Saturday, 28 February 2026

ചിരിയുടെ മഹാമാരി

#ചിരിയുടെ #മഹാമാരി
ചിരി മനുഷ്യന് ലഭിച്ച ഏറ്റവും വലിയ ഔഷധമാണെന്ന് ശാസ്ത്രം തെളിയിച്ചിട്ടുണ്ട്. കോർട്ടിസോൾ കുറച്ച് എൻഡോർഫിൻ വർധിപ്പിക്കുന്ന ഈ പ്രകൃതിദത്ത മരുന്ന് ഇനി സർക്കാർ നയമായി മാറുന്ന കാലമാണെന്ന് തോന്നുന്നു. കാരണം കേരളത്തിൽ ഇപ്പോൾ ചിരിയുടെ മഹാമാരി പടർന്നിരിക്കുകയാണ്. പുഞ്ചിരി മുതൽ പൊട്ടിച്ചിരി വരെ എല്ലാ വകഭേദങ്ങളും മുഖ്യമന്ത്രിയുടെ മുഖത്ത് ഒരുമിച്ച് പരീക്ഷിക്കപ്പെടുന്ന കാലം. 

കഴിഞ്ഞ അഞ്ചു വർഷം അല്പാല്പം ചിരിച്ചിരുന്നെങ്കിൽ ഇന്ന് ഇങ്ങനെ കുടിശ്ശിക നിവാരണം പോലെ ഉദ്ഘാടന വേദികളിൽ തുടർച്ചയായ ചിരി വിതരണം വേണ്ടിവരില്ലായിരുന്നു. പത്രങ്ങളിലെ ഉദ്ഘാടന പരസ്യങ്ങൾ കണ്ടാൽ പാതിവെന്ത ബിരിയാണി പോലെ. കണ്ടാൽ കഴിക്കണമെന്നു തോന്നും, പക്ഷേ കഴിച്ചാൽ വയറ്റിൽ എന്ത് സംഭവിക്കും എന്ന് അറിയില്ല.

അതിനിടയിൽ മോഹൻലാലുമായി ഒപ്പം ചേർന്നിരുന്ന് തയ്യാറാക്കിയ എപ്പിസോഡിൽ മുഖ്യമന്ത്രി ചിരിയോട് ചിരി. രജനികാന്തിൻ്റെ ഇടിപ്പടങ്ങൾ ചിരിച്ചുകൊണ്ട് കാണുന്ന മുഖ്യമന്ത്രി ജയിലർ സിനിമയിലെ തലവെട്ട് രംഗം കണ്ടിട്ടു ചിരി നിർത്തിക്കാണില്ല എന്നാണ്  എപ്പിസോഡ് കണ്ടവരുടെ അനുമാനം.

 ശാസ്ത്രം പറയുന്നത് ചിരി പ്രതിരോധശേഷി കൂട്ടുമെന്നാണെങ്കിൽ, രാഷ്ട്രീയ ശാസ്ത്രം പറയുന്നത് ചിരി വോട്ടർമാരുടെ ക്ഷമശേഷി പരിശോധിക്കുമെന്നായിരിക്കും.
ഇതെല്ലാം കണ്ട പ്രതിപക്ഷ നേതാക്കൾക്കൾക്കുണ്ടായത് ലളിതമായൊരു സംശയം: ഇലക്ഷന് മുമ്പേ ഇത്രയു മങ്ങു ചിരിച്ചുമറിഞ്ഞാൽ, ഇലക്ഷൻ കഴിയുമ്പോൾ എന്ത് ചെയ്യും എന്നാണ്. ജനങ്ങൾ വല്ലാത്ത പ്രതിസന്ധിയിലാണ്, ഇതൊക്കെ കണ്ടു ചിരിക്കണോ, കരയണോ എന്നറിയാതെ.

