Thursday, 9 April 2026

പോളിംഗ് കണക്കിലെ കല്ലും നെല്ലും

#പോളിംഗ് #കണക്കിലെ #കല്ലുംനെല്ലും
​ഇടതുപക്ഷം ഭരണത്തുടർച്ചയുടെ മധുരം സ്വപ്നം കാണുമ്പോൾ, സെഞ്ച്വറി അടിച്ചു ഭരണത്തിലേറുമെന്ന് യുഡിഎഫ് ക്യാമ്പ്.  "ഭരണം നിങ്ങൾക്ക്, അധികാരം ഞങ്ങൾക്ക്" എന്ന മട്ടിൽ 15-ൽ കുറയാതെ സീറ്റുകൾ നേടി കിങ് മേക്കറാകാൻ എൻഡിഎയും. 

എന്നാൽ, ഇത്തവണത്തെ യഥാർത്ഥ ഹീറോ മറ്റാരുമല്ല, സാക്ഷാൽ എസ്.ഐ.ആർ ആണ്. പരേതർ വെള്ള വസ്ത്രവും ധരിച്ച് രാത്രിയിറങ്ങി  പോളിംഗ് ഉദ്യോഗസ്ഥരുമായി സൗഹൃദം സ്ഥാപിക്കുന്നതും പിറ്റേദിവസം കള്ളവോട്ടു ചെയ്യുന്ന സംഭവങ്ങളും  റിപ്പോർട്ട് ചെയ്തു കണ്ടില്ല.
ഈ അദൃശ്യ നിയന്ത്രണം പല നേതാക്കളുടെയും നെഞ്ചിടിപ്പ് കൂട്ടിയിട്ടുണ്ട്.
​തിരഞ്ഞെടുപ്പ് നിയമങ്ങൾ അരിയാതെ കളത്തിലിറങ്ങിയ ചില നേതാക്കളെക്കാൾ കഷ്ടമായിരുന്നു പ്രിസൈഡിങ് ഓഫീസറുടെ ഹാൻഡ് ബുക്ക് ഒരു തവണ പോലും വായിക്കാത്ത ചില തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ അവസ്ഥ. വോട്ടറുടെ കൈവിരലിൽ മഷി പുരട്ടുന്നതിന് മുൻപ് വിരൽ ഏതാണെന്ന് തപ്പി നാല് മണിക്കൂർ കളഞ്ഞ ആ ഉദ്യോഗസ്ഥ സത്യത്തിൽ ഒരു ഗവേഷക തന്നെയാവണം. സ്വന്തം വീട്ടിലായാലും ഓഫീസിലായാലും അറിയാത്ത നിയമത്തിന്റെ പേരിൽ ഇത്രയും വലിയ പിടിവാശി കാണിക്കുന്ന ഇത്തരക്കാരാണ് ജനാധിപത്യ പ്രക്രിയയിലെ അപ്രതീക്ഷിത വിഘ്നങ്ങൾ.
​പുതുപ്പള്ളിയിലെ ചാണ്ടി ഉമ്മന്റെ പോസ്റ്ററില്ലാ, കൊട്ടിക്കലാശമില്ലാ മാതൃക വരുംകാല സ്ഥാനാർത്ഥികൾക്ക് പരീക്ഷിക്കാവുന്ന ഒരു ധീരമായ മാതൃകയാണെങ്കിലും, മറ്റു ചില കാഴ്ചകൾ അത്ര സുഖകരമായിരുന്നില്ല. ബൂത്തിനു മുന്നിലെ സത്യാഗ്രഹ നാടകങ്ങളും ബൂത്തിന് പുറത്ത്  അണികളുടെ തമ്മിലടിയും ജനാധിപത്യത്തിന്റെ ഉത്സവച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചു. ഇതിനിടയിൽ അരങ്ങേറിയ കത്തിക്കുത്തും അനിഷ്ട സംഭവങ്ങളും നാടിനാകെ നാണക്കേടായി മാറി. 

