Friday, 3 April 2026

പുട്ടുപൊടി വിപ്ലവം

#പുട്ടുപൊടി #വിപ്ലവം.
ഓണത്തിനിടെ പുട്ടുകച്ചോടം എന്ന്  കേട്ടിട്ടേയുള്ളൂ, ഇപ്പോൾ നേരിട്ട് കാണുകയാണ് സപ്ലൈകോയിൽ.
​സപ്ലൈകോ ഗോഡൗണുകളിൽ അടുക്കി വെച്ചിരിക്കുന്ന 'ശബരി' പുട്ടുപൊടി    ജനങ്ങളിലേക്ക് എത്തിക്കാൻ ഇതിലും വലിയൊരു ദേശസ്‌നേഹ തന്ത്രം വേറെയില്ല. 

ഏപ്രിൽ 9ന് വോട്ട് ചെയ്തതിനു ശേഷം വിരൽത്തുമ്പിലെ മഷി കാണിച്ചാൽ ഒരു രൂപയ്ക്ക് ഒരു കിലോ ശബരി പുട്ടുപൊടി  തരാമെന്ന ഓഫർ കേട്ടാൽ തോന്നും വോട്ട് ചെയ്തവർക്കെല്ലാം സപ്ലൈകോ പായസം വെച്ച് വിളമ്പുകയാണെന്ന്. എന്നാൽ, വിരലും പൊക്കിപ്പിടിച്ച് കൗണ്ടറിന് മുന്നിൽ നിൽക്കുന്ന പാവം വോട്ടറെ കാത്തിരിക്കുന്നത് മറ്റൊരു കത്തിയാണ്; അതായത്, ആരും വാങ്ങാത്ത ആ പുട്ടുപൊടി കിട്ടണമെങ്കിൽ ആയിരം രൂപയുടെ മറ്റു സാധനങ്ങൾ കൂടി വാങ്ങണം . ചുരുക്കത്തിൽ, വോട്ടറെ പുട്ടടിക്കാനല്ല, മറിച്ച് പുട്ടുപൊടി കൊണ്ട് വോട്ടറെ പുട്ടാനാണ് സപ്ലൈകോ പ്ലാനിട്ടിരിക്കുന്നത്.

​വിപണിയിലെ പ്രധാന ബ്രാൻഡുകളായ പൊൻകതിർ, ഡബിൾ ഹോഴ്സ്, നിറപറ എന്നിവ ശരാശരി നൂറു രൂപയ്ക്ക് വിൽക്കുമ്പോൾ, ആരും തിരിഞ്ഞുനോക്കാത്ത സ്വന്തം ബ്രാൻഡ് കെട്ടിക്കിടന്ന് നശിക്കാതിരിക്കാൻ കണ്ടെത്തിയ ഈ കാഞ്ഞ ബുദ്ധി സമ്മതിച്ചു കൊടുക്കണം. ജനങ്ങൾ വോട്ട് ചെയ്യുന്നത് ജനാധിപത്യം വിജയിപ്പിക്കാനാണെങ്കിൽ, സപ്ലൈകോ അത് ഉപയോഗിക്കുന്നത് അവരുടെ ഡെഡ് സ്റ്റോക്ക് വിറ്റഴിക്കാനാണ്.

 വോട്ടെണ്ണൽ ദിവസം എത്ര വോട്ട് കിട്ടിയെന്നതിനേക്കാൾ സപ്ലൈകോ ആകാംക്ഷയോടെ കാത്തിരിക്കുന്നത് എത്ര ഒരുരൂപ പാക്കറ്റ് വിറ്റുപോയി എന്നറിയാനായിരിക്കും.