ഇവിടെ ഒരു വശത്ത് എൻഡോർഫിൻ ഉത്പാദിപ്പിക്കുന്ന ചിരി.  മറുവശത്ത് ഭരണം ഓർക്കുമ്പോൾ കോർട്ടിസോൾ കൂട്ടുന്ന ചിരി. ഒടുവിൽ കേരളം ലോകത്തിന് നൽകുന്ന പുതിയ സന്ദേശം ഇതായിരിക്കും: ചിരി ആരോഗ്യത്തിന് മെച്ചം, എന്നാൽ അമിതമായ ചിരി രാഷ്ട്രീയ പാർശ്വഫലങ്ങൾ ഉണ്ടാക്കും.

ആസൂത്രിതമായ ചിരിയേക്കാൾ നിരാശാജനകമായി മറ്റൊന്നുമില്ല
-കെ എ സോളമൻ

Friday, 27 February 2026

മന്നംസമാധി പൊതുസ്മാരകമാക്കണം

#മന്നംസമാധി #പൊതുസ്മാരകമാക്കണം
എൻ എസ് എസ്യുടെ ജനറൽ സെക്രട്ടറി സുകുമാരൻ നായർ സ്വീകരിച്ച നിഷോധാത്മക നിലപാട് രാജ്യത്തിന്റെ ഭരണഘടനാപരമായ ബഹുമാനത്തെയും പൊതുസ്ഥലങ്ങളുടെ ജനാധിപത്യ സ്വഭാവത്തെയും ചോദ്യം ചെയ്യുന്നതാണ്. ഭാരതത്തിന്റെ ഉപരാഷ്ട്രപതിക്കു പോലും മന്നം സമാധിയിൽ പ്രവേശനം നിഷേധിക്കുന്നത് വ്യക്തിപരമായ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പ്രകടനമല്ലാതെ മറ്റൊന്നുമല്ല. 

മന്നം എന്ന  മഹാനായ വ്യക്തിയുടെ സ്മാരകം ഏതെങ്കിലും സംഘടനയുടെ സ്വകാര്യ കോട്ടയല്ല; അത് കേരളത്തിന്റെ സാമൂഹിക ചരിത്രത്തിന്റെ പൊതുസ്മാരകമാണ്. ബിജെപി നേതാക്കളെ അകറ്റിനിർത്തണമെന്ന നിർബന്ധം കാണിച്ചു ഭരണഘടനാപദവിയിലുള്ളവരെ പോലും അപമാനിക്കുന്ന ഈ സമീപനം സംഘടനയെ ജനാധിപത്യവിരുദ്ധമായി മാറ്റുകയാണ്. ഇത് അനുവദനീയമല്ല, രാഷ്ട്രത്തിന്റെ സുപ്രധാന പദവികളോടുള്ള അവഹേളനമാണ് ഇതിലൂടെ നടക്കുന്നത്.

ഇത്തരം നടപടികൾക്കെതിരെ കേന്ദ്ര സർക്കാരിനു നിയമപരവും ഭരണപരവുമായ ഇടപെടൽ നടത്താൻ കഴിയും. മന്നം സമാധിയെ പൊതുസ്മാരകമായി പ്രഖ്യാപിച്ച് കേന്ദ്രത്തിൻ്റെ അല്ലെങ്കിൽ സംസ്ഥാനത്തിൻ്റെ നിയന്ത്രണത്തിൽ കൊണ്ടുവരണം. അവിടെ പൊതുജനങ്ങൾക്ക് സ്വതന്ത്രമായി പ്രവേശിക്കാനും പുഷ്പാർച്ചന നടത്താനും സൗകര്യം ഒരുക്കണം. സുരക്ഷയും ശുചിത്വവും ഉറപ്പാക്കുകയും വേണം. 

ഒരു സ്വകാര്യ സംഘടനയുടെ തീരുമാനപ്രകാരം രാഷ്ട്രപദവിയിലുള്ളവർക്ക് പോലും വിലക്ക് ഏർപ്പെടുത്താൻ അനുവദിക്കുന്നത് അപകടകരമായ പ്രവണതയാണ്.  അതിനാൽ എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ ഈ  നിലപാടിനെ ശക്തമായി അപലപിക്കേണ്ടതും, മന്നം സമാധിയെ എല്ലാവർക്കും തുറന്ന കൊടുക്കുന്ന പൊതുസ്മാരകമാക്കി മാറ്റാനുള്ള ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കേണ്ടതുമാണ്.
-കെ എ സോളമൻ