വികസനത്തെക്കുറിച്ചും നിയമത്തെക്കുറിച്ചും വാചാലരാകുന്നവർ അണികളുടെ ആവേശം അക്രമത്തിലേക്ക് മാറാതെ നോക്കേണ്ടിയിരുന്നു.  വോട്ടിന് വേണ്ടിയുള്ള ഓട്ടത്തിനിടയിൽ മാനുഷിക മൂല്യങ്ങൾ വോട്ടിംഗ് യന്ത്രത്തിൽ കുടുങ്ങിപ്പോകാതിരിക്കാൻ  നാം ഇനിയെങ്കിലും ശ്രദ്ധിക്കേണം.
- കെ എ സോളമൻ

Wednesday, 8 April 2026

എ ഐ എന്ന തൊലിപ്പുറ ലേപനം

#എഐ #എന്ന #തൊലിപ്പുറലേപനം
കേരളത്തിലെ രാഷ്ട്രീയ പശ്ചാത്തലത്തിൽ എഐ (നിർമ്മിത ബുദ്ധി) എന്ന സാങ്കേതികവിദ്യയെ രാഷ്ട്രീയക്കാർ എങ്ങനെ ഉപയോഗിക്കുന്നു എന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് കുഴൽനാടൻ-  കൃഷ്ണൻകുട്ടി വാഗ്വാദം .

​സകല പാപങ്ങളും കഴുകിക്കളയാൻ ഗംഗാനദിക്ക് പകരം ഇപ്പോൾ കേരളത്തിലെ രാഷ്ട്രീയക്കാർക്ക് 'എഐ' എന്ന തൊലിപ്പുറ ലേപനം കിട്ടിയിരിക്കുകയാണ്. എന്തെങ്കിലും ഒരു ഓഡിയോ പുറത്തുവന്നാൽ, അത് സ്വന്തം ശബ്ദമാണെന്ന് സമ്മതിക്കുന്നതിന് പകരം "ഇതൊക്കെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചെയ്ത പണിയാണ്  എന്ന ഒരു തള്ളു വെച്ചു കൊടുത്താൽ മതി. പണ്ട് പിടിക്കപ്പെടുമ്പോൾ 'മിമിക്രിക്കാർ ഒപ്പിച്ചു വെച്ച പണി' എന്ന് പറഞ്ഞിരുന്ന സ്ഥാനത്ത് ഇന്ന് എഐ വന്നിരിക്കുന്നു.

അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തു കൊണ്ടുവരുന്നതിന് പകരം, പാവം എഐയെ പ്രതിക്കൂട്ടിലാക്കി പരിഹസിക്കുന്നത് കാണുമ്പോൾ, വിവരക്കേടിന് ഡിജിറ്റൽ യുഗത്തിലും ഒരു കുറവുമില്ലെന്ന് സാരം. സത്യത്തിൽ ഈ എഐ എന്നത് രാഷ്ട്രീയക്കാരുടെ 'മുഖം രക്ഷിക്കൽ ആയുധം' ആയി മാറിയിരിക്കുകയാണ്.

​തിരഞ്ഞെടുപ്പ് കാലത്ത് ഓഡിയോ ക്ലിപ്പുകൾ പൊട്ടിമുളയ്ക്കുന്നത് സ്വാഭാവികം. എന്നാൽ അത് പുറത്തുവരുമ്പോൾ തന്നെ "ഇത് എഐ ആണ്, ഡീപ് ഫേക്ക് ആണ്" എന്ന് പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കുന്നത് ഒരു ഫാഷനായി മാറിയിട്ടുണ്ട്. പോലീസ് അന്വേഷണം നടത്തി സത്യാവസ്ഥ തെളിയിക്കുന്നതിന് പകരം, ഈ സാങ്കേതിക വിദ്യയെ ഒരു പരിഹാസപാത്രമാക്കുന്നത് ജനങ്ങളെ വിഡ്ഢികളാക്കുന്നതിന് തുല്യമാണ്.
 യഥാർത്ഥ എഐ കണ്ടുപിടിച്ചവർ പോലും നമ്മുടെ നേതാക്കളുടെ ഈ എഐ ബുദ്ധി കണ്ട് അന്തംവിട്ടു നിൽക്കുകയാവും. എന്തിനും ഏതിനും എഐയെ ചാരി രക്ഷപ്പെടാമെന്ന ഈ വിദ്യക്ക് അറുതി വരുത്താൻ ശാസ്ത്രീയമായ അന്വേഷണം തന്നെയാണ് ആവശ്യം; അല്ലാതെ വെറുതെയുള്ള പരിഹാസമല്ല.
- കെ എ സോളമൻ

