Friday, 5 June 2026

കൃത്രിമ ബുദ്ധിയും നിർമ്മിത മണ്ടത്തരവും

#കൃത്രിമബുദ്ധിയും #നിർമ്മിത #മണ്ടത്തരവും.
​എന്തൊരു കടുംകൈയാണ് യുഡിഎഫുകാർ ഈ കാണിച്ചതെന്നോർക്കുമ്പോൾ സാമ്പത്തിക ശാസ്ത്രജ്ഞന് നെഞ്ചെരിച്ചിൽ.  പത്തുകൊല്ലത്തെ കേരളത്തിന്റെ പൊതുകടവും സാമ്പത്തികാവസ്ഥയും കണക്കുകൂട്ടാൻ ഇവിടുത്തെ കാൽക്കുലേറ്ററുകൾ പോരാഞ്ഞിട്ടാണോ സാക്ഷാൽ ‘ആർട്ടിഫിഷ്യൽ ഇന്റലിജൻസ്’  ഒക്കെ ഇറക്കിയത്? വിവരങ്ങളെല്ലാം കംപ്യൂട്ടറിലിട്ട് പ്രോസസ്സ് ചെയ്താൽ അത് അമേരിക്കയിലുള്ള ഏതോ ഒരു സെർവർ മുറിയിലിരുന്ന് ട്രാംപോ വാൻസോ  വായിച്ചുനോക്കുമെന്ന സാമാന്യവിവരം പോലും ഈ ഭരണകക്ഷിക്ക് ഇല്ലാതെ പോയല്ലോ. 

ഇന്റർനെറ്റും ഗൂഗിൾ മാപ്പും ജിമെയിലും ഒക്കെ നമ്മൾ ഉപയോഗിക്കുമ്പോൾ ഡാറ്റയൊന്നും ആരും കാണുന്നില്ലെന്നും, എഐ തൊട്ടാൽ മാത്രമേ വിവരങ്ങൾ ചോരൂ എന്നും വിശ്വസിക്കുന്ന നമ്മുടെ വിപ്ലവ ശാസ്ത്രജ്ഞൻ്റെ നിഷ്കളങ്കത കാണുമ്പോൾ കണ്ണുനിറഞ്ഞുപോവുന്നു. പണ്ട് കേരളത്തിലെ തോടും കുളവും റോഡും അമേരിക്കൻ കമ്പനിക്ക് ‘ വിവരശേഖരണത്തിന്റെ പേരിൽ എഴുതിക്കൊടുത്തപ്പോൾ അത് വിപ്ലവകരമായ പുരോഗമനവും, ഭരണപക്ഷം ഒരു ധവളപത്രം ഇറക്കാൻ എഐ സഹായം തേടിയെങ്കിൽ അത് രാജ്യദ്രോഹവുമായി മാറുന്ന ഈ  ഉഭയജീവി സാമ്പത്തിക ശാസ്ത്രം ശരിക്കും ഒരു അത്ഭുതം തന്നെയാണ്!

​എന്തായാലും സംസ്ഥാന സർക്കാരിന്റെ ധനകാര്യ മാനേജ്‌മെന്റിനെയും ധവളപത്രത്തെയും എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഖജനാവ് കാലിയാക്കി, ശമ്പളവും പെൻഷനും കൊടുക്കാൻ കേന്ദ്രത്തിന്റെ വഴിപാടുകൾ കാത്തിരിക്കുന്ന ഈ അനുകരണീയമായ സാമ്പത്തിക മോഡലിനെ വെല്ലുവിളിക്കാൻ ഒരു കൃത്രിമ ബുദ്ധിക്കും കഴിയില്ലെന്ന്  തെളിയിക്കപ്പെട്ടതാണ്. 

