Sunday, 19 July 2026

കാലുവാരൽ രാഷ്ട്രീയം

#കാലുവാരൽ #രാഷ്ട്രീയം
രണ്ടുമാസം മാത്രം മുഖ്യമന്ത്രി കസേരയിലിരുന്ന സതീശനെ പൂട്ടാൻ സ്വന്തം പാർട്ടിയിലെ ‘അടിയൊഴുക്ക് വിദഗ്ധർ’ വല നെയ്യുന്നത് കാണുമ്പോൾ അതിശയവും നിരാശയും ഒരുപോലെ തോന്നുന്നു. പത്തുവർഷത്തെ പിണറായി ഭരണത്തിന് ശേഷം ജനങ്ങൾ വൻ ഭൂരിപക്ഷത്തോടെ യുഡിഎഫിനെ അധികാരത്തിലേറ്റിയത് ഇത്തരം ഗ്രൂപ്പ് കളികൾ ആസ്വദിക്കാനായിരുന്നില്ല.

ഉമ്മൻചാണ്ടി അനുസ്മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളും, പുതുപ്പള്ളിയിലെ സ്മൃതികുടീര സന്ദർശന വേളയിൽ സ്വന്തം മുഖ്യമന്ത്രിയെ ‘ഏകാന്ത പഥികൻ’ ആക്കിയ സംഭവവും കോൺഗ്രസിനെ പൊതുസമൂഹത്തിന് മുന്നിൽ നാണംകെടുത്തുന്നതാണ്. പാർട്ടിയുടെ ആഭ്യന്തര ഭിന്നതകൾ മറച്ചുവയ്ക്കുന്നതിനുപകരം പരസ്യമായി പ്രകടിപ്പിക്കുന്ന സമീപനം ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശമാണ് നൽകുന്നത്.

പത്തുവർഷത്തെ പിണറായി ഭരണകാലത്ത് പല വിഷയങ്ങളിലും നിശബ്ദനായി നിന്ന മുതിർന്ന നേതാവ് വി. എം. സുധീരൻ ഇപ്പോൾ സ്വീകരിക്കുന്ന നിലപാടുകളും ആശയക്കുഴപ്പം സൃഷ്ടിക്കുന്നവയാണ്. ഒരേസമയം സതീശനെ പിന്തുണയ്ക്കുകയും കെ. സി. വേണുഗോപാലിനോട് അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന സമീപനം ചാനൽ ചർച്ചകൾക്ക് വിഷയമാകാമെങ്കിലും, പാർട്ടിക്ക് വ്യക്തമായ ദിശാബോധം നൽകുന്നില്ല.

പ്രതിപക്ഷത്തിന്റെയും ചില മാധ്യമങ്ങളുടെയും പിന്തുണയോടെ അരങ്ങേറുന്ന ഈ ആഭ്യന്തര പോര് യുഡിഎഫിന് വോട്ട് ചെയ്ത ജനങ്ങളോടുള്ള മാപ്പർഹിക്കാത്ത അവഗണനയാണ്. ജനങ്ങൾ പ്രതീക്ഷിച്ചത് കാര്യക്ഷമമായ ഭരണവും ബദൽ രാഷ്ട്രീയവുമായിരുന്നു; നേതാക്കളുടെ വ്യക്തിപരമായ ശക്തിപ്രകടനങ്ങളല്ല.

മറുവശത്ത്, കേരളത്തിന് യഥാർത്ഥത്തിൽ ഒരു മുഖ്യമന്ത്രിയുണ്ടോ എന്ന ചോദ്യം പോലും ഉയരുന്ന സാഹചര്യമാണ് ഇന്ന് കാണുന്നത്. തലസ്ഥാന നഗരത്തിലെ കാര്യങ്ങൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്ന ഒരു മേയർ ഉള്ളപ്പോൾ, സംസ്ഥാന ഭരണത്തിന്റെ നേതൃത്വം എവിടെയാണെന്ന് പലപ്പോഴും സംശയം തോന്നുന്നു. 

സ്വന്തം കുടുംബക്ഷേത്രം സന്ദർശിച്ചതിന്റെ പേരിൽ പോലും ചില തീവ്ര നിലപാടുകാർക്ക് മുന്നിൽ വിശദീകരണം നൽകേണ്ട അവസ്ഥയിലേക്ക് മുഖ്യമന്ത്രി എത്തുന്നത് നേതൃത്വത്തിന്റെ ദൗർബല്യമായാണ് വിലയിരുത്തപ്പെടുന്നത്. അതിന് ശക്തമായ മറുപടി നൽകാൻ കോൺഗ്രസിലെ നേതാക്കൾ പോലും മുന്നോട്ട് വരാത്തത് കൂടുതൽ അത്ഭുതപ്പെടുത്തുന്നു.

