Wednesday, 11 March 2026

ജനസേവനത്തിൻ്റെ പുതുവഴികൾ

#ജനസേവനത്തിന്റെ #പുതുവഴികൾ
കേരള രാഷ്ട്രീയത്തിലെ അപൂർവ പ്രതിഭാസങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് കെ ബി ഗണേഷ്കുമാർ എന്ന ഗണേശൻമന്ത്രി. ജനസേവനത്തിന്‍റെ പുതിയ മാനദണ്ഡം കണ്ടെത്തിയതുപോലെയാണ് അദ്ദേഹം സംസാരിക്കുന്നതും പ്രവർത്തിക്കുന്നതും.

കൊട്ടാരക്കര കീഴൂട്ട് വീട്ടിലെ മണിയറ രഹസ്യങ്ങൾ പോലും പൊതുജന വിനോദ പരിപാടിയാക്കി മാറ്റുന്ന അദ്ദേഹത്തിൻ്റെ കഴിവ് അപാരം. പൊതു പ്രവർത്തനം എന്ന വാക്കിന് പുതിയ അർത്ഥതലങ്ങൾ കണ്ടെത്തിയിരിക്കുകയാണ് അദ്ദേഹം. 5000 സ്ത്രീകളുടെ പ്രണയ സാഫല്യം ഒറ്റയ്ക്കു പൂർത്തികരിച്ചു കൊടുക്കുമ്പോൾ മന്ത്രിയെന്ന നിലയിൽ അദ്ദേഹത്തിൻ്റെ  വകുപ്പിലെ കെഎസആർടിസി  ബസുകൾ സ്റ്റീയറിംഗ് ഇല്ലാതെ ഓടിയാലുംഅദ്ദേഹത്തിന് അതു പ്രശ്നമല്ല

ഇതെല്ലാം നടന്നുകൊണ്ടിരിക്കുമ്പോഴും മന്ത്രിസഭയിലെ കസേര അതേപടി ഉറപ്പിച്ചു നിർത്താൻ അദ്ദേഹത്തിന് അറിയാം. അട്ടക്കുളങ്ങര ജയിൽ റിസോർട്ടിൽ ഉല്ലാസവാസം നടത്തിയ ഒരു സ്ത്രീ എഴുതി എന്ന് അവകാശപ്പെടുന്ന ഒരു കത്തുപയോഗിച്ചാണ് അദ്ദേഹം ഉമ്മൻചാണ്ടിയെ താഴെയിറക്കിയതും. പിണറായിയെ കസേരയിൽ ഉപവിഷ്ടനാക്കിയതും. പിണറായിക്ക് അതു മറക്കാനാവില്ല,
അതുകൊണ്ടാണ് കിഴൂട്ട് നാടകം സൃഷ്ടിച്ച പ്രകമ്പനം സർക്കാർ നിശ്ശബ്ദമായി സഹിക്കുന്നതും മന്ത്രിയെ സംരക്ഷിക്കുന്നതും.
വിവാദങ്ങൾക്കും വിചിത്ര പ്രസ്താവനകൾക്കും സംസ്ഥാനം സാക്ഷ്യം വഹിക്കുമ്പോൾ എല്ലാം സുഖകരം എന്ന ആലസ്യത്തിലാണ് സർക്കാർ.

ഗണേശൻമന്ത്രിയുടെ നെടുനീളൻ കുൽസിതങ്ങൾ കണ്ടുകൊണ്ട് എങ്ങനെ നിശ്ശബ്ദമായി നിൽക്കാൻ പത്തനാപുരം  ജനങ്ങൾക്കു കഴിയുന്നുവെന്നത് അത്ഭുതപ്പെടുത്തുന്നതാണ്. 
രാഷ്ട്രീയത്തിലെ ഇത്തരം സ്ത്രീലമ്പടന്മാരുടെ  ജഗുപ്സാവഹ നാടകങ്ങൾ തുടരണോ വേണ്ടയോ എന്ന് ജനങ്ങൾ ഇനിയെങ്കിലും തീരുമാനിക്കണം.