മനുഷ്യന്റെ സ്വാഭാവിക ബുദ്ധി കൊണ്ട് തന്നെ കെഎസ്ആർടിസിയും സപ്ലൈകോയും ഒക്കെ പൂട്ടാറായ സ്ഥിതിക്ക്  എന്തിനാണ് ഈ കൃത്രിമ ബുദ്ധിയുടെ വാലാട്ടൽ? വിവരങ്ങൾ ഡിജിറ്റലായി സൂക്ഷിച്ചാൽ ചോരുമെന്ന ഭയമുള്ളതുകൊണ്ട്, ഫയലുകൾ വർഷങ്ങളോളം ചുവപ്പുനാടയിൽ കെട്ടിപ്പൂട്ടി പൊടിപിടിപ്പിക്കുന്ന നമ്മുടെ പരമ്പരാഗത ‘നോ ഫയൽ മൂവ്‌മെന്റ്’ സിസ്റ്റം തന്നെയാണ് ലോകോത്തരം . ഫയലിലെ ജീവിതം അവിടെത്തന്നെ ഇരിക്കട്ടെയെന്ന് അറിയാത്ത ജനത്തെ എഐ ഭൂതത്തെ കാട്ടി പേടിപ്പിക്കാൻ നോക്കിയ തോമസ്ജി ഐസക് ജിക്ക് ഈ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ സാമ്പത്തിക ശാസ്ത്ര നൊബേൽ സമ്മാനം കൊടുത്തില്ലെങ്കിലും, ഒരു ഹാസ്യ സാഹിത്യ അക്കാദമി’ അവാർഡെങ്കിലും നൽകി നാം ആദരിക്കേണ്ടതാണ്.
-കെ എ സോളമൻ

Monday, 1 June 2026

സ്കൂൾ വിദ്യാഭ്യാസത്തിലെ തുഗ്ളക്ക് പരിഷ്കാരങ്ങൾ

#സ്കൂൾ_വിദ്യാഭ്യാസത്തിലെ_തുഗ്ളക്ക്_പരിഷ്കാരങ്ങൾ.
അപ്പൂപ്പൻ മന്ത്രിയുടെ തൊണ്ണൂറ്റിമുപ്പത്തിയെട്ടു പോലുള്ള സംഖ്യാ ശാസ്ത്രം പുതിയ മന്ത്രിയും ഒട്ടും തെറ്റാതെ കാത്തുസൂക്ഷിച്ചതോടെ ട്രോൾ ഗ്രൂപ്പുകാർക്ക് വിഷയദാരിദ്ര്യം ഇല്ലാതായി. എന്നാൽ സംഖ്യാ പാരമ്പര്യത്തിൽ  മാത്രം ഒതുക്കാതെ, മുൻ മന്ത്രിയുടെ തുഗ്ലക്ക് പരിഷ്കാരങ്ങളായ  ബാക്ക് ബെഞ്ച് നിർമാർജനവും കൈപ്പുസ്തക  പരീക്ഷയുമൊക്കെ അതേപടി കോപ്പി അടിക്കാനാണ് ഷംസുദ്ദീൻ മന്ത്രിയുടെ പ്ലാൻ.

ഏതോ പൊട്ടസിനിമയിലെ ഡയലോഗ് കേട്ട് ആവേശം മൂത്ത് ക്ലാസ് മുറികളിലെ ബാക്ക് ബെഞ്ചുകൾ ഇല്ലാതാക്കാൻ ബെഞ്ചുകളെല്ലാം വട്ടത്തിൽ (സർക്കുലർ) ഇടണമെന്നായിരുന്നു  അപ്പൂപ്പൻ മന്ത്രി ശിവൻകുട്ടിയുടെ തിയറി. ക്ലാസിലെ കുട്ടികളുടെ എണ്ണക്കൂടുതൽ കാരണം ഇത് പ്രായോഗികമല്ലെന്ന് മാത്രമല്ല, വട്ടത്തിൽ തിരിഞ്ഞിരുന്ന് ഒടുവിൽ കുട്ടികൾക്ക്  പിടലി വേദന വരുത്തിവെക്കാനേ ഇത് ഉപകരിക്കൂ എന്ന് അദ്ദേഹത്തിന് ആരും പറഞ്ഞു കൊടുത്തില്ല. അധ്യാപകർക്ക് ക്ലാസ് എടുക്കാൻ പോയിട്ട് ഒന്നു തിരിഞ്ഞു നിൽക്കാൻ പോലും ഇടമില്ലാത്ത ഈ വിചിത്ര പരിഷ്കാരം നടപ്പിലാക്കാൻ നോക്കിയാൽ ക്ലാസ് എടുക്കൽ കസേര കളിയായി മാറും.