തലസ്ഥാനത്ത് കാര്യപ്രാപ്തിയുള്ള ഒരു മേയർ ഇല്ലായിരുന്നുവെങ്കിൽ അവിടുത്തെ സ്ഥിതി എന്താകുമായിരുന്നു? ഭരണത്തിന്റെ പല തലങ്ങളിലും ഉണ്ടാകുന്ന ശൂന്യതകൾ മറ്റ് ശക്തികൾക്ക് ഇടംനേടാനുള്ള സാഹചര്യം സൃഷ്ടിക്കുമായിരുന്നു.

ഇടതുമുന്നണിയുടെ വോട്ട് ബാങ്ക് പ്രീണന രാഷ്ട്രീയവും കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ കാലുവാരൽ രാഷ്ട്രീയവും ഒരുപോലെ കേരളത്തിന്റെ നിലവിലെ ഭരണ-രാഷ്ട്രീയ സാഹചര്യത്തിന്റെ ശാപങ്ങളായി മാറിയിരിക്കുകയാണ്. ജനങ്ങളുടെ വിശ്വാസവും പ്രതീക്ഷയും സംരക്ഷിക്കുന്നതിലല്ല, ആഭ്യന്തര തർക്കങ്ങളിലും പ്രീണന രാഷ്ട്രീയത്തിലും ഊർജം ചെലവഴിക്കുന്ന സമീപനം സംസ്ഥാനത്തിന്റെ പുരോഗതിക്ക് ഒരിക്കലും ഗുണകരമാകില്ല.
-കെ എ സോളമൻ

Thursday, 16 July 2026

സർക്കാർ നിയമലംഘകരെ സംരക്ഷിക്കുന്നു

#സർക്കാർ #നിയമലംഘകരെ #സംരക്ഷിക്കുന്നു.
പോലീസ് യൂണിഫോം ഉപയോഗിച്ച് നിയമലംഘനം നടത്തുന്നത് പൊതുജനവിശ്വാസത്തിന്റെയും ജനാധിപത്യ ഉത്തരവാദിത്തത്തിന്റെയും കാതലിനെയാണ് ബാധിക്കുന്നത്. ആലപ്പുഴ എംഎൽഎ എ.ഡി. തോമസ് ഉന്നയിച്ച ആരോപണങ്ങൾ, എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെ പ്രതിസ്ഥാനത്ത് നിർത്തുന്നു  നവകേരള പന്തിഭോജന ബസ് യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായ മർദ്ദിച്ചതിനും  കേസ് അട്ടിമറിക്കുന്നതിനും പിന്നിൽ അജിത് കുമാർ ആണെന്നു വ്യക്തം 

ഉന്നത പോലീസ് ഉദ്യോഗസ്ഥർ നിയമം അട്ടിമറിക്കുന്നതിൽ സജീവമായി ഏർപ്പെടുമ്പോൾ, അവർ യൂണിഫോമിന്റെ സ്ഥാപനപരമായ സമഗ്രത ഇല്ലാതാക്കുന്നു. അത്തരം നടപടികൾ ഭരണപരമായ ദുഷ്‌കൃത്യങ്ങളെ മറികടക്കാനും  പൗരന്മാരെ സംരക്ഷിക്കാനും ഉദ്ദേശിച്ചിട്ടുള്ള സ്ഥാപനങ്ങൾക്ക് തന്നെ നാണക്കേടായി മാറുകയും ചെയ്യുന്നു

അജിത് കുമാറിൻറെ കാര്യത്തിൽ​നിലവിലെ വി.ഡി. സതീശൻ ഭരണകൂടം പ്രകടിപ്പിക്കുന്ന വ്യക്തമായ മടിയും ഒട്ടും താൽപര്യമില്ലാത്ത സമീപനവും  ആശങ്കാജനകമാണ്. നിയമപരമായ സാങ്കേതികതകളുടെയും നടപടിക്രമ കാലതാമസത്തിൻ്റെയും  പിന്നിൽ മറഞ്ഞിരിക്കുന്നതു കുറ്റവാളികളായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന രീതിയാണ്.  

തെറ്റ് ചെയ്യുന്നവരെ  സംരക്ഷിക്കില്ലയെന്നു വാഗ്ദാനം  ചെയ്ത് അധികാരത്തിൽ വന്ന ഒരു ഭരണസംവിധാനത്തിൽ കുറ്റക്കാരനായ ഉദ്യോഗസ്ഥന് ഉടനടി അച്ചടക്ക നടപടിയിൽ നിന്ന് ഒഴിഞ്ഞുമാറാനും ഉന്നതതല ഡിജിപി സ്ഥാനക്കയറ്റത്തിലേക്ക് അടുക്കാനും എങ്ങനെ കഴിയുന്നു?. വ്യവസ്ഥാപിത അഴിമതിക്കും പോലീസ് ക്രൂരതയ്ക്കുമെതിരെ വേഗത്തിലുള്ളതും വിട്ടുവീഴ്ചയില്ലാത്തതുമായ നടപടിയാണ് യഥാർത്ഥ ഭരണത്തിന് വേണ്ടത്.

