Friday, 18 September 2026

പരിഹാസ്യമായ നിലപാട്

#പരിഹാസ്യമായ #നിലപാട്
മുൻ ധനമന്ത്രി ഡോ. തോമസ് ഐസക് റിപ്പോർട്ടർ ചാനലിനും ആന്റോ അഗസ്റ്റിനും പിന്തുണയുമായി രംഗത്തെത്തിയത് പരിഹാസ്യമാണ്. സർക്കാരിന്റെയും ജിഎസ്ടി വകുപ്പിന്റെയും സ്വാഭാവിക നിയമനടപടികളെ രാഷ്ട്രീയവൽക്കരിക്കാനുള്ള നീക്കം ജനങ്ങൾ അംഗീകരിക്കില്ല. 

കോടികളുടെ സാമ്പത്തിക കൃത്രിമത്വവും വിദേശത്തേക്ക് പണം കടത്തിയതുമടക്കമുള്ള ഗുരുതരമായ ആരോപണങ്ങളും നേരിടുന്ന ഒരു സ്ഥാപനത്തിനെതിരെ അന്വേഷണം നടക്കുമ്പോൾ, അതിനെ നിയമവിരുദ്ധമെന്ന് മുദ്രകുത്തുന്നത് അങ്ങേയറ്റം അപലപനീയം.

സമീപകാല രാഷ്ട്രീയ ഇടപെടൽ മൂലം പാർട്ടിയിൽ നിന്ന് പുറത്തേക്കുള്ള വഴി അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് തോമസ് ഐസക്. അത്തരമൊരു അവസ്ഥയിൽ ചാനൽ കവറേജും മാധ്യമ ശ്രദ്ധയും അത്യാവശ്യമായിരിക്കുന്നു. റിപ്പോർട്ടർ ചാനലിനെ ഇപ്പോൾ പിന്തുണച്ചാൽ  അവരുടെ ടിവി  സ്ക്രീനിൽ തൻ്റെ തലയും ഫുൾ ഫിഗറും പ്രത്യക്ഷപ്പെടുമെന്ന് ഐസക്കിന് അറിയാം. അതാണ് ഇത്തരം തെറ്റായ നിലപാടുകൾ സ്വീകരിക്കാൻ കാരണം.

 മാധ്യമപ്രവർത്തനത്തിന്റെ മറവിൽ  വൻകിട സാമ്പത്തിക ക്രമക്കേടുകളും മദ്യവ്യാപാരവും നടത്തുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടത് ഭരണകൂടത്തിന്റെ പ്രാഥമിക ചുമതലയാണ്.
​സത്യസന്ധവും സുതാര്യവുമായ അന്വേഷണത്തിലൂടെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പുറത്തുകൊണ്ടുവരാൻ തീരുമാനിച്ച സംസ്ഥാന സർക്കാരിന്റെയും അന്വേഷണ ഏജൻസികളുടെയും നടപടി തികച്ചും അഭിനന്ദനാർഹമാണ്. 

നിയമം എല്ലാവർക്കും ഒരുപോലെയാണെന്നും, വൻകിട മാധ്യമ സ്ഥാപനങ്ങളോ വ്യക്തികളോ ആണെങ്കിൽപ്പോലും സാമ്പത്തിക ക്രമക്കേടുകൾ നടത്തിയാൽ രക്ഷപ്പെടാനാകില്ലെന്നുമുള്ള ശക്തമായ സന്ദേശമാണ് സർക്കാർ ഇതിലൂടെ നൽകുന്നത്.
-കെ എ  സോളമൻ

Tuesday, 15 September 2026

ചാനൽ റെയ്ഡ് സ്വാഗതാർഹം

#ചാനൽറെയ്ഡ് #സ്വാഗതാർഹം
.സന്ധ്യയായാൽ ചാനൽ മുറിയിലിരുന്ന് ലോകത്തെ സകലരെയും വിചാരണ ചെയ്ത് വിധി പ്രസ്താവിക്കുന്ന മാധ്യമ വീരന്മാർക്ക്, സ്വന്തം പടിപ്പുരയിൽ കോടതി ഉത്തരവുമായി പോലീസ് വന്നിറങ്ങിയപ്പോൾ മാത്രമാണ് 'നിയമം എല്ലാവർക്കും ഒന്നാണ്' എന്ന ബോധ്യം ഉണ്ടായത്.  