ഒരു സ്ത്രീലമ്പടൻ സ്ത്രീകളെ പ്രണയിക്കുന്നുവെന്ന് പറയുന്നത് ഒരു കൊലയാളി തൻ്റെ കൊലകളെ സ്നേഹിക്കുന്നുവെന്ന് പറയുന്നതു പോലെയാണ്.
-കെ എ സോളമൻ

അഭിനന്ദനങ്ങൾ സഞ്ജു സാംസൺ

#അഭിനന്ദനങ്ങൾ #സഞ്ജു_സാംസൺ
ഇന്ത്യൻ ക്രിക്കറ്റിന്റെ ആവേശമായി മാറിയ സഞ്ജു സാംസൺ, തന്റെ അസാമാന്യമായ ബാറ്റിംഗ് മികവിലൂടെയും കായികക്ഷമതയിലൂടെയും  ലോകത്തിന്റെയാകെ പ്രശംസ ഏറ്റുവാങ്ങി. ക്രീസിലെ അദ്ദേഹത്തിന്റെ ആത്മവിശ്വാസവും, സമ്മർദ്ദഘട്ടങ്ങളിൽ പതറാതെ ടീമിനെ വിജയത്തിലേക്ക് നയിക്കാനുള്ള കഴിവും സഞ്ജുവിനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നു.

അന്താരാഷ്ട്ര തലത്തിൽ അദ്ദേഹം കൈവരിച്ച ഓരോ നേട്ടവും ഇന്ത്യൻ ക്രിക്കറ്റിന്റെ യശസ്സ് ഉയർത്തി. കോടിക്കണക്കിന് വരുന്ന ക്രിക്കറ്റ് പ്രേമികൾക്ക്, പ്രത്യേകിച്ച് മലയാളി സമൂഹത്തിന് വലിയ അഭിമാനമാണ് ഇതു നൽകുന്നത്. ഒരു കേരളീയൻ എന്ന നിലയിൽ സഞ്ജുവിന്റെ ഓരോ വിജയവും ഓരോ മലയാളിയുടെയും ഹൃദയത്തോട് ചേർന്നുനിൽക്കുന്ന വലിയൊരു ആഘോഷമായി മാറിയിരിക്കുന്നു.

​കളിക്കളത്തിലെ മികവിനൊപ്പം തന്നെ സഞ്ജുവിനെ ജനപ്രിയനാക്കുന്നത് അദ്ദേഹത്തിന്റെ വിനയപൂർവ്വമായ പെരുമാറ്റവും മാതൃകാപരമായ സ്വഭാവശുദ്ധിയുമാണ്. തൻ്റെ ബാല്യകാല സുഹൃത്തുക്കളോടും നാട്ടുകാരോടും എന്തിന് തന്നെ വീട്ടിൽ നിന്ന് ബസ്റ്റാൻറിലേക്കും തിരിച്ചും എത്തിച്ച ഓട്ടോറിക്ഷ തൊഴിലാളിക്കുളംടുപോലും അദ്ദേഹം തന്റെ നേട്ടം പങ്കുവെക്കുന്നു.

വിജയങ്ങളിലും പരാജയങ്ങളിലും ഒരുപോലെ സൂക്ഷിക്കുന്ന ആത്മസംയമനവും, സഹതാരങ്ങളോടും ആരാധകരോടും കാണിക്കുന്ന ബഹുമാനവും അദ്ദേഹത്തെ ഒരു യഥാർത്ഥ കായിക പ്രതിഭയാക്കുന്നു. താൻ കടന്നുവന്ന വഴികളെ മറക്കാതെ, ലാളിത്യത്തോടെ സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന സഞ്ജു പുതിയ തലമുറയിലെ താരങ്ങൾക്ക് ഒരു വലിയ മാതൃകയാണ്.

മികച്ച പ്രകടനങ്ങളിലൂടെയും നന്മനിറഞ്ഞ വ്യക്തിത്വത്തിലൂടെയും ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രതാളുകളിൽ സ്വന്തമായൊരിടം ഉറപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. 