-കെ എ സോളമൻ

Tuesday, 14 July 2026

ഒരു പെൻഷൻ ട്രഷറി പുരാണം

#ഒരുപെൻഷൻട്രഷറി #പുരാണം!
​പെൻഷൻ വാങ്ങാൻ ട്രഷറിയിൽ കയറി ഇറങ്ങി ചെരുപ്പുകൾ തേഞ്ഞ ഒരു പെൻഷൻകാരൻ ചിന്തിക്കുകയാണ്: ഈ പെൻഷൻ നിയമങ്ങൾ ഉണ്ടാക്കുന്നത് തിരുവനന്തപുരത്തെ മന്ത്രിമാരാണോ, അതോ ലോക്കൽ ട്രഷറിയിലിരുന്നു ജോലി ചെയ്തു കോണുതിരിഞ്ഞ ഉദ്യോഗസ്ഥരോ? 

ഓരോ മാസം ചെല്ലുമ്പോഴും ട്രഷറിയിൽ പുതിയ നിയമമാണ് നമ്മേ കാത്തിരിക്കുന്നത്.
​കഴിഞ്ഞ വർഷത്തെ ഹിറ്റ് നിയമം ഓർമ്മയുണ്ടല്ലോ; ചെക്കിന് പുറകിൽ ഒപ്പിടുന്നതിന്റെ കൂടെ ഫോൺ നമ്പറും എഴുതണം! പണം കൈപ്പറ്റുന്നവന്റെ ഏഴാം തലമുറയെ വരെ ട്രാക്ക് ചെയ്യാനാണോ ഈ നമ്പറെന്ന് വ്യക്തമല്ല. ആർക്ക് വേണമെങ്കിലും ആരുടെ നമ്പർ വേണമെങ്കിലും എഴുതിവെക്കാവുന്ന ഈ ഡിജിറ്റൽ യുഗത്തിൽ, ഫോൺ നമ്പർ എഴുതിയാൽ എന്ത് തട്ടിപ്പാണ് ഒഴിവാകുന്നത് എന്ന് ചോദിക്കരുത്. എങ്കിലും പാവം പെൻഷൻകാർ പേനയും പോക്കറ്റിലിട്ട് നടന്ന് നമ്പറെഴുതി ആ കടമ്പ കടന്നു.

​എന്നാൽ ഇന്ന് പതിനാലാം തീയതി സംഭവിച്ചത് അതിലും മനോഹരമായ ഒന്നാണ്. പത്താം തീയതി കഴിഞ്ഞു ചെന്നാൽ ഒരു മാസത്തെ പലിശ കൂടി കിട്ടുമെന്ന് പണ്ട് ഏതോ പുണ്യാത്മാവായ ട്രഷറിഓഫീസർ പറഞ്ഞതു കൊണ്ടാണ് പതിനാലാം തീയതി വരെ കാത്തിരുന്ന് ട്രഷറിയിൽ എത്തിയത്. അവിടെ ചെന്നപ്പോഴാണ് ഇന്നത്തെ പുതിയ കണ്ടെത്തൽ അക്കൗണ്ടിംഗ് ഓഫീസർ വക.

​"ഭാര്യയുടെ ചെക്കിന്റെ പുറകിൽ പണം വാങ്ങാൻ വന്ന ഭർത്താവിന്റെ ഒപ്പ് ഭാര്യ സാക്ഷ്യപ്പെടുത്തിയിട്ടില്ല!"
​കഴിഞ്ഞ മാസം വരെ ഇല്ലാത്ത ഈ വിചിത്ര നിയമം കേട്ട് അന്തംവിട്ടു നിന്നു. ജോലിത്തിരക്ക് കാരണം ലോകം തിരിഞ്ഞു കിടക്കുകയാണെന്ന് ഭാവിക്കുന്ന അക്കൗണ്ടന്റിനെ തിരുത്താൻ പോയിട്ട് കാര്യമില്ലെന്നറിയാം. അതു കൊണ്ട് പതുക്കെ പറഞ്ഞു: "കഴിഞ്ഞ മാസം 14-ന് വന്നതാണ്, പുതിയ ജി.ഒ  അറിഞ്ഞില്ല സാർ സോറി മേഡം. അടുത്ത മാസം മുതൽ ഒപ്പ് സാക്ഷ്യപ്പെടുത്തി   കൊണ്ടുവരാം."

​പക്ഷേ ഓഫീസർക്ക് അത് അത്ര പോര എന്ന് തോന്നി. ചെക്കും മടക്കി വീട്ടിലേക്ക് ഓടിക്കാൻ തന്നെയായിരുന്നു പ്ലാൻ. എന്നാൽ താഴെയുള്ള ജീവനക്കാർക്ക് എവിടു ന്നോ ഒരു സിമ്പതി  
 "ഇദ്ദേഹം കഴിഞ്ഞ 10-20 കൊല്ലമായി ഇവിടെ കയറി കാല് തേഞ്ഞ ആളാണ് മാം." 