Thursday, 26 February 2026

ശബ്ദമലിനീകരണം തടയേണ്ടത് സാമൂഹിക ഉത്തരവാദിത്വം

#ശബ്ദമലിനീകരണം #തടയേണ്ടത് #സാമൂഹിക #ഉത്തരവാദിത്വം
രാത്രി 10 മണിക്ക് ശേഷം മൈക്കും ഉച്ചഭാഷിണിയും നിരോധിച്ച സർക്കാർ നിർദ്ദേശങ്ങൾ നടപ്പാക്കേണ്ടത് നിയമപരമായ ബാധ്യത മാത്രമല്ല, സാമൂഹിക ഉത്തരവാദിത്വവുമാണ്. എന്നാൽ ചില കലാകാരന്മാരും പരിപാടി നടത്തിപ്പുകാരും ഇതിനെ ചോദ്യം ചെയ്യുന്നതും, രാത്രി മുഴുവൻ പരിപാടി വേണം, നാട്ടുകാർ ഉറങ്ങരുത്, എന്ന തരത്തിലുള്ള സമീപനം സ്വീകരിക്കുന്നതും അങ്ങേയറ്റം ജനവിരുദ്ധമാണ്. 

ഉത്സവവും ആഘോഷവും സമൂഹത്തിന് സന്തോഷംനൽകാൻ ഉള്ളതാണ് അല്ലാതെ  രോഗികളെയും പ്രായമായവരെയും കുട്ടികളെയും പീഡിപ്പിക്കുന്ന ശബ്ദയാതനകൾ ആകരുത്. ഏഴു മണിക്ക് ആരംഭിച്ചാൽ പത്തുമണിക്ക് തന്നെ പരിപാടി മാന്യമായി അവസാനിപ്പിക്കാം. അതിന് തയ്യാറാകാത്തത് കലയുടെ സ്വാതന്ത്ര്യമല്ല, നിയമലംഘനവും സാമൂഹിക അഹങ്കാരവുമാണ്. ആരാധനാലയങ്ങളിലെ ചടങ്ങുകൾ പോലും മൈക്ക് ഇല്ലാതെ 10 മണിക്കു ശേഷം നടത്താവുന്ന സാഹചര്യമുണ്ട്. എങ്കിൽപോലും ചെണ്ടമേളവും വാദ്യാഘോഷവും നടത്തി ജനങ്ങളുടെ ഉറക്കം കവർന്നെടുക്കുന്ന കൂട്ടരുണ്ട്. ഒരു വിധത്തിലും ന്യായീകരിക്കാൻ കഴിയില്ല ഇത്തരം ശബ്ദ കോലാഹലം.

ശബ്ദമലിനീകരണത്തിനെതിരായ നിയമത്തിൽ വെള്ളം ചേർക്കാൻ ഒരു സമൂഹത്തിനും അവകാശമില്ല. ഓണാഘോഷമാകട്ടെ, ഉത്സവമാകട്ടെ, രാഷ്ട്രീയമോ സാംസ്കാരികമോ ആയ പരിപാടിയാകട്ടെ, രാത്രി 10 മണിക്ക് ശേഷം മൈക്ക് ഒഴിവാക്കുക എന്നത് ചർച്ചാവിഷയമല്ല, അനിവാര്യതയാണ്. ഈ നിയമം കർശനമായി നടപ്പാക്കാൻ പോലീസ് മുന്നോട്ടുവരണം.  നിയമം ലംഘിക്കുന്നവർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണം. ശബ്ദം കുറയുമ്പോൾ മാത്രമേ പൊതുജനങ്ങൾക്ക് സമാധാനം ലഭിക്കൂ, രോഗികൾക്ക് ആശ്വാസം ഉണ്ടാകൂ, കുട്ടികൾക്ക് ആരോഗ്യകരമായ ഉറക്കം ലഭിക്കൂ. 

