Sunday, 26 July 2026

അത്രമേൽ വിനീതൻ

#അത്രമേൽ #വിനീതൻ!
അവസാനം അദ്ദേഹം അതേറ്റുപറഞ്ഞിരിക്കുന്നു "എന്നെ ഹീറോ ആക്കരുത്!" അതെ, ലോകസമാധാനവും പ്രപഞ്ചസത്യങ്ങളും സ്വന്തം ചുമലിലേറ്റിയ ആ മഹാനായ നേതാവ് അത്രമേൽ വിനീതനാണ്! 

സാക്ഷാൽ 'പാറ്റ പാർട്ടി'യുടെ നായകനായ അഭിജിത് ദീപ്കെയ്ക്ക് പിന്തുണയുമായി തെക്കേ അറ്റത്തുനിന്ന് കുറച്ച്  കമ്മി-കൊങ്ങി പ്രബുദ്ധരും, വടക്കുനിന്ന് കുറച്ച് തൊപ്പിക്കാരും, പാഞ്ഞെത്തിയത് ചുമ്മാതാണോ? ഈ ആഗോള പ്രതിഭാസത്തിന് വേറെ പണിയില്ലാത്തതുകൊണ്ടല്ല, മറിച്ച് ലോകത്തിലെ മുഴുവൻ അന്യായങ്ങളും ഒറ്റരാത്രികൊണ്ട് തീർക്കാൻ പോകുന്ന പാറ്റാ വിപ്ലവത്തിന്റെ ചൂടേറ്റതുകൊണ്ടാണ്! 

എന്തായാലും പാവം അധ്വാനവർഗ്ഗത്തെ രക്ഷിക്കാൻ ഇറങ്ങിത്തിരിച്ച സ്ഥിതിക്ക്, കേരളത്തിലും പഞ്ചാബിലും സർവ്വസാധാരണയായി നടക്കുന്ന പരീക്ഷാ ക്രമക്കേടുകളും മാർക്ക് തട്ടിപ്പുകളും ഒന്നു ഒതുക്കിത്തരാൻ നമ്മുടെ പാറ്റ നേതാവ് ദയവുചെയ്ത് മനസ്സുവെക്കണം. സിസ്റ്റത്തിലെ എല്ലാ കള്ളത്തരങ്ങളിലും കരണ്ടുകയറി ഇല്ലാതാക്കാൻ കഴിവുള്ള ഈ പാറ്റ' വിപ്ലവകാരിക്ക് അത്രയും ചെറിയൊരു കാര്യം ശരിയാക്കാൻ ഏറിയാൽ രണ്ടു മിനിറ്റ് മതിയല്ലോ! 

അണികൾ കാത്തിരിക്കുകയാണ്, ആഗോള മാറ്റത്തിന്.
- കെ എ സോളമൻ

Saturday, 25 July 2026

മുൻവിധി പാടില്ലായിരുന്നു

#മുൻവിധി #പാടില്ലായിരുന്നു
തെരുവ് സമ്മർദത്തിന് വഴങ്ങാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം, ബാഹ്യശക്തികളുടെ ഭരണവിരുദ്ധ തന്ത്രങ്ങളെ അംഗീകരിക്കുന്ന ഒരു നടപടിയായിപ്പോയി. അതിലുള്ള പ്രത്യക്ഷ തെളിവാണ് വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനിൻ്റെ രാജി. അതും കൃത്യമായ തിരുത്തൽ നടപടികൾ സ്വീകരിച്ചതിനും, സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതിനും, ശുദ്ധമായ പുനപരീക്ഷ നടത്തിയതിനും ശേഷം..

പൊതുജനവികാരം ആയുധമാക്കാനും മന്ത്രിയുടെ പുറത്താക്കലിന് നിർബന്ധിക്കാനും രാഷ്ട്രീയ ഗ്രൂപ്പുകളെ അനുവദിക്കുന്നതിലൂടെ, ഭരണകൂടം 
 സൂചന നൽകുന്നത്, സംഘടിത പ്രക്ഷോഭങ്ങളിലൂടെ നയവും ഭരണവും അട്ടിമറിക്കാൻ കഴിയുമെന്നാണ്. ശബ്ദമുയർത്തുന്ന വിഭാഗങ്ങളെ പ്രീണിപ്പിക്കാൻ പിൻവാങ്ങുന്നതിനുപകരം, അചഞ്ചലമായ ഭരണത്തിലൂടെ രാജ്യം അതിന്റെ അധികാരം ഉറപ്പിക്കണം, ഈ പ്രക്ഷോഭങ്ങളെ നയിക്കുന്ന സാമ്പത്തിക, രാഷ്ട്രീയ പിന്തുണക്കാരെ കർശനമായി നേരിടണമായിരുന്നു..