അഭിനന്ദങ്ങൾ.സഞ്ജു സാംസൺ. കൂടുതൽ നേട്ടങ്ങൾക്കായി ഞങ്ങൾ കാത്തിരിക്കുന്നു.
-കെ എ സോളമൻ

Sunday, 8 March 2026

കേരളം രക്ഷപെടണമെങ്കിൽ

#കേരളം രക്ഷപെടാൻ ബിജെപി #അധികാരത്തിൽ വരണം.
​കേരളത്തെ കടക്കെണിയിലാക്കിയ ഇടത് സർക്കാരിനും അവർക്ക് ഒത്താശ പാടുന്ന കോൺഗ്രസ് രാഷ്ട്രീയത്തിനും അറുതിവരുത്താൻ ബിജെപിയുടെ കരുത്തുറ്റ മുന്നേറ്റം അനിവാര്യമായിരിക്കുകയാണ്. 

6.5 ലക്ഷം കോടി രൂപയുടെ ഭീമമായ കടബാധ്യതയിലേക്ക് സംസ്ഥാനത്തെ തള്ളിവിട്ട ഭരണകൂടവും, പുറമെ എതിർപ്പ് പ്രകടിപ്പിക്കുമ്പോഴും ദേശീയ തലത്തിൽ 'ഇണ്ടി'  സഖ്യത്തിന്റെ ഭാഗമായി പന്തിഭോജനം നടത്തുന്ന കോൺഗ്രസും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്.

 ബിജെപിയുടെ വളർച്ച തടയാൻ കെ. മുരളീധരനെപ്പോലുള്ള നേതാക്കൾ നടത്തുന്ന പ്രസ്താവനകൾ വെറും രാഷ്ട്രീയ പാപ്പരത്തമാണ്. മറ്റ് പാർട്ടികളിൽ നിന്ന് ആളുകളെ ഇറക്കുമതി ചെയ്തല്ല, മറിച്ച് നിലവിലെ ദുർഭരണത്തിൽ മനംമടുത്ത കേരളത്തിലെ സാധാരണ ജനങ്ങൾ സ്വന്തം ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ ബിജെപിയെ നെഞ്ചേറ്റുന്നതാണ് ഇന്ന് നാം കാണുന്ന മാറ്റത്തിന്റെ കാതൽ.

​അഴിമതിയിലും സ്വജനപക്ഷപാതത്തിലും മുങ്ങിയ ഇടത്-കോൺഗ്രസ് മുന്നണികളെ തുരത്തി കേരളത്തെ രക്ഷിക്കാൻ ബിജെപി അധികാരത്തിൽ വരണമെന്നത് ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. ബിജെപിയെ മൂന്നാം സ്ഥാനത്തേക്ക് തള്ളുമെന്ന വ്യാമോഹം നടക്കില്ലെന്ന് മാത്രമല്ല, വികസന മുരടിപ്പും സാമ്പത്തിക തകർച്ചയും സമ്മാനിച്ച പഴയ രാഷ്ട്രീയ ശൈലികളെ ജനങ്ങൾ തന്നെ തൂത്തെറിയും. 

വോട്ട് ബാങ്ക് ലക്ഷ്യം വെച്ച് ജനങ്ങളെ വിഭജിക്കുന്ന സഖ്യങ്ങൾക്കൊന്നും ബിജെപിയുടെ ജനകീയ മുന്നേറ്റത്തെ തടയാനാവില്ല. ജനപക്ഷത്ത് നിന്നുള്ള വികസനവും സുതാര്യമായ ഭരണവും ഉറപ്പാക്കാൻ ബിജെപിയുടെ നേതൃത്വത്തിലുള്ള ഒരു പുതിയ രാഷ്ട്രീയ ക്രമമാണ് കേരളം ഇനി ആഗ്രഹിക്കുന്നത്.
-കെ എ സോളമൻ

Saturday, 7 March 2026

ലവാൻ അല്ലെടാ ലേവൻ

#ലവാൻ #അല്ലെടാ #ലേവൻ
മട്ടാഞ്ചേരി വാർഫിനു സമീപമുള്ള അതീവ സുരക്ഷാ മേഖലയിൽ കടന്നുകയറി ഇറാൻ യുദ്ധക്കപ്പലിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകർ പിടിയിലായെന്നു വാർത്ത. ഇതു കേട്ടപ്പോൾ ആദ്യം തോന്നിയത്; ഇവർ വാർത്ത തേടിപ്പോയതോ, അതോ കപ്പലിന്റെ പേര് ശരിയായി ഉച്ചരിക്കാൻ ക്ലാസ് എടുക്കാനോ എന്നായിരുന്നു. ലവൻ ആണോ, ലാവൻ ആണോ, ലവാൻ ആണോ എന്ന് പോലും തിരിച്ചറിയാത്ത അവസ്ഥ. 