അങ്ങനെ അവർ പറഞ്ഞതു കൊണ്ട് മാത്രം ഭാര്യയുടെ ചെക്ക് പാസായി കിട്ടി! 

എൻറെയീ ഭാഗ്യം ലഭിക്കാൻ സാധ്യതയില്ലാത്ത, ഒപ്പ് അറ്റസ്റ്റ് ചെയ്യാതെ വരുന്ന മറ്റു മുട്ടുവേദനക്കാരുടെ അവസ്ഥ ആലോചിച്ചപ്പോൾ എന്താ ഒരു ആശ്വാസം.! 

​ഇനി അറിയാനുള്ള ആഗ്രഹം കൊണ്ട് ചോദിക്കുകയാണ്; പുതിയ യു.ഡി.എഫ് സർക്കാരിന്റെ ഒന്നാം നമ്പർ വികസന അജണ്ടയാണോ ഈ 'ഒപ്പ് സാക്ഷ്യപ്പെടുത്തൽ', അതോ ട്രഷറിയിൽ മാറിമാറി വരുന്ന ഉദ്യോഗസ്ഥരുടെ തലച്ചോറിൽ വിരിയുന്ന വിചിത്ര ചിന്തകളോ? 

മുൻപ് പേരും ഒപ്പും ഫോൺ നമ്പറും നൽകിയാൽ പാസായിരുന്ന ചെക്കിന്, ഇപ്പോൾ ഈ സാക്ഷ്യപ്പെടുത്തൽ കൊണ്ട് എന്ത് വലിയ സാമ്പത്തിക ക്രമക്കേടാണ് തടയാൻ പോകുന്നത്?
​ഇത്തരം ഉദ്യോഗസ്ഥർക്ക് ഇടയ്ക്കിടെ ഒരു മനുഷ്യത്വ ട്രെയിനിങ് കൊടുക്കുന്നത് നന്നായിരിക്കും.

 ഇപ്പോൾ കസേരയിലിരുന്ന് തിരിയുന്നവർ ഓർക്കേണ്ട ഒരു കാര്യുണ്ട്, നാളെ പെൻഷൻ പറ്റി ഈ വരിയിൽ വന്ന് നിൽക്കേണ്ടത് ഇതേ ആളുകൾ തന്നെയാണ്. പക്ഷേ ആയകാലത്ത്' ആർക്കാണ് ഒരിക്കൽ പ്രായമാകുമെന്നും പെൻഷൻ പറ്റുമെന്നും ഓർമ്മയുണ്ടാകുക?  സത്യം പറഞ്ഞാൽ എനിക്കും  സർവീസിൽ  ഇരുന്നപ്പോൾ ഒരിക്കലും പെൻഷൻ പറ്റില്ല എന്ന വിചാരമായിരുന്നു 

​പെൻഷൻകാരുടെ പ്രയാസം നീക്കാൻ ചില നൂതന ആശയങ്ങൾ സൗജന്യമായി നിർദ്ദേശിക്കാൻ സന്തോഷമേയുള്ളൂ. 

​പെൻഷൻകാരെ അനാവശ്യമായി ബുദ്ധിമുട്ടിക്കാതെ, ഡിജിറ്റൽ കാലത്തിനനുസരിച്ച് ട്രഷറി ജീവനക്കാരുടെ നിയമ നിർമ്മാണ ഭ്രാന്ത് അവസാനിപ്പിക്കാൻ താഴെ പറയുന്ന നൂതന മാർഗ്ഗങ്ങൾ നടപ്പിലാക്കാവുന്നതാണ്:

​(1)വൺ ടൈം ഓതറൈസേഷൻ' (One-Time Authorization): ഭാര്യയുടെ പെൻഷൻ ഭർത്താവോ, തിരിച്ചോ വാങ്ങാൻ വരികയാണെങ്കിൽ വർഷത്തിലൊരിക്കൽ മാത്രം ഒരു അംഗീകാര പത്രം (Authorization Letter) വാങ്ങി കമ്പ്യൂട്ടറിൽ അപ്‌ഡേറ്റ് ചെയ്യുക. ഓരോ മാസവും ചെക്കിന് പുറകിൽ പുതിയ ഒപ്പ് പരീക്ഷണങ്ങൾ നടത്തുന്നത് ഇതോടെ ഒഴിവാക്കാം.

​(2)ബയോമെട്രിക് ഡിജിറ്റൽ ഡിസ്പെൻസർ (Biometric Dispenser): ചെക്കും ഒപ്പും സാക്ഷ്യപ്പെടുത്തലും ഇല്ലാതെ, പെൻഷൻകാരന്റെ ആധാർ ലിങ്ക് ചെയ്ത വിരലടയാളം അല്ലെങ്കിൽ ഐറിസ് സ്കാൻ വഴി പണം കൈപ്പറ്റുന്ന ആളെ പെട്ടെന്ന് തിരിച്ചറിയാനുള്ള സംവിധാനം ലോക്കൽ ട്രഷറികളിൽ കൊണ്ടുവരുക.