വൈകുന്നേരത്തെ ചർച്ചകളിൽ പ്രൈം ടൈം റേറ്റിംഗിനും മുതലാളിയുടെ കീശ വീർപ്പിക്കുന്നതിനുമായി ആരുടെയും ജീവിതവും അന്തസ്സും പരസ്യമായി ലേലം വിളിക്കുന്നവർ, സ്വന്തം കാര്യത്തിൽ നിയമം അതിന്റെ വഴിക്ക് വന്നപ്പോൾ പെട്ടെന്ന് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കാവലാളുകളായി മാറിയത് കാണാൻ നല്ല രസമുണ്ട്. കോടികളുടെ നികുതി വെട്ടിപ്പും തട്ടിപ്പും നടത്തിയിട്ട് മാധ്യമപ്രവർത്തനത്തിന്റെ പവിത്രതയെക്കുറിച്ച് ക്ലാസെടുക്കുന്ന ഇത്തരം ഏഴാം കൂലി മാധ്യമ പ്രമുഖർക്ക് ലഭിച്ച ഈ ചെറിയ പ്രഹരം, വാസ്തവത്തിൽ കേരളത്തിലെ സാധാരണ ജനങ്ങൾ ആഗ്രഹിച്ചതാണ്.

​ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും വ്യാജ വാർത്തകൾ മെനഞ്ഞും നാട്ടിൽ അരാജകത്വം സൃഷ്ടിക്കുന്ന അധമ മാധ്യമപ്രവർത്തനത്തിന് ഇതൊരു താക്കീത് തന്നെ. കോടതിയുടെ കൃത്യമായ ഇടപടലിലൂടെയും പോലീസിന്റെ ഉറച്ച നടപടിയിലൂടെയും ഈ മാധ്യമ പ്രമാണിമാരുടെ ധിക്കാരത്തിന് താൽക്കാലികമായെങ്കിലും അറുതിവന്നത് അഭിനന്ദനാർഹം തന്നെ. 

ഏത് ചാനലായാലും മുതലാളിയുടെ പോക്കറ്റ് നിറയ്ക്കാൻ ഏത് അധർമ്മവും കാണിക്കാമെന്ന വിചാരം ഇനി നടപ്പില്ലെന്ന് വ്യക്തമായി. മാധ്യമ ധർമ്മത്തിന്റെ പേരിൽ സ്വന്തം തട്ടിപ്പുകൾ ന്യായീകരിക്കുന്നവർക്കെതിരെ സർക്കാർ എടുത്ത ഈ നിലപാട്, വഴിതെറ്റിപ്പോകുന്ന മറ്റ് വാർത്താ ചാനലുകൾക്കും കൃത്യമായൊരു മുന്നറിയിപ്പാണ് നൽകുന്നത്.
-കെ എ സോളമൻ

Sunday, 13 September 2026

നെറികെട്ട മാധ്യമ പ്രവർത്തനം

#നെറികെട്ട #മാധ്യമപ്രവർത്തനം
റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ നടത്തിയ വസ്തുതാവിരുദ്ധവും അത്യന്തം അപലപനീയവുമായ വെളിപ്പെടുത്തലുകൾ കേരളത്തിന്റെ രാഷ്ട്രീയ-മാധ്യമ സംസ്കാരത്തിന് മങ്ങലേൽപ്പിക്കുന്നതാണ്.
 ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്ക് എതിരെ വ്യാജരേഖകളും ആരോപണങ്ങളുമായി മാധ്യമങ്ങളെ സമീപിച്ച ഗൂഢസംഘങ്ങളെക്കുറിച്ചും, അതിന് പിന്നിലെ രാഷ്ട്രീയ അജണ്ടകളെക്കുറിച്ചും വ്യക്തമായ ചിത്രം പുറത്തുകൊണ്ടുവരേണ്ടതുണ്ട്. മാധ്യമധർമ്മം മറന്ന്, ഇത്തരം വ്യാജ പ്രചാരണങ്ങൾക്ക് വേദി ഒരുക്കുകയും വസ്തുതകൾ അന്വേഷിക്കാതെ ഉത്തരവാദപ്പെട്ട സംസ്ഥാന തലവനെതിരെ ആക്ഷേപം ഉന്നയിക്കുകയും ചെയ്ത ആന്റോ അഗസ്റ്റിനെ ശക്തമായ പോലീസ് ചോദ്യം ചെയ്യലിന് വിധേയമാക്കണം..

 ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെ തകർക്കാൻ ഏത് അറ്റവും വരെ പോകുന്ന നെറികെട്ട രാഷ്ട്രീയ വൈരത്തിന്റെ ഇരയായി മാധ്യമങ്ങളെ മാറ്റുന്നത് ഭരണഘടനാ സ്ഥാപനങ്ങൾക്കും ജനാധിപത്യത്തിനും തന്നെ വൻ ഭീഷണിയാണ്.  

​സത്യസന്ധമായ വാർത്തകൾ ജനങ്ങളിലെത്തിക്കുന്നതിന് പകരം, വ്യക്തിപരമായോ രാഷ്ട്രീയപരമായോ ഉള്ള സങ്കുചിത താത്പര്യങ്ങൾക്കായി ചാനലുകളെ ദുരുപയോഗം ചെയ്യുന്ന ഇത്തരം ചാനൽ മുതലാളിമാരുടെ പ്രവർത്തനം അത്യന്തം അപകടകരമാണ്. തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് സമൂഹത്തിൽ പുകമറ സൃഷ്ടിക്കാനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിക്കുന്ന ഇത്തരം ഹീനമായ നീക്കങ്ങളെ നിയമപരമായി നിലയ്ക്കു നിർത്തേണ്ടത് അത്യന്താപേക്ഷിതമാണ്.

 വ്യാജരേഖകൾ നിർമ്മിച്ച് നൽകിയ ഗൂഢസംഘത്തിന് പിന്നിൽ പ്രവർത്തിച്ച യഥാർത്ഥ ശക്തികളെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവന്നില്ലെങ്കിൽ, അത് കേരളത്തിന്റെ പൊതുസമൂഹത്തിന് നൽകുന്ന സന്ദേശം വളരെ തെറ്റായിരിക്കും. മാധ്യമരംഗത്തെ ഇത്തരം നെറികെട്ട പ്രവണതകൾക്കെതിരെ ശക്തമായ നിയമനടപടികളും ജനകീയ പ്രതിഷേധങ്ങളും ഉയർന്നുവരേണ്ടതുണ്ട്.
-- കെ എ സോളമൻ

Wednesday, 9 September 2026

ഇ ഡി യുടെ മൂക്ക്

#ഇ_ഡി_യുടെ_മൂക്ക്
കേന്ദ്ര ഏജൻസികളുടെ മൂക്കിന്റെ അളവെടുപ്പും, അതിനെ ചൊല്ലിയുള്ള രാഷ്ട്രീയ പോരുകളും കേരള രാഷ്ട്രീയത്തിൽ പുതിയൊരു വിനോദമായി മാറി. "പിണറായിയെ വലിക്കാൻ മാത്രമുള്ള മൂക്ക് ഇ.ഡി.ക്കില്ല" എന്ന എം. സ്വരാജിന്റെ പ്രസ്താവന കേട്ടാൽ തോന്നും, അന്വേഷണ ഏജൻസികൾ ആരോപണവിധേയരുടെ കഴുത്തിലല്ല, മൂക്കിലാണ് പിടിച്ച് വലിക്കാൻ വരുന്നതെന്ന്! 

ഇ.ഡി.യെ എങ്ങനെയെങ്കിലും പ്രകോപിപ്പിച്ച് മുൻമുഖ്യനെ പെട്ടെന്നു അകത്താക്കാൻ ശ്രമിക്കുകയാണോ ഈ സൈദ്ധാന്തിക വിദ്വാന്മാർ എന്ന്  ആരും സംശയിച്ചുപോകും. 
ഇത്തരത്തിലുള്ള പ്രകോപനപരമായ പ്രസ്താവനകൾ യഥാർത്ഥത്തിൽ കേസിലെ ഗൗരവത്തെക്കാൾ ഉപരി, സ്വന്തം അണികളെ ആവേശം കൊള്ളിക്കാനുള്ള പാഴ്തന്ത്രമായി മാത്രമേ കാണാൻ കഴിയൂ.  