​സ്കൂളുകളിലെ സ്ഥലസൗകര്യം നോക്കി അധ്യാപകർക്ക് വിട്ടുകൊടുക്കേണ്ട സീറ്റ് ക്രമീകരണത്തിലാണ് മന്ത്രിമാരുടെ ഈ അനാവശ്യ കൈകടത്തൽ. ബാക്ക് ബെഞ്ച് ഒഴിവാക്കാൻ കുട്ടികളെ ദിവസവും മാറ്റിയിരുത്തുന്ന 'റൊട്ടേഷൻ രീതി' കൊണ്ടുവന്നാൽ പോലും പ്രശ്‌നമുണ്ട്   പൊക്കം കൂടിയവർ മുന്നിലെത്തുമ്പോൾ പുറകിലെ കുട്ടികളുടെ കാഴ്ച മറയും.

ഇതിനുപുറമേയാണ് അധ്യയനവർഷ മദ്ധ്യത്തിൽ പെട്ടെന്ന് മുളപൊട്ടുന്ന കൈപ്പുസ്തക നിർമാണവും അതു സംബന്ധിച്ചുള്ള പരീക്ഷകളും! ഇത് വല്ലതും നടന്നോ എന്നതിന് കൃത്യമായ എന്തെങ്കിലും രേഖകൾ സ്കൂളുകളിൽ സൂക്ഷിച്ചിട്ടുണ്ടോ എന്നതു സംബന്ധിച്ച്ആർക്കും ഉറപ്പില്ല.  സിലബസ് ഇങ്ങനെ എപ്പോൾ വേണമെങ്കിലും മാറ്റാമെന്ന അവസ്ഥ വന്നാൽ കുട്ടികളുടെ പരീക്ഷാഫലം സിബിഎസ്ഇ ഫലപ്രഖ്യാപനം പോലെ തമാശയായി മാറും.

ആൺ- പെൺ കുട്ടികളെ ഇടകലർത്തിയാണ് ഇരുത്തേണ്ടതെന്ന പരിഷ്കാരവും വേറെയുണ്ട്. മുൻ സർക്കാരിന്റെ ഇത്തരം ചാത്തൻ പരിഷ്കാരങ്ങൾ തന്നെയാണ് പുതിയ യു.ഡി.എഫ് മന്ത്രിയും നടത്താൻ ഉദ്ദേശിക്കുന്നതെങ്കിൽ വിദ്യാഭ്യാസ രംഗത്ത് വരാൻ പോകുന്നത്  പുരോഗതിയല്ല, മറിച്ച് പ്രതിസന്ധി ആയിരിക്കും. മുൻ സർക്കാരിന്റെ വിദ്യാഭ്യാസ പരിഷ്കാരങ്ങളെ കുറിച്ച് മിണ്ടാതിരിക്കുന്നതാണ്  ഷംസുദ്ദീൻ മന്ത്രിക്ക് നല്ലത്
-കെ എ സോളമൻ

രാഷ്ട്രീയ സംസ്കാരത്തിൻറെ ഭാഗം

#രാഷ്ട്രീയ #സംസ്കാരത്തിൻറെ #ഭാഗം
മന്ത്രി അഡ്വ. ബിന്ദു കൃഷ്ണയുടെ വെള്ളാപ്പള്ളി നടേശൻ സന്ദർശനത്തെ രാഷ്ട്രീയ വിവാദങ്ങൾക്കപ്പുറം സമുദായ സമവായത്തിൻ്റെയും സാമൂഹിക യാഥാർത്ഥ്യങ്ങളുടെയും പശ്ചാത്തലത്തിൽ വേണം വിലയിരുത്താൻ. 

ഒരു ജനപ്രതിനിധിയോ നേതാവോ തങ്ങൾ പ്രതിനിധീകരിക്കുന്ന സമൂഹത്തിലെ പ്രമുഖ വ്യക്തിത്വങ്ങളെയും സമുദായ നേതാക്കളെയും സന്ദർശിക്കുന്നത് ജനാധിപത്യപരമായ ഒരു സാധാരണ പ്രക്രിയ മാത്രമാണ്. രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങളോ പാർട്ടികൾ തമ്മിലുള്ള അകലമോ ഇത്തരം സാമൂഹിക കൂടിക്കാഴ്ചകൾക്ക് തടസ്സമാകേണ്ടതില്ല. വെള്ളാപ്പള്ളി നടേശനെപ്പോലെ ഒരു പ്രമുഖ സമുദായ നേതാവിൻ്റെ ഭവനം സന്ദർശിക്കുന്നത് വ്യക്തിപരമായ ബന്ധങ്ങളുടെയോ സാമൂഹികമായ ഒത്തുചേരലുകളുടെയോ ഭാഗമായി കാണാവുന്നതേയുള്ളൂ. 

