#വാഹനമോഡിഫിക്കേഷൻ #വേണ്ട
കമ്പനികൾ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങളും എൻജിനീയറിംഗ് മാനദണ്ഡങ്ങളും പാലിച്ചു നിർമ്മിക്കുന്ന വാഹനങ്ങളിൽ നിയമവിരുദ്ധമായി മാറ്റങ്ങൾ വരുത്തുന്നത് പൊതുജനങ്ങളുടെ ജീവന് ഭീഷണിയാണെന്ന കേരള ഹൈക്കോടതിയുടെ നിലപാട് തികച്ചും സ്വാഗതാർഹമാണ്. തങ്ങൾക്ക് തോന്നുന്നതുപോലെ വാഹനങ്ങൾ അനാവശ്യമായി ഫിറ്റ് ചെയ്തോ ഘടന മാറ്റിയോ നിരത്തിലിറക്കുന്നത് ധാർഷ്ട്യവും പണത്തിന്റെ അഹങ്കാരവുമാണ്.
അത്യുഗ്ര ശബ്ദമുള്ള ഹോണുകളും വൻകിട ലൈറ്റുകളും ഘടിപ്പിച്ച് റോഡിൽ അരാജകത്വം സൃഷ്ടിക്കുന്ന ഇത്തരം പ്രവണതകൾ മറ്റ് വാഹന ഉപഭോക്താക്കൾക്കും കാൽനടയാത്രക്കാർക്കും ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചെറുതല്ല. 'ന്യൂജൻ' എന്ന പേരിലോ തരം താഴ്ന്ന ആവേശത്തിന്റെ പേരിലോ ഇത്തരം സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾക്ക് സമൂഹവും ഭരണകൂടവും കൂട്ടുനിൽക്കുന്നത് പൊതു റോഡുകളെ അപകടക്കെണിയാക്കി മാറ്റാനേ ഉപകരിക്കൂ.
നിയമലംഘകർക്ക് മുന്നിൽ സർക്കാരും ജനപ്രതിനിധികളും മൃദുസമീപനം സ്വീകരിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാകില്ല. വോട്ട് ബാങ്കോ താത്കാലിക കൈയടിയോ ലക്ഷ്യമിട്ട് യുവാക്കളുടെ ഇത്തരം അനാവശ്യ പ്രവണതകളെ ന്യായീകരിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും തികഞ്ഞ ഉത്തരവാദിത്തമില്ലായ്മയാണ്. പുതിയ പരിഷ്കാരങ്ങളുടെ പേരിൽ നിയമ ലംഘനങ്ങൾക്ക് അതിരുകളില്ലാത്ത ഇളവ് നൽകുന്നത് വരുംദിവസങ്ങളിൽ വലിയ ദുരന്തങ്ങൾ ക്ഷണിച്ചുവരുത്തും.
വാഹനം പരിഷ്കരിക്കാൻ നടക്കുന്നവരുടെ "പൂക്കി സി എം " വിളിയിൽ മുഖ്യമന്ത്രി ആവേശം കൊള്ളേണ്ട കാര്യമില്ല. പൊതുജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകേണ്ടത്; അതിനാൽ ഹൈക്കോടതി വിധിയെ അക്ഷരംപ്രതി നടപ്പിലാക്കാനും, വാഹനം മോഡിഫൈ ചെയ്യുന്നവർക്കും അതിന് കൂട്ടുനിൽക്കുന്നവർക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത കടുത്ത നടപടികൾ സ്വീകരിക്കാനും സർക്കാർ ഉടനടി തയ്യാറാകേണ്ടതുണ്ട്.