വിഭാഗീയ ശക്തികൾ ധനസഹായം നൽകുന്ന സംഘടിത സമ്മർദ്ദത്തിന് ഇളവുകൾ നൽകുന്നതിനുപകരം കർശനമായ നിയമ സംവിധാനങ്ങളിലൂടെ സ്ഥാപനപരമായ സമഗ്രത നിലനിർത്താൻ സർക്കാർ തയ്യാറാകണം
-കെ എ സോളമൻ

Friday, 24 July 2026

മമ്മൂട്ടി കാര്യങ്ങൾ പഠിക്കണം

#മമ്മൂട്ടി #കാര്യങ്ങൾ #പഠിക്കണം
വിദ്യാഭ്യാസ രംഗത്ത് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച പോലെയുള്ള ക്രമക്കേടുകൾ ഉണ്ടാകുമ്പോൾ,  പരീക്ഷ റദ്ദാക്കി കുറ്റമറ്റ രീതിയിൽ പുനഃപരീക്ഷ നടത്തി അർഹരായവർക്ക് പ്രവേശനം ഉറപ്പാക്കുക എന്നത് ഭരണഘടനാപരവും നിയമപരവുമായ ശരിയായ നടപടിയാണ്. അതിവിടെ നടന്നു കഴിഞ്ഞു. 

ഇതിനെതിരെ യാതൊരു യുക്തിയുമില്ലാതെ പ്രസ്താവനകൾ ഇറക്കുന്ന സിനിമാ താരങ്ങളും രാഷ്ട്രീയ നേതാക്കളും ഇത്തരം സംഭവങ്ങൾക്ക് പിന്നിലെ യഥാർത്ഥ കാര്യങ്ങൾ മനസ്സിലാക്കാതെ പൊതുജനമധ്യത്തിൽ അനാവശ്യ ഭീതി പരത്തുകയാണ് ചെയ്യുന്നത്. 

ഒരു പരീക്ഷ റദ്ദാക്കി നീതിപൂർവ്വമായ മറ്റൊരു പരീക്ഷ നടത്തുന്നതോടെ വിദ്യാർത്ഥികളുടെ ഭാവി നഷ്ടപ്പെടുന്നുവെന്ന വാദം തികച്ചും വാസ്തവവിരുദ്ധമാണ്. രാജ്യത്തെ വ്യവസ്ഥിതികളെയും ഭരണസംവിധാനങ്ങളെയും വിശ്വസിക്കുന്നതിന് പകരം, മമ്മൂട്ടിയെ പോലുള്ള സിനിമ പ്രമുഖർ ഉത്തരവാദിത്തമില്ലാത്ത അഭിപ്രായപ്രകടനങ്ങളിലൂടെ രാജ്യത്തിന്റെ ആഭ്യന്തര സ്ഥിരതയെയും പരീക്ഷാ ഏജൻസികളുടെ വിശ്വാസ്യതയെയും ചോദ്യം ചെയ്യുന്നത് അംഗീകരിക്കാനാവില്ല.

​ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളിൽ പോലും കൃത്യമായ കാഴ്ചപ്പാടോ പരിഹാരങ്ങളോ മുന്നോട്ടുവെക്കാൻ സാധിക്കാത്ത അപ്രായോഗിക രാഷ്ട്രീയ പാർട്ടികളും പ്രസ്ഥാനങ്ങളുമാണ് ജന്തർ മന്തർ പോലുള്ള വേദികളിൽ അനാവശ്യ സമരങ്ങളുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിനായി ശ്രമിക്കുന്നത്. ചില നിക്ഷിപ്ത താൽപ്പര്യക്കാരുടെയും ബാഹ്യ ശക്തികളുടെയും അജണ്ടകൾക്ക് കുടപിടിക്കുന്ന ഇത്തരം പ്രക്ഷോഭങ്ങൾക്ക് സിനിമാമേഖലയിലെ ചിലർ യാതൊരു പരിശോധനയുമില്ലാതെ പിന്തുണ പ്രഖ്യാപിക്കുന്നത് സമൂഹത്തോട് ചെയ്യുന്ന വലിയ അനീതിയാണ്.