​ഇതിനിടയിലാണ് നിയമപരമായും രാഷ്ട്രീയമായും ചാനൽപരമായും നേരിടും എന്ന മാസ് ഡയലോഗുമായി ചിലനേതാക്കൾ  രംഗത്തെത്തിയിട്ടുണ്ട്. ഏജൻസികൾ അന്വേഷണം തുടരുകയും കോടതികൾ കേസ് പരിഗണിക്കുകയും ചെയ്യുന്ന ഒരു സംവിധാനത്തിൽ, ഈ ചാനൽ പോരാട്ടം കൊണ്ടും വാക്പോരുകൾ കൊണ്ടും കേസിലെ സത്യങ്ങൾ അപ്രത്യക്ഷമാകാൻ പോകുന്നില്ല. അന്വേഷണം അതിന്റെ വഴിക്ക് സമാധാനപരമായി പോകട്ടെ.  ആരോപണങ്ങളിൽ കഴമ്പുണ്ടോ ഇല്ലയോ എന്ന് നിയമവ്യവസ്ഥ തീരുമാനിക്കും.

രാഷ്ട്രീയ നാടകങ്ങളും വാചകമടികളും മാറ്റിവെച്ച്, നിയമത്തിന്റെ വഴിയിൽ മാത്രം കാര്യങ്ങളെ അഭിമുഖീകരിക്കുകയാണ് നേതാക്കൾ ചെയ്യേണ്ടത്.  
-കെ എ സോളമൻ

Friday, 4 September 2026

അങ്ങനെ വീണ ജോർജിനും എസ് ഐ റ്റി

#അങ്ങനെ വീണാ ജോർജിനു വേണ്ടിയും എസ്ഐടി !
അന്വേഷണ ഏജൻസികളുടെ കാര്യക്ഷമത വർദ്ധിപ്പിക്കാൻ സർക്കാർ നെട്ടോട്ടമോടുമ്പോൾ, കേവലം ഒരു ചെറിയ കേസിന് വേണ്ടി എട്ട് അംഗങ്ങളുള്ള ആർഭാട എസ്.ഐ.ടിയെത്തന്നെ രംഗത്തിറക്കിയത് തികച്ചും അഭിനന്ദനീയം. കോടികൾ ചെലവിട്ട് ഐ.പി.എസ് ഉദ്യോഗസ്ഥരെയും ബറ്റാലിയൻ കമാൻഡൻ്റുമാരെയും വെച്ച് നടത്തുന്ന ഈ മഹായജ്ഞത്തിന്റെ പത്തിലൊന്നു ചെലവ് വേണ്ട, പഴയ 'ഇടിയൻ നാറാപിള്ളയും',  കുട്ടൻപിള്ള ഏഡും', അമ്മിണി പോലീസും ചേർന്ന് വീണാജോർജിനെ കൊണ്ട് തത്തയെപ്പോലെ സത്യം പറയിപ്പിപ്പിക്കാൻ! 

നാട്ടുകാരുടെ ആരോഗ്യം സംരക്ഷിക്കാൻ ബാധ്യതയുണ്ടായിരുന്ന  വീണാ ജോർജിന് ചുറ്റും കറുത്ത തുണി കണ്ടാൽ ഉടൻ എസ്.ഐ.ടി ഇറക്കിയില്ലെങ്കിൽ പിന്നെ ആരോഗ്യം മാത്രമല്ല, ആഭ്യന്തര വകുപ്പിന്റെ ആരോഗ്യവും ക്ഷയിച്ചു പോകുമെന്നു കരുതാൻ പാടില്ലായിരുന്നു. 
​തനിക്കെതിരെ ഉയർന്നുവരുന്ന ഏത് ആരോപണത്തെയും നാടകീയമായി നേരിടാനുള്ള ചാനൽ വൈദഗ്‌ധ്യം  വീട്ടിലെ മൂലയ്ക്ക് കുത്തിയിരിക്കുന്ന വീണാ ജോർജിന് ഇപ്പോൾ കാണണമെന്നില്ല

 ഇത്രയും വിപുലമായ അന്വേഷണ സംഘത്തെ വെച്ച് റീൽസ് പിടിക്കാൻ കാണിക്കുന്ന ഈ ഉത്സാഹം ആരോഗ്യവകുപ്പിന് കീഴിലുള്ള ആശുപത്രികളിൽ ഒരു സ്ട്രെച്ചറോ കട്ടിലോ ഒപ്പിക്കാൻ കാണിച്ചിരുന്നെങ്കിൽ രോഗി കട്ടിലിൽ നിന്ന് താഴെ വീണ് ചാകാതെ രക്ഷപ്പെട്ടേനെ.