മൈക്ക് രഹിതമായി ആഘോഷിക്കാൻ അനവധി വഴികളുള്ളപ്പോൾ, എന്തിനാണ് ചിലർ ഹൈ ഡസിബൽ ശബ്ദം ഉണ്ടാക്കി സാധാരണ മനുഷ്യരുടെ സ്വൈരം കവർന്നെടുക്കുന്നത്? ഇത് സംസ്കാരമല്ല, ക്രൂരതയാണ്, ഇതിനെതിരെ സമൂഹം ശക്തമായി പ്രതികരിക്കണം.
- കെ എ സോളമൻ

പേശിവലിവ് ഒരു ദേശീയ ദുരന്തം

#പേശിവലിവ് #ഒരുദേശീയദുരന്തം
ആരോഗ്യ വകുപ്പുമന്ത്രി വീണാജോർജിൻ്റെ ചികിത്സാ കഥ കേട്ടാൽ തോന്നും അവരുടെ കഴുത്തിലെ പേശിയല്ല, സർക്കാരിന്റെ പി.ആർ. പേശിയാണ് വലിഞ്ഞതെന്ന്. ഒരു പെയിൻകില്ലർ കൊണ്ട് തീരാവുന്ന വേദനയ്ക്ക് എംആർഐയും എംആർ ആൻജിയോഗ്രാമും, മെഡിക്കൽ ബോർഡും, ബോർഡിന് മുകളിൽ  ബോർഡും ചേർന്ന് എൽ ഡി എഫ് സർക്കാർ അസംബന്ധ നാടകം കളിക്കുന്നു. ഏതു കഠിന ഹൃദയനെയും കരയിപ്പിക്കുന്നതാണ് പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ്റെ കഥന കഥാപ്രസംഗം
ഇതൊക്കെ കണ്ടാൽ തോന്നുക ആരോഗ്യവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്നത് ആശുപത്രികളല്ല, മറിച്ച് നാടകസെറ്റുകളാണെന്ന്. 

റെയിൽവേ സി.സി.ടി.വി.യുടേത് ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ പറയുന്നത് അക്രമം നടന്നില്ല എന്നാണ്. പക്ഷെ സർക്കാർ റിപ്പോർട്ടുകളിൽ പ്രതിപാദിക്കുന്നത് പേശിവലിവ് എന്ന  ദേശീയ ദുരന്തത്തെപറ്റിയാണ്.  ഡോക്ടർമാരുടെ എത്തിക്സും മെഡിക്കൽ ഉപകരണങ്ങളും ചേർന്ന് ഒരു നാടകമൊരുക്കുമ്പോൾ, ചോർന്നുപോകുന്നത് പൊതുജനങ്ങളുടെ വിശ്വാസമാണ്.

ഇതിനിടയിൽ കെ.എസ്.യുക്കാരെ റിമാൻഡ് ചെയ്ത് ക്രമസമാധാനം ഉറപ്പാക്കിയെന്ന സർക്കാർ വിശദീകരണം കേട്ടാൽ തോന്നും , സമാധാനം  ജയിലിന്റെ മതിലുകൾക്കുള്ളിൽ മതി. പുറത്തു വേണ്ട എന്ന്. സർക്കാരിൻറെ കെടുകാര്യസ്ഥതയ്ക്കെതിരെ
പ്രതിഷേധം സ്വാഭാവികം; പക്ഷേ അതിനെ ആക്രമണ നാടകംആക്കി മാറ്റി അധികാരത്തിന്റെ തിരക്കഥ എഴുതുന്നത് ദുരന്ത കോമഡിയാണ്. മന്ത്രിസഭയിലെ പുരുഷ മന്ത്രിമാരുടെ താളത്തിന് തുള്ളി, ആരോഗ്യവകുപ്പ് ഒരു സർക്കസ് ക്യാമ്പായി മാറ്റുന്നതുകാണുന്നോൾ ജനങ്ങൾ ചിന്തിക്കുന്നത് വകുപ്പ് മന്ത്രിയുടെ ബുദ്ധിക്കുറവിനെ കുറിച്ചാണ്.