 രാജ്യതാൽപ്പര്യങ്ങളിലോ നിയമവ്യവസ്ഥയിലോ വിശ്വാസമില്ലാത്ത ഇത്തരം രാഷ്ട്രീയ പാർട്ടികളും അവരെ പിന്തുണയ്ക്കുന്നവരും വിദ്യാർത്ഥികളുടെ ആശങ്കകളെ തങ്ങളുടെ പരാജയപ്പെട്ട രാഷ്ട്രീയ നിലനിൽപ്പിനായി ആയുധമാക്കുക മാത്രമാണ് ചെയ്യുന്നത്. 
- കെ എ സോളമൻ

Tuesday, 21 July 2026

ഉരുക്കു മുഷ്ടി പ്രയോഗിക്കണം

#ഉരുക്കുമുഷ്ടി #പ്രയോഗിക്കണം
ജന്തർമന്തറിൽ നടന്ന കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രകടനം പരീക്ഷാ സുതാര്യത സംബന്ധിച്ച പ്രാരംഭ ലക്ഷ്യത്തിനപ്പുറത്തേക്ക് കടന്നിരിക്കുന്നു. പുനർപരീക്ഷകൾ നടത്തുക, വിദ്യാർത്ഥികളുടെ പ്രവേശന പ്രക്രിയ സുഗമമാക്കുക തുടങ്ങിയ ചോദ്യപേപ്പർ ചോർച്ച വിവാദങ്ങൾ പരിഹരിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം നടപടികൾ സ്വീകരിച്ചെങ്കിലും വിദ്യാർത്ഥി ക്ഷേമത്തിനപ്പുറമുള്ള രാഷ്ട്രീയ അജണ്ടയായി മാറി പാറ്റകളുടെ പ്രകടനം.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി പോലുള്ള ആവശ്യങ്ങൾ ഘടനാപരമായ വിദ്യാഭ്യാസ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനപ്പുറം കേന്ദ്ര സർക്കാരിൻ്റെ പ്രതിച്ഛായ ഇല്ലാതാക്കുന്നതിനു ലക്ഷ്യമിട്ടുള്ളതാണ്.  ഔദ്യോഗിക സംവിധാനം ഭരണപരമായ പരാതികൾ പരിഹരിക്കാൻ ശ്രമിക്കുമ്പോൾ പാറ്റകൾ വിനാശകരമായ നിലപാടിലേക്ക്  മാറിയത് അപകടകരമാണ്. 

​പൊതു ക്രമത്തിനും ദേശീയ സ്ഥിരതയ്ക്കും ഈ പാറ്റാപ്രസ്ഥാനം ഭീഷണി ഉയർത്തുന്നത് തടയണം. ഇവരുടെ കുതന്ത്രങ്ങൾക്കെതിരെ ഉറച്ച നിയമ നിർവ്വഹണമാണ് വേണ്ടത്.  നിക്ഷിപ്ത അജണ്ടകൾ നടപ്പിലാക്കുന്നതിന് തീവ്രവാദ ഘടകങ്ങളും ബാഹ്യ താൽപ്പര്യ ഗ്രൂപ്പുകളും വിദ്യാർത്ഥികളുടെ ഉത്കണ്ഠകളെ ചൂഷണം ചെയ്യുന്നത് അനുവദിച്ചു കൂടാ. .  ജമ്മു കശ്മീരിന്റെ പദവിയെ ചുറ്റിപ്പറ്റിയുള്ള ആവശ്യങ്ങൾ വിഭജനവാദമാണ്.  കോൺഗ്രസ് പാർട്ടിയും സിജെപിയും തമ്മിലുള്ള ബാന്ധവം രാജ്യത്ത് അശാന്തി വളർത്തുന്ന ഘട്ടത്തിലെത്താൻ ഒരിക്കലും അനുവദിക്കരുത്. 