ബ്രേക്കിങ് ന്യൂസ്” സൃഷ്ടിക്കുക എന്നതാണ് ഓരോ ചാനലിന്റെയും പ്രധാന ലക്ഷ്യം. റിപ്പബ്ലിക് ചാനൽ ആയാലും മരംമുറി ചേനൽ ആയാലും ഉദ്ദേശ്യം ഒന്നുതന്നെ. അതിനുവേണ്ടി മരിക്കാൻ വരെ ഇക്കൂട്ടർ തയ്യാറാണ്. അതുകൊണ്ടാണ് സിഐഎസ്എഫ്  അനുമതി നിഷേധച്ചിട്ടും മറൈൻ ഡ്രൈവിൽ നിന്ന് വാടക ബോട്ട് എടുത്ത് നിരോധിത മേഖലയിലേക്ക്  കടന്നത്. വാർത്ത ശേഖരണത്തേക്കാൾ വിവരശൂന്യതയുടെ സാഹസിക  പ്രകടനമാണ് ഇവർ അവിടെ നടത്തിയത്..

അതിലും രസകരമായിട്ടുള്ളത് മറ്റൊന്നാണ്. ഐ.ആർ.ഐ.എസ് ലവൻ ഇറാന്റെ യുദ്ധക്കപ്പലാണെങ്കിൽ, യുദ്ധകാലത്ത് അതുപയോഗിച്ച്യു യുദ്ധം ചെയ്യാതെ ഇവിടെ മട്ടാഞ്ചേരി വാർഫിന് സമീപം പാർക്ക് ചെയ്തിരിക്കുന്നത് എന്തിന്?   യുദ്ധകാലത്തല്ലേ യുദ്ധക്കപ്പലിന്റെ ആവശ്യം? 
 
യുദ്ധക്കപ്പലിനെ യുദ്ധത്തിന് അയയ്ക്കാതെ, കേരളത്തിലെ തുറമുഖത്ത് ബ്രേക്കിങ് ന്യൂസ്’ സൃഷ്ടിക്കാനായി ഡോക്ക് ചെയ്യുക എന്നത് ഇറാന്റെ തന്ത്രമാണോ എന്ന് സംശയിക്കുന്നവരുണ്ട്.  ചില ചാനലുകൾക്ക് ടി ആർ പിയും,  റിപ്പോർട്ടർമാർക്ക് റിമാൻഡും ഇതിലൂടെ ലഭിക്കുമെന്ന സൗകര്യമുണ്ട്. . മറ്റുള്ളവർക്ക് ഇതെല്ലാം ഒരു ലൈവ് ടെലിവിഷൻ റിയാലിറ്റി ഷോയായി തോന്നുകയും ചെയ്യും.
-കെ എ സോളമൻ

Friday, 6 March 2026

കേരള ഭരണം അവസാന ലാപ്പിൽ

#കേരളഭരണം #അവസാന ലാപ്പിൽ
കേരളത്തിലെ ഇപ്പോഴത്തെ ഭരണസംവിധാനം അവസാനഘട്ടത്തിലേക്ക് നീങ്ങുന്നു എന്നതിന് പുതിയ തെളിവുകൾ കണ്ടു തുടങ്ങിയിരിക്കുന്നു. സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റങ്ങളിൽ ഇടപെട്ട് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ  കേഡർ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ആവശ്യപ്പെട്ടത് ഭരണകൂടത്തിന്റെ “സൃഷ്ടിപരമായ നിയമന ശൈലിക്ക്” ചെറിയൊരു ഇടവേള നൽകിയെന്നു തോന്നുന്നു.