ഒരു ജനാധിപത്യ സമൂഹത്തിൽ ഇത്തരം സന്ദർശനങ്ങളെ അനാവശ്യമായി രാഷ്ട്രീയവൽക്കരിക്കുന്നതിലും വിമർശിക്കുന്നതിലും വലിയ അർത്ഥമില്ല; മറിച്ച്, ഇത് പരസ്പര ബഹുമാനത്തിൻ്റെയും തുറന്ന സംവാദങ്ങളുടെയും ആരോഗ്യകരമായ രാഷ്ട്രീയ സംസ്കാരത്തിൻ്റെയും ഭാഗമായാണ് മനസ്സിലാക്കേണ്ടത്.
- കെ എ സോളമൻ

സിബിഐ അന്വേഷണം സ്വാഗതാർഹം

#സിബിഎ_അന്വേഷണം_സ്വാഗതാർഹം
കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ ദൗർഭാഗ്യകരമായ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐക്ക് വിടാനുള്ള പുതിയ യുഡിഎഫ് സർക്കാരിന്റെ തീരുമാനം സ്വാഗതാർഹവും നീതിനിർവഹണ പ്രക്രിയയിൽ ഏറെ നിർണായകവുമാണ്. ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ ദുരൂഹ മരണത്തിൽ തുടക്കം മുതൽ തന്നെ ഉയർന്നുവന്ന ആക്ഷേപങ്ങൾക്കും ജനങ്ങൾക്കിടയിലുള്ള സംശയങ്ങൾക്കും വിരാമമിടാൻ കേന്ദ്ര ഏജൻസിയുടെ നിഷ്പക്ഷമായ അന്വേഷണം അനിവാര്യമാണ്. 

ലോക്കൽ പൊലീസും പ്രത്യേക അന്വേഷണ സംഘവും സമർപ്പിച്ച കുറ്റപത്രത്തിൽ പി.പി. ദിവ്യയെ മാത്രം പ്രതിയാക്കി കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ചെന്ന ആക്ഷേപം ശക്തമായി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, സിബിഐ അന്വേഷണം പൊതുജനങ്ങൾക്ക് നിയമവ്യവസ്ഥയിലുള്ള വിശ്വാസം വീണ്ടെടുക്കാൻ സഹായിക്കും.
​രാഷ്ട്രീയ സ്വാധീനങ്ങൾക്കപ്പുറം, ഈ കേസിന് പിന്നിലെ യഥാർത്ഥ ഗൂഢാലോചനകളും അണിയറക്കഥകളും പുറത്തുകൊണ്ടുവരാൻ സിബിഐയുടെ ഇടപെടലിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

നവീൻ ബാബുവിന്റെ കുടുംബത്തിന് അർഹമായ നീതി ഉറപ്പാക്കുന്നതിനൊപ്പം, ഒരു ഉദ്യോഗസ്ഥനും ജോലിസ്ഥലത്ത് ഇത്തരം മാനസിക പീഡനങ്ങൾക്കോ ഭീഷണികൾക്കോ ഇരയാകേണ്ടി വരില്ലെന്ന ഉറപ്പ് നൽകാനും ഈ സുതാര്യമായ അന്വേഷണം അനിവാര്യമാണ്. കേസിനെ രാഷ്ട്രീയ നേട്ടങ്ങൾക്കോ പഴിചാരലുകൾക്കോ അപ്പുറം, നിഷ്പക്ഷവും ശാസ്ത്രീയവുമായ രീതിയിൽ സമഗ്രമായി അന്വേഷിച്ച് കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കേന്ദ്ര ഏജൻസിക്ക് കഴിയട്ടെ.
- കെ എ സോളമൻ