ഡൽഹിയിലെ സി ജെ പി-ഇണ്ടി സഖ്യ പ്രതിഷേധം  സൃഷ്ടിപരമായ വിദ്യാർത്ഥി പ്രതിഷേധമല്ല. ആയതിനാൽ ഭരണവും ദേശീയ ഐക്യവും സംരക്ഷിക്കുന്നതിന് പ്രക്ഷോഭകരെ ഉരുക്കുമുഷ്ടി കൊണ്ട് നേരിടേണ്ടിയിരിക്കുന്നു
- കെ എ സോളമൻ

Sunday, 19 July 2026

കാലുവാരൽ രാഷ്ട്രീയം

#കാലുവാരൽ #രാഷ്ട്രീയം
രണ്ടുമാസം മാത്രം മുഖ്യമന്ത്രി കസേരയിലിരുന്ന സതീശനെ പൂട്ടാൻ സ്വന്തം പാർട്ടിയിലെ ‘അടിയൊഴുക്ക് വിദഗ്ധർ’ വല നെയ്യുന്നത് കാണുമ്പോൾ അതിശയവും നിരാശയും ഒരുപോലെ തോന്നുന്നു. പത്തുവർഷത്തെ പിണറായി ഭരണത്തിന് ശേഷം ജനങ്ങൾ വൻ ഭൂരിപക്ഷത്തോടെ യുഡിഎഫിനെ അധികാരത്തിലേറ്റിയത് ഇത്തരം ഗ്രൂപ്പ് കളികൾ ആസ്വദിക്കാനായിരുന്നില്ല.

ഉമ്മൻചാണ്ടി അനുസ്മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളും, പുതുപ്പള്ളിയിലെ സ്മൃതികുടീര സന്ദർശന വേളയിൽ സ്വന്തം മുഖ്യമന്ത്രിയെ ‘ഏകാന്ത പഥികൻ’ ആക്കിയ സംഭവവും കോൺഗ്രസിനെ പൊതുസമൂഹത്തിന് മുന്നിൽ നാണംകെടുത്തുന്നതാണ്. പാർട്ടിയുടെ ആഭ്യന്തര ഭിന്നതകൾ മറച്ചുവയ്ക്കുന്നതിനുപകരം പരസ്യമായി പ്രകടിപ്പിക്കുന്ന സമീപനം ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശമാണ് നൽകുന്നത്.

പത്തുവർഷത്തെ പിണറായി ഭരണകാലത്ത് പല വിഷയങ്ങളിലും നിശബ്ദനായി നിന്ന മുതിർന്ന നേതാവ് വി. എം. സുധീരൻ ഇപ്പോൾ സ്വീകരിക്കുന്ന നിലപാടുകളും ആശയക്കുഴപ്പം സൃഷ്ടിക്കുന്നവയാണ്. ഒരേസമയം സതീശനെ പിന്തുണയ്ക്കുകയും കെ. സി. വേണുഗോപാലിനോട് അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന സമീപനം ചാനൽ ചർച്ചകൾക്ക് വിഷയമാകാമെങ്കിലും, പാർട്ടിക്ക് വ്യക്തമായ ദിശാബോധം നൽകുന്നില്ല.

പ്രതിപക്ഷത്തിന്റെയും ചില മാധ്യമങ്ങളുടെയും പിന്തുണയോടെ അരങ്ങേറുന്ന ഈ ആഭ്യന്തര പോര് യുഡിഎഫിന് വോട്ട് ചെയ്ത ജനങ്ങളോടുള്ള മാപ്പർഹിക്കാത്ത അവഗണനയാണ്. ജനങ്ങൾ പ്രതീക്ഷിച്ചത് കാര്യക്ഷമമായ ഭരണവും ബദൽ രാഷ്ട്രീയവുമായിരുന്നു; നേതാക്കളുടെ വ്യക്തിപരമായ ശക്തിപ്രകടനങ്ങളല്ല.

മറുവശത്ത്, കേരളത്തിന് യഥാർത്ഥത്തിൽ ഒരു മുഖ്യമന്ത്രിയുണ്ടോ എന്ന ചോദ്യം പോലും ഉയരുന്ന സാഹചര്യമാണ് ഇന്ന് കാണുന്നത്. തലസ്ഥാന നഗരത്തിലെ കാര്യങ്ങൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്ന ഒരു മേയർ ഉള്ളപ്പോൾ, സംസ്ഥാന ഭരണത്തിന്റെ നേതൃത്വം എവിടെയാണെന്ന് പലപ്പോഴും സംശയം തോന്നുന്നു. 