​(3)ട്രഷറി ജീവനക്കാർക്ക് എംപതി ക്ലിനിക് (Empathy Training): കസ്റ്റമർ സർവീസിൽ കൊടുക്കുന്നതുപോലെ, ട്രഷറി ജീവനക്കാർക്ക് പെൻഷൻകാരോട് എങ്ങനെ മാന്യമായി പെരുമാറണം എന്നതിനെക്കുറിച്ച് നിർബന്ധിത പരിശീലനം നൽകുക.

വൃദ്ധജനങ്ങളോട് കരുണ കാണിക്കുക എന്നത് സാംസ്കാരസമ്പന്നമായ ഒരു സമൂഹത്തിന്റെ ലക്ഷണമാണ്. എന്തെങ്കിലും കാര്യത്തിനായി ട്രഷറിയിൽ വന്നാൽ വീണ്ടും വീട്ടിലേക്ക് തിരിച്ചോടിച്ച് കഷ്ടപ്പെടുത്തുന്ന ഈ റണ്ണിങ് റേസ്' രീതി ദയവായി അവസാനിപ്പിക്കുക. പെൻഷൻ എന്നത് ആരുടെയും ദാനമല്ല, അധ്വാനിച്ചതിന്റെ നീക്കിയിരിപ്പാണ് !
- കെ എ സോളമൻ

Sunday, 12 July 2026

ക്ലാസ് മുറികൾ സംരക്ഷിക്കപ്പെടണം

#ക്ലാസ്റൂമുകൾ #സംരക്ഷിക്കപ്പെടണം
സ്കൂൾ കാമ്പസുകളിൽ രാഷ്ട്രീയ പ്രവർത്തനങ്ങൾ, ബാഹ്യ കേഡർമാർ, പ്രത്യയശാസ്ത്ര പ്രചാരണങ്ങൾ എന്നിവ നിരോധിക്കാനുള്ള തമിഴ്‌നാട് സർക്കാരിന്റെ കർശന തീരുമാനം വളരെ പ്രശംസനീയമാണ്.  കുട്ടികളുടെ ഭാവി സംരക്ഷിക്കുന്നതിനുള്ള ഒരു അനിവാര്യമായ നടപടിയാണിത്.

പഠനം, വിമർശനാത്മക ചിന്ത, സ്വഭാവ രൂപീകരണം എന്നിവയ്ക്കായി മാത്രം സമർപ്പിച്ചിരിക്കുന്ന പവിത്രമായ ഇടങ്ങളായി ക്ലാസ് മുറികൾ തുടരണം. പുറത്തുനിന്നുള്ള രാഷ്ട്രീയക്കാരെയോ പാർട്ടി പ്രവർത്തകരെയോ സ്കൂളുകളിൽ പ്രവേശിക്കാൻ അനുവദിക്കുന്നത് അക്കാദമിക് മികവിൽ നിന്ന് ശ്രദ്ധ മാറ്റുകയും വോട്ട് ബാങ്ക് സമാഹരണത്തിനുള്ള വിളനിലങ്ങളായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ ദുരുപയോഗപ്പെടുത്തുകയും ചെയ്യുന്നു.

ബാഹ്യ രാഷ്ട്രീയ ഇടപെടലിനുള്ള വാതിലുകൾ അടച്ചുപൂട്ടുകയും ഔദ്യോഗിക ചുമതലയിലുള്ള തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്ക് മാത്രമേ സ്കൂളിൽ പ്രവേശിക്കാൻ കഴിയൂ എന്ന നയം ഉറപ്പാക്കുകയും വേണം.  എങ്കിൽ മാത്രമേ  യുവ മനസ്സുകൾക്ക് വളരാൻ കഴിയുന്ന നിഷ്പക്ഷവും സുരക്ഷിതവും അച്ചടക്കമുള്ളതുമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ കഴിയൂ..

​സജീവ രാഷ്ട്രീയം സ്കൂളുകളിലേക്ക് നുഴഞ്ഞുകയറുമ്പോൾ, 18 വയസ്സിന് താഴെയുള്ള വിദ്യാർത്ഥികളിൽ ഉണ്ടാകുന്ന ദോഷകരമായ ഫലങ്ങൾ ഗുരുതരവും ദീർഘകാലം നിലനിൽക്കുന്നതുമാണ്. ചെറുപ്രായത്തിൽ വിഷലിപ്തമായ രാഷ്ട്രീയ വൈരാഗ്യങ്ങൾക്ക് വിധേയമാകുന്നത് പലപ്പോഴും കുട്ടികളുടെ ആരോഗ്യകരമായ പ്രകടനങ്ങളെ ഇല്ലാതാക്കുന്നു.  പഠനത്തിലും വ്യക്തിഗത വളർച്ചയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, സ്കൂൾ രാഷ്ട്രീയം  അക്കാദമിക് കലണ്ടറിനെ തടസ്സപ്പെടുത്തുകയും  വിദ്യാർത്ഥികളുടെ  ശ്രദ്ധ .മാറിപ്പോകാൻ ഇടവരുത്തുകയും ചെയ്യും.

