#പാവപ്പെട്ടവരുടെ കണ്ണീരും #മുന്നണികളുടെ രാഷ്ട്രീയവും.
ഭരണചക്രം തിരിക്കുന്ന ഐക്യജനാധിപത്യ മുന്നണി പാവപ്പെട്ടവന്റെ സംരക്ഷകരെന്ന ലേബലിൽ അധികാരത്തിലേറുകയും, എന്നാൽ പ്രവൃത്തിയിൽ ജനങ്ങളെ കബളിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഇടതു ഭരണകാലത്ത് പൊതുമരാമത്ത് ജോലികൾ കൊട്ടേഷൻ നൽകാതെ കയ്യടക്കി വെച്ചിരുന്ന ഊരാളുങ്കൽ സൊസൈറ്റിയെ യുഡിഎഫ് സർക്കാർ പിന്തുണയ്ക്കുന്നത് കാണുമ്പോൾ തന്നെ ഇത് വ്യക്തം
സാധാരണക്കാരന് മെച്ചപ്പെട്ട വിദ്യാഭ്യാസവും തൊഴിലും നൽകി അവരെ സ്വയംപര്യാപ്തരാക്കുന്നതിന് പകരം, അനാവശ്യ സമരങ്ങളിലൂടെയും അക്രമ രാഷ്ട്രീയത്തിലൂടെയും കലാലയങ്ങളെ തങ്ങളുടെ സ്വാർത്ഥലാഭത്തിനുള്ള താവളങ്ങളാക്കി മാറ്റാനാണ് മുന്നണികൾ ശ്രമിക്കുന്നത്. കേന്ദ്രാവിഷ്കൃതമായ പി.എം. ശ്രീ സ്കൂൾ പോലുള്ള ആധുനിക വിദ്യാഭ്യാസ പദ്ധതികളെ രാഷ്ട്രീയ തിമിരം ബാധിച്ച് എതിർക്കുന്ന ഇവർ, സാധാരണക്കാരുടെ കുട്ടികൾക്ക് മികച്ച വിദ്യാലയങ്ങൾ നിഷേധിക്കുകയാണ്.
സ്വന്തം മക്കളെയും ബന്ധുക്കളെയും വിദേശ സർവകലാശാലകളിലും വൻകിട സ്വകാര്യ സ്ഥാപനങ്ങളിലും അയച്ച് ഉന്നതപഠനവും പദവികളും ഉറപ്പാക്കുമ്പോൾ, അണികളാകാൻ വിധിക്കപ്പെട്ട പാവപ്പെട്ടവരുടെ മക്കൾക്ക് കൊടിപിടിക്കാനും തെരുവിൽ ചോരചിന്താനും മാത്രമാണ് ഇവർ അവസരമൊരുക്കുന്നത്.
നിലവാരമുള്ള സർക്കാർ--എയിഡഡ് കോളേജുകളെയും സർവകലാശാലകളെയും നോക്കുകുത്തികളാക്കി സിനിമാ-കായിക താരങ്ങളുടെയും കോർപ്പറേറ്റുകളുടെയും വഴിവിട്ട പരസ്യങ്ങൾക്കും അശാസ്ത്രീയ വിദ്യാഭ്യാസ രീതികൾക്കും പിന്തുണ നൽകുകയാണ് ഭരണ- പ്രതിപക്ഷങ്ങൾ
കോമേഴ്സ് പഠനമാണ് രക്ഷപ്പെടാനുള്ള ഏക മാർഗ്ഗം എന്ന രീതിയിൽ പരസ്യം ചെയ്യുന്ന ഇലാൻസ് -മമ്മൂട്ടിക്കും ലക്ഷ്യ-മോഹൻലാലിനും സഞ്ജു സാംസണിനും എതിരെ ഒരു വാക്ക് മിണ്ടാൻ ഒരു നേതാവിന്റെയും നാവു പൊങ്ങാത്തത് മുന്നണികളുടെ പച്ചയായ കാപട്യമാണ് തെളിയിക്കുന്നത്.
മുമ്പ് അധികാരത്തിലിരുന്നവരുടെ വീഴ്ചകളെ ജനമധ്യത്തിൽ തുറന്നുകാട്ടേണ്ട നിലവിലെ ഭരണകക്ഷി . പാവപ്പെട്ടവരുടെ പക്ഷത്താണെന്ന് വാചകമടിക്കുന്നതല്ലാതെ, മുൻ സർക്കാരിൻ്റെ ജനദ്രോഹ നയങ്ങൾ തന്നെ പിന്തുടരുകയാണ്.
ഗ്രാമീണ മേഖലയിലെ നിർധനരായ കുട്ടികൾക്ക് മെഡിക്കൽ പ്രവേശനം ഉൾപ്പെടെയുള്ള ഉന്നതവിദ്യാഭ്യാസ അവസരങ്ങൾ ഇല്ലാതാകുമ്പോഴോ, വിദ്യാഭ്യാസ രംഗത്ത് വൻകിടക്കാരുടെ ചൂഷണം നടക്കുമ്പോഴോ ശക്തമായിനടപടിയെടുക്കാൻ സർക്കാരിന് ആർജ്ജവമില്ല. സ്വന്തം ഗ്രൂപ്പ് പോരുകളിലും അധികാര പങ്കിട്ടെടുക്കലുകളിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇവർ, സാധാരണക്കാരെ കേവലം വോട്ട് ബാങ്കുകളായി മാത്രമാണ് കാണുന്നത്. അതിൻറെ പ്രകടമായ തെളിവാണ് സർക്കാർ ബസുകളിൽ സ്ത്രീകൾക്കു മാത്രമായുള്ള സൗജന്യ യാത്ര
മുൻ ഭരണത്തിന്റെ വങ്കത്തരങ്ങൾക്കും അഴിമതികൾക്കും തണലൊരുക്കുന്ന തരത്തിൽ വിട്ടുവീഴ്ചാ രാഷ്ട്രീയം കളിക്കുന്ന ഭരണകക്ഷി നിയമസഭയ്ക്കുള്ളിലും പുറത്തും വെറും നാടകങ്ങൾ മാത്രമാണ് കാഴ്ചവയ്ക്കുന്നത്. വാക്കും പ്രവൃത്തിയും തമ്മിൽ യാതൊരു ബന്ധവുമില്ലാത്ത ഈ രണ്ട് മുന്നണികളും മാറിമാറി ഭരിച്ചുകൊണ്ട് കേരളത്തിലെ പാവപ്പെട്ട ജനങ്ങളെ വഞ്ചിക്കുകയാണെന്ന യാഥാർത്ഥ്യം ഇനിയെങ്കിലും തിരിച്ചറിയപ്പെടേണ്ടതുണ്ട്.