷ്ട്രീയ ഗോദയിൽ അരങ്ങേറുന്നത്. മുഖ്യമന്ത്രി പദവി മുൻകൂട്ടി ബുക്ക് ചെയ്യുന്ന നേതാക്കളും, ജനവിധി വരും മുൻപേ വിധി പ്രസ്താവിക്കുന്ന സർവേ ഏജൻസികളും ചേർന്ന് വോട്ടറെ അവഹേളിക്കുകയുണ്.

വിളിച്ചാൽ വിളിപ്പുറത്ത് എത്തുന്ന എംഎൽഎമാരുടെ സേവനം വോട്ടെണ്ണൽ കഴിഞ്ഞ് ഫലം വരുമ്പോഴും ഇതേ സ്പിരിറ്റിൽ ഉണ്ടാകുമോ എന്നത് ജനം കാത്തിരിക്കുകയാണ്.  വിഡ്ഢിത്തങ്ങളുടെ ഈ  പൂരം ആഘോഷമാക്കുന്ന രാഷ്ട്രീയക്കാർ ഒരു കാര്യം മറന്നുപോകുന്നു. സർവേകളിലെ ഗ്രാഫുകൾക്കും സോഷ്യൽ മീഡിയയിലെ അവകാശവാദങ്ങൾക്കും അപ്പുറം, നിശബ്ദരായി ബൂത്തിലെത്തിയ സാധാരണക്കാരുടെ വിരലിലെ മഷിയടയാളത്തിന്  ഇവരുടെ എല്ലാ കണക്കുകൂട്ടലുകളെയും അട്ടിമറിക്കാനുള്ള ശേഷിയുണ്ടെന്ന്.

പൂരപ്പറമ്പിലെ വെടിക്കെട്ട് പോലെയാണ് ഈ വക കണക്കുകൂട്ടൽ; അവസാന അമിട്ടും പൊട്ടി പുകയടങ്ങും വരെ ആർക്കും എന്തും പറയാം, പക്ഷെ പറഞ്ഞതെല്ലാം വെള്ളം തൊടാതെ വിഴുങ്ങേണ്ടി വരും എന്ന് മാത്രം.
- കെ എ സോളമൻ