Monday, 6 April 2026

ജനങ്ങളുടെ പ്രതീക്ഷ

#ജനങ്ങളുടെ #പ്രതീക്ഷ
അടുത്ത തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുന്ന സർക്കാരിന്റെ മുൻഗണനാ വിഷയങ്ങളാകേണ്ട ചില അത്യാവശ്യ കാര്യങ്ങളിൽ ചിലത് ഇവിടെ കുറിക്കുന്നു

മദ്യ-മയക്കുമരുന്നു മാഫിയയുടെ പിടിയിലാകുന്ന വിദ്യാലയങ്ങളും ഗ്രാമങ്ങളും, ജീവൻ ഭീഷണിയാകുന്ന റോഡുകളിലെ മരണക്കുഴികൾ, തൊഴിലില്ലായ്മ മൂലം അന്യനാടുകളിലേക്ക് പലായനം ചെച്ചുന്ന യുവാക്കൾ, അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ ശ്വാസം മുട്ടുന്ന ആശുപത്രികൾ : ഇവയെല്ലാം ചേർന്നാണ് കേരളത്തിന്റെ അതിജീവനത്തെ  ചോദ്യം ചെയ്യുന്നത്. കൃഷിനാശവും വിലത്തകർച്ചയും കർഷകരെ തളർത്തുമ്പോൾ സപ്ലൈക്കോ പോലുള്ള സംവിധാനങ്ങൾ വേണ്ടതായ സഹായം ചെയ്യാതെ തിരഞ്ഞെടുപ്പിനിടയിൽ പോലും ഡെഡ് സ്റ്റോക്കായിരിക്കുന്ന പുട്ടുപൊടി കച്ചവടം നടത്തുന്നു.

പെൺകുട്ടികൾക്കും സാധാരണ ജനങ്ങൾക്കും വഴിയിൽ  സുരക്ഷയില്ലാത്ത അവസ്ഥ, പി എസ് സി യെ നോക്കുകുത്തിയാക്കി പിൻവാതിൽ നിയമനം, ഗുണ്ടാവിളയാട്ടം, പോലീസിന്റെ ഭാഗത്തുനിന്നുള്ള നീതിനിഷേധം, സർക്കാർ സേവനങ്ങൾക്ക് അമിത ഫീസും പിഴയും തുടങ്ങിയവ"വികസിത സമൂഹം" എന്ന അവകാശവാദത്തെ പരിഹാസ്യമാക്കുന്നു. വാഗ്ദാനങ്ങൾ പലപ്പോഴും പാഴ് വാക്കായി  മാറുന്ന ഭരണകൂട ശൈലി ജനങ്ങളിൽ നിരാശയും അവിശ്വാസവും വർദ്ധിപ്പിക്കുകയാണ്.

ഉരുൾപൊട്ടലുകളും പ്രളയങ്ങളും മഹാമാരികളും ദുരിതം വിതയ്ക്കുന്നോൾ  ദുരന്തനിവാരണത്തിൽ അലംഭാവം കാട്ടി പണം ഉണ്ടാക്കുന്ന ഭരണകൂട ശൈലി വലിയ ആശങ്കയ്ക്ക് ഇടയാക്കുന്നു. ശമ്പളം, പെൻഷൻ, റേഷൻ പോലുള്ള അടിസ്ഥാന കാര്യങ്ങൾ പോലും അനിശ്ചിതത്വത്തിലായ ഒരു സാഹചര്യത്തിൽ, ജനങ്ങൾ അസാധാരണ ആനുകൂല്യങ്ങൾ ഒന്നും ആവശ്യപ്പെടുന്നില്ല. മറിച്ച്, മാന്യമായി ജീവിക്കാനുള്ള അവകാശം മാത്രം അവർ ആവശ്യപ്പെടുന്നു.  പൊതുക്കടം വർദ്ധിപ്പിച്ച് ഭരണം നടത്തി മുന്നോട്ടു പോകാം എന്ന് കരുതുന്ന സർക്കാരിനെ  ജനം വെറുക്കുന്നു.

