Saturday, 25 April 2026

ചൂട് കൂടുമ്പോൾ ?

#ചൂടു #കൂടുമ്പോൾ?
സൂര്യൻ്റെ ചൂട് സ്‌കൂൾ കോമ്പൗണ്ടിൽ മാത്രം കൊടും ചൂടാവുകയും വീടിൻ്റെ അകത്തളങ്ങളിൽ എത്തുമ്പോൾ കുളിർകാറ്റായി മാറുകയും ചെയ്യുമെന്ന ബാലാവകാശ കമ്മീഷൻ്റെ കണ്ടെത്തൽ ശാസ്ത്രലോകത്തെ തന്നെ ഞെട്ടിക്കുന്നതാണ്. 

പത്തരയ്ക്ക് മുമ്പ് ക്ലാസ് തീർക്കണമെന്ന ഉത്തരവ് നടപ്പിലാക്കാൻ കുട്ടികൾ പുലർച്ചെ 5 മണിക്ക് എഴുന്നേറ്റ് പാലും പത്രവും വിതരണം ചെയ്യുന്നവരുടെ കൂടെ സ്കൂളിലേക്ക് പോകേണ്ടി വരുമോ എന്ന ചോദ്യം ബാക്കിയാവുന്നു.

 കുട്ടികൾ വീട്ടിലായാൽ സുരക്ഷിതരാണെന്ന് വിശ്വസിക്കുന്ന കമ്മീഷൻ, ജോലിക്ക് പോകുന്ന മാതാപിതാക്കൾ വീട്ടിൽ തനിച്ചാക്കി പോകുന്ന കുട്ടികൾക്ക് ഉച്ചയ്ക്ക് ഭക്ഷണം വിളമ്പാനും ഷോക്കടിക്കാതെ നോക്കാനും  റോബോർട്ടുകളെ ഓരോ വീട്ടിലും വിതരണം ചെയ്യാനുള്ള അടുത്ത വിപ്ലവകരമായ ഉത്തരവ് ഇറക്കുമോ? 

​വേനൽക്കാലത്ത് വെയിലത്ത് കളിക്കരുത് എന്ന ലളിതമായ യുക്തിക്ക് പകരം, കുട്ടികളെ പത്തരയ്ക്ക് നിരത്തിലിറക്കി ഉച്ചവെയിലിലൂടെ വീട്ടിലേക്ക് പായിക്കുന്നത് ഏത് തരം ബാലസംരക്ഷണമാണെന്ന് മനസ്സിലാക്കാൻ പ്രയാസം.

 പുറത്തിറങ്ങിയാൽ കരിഞ്ഞുപോകുന്ന ചൂടാണെങ്കിൽ സ്കൂൾ മുറിക്കുള്ളിലെ ഫാനിന് താഴെ ഇരിക്കുന്നതിനേക്കാൾ നല്ലത്, ആളില്ലാത്ത വീട്ടിൽ  ടി വി ക്കു മുന്നിലോ അല്ലെങ്കിൽ അടുക്കളയിൽ മൊബൈലിൽ തോണ്ടിയോ  ഇരിക്കുന്നതാണെന്ന കമ്മീഷൻ്റെ ദീർഘവീക്ഷണം അപാരം തന്നെ!

 പ്രായോഗികതയും ജീവിതസാഹചര്യങ്ങളും തൊട്ടുതീണ്ടാത്ത ഇത്തരം എസി മുറി തീരുമാനങ്ങൾ, കുട്ടികൾക്ക് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് തിരിച്ചറിയാൻ കമ്മീഷൻ്റെ കണ്ണട ഒന്ന് പരിശോധിക്കുന്നതു കൊള്ളാം. പ
- കെ എ സോളമൻ