സ്വന്തം കുടുംബക്ഷേത്രം സന്ദർശിച്ചതിന്റെ പേരിൽ പോലും ചില തീവ്ര നിലപാടുകാർക്ക് മുന്നിൽ വിശദീകരണം നൽകേണ്ട അവസ്ഥയിലേക്ക് മുഖ്യമന്ത്രി എത്തുന്നത് നേതൃത്വത്തിന്റെ ദൗർബല്യമായാണ് വിലയിരുത്തപ്പെടുന്നത്. അതിന് ശക്തമായ മറുപടി നൽകാൻ കോൺഗ്രസിലെ നേതാക്കൾ പോലും മുന്നോട്ട് വരാത്തത് കൂടുതൽ അത്ഭുതപ്പെടുത്തുന്നു.

തലസ്ഥാനത്ത് കാര്യപ്രാപ്തിയുള്ള ഒരു മേയർ ഇല്ലായിരുന്നുവെങ്കിൽ അവിടുത്തെ സ്ഥിതി എന്താകുമായിരുന്നു? ഭരണത്തിന്റെ പല തലങ്ങളിലും ഉണ്ടാകുന്ന ശൂന്യതകൾ മറ്റ് ശക്തികൾക്ക് ഇടംനേടാനുള്ള സാഹചര്യം സൃഷ്ടിക്കുമായിരുന്നു.

ഇടതുമുന്നണിയുടെ വോട്ട് ബാങ്ക് പ്രീണന രാഷ്ട്രീയവും കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ കാലുവാരൽ രാഷ്ട്രീയവും ഒരുപോലെ കേരളത്തിന്റെ നിലവിലെ ഭരണ-രാഷ്ട്രീയ സാഹചര്യത്തിന്റെ ശാപങ്ങളായി മാറിയിരിക്കുകയാണ്. ജനങ്ങളുടെ വിശ്വാസവും പ്രതീക്ഷയും സംരക്ഷിക്കുന്നതിലല്ല, ആഭ്യന്തര തർക്കങ്ങളിലും പ്രീണന രാഷ്ട്രീയത്തിലും ഊർജം ചെലവഴിക്കുന്ന സമീപനം സംസ്ഥാനത്തിന്റെ പുരോഗതിക്ക് ഒരിക്കലും ഗുണകരമാകില്ല.
-കെ എ സോളമൻ

Thursday, 16 July 2026

സർക്കാർ നിയമലംഘകരെ സംരക്ഷിക്കുന്നു

#സർക്കാർ #നിയമലംഘകരെ #സംരക്ഷിക്കുന്നു.
പോലീസ് യൂണിഫോം ഉപയോഗിച്ച് നിയമലംഘനം നടത്തുന്നത് പൊതുജനവിശ്വാസത്തിന്റെയും ജനാധിപത്യ ഉത്തരവാദിത്തത്തിന്റെയും കാതലിനെയാണ് ബാധിക്കുന്നത്. ആലപ്പുഴ എംഎൽഎ എ.ഡി. തോമസ് ഉന്നയിച്ച ആരോപണങ്ങൾ, എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെ പ്രതിസ്ഥാനത്ത് നിർത്തുന്നു  നവകേരള പന്തിഭോജന ബസ് യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായ മർദ്ദിച്ചതിനും  കേസ് അട്ടിമറിക്കുന്നതിനും പിന്നിൽ അജിത് കുമാർ ആണെന്നു വ്യക്തം 

ഉന്നത പോലീസ് ഉദ്യോഗസ്ഥർ നിയമം അട്ടിമറിക്കുന്നതിൽ സജീവമായി ഏർപ്പെടുമ്പോൾ, അവർ യൂണിഫോമിന്റെ സ്ഥാപനപരമായ സമഗ്രത ഇല്ലാതാക്കുന്നു. അത്തരം നടപടികൾ ഭരണപരമായ ദുഷ്‌കൃത്യങ്ങളെ മറികടക്കാനും  പൗരന്മാരെ സംരക്ഷിക്കാനും ഉദ്ദേശിച്ചിട്ടുള്ള സ്ഥാപനങ്ങൾക്ക് തന്നെ നാണക്കേടായി മാറുകയും ചെയ്യുന്നു

അജിത് കുമാറിൻറെ കാര്യത്തിൽ​നിലവിലെ വി.ഡി. സതീശൻ ഭരണകൂടം പ്രകടിപ്പിക്കുന്ന വ്യക്തമായ മടിയും ഒട്ടും താൽപര്യമില്ലാത്ത സമീപനവും  ആശങ്കാജനകമാണ്. നിയമപരമായ സാങ്കേതികതകളുടെയും നടപടിക്രമ കാലതാമസത്തിൻ്റെയും  പിന്നിൽ മറഞ്ഞിരിക്കുന്നതു കുറ്റവാളികളായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന രീതിയാണ്.  