 എന്തായാലും എട്ടംപേർ ചേർന്ന് നടത്തുന്ന ഈ ഹിമാലയൻ അന്വേഷണത്തിന്റെ ഒടുവിൽ ശ്രീമതി ജോർജിനെ പുണ്യപ്പെടുത്തുമോ അതോ  കാറ്ററിംഗ് ബില്ല് കൂട്ടുമോ എന്ന് കണ്ടുതന്നെ അറിയണം.
-കെ എ സോളമൻ

Tuesday, 1 September 2026

സാമൂഹിക മൂല്യങ്ങൾക്ക് നിരക്കാത്ത പ്രസ്താവന

#സാമൂഹികമൂല്യങ്ങൾക്ക് #നിരക്കാത്ത #പ്രസ്താവന
സ്ത്രീകളെയും അവരുടെ സ്വാതന്ത്ര്യത്തെയും മുൻനിർത്തി സമൂഹത്തിലുണ്ടാകുന്ന നിയന്ത്രണങ്ങളേക്കാൾ പ്രധാനം വ്യക്തിയുടെ സുരക്ഷയും തുല്യാവകാശങ്ങളുമാണ്. 

കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ സ്ത്രീകളെക്കുറിച്ചുള്ള പ്രസ്താവന സുരക്ഷാ മുൻകരുതൽ എന്ന നിലയിലാണ് സമർത്ഥിക്കപ്പെടാൻ ശ്രമിക്കുന്നതെങ്കിലും, ആ സുരക്ഷ സ്ത്രീകളുടെ സ്വാതന്ത്ര്യം പരിമിതപ്പെടുത്തിക്കൊണ്ടാകരുത്. സുരക്ഷയും സംരക്ഷണവും സ്ത്രീക്ക് മാത്രമല്ല, ഏതൊരു മനുഷ്യനും ഒരേപോലെ ആവശ്യമുള്ളതാണ് . സുരക്ഷയുടെ പേരിൽ ഒരു വിഭാഗത്തിന്റെ പ്രവർത്തന സ്വാതന്ത്ര്യങ്ങളെ വിലക്കുന്നതും, പുരുഷാധിപത്യപരമായ രീതിയിൽ അവരെ സമൂഹത്തിൽ നിന്ന് മാറ്റിനിർത്താൻ ശ്രമിക്കുന്നതും  സാമൂഹിക മൂല്യങ്ങൾക്ക് നിരക്കാത്തതാണ്.

​ഒരു ജനാധിപത്യ രാജ്യത്ത് വ്യക്തികളുടെ അവകാശങ്ങളും കർത്തവ്യങ്ങളും നിർണ്ണയിക്കപ്പെടുന്നത് മതഗ്രന്ഥങ്ങളിലൂടെയോ വ്യക്തിഗത വിശ്വാസങ്ങളിലൂടെയോ അല്ല, മറിച്ച് ഭരണഘടനയിലൂടെയാണ്. ഇന്ത്യൻ ഭരണഘടന ഓരോ പൗരനും ലിംഗഭേദമന്യേ തുല്യതയ്ക്കും സ്വാതന്ത്ര്യത്തിനും അന്തസ്സോടെ ജീവിക്കുന്നതിനുമുള്ള അവകാശം ഉറപ്പുനൽകുന്നു. ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങളാണ് ഏതൊരു മതനിയമങ്ങൾക്കും , വ്യക്തിഗത അഭിപ്രായങ്ങൾക്കും മുകളിൽ.
 