 ആരെയും എവിടെയും നിയമിക്കാം, അതിന് അക്ഷരാഭ്യാസം പോലും വേണ്ട. എന്ന സർക്കാർ സ്വാതന്ത്ര്യം അല്പ മൊന്നു ചുരുങ്ങി. ചില ഓഫീസുകളുടെ വാതിൽക്കൽ ഐഎഎസ് മാത്രമേ പ്രവേശിക്കാവൂ എന്ന ബോർഡ് പതിപ്പിക്കേണ്ട അവസ്ഥയാണെന്നാണ് കേൾവി. എക്സൈസ് കമ്മീഷണർ സ്ഥാനം ഉൾപ്പെടെ ചില കസേരകൾ ഇനി കേഡർ പട്ടിക നോക്കി മാത്രമേ നിറയ്ക്കാനാകൂ എന്നത് ഭരണകൂടത്തിന് പുതിയൊരു ഭരണപരിചയമായി മാറി..

 രാഷ്ട്രീയ അന്തരീക്ഷവും പതുക്കെ മാറുന്നുവെന്ന സൂചനകൾ വേറെയും കാണാം. മുമ്പ് മൈക്കിലൂടെ മുഴങ്ങിക്കേട്ട കുന്തം കൊടച്ചക്രം വാക്കുകൾക്ക് പകരം മന്ത്രിമാർ ഇപ്പോൾ കുറച്ച് സൗമ്യമായ ഭാഷയിൽ സംസാരിക്കാൻ തുടങ്ങിയിരിക്കുന്നു, പോലീസിന്റെ അടിമ ശബ്ദം അല്പം മാറിയത് വലിയ ആശ്വാസമാണ്, ഇടയ്ക്കിടെ തിരിച്ചെത്തുന്ന ലോഡ് ഷെഡ്ഡിംഗും  തൂത്തു വൃത്തിയാക്കിയ ആറ്റുകാൽ ക്ഷേത്ര പരിസരങ്ങൾ വീണ്ടും ശുചിയാക്കാൻ പാർട്ടി കേഡറുകൾ ഇറങ്ങുന്നതും ഭരണമാറ്റത്തിന് മുൻപുള്ള ട്രെയ്‌ലർ എന്ന്  വ്യാഖ്യാനിക്കപ്പെടുന്നുണ്ട്.  

ഓരോ ജില്ലയിൽ നിന്നുമുള്ള പ്രമുഖ മാർക്സിസ്റ്റ് നേതാക്കൾ പാർട്ടി വിട്ട് പുറത്തേക്ക് നടക്കുന്നതും അവരെ "ഘർവാപ്പസി "ക്ക് പ്രേരിപ്പിക്കാൻ നേതാക്കളിൽ പെട്ട വട്ടപ്പൊട്ടുകാരികൾ വരെ വീടു കേറി ഇറങ്ങുന്നതും കാണാൻ നല്ല കൗതുകം.  കേരളത്തിൽ പുതിയ സർക്കാർ വരാനുള്ള തയ്യാറെടുപ്പാണോ ഇതെല്ലാം എന്നതാണ് രാഷ്ട്രീയ നിരീക്ഷകരുടെ സംശയം.
-കെ എ സോളമൻ

Tuesday, 3 March 2026

കുടുംബം, പാർട്ടി, പ്ലാറ്റ്ഫോം

#കുടുംബം, #പാർട്ടി, #പ്ളാറ്റ്ഫോം
ആരോഗ്യമന്ത്രി വീണാ ജോർജ് ഇനി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് ആവശ്യപ്പെട്ട് ഭർത്താവ് ജോർജ് ജോസഫ് സിപിഎം നേതൃത്വത്തിന് കത്ത് നൽകി. ഇതോടെ കേരള രാഷ്ട്രീയത്തിന് പുതിയൊരു കുടുംബനീതിശാസ്ത്രം ലഭിച്ചിരിക്കുന്നു. ഭാര്യ മത്സരിക്കാതിരിക്കാൻ ഭർത്താവ് ആവശ്യപ്പെടും, ഭർത്താവ് മത്സരിക്കാതിരിക്കാൻ ഭാര്യ ആവശ്യപ്പെടും.