Friday, 29 May 2026

അധ്യാപകരുടെ ഐഫോൺ ഓഫർ

#അദ്ധ്യാപകരുടെ #ഐഫോൺ #ഓഫർ!
​പണ്ട് സ്കൂളുകളിൽ ഡിപിഇപി കാലത്തും അതിനു മുമ്പും അദ്ധ്യാപകർ കുടയും ബാഗും ചെരുപ്പും കാട്ടി പിള്ളാരെ പിടിക്കാൻ നെട്ടോട്ടമോടിയ ചരിത്രം നാം ഓർക്കുന്നു. സ്വന്തം മക്കളെ ആ ഭാഗ്യപരീക്ഷണത്തിന്' വിട്ടുകൊടുക്കാതെ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലേക്ക് തിരിച്ചുവിട്ട അന്നത്തെ  രക്ഷിതാക്കളുടെ കഥയും നമുക്കറിയാം.  അന്ന് സ്കൂളിൽ പഠിപ്പിച്ചിരുന്ന അധ്യാപകരുടെആത്മാക്കൾ ഇന്ന് കോളേജ് പ്രൊഫസർമാരുടെ രൂപത്തിൽ പുനർജനിച്ചിരിക്കുകയാണ്. 

കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ ക്ലാസ് മുറികളിൽ ഏകാന്ത ജാഗ്രതയിലാണ് ഒട്ടുമിക്ക അധ്യാപകരും. എട്ടുപത്ത് പ്രൊഫസർമാർക്ക് ക്ലാസെടുക്കാൻ ആകെക്കൂടി കിട്ടുന്നത് ഒരേയൊരു വിദ്യാർത്ഥിയെ മാത്രം! ആ വിദ്യാർത്ഥി ഒരു ദിവസം കോളേജിൽ വരാതിരുന്നാൽ ഡിപ്പാർട്ട്‌മെന്റിലെ സകല അധ്യാപകരും അതീവ ദുഃഖിതരാകും. ഏക വിദ്യാർത്ഥി ഒരു മാസം ലീവെടുത്താൽ കോളേജ് തന്നെ പൂട്ടിപ്പോകുമെന്ന അവസ്ഥയിൽ, അവനെ / അവളെ പ്രീതിപ്പെടുത്താൻ അധ്യാപകർ കാട്ടിക്കൂട്ടുന്ന സർക്കസുകൾ കേട്ടാൽ ആരും മൂക്കത്ത് വിരൽ വയ്ക്കും

​പണ്ടത്തെപ്പോലെ കുടയും ബാഗും കൊടുത്താൽ ഇന്നത്തെ ജീൻസിട്ട കോളേജ് കുമാരികുമാരന്മാർ വീഴില്ലെന്ന് പ്രൊഫസർമാർക്ക് നന്നായറിയാം. അതുകൊണ്ട് അഡ്മിഷൻ ഓഫറുകൾ കുറേക്കൂടി മെച്ചപ്പെടുത്തിയിട്ടുണ്ട്.   അഡ്മിഷൻ എടുക്കാൻ തയ്യാറാകുന്നവന് ഐഫോണും, റോയൽ എൻഫീൽഡ് ബൈക്കും വരെയാണ് പുതിയ വാഗ്ദാനങ്ങൾ! അഡ്മിഷൻ എടുത്തു കഴിഞ്ഞാൽ പോക്കറ്റ് മണി വേറെയും

ഒരു മാസത്തെ ശമ്പളം ഐഫോണിന് ചെലവാക്കിയാൽ ജോലി നഷ്ടപ്പൊതെ കഴിയാം.  അറുപതു വയസ്സിനു ശേഷം  സ്റ്റാറ്റ്യൂട്ടറിയോ  കോംപ്ലിമെൻററിയോ  ആയ പെൻഷനും പറ്റി കുറച്ചുനാൾ കൂടി കുഴമ്പും ലേപനവുമായി തുടർന്നു ജീവിക്കാം.  ഇത്തരമൊരു ദീർഘവീക്ഷണത്തിലാണ് ഒട്ടുമിക്ക കോളേജ് സാറന്മാരും. 

രാവിലെ എഴുന്നേറ്റ് കോളേജിൽ ചെന്ന് ആരെയും പഠിപ്പിക്കാൻ ഇല്ലാതെ ഈച്ചയടിച്ചു മടുക്കുമ്പോൾ, ക്യാമ്പസിലേക്ക് വഴിതെറ്റി വരുന്ന ഏതെങ്കിലും ഒരു പാവം ചെറുപ്പക്കാരനെ കണ്ടാൽ പ്രൊഫസർമാർ ഗ്രൂപ്പായി ചെന്ന് വളയുകയാണ്. അവനെ ഒരുവിധം സോപ്പിട്ട് ഏതെങ്കിലും ഒരു ഡിഗ്രി കോഴ്സിൽ ചേർക്കാനുള്ള അധ്യാപകരുടെ  നെട്ടോട്ടം കാണുമ്പോൾ പണ്ടത്തെ കൺസ്യൂമർഫെഡ് ചന്തകളെപ്പോലും തോൽപ്പിക്കുന്ന ഓഫർ മേളകളാണ് ക്യാമ്പസുകളിൽ തെളിയുന്നത്.