 ആരോഗ്യ വകുപ്പിൽ ജനങ്ങൾ ഇപ്പോൾ കാണുന്നത് ചികിത്സയല്ല, മറിച്ച് ജയിൽ വകുപ്പിൽ  ചപ്പാത്തി പരത്തി ലാഭം എടുക്കുന്നത് പോലുള്ള  കഥകളാണ്. തമ്മിൽതല്ലി തലകീറിയും, പാർട്ടി ഓഫീസ് തല്ലിപ്പൊളിച്ചും മുന്നേറുന്ന ഇണ്ടി സഖ്യത്തിലെ ഘടകകക്ഷികളോടു പറയാനുള്ളത് രക്തസാക്ഷികളെ സൃഷ്ടിക്കരുത് എന്നാണ്. പ്രായോഗിക ബുദ്ധിയുടെ അഭാവമാകും  തൻറെ പഴയകാല അഭിനയത്തികവും ചാനൽ കെട്ടുപാടും ഉപയോഗിച്ച് മുങ്ങിത്താഴുന്ന കപ്പലിനെയും അതിലെ കാരണഭൂത് ക്യാപ്റ്റനെയും താങ്ങി നിർത്താമെന്ന
വീണാമന്ത്രിയുടെ കൈവിട്ട കളിക്കു കാരണം.
-കെ എ സോളമൻ

Tuesday, 24 February 2026

മലബാർ മാജിക്

#മലബാർ #മാജിക്
സർക്കാരിന്റെ പുതിയ ഭരണസൂത്രവാക്യമായി “ആരേലും ചോദിച്ചാൽ, ഉടൻ പേര് മാറ്റാം " എന്നായാൽ നന്നായിരിക്കും.ഇന്നലെ മലബാർ മിസ്റ്ററി, ഇന്ന് മിന്നൽ മാജിക്; നാളെ എന്തായിരിക്കും , “മഴവിൽ മാജിക്, മസ്കിറ്റോ വണ്ടർ?” 

ഒരു ബ്രാൻഡിക്ക് പേരിടാൻമന്ത്രിസഭ വേണ്ട, മന്ത്രിയുടെ പ്രസ് മീറ്റും വേണ്ട. ക്യാപ്റ്റൻ, കപ്പൽ, കപ്പിത്താൻ, കാരണഭൂത്  എന്നിങ്ങനെ ഒത്തിരി കെ- പേരുള്ളപ്പോൾ എന്തിനാണ് പുതിയ ഒരു പേര് ? തദ്ദേശീയ ബ്രാണ്ടി പുറത്തിറക്കിയാൽ ടൂറിസം വികസിക്കുമെന്നാണ് എക്സൈസ് മന്ത്രി പറയുന്നത്.  പക്ഷേ ടൂറിസത്തെ കുറിച്ച് പറയാൻ യോഗ്യനായ ടൂറിസം മന്ത്രിയുടെ പൊടി പോലും പരിസരത്തൊന്നും കാണുന്നില്ല. തൊഴിലായ്മയും വിലക്കേറ്റവും ഒക്കെ പരണത്താക്കി, ചരിത്രവും ഭൂമിശാസ്ത്രവും സാംസ്‌കാരിക ബോധവും മാറ്റി വെച്ച് മദ്യത്തിന് പേരിടുക എന്ന ഒറ്റ പ്രക്രിയയിൽ എത്തിനില്ക്കുകയാണ് ഭരണയന്ത്രം

മലബാർ എന്ന വാക്ക് കേട്ടാൽ ആരുടെയോ നെറ്റി ചുളിയുമെന്ന ഭയത്തിൽ, സർക്കാരിന്റെ ആത്മവിശ്വാസം തന്നെ ബ്രാണ്ടിക്കുപ്പിയിലെ ലേബലിനൊപ്പം അഴിച്ചുമാറ്റുന്ന കാഴ്ചയാണ് നാം കാണുന്നത്  ഇതേ തർക്കലോജിക്ക് തുടർന്നാൽ നാളെ മലബാർ ക്രിസ്ത്യൻ കോളേജ് മിന്നൽ കോളേജും, മലബാർ സിമന്റ് മിന്നൽ സിമൻ്റും ആകുമെന്നു തീർച്ച.