തെറ്റ് ചെയ്യുന്നവരെ  സംരക്ഷിക്കില്ലയെന്നു വാഗ്ദാനം  ചെയ്ത് അധികാരത്തിൽ വന്ന ഒരു ഭരണസംവിധാനത്തിൽ കുറ്റക്കാരനായ ഉദ്യോഗസ്ഥന് ഉടനടി അച്ചടക്ക നടപടിയിൽ നിന്ന് ഒഴിഞ്ഞുമാറാനും ഉന്നതതല ഡിജിപി സ്ഥാനക്കയറ്റത്തിലേക്ക് അടുക്കാനും എങ്ങനെ കഴിയുന്നു?. വ്യവസ്ഥാപിത അഴിമതിക്കും പോലീസ് ക്രൂരതയ്ക്കുമെതിരെ വേഗത്തിലുള്ളതും വിട്ടുവീഴ്ചയില്ലാത്തതുമായ നടപടിയാണ് യഥാർത്ഥ ഭരണത്തിന് വേണ്ടത്.

-കെ എ സോളമൻ

Tuesday, 14 July 2026

ഒരു പെൻഷൻ ട്രഷറി പുരാണം

#ഒരുപെൻഷൻട്രഷറി #പുരാണം!
​പെൻഷൻ വാങ്ങാൻ ട്രഷറിയിൽ കയറി ഇറങ്ങി ചെരുപ്പുകൾ തേഞ്ഞ ഒരു പെൻഷൻകാരൻ ചിന്തിക്കുകയാണ്: ഈ പെൻഷൻ നിയമങ്ങൾ ഉണ്ടാക്കുന്നത് തിരുവനന്തപുരത്തെ മന്ത്രിമാരാണോ, അതോ ലോക്കൽ ട്രഷറിയിലിരുന്നു ജോലി ചെയ്തു കോണുതിരിഞ്ഞ ഉദ്യോഗസ്ഥരോ? 

ഓരോ മാസം ചെല്ലുമ്പോഴും ട്രഷറിയിൽ പുതിയ നിയമമാണ് നമ്മേ കാത്തിരിക്കുന്നത്.
​കഴിഞ്ഞ വർഷത്തെ ഹിറ്റ് നിയമം ഓർമ്മയുണ്ടല്ലോ; ചെക്കിന് പുറകിൽ ഒപ്പിടുന്നതിന്റെ കൂടെ ഫോൺ നമ്പറും എഴുതണം! പണം കൈപ്പറ്റുന്നവന്റെ ഏഴാം തലമുറയെ വരെ ട്രാക്ക് ചെയ്യാനാണോ ഈ നമ്പറെന്ന് വ്യക്തമല്ല. ആർക്ക് വേണമെങ്കിലും ആരുടെ നമ്പർ വേണമെങ്കിലും എഴുതിവെക്കാവുന്ന ഈ ഡിജിറ്റൽ യുഗത്തിൽ, ഫോൺ നമ്പർ എഴുതിയാൽ എന്ത് തട്ടിപ്പാണ് ഒഴിവാകുന്നത് എന്ന് ചോദിക്കരുത്. എങ്കിലും പാവം പെൻഷൻകാർ പേനയും പോക്കറ്റിലിട്ട് നടന്ന് നമ്പറെഴുതി ആ കടമ്പ കടന്നു.

