Thursday, 7 May 2026

വിമാനയാത്രയും അടയിരിപ്പ് സർക്കസും

#വിമാനയാത്രയും_അടയിരിപ്പു_സർക്കസും 
​വാട്‌സ്ആപ്പും ഇമെയിലും വെറും അലങ്കാരങ്ങൾ മാത്രമാണെന്നും നിർണ്ണായക തീരുമാനങ്ങൾ എടുക്കാൻ ഇന്നും പ്രാവ് സന്ദേശങ്ങളുടെ കാലത്തെ വേഗതയേ പറ്റു എന്നും യുഡിഎഫ് വീണ്ടും തെളിയിക്കുകയാണ്. 

നിരീക്ഷകർ വന്ന് 24 മണിക്കൂർ തലപുകച്ച് ആകെ കണ്ടെത്തിയ മഹാസത്യം "ഹൈക്കമാൻഡ് തീരുമാനിക്കട്ടെ" എന്ന ആ പഴയ ഒറ്റവരിയാണ്. ഈ അമൂല്യമായ കടലാസ് കഷണവും കൊണ്ട് വിമാനത്തിൽ പറന്ന് ഡൽഹിയിലെത്തി, അവിടെ മൂന്ന് ദിവസം അതീവ രഹസ്യമായി അടയിരുന്നാലേ ഒരു മുഖ്യമന്ത്രി കുഞ്ഞ് വിരിഞ്ഞു വരൂ എന്ന വാശിയിലാണ് നേതാക്കൾ.

 ജനങ്ങൾ വോട്ട് ചെയ്തത് ഭരണത്തിലെ അഴിമതി കണ്ട് മടുത്താണെങ്കിൽ, ആ ജനത്തെ നോക്കി കൊഞ്ഞനം കുത്താനായി ഇത്രയും ആധുനികമായ ഒരു രീതി വേറെ എവിടെ കാണാനാണ്? ഭാഗ്യത്തിന് ഇത്തവണ നിരീക്ഷകർക്ക് ഉടുമുണ്ട് ബാക്കിയായി കിട്ടി എന്നതുമാത്രമാണ് ആകെ ആശ്വാസം.

​മുഖ്യമന്ത്രി കസേരയിലെ ഈ തർക്കം കഴിഞ്ഞ്, മന്ത്രിമാരെ കണ്ടെത്തുന്ന പൂരക്കളി കാണാനിരിക്കുന്നതേയുള്ളൂ. ഗ്രൂപ്പുകളുടെ അളവും തൂക്കവും നോക്കി, വീതംവെപ്പ് നടത്തി ഇവർ ആളെ തീരുമാനിക്കുമ്പോഴേക്കും അടുത്ത തിരഞ്ഞെടുപ്പിന് സമയമാകുമോ എന്നാണ് വോട്ടർമാരുടെ പേടി.

 ഹൈക്കമാൻഡിന്റെ അനുഗ്രഹം കാത്ത് കിലോമീറ്ററുകൾക്കപ്പുറം വായ് പൊളിച്ചിരിക്കുന്ന ഈ രീതി കണ്ടാൽ തോന്നും കേരളം ഭരിക്കേണ്ടത് ഡൽഹിയിലെ ശീതീകരിച്ച മുറികളിലിരിക്കുന്നവരാണെന്ന്. മറ്റൊരു വഴിയില്ലാത്തതുകൊണ്ട് മാത്രം കൈപ്പത്തിക്ക് വോട്ട് ചെയ്ത പാവം ജനത്തിന്റെ നെഞ്ചത്തൂടെയാണ് ഈ ചർച്ചാ വിമാനങ്ങൾ പറക്കുന്നത്.