Thursday, 23 April 2026

ഔചിത്യമില്ലായ്മ

#ആചാരപരമായ #ഔചിത്യമില്ലായ്മ.
കോട്ടയം വേമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ഭജന അവതരിപ്പിക്കുന്നതിനിടെ ക്രിസ്തീയ ഭക്തിഗാനം ആലപിച്ച നന്ദഗോവിന്ദം ഭജൻസിന്റെ നടപടി ആചാരപരമായ ഔചിത്യമില്ലായ്മയാണ്. ഓരോ ആരാധനാലയത്തിനും അതിന്റേതായ തനിമയും ആചാരങ്ങളും വിശ്വാസസംഹിതകളുമുണ്ട്. അവയെ മാനിച്ചുക്കൊണ്ട് ആ അന്തരീക്ഷത്തിന് അനുയോജ്യമായ രീതിയിൽ പെരുമാറാനാണ് ഏതൊരു കലാസംഘവും ശ്രദ്ധിക്കേണ്ടത്. 

ഒരു മതവിഭാഗത്തിന്റെ പവിത്രമായ വേദിയിൽ മറ്റൊരു മതത്തിലെ പ്രാർത്ഥനാഗീതം ആലപിക്കുന്നത് മതമൈത്രി എന്നതിലുപരി ആ ആരാധനാലയത്തിന്റെ സങ്കല്പങ്ങളെയും ഭക്തരുടെ വികാരങ്ങളെയും അവഗണിക്കുന്നതിന് തുല്യമാണ്. ഇതര മതസ്ഥരുടെ ആരാധനാ കേന്ദ്രങ്ങളിൽ ഇത്തരം രീതികൾ പരീക്ഷിക്കുമ്പോൾ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെ മുൻനിർത്തി ചിന്തിച്ചാൽ, ക്ഷേത്രപരിസരത്ത് നടന്ന ഈ ഗാനാലാപനം ഒരു അനാവശ്യ കീഴ് വഴക്കമാണെന്നും അത് മതപരമായ മര്യാദകളുടെ ലംഘനമാണെന്നും കാണാം.

 ഭജന എന്ന കലാരൂപത്തിന്റെ മൗലികത കാത്തുസൂക്ഷിക്കുന്നതിൽ ഈ സംഘത്തിന് ഉണ്ടായത് വലിയൊരു പാളിച്ച തന്നെയാണ്. ഇത്തരം ഗാനലാപനം കൊണ്ട് മതമൈത്രി ഇവിടെ പുഷ്ടിപ്പെടും എന്ന്  കരുതുന്നത് മൗഢ്യമാണ്
-കെ എ സോളമൻ

Wednesday, 22 April 2026

ആരാകണം അടുത്ത മുഖ്യമന്ത്രി?

#ആരാകണം #അടുത്ത #മുഖ്യമന്ത്രി?
പെരുമ്പളം പാലം വലിയ ആഘോഷത്തോടെ ഉദ്ഘാടനം ചെയ്തു . പാലം തുറന്നതോടെ ജനങ്ങൾക്ക് ലഭിച്ചത് വികസനത്തിന്റെ വെളിച്ചമല്ല, പൂർണ്ണമായ ഇരുട്ട് ! വിളക്കില്ല, ബസ് സർവീസില്ല, പക്ഷേ ഉദ്ഘാടന വേദിയിൽ ലൈറ്റും മൈക്കും കുറവൊന്നുമില്ലായിരുന്നു. പാലം കടക്കാൻ ആളുകൾക്ക് ഇപ്പോഴും ധൈര്യം വേണം; കാരണം റോഡ് പൂർത്തിയായിട്ടില്ല, ടാറിങ് പാതിവഴിയിൽ. എങ്കിലും പാലം തുറന്നു എന്ന വാർത്ത പത്രതലക്കെട്ടായി വന്നു. 

