#സ്ത്രീകളുടെ_സൗജന്യ_യാത്ര
കെഎസ്ആർടിസി ബസുകളിലെ സൗജന്യ യാത്രയിലൂടെ സ്ത്രീകളെ യഥാർത്ഥത്തിൽ ശാക്തീകരിക്കുകയാണോ സർക്കാർ ചെയ്യുന്നത്, അതോ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഒരു പ്രത്യേക വിഭാഗത്തിന്റെ വോട്ട് ഉറപ്പാക്കാനുള്ള രാഷ്ട്രീയ തന്ത്രമാണോ ?
സാധാരണ കെഎസ്ആർടിസി ബസുകൾ ഓടുന്നത് എൻ എച്ചിൽ ആണ് അല്ലാതെ ബൈറോഡുകളിൽ അല്ല. എൻ എച്ചിലൂടെ യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥരായ സ്ത്രീകൾക്ക് സൗജന്യം ലഭിക്കുമ്പോൾ ഇവിടെ അർത്തുങ്കൽ , തൈക്കൽ, ഒറ്റമശ്ശേരി, അഴീക്കൽ, പള്ളിത്തോട് എന്നീ തീരമേഖലയിൽ നിന്ന് കൊച്ചി വരെ യാത്ര ചെയ്ത് പീലിംഗ്ഷെഡുകളിലും ടെക്സ്റ്റൈൽ ഷോപ്പുകളിലും ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ഒരു സൗജന്യവും ലഭിക്കുന്നില്ല അവർ യാത്ര ചെയ്യുന്നത് സ്വകാര്യ ബസുകളിലും മറ്റു കോൺട്രക്ട് വാഹനങ്ങളിലും ആണ്. അതായത് എല്ലാ സ്ത്രീകൾക്കും ബസ് യാത്ര സൗജന്യം ലഭിക്കുന്നില്ല. അതുകൊണ്ട് സൗജന്യ യാത്ര സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമാണെന്ന് കരുതാൻ ആവില്ല
സ്ത്രീകളുടെ സുരക്ഷ, വിദ്യാഭ്യാസം, തൊഴിൽ, തുല്യവേതനം, സ്വയംപര്യാപ്തത എന്നിവ ഉറപ്പാക്കുകയാണ് യഥാർത്ഥ സ്ത്രീശാക്തീകരണം. എന്നാൽ അതിനുപകരം, ഒരു വിഭാഗത്തിന് മാത്രം സൗജന്യ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുന്നത് ശാക്തീകരണത്തിന്റെ യഥാർത്ഥ ലക്ഷ്യത്തെ തന്നെ ഇല്ലാതാക്കുന്നു.
സഹായം ആവശ്യമുള്ളത് സ്ത്രീകൾ മാത്രമല്ല; സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പുരുഷന്മാരും, വിദ്യാർത്ഥികളും, വയോജനങ്ങളും, ഭിന്നശേഷിക്കാരും സമൂഹത്തിലുണ്ട്. അതിനാൽ സഹായത്തിന്റെ മാനദണ്ഡം ലിംഗമല്ല, സാമ്പത്തികവും സാമൂഹികവുമായ ആവശ്യകതയായിരിക്കണം. പുരുഷന്മാർക്ക് സൗജന്യം ഏർപ്പെടുത്തിയാൽ ആ പണം അവർ മദ്യപിച്ച് നശിപ്പിക്കും എന്ന് ഒരു മോശപ്പെട്ട ചിന്താഗതിയും ഇത്തരം തീരുമാനത്തിന് പിന്നിലുണ്ട്. പുരുഷന്മാരെ ഒന്നടങ്കം കുടുംബം നോക്കാത്തവരും മദ്യപാനികളുമായി ചിത്രീകരിക്കുന്നത് നവോത്ഥാനക്കാർക്കും പുതുയുഗവക്താക്കൾക്കും ഒരുപോലെ ചേർന്ന നടപടിയല്ല
ഇന്ന് നിരന്തരം പറയപ്പെടുന്ന ജെൻഡർ ഇക്വാളിറ്റി എന്ന ആശയം, അവകാശങ്ങളിലും അവസരങ്ങളിലും തുല്യത ഉറപ്പാക്കുക എന്നതാണ്. എന്നാൽ ഒരു ലിംഗത്തിന് മാത്രം സ്ഥിരമായ ആനുകൂല്യങ്ങൾ നൽകുകയും മറ്റുള്ളവരെ പൂർണമായും ഒഴിവാക്കുകയും ചെയ്യുന്നത് സമത്വത്തിന്റെ ആശയത്തോട് പൊരുത്തപ്പെടുന്നില്ല. തുല്യത എന്നത് പ്രത്യേക പരിഗണനയല്ല; നീതിയുക്തമായ പരിഗണനയാണ്.
ഇത്തരം പ്രഖ്യാപനങ്ങൾ പലപ്പോഴും തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഉയർന്നുവരുന്നത് എന്നതും പൊതുജനങ്ങൾ ശ്രദ്ധിക്കുന്ന കാര്യമാണ്. അതിനാൽ, സാമൂഹിക പരിഷ്കാരത്തേക്കാൾ രാഷ്ട്രീയ നേട്ടമാണ് ഇതിന്റെ പ്രധാന ലക്ഷ്യമെന്ന സംശയം ഉയരുന്നത് സ്വാഭാവികമാണ്.
ദീർഘകാല വികസന പദ്ധതികൾക്ക് പകരം ഉടനടി ജനപ്രീതി നേടുന്ന സൗജന്യ പ്രഖ്യാപനങ്ങൾ ജനാധിപത്യത്തെ ക്ഷേമരാഷ്ട്രീയത്തിൽ നിന്ന് വോട്ട് ബാങ്ക് രാഷ്ട്രീയത്തിലേക്ക് നയിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നു.
സ്ത്രീകളെ ശക്തരാക്കേണ്ടത് സൗജന്യ യാത്രയിലൂടെ അല്ല; മികച്ച വിദ്യാഭ്യാസം, സുരക്ഷിതമായ പൊതുസ്ഥലങ്ങൾ, കൂടുതൽ തൊഴിലവസരങ്ങൾ, സംരംഭകത്വത്തിന് പിന്തുണ, മികച്ച പൊതുഗതാഗത സംവിധാനം എന്നിവയിലൂടെയാണ്. അവയാണ് സ്ത്രീകളുടെ ആത്മവിശ്വാസവും സാമ്പത്തിക സ്വാതന്ത്ര്യവും വർധിപ്പിക്കുന്നത്. അതുകൊണ്ട്, സ്ത്രീകൾക്ക് മാത്രമായി സൗജന്യ യാത്ര നൽകുന്നത് യഥാർത്ഥ സ്ത്രീശാക്തീകരണത്തിന്റെ പ്രതീകമല്ലെന്ന നിലപാടാണ് സ്വാഗതം ചെയ്യേണ്ടത്.
ക്ഷേമപദ്ധതികൾ ലിംഗാടിസ്ഥാനത്തിലല്ല, ആവശ്യകതയുടെയും നീതിയുടെയും അടിസ്ഥാനത്തിലായിരിക്കണം. അപ്പോഴാണ് ജെൻഡർ സമത്വവും സാമൂഹിക നീതിയും ഒരുപോലെ സംരക്ഷിക്കപ്പെടുക.