#ഡിജിറ്റൽസർവേ: #ജനങ്ങളെ #വഞ്ചിച്ച #കൺകെട്ടുവിദ്യ
ആധുനിക സാങ്കേതികവിദ്യയുടെ പേരിലും ആധുനിക ഉപകരണങ്ങളുടെ മറവിലും കേരളത്തിൽ നടപ്പിലാക്കിയ ഡിജിറ്റൽ റീസർവേ പദ്ധതി വൻ സാമ്പത്തിക തട്ടിപ്പും ജനദ്രോഹവുമായി മാറിക്കഴിഞ്ഞിരിക്കുന്നു.
ആർ.ടി.കെ. റോവർ, റോബോട്ടിക് ടോട്ടൽ സ്റ്റേഷൻ, ഡ്രോണുകൾ, ടാബ്ലെറ്റുകൾ തുടങ്ങിയ അത്യാധുനിക ഉപകരണങ്ങൾ വാങ്ങിക്കൂട്ടാൻ കോടികളാണ് സംസ്ഥാന ഖജനാവിൽ നിന്ന് ഒഴുക്കിയത്. ഈ വൻകിട പർച്ചേസുകൾക്ക് പിന്നിൽ കോടികളുടെ കമ്മീഷൻ ഇടപാടുകൾ നടന്നിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
അടിസ്ഥാന സർവേ രേഖകളോ ലിത്തോ മാപ്പുകളോ പരിശോധിക്കാതെ, കേവലം ആകാശ സർവേയെ മാത്രം അടിസ്ഥാനമാക്കി നടത്തിയ ഈ പ്രഹസനം മൂലം സാധാരണക്കാരായ ഭൂവുടമകളാണ് ഇന്ന് ദുരിതത്തിലായിരിക്കുന്നത്. നാലോ അഞ്ചോ സെന്റ് ഭൂമിയുള്ള സാധാരണക്കാരൻ പോലും സ്വന്തം ഭൂമിക്ക് കരം അടക്കാനോ, ആധാരം മാറ്റിയെഴുതാനോ, ബാങ്ക് വായ്പകൾക്കായി ഈട് വെക്കാനോ കഴിയാതെ വില്ലേജ്-താലൂക്ക് ഓഫീസുകൾ കയറിയിറങ്ങുകയാണ്.
യാതൊരു പ്രായോഗിക പരിചയവുമില്ലാത്ത താൽക്കാലിക ജീവനക്കാരെ നിയമിച്ചാണ് സർവേ നടപടികൾ പൂർത്തിയാക്കിയത്. ഭൂമി അളക്കാൻ വരുമ്പോൾ സ്ഥലത്തുള്ളവർ കാണിച്ചു കൊടുക്കുന്ന അതിരുകൾ മാത്രം അടിസ്ഥാനമാക്കി അളവുപൂർത്തിയാക്കുന്ന വിചിത്രമായ രീതിയാണ് ഇവിടെ സ്വീകരിച്ചത്. ഇതിന്റെ ഫലമായി കിടപ്പുരോഗികളുടെയും, മാറിത്താമസിക്കുന്നവരുടെയും ഭൂമി അയൽവാസികളുടെ പേരിലാകുകയും പുറമ്പോക്കായി നഷ്ടപ്പെടുകയും ചെയ്തു. ഇതിനെച്ചൊല്ലി നാട്ടിലുടനീളം അയൽവാസികൾ തമ്മിൽ തർക്കങ്ങളും കയ്യാങ്കളികളും നിത്യസംഭവമായി മാറി.
തെറ്റുകൾ തിരുത്താനെന്ന പേരിൽ അക്ഷയ കേന്ദ്രങ്ങളിലും വില്ലേജ് ഓഫീസുകളിലും ജനങ്ങൾ വരിനിൽക്കേണ്ടി വരുന്നതിലൂടെ സർക്കാരിലേക്ക് വൻ തുക ഫീസിനത്തിൽ എത്തുമ്പോൾ, ജനങ്ങൾക്ക് ലഭിക്കുന്നത് അനാവശ്യ മനോവിഷമവും സമയനഷ്ടവും മാത്രമാണ്. സർവേ വകുപ്പിൽ നിന്ന് കൃത്യമായ ഒരു മറുപടിയും ജനങ്ങൾക്ക് ലഭിക്കുന്നില്ല.
ഈ സാഹചര്യത്തിൽ നിലവിലെ സർക്കാർ അടിയന്തരമായി താഴെ പറയുന്ന നടപടികൾ സ്വീകരിക്കേണ്ടതുണ്ട്:
1) പദ്ധതി റദ്ദാക്കുക: തർക്കങ്ങളുള്ള വില്ലേജുകളിൽ മാത്രമല്ല, സംസ്ഥാനത്തൊട്ടാകെ അപൂർണ്ണമായും ശാസ്ത്രീയമല്ലാതെയും നടത്തിയ ഈ ഡിജിറ്റൽ സർവേ പൂർണ്ണമായി റദ്ദാക്കുകയും പഴയ സർവേ രേഖകൾ പുനഃസ്ഥാപിക്കുകയും ചെയ്യുക.
2) അഴിമതി അന്വേഷിക്കുക: ആധുനിക ഉപകരണങ്ങൾ വാങ്ങിയതിലും കരാറുകൾ നൽകിയതിലും നടന്ന ക്രമക്കേടുകളെക്കുറിച്ചും ഇതിന് പിന്നിൽ പ്രവർത്തിച്ച മുൻ റവന്യൂ മന്ത്രി കെ രാജൻ ഉൾപ്പെടെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ഉന്നതതല അന്വേഷണം പ്രഖ്യാപിക്കുക.
3) പരമ്പരാഗത രീതിയും സാങ്കേതികവിദ്യയും സമന്വയിപ്പിക്കുക: പഴയ രേഖകളെ അടിസ്ഥാനമാക്കി ജന പങ്കാളിത്തത്തോടെയും സുതാര്യമായും മാത്രം പുതിയ സർവേ നടപടികൾ കൈക്കൊള്ളുക.
ഡിജിറ്റൽ സർവേ എന്ന പേരിൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയും അവരെ തമ്മിലടിപ്പിക്കുകയും ചെയ്തവരെ നിയമത്തിന് മുന്നിൽ കൊണ്ടുപോകണം. ജനങ്ങളെ സിവിൽ കോടതികളുടെ പടി കയറ്റി സാമ്പത്തികമായി തകർക്കാതെ, സർവേ വകുപ്പിനെ ജനപക്ഷത്തുനിന്നു പുനഃസംഘടിപ്പിക്കാൻ നിലവിലെ ഭരണകൂടം തയാറാകണം.