രാഷ്ട്രീയത്തിന്റെ അഴുക്കുചാലുകളിലേക്ക് കുട്ടികളെ തള്ളിവിടുന്നത് അവരുടെ ബാല്യകാല സമാധാനം കവർന്നെടുക്കുകയും വിദ്യാർത്ഥി സമൂഹത്തിനുള്ളിൽ ആഴത്തിലുള്ള വൈകാരികവും സാമൂഹികവുമായ വിള്ളലുകൾ സൃഷ്ടിക്കുകയും ചെയ്യും. ഈ രാഷ്ട്രീയ നിരോധനം ഒരു ദേശീയ മാതൃകയായി കാണുകയും നമ്മുടെ സ്കൂളുകളെ യഥാർത്ഥ പഠന ക്ഷേത്രങ്ങളായി സംരക്ഷിക്കുന്നതിന് കേരളമുൾപ്പെടെ മറ്റെല്ലാ സംസ്ഥാനങ്ങളും തയ്യാറാകുകയും വേണം

കെ എ സോളമൻ

Saturday, 11 July 2026

എസ് ജാനകി

#എസ് #ജാനകി
മലയാള ചലച്ചിത്ര സംഗീത ശാഖയ്ക്ക് നികത്താനാവാത്ത നഷ്ടം സമ്മാനിച്ചുകൊണ്ട് നമ്മെ വിട്ടുപിരിഞ്ഞ ആ പ്രിയ ഗായികയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം. 

പതിറ്റാണ്ടുകളോളം തന്റെ മധുരതരവും ഭാവസാന്ദ്രവുമായ ശബ്ദം കൊണ്ട് മലയാളികളുടെ ഹൃദയത്തിൽ കുടിയേറിയ അവർ പാടിയ ഓരോ ഗാനവും നമ്മുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. പ്രണയവും വിരഹവും ഭക്തിയും ആർദ്രതയുമെല്ലാം ആ ശബ്ദത്തിലൂടെ ഒഴുകിയിറങ്ങിയപ്പോൾ പിറന്നത് കാലത്തെ അതിജീവിക്കുന്ന അനശ്വരമായ സംഗീത വിരുന്നുകളാണ്.

 ഈണങ്ങളുടെ ലോകത്തുനിന്ന് അവർ വിടപറഞ്ഞെങ്കിലും, ആ ശബ്ദമാധുര്യം മലയാളി മനസ്സിനെ ഈറനണിയിച്ചും സാന്ത്വനിപ്പിച്ചും റേഡിയോ തരംഗങ്ങളിലും സംഗീത വേദികളിലും എന്നെന്നും അനശ്വരമായി നിലനിൽക്കും; തീരാത്ത ആ നഷ്ടത്തിലും ആ ഗാനങ്ങൾ വരുംതലമുറകൾക്കും വഴിവിളക്കായി മാറും.
- കെ എ സോളമൻ

Friday, 10 July 2026

സ്ത്രീകളുടെ സൗജന്യ യാത്ര

#സ്ത്രീകളുടെ_സൗജന്യ_യാത്ര
കെഎസ്ആർടിസി ബസുകളിലെ സൗജന്യ യാത്രയിലൂടെ സ്ത്രീകളെ യഥാർത്ഥത്തിൽ ശാക്തീകരിക്കുകയാണോ സർക്കാർ ചെയ്യുന്നത്, അതോ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഒരു പ്രത്യേക വിഭാഗത്തിന്റെ വോട്ട് ഉറപ്പാക്കാനുള്ള രാഷ്ട്രീയ തന്ത്രമാണോ ?

 സാധാരണ കെഎസ്ആർടിസി ബസുകൾ ഓടുന്നത് എൻ എച്ചിൽ ആണ് അല്ലാതെ ബൈറോഡുകളിൽ അല്ല. എൻ എച്ചിലൂടെ യാത്ര ചെയ്യുന്ന  ഉദ്യോഗസ്ഥരായ സ്ത്രീകൾക്ക്  സൗജന്യം ലഭിക്കുമ്പോൾ ഇവിടെ അർത്തുങ്കൽ , തൈക്കൽ, ഒറ്റമശ്ശേരി, അഴീക്കൽ, പള്ളിത്തോട് എന്നീ തീരമേഖലയിൽ നിന്ന് കൊച്ചി വരെ യാത്ര ചെയ്ത് പീലിംഗ്ഷെഡുകളിലും ടെക്സ്റ്റൈൽ ഷോപ്പുകളിലും ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ഒരു സൗജന്യവും ലഭിക്കുന്നില്ല അവർ യാത്ര ചെയ്യുന്നത്  സ്വകാര്യ ബസുകളിലും മറ്റു കോൺട്രക്ട് വാഹനങ്ങളിലും ആണ്. അതായത് എല്ലാ സ്ത്രീകൾക്കും ബസ് യാത്ര സൗജന്യം ലഭിക്കുന്നില്ല. അതുകൊണ്ട് സൗജന്യ യാത്ര സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമാണെന്ന് കരുതാൻ ആവില്ല