 എന്തിനായാലും ഞായറാഴ്ച വരെ ശ്വാസം അടക്കിപ്പിടിച്ചിരിക്കാം; ഒരുപക്ഷേ അന്ന് ആ ശുഭവാർത്ത വിമാനമിറങ്ങി വന്നാലോ!
- കെ എ സോളമൻ

അകമ്പടിവിട്ട മുഖ്യമന്ത്രിയും അടികൂടുന്ന വിജയശ്രീ ലാളിതരും

#അകമ്പടിവിട്ട_മുഖ്യമന്ത്രിയും_അടികൂടുന്ന_വിജയശ്രീലാളിതരും

40 അകമ്പടി വാഹനങ്ങളുടെ സൈറൺ മുഴക്കങ്ങളിൽ നിന്ന് പെട്ടെന്നൊരു സുപ്രഭാതത്തിൽ വിനയത്തിന്റെ ആൾരൂപത്തിലേക്ക് മുഖ്യമന്ത്രി എത്തിയിരിക്കുന്നു.  ഫല പ്രഖ്യാപനം കഴിഞ്ഞ് നാലു നാൾ  വേണ്ടിവന്നു ഈ പരകായ പ്രവേശനത്തിന്

ജനവിധി ശിരസാവഹിക്കുന്നു എന്ന പതിവ് പല്ലവി കേട്ടാൽ തോന്നും തോറ്റത് ജനങ്ങളാണെന്ന്!  ജനവിശ്വാസം വീണ്ടെടുക്കാൻ പ്രതിജ്ഞാബദ്ധനാണെന്ന് പറയുമ്പോൾ, രംഗം വിടാൻ ഉദ്ദേശമില്ലെന്ന് മാത്രമല്ല, അടുത്ത ഊഴത്തിനായി വീണ്ടും വരിനിൽക്കാൻ റെഡിയാണെന്ന് ചുരുക്കം. 

ഹെലികോപ്റ്ററിൽ നിന്ന് താഴെ ഇറങ്ങിയപ്പോൾ മാത്രമാണോ ഈ വിനയമുണ്ടായത്? എങ്കിൽ പറയൂ എന്തിനായിരുന്നു ആ 40 കാറുകളുടെ അകമ്പടിയും അട്ടഹാസവും?
അതെന്തായാലും തണൽ തേടിയുള്ള ഒരു വിശ്രമജീവിതം ഇതിയും പ്ലാൻ ചെയ്തില്ലേ എന്നും അണികൾ  പരസ്പരം ചോദിച്ചു തുടങ്ങിയിട്ടുണ്ട്.

​മറുഭാഗത്ത്, ഭരണം കിട്ടിയ സന്തോഷത്തിൽ കോൺഗ്രസ് ഗ്രൂപ്പുകൾക്കിടയിൽ ഇപ്പോൾ കാരണഭൂതം മാതിരി മഹാതിരുവാതിര കൊഴുക്കുകയാണ്. 102 എം.എൽ.എമാരുണ്ടെങ്കിലും മുഖ്യമന്ത്രി കസേര ഒന്നേയുള്ളൂ എന്ന സത്യം അവർക്കിപ്പോഴും ദഹിച്ചിട്ടില്ല.

 കേന്ദ്ര നിരീക്ഷകർ വന്ന് 24 മണിക്കൂർ തലപുകച്ചിട്ടും കിട്ടിയത് ആ പഴയ "ഹൈക്കമാൻഡ് തീരുമാനിക്കട്ടെ" എന്ന ഒറ്റവരി പ്രമേയം മാത്രം!
നിരീക്ഷകർ ഉടുമുണ്ടുമുപേക്ഷിച്ചു ഓടുകയാണ് പതിവ്. ഇത്തവണ അത് ഉണ്ടായില്ല എന്നത്  വലിയ പുരോഗതിയാണ്. 