എല്ലാ വികസനവും ഫ്ലെക്സിലും ഫോട്ടോയിലും ആണ് ഫിനിഷ് ചെയ്തത്. അതുകൊണ്ടാണ് അവയെ ഫോട്ടോ ഫിനിഷ് എന്ന് വിളിക്കുന്നത്

ഇങ്ങനെയുള്ള  പാതിവഴി  പദ്ധതികളെ ഓടിനടന്ന് ഉദ്ഘാടനം ചെയ്യുന്നായിരുന്നു തിരഞ്ഞെടുപ്പിന് മുമ്പത്തെ ട്രെൻഡ് .
വോട്ട് ലക്ഷ്യമാക്കി വികസനം എന്ന പേരിൽ നടപ്പാക്കിയ നാടകം വിജയിച്ചോ എന്നത് മെയ് നാലിന് അറിയാം  ജനങ്ങൾക്ക് വേണ്ടി ചെയ്ത വികസനം നാട്ടിൽ പൂർത്തിയായില്ലെങ്കിലും പോസ്റ്ററുകളിലും പ്രസംഗങ്ങളിലും അത് 100 ശതമാനം പൂർത്തിയായി. 

ഇങ്ങനെയൊക്കെ പറഞ്ഞിട്ടും തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഇടതുമുന്നണി നേതാക്കൾക്ക് വലിയ ആഹ്ലാദമില്ല. 
പക്ഷെ ഐക്യ ജനാധിപത്യ മുന്നണി വലിയ തിമിർപ്പിലാണ്. അവിടെ മുഖ്യമന്ത്രി ആരെന്ന് നിശ്ചയിക്കുന്ന തരക്കിലാണ് മുൻനിര നേതാക്കൾ. കെ സുധാകരന്റെ ആവശ്യം കെ. സി വേണുഗോപാൽ മുഖ്യമന്ത്രി ആകണമെന്നാണ്. എന്നാൽ പട നയിച്ച തങ്ങളുടെ നേതാവ് വി.ഡി സതീശൻ മുഖ്യമന്ത്രി ആകണമെന്നാണ് സതീശൻ ഗ്രൂപ്പ് പറയുന്നത്. സീനിയോറിറ്റി വെച്ച് രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആകണമെന്ന് ആവശ്യപ്പെടുന്ന നേതാക്കളുമുണ്ട് .

ഈ മൂപ്പിളമ തർക്കം കഴിഞ്ഞ് ആര് മുഖ്യമന്ത്രിയായാലും കുഴപ്പമില്ല, അടുത്ത മന്ത്രിസഭയുടെ ആദ്യത്തെ മൂന്നുമാസം ലാത്തിക്കും ജലപിരങ്കിക്കും യൂണിവേഴ്‌സിറ്റി മതിലിനും പോലീസിനും വിശ്രമമില്ലാത്ത നാളുകൾ ആയിരിക്കും എന്നാണ് രഹസ്യാന്വേഷണ നിഷ്പക്ഷർ പറയുന്നത്. ഇതൊക്കെ യുക്തിപൂർവ്വം നേരിടാൻ കഴിയുന്ന ഒരാളാകണം മുഖ്യമന്ത്രി എന്നതാണ് ജനങ്ങളുടെ ആഗ്രഹം .
- കെ എ സോളമൻ

Tuesday, 21 April 2026

വിള്ളലല്ലിത്, ഷ്‌റിങ്കേജ്

#വിള്ളലല്ലിത്, #ഷ്രിങ്കേജ് !
​സിമന്റും മണലും തമ്മിൽ തെറ്റിപ്പിരിഞ്ഞതിനെ 'ഷ്രിങ്കേജ്' എന്ന ഇംഗ്ലീഷ് ലേപനമിട്ട് തടവിയ റവന്യൂമന്ത്രിയുടെ എൻജിനീയറിങ് ബുദ്ധി അപാരം. മുഖ്യമന്ത്രി എണ്ണമിട്ടു പറഞ്ഞ 58 ടെസ്റ്റുകളിൽ, തട്ടിൽ നിന്ന് വെള്ളം ചോരാതിരിക്കാനുള്ള അടിസ്ഥാന പരിശോധന മാത്രം എവിടെയോ തെറ്റി.