സ്ത്രീകളുടെ സുരക്ഷ, വിദ്യാഭ്യാസം, തൊഴിൽ, തുല്യവേതനം, സ്വയംപര്യാപ്തത എന്നിവ ഉറപ്പാക്കുകയാണ് യഥാർത്ഥ സ്ത്രീശാക്തീകരണം. എന്നാൽ അതിനുപകരം, ഒരു വിഭാഗത്തിന് മാത്രം സൗജന്യ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുന്നത് ശാക്തീകരണത്തിന്റെ യഥാർത്ഥ ലക്ഷ്യത്തെ തന്നെ ഇല്ലാതാക്കുന്നു. 

 സഹായം ആവശ്യമുള്ളത് സ്ത്രീകൾ മാത്രമല്ല; സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പുരുഷന്മാരും, വിദ്യാർത്ഥികളും, വയോജനങ്ങളും, ഭിന്നശേഷിക്കാരും സമൂഹത്തിലുണ്ട്. അതിനാൽ സഹായത്തിന്റെ മാനദണ്ഡം ലിംഗമല്ല, സാമ്പത്തികവും സാമൂഹികവുമായ ആവശ്യകതയായിരിക്കണം. പുരുഷന്മാർക്ക് സൗജന്യം ഏർപ്പെടുത്തിയാൽ ആ പണം അവർ മദ്യപിച്ച് നശിപ്പിക്കും എന്ന് ഒരു മോശപ്പെട്ട ചിന്താഗതിയും ഇത്തരം തീരുമാനത്തിന് പിന്നിലുണ്ട്. പുരുഷന്മാരെ ഒന്നടങ്കം കുടുംബം നോക്കാത്തവരും മദ്യപാനികളുമായി ചിത്രീകരിക്കുന്നത് നവോത്ഥാനക്കാർക്കും പുതുയുഗവക്താക്കൾക്കും ഒരുപോലെ ചേർന്ന നടപടിയല്ല

ഇന്ന് നിരന്തരം പറയപ്പെടുന്ന ജെൻഡർ ഇക്വാളിറ്റി എന്ന ആശയം, അവകാശങ്ങളിലും അവസരങ്ങളിലും തുല്യത ഉറപ്പാക്കുക എന്നതാണ്. എന്നാൽ ഒരു ലിംഗത്തിന് മാത്രം സ്ഥിരമായ ആനുകൂല്യങ്ങൾ നൽകുകയും മറ്റുള്ളവരെ പൂർണമായും ഒഴിവാക്കുകയും ചെയ്യുന്നത് സമത്വത്തിന്റെ ആശയത്തോട് പൊരുത്തപ്പെടുന്നില്ല. തുല്യത എന്നത് പ്രത്യേക പരിഗണനയല്ല; നീതിയുക്തമായ പരിഗണനയാണ്.

ഇത്തരം പ്രഖ്യാപനങ്ങൾ പലപ്പോഴും തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഉയർന്നുവരുന്നത് എന്നതും പൊതുജനങ്ങൾ ശ്രദ്ധിക്കുന്ന കാര്യമാണ്. അതിനാൽ, സാമൂഹിക പരിഷ്കാരത്തേക്കാൾ രാഷ്ട്രീയ നേട്ടമാണ് ഇതിന്റെ പ്രധാന ലക്ഷ്യമെന്ന സംശയം ഉയരുന്നത് സ്വാഭാവികമാണ്. 
ദീർഘകാല വികസന പദ്ധതികൾക്ക് പകരം ഉടനടി ജനപ്രീതി നേടുന്ന സൗജന്യ പ്രഖ്യാപനങ്ങൾ ജനാധിപത്യത്തെ ക്ഷേമരാഷ്ട്രീയത്തിൽ നിന്ന് വോട്ട് ബാങ്ക് രാഷ്ട്രീയത്തിലേക്ക് നയിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നു.

സ്ത്രീകളെ ശക്തരാക്കേണ്ടത് സൗജന്യ യാത്രയിലൂടെ അല്ല; മികച്ച വിദ്യാഭ്യാസം, സുരക്ഷിതമായ പൊതുസ്ഥലങ്ങൾ, കൂടുതൽ തൊഴിലവസരങ്ങൾ, സംരംഭകത്വത്തിന് പിന്തുണ, മികച്ച പൊതുഗതാഗത സംവിധാനം എന്നിവയിലൂടെയാണ്. അവയാണ് സ്ത്രീകളുടെ ആത്മവിശ്വാസവും സാമ്പത്തിക സ്വാതന്ത്ര്യവും വർധിപ്പിക്കുന്നത്. അതുകൊണ്ട്, സ്ത്രീകൾക്ക് മാത്രമായി സൗജന്യ യാത്ര നൽകുന്നത് യഥാർത്ഥ സ്ത്രീശാക്തീകരണത്തിന്റെ പ്രതീകമല്ലെന്ന നിലപാടാണ് സ്വാഗതം ചെയ്യേണ്ടത്. 