മുന്നണിയുടെ ഞ്ഞെട്ടിപ്പിക്കുന്ന വിജയത്തിനായി വിയർപ്പൊഴുക്കിയ സതീശനെ മാറ്റിനിർത്തി വേണുഗോപാലിനെ വാഴിക്കാൻ നോക്കിയാൽ, കേരളം കാണാൻ പോകുന്നത് പോലീസിന്റെ ലാത്തിയല്ല, മറിച്ച് സ്വന്തം അണികളുടെ കയ്യിലുള്ള കൊടിക്കമ്പുകൾ തന്നെയാകും. അപ്പോഴും ഐക്യം എന്ന വാക്ക് നിഘണ്ടുവിൽ തപ്പി നടക്കാനായിരിക്കും ഹൈക്കമാൻഡിന്റെ വിധി. ഒടുക്കത്തെ ഒരു ഹൈക്കമാൻ്റ്!
- കെ എ സോളമൻ

Tuesday, 5 May 2026

അമരക്കാരൻ വി ഡി സതീശൻ ആകട്ടെ

#അമരക്കാരൻ_വി_ഡി_സതീശൻ__ആകട്ടെ.
​ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണിയെ  ഒരു 'ഒറ്റയാൾ പട്ടാളം' പോലെ പടനയിച്ച് അവിസ്മരണീയ വിജയത്തിലേക്ക് എത്തിച്ച വി.ഡി. സതീശനാണ് കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിന് എന്തുകൊണ്ടും അർഹൻ. കേവലം ഒരു രാഷ്ട്രീയ നേതാവ് എന്നതിലുപരി, വിഷയങ്ങളെ ആഴത്തിൽ പഠിക്കാനും വസ്തുതകളുടെ പിൻബലത്തിൽ അവ അവതരിപ്പിക്കാനുമുള്ള അദ്ദേഹത്തിന്റെ കഴിവ് നിയമസഭക്കകത്തും പുറത്തും നാം കണ്ടതാണ്.

​കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവ് എന്ന നിലയിൽ സതീശൻ ഉയർത്തിയ വിമർശനങ്ങൾ കേവലം രാഷ്ട്രീയ പ്രേരിതമായിരുന്നില്ല. മറിച്ച്, ഓരോ വാദവും കൃത്യമായ രേഖകളുടെയും കണക്കുകളുടെയും അടിസ്ഥാനത്തിലായിരുന്നു. അദ്ദേഹത്തിന്റെ സമരവീര്യത്തെ 'പിണറായി ബി ടീം' എന്ന് പരിഹസിച്ച സാഹചര്യം ഉണ്ടായെങ്കിലും , ക്രിയാത്മകമായ  പ്രതിപക്ഷത്തിന്റെ ധർമ്മം എന്താണെന്ന് അദ്ദേഹം മലയാളിക്ക് കാണിച്ചുകൊടുത്തു.

 വികസന കാര്യങ്ങളിൽ പുലർത്തിയ രാഷ്ട്രീയ കാഴ്ചപ്പാടും പിണറായി സർക്കാരിന്റെ അഴിമതികൾക്കെതിരെ അദ്ദേഹം നടത്തിയ സന്ധിയില്ലാത്ത പോരാട്ടങ്ങളും ഒരു ഭരണാധികാരിക്ക് വേണ്ട യോഗ്യതകൾ ആയിരുന്നു.
​സാമുദായിക നേതാക്കളുടെ ഭീഷണികൾക്ക് വഴങ്ങാത്ത നിലപാടാണ് സതീശനെ വ്യത്യസ്തനാക്കുന്നത്. ജാതി നേതാക്കളായ വെള്ളാപ്പള്ളി നടേശനും സുകുമാരൻ നായരും ഉൾപ്പെടെയുള്ളവർ അദ്ദേഹത്തിനെതിരെ സ്വീകരിച്ച കടുത്ത നിലപാടുകൾ യഥാർത്ഥത്തിൽ  മുഖ്യമന്ത്രിയാകാനുള്ള അദ്ദേഹത്തിന്റെ 'അധിക യോഗ്യത'യായി കാണണം. ജാതി-മത ശക്തികളുടെ തിണ്ണ നിരങ്ങാതെ, മതേതരത്വത്തിന്റെ കരുത്തിൽ ജനങ്ങളെ അഭിമുഖീകരിക്കാനുള്ള അദ്ദേഹത്തിന്റെ ആർജ്ജവം ആധുനിക കേരളത്തിന് മാതൃകയാണ്. 

മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗിനെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകുന്നത് രാഷ്ട്രീയ തന്ത്രജ്ഞതയുടെ ഭാഗമാണ്; അത് മതേതര ഐക്യത്തെ ശക്തിപ്പെടുത്തുകയേ ഉള്ളൂ. 23 എംഎൽഎമാരുള്ള ലീഗ് നിയമസഭയിൽ ഒരു നിർണായ ശക്തി ആണെന്ന കാര്യത്തിൽ തർക്കമില്ല.
​അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് ജനങ്ങൾ സതീശനിൽ നിന്നും പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ ധൂർത്തും അഴിമതിയും വിചാരണ ചെയ്യപ്പെടണം എന്നത് കേരളത്തിന്റെ പൊതുവികാരമാണ്.
 സർവീസിൽ നിന്ന് വിരമിച്ചിട്ടും പിൻവാതിലിലൂടെ വിവിധ തസ്തികകളിൽ കടിച്ചുതൂങ്ങുന്ന 'സെറ്റിൽമെന്റ്' രാഷ്ട്രീയത്തിന് അറുതി വരുത്തണ്ടേതു അത്യാവശ്യമാണ്
​ചീഫ് സെക്രട്ടറി മുതൽ താഴെത്തട്ടിലുള്ള ജീവനക്കാർ വരെ രാഷ്ട്രീയ സമ്മർദ്ദമില്ലാതെ, ഭരണഘടനാനുസൃതമായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പുവരുത്താൻ അദ്ദേഹത്തിന് സാധിക്കണം.

​വിദ്യാഭ്യാസ യോഗ്യതയും ആധുനിക കാഴ്ചപ്പാടുമുള്ള നേതാവ് എന്ന നിലയിൽ, തൊഴിലില്ലായ്മ പരിഹരിക്കാനും വിദ്യാർത്ഥികൾ നാടുവിടുന്നത് തടയാനും കേരളത്തിന്റെ വികസനത്തിന് പുതിയൊരു ദിശാബോധം നൽകാനും സതീശന്റെ നേതൃത്വത്തിന് കഴിയുമെന്നു പ്രതീക്ഷിക്കാം.
​ഭരണഘടനാനിഷ്ഠമായ നിലപാടുകളും നയപരമായ തീരുമാനങ്ങളിൽ പുലർത്തുന്ന വ്യക്തതയും വി.ഡി. സതീശനെ കരുത്തനായ ഒരു ഭരണാധികാരിയാക്കും. ദീർഘവീക്ഷണത്തോടുകൂടി കേരളത്തിന്റെ ഭാവി നിർണ്ണയിക്കാനും, ജനകീയ പ്രശ്നങ്ങളിൽ സജീവമായി ഇടപെടാനും അദ്ദേഹത്തിന് സാധിക്കട്ടെ. 

കേരളം നേരിടുന്ന മുരടിപ്പിന് അറുതി വരുത്താൻ സതീശൻ എന്ന മുഖ്യമന്ത്രിയുടെ കരങ്ങൾക്ക് കഴിയുമെന്ന് നമുക്ക് പ്രത്യാശിക്കാം.​.
-കെ എ സോളമൻ

Monday, 4 May 2026

നടുക്കടലിൽ മുങ്ങിയ കപ്പൽ

#നടുക്കടലിൽ_മുങ്ങിയ_കപ്പൽ
​കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ഒരു സർവൈവൽ ഗൈഡ്' ആണ് നിലവിലെ ഭരണം നമുക്ക് സമ്മാനിച്ചത്. പക്ഷേ എന്തു ചെയ്യാം കപ്പൽ മുങ്ങി, ഭരണം തീർന്നു, കാരൺഭൂത്  കതക് കുറ്റിയിട്ട് വീടിനകത്ത് ഒറ്റയിരിപ്പാണ്.