​ഇതിനേക്കാളൊക്കെ കഷ്ടമാണ് ക്യാമ്പസുകളിലെ വിദ്യാർത്ഥി നേതാക്കളുടെ അവസ്ഥ. വിപ്ലവം പ്രസംഗിക്കാൻ നോക്കുമ്പോൾ മുന്നിലിരുന്നു കേൾക്കാൻ ഒരാളെപ്പോലും കിട്ടാത്ത ഗതികേടിലാണ് അവർ.  ക്യാമ്പസിൽ  സമരം ചെയ്യാനും കൊടിപിടിക്കാനും റെയിൽവേ സ്റ്റേഷനിൽ നിന്നും റോഡ് മുക്കിൽ നിന്നും  ദിവസക്കൂലിയും കുപ്പിയും കൊടുത്ത് അട്ടിമറി തൊഴിലാളികളെ' വാടകയ്ക്ക് വിളിക്കേണ്ടി വരുന്ന അവസ്ഥയിലാണ് വിദ്യാർത്ഥി നേതാക്കൾ. ഇങ്കിലാബ് വിളിക്കാൻ കൂലിക്കാരെ നിർത്തേണ്ടി വരുന്ന ഈ വിപ്ലവ പ്രതിസന്ധി കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ അന്ത്യ നാളുകളെയാണ് സൂചിപ്പിക്കുന്നത്.

പഠിപ്പിക്കാൻ കുട്ടികളില്ലാതെ അധ്യാപകരും, സമരം ചെയ്യാൻ ആളില്ലാതെ നേതാക്കളും അന്തംവിട്ടു നിൽക്കുന്ന ഇന്നത്തെ കേരളീയ ക്യാമ്പസുകൾ ഒരു അന്താരാഷ്ട്രകൗതുകമായി ഇതിനകം  മാറിക്കഴിഞ്ഞു.
- കെ എ സോളമൻ

Thursday, 28 May 2026

സോഷ്യലിസ്റ്റ് നാടകം

#സോഷ്യലിസ്റ്റ്_നാടകം
കരിമണൽ കർത്തായുടെ ശർക്കരക്കുടത്തിൽ കൈയിട്ടു നക്കി മടിയിൽ കനവും ബക്കറ്റിൽ പണവുമായി നിൽക്കുന്ന വിപ്ലവ സിംഹങ്ങൾക്ക്, ഇ ഡി  എന്ന് കേൾക്കുമ്പോൾ തന്നെ പനിപിടിക്കുന്നത് സ്വാഭാവികം. വീണാ തൈക്കണ്ടിയിൽ ജി.എസ്.ടി ഒക്കെ കൃത്യമായി അടച്ച്, അധ്വാനിച്ചുണ്ടാക്കിയ ആ ഒന്നരക്കോടിയിലധികം രൂപയുടെ കണക്കു ചോദിക്കാൻ  കേന്ദ്ര ഏജൻസി വരേണ്ടതില്ലെന്നു സഖാക്കൾ. പക്ഷെ വീണ തൈക്കണ്ടിയുടെ ഇരുനൂറിലധികം ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു എന്ന വാർത്ത കേട്ടപ്പോൾ കണ്ണു തള്ളിയവരും കൂട്ടത്തിലുണ്ട്.

കരിമണൽ കർത്തായാണ് കൂട്ടത്തിൽ കളിപിഠിച്ച വിദ്യാൻ.  ഒരു പ്രദേശത്തിൻ്റെ  തന്നെ ആവാസ വ്യവസ്ഥ തകർത്ത കർത്തായുടെ അത്ഭുത ഡയറിയിൽ പി വി എന്ന് മാത്രമല്ല ഒ സി, ആർ സി, പി കെ എന്നിങ്ങനെ രാഷ്ട്രീയ ഭേദമന്യേ കുറെ പേരുകൾ ചുരുക്കെഴുത്തിൽ തിളങ്ങി നിൽപ്പുണ്ട്.  അന്വേഷണം ഒടുവിൽ പിണറായിലേക്ക് തിരിയുമ്പോൾ തങ്ങളും പെട്ടു പോകുമോ എന്നആശങ്കയിലാണ് ഭരണകക്ഷി നേതാക്കളും.