പാവം ചൂരൽമലക്കാർക്ക് വീട് നൽകുമ്പോൾ അതിലൊരെണ്ണം ചോർന്നൊലിച്ചാൽ എന്താണ് കുഴപ്പം? അത് അവരുടെ വീട്ടുകാരനായ മന്ത്രി നൽകുന്ന സ്നേഹത്തിന്റെ നനവ് ആയി കരുതിക്കൂടെ? അഞ്ചു കൊല്ലം അധികാരം കൈയാളിയപ്പോൾ കാണാത്ത വിനയമാണ് പുതിയ 'കൂലിപ്പണിക്കാരൻ' വേഷത്തിൽ മന്ത്രിയിൽ തെളിയുന്നത്. ഈ വിനയം അല്പം നേരത്തെ ഉദിച്ചിരുന്നെങ്കിൽ വയനാട്ടിലെ പാവങ്ങൾക്ക് കുറഞ്ഞപക്ഷം മഴ നനയാത്ത മേൽക്കൂരയെങ്കിലും കിട്ടുമായിരുന്നു . 

​വീടിൻ്റെ മേൽക്കൂരയിൽ കല്ലും മണ്ണും ചുരണ്ടിയ തന്റെ അധ്വാനത്തെ കൂലിപ്പണിയായി കാണുന്നതിൽ അഭിമാനം കൊള്ളുന്ന മന്ത്രി അല്പം കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ അതിനേക്കാൾ അഭിമാനകരമായ തോട്ടിപ്പണിക്കാരൻ എന്ന പദവി ലഭിക്കുമായിരുന്നു. മുതലാളി എന്ന വിളിപ്പേര് വെറുക്കുന്ന മന്ത്രിക്ക്, ജനങ്ങൾ ഇതിലും വലിയ പദവികൾ നൽകാൻ കാത്തിരിക്കുകയായിരുന്നു എന്നതാണ് സത്യം. 

കെട്ടിടത്തിന് മുകളിൽ കയറി പണി പാളിയ ഭാഗം ചുരണ്ടി നോക്കുന്ന മന്ത്രിയുടെ ആവേശം കണ്ടാൽ  'മുതലാളി' എന്ന് ആരും വിളിക്കില്ല .
 സ്വന്തം ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടി നല്ല പിള്ളചമയാനുള്ള ഈ ശ്രമം വെള്ളത്തിൽ വരച്ച വര പോലെയായി. 

ജനത്തിന്റെ കണ്ണിൽ പൊടിയിടാൻ ഷ്രിങ്കേജ് എന്ന വാക്ക് മതിയാകുമെങ്കിലും, അതിലൂടെ ഒലിച്ചിറങ്ങുന്ന വെള്ളത്തിൽ തെളിഞ്ഞു കാണുന്നത്  അഴിമതിയുടെ വിള്ളലുകളാണ് ബഹു മന്ത്രി.
കെ എ സോളമൻ

Saturday, 18 April 2026

വികസന മഹാത്മ്യം

#വിള്ളലുകളിൽ #തെളിയുന്ന #വികസന #മാഹാത്മ്യം
​ചൂരൽമല ടൗൺഷിപ്പിൽ നിർമ്മിച്ച വീടുകളിലെ വിള്ളൽ നിർമ്മാണത്തിലെ പിഴവല്ല, മറിച്ച് വീടുകൾക്ക് വായുസഞ്ചാരം കൂട്ടാനുള്ള നൂതന സാങ്കേതികവിദ്യയാണെന്ന് മന്ത്രി പറയാത്തത് ഭാഗ്യം. കിണർ ഗോലുവിൽ തുടങ്ങി വരഗോലുവിലെത്തി നിൽക്കുന്ന മന്ത്രിയുടെ ന്യായീകരണക്കസർത്ത് കേട്ടാൽ തോന്നും, ഈ നാട്ടിലെ ജനങ്ങൾക്കെല്ലാം കാഴ്ചശക്തിക്ക് കുഴപ്പമുണ്ടെന്ന്.  കൂലിപ്പണി രാജൻ എന്ന ട്രോളുകളും സാമൂഹ്യ മാധ്യമങ്ങളിൽ ആഘോഷമാകുന്നുണ്ട്