പട്ടിണി കിടക്കുന്ന ആശാവർക്കർമാർ കൂലി ചോദിക്കുമ്പോൾ അവരോടു ഒരു നല്ല വാക്ക് പറയാനില്ല പകരം പുച്ഛം മാത്രം. ഇത് ഭരണമല്ല, മറിച്ച് ഒരു ജനതയുടെ ക്ഷമ പരീക്ഷിക്കുന്ന സൈക്കോളജിക്കൽ തമാശയാണ്. 

പിൻവാതിൽ നിയമനങ്ങളെ 'കുടുംബശ്രീ' മാതൃകയിലുള്ള ഒരു സ്വകാര്യ സാമൂഹിക സുരക്ഷാ പദ്ധതിയായി കാണാൻ കഴിയാത്ത യുവജനങ്ങളുടെ ബുദ്ധിശൂന്യതയാണ് ഇവിടെ പ്രധാന വില്ലൻ. സ്വന്തം പാർട്ടിക്കാരെയും ബന്ധുക്കളെയും സർക്കാർ ചിലവിൽ പോറ്റുന്നത് ഒരുതരം ദാനധർമ്മമായി വിശേഷിപ്പിക്കാവുന്നതാണ്; പക്ഷേ, വിവരം കെട്ട യുവാക്കൾ അതിനെ അഴിമതി എന്ന് വിളിച്ച് പരിഹസിക്കുന്നു.

​സമാധാനപരമായി സമരം ചെയ്യുന്നവരുടെ തലയോട്ടിയിൽ ലാത്തി കൊണ്ട് ചികിത്സ നടത്തുന്നതിനെ മർദ്ദനമെന്ന് വിളിക്കുന്നത് ശുദ്ധ അസംബന്ധമാണ്. മുഖ്യമന്ത്രിയുടെ നിഘണ്ടുവിൽ ഇത് കൃത്യമായ രക്ഷാപ്രവർത്തനമാണ്'. ആയുസ്സ് നീട്ടിക്കിട്ടാൻ തലച്ചോറിലെ രക്തയോട്ടം കൂട്ടാനുള്ള ഒരു ക്രിയേറ്റീവ് പ്രക്രിയയാണിത്! 

സർക്കാർ കപ്പൽ മുങ്ങുന്നത് കാണുമ്പോൾ അത് ടൈറ്റാനിക് പോലെ ഒരു വിഷ്വൽ ട്രീറ്റായി ആസ്വദിക്കാൻ മലയാളിയെ പഠിപ്പിച്ചത് പി.ആർ. ഏജൻസികളാണ്. സ്വർണ്ണക്കടത്തും കെ-റെയിൽ എന്ന ആകാശക്കോട്ട ഒടുവിൽ 'ത്രീജി' ആയതും വികസനത്തിന്റെ പുതിയ വേർഷനുകളായി നാം ആഘോഷിക്കണം.

 കടം വാങ്ങി മുടിഞ്ഞാലും ചിരിച്ചുകൊണ്ട് പുച്ഛിക്കാൻ പഠിച്ച നേതാക്കളുള്ളപ്പോൾ, മദ്യഷാപ്പുകളിലെ ക്യൂവിൽ നിന്ന് നമുക്ക് ഈ നവകേരള ദുരന്തം ആവോളം ആഘോഷിക്കാം. അതിന്മുമ്പ് കാരൺഭൂതിനെയും ശിങ്കിടികളെയും നടുക്കടലിൽ കെട്ടിത്താഴ്ത്തിയ സാധരണ ജനത്തിന് പ്രത്യേക അഭിനന്ദനം!
-കെ എ സോളമൻ

Sunday, 3 May 2026

ഡിഗ്രി പഠനം : ഒരു കോംബോ ഓഫർ

#ഡിഗ്രിപഠനം_ഒരു_കോംബോഓഫർ
​കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗം ഇപ്പോൾ ഒരു  കോംബോ ഓഫർ വിപണിയായി മാറിയിരിക്കുകയാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ പുതിയ പ്രഖ്യാപനം കേട്ടാൽ ആരും ഒന്ന് അമ്പരക്കും: "ഒരേ സമയം രണ്ട് ബിരുദങ്ങൾ പഠിക്കാം!" ഒന്ന് രാവിലെ, മറ്റൊന്ന് ഉച്ചയ്ക്ക് ശേഷം. 