 ക്ഷേമപദ്ധതികൾ ലിംഗാടിസ്ഥാനത്തിലല്ല, ആവശ്യകതയുടെയും നീതിയുടെയും അടിസ്ഥാനത്തിലായിരിക്കണം. അപ്പോഴാണ് ജെൻഡർ സമത്വവും സാമൂഹിക നീതിയും ഒരുപോലെ സംരക്ഷിക്കപ്പെടുക.
- കെ എ സോളമൻ

Thursday, 9 July 2026

ലഹരി മാഫിയയുടെ പിടിയിൽ കേരളം ?

#ലഹരിമാഫിയയുടെ #പിടിയിൽകേരളം?
​കേരളത്തിൽ സമീപകാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട 'ഓപ്പറേഷൻ തൂഫാൻ' പോലുള്ള റെയ്ഡുകളും രജിസ്റ്റർ ചെയ്യപ്പെടുന്ന മയക്കുമരുന്ന് കേസുകളും സംസ്ഥാനത്ത് ലഹരി മാഫിയ എത്രത്തോളം ആഴത്തിൽ വേരൂന്നിയിരിക്കുന്നു എന്നതിന്റെ ഞെട്ടിക്കുന്ന തെളിവാണ്. 

ഡെലിവറി ബോയ്സിന്റെ വേഷമണിഞ്ഞ് പോലും മയക്കുമരുന്ന് ഏജന്റുമാർ നമ്മുടെ വിദ്യാലയ പരിസരങ്ങളിലും പൊതുവിടങ്ങളിലും സ്വൈര്യവിഹാരം നടത്തുന്നു എന്ന കണ്ടെത്തൽ അതീവ ഭീതിജനകമാണ്. ഒരു തലമുറയെയാകെ മയക്കുമരുന്നിന്റെ അടിമകളാക്കി മാറ്റുന്ന ഈ വിപത്തിനെ തുടച്ചുനീക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കുന്നു എന്ന് സർക്കാർ അവകാശപ്പെടുമ്പോഴും, ലഹരി ശൃംഖലകൾ ഇത്രയധികം വളരാൻ അനുവദിച്ച വ്യവസ്ഥിതിയുടെ പരാജയം ഇവിടെ പ്രകടമാകുന്നു. 

നിയമപാലകരുടെ കൺമുന്നിൽ വേഷപ്രച്ഛന്നരായി മാഫിയാ സംഘങ്ങൾ കറങ്ങിനടന്നിട്ടും അത് മുൻകൂട്ടി തടയാൻ കഴിയാതിരുന്ന ഇന്റലിജൻസ് സംവിധാനങ്ങളുടെ വീഴ്ച അപലപനീയമാണ്. ​ഇത്തരം സാമൂഹിക വിപത്തുകൾ സംസ്ഥാനത്തെ വിഴുങ്ങുമ്പോൾ, മുൻ ഭരണാധികാരികളുടെ നിസ്സംഗതയും അഴിമതിയും ഈ തകർച്ചയുടെ ആക്കം കൂട്ടിയിട്ടുണ്ട്.

 ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടിയിരുന്നവർ ഭരണം കൈവിട്ടപ്പോൾ കൊള്ളമുതലിന്മേൽ അടയിരുന്ന് സുഖിക്കുന്ന കാഴ്ചയാണ് കേരളംകാണുന്നത്.  ഭരണസിരാകേന്ദ്രങ്ങളിലിരുന്നവർ ലഹരി മാഫിയകൾക്കും കുറ്റവാളികൾക്കും തണലൊരുക്കുകയും സ്വന്തം പോക്കറ്റ് വീർപ്പിക്കാൻ ജനവിരുദ്ധ ശക്തികളുമായി കൂട്ടുകൂടുകയും ചെയ്തു. 

കോടികളുടെ അഴിമതിയിലും കൊള്ളയിലും മുഴുകി, സംസ്ഥാനത്തെ യുവതലമുറയുടെ ഭാവി ഇരുട്ടിലാക്കിയ മുൻ ഭരണാധികാരികൾക്ക് ഇത്രയധികം കേസുകൾ പിടിക്കപ്പെടുമ്പോഴും യാതൊരുവിധ ലജ്ജയോ കുറ്റബോധമോ തോന്നുന്നില്ല എന്നത് അങ്ങേയറ്റം പരിതാപകരവും ജനാധിപത്യ മൂല്യങ്ങളോടുള്ള വെല്ലുവിളിയുമാണ്.
- കെ എ സോളമൻ