​എന്നാൽ ഇന്ന് പതിനാലാം തീയതി സംഭവിച്ചത് അതിലും മനോഹരമായ ഒന്നാണ്. പത്താം തീയതി കഴിഞ്ഞു ചെന്നാൽ ഒരു മാസത്തെ പലിശ കൂടി കിട്ടുമെന്ന് പണ്ട് ഏതോ പുണ്യാത്മാവായ ട്രഷറിഓഫീസർ പറഞ്ഞതു കൊണ്ടാണ് പതിനാലാം തീയതി വരെ കാത്തിരുന്ന് ട്രഷറിയിൽ എത്തിയത്. അവിടെ ചെന്നപ്പോഴാണ് ഇന്നത്തെ പുതിയ കണ്ടെത്തൽ അക്കൗണ്ടിംഗ് ഓഫീസർ വക.

​"ഭാര്യയുടെ ചെക്കിന്റെ പുറകിൽ പണം വാങ്ങാൻ വന്ന ഭർത്താവിന്റെ ഒപ്പ് ഭാര്യ സാക്ഷ്യപ്പെടുത്തിയിട്ടില്ല!"
​കഴിഞ്ഞ മാസം വരെ ഇല്ലാത്ത ഈ വിചിത്ര നിയമം കേട്ട് അന്തംവിട്ടു നിന്നു. ജോലിത്തിരക്ക് കാരണം ലോകം തിരിഞ്ഞു കിടക്കുകയാണെന്ന് ഭാവിക്കുന്ന അക്കൗണ്ടന്റിനെ തിരുത്താൻ പോയിട്ട് കാര്യമില്ലെന്നറിയാം. അതു കൊണ്ട് പതുക്കെ പറഞ്ഞു: "കഴിഞ്ഞ മാസം 14-ന് വന്നതാണ്, പുതിയ ജി.ഒ  അറിഞ്ഞില്ല സാർ സോറി മേഡം. അടുത്ത മാസം മുതൽ ഒപ്പ് സാക്ഷ്യപ്പെടുത്തി   കൊണ്ടുവരാം."

​പക്ഷേ ഓഫീസർക്ക് അത് അത്ര പോര എന്ന് തോന്നി. ചെക്കും മടക്കി വീട്ടിലേക്ക് ഓടിക്കാൻ തന്നെയായിരുന്നു പ്ലാൻ. എന്നാൽ താഴെയുള്ള ജീവനക്കാർക്ക് എവിടു ന്നോ ഒരു സിമ്പതി  
 "ഇദ്ദേഹം കഴിഞ്ഞ 10-20 കൊല്ലമായി ഇവിടെ കയറി കാല് തേഞ്ഞ ആളാണ് മാം." 

അങ്ങനെ അവർ പറഞ്ഞതു കൊണ്ട് മാത്രം ഭാര്യയുടെ ചെക്ക് പാസായി കിട്ടി! 

എൻറെയീ ഭാഗ്യം ലഭിക്കാൻ സാധ്യതയില്ലാത്ത, ഒപ്പ് അറ്റസ്റ്റ് ചെയ്യാതെ വരുന്ന മറ്റു മുട്ടുവേദനക്കാരുടെ അവസ്ഥ ആലോചിച്ചപ്പോൾ എന്താ ഒരു ആശ്വാസം.! 

​ഇനി അറിയാനുള്ള ആഗ്രഹം കൊണ്ട് ചോദിക്കുകയാണ്; പുതിയ യു.ഡി.എഫ് സർക്കാരിന്റെ ഒന്നാം നമ്പർ വികസന അജണ്ടയാണോ ഈ 'ഒപ്പ് സാക്ഷ്യപ്പെടുത്തൽ', അതോ ട്രഷറിയിൽ മാറിമാറി വരുന്ന ഉദ്യോഗസ്ഥരുടെ തലച്ചോറിൽ വിരിയുന്ന വിചിത്ര ചിന്തകളോ? 

മുൻപ് പേരും ഒപ്പും ഫോൺ നമ്പറും നൽകിയാൽ പാസായിരുന്ന ചെക്കിന്, ഇപ്പോൾ ഈ സാക്ഷ്യപ്പെടുത്തൽ കൊണ്ട് എന്ത് വലിയ സാമ്പത്തിക ക്രമക്കേടാണ് തടയാൻ പോകുന്നത്?
​ഇത്തരം ഉദ്യോഗസ്ഥർക്ക് ഇടയ്ക്കിടെ ഒരു മനുഷ്യത്വ ട്രെയിനിങ് കൊടുക്കുന്നത് നന്നായിരിക്കും.