ഊരാളുങ്കൽ എന്ന അദ്ഭുത പ്രസ്ഥാനം പണിയെടുക്കുമ്പോൾ നൂറ് കോടിയുടെ പെരുമ്പളം പാലം ഇരുന്നൂറ്റി എഴുപത് കോടിയിൽ എത്തുന്നതും സ്വാഭാവികം. ഈ അധിക തുക വിള്ളലുകൾ മുൻകൂട്ടി കണ്ട് അവ അടയ്ക്കാനുള്ള എപോക്സി എന്ന പശ വാങ്ങാൻ മാറ്റിവെച്ചതാണോ എന്ന് ജനം സംശയിച്ചാൽ അവരെ കുറ്റം പറയാനാകില്ല. പാലത്തിൽ നാളെ വിള്ളൽ കണ്ടാലും അത് കായലിലെ മീനുകൾക്ക് മുകളിലേക്ക് നോക്കാനുള്ള വിടവാണെന്ന്" പറയാൻ നമുക്ക് മിടുക്കരായ വേറെയും മന്ത്രിമാരുണ്ട്. 

​മഴ പെയ്യുമ്പോൾ വീട് ചോരുന്നത് മാധ്യമങ്ങൾ ഉണ്ടാക്കുന്ന കപട വാർത്തയാണെന്ന് പ്രഖ്യാപിക്കുന്ന മന്ത്രിയുടെ തൊലിക്കട്ടി അപാരം . ജനങ്ങളുടെ കണ്ണീരിനും പരാതിക്കും വില കൊടുക്കാത്ത ഭരണകൂടത്തിന് മുന്നിൽ ഇനി ഒരേയൊരു രക്ഷാമാർഗ്ഗമേയുള്ളൂ; ആ മാന്ത്രിക കെ-നേറ്റീവിറ്റി കാർഡ് എടുത്തു ഒരിക്കൽ കൂടി വീശുക. വിള്ളലിൽ തൂങ്ങിക്കിടക്കുന്ന മാപ്രകൾ കാർഡിലേക്കു എടുത്തുചാടും

പൊതുജനം ഉദാരമായി സംഭാവന ചെയ്ത  പണം യാതൊരുവിധ മാനദണ്ഡവും കൂടാതെ  വാരിയെറിഞ്ഞ് നടത്തിയ ഈ നിർമ്മാണ  ധൂർത്തിൻ്റെ  ചോർച്ച എങ്ങനെ അടയ്ക്കാൻ കഴിയുമെന്നു ആദ്യം നോക്കുക. അഴിമതിയുടെ വിള്ളലുകൾ മറയ്ക്കാൻ ഏതു  കാർഡ് വീശിയാലും ജനങ്ങളുടെ ബോധ്യത്തിന് മുന്നിൽ അതൊന്നും വിലപ്പോകില്ലെന്ന് ഇറങ്ങിപ്പോകാൻ ഓങ്ങി നില്ക്കുന്ന മന്ത്രിമാർ മറന്നുപോകരുത്.
- കെ എ സോളമൻ

Monday, 13 April 2026

പുലിവാൽ സ്റ്റോറി

#പുലിവാൽ #സ്റ്റോറി
നമ്മുടെ ഇടതു നേതാക്കൾ 'കേരള സ്റ്റോറിക്ക്' മറുപടിയായി ഒരു സൗഹൃദ സ്റ്റോറി' ഇറക്കാൻ നോക്കിയതായിരുന്നു, പക്ഷേ ഒടുവിൽ അത് 'പുലിവാൽ സ്റ്റോറി' ആയി മാറിയ മട്ടാണ്.

