#സ്കൂൾ_വിദ്യാഭ്യാസത്തിലെ_തുഗ്ളക്ക്_പരിഷ്കാരങ്ങൾ.
അപ്പൂപ്പൻ മന്ത്രിയുടെ തൊണ്ണൂറ്റിമുപ്പത്തിയെട്ടു പോലുള്ള സംഖ്യാ ശാസ്ത്രം പുതിയ മന്ത്രിയും ഒട്ടും തെറ്റാതെ കാത്തുസൂക്ഷിച്ചതോടെ ട്രോൾ ഗ്രൂപ്പുകാർക്ക് വിഷയദാരിദ്ര്യം ഇല്ലാതായി. എന്നാൽ സംഖ്യാ പാരമ്പര്യത്തിൽ മാത്രം ഒതുക്കാതെ, മുൻ മന്ത്രിയുടെ തുഗ്ലക്ക് പരിഷ്കാരങ്ങളായ ബാക്ക് ബെഞ്ച് നിർമാർജനവും കൈപ്പുസ്തക പരീക്ഷയുമൊക്കെ അതേപടി കോപ്പി അടിക്കാനാണ് ഷംസുദ്ദീൻ മന്ത്രിയുടെ പ്ലാൻ.
ഏതോ പൊട്ടസിനിമയിലെ ഡയലോഗ് കേട്ട് ആവേശം മൂത്ത് ക്ലാസ് മുറികളിലെ ബാക്ക് ബെഞ്ചുകൾ ഇല്ലാതാക്കാൻ ബെഞ്ചുകളെല്ലാം വട്ടത്തിൽ (സർക്കുലർ) ഇടണമെന്നായിരുന്നു അപ്പൂപ്പൻ മന്ത്രി ശിവൻകുട്ടിയുടെ തിയറി. ക്ലാസിലെ കുട്ടികളുടെ എണ്ണക്കൂടുതൽ കാരണം ഇത് പ്രായോഗികമല്ലെന്ന് മാത്രമല്ല, വട്ടത്തിൽ തിരിഞ്ഞിരുന്ന് ഒടുവിൽ കുട്ടികൾക്ക് പിടലി വേദന വരുത്തിവെക്കാനേ ഇത് ഉപകരിക്കൂ എന്ന് അദ്ദേഹത്തിന് ആരും പറഞ്ഞു കൊടുത്തില്ല. അധ്യാപകർക്ക് ക്ലാസ് എടുക്കാൻ പോയിട്ട് ഒന്നു തിരിഞ്ഞു നിൽക്കാൻ പോലും ഇടമില്ലാത്ത ഈ വിചിത്ര പരിഷ്കാരം നടപ്പിലാക്കാൻ നോക്കിയാൽ ക്ലാസ് എടുക്കൽ കസേര കളിയായി മാറും.
സ്കൂളുകളിലെ സ്ഥലസൗകര്യം നോക്കി അധ്യാപകർക്ക് വിട്ടുകൊടുക്കേണ്ട സീറ്റ് ക്രമീകരണത്തിലാണ് മന്ത്രിമാരുടെ ഈ അനാവശ്യ കൈകടത്തൽ. ബാക്ക് ബെഞ്ച് ഒഴിവാക്കാൻ കുട്ടികളെ ദിവസവും മാറ്റിയിരുത്തുന്ന 'റൊട്ടേഷൻ രീതി' കൊണ്ടുവന്നാൽ പോലും പ്രശ്നമുണ്ട് പൊക്കം കൂടിയവർ മുന്നിലെത്തുമ്പോൾ പുറകിലെ കുട്ടികളുടെ കാഴ്ച മറയും.
ഇതിനുപുറമേയാണ് അധ്യയനവർഷ മദ്ധ്യത്തിൽ പെട്ടെന്ന് മുളപൊട്ടുന്ന കൈപ്പുസ്തക നിർമാണവും അതു സംബന്ധിച്ചുള്ള പരീക്ഷകളും! ഇത് വല്ലതും നടന്നോ എന്നതിന് കൃത്യമായ എന്തെങ്കിലും രേഖകൾ സ്കൂളുകളിൽ സൂക്ഷിച്ചിട്ടുണ്ടോ എന്നതു സംബന്ധിച്ച്ആർക്കും ഉറപ്പില്ല. സിലബസ് ഇങ്ങനെ എപ്പോൾ വേണമെങ്കിലും മാറ്റാമെന്ന അവസ്ഥ വന്നാൽ കുട്ടികളുടെ പരീക്ഷാഫലം സിബിഎസ്ഇ ഫലപ്രഖ്യാപനം പോലെ തമാശയായി മാറും.
ആൺ- പെൺ കുട്ടികളെ ഇടകലർത്തിയാണ് ഇരുത്തേണ്ടതെന്ന പരിഷ്കാരവും വേറെയുണ്ട്. മുൻ സർക്കാരിന്റെ ഇത്തരം ചാത്തൻ പരിഷ്കാരങ്ങൾ തന്നെയാണ് പുതിയ യു.ഡി.എഫ് മന്ത്രിയും നടത്താൻ ഉദ്ദേശിക്കുന്നതെങ്കിൽ വിദ്യാഭ്യാസ രംഗത്ത് വരാൻ പോകുന്നത് പുരോഗതിയല്ല, മറിച്ച് പ്രതിസന്ധി ആയിരിക്കും. മുൻ സർക്കാരിന്റെ വിദ്യാഭ്യാസ പരിഷ്കാരങ്ങളെ കുറിച്ച് മിണ്ടാതിരിക്കുന്നതാണ് ഷംസുദ്ദീൻ മന്ത്രിക്ക് നല്ലത്