 ഇപ്പോൾ കസേരയിലിരുന്ന് തിരിയുന്നവർ ഓർക്കേണ്ട ഒരു കാര്യുണ്ട്, നാളെ പെൻഷൻ പറ്റി ഈ വരിയിൽ വന്ന് നിൽക്കേണ്ടത് ഇതേ ആളുകൾ തന്നെയാണ്. പക്ഷേ ആയകാലത്ത്' ആർക്കാണ് ഒരിക്കൽ പ്രായമാകുമെന്നും പെൻഷൻ പറ്റുമെന്നും ഓർമ്മയുണ്ടാകുക?  സത്യം പറഞ്ഞാൽ എനിക്കും  സർവീസിൽ  ഇരുന്നപ്പോൾ ഒരിക്കലും പെൻഷൻ പറ്റില്ല എന്ന വിചാരമായിരുന്നു 

​പെൻഷൻകാരുടെ പ്രയാസം നീക്കാൻ ചില നൂതന ആശയങ്ങൾ സൗജന്യമായി നിർദ്ദേശിക്കാൻ സന്തോഷമേയുള്ളൂ. 

​പെൻഷൻകാരെ അനാവശ്യമായി ബുദ്ധിമുട്ടിക്കാതെ, ഡിജിറ്റൽ കാലത്തിനനുസരിച്ച് ട്രഷറി ജീവനക്കാരുടെ നിയമ നിർമ്മാണ ഭ്രാന്ത് അവസാനിപ്പിക്കാൻ താഴെ പറയുന്ന നൂതന മാർഗ്ഗങ്ങൾ നടപ്പിലാക്കാവുന്നതാണ്:

​(1)വൺ ടൈം ഓതറൈസേഷൻ' (One-Time Authorization): ഭാര്യയുടെ പെൻഷൻ ഭർത്താവോ, തിരിച്ചോ വാങ്ങാൻ വരികയാണെങ്കിൽ വർഷത്തിലൊരിക്കൽ മാത്രം ഒരു അംഗീകാര പത്രം (Authorization Letter) വാങ്ങി കമ്പ്യൂട്ടറിൽ അപ്‌ഡേറ്റ് ചെയ്യുക. ഓരോ മാസവും ചെക്കിന് പുറകിൽ പുതിയ ഒപ്പ് പരീക്ഷണങ്ങൾ നടത്തുന്നത് ഇതോടെ ഒഴിവാക്കാം.

​(2)ബയോമെട്രിക് ഡിജിറ്റൽ ഡിസ്പെൻസർ (Biometric Dispenser): ചെക്കും ഒപ്പും സാക്ഷ്യപ്പെടുത്തലും ഇല്ലാതെ, പെൻഷൻകാരന്റെ ആധാർ ലിങ്ക് ചെയ്ത വിരലടയാളം അല്ലെങ്കിൽ ഐറിസ് സ്കാൻ വഴി പണം കൈപ്പറ്റുന്ന ആളെ പെട്ടെന്ന് തിരിച്ചറിയാനുള്ള സംവിധാനം ലോക്കൽ ട്രഷറികളിൽ കൊണ്ടുവരുക.

​(3)ട്രഷറി ജീവനക്കാർക്ക് എംപതി ക്ലിനിക് (Empathy Training): കസ്റ്റമർ സർവീസിൽ കൊടുക്കുന്നതുപോലെ, ട്രഷറി ജീവനക്കാർക്ക് പെൻഷൻകാരോട് എങ്ങനെ മാന്യമായി പെരുമാറണം എന്നതിനെക്കുറിച്ച് നിർബന്ധിത പരിശീലനം നൽകുക.

വൃദ്ധജനങ്ങളോട് കരുണ കാണിക്കുക എന്നത് സാംസ്കാരസമ്പന്നമായ ഒരു സമൂഹത്തിന്റെ ലക്ഷണമാണ്. എന്തെങ്കിലും കാര്യത്തിനായി ട്രഷറിയിൽ വന്നാൽ വീണ്ടും വീട്ടിലേക്ക് തിരിച്ചോടിച്ച് കഷ്ടപ്പെടുത്തുന്ന ഈ റണ്ണിങ് റേസ്' രീതി ദയവായി അവസാനിപ്പിക്കുക. പെൻഷൻ എന്നത് ആരുടെയും ദാനമല്ല, അധ്വാനിച്ചതിന്റെ നീക്കിയിരിപ്പാണ് !
- കെ എ സോളമൻ