#ഡീൽ_രാഷ്ട്രീയം.
ഈ വരാനിരിക്കുന്ന ഏപ്രിൽ 9-ന് കേരളത്തിലെ വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക് പോകുന്നത് വോട്ട് ചെയ്യാൻ മാത്രമല്ല, ഒരു വലിയ രഹസ്യ ഡീൽ' ദൗത്യത്തിന്റെ ഭാഗം അഭിനയിക്കാൻ കൂടിയാണ്. മുന്നണികൾ തമ്മിൽ ഡീലുകൾ നിലവിലുണ്ടെന്ന പരക്കെയുള്ള പ്രചരണം യാഥാർത്ഥ്യമാക്കാൻ
എൽ.ഡി.എഫ്-യു.ഡി.എഫ് ഡീൽ, ബി.ജെ.പി-എൽ.ഡി.എഫ് ഡീൽ, ബി.ജെ. പി -യു. ഡി. എഫ് ഡീൽഎന്നിങ്ങനെ വിവിധതരം ഡീലുകളാണ് നിലവിലുള്ളത്. ഇത്തരം കോമ്പിനേഷൻ ഡീലുകളെക്കുറിച്ച് കേട്ടാൽ, നമ്മുടെ രാഷ്ട്രീയ നേതാക്കൾ പകൽ സമയം പരസ്പരം കൊമ്പുകോർക്കുകയും രാത്രിയിൽ ഒരുമിച്ചു പപ്പടം ചുട്ടുതിന്നുകയമാണെന്നു തോന്നും.
ജനങ്ങൾ ഈ കത്തുന്ന വെയിലത്ത് വിയർപ്പൊഴുക്കി ഏത് പാർട്ടിക്കാരനെ വിജയിപ്പിക്കണം എന്ന് തല പുകയ്ക്കുമ്പോൾ, നേതാക്കൾ എ സി മുറികളിലിരുന്ന് വോട്ട് മറിക്കാനുള്ള ' ഗൂഢതന്ത്രങ്ങൾ' മെനയുകയാണെന്ന ഈ ഡീൽ പുരാണം സത്യത്തിൽ വോട്ടർമാരുടെ സാമാന്യബുദ്ധിയെ വെല്ലുവിളിക്കുന്ന ഒന്നാണ്.
തങ്ങളുടെ വോട്ട് ബാങ്കിലെ ആൾക്കാരെ ഒരു ആട്ടിൻകൂട്ടത്തെപ്പോലെ ആജ്ഞാനുവർത്തികളായി കാണുന്ന ഈ പ്രവണത അസംബന്ധമല്ലാതെ മറ്റെന്താണ്?
ഒരു വോട്ടർ സ്വന്തം രാഷ്ട്രീയ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ വോട്ട് ചെയ്യുമ്പോൾ, അത് മറ്റേതോ മുന്നണിയുടെ ഡീലിന്റെ ഭാഗമാണെന്ന് വ്യാഖ്യാനിക്കുന്നത് ജനങ്ങളെ ഒന്നടങ്കം വിഡ്ഢികളാക്കുന്നതിന് തുല്യം. പണ്ടൊക്കെ രാഷ്ട്രീയത്തിൽ ആശയങ്ങൾ തമ്മിലായിരുന്നു പോരാട്ടമെങ്കിൽ, ഇന്നതിൽ അന്തർധാരകളുടെ പ്രളയമാണ്. നേതാക്കന്മാർ പറയുന്ന സെക്കൻഡുകൾക്കുള്ളിൽ സ്വന്തം നിലപാടുകൾ മാറ്റാൻ റെഡിയായി നിൽക്കുന്ന റിമോട്ട് കൺട്രോൾ വോട്ടർമാർ ഇവിടെ ഉണ്ടെന്നാണോ ഇവർ കരുതുന്നത്?
ഇത്തരം ഡീൽ ആരോപണങ്ങൾ പടച്ചുവിടുന്നതിലൂടെ യഥാർത്ഥ വികസന ചർച്ചകളെ മുക്കിക്കളയാം എന്ന തന്ത്രം അധികകാലം ചെലവാകുമെന്നു തോന്നുന്നില്ല. സ്വന്തം അണികളെപ്പോലും വിശ്വസിക്കാത്ത ഈ രാഷ്ട്രീയ നേതാക്കൾ ജനങ്ങളെ പരിഹസിക്കുന്നത് അവസാനിപ്പിച്ച്, അവരുടെ രാഷ്ട്രീയ പ്രബുദ്ധത അംഗീകരിക്കാനുള്ള മാന്യത കാണിക്കണം.