കെട്ടിക്കാൻ പോകുന്ന വൈറൽ മോണാലിസ പ്രായം പൂർത്തിയായതാണോ എന്നറിയാതെ ആ കല്യാണപ്പന്തലിൽ പോയി ചിരിച്ചുനിന്ന് സെൽഫിയെടുത്തതാണ് ഇപ്പോൾ വിനയായിരിക്കുന്നത്. സംഗതി കോടതിയിലെത്തിയാൽ, "ഞങ്ങൾ കല്യാണത്തിന് ശാപ്പാട് അടിക്കാൻ പോയതാണ്, പ്രായം നോക്കാൻ പോയതല്ല" എന്ന ലൈൻ പിടിക്കേണ്ടി വരും. 

നിയമം അനുസരിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹത്തിന് കൂട്ടുനിൽക്കുന്നവർക്കും അതിൽ പങ്കെടുക്കുന്നവർക്കും എതിരെ ചൈൽഡ് മാര്യേജ് പ്രൊഹിബിഷൻ ആക്ട് പ്രകാരം കേസെടുക്കാൻ വകുപ്പുണ്ട്. പെൺകുട്ടിക്ക് 18 തികഞ്ഞില്ലെന്ന് തെളിഞ്ഞാൽ, നേതാക്കൾക്ക് കിട്ടാൻ പോകുന്നത് ഇമ്മിണി നീണ്ട കുറ്റപത്രമായിരിക്കും.

​നിയമവശം നോക്കിയാൽ സംഗതി അല്പം കടുപ്പമാണ്. ഒരു ബാലവിവാഹത്തിൽ കാർമ്മികത്വം വഹിക്കുന്നവർക്കോ അതിനെ പ്രോത്സാഹിപ്പിക്കുന്നവർക്കോ രണ്ട് വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും കിട്ടാൻ സാധ്യതയുണ്ട്. ഇതിപ്പോൾ എം.പിമാരും മന്ത്രിമാരും ഒക്കെയായതുകൊണ്ട്, കേസ് ഡയറിയിൽ പേര് വരുന്നത് തന്നെ വലിയ നാണക്കേടാണ്. 

മധ്യപ്രദേശ് പോലീസ് കേരളത്തിലേക്ക് വണ്ടികയറുമോ അതോ നേതാക്കൾ അങ്ങോട്ട് ചെന്ന് കാര്യങ്ങൾ ബോധ്യപ്പെടുത്തുമോ എന്ന് കണ്ടറിയണം. എന്തായാലും അതിഥി ദേവോ ഭവ എന്ന് കരുതി പോയവർക്കും സ്വർഗ്ഗത്തിൽ വിവാഹം നടത്താൻ തീരുമാനിച്ചവർക്കും ഇനി കോടതിയിൽ "യുവർ ഓണർ, ഞാനൊന്നും അറിഞ്ഞില്ലേ" എന്ന് പാടേണ്ട അവസ്ഥ വരാതിരുന്നാൽ ഭാഗ്യം.

 അതെന്തായാലും അടുത്ത തവണ ഏതെങ്കിലും വൈറൽ കല്യാണത്തിന് പോകുമ്പോൾ വധൂവരന്മാരുടെ ആധാർ കാർഡോ, സ്കൂൾ വിടുതൽ സർട്ടിഫിക്കറ്റോ ഒന്ന് ചെക്ക് ചെയ്യുന്നത് നേതാക്കക്കളുടെ ഭാവി സുരക്ഷയ്ക്ക് വളരെ നല്ലതായിരിക്കും!
-കെ എ സോളമൻ

Thursday, 9 April 2026

പോളിംഗ് കണക്കിലെ കല്ലും നെല്ലും

#പോളിംഗ് #കണക്കിലെ #കല്ലുംനെല്ലും
​ഇടതുപക്ഷം ഭരണത്തുടർച്ചയുടെ മധുരം സ്വപ്നം കാണുമ്പോൾ, സെഞ്ച്വറി അടിച്ചു ഭരണത്തിലേറുമെന്ന് യുഡിഎഫ് ക്യാമ്പ്.  "ഭരണം നിങ്ങൾക്ക്, അധികാരം ഞങ്ങൾക്ക്" എന്ന മട്ടിൽ 15-ൽ കുറയാതെ സീറ്റുകൾ നേടി കിങ് മേക്കറാകാൻ എൻഡിഎയും. 