ജനങ്ങളെ ബന്ധനത്തിലാക്കുന്ന ഒരു ഭരണകൂടമല്ല, അവരെ ശ്വാസം മുട്ടിക്കാത്ത, അവരുടെ അടിസ്ഥാന അവകാശങ്ങൾ സംരക്ഷിക്കുന്ന ഒരു ഭരണകൂടമാണ് നാടിന് ആവശ്യം. ഈ കാര്യങ്ങൾ ഗൗരവത്തോടെ പരിഗണിച്ച് പ്രവർത്തിക്കാൻ വരാനിരിക്കുന്ന സർക്കാർ തയ്യാറാകുമെന്നതാണ് ജനങ്ങളുടെ പ്രതീകഷ.
-കെ എ സോളമൻ

Friday, 3 April 2026

പുട്ടുപൊടി വിപ്ലവം

#പുട്ടുപൊടി #വിപ്ലവം.
ഓണത്തിനിടെ പുട്ടുകച്ചോടം എന്ന്  കേട്ടിട്ടേയുള്ളൂ, ഇപ്പോൾ നേരിട്ട് കാണുകയാണ് സപ്ലൈകോയിൽ.
​സപ്ലൈകോ ഗോഡൗണുകളിൽ അടുക്കി വെച്ചിരിക്കുന്ന 'ശബരി' പുട്ടുപൊടി    ജനങ്ങളിലേക്ക് എത്തിക്കാൻ ഇതിലും വലിയൊരു ദേശസ്‌നേഹ തന്ത്രം വേറെയില്ല. 

ഏപ്രിൽ 9ന് വോട്ട് ചെയ്തതിനു ശേഷം വിരൽത്തുമ്പിലെ മഷി കാണിച്ചാൽ ഒരു രൂപയ്ക്ക് ഒരു കിലോ ശബരി പുട്ടുപൊടി  തരാമെന്ന ഓഫർ കേട്ടാൽ തോന്നും വോട്ട് ചെയ്തവർക്കെല്ലാം സപ്ലൈകോ പായസം വെച്ച് വിളമ്പുകയാണെന്ന്. എന്നാൽ, വിരലും പൊക്കിപ്പിടിച്ച് കൗണ്ടറിന് മുന്നിൽ നിൽക്കുന്ന പാവം വോട്ടറെ കാത്തിരിക്കുന്നത് മറ്റൊരു കത്തിയാണ്; അതായത്, ആരും വാങ്ങാത്ത ആ പുട്ടുപൊടി കിട്ടണമെങ്കിൽ ആയിരം രൂപയുടെ മറ്റു സാധനങ്ങൾ കൂടി വാങ്ങണം . ചുരുക്കത്തിൽ, വോട്ടറെ പുട്ടടിക്കാനല്ല, മറിച്ച് പുട്ടുപൊടി കൊണ്ട് വോട്ടറെ പുട്ടാനാണ് സപ്ലൈകോ പ്ലാനിട്ടിരിക്കുന്നത്.

​വിപണിയിലെ പ്രധാന ബ്രാൻഡുകളായ പൊൻകതിർ, ഡബിൾ ഹോഴ്സ്, നിറപറ എന്നിവ ശരാശരി നൂറു രൂപയ്ക്ക് വിൽക്കുമ്പോൾ, ആരും തിരിഞ്ഞുനോക്കാത്ത സ്വന്തം ബ്രാൻഡ് കെട്ടിക്കിടന്ന് നശിക്കാതിരിക്കാൻ കണ്ടെത്തിയ ഈ കാഞ്ഞ ബുദ്ധി സമ്മതിച്ചു കൊടുക്കണം. ജനങ്ങൾ വോട്ട് ചെയ്യുന്നത് ജനാധിപത്യം വിജയിപ്പിക്കാനാണെങ്കിൽ, സപ്ലൈകോ അത് ഉപയോഗിക്കുന്നത് അവരുടെ ഡെഡ് സ്റ്റോക്ക് വിറ്റഴിക്കാനാണ്.

 വോട്ടെണ്ണൽ ദിവസം എത്ര വോട്ട് കിട്ടിയെന്നതിനേക്കാൾ സപ്ലൈകോ ആകാംക്ഷയോടെ കാത്തിരിക്കുന്നത് എത്ര ഒരുരൂപ പാക്കറ്റ് വിറ്റുപോയി എന്നറിയാനായിരിക്കും.