 നേരിട്ട് ഭാര്യയോട് പറയാവുന്ന കാര്യം പാർട്ടിയോട് ഔദ്യോഗികമായി അറിയിക്കുന്ന ഈ വിവാഹ ഡിപ്ലോമസി പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റിലും ചർച്ചയായി. ഇതുവരെയും പാർട്ടി സീറ്റ് കിട്ടാതെ വിഷണ്ണനായിരിക്കുന്ന തോമസ് ഐസക്ക്, വീണ ജോർജിന്റെ കത്ത് സംബന്ധിച്ച് സംസ്ഥാന നേതൃത്വത്തിന് റിപ്പോർട്ടും നൽകി.  ആറന്മുള സീറ്റിൽ ഇനി ഐസക്ക് മത്സരിക്കട്ടെ എന്ന പാർട്ടി തന്ത്രവും ഇതിന് പിന്നിൽ ഉണ്ടോ എന്ന് സംശയിക്കണം. ഈ പാർട്ടിയെക്കുറിച്ച് നിങ്ങൾക്ക് ഒരുചുക്കുമറിയില്ല എന്നതാണല്ലോ പൊതുവൃത്താന്തം .

പാർട്ടി സെക്രട്ടറിഎം വി ഗോവിന്ദൻ ഭാര്യ പി കെ ശ്യാമളയെ തളിപ്പറമ്പിൽ സ്ഥാനാർത്ഥിയാക്കുമ്പോളാണ് പത്തനംതിട്ടയിൽ മറ്റൊരു ഭർത്താവ് ഭാര്യയെ സ്ഥാനാർത്ഥിയാക്കരുതെന്ന് ആവശ്യപ്പെടുന്നത്. വിചിത്രമായ ഈ അഭ്യർത്ഥന കണ്ടാൽ തോന്നുക ഭാര്യ മത്സരിച്ചാൽ ഉടനെ ജയിക്കും എന്നാണ്. ഇത്തരം ധ്വനി വിരുദ്ധത സൂചിപ്പിക്കുന്നത് നമ്പർവൺ കേരളത്തിൽ രാഷ്ട്രീയം മാത്രമല്ല, കുടുംബവും സമരത്തിലാണ് എന്നതാണ്.

ഇതൊക്കെ  കേട്ടാൽ ഒരുകാര്യം വ്യക്തം: വീണാ ജോർജ് മത്സരിച്ചാൽ ജയിക്കുമോ എന്ന ഭയമല്ല, തോറ്റാൽ ആരാണ് ഉത്തരവാദി എന്ന ഭർത്തൃചിന്തയാണ് പ്രധാന വിഷയം. ആരോഗ്യ മന്ത്രിയായി നടത്തിയ പ്രകടനം ജനങ്ങൾക്കറിയാം എന്ന ബോധ്യമാണ് ഈ കത്തിനുള്ള യഥാർത്ഥ പ്രരണ. 

അതിനിടയിൽ മാധ്യമപ്രവർത്തകരുടെ മുന്നിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന വീണാ ജോർജിന്റെ നാടകീയ പ്രകടനവും കൂടി ചേർന്നാൽ, ഈ രാഷ്ട്രീയ സീരിയൽ ഇനി ‘കുടുംബം, പാർട്ടി, പ്ലാറ്റ്‌ഫോം’ എന്ന മൂന്നു ഭാഗങ്ങളുള്ള ഒരു മഹാനാടകം തന്നെയായി മാറും.  രാഷ്ട്രീയം ഒരു അഴുക്കുചാലാണെന്നും അതിൽ ഇറങ്ങുന്നവർക്ക് അഴുക്ക് പുരളുമെന്നുമാകാം മന്ത്രി ഭർത്താവിൻറെ കത്തിന്റെ സാരം.
-കെ എ സോളമൻ