എല്ലാ പാർട്ടിക്കാർക്കും ഒരുപോലെ പ്രിയപ്പെട്ട ഈ കരിമണൽ ഭീമനെ തൊട്ടാൽ പലരുടെയും തൊപ്പി തെറിക്കുമെന്നതിനാലാണ്, റെയ്ഡ് നടക്കുമ്പോൾ ഇരുകൂട്ടരും ഒരേപോലെ നെഞ്ചത്തു കൈ വെച്ചത്. മടിയിൽ കനമില്ലാത്തവന് വഴിയിൽ ഭയക്കേണ്ട എന്ന ആപ്തവാക്യം സ്വന്തം മകൾക്ക് വേണ്ടി ക്യാപ്റ്റൻ തിരുത്തി എഴുതുമ്പോൾ, തങ്ങൾ ആർക്കുവേണ്ടി  അതുതിരുത്തും എന്ന ആശങ്കയിലാണ് ഇതര പാർട്ടി നേതാക്കൾ. 

​എന്നാൽ ഇതിലും വലിയ കോമഡി നടക്കുന്നത് താഴേത്തട്ടിലാണ്; ബേക്കറി ജംഗ്ഷനിൽ ആവേശം മൂത്ത് വധശ്രമവും പൊതുമുതൽ നശിപ്പിക്കലുമായി ഇ ഡി റെയ്ഡിനെതിരെ  വിപ്ലവം നയിച്ച
 എട്ടൊമ്പത് ഗുണ്ടാ സഖാക്കൾ ഇപ്പോൾ ജാമ്യത്തുക എത്രയെന്നറിയാതെ ജയിലിന്റെ അഴിയെണ്ണുകയാണ്. താന്താങ്ങൾ അകത്തുപോയാലും കുടുംബത്തെ പാർട്ടി നോക്കിക്കൊള്ളും എന്ന പരമമായ വിശ്വാസത്തിൽ ജീവിക്കുന്ന ഇവർ കോടതി കയറിയിറങ്ങി ചെരിപ്പുതേയുമ്പോൾ, അവരെ ഇളക്കിവിട്ട യഥാർത്ഥ പടനായകന്മാർ സുഖമായി എയർകണ്ടീഷൻ മുറിയിലിരുന്ന് പാലട പ്രഥമൻ രുചിക്കുന്നുണ്ടാവും. 

കുറ്റം ചെയ്യാൻ പ്രേരിപ്പിച്ച പാർട്ടി സെക്രട്ടറി ഗോവിന്ദൻ, ശിവൻകുട്ടി, കടകംപള്ളി, ജോയ്, ജോൺ ബ്രിട്ടാസ് എന്നിവരെയൊന്നും നിയമത്തിന്റെ കൈകൾ ഇതുവരെ തൊട്ടിട്ടില്ല എന്ന കാര്യം അത്ഭുതപ്പെടുത്തുന്നതാണ്. ജനങ്ങൾക്ക് ക്ഷേമം വാഗ്ദാനം ചെയ്ത് സത്യപ്രതിജ്ഞ നടത്തി രാജ്യസഭയിൽ പോയിരിക്കുന്നവരൊക്കെ ആ വാചകങ്ങൾ ഒരുവട്ടം കൂടി ഓർത്തെടുക്കുന്നത് ഏറെ  നന്നായിരിക്കും. അണികളെ ബലിയാടാക്കി നേതാക്കൾ എക്കാലവും സുരക്ഷിത താവളങ്ങളിൽ വിലസുന്ന ഈ സോഷ്യലിസ്റ്റ്’ നാടകം കാണാൻ ജനങ്ങൾക്ക് ഇപ്പോൾ നല്ല രസം തോന്നുന്നുണ്ട്.
-കെ എ സോളമൻ