 ജനങ്ങളെ  പുട്ടുവിഴുങ്ങികളാക്കുന്ന ഈ പരിപാടി കണ്ടാൽ പാവം വോട്ടർമാർ ചിരിക്കണോ അതോ കണ്ണീരു കൊണ്ട് പുട്ടുപൊടി നനയ്ക്കണോ എന്നറിയാതെ വിഷമിക്കും. ഇവിടെ പൊട്ടന്മാർ ആരാണ്,  ഈ പദ്ധതി ആവിഷ്കരിച്ചവരോ  അതിൽ വീഴാൻ പോകുന്ന പാവം വോട്ടർമാരോ?
 - കെ എ സോളമൻ

Wednesday, 1 April 2026

സൈക്കോ പാത്ത്

സൈക്കോപാത്ത്


സഹപ്രവർത്തകരെയും അണികളെയും വാത്സല്യത്തോടെ ചേർത്തുനിർത്തേണ്ട ഒരു പ്രസ്ഥാനത്തിൽ, സ്വന്തം മുൻഗാമിയെ സൈക്കോപാത്ത് (മനോരോഗി)  പോലുള്ള കടുത്ത ക്ലിനിക്കൽ പദങ്ങൾ കൊണ്ട് അഭിഷേകം ചെയ്യുന്നത് രാഷ്ട്രീയ മര്യാദയുടെ സകല അതിർവരമ്പുകളും ലംഘിക്കുന്ന ഒന്നാണ്.

പതിറ്റാണ്ടുകളോളം പൊതുപ്രവർത്തന രംഗത്ത് നിറഞ്ഞുനിൽക്കുകയും ഭരണപരമായ മികവ് തെളിയിക്കുകയും ചെയ്ത ഒരു നേതാവിനെ, യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാതെ 'സൈക്കോപാത്ത്' എന്ന് വിളിക്കുന്നത് അൽപ്പത്തരമാണ്.

തലമുറകൾക്ക് വഴികാട്ടിയായ ഒരു രാഷ്ട്രീയ ഭീഷ്മാചാര്യനെതിരെ ഇത്തരം പ്രയോഗങ്ങൾ നടത്തുമ്പോൾ അത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ മാത്രമല്ല, മറിച്ച് ഒരു പ്രസ്ഥാനം കെട്ടിപ്പടുത്ത മൂല്യങ്ങളെക്കൂടി അവഹേളിക്കുന്നതിന് തുല്യമാണ്. ഈ കേസ് കോടതിയിലെത്തുമ്പോൾ, രാഷ്ട്രീയത്തിലെ ഈ രോഗനിർണയ യുവഡോക്ടർ വിയർക്കുമെന്ന കാര്യത്തിൽ സംശയമില്ല.

​നഷ്ടപരിഹാരമായി ചോദിച്ച 50 ലക്ഷം രൂപ കുറഞ്ഞുപോയോ എന്ന് തോന്നുംവിധം ക്രൂരമാണ് ഈ സൈക്കോപാത്ത് വിളി. രാഷ്ട്രീയ വിയോജിപ്പുകൾ പ്രകടിപ്പിക്കാൻ നിഘണ്ടുവിൽ എത്രയോ മാന്യമായ പദങ്ങൾ ബാക്കിനിൽക്കെ, മെഡിക്കൽ സർട്ടിഫിക്കറ്റുമായി നടക്കേണ്ട പദപ്രയോഗങ്ങൾ മൈക്കിന് മുന്നിൽ വിളമ്പുന്നത് ശുദ്ധവിവരക്കേടാണ്.

തന്റെ രാഷ്ട്രീയ ജീവിതം മുഴുവൻ ജനങ്ങൾക്കായി ഹോമിച്ച ജി സുധാകരൻ എന്ന നേതാവിനെ ഇത്തരത്തിൽ അപകീർത്തിപ്പെടുത്തുന്നവർ, കേസ് നടത്തിപ്പും വക്കീൽ ഫീസും കൊടുത്ത് മുടിയുമ്പോൾ മാത്രമേ വാക്കിന് കനമുണ്ടെന്ന്' മനസ്സിലാക്കുകയുള്ളൂ. കോടതി കയറി ഇറങ്ങി ഒടുവിൽ മാപ്പ് പറഞ്ഞ് തലയൂരേണ്ടി വരുന്ന അവസ്ഥയുണ്ടായാൽ, അത് രാഷ്ട്രീയത്തിലെ ഇത്തരം വെട്ടുക്കിളി പ്രയോഗങ്ങൾക്കെതിരെയുള്ള കൃത്യമായ മുന്നറിയിപ്പായിരിക്കും.