എന്നാൽ, ഇത്തവണത്തെ യഥാർത്ഥ ഹീറോ മറ്റാരുമല്ല, സാക്ഷാൽ എസ്.ഐ.ആർ ആണ്. പരേതർ വെള്ള വസ്ത്രവും ധരിച്ച് രാത്രിയിറങ്ങി  പോളിംഗ് ഉദ്യോഗസ്ഥരുമായി സൗഹൃദം സ്ഥാപിക്കുന്നതും പിറ്റേദിവസം കള്ളവോട്ടു ചെയ്യുന്ന സംഭവങ്ങളും  റിപ്പോർട്ട് ചെയ്തു കണ്ടില്ല.
ഈ അദൃശ്യ നിയന്ത്രണം പല നേതാക്കളുടെയും നെഞ്ചിടിപ്പ് കൂട്ടിയിട്ടുണ്ട്.
​തിരഞ്ഞെടുപ്പ് നിയമങ്ങൾ അരിയാതെ കളത്തിലിറങ്ങിയ ചില നേതാക്കളെക്കാൾ കഷ്ടമായിരുന്നു പ്രിസൈഡിങ് ഓഫീസറുടെ ഹാൻഡ് ബുക്ക് ഒരു തവണ പോലും വായിക്കാത്ത ചില തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ അവസ്ഥ. വോട്ടറുടെ കൈവിരലിൽ മഷി പുരട്ടുന്നതിന് മുൻപ് വിരൽ ഏതാണെന്ന് തപ്പി നാല് മണിക്കൂർ കളഞ്ഞ ആ ഉദ്യോഗസ്ഥ സത്യത്തിൽ ഒരു ഗവേഷക തന്നെയാവണം. സ്വന്തം വീട്ടിലായാലും ഓഫീസിലായാലും അറിയാത്ത നിയമത്തിന്റെ പേരിൽ ഇത്രയും വലിയ പിടിവാശി കാണിക്കുന്ന ഇത്തരക്കാരാണ് ജനാധിപത്യ പ്രക്രിയയിലെ അപ്രതീക്ഷിത വിഘ്നങ്ങൾ.
​പുതുപ്പള്ളിയിലെ ചാണ്ടി ഉമ്മന്റെ പോസ്റ്ററില്ലാ, കൊട്ടിക്കലാശമില്ലാ മാതൃക വരുംകാല സ്ഥാനാർത്ഥികൾക്ക് പരീക്ഷിക്കാവുന്ന ഒരു ധീരമായ മാതൃകയാണെങ്കിലും, മറ്റു ചില കാഴ്ചകൾ അത്ര സുഖകരമായിരുന്നില്ല. ബൂത്തിനു മുന്നിലെ സത്യാഗ്രഹ നാടകങ്ങളും ബൂത്തിന് പുറത്ത്  അണികളുടെ തമ്മിലടിയും ജനാധിപത്യത്തിന്റെ ഉത്സവച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചു. ഇതിനിടയിൽ അരങ്ങേറിയ കത്തിക്കുത്തും അനിഷ്ട സംഭവങ്ങളും നാടിനാകെ നാണക്കേടായി മാറി. 

വികസനത്തെക്കുറിച്ചും നിയമത്തെക്കുറിച്ചും വാചാലരാകുന്നവർ അണികളുടെ ആവേശം അക്രമത്തിലേക്ക് മാറാതെ നോക്കേണ്ടിയിരുന്നു.  വോട്ടിന് വേണ്ടിയുള്ള ഓട്ടത്തിനിടയിൽ മാനുഷിക മൂല്യങ്ങൾ വോട്ടിംഗ് യന്ത്രത്തിൽ കുടുങ്ങിപ്പോകാതിരിക്കാൻ  നാം ഇനിയെങ്കിലും ശ്രദ്ധിക്കേണം.
- കെ എ സോളമൻ