 ജനങ്ങളെ  പുട്ടുവിഴുങ്ങികളാക്കുന്ന ഈ പരിപാടി കണ്ടാൽ പാവം വോട്ടർമാർ ചിരിക്കണോ അതോ കണ്ണീരു കൊണ്ട് പുട്ടുപൊടി നനയ്ക്കണോ എന്നറിയാതെ വിഷമിക്കും. ഇവിടെ പൊട്ടന്മാർ ആരാണ്,  ഈ പദ്ധതി ആവിഷ്കരിച്ചവരോ  അതിൽ വീഴാൻ പോകുന്ന പാവം വോട്ടർമാരോ?
 - കെ എ സോളമൻ

Wednesday, 1 April 2026

സൈക്കോ പാത്ത്

സൈക്കോപാത്ത്


സഹപ്രവർത്തകരെയും അണികളെയും വാത്സല്യത്തോടെ ചേർത്തുനിർത്തേണ്ട ഒരു പ്രസ്ഥാനത്തിൽ, സ്വന്തം മുൻഗാമിയെ സൈക്കോപാത്ത് (മനോരോഗി)  പോലുള്ള കടുത്ത ക്ലിനിക്കൽ പദങ്ങൾ കൊണ്ട് അഭിഷേകം ചെയ്യുന്നത് രാഷ്ട്രീയ മര്യാദയുടെ സകല അതിർവരമ്പുകളും ലംഘിക്കുന്ന ഒന്നാണ്.

പതിറ്റാണ്ടുകളോളം പൊതുപ്രവർത്തന രംഗത്ത് നിറഞ്ഞുനിൽക്കുകയും ഭരണപരമായ മികവ് തെളിയിക്കുകയും ചെയ്ത ഒരു നേതാവിനെ, യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാതെ 'സൈക്കോപാത്ത്' എന്ന് വിളിക്കുന്നത് അൽപ്പത്തരമാണ്.

തലമുറകൾക്ക് വഴികാട്ടിയായ ഒരു രാഷ്ട്രീയ ഭീഷ്മാചാര്യനെതിരെ ഇത്തരം പ്രയോഗങ്ങൾ നടത്തുമ്പോൾ അത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ മാത്രമല്ല, മറിച്ച് ഒരു പ്രസ്ഥാനം കെട്ടിപ്പടുത്ത മൂല്യങ്ങളെക്കൂടി അവഹേളിക്കുന്നതിന് തുല്യമാണ്. ഈ കേസ് കോടതിയിലെത്തുമ്പോൾ, രാഷ്ട്രീയത്തിലെ ഈ രോഗനിർണയ യുവഡോക്ടർ വിയർക്കുമെന്ന കാര്യത്തിൽ സംശയമില്ല.

​നഷ്ടപരിഹാരമായി ചോദിച്ച 50 ലക്ഷം രൂപ കുറഞ്ഞുപോയോ എന്ന് തോന്നുംവിധം ക്രൂരമാണ് ഈ സൈക്കോപാത്ത് വിളി. രാഷ്ട്രീയ വിയോജിപ്പുകൾ പ്രകടിപ്പിക്കാൻ നിഘണ്ടുവിൽ എത്രയോ മാന്യമായ പദങ്ങൾ ബാക്കിനിൽക്കെ, മെഡിക്കൽ സർട്ടിഫിക്കറ്റുമായി നടക്കേണ്ട പദപ്രയോഗങ്ങൾ മൈക്കിന് മുന്നിൽ വിളമ്പുന്നത് ശുദ്ധവിവരക്കേടാണ്.

തന്റെ രാഷ്ട്രീയ ജീവിതം മുഴുവൻ ജനങ്ങൾക്കായി ഹോമിച്ച ജി സുധാകരൻ എന്ന നേതാവിനെ ഇത്തരത്തിൽ അപകീർത്തിപ്പെടുത്തുന്നവർ, കേസ് നടത്തിപ്പും വക്കീൽ ഫീസും കൊടുത്ത് മുടിയുമ്പോൾ മാത്രമേ വാക്കിന് കനമുണ്ടെന്ന്' മനസ്സിലാക്കുകയുള്ളൂ. കോടതി കയറി ഇറങ്ങി ഒടുവിൽ മാപ്പ് പറഞ്ഞ് തലയൂരേണ്ടി വരുന്ന അവസ്ഥയുണ്ടായാൽ, അത് രാഷ്ട്രീയത്തിലെ ഇത്തരം വെട്ടുക്കിളി പ്രയോഗങ്ങൾക്കെതിരെയുള്ള കൃത്യമായ മുന്നറിയിപ്പായിരിക്കും.

-കെ എ സോളമൻ