-കെ എ സോളമൻ

Monday, 30 March 2026

നുണേശ - നുണറായി യുദ്ധം

#നുണേശ_നുണറായി #യുദ്ധം.
അഞ്ചുകൊല്ലം നിയമസഭയിലെ എ സി തണലിലിരുന്ന്  നാടകം കളിച്ചവർ, ഇപ്പോൾ തിരഞ്ഞെടുപ്പ് ചൂടിൽ  സംവാദത്തിന് തയാറെടുക്കുന്നു. ഇതു കാണുമ്പോൾ ഏപ്രിൽ 9 -ന് പോളിംഗ് ബൂത്തിലേക്ക് പോകാനൊരുങ്ങുന്ന മൊത്തം മലയാളിയുടെ  കണ്ണുകളാണ് ഒരുമിച്ചു തള്ളുന്നത്. ഇവർ നടത്താൻ പോകുന്ന ഈ വിശുദ്ധയുദ്ധം കണ്ടിട്ട് വേണം ജനത്തിന് വോട്ടുപെട്ടിയിൽ വിരലമർത്താൻ! 

ആറര ലക്ഷം കോടി രൂപയുടെ പൊതുക്കടം തലയിൽ വെച്ച് തന്ന സർക്കാരിനോട് 'ഇതെന്താ ഇങ്ങനെ?' എന്ന് ചോദിക്കാൻ പോലും നാവുപൊങ്ങാത്ത പ്രതിപക്ഷം, ഇപ്പോൾ സംവാദത്തിന് തീയതി  കുറിക്കുന്നതു കണ്ടാൽ തോന്നും ഇവർ നാളിതുവരെ വേറെ ഏതോ ഗ്രഹത്തിലായിരുന്നു എന്ന്. പോളിംഗ് ബൂത്തിനോട് വിരക്തി തോന്നി നിൽക്കുന്ന പാവം വോട്ടർമാരെ എങ്ങനെയെങ്കിലും ഒന്നുണർത്താൻ വേണ്ടിയുള്ള ഈ ഫ്രണ്ട്‌ലി മാച്ച്'  കണ്ടുനിൽക്കാൻ നല്ല രസമുണ്ടാകും.

​ഇവിടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ഈ പങ്കുകച്ചോടം കാണുമ്പോൾ ഓർമ്മ വരുന്നത്,  തട്ടുപൊളിപ്പൻ സിനിമയിലെ വില്ലനും നായകനും ഷൂട്ടിംഗ് കഴിഞ്ഞു ഒരേ പ്ലേറ്റിൽ നിന്ന് ബിരിയാണി കഴിക്കുന്നതാണ്. അഴിമതിയും കടക്കെണിയും നാടിനെ വിഴുങ്ങുമ്പോൾ, പ്രക്ഷോഭങ്ങൾ വെറും പത്രക്കുറിപ്പുകളിൽ ഒതുക്കി 'എനിക്കൊന്ന് നിനക്കൊന്ന്' എന്ന മട്ടിലുള്ള ഈ അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയത്തിന് ഇനി അധികം ആയുസ്സില്ല.

എൻഡിഎ എന്ന ബദൽ ശക്തി ഇവർക്കിടയിൽ ഒരു ഭീഷണിയായി വളരുന്നത് കാണുമ്പോഴുള്ള വെപ്രാളമാണ് ഇപ്പോൾ സംവാദമായി പുറത്തുവരുന്നത്. പാത്രം കാലിയാണെങ്കിലും തവി തട്ടി ശബ്ദമുണ്ടാക്കി ജനങ്ങളെ പറ്റിക്കാൻ നോക്കുന്ന ഈ ചർച്ചകൾ വെറും പ്രഹസനമെന്ന് വോട്ടിംഗ് മെഷീന് മുന്നിൽ നിൽക്കുമ്പോൾ ജനം തെളിയിക്കും.
-കെ എ സോളമൻ

Saturday, 28 March 2026

ഡീൽ രാഷ്ട്രീയം

#ഡീൽ_രാഷ്ട്രീയം.
​ഈ വരാനിരിക്കുന്ന ഏപ്രിൽ 9-ന് കേരളത്തിലെ വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക് പോകുന്നത് വോട്ട് ചെയ്യാൻ മാത്രമല്ല, ഒരു വലിയ രഹസ്യ ഡീൽ' ദൗത്യത്തിന്റെ ഭാഗം അഭിനയിക്കാൻ കൂടിയാണ്. മുന്നണികൾ തമ്മിൽ ഡീലുകൾ നിലവിലുണ്ടെന്ന പരക്കെയുള്ള പ്രചരണം യാഥാർത്ഥ്യമാക്കാൻ