ജനങ്ങൾക്ക് റോഡും ആശുപത്രിയും ജോലി അവസരവും വേണമെന്നു പറയുന്ന കാലത്ത്, സർക്കാരിൻ്റെ ഏറ്റവും വലിയ ഭരണപരിഷ്‌കാരം ബ്രാണ്ടിയുടെ പേര് മാറ്റലാണ്. ഇതാണ് വികസനം എങ്കിൽ നട്ടെല്ല് വേണ്ട, നെഞ്ചത്ത് ഒരു സ്റ്റിക്കർ മതി: “ഇന്നത്തെ പേര്, നാളത്തെ പേര്, സാഹചര്യാനുസരണം.” 

സത്യത്തിൽ മിന്നൽ പോലെ മാറുന്നത് ബ്രാണ്ടിയുടെ പേരല്ല, സർക്കാരിന്റെ തീരുമാനങ്ങളിലെ സ്ഥിരത തന്നെയാണ്.
- കെ എ സോളമൻ

ഡേറ്റ ചോർത്തൽ

#ഡേറ്റ #ചോർത്തൽ
സർക്കാർ പറയുന്നത് “ഡിജിറ്റൽ കേരളം” എന്നാണ്; ഹൈക്കോടതി പറയുന്നത് “ഡിജിറ്റൽ ചോർത്തൽ” എന്നും. സ്പാർക്കിൽ സൂക്ഷിച്ചിരുന്ന ജീവനക്കാരുടെ സ്വകാര്യ വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത് കാണുമ്പോൾ തോന്നുന്നു, ഇത് ഇന്റർനെറ്റിലൂടെ വന്നതല്ല, ടെലിപതി വഴിയാണ് എത്തിയതെന്ന്. 

വ്യക്തിഗത ഡേറ്റകൾ ഔദ്യോഗിക ആവശ്യത്തിനല്ലാതെ ഉപയോഗിക്കരുതെന്ന മുൻ ഉത്തരവ് ഉണ്ടെന്ന കാര്യം സർക്കാരിന് അറിയില്ല. ഇത്തരം നാട്യം  നമ്പർ വൺ സംസ്ഥാനത്തിന്റെ വലിയൊരു ഭരണപരിഷ്കാരമാണ്. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം എന്ന് കേരള ഹൈക്കോടതി പറഞ്ഞപ്പോൾ സർക്കാർ മറുപടി പറയുന്നത് എവിടെ നിന്നു കിട്ടിയെന്നു തങ്ങൾക്കു അറിയില്ല എന്നാണ്. 

സ്പ്രിംഗ്ലറിൽ തുടങ്ങിയ ഡേറ്റാ മഹായാത്ര ഇപ്പോൾ മെസ്സേജ് സംവിധാനത്തിലേക്കെത്തിയിരിക്കുന്നു. ജനങ്ങൾക്ക് തിരിക മറുപടി കൊടുക്കാൻ  പോലും സൗകര്യമില്ലാത്ത ഏകപക്ഷീയ സന്ദേശ യാത്ര.  ജനാധിപത്യപരമല്ലാത്ത ഡിജിറ്റൽ ഉപദേശം അവസാനിപ്പിക്കുക തന്നെ വേണം. ജനങ്ങൾക്ക് ആവശ്യമില്ലാത്ത വിവരങ്ങൾ സർക്കാർ പ്രചരിപ്പിക്കുന്നതിനെ കോടതി ചോദ്യം ചെയ്തപ്പോൾ പോലും സർക്കാർ നിലപാട് വിചിത്രം.  ജനങ്ങളുടെ സ്വകാര്യത സർക്കാർ അതിന്റെ പൊതു പദ്ധതിയിൽ പെടുത്തിയിരിക്കുന്നു.

അനധികൃത ഡേറ്റ ചോർത്തലിനെതിരെ കോടതിയെ സമീപിച്ച വ്യക്തികൾ അഭിനന്ദനാർഹരാണ്. അവർ ഇല്ലായിരുന്നെങ്കിൽ സ്വകാര്യത എന്ന വാക്ക് സർക്കാർ ഡിക്ഷണറിയിൽ നിന്ന് തന്നെ ഡിലീറ്റ് ചെയ്തേനേ!