Wednesday, 27 May 2026

ചുവപ്പുനാടൻ കളരി

#ചുവപ്പുനാടൻ #കളരി
കോടതി നിർദ്ദേശപ്രകാരം പരിശോധനയ്‌ക്കെത്തിയ കേന്ദ്ര അന്വേഷണ ഏജൻസിയെ,
നിയമാവ്യവസ്ഥയും ജനാധിപത്യമര്യാദകളും കാറ്റിൽപ്പറത്തിക്കൊണ്ട്  കായബലം കൊണ്ട് നേരിടാൻ തുനിഞ്ഞ സിപിഎം നേതാക്കളുടെയും അണികളുടെയും നടപടി ശരിക്കും ഒരു രാഷ്ട്രീയ കസർത്ത് തന്നെയാണ്. കാലവും കോലവും മാറിയതറിയാതെ, പഴയ ചുവപ്പുനാടൻ കളരിയുമായി തെരുവിലിറങ്ങുന്ന ഇവർ വിസ്മരിക്കുന്നത് ഒരൊറ്റ കാര്യമാണ്, നിയമം അതിന്റെ വഴിക്ക് പോകുമ്പോൾ കൂടെപ്പോരാൻ അണികൾ കാണില്ല എന്നത്. 

ലാലു പ്രസാദ് യാദവും കെജ്‌രിവാളും മുതൽ ചിദംബരം വരെയുള്ള വമ്പന്മാർക്ക് നിയമത്തിന് മുന്നിൽ ക്യൂ നിൽക്കേണ്ടി വന്ന ചരിത്രം തൊട്ടുമുന്നിൽ ഉണ്ടായിട്ടും, ഞങ്ങൾക്ക് മാത്രം ഇത് ബാധകമല്ല എന്ന മട്ടിലുള്ള ഈ അമിത ആത്മവിശ്വാസം നല്ലതല്ല. നേതാക്കൾ തന്നെ അക്രമത്തിന് കൊടിയും പിടിച്ച് മുന്നിൽ നിൽക്കുമ്പോൾ, നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന ഈ പ്രവണത ജനാധിപത്യത്തോടുള്ള അവഹേളനമായിട്ടേ കാണാൻ കഴിയൂ.

​മുമ്പ് ഭരണത്തിലിരിക്കുമ്പോൾ എന്തും ചെയ്യാമെന്ന അഹങ്കാരം ഉണ്ടായിരുന്നിരിക്കാം, എന്നാൽ കാലം മാറി, കോലവും മാറി എന്ന് ഇനിയെങ്കിലും ഈ സഖാക്കൾ തിരിച്ചറിയേണ്ടതുണ്ട്. ശിവൻകുട്ടി, കടകംപള്ളി , ജോയ്, ജോൺ ബ്രിട്ടാസ് തുടങ്ങിയ നേതാക്കളുടെ ആഹ്വാനം കേട്ട് ആവേശത്തോടെ ചാടിവീഴുന്ന അണികൾ ഒടുവിൽ കോടതിപ്പടിയും ജയിൽമുറിയും കയറിയിറങ്ങുമ്പോൾ, അവരെ തിരിഞ്ഞുനോക്കാൻ പോലും ഈ പറഞ്ഞ നേതാക്കൾ ഉണ്ടാകില്ല എന്നതാണ് പരമാർത്ഥം. 

സ്വന്തം അണികളെ അച്ചടക്കത്തോടെ നിയന്ത്രിക്കാൻ കഴിയാത്ത, അല്ലെങ്കിൽ അതിന് മുതിരാത്ത നേതൃത്വം യഥാർത്ഥത്തിൽ ഒരു വലിയ ദുരന്തത്തിലേക്കാണ് പാർട്ടിയെ നയിക്കുന്നത്. അധികാരം ശാശ്വതമല്ലെന്നും അക്രമ രാഷ്ട്രീയം കൊണ്ട് നിയമത്തിന്റെ കൈകളെ അധികകാലം കെട്ടിയിടാൻ കഴിയില്ലെന്നും ഉള്ള യാഥാർത്ഥ്യം മനസ്സിലാക്കി, ഈ കപടവേഷക്കാർ അണികളെ അക്രമത്തിൽ നിന്ന് പിന്തിരിപ്പിക്കാത്തപക്ഷം വരുംദിവസങ്ങളിൽ കേരള സമൂഹം കാണാൻ പോകുന്നത് വലിയ അപകടമാകും.
- കെ എ സോളമൻ
.