എൽ.ഡി.എഫ്-യു.ഡി.എഫ് ഡീൽ,  ബി.ജെ.പി-എൽ.ഡി.എഫ് ഡീൽ, ബി.ജെ. പി -യു. ഡി. എഫ് ഡീൽഎന്നിങ്ങനെ വിവിധതരം ഡീലുകളാണ് നിലവിലുള്ളത്. ഇത്തരം കോമ്പിനേഷൻ ഡീലുകളെക്കുറിച്ച് കേട്ടാൽ, നമ്മുടെ രാഷ്ട്രീയ നേതാക്കൾ പകൽ സമയം പരസ്പരം കൊമ്പുകോർക്കുകയും  രാത്രിയിൽ ഒരുമിച്ചു പപ്പടം ചുട്ടുതിന്നുകയമാണെന്നു തോന്നും. 

ജനങ്ങൾ ഈ കത്തുന്ന വെയിലത്ത് വിയർപ്പൊഴുക്കി ഏത് പാർട്ടിക്കാരനെ വിജയിപ്പിക്കണം എന്ന് തല പുകയ്ക്കുമ്പോൾ, നേതാക്കൾ എ സി മുറികളിലിരുന്ന് വോട്ട് മറിക്കാനുള്ള ' ഗൂഢതന്ത്രങ്ങൾ' മെനയുകയാണെന്ന ഈ ഡീൽ പുരാണം സത്യത്തിൽ വോട്ടർമാരുടെ സാമാന്യബുദ്ധിയെ വെല്ലുവിളിക്കുന്ന ഒന്നാണ്.
തങ്ങളുടെ വോട്ട് ബാങ്കിലെ ആൾക്കാരെ ഒരു ആട്ടിൻകൂട്ടത്തെപ്പോലെ ആജ്ഞാനുവർത്തികളായി കാണുന്ന ഈ പ്രവണത  അസംബന്ധമല്ലാതെ മറ്റെന്താണ്?

​ഒരു വോട്ടർ സ്വന്തം രാഷ്ട്രീയ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ വോട്ട് ചെയ്യുമ്പോൾ, അത് മറ്റേതോ മുന്നണിയുടെ ഡീലിന്റെ ഭാഗമാണെന്ന് വ്യാഖ്യാനിക്കുന്നത് ജനങ്ങളെ ഒന്നടങ്കം വിഡ്ഢികളാക്കുന്നതിന് തുല്യം. പണ്ടൊക്കെ രാഷ്ട്രീയത്തിൽ ആശയങ്ങൾ തമ്മിലായിരുന്നു പോരാട്ടമെങ്കിൽ, ഇന്നതിൽ അന്തർധാരകളുടെ പ്രളയമാണ്. നേതാക്കന്മാർ പറയുന്ന സെക്കൻഡുകൾക്കുള്ളിൽ സ്വന്തം നിലപാടുകൾ മാറ്റാൻ റെഡിയായി നിൽക്കുന്ന റിമോട്ട് കൺട്രോൾ വോട്ടർമാർ ഇവിടെ ഉണ്ടെന്നാണോ ഇവർ കരുതുന്നത്? 

ഇത്തരം ഡീൽ ആരോപണങ്ങൾ പടച്ചുവിടുന്നതിലൂടെ യഥാർത്ഥ വികസന ചർച്ചകളെ മുക്കിക്കളയാം എന്ന തന്ത്രം അധികകാലം ചെലവാകുമെന്നു തോന്നുന്നില്ല. സ്വന്തം അണികളെപ്പോലും വിശ്വസിക്കാത്ത ഈ രാഷ്ട്രീയ നേതാക്കൾ ജനങ്ങളെ പരിഹസിക്കുന്നത് അവസാനിപ്പിച്ച്, അവരുടെ രാഷ്ട്രീയ പ്രബുദ്ധത അംഗീകരിക്കാനുള്ള മാന്യത കാണിക്കണം.
-കെ എ സോളമൻ