ഏകപക്ഷീയ മെസ്സേജിങ് സമ്പ്രദായത്തിന് തന്നെ ഒടുക്കം ഉണ്ടാകണം. മെസ്സേജ് ലഭിച്ചാൽ തിരികെ മെസ്സേജ് അയക്കാൻ സംവിധാനം വേണം.
-കെ എ സോളമൻ

Sunday, 22 February 2026

മലബാർ മാജിക്

#മലബാർ #മാജിക്
സർക്കാരിന്റെ പുതിയ ഭരണസൂത്രവാക്യമായി “ആരേലും ചോദിച്ചാൽ, ഉടൻ പേര് മാറ്റാം " എന്നായാൽ നന്നായിരിക്കും.ഇന്നലെ മലബാർ മിസ്റ്ററി, ഇന്ന് മിന്നൽ മാജിക്; നാളെ എന്തായിരിക്കും , “മഴവിൽ മാജിക്, മസ്കിറ്റോ വണ്ടർ?” 

ഒരു ബ്രാൻഡിക്ക് പേരിടാൻമന്ത്രിസഭ വേണ്ട, മന്ത്രിയുടെ പ്രസ് മീറ്റും വേണ്ട. ക്യാപ്റ്റൻ, കപ്പൽ, കപ്പിത്താൻ, കാരണഭൂത്  എന്നിങ്ങനെ ഒത്തിരി കെ- പേരുള്ളപ്പോൾ എന്തിനാണ് പുതിയ ഒരു പേര് ? തദ്ദേശീയ ബ്രാണ്ടി പുറത്തിറക്കിയാൽ ടൂറിസം വികസിക്കുമെന്നാണ് എക്സൈസ് മന്ത്രി പറയുന്നത്.  പക്ഷേ ടൂറിസത്തെ കുറിച്ച് പറയാൻ യോഗ്യനായ ടൂറിസം മന്ത്രിയുടെ പൊടി പോലും പരിസരത്തൊന്നും കാണുന്നില്ല. തൊഴിലായ്മയും വിലക്കേറ്റവും ഒക്കെ പരണത്താക്കി, ചരിത്രവും ഭൂമിശാസ്ത്രവും സാംസ്‌കാരിക ബോധവും മാറ്റി വെച്ച് മദ്യത്തിന് പേരിടുക എന്ന ഒറ്റ പ്രക്രിയയിൽ എത്തിനില്ക്കുകയാണ് ഭരണയന്ത്രം

മലബാർ എന്ന വാക്ക് കേട്ടാൽ ആരുടെയോ നെറ്റി ചുളിയുമെന്ന ഭയത്തിൽ, സർക്കാരിന്റെ ആത്മവിശ്വാസം തന്നെ ബ്രാണ്ടിക്കുപ്പിയിലെ ലേബലിനൊപ്പം അഴിച്ചുമാറ്റുന്ന കാഴ്ചയാണ് നാം കാണുന്നത്  ഇതേ തർക്കലോജിക്ക് തുടർന്നാൽ നാളെ മലബാർ ക്രിസ്ത്യൻ കോളേജ് മിന്നൽ കോളേജും, മലബാർ സിമന്റ് മിന്നൽ സിമൻ്റും ആകുമെന്നു തീർച്ച.

ജനങ്ങൾക്ക് റോഡും ആശുപത്രിയും ജോലി അവസരവും വേണമെന്നു പറയുന്ന കാലത്ത്, സർക്കാരിൻ്റെ ഏറ്റവും വലിയ ഭരണപരിഷ്‌കാരം ബ്രാണ്ടിയുടെ പേര് മാറ്റലാണ്. ഇതാണ് വികസനം എങ്കിൽ നട്ടെല്ല് വേണ്ട, നെഞ്ചത്ത് ഒരു സ്റ്റിക്കർ മതി: “ഇന്നത്തെ പേര്, നാളത്തെ പേര്, സാഹചര്യാനുസരണം.” 

സത്യത്തിൽ മിന്നൽ പോലെ മാറുന്നത് ബ്രാണ്ടിയുടെ പേരല്ല, സർക്കാരിന്റെ തീരുമാനങ്ങളിലെ സ്ഥിരത തന്നെയാണ്.
- കെ എ സോളമൻ