#ജി_സുധാകരൻ #എന്തുകൊണ്ടു #സ്വതന്ത്രനാകുന്നു?
ആലപ്പുഴയിൽ രാഷ്ട്രീയ പാർട്ടികളിൽ ഇപ്പോൾ ഒരു പുതിയ ഭാഷയും പുതിയ വ്യാകരണവും രൂപപ്പെട്ടതുപോലെയുണ്ട്. പാർട്ടി വിട്ട ഒരാളെ “സഖാവ്” എന്നു വിളിച്ചാൽ അത് വലിയ കുറ്റമാണെന്നാണ് ചില പ്രവർത്തകർ സദസ്സിൽ നിന്നുതന്നെ വിളിച്ചുപറയുന്നത്.
സഖാവ് എന്ന പദം ഇത്രയും മഹത്തായതാണെന്ന വിശ്വാസം സഖാക്കൾക്കു മാത്രമേ ഉണ്ടാകു; മറ്റുള്ളവർ ആ പദത്തെ എങ്ങനെ കാണുന്നുവെന്ന് അറിയണമെങ്കിൽ സാമൂഹ്യമാധ്യമങ്ങളിൽ ഒന്ന് ചുറ്റിക്കറങ്ങുകയേ വേണ്ടൂ. "സ്വർണം കട്ടവനാരപ്പാ, സഖാക്കളാണേ അയ്യപ്പാ " എന്നാണ് പരക്കെ കേൾക്കുന്ന ജനഗീതം.
ആലപ്പുഴയുടെ രാഷ്ട്രീയ ചരിത്രം നോക്കിയാൽ, അവിടെ പല നേതാക്കളും പലപ്പോഴായി പാർട്ടികൾ മാറിയും സഖ്യങ്ങൾ പുതുക്കിയും നടന്നിട്ടുള്ളവരാണ്. സുധാകരനെ സഖാവ് എന്നു വിളിക്കുന്നത് വലിയ അപരാധമെന്ന് പറയുന്നവരെയെല്ലാം സഖാവ് ആക്കിയത് അദ്ദേഹമാണ്. യഥാർത്ഥത്തിൽ ആലപ്പുഴയിൽ സഖ്യതയുടെ വലിയ പാഠം പഠിപ്പിച്ചവരിൽ പ്രമുഖൻ 63 വർഷം പാർട്ടി ചുമതല വഹിച്ച സുധാകരൻ അല്ലാതെ മറ്റാരാണ്? സുധാകരൻ തൻ്റെ രഷ്ട്രീയ ഗുരുവാണെന്ന് പാർട്ടി സെക്രട്ടറി എം എ ബേബി തന്നെ പ്രസ്താവിച്ചിട്ടുണ്ട്.
അംഗത്വം പുതുക്കാതെ സ്വതന്ത്രനായി മത്സരിക്കാൻ പോകുന്നതാണ് ചിലർക്കിപ്പോൾ ലോകത്തിലെ ഏറ്റവും വലിയ പാതകമായി തോന്നുന്നത്. എന്നാൽ അതേ സുധാകരൻ ഏതെങ്കിലും പാർട്ടിയിൽ ചേർന്നിരുന്നെങ്കിൽ അതു രാഷ്ട്രീയത്തിന്റെ സ്വാഭാവിക പ്രക്രിയയെന്നായി അവർ തന്നെ വിശേഷിപ്പിച്ചേനെ.
കോൺഗ്രസിനോടുള്ള ആഭിമുഖ്യം അദ്ദേഹം തുറന്നു പറഞ്ഞാൽ ഇണ്ടി സഖ്യത്തിലേക്ക് തള്ളിക്കളയാനും, സ്വതന്ത്രനായി നിൽക്കുകയാണെങ്കിൽ കുറ്റപ്പെടുത്താനും തയ്യാറായ ഈ രാഷ്ട്രീയ തർക്കശാസ്ത്രം കേട്ടാൽ തോന്നുക, അദ്ദേഹത്തിന് ശാന്തമായി പ്രവർത്തിക്കാൻ കഴിയുന്ന ഏക സ്ഥലം ഇനി ബിജെപിയാണെന്നതാണ്.
അതുകൊണ്ട് അദ്ദേഹം ബി ജെ പി യിൽ ചേർന്നു ശക്തമായ നിലപാട് എടുക്കുകയായിരുന്നു വേണ്ടത്. അധിക്ഷേപം നടത്തുന്ന കുറെപ്പേരുടെ വായ് അതോടെ താനെ അടയും.
രാഷ്ട്രീയത്തിൽ ഇക്കാലത്ത് സഖ്യങ്ങളും സൗഹൃദങ്ങളും മണിക്കൂറുകൾക്കുള്ളിൽ മാറും. ഇന്ന് പറഞ്ഞ പുരുഷമായ വാക്കുകൾ നാളെ വെള്ളം തൊടാതെ വിഴുങ്ങേണ്ടിയും വരും. അങ്ങനെ സംഭവിക്കാതിരിക്കണമെങ്കിൽ പ്രസംഗങ്ങളിലും ആരോപണങ്ങളിലും അല്പം സംയമനം പാലിക്കുന്നതാണ് നല്ലതെന്ന് പാർട്ടി നേതാക്കൾ മനസ്സിലാക്കിയാൽ നന്ന്.
ജി. സുധാകരൻ തൻ്റെ പഴയ രാഷ്ട്രീയ പാർട്ടിയിൽ തുടരാതെ വിട്ടുപോകുന്നതിനുള്ള പ്രധാനകാരണം സ്ഥാനമാനങ്ങൾക്ക് വേണ്ടിയുള്ളതല്ല, മറിച്ച് തന്നെക്കാൾ താഴ്ന്നവരാൽ ഭരിക്കപ്പെടേണ്ടിവരുമെന്ന ചിന്തയാണ്.