ഒരു ഡിഗ്രി പഠിക്കാൻ പോലും കുട്ടികളെ കിട്ടാതെ കോളേജ് വരാന്തകളിൽ അധ്യാപകർ തിരുവാതിര കളിക്കുമ്പോഴാണ് അധികൃതരുടെ ഈ ഇരട്ടത്താപ്പ് ബുദ്ധി. ഒരു ബിരുദം കൊണ്ട് ഗതിപിടിക്കാത്തവർക്ക് രണ്ട് ബിരുദം നൽകി ഇരട്ടി നിരാശ സമ്മാനിക്കാനുള്ള ഈ നീക്കം ശരിക്കും അപാരം തന്നെ!

#മൾട്ടിഡിസിപ്ലിനറി എന്ന അവിയൽ.

​പുതിയ നാല് വർഷത്തെ ഓണേഴ്സ് ബിരുദത്തിന്റെ ഘടന കണ്ടാൽ ആധുനിക വിദ്യാഭ്യാസ വിചക്ഷണരുടെ ബുദ്ധി സമ്മതിച്ചു കൊടുക്കണം. 'മൾട്ടി-ഡിസിപ്ലിനറി' എന്ന ഓമനപ്പേരിൽ വിളമ്പുന്നത് വെറും അവിയൽ പരുവമാണ്. ഫിസിക്സ് മേജർ എടുക്കുന്ന വിദ്യാർത്ഥിക്ക് മൈനറായി അറബിയോ സംഗീതമോ പഠിക്കാം. ഫിസിക്സ് പഠിക്കാൻ അടിസ്ഥാനപരമായി വേണ്ട ഗണിതശാസ്ത്രം (Mathematics) പഠിക്കണ്ടേ എന്ന് ചോദിച്ചാൽ, അതൊക്കെ പഴയ സ്റ്റൈലല്ലേ എന്നാകും മറുപടി. 

കാർ ഓടിക്കാൻ പഠിക്കുന്നവനോട് സ്റ്റിയറിംഗിന് പകരം വയലിൻ പഠിച്ചോളാൻ പറയുന്നതു പോലെയാണിത്. വിഷയങ്ങൾ തമ്മിലുള്ള ബന്ധം നോക്കാതെ എന്തിനും ഏതിനും മൈനർ പദവി നൽകുന്നത് ബിരുദത്തിന്റെ അന്തസ്സ് കെടുത്തുകയേയുള്ളൂ. 

 മൂന്നാം വർഷ സെമസ്റ്ററിലെ ഇൻ്റേൺഷിപ്പ് എന്ന തട്ടിപ്പ് ഇല്ലാതാക്കേണ്ടത് മറ്റൊരു അത്യാവശ്യ കാര്യമാണ്.. പശു വളർത്തൽ കേന്ദ്രങ്ങൾ, പുൽകൃഷി സെൻററുകൾ, നവധാന്യ വിൽപ്പനകേന്ദ്രങ്ങൾ, കുട്ടിയുടുപ്പ് നിർമ്മാണ ശാലകൾ, കയർപിരി കേന്ദ്രങ്ങൾ, ഹോട്ടൽ പാചകപ്പുരകൾ എന്നിവിടങ്ങളിലെ അക്ഷരാഭ്യാസം ഇല്ലാത്ത ആളുകൾ ഡിഗ്രി വിദ്യാർഥികൾക്ക്  കോച്ചിംഗ് നൽകുന്നത് ഒട്ടും അഭികാമ്യമല്ല. ഇൻ്റേൺ ഷിപ്പിന്റെ പേരിൽ പണസമ്പാദനം നടത്താൻ ഒരു ഏജൻസിയെയും  അനുവദിച്ചു കൂടാ.

#കുട്ടികളില്ലാത്ത കലാലയങ്ങളും പ്രവാസി മോഹങ്ങളും

​ഇന്ന് കോളേജുകളിൽ കുട്ടികളേക്കാൾ കൂടുതൽ അധ്യാപകരാണ്. ഉള്ള കുട്ടികളാകട്ടെ പ്ലസ് ടു കഴിഞ്ഞാലുടൻ പാസ്പോർട്ടുമായി എയർപോർട്ടിലേക്ക് ഓടുകയാണ്. വിദേശത്ത് പോയി പാത്രം കഴുകിയാലും ഡിഗ്രി കിട്ടും, ഒപ്പം പണവും കിട്ടും എന്ന ചിന്തയിലേക്ക് മലയാളി മാറിയിരിക്കുന്നു. 

നാട്ടിൽ നിൽക്കുന്നവരാകട്ടെ മെഡിസിനും നഴ്സിംഗിനും പിന്നാലെയാണ്. ഇതിനിടയിലാണ് മമ്മൂട്ടി - മോഹൻലാൽമാരെ വെച്ച്  കൊമേഴ്സ് പഠനത്തിന് പരസ്യം നൽകി രക്ഷിതാക്കളെ വഴിതെറ്റിക്കുന്നത്. കോമേഴ്സ് പഠിച്ചില്ലെങ്കിൽ ലോകം ഇടിഞ്ഞുവീഴും, പണ്ടൊന്നും കോമേഴ്സ് ഇവിടെ ഇല്ലായിരുന്നു എന്നൊക്കെയാണ് 
ഈ പരസ്യങ്ങളുടെ ഉള്ളടക്കം.

 ഓട്ടോണമസ് കോളേജുകളും പ്രൈവറ്റ് യൂണിവേഴ്സിറ്റികളും സ്വന്തം ഇഷ്ടപ്രകാരം പരീക്ഷ നടത്തി മാർക്ക് വാരിക്കോരി കൊടുക്കുമ്പോൾ സർക്കാർ സർവകലാശാലകൾ നോക്കുകുത്തികളായി മാറുന്നു.

#വിദ്യാഭ്യാസത്തെ രക്ഷിക്കാൻ ചില 
നാടൻ വഴികൾ:
​ഈ അധപതനത്തിൽ നിന്ന് കരകയറാൻ ചില മാറ്റങ്ങൾ അനിവാര്യമാണ്

#സെമസ്റ്റർ സമ്പ്രദായം അറബിക്കടലിൽ:

 തട്ടിക്കൂട്ട് പരീക്ഷകളും ഇന്റേണൽ മാർക്ക് ദാനവും അവസാനിപ്പിച്ച് പഴയ വാർഷിക പരീക്ഷാ രീതി കൊണ്ടുവരണം.

#പരീക്ഷാ അധികാരം സർക്കാരിന്: ഓട്ടോണമസ് കോളേജുകളുടെ പരീക്ഷാ അധികാരം ഇല്ലത്രാക്കി സർക്കാർ യൂണിവേഴ്സിറ്റികൾ നേരിട്ട് പരീക്ഷ നടത്തണം. പഠിപ്പിക്കുന്നവർ തന്നെ മാർക്കിടുന്ന ഗുരുദക്ഷിണ സമ്പ്രദായം അവസാനിപ്പിക്കണം.

#മേജറും മൈനറും നേരെയാക്കുക:

 ഫിസിക്സ് പഠിക്കുന്നവൻ കണക്കും, ഹിസ്റ്ററി പഠിക്കുന്നവൻ പൊളിറ്റിക്സും പഠിക്കുന്ന പഴയ 'കോംപ്ലിമെന്ററി' രീതി തന്നെ തിരിച്ചു കൊണ്ടുവരണം. സിലബസിന് ഒരു നിലവാരമുണ്ടാകണം.

#ക്യാമ്പസ് റിക്രൂട്ട്മെന്റ്: 
ഡിഗ്രി കഴിഞ്ഞാൽ ജോലി കിട്ടുമെന്ന് ഉറപ്