ആയതിനാൽ സ്ത്രീകളെ രണ്ടാംകിടക്കാരായി കാണുന്നതോ അവരുടെ അധികാരത്തെ ചോദ്യം ചെയ്യുന്നതോ ആയ എല്ലാ നിലപാടുകളുംഎതിർക്കപ്പെടണം. ഭരണഘടനാപരമായ സ്ത്രീകളുടെ അവകാശം  സുരക്ഷിതവും തുല്യതയുള്ളതുമായ ഒരു സമൂഹത്തിന്റെ നിലനിൽപ്പിന് അത്യാവശ്യമാണ്.
- കെ എ സോളമൻ

Friday, 28 August 2026

അതിമാരക എക്സ്ക്ലൂസീവ്

#അതിമാരക #എക്സ്ക്ലൂസിവ്
​വർഷങ്ങളായി ക്രൈം ബ്രാഞ്ചും ഇന്റർപോളും പെടാപ്പാടുപെട്ട് തിരയുന്ന സുകുമാരക്കുറുപ്പിനെ ഒടുവിൽ ബ്രൂണോയിലെ ഒരു നിർമ്മാണ സൈറ്റിൽ നിന്ന് കണ്ടെത്താൻ കഴിഞ്ഞ ട്വന്റിഫോർ ചാനലിന്റെ അസാമാന്യ മാധ്യമ മികവിനെ അഭിനന്ദിക്കാതിരിക്കാൻ വയ്യ. കുറുപ്പ് അവിടെ സുഖമായി പണിയെടുക്കുകയാണെന്ന വാർത്ത കേട്ട് ആഭ്യന്തര വകുപ്പ് പോലും ഒരു നിമിഷം ഞെട്ടിവിറച്ചുപോയിക്കാണണം. എന്നാൽ, കുറുപ്പിന്റെ ചിത്രമെന്ന് പറഞ്ഞ് പാവം ദാമോദര മേനോന്റെ ഫോട്ടോ കാണിച്ച് നൽകിയ ആ അതിമാരക എക്സ്ക്ലൂസീവ്, വ്യാജവാർത്തകളുടെ ചരിത്രത്തിലെ തന്നെ ഒരു വലിയ നാഴികക്കല്ലാണ്.

ആർക്കും എന്തും കെട്ടിച്ചമച്ച് വിളമ്പി ആളെപ്പറ്റിക്കാം എന്ന ധാർഷ്ട്യവും, ഒരു അടിസ്ഥാന വിവരവുമില്ലാതെ വ്യക്തിഹത്യ നടത്തുന്നതിലെ ഉത്തരവാദിത്തമില്ലായ്മയും ഇവിടെ കൃത്യമായി തെളിഞ്ഞിരിക്കുകയാണ്. കുറുപ്പിനെ പിടിക്കാൻ ഇറങ്ങിത്തിരിച്ച് വഴിപോക്കരായ സാധാരണക്കാരെ കുറ്റവാളികളാക്കുന്ന ഇത്തരം മാധ്യമ ഗൂഢാലോചനകൾക്കെതിരെ ശക്തമായ നിയമനടപടികൾ തന്നെ സ്വീകരിക്കേണ്ടതുണ്ട്.

​റേറ്റിംഗിന് വേണ്ടിയും ബ്രേക്കിംഗ് ന്യൂസ് അടിച്ചിറക്കാൻ വേണ്ടിയും എന്തും ചമച്ചുണ്ടാക്കാമെന്ന അവസ്ഥ ഏതായാലും അപലപനീയമാണ്. റേറ്റിംഗ് കൂട്ടാൻ വേണ്ടി നാളെ ഇനി അലക്സാണ്ടർ ചക്രവർത്തി പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനി നടത്തുന്നുണ്ടെന്നോ, നെപ്പോളിയൻ കുട്ടനാട്ടിൽ നെല്ലുകുത്ത് പാട്ടത്തിന് എടുത്തിട്ടുണ്ടെന്നോ പറഞ്ഞ് വാർത്ത കൊടുത്താലും അത്ഭുതപ്പെടാനില്ല. വസ്തുതാപരിശോധന പോയിട്ട് പ്രാഥമിക വിവരം പോലും അന്വേഷിക്കാതെ ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന ഇത്തരം കെട്ടുകഥകൾ സംപ്രേഷണം ചെയ്യുന്ന ചാനലുകൾ പൊതുസമൂഹത്തോട് കാണിക്കുന്നത് വഞ്ചനയാണ്.

 മാധ്യമപ്രവർത്തനത്തെ ഒരു കോമഡി ഷോയാക്കി മാറ്റുന്ന ഇത്തരം പ്രവണതകൾക്ക് തടയിടാൻ മാതൃകാപരമായ ശിക്ഷാനടപടികൾ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തരമായി ഉണ്ടാകേണ്ടിയിരിക്കുന്നു.
- കെ എ സോളമൻ