Saturday, 28 February 2026

ചിരിയുടെ മഹാമാരി

#ചിരിയുടെ #മഹാമാരി
ചിരി മനുഷ്യന് ലഭിച്ച ഏറ്റവും വലിയ ഔഷധമാണെന്ന് ശാസ്ത്രം തെളിയിച്ചിട്ടുണ്ട്. കോർട്ടിസോൾ കുറച്ച് എൻഡോർഫിൻ വർധിപ്പിക്കുന്ന ഈ പ്രകൃതിദത്ത മരുന്ന് ഇനി സർക്കാർ നയമായി മാറുന്ന കാലമാണെന്ന് തോന്നുന്നു. കാരണം കേരളത്തിൽ ഇപ്പോൾ ചിരിയുടെ മഹാമാരി പടർന്നിരിക്കുകയാണ്. പുഞ്ചിരി മുതൽ പൊട്ടിച്ചിരി വരെ എല്ലാ വകഭേദങ്ങളും മുഖ്യമന്ത്രിയുടെ മുഖത്ത് ഒരുമിച്ച് പരീക്ഷിക്കപ്പെടുന്ന കാലം. 

കഴിഞ്ഞ അഞ്ചു വർഷം അല്പാല്പം ചിരിച്ചിരുന്നെങ്കിൽ ഇന്ന് ഇങ്ങനെ കുടിശ്ശിക നിവാരണം പോലെ ഉദ്ഘാടന വേദികളിൽ തുടർച്ചയായ ചിരി വിതരണം വേണ്ടിവരില്ലായിരുന്നു. പത്രങ്ങളിലെ ഉദ്ഘാടന പരസ്യങ്ങൾ കണ്ടാൽ പാതിവെന്ത ബിരിയാണി പോലെ. കണ്ടാൽ കഴിക്കണമെന്നു തോന്നും, പക്ഷേ കഴിച്ചാൽ വയറ്റിൽ എന്ത് സംഭവിക്കും എന്ന് അറിയില്ല.

അതിനിടയിൽ മോഹൻലാലുമായി ഒപ്പം ചേർന്നിരുന്ന് തയ്യാറാക്കിയ എപ്പിസോഡിൽ മുഖ്യമന്ത്രി ചിരിയോട് ചിരി. രജനികാന്തിൻ്റെ ഇടിപ്പടങ്ങൾ ചിരിച്ചുകൊണ്ട് കാണുന്ന മുഖ്യമന്ത്രി ജയിലർ സിനിമയിലെ തലവെട്ട് രംഗം കണ്ടിട്ടു ചിരി നിർത്തിക്കാണില്ല എന്നാണ്  എപ്പിസോഡ് കണ്ടവരുടെ അനുമാനം.

 ശാസ്ത്രം പറയുന്നത് ചിരി പ്രതിരോധശേഷി കൂട്ടുമെന്നാണെങ്കിൽ, രാഷ്ട്രീയ ശാസ്ത്രം പറയുന്നത് ചിരി വോട്ടർമാരുടെ ക്ഷമശേഷി പരിശോധിക്കുമെന്നായിരിക്കും.
ഇതെല്ലാം കണ്ട പ്രതിപക്ഷ നേതാക്കൾക്കൾക്കുണ്ടായത് ലളിതമായൊരു സംശയം: ഇലക്ഷന് മുമ്പേ ഇത്രയു മങ്ങു ചിരിച്ചുമറിഞ്ഞാൽ, ഇലക്ഷൻ കഴിയുമ്പോൾ എന്ത് ചെയ്യും എന്നാണ്. ജനങ്ങൾ വല്ലാത്ത പ്രതിസന്ധിയിലാണ്, ഇതൊക്കെ കണ്ടു ചിരിക്കണോ, കരയണോ എന്നറിയാതെ.

ഇവിടെ ഒരു വശത്ത് എൻഡോർഫിൻ ഉത്പാദിപ്പിക്കുന്ന ചിരി.  മറുവശത്ത് ഭരണം ഓർക്കുമ്പോൾ കോർട്ടിസോൾ കൂട്ടുന്ന ചിരി. ഒടുവിൽ കേരളം ലോകത്തിന് നൽകുന്ന പുതിയ സന്ദേശം ഇതായിരിക്കും: ചിരി ആരോഗ്യത്തിന് മെച്ചം, എന്നാൽ അമിതമായ ചിരി രാഷ്ട്രീയ പാർശ്വഫലങ്ങൾ ഉണ്ടാക്കും.

ആസൂത്രിതമായ ചിരിയേക്കാൾ നിരാശാജനകമായി മറ്റൊന്നുമില്ല
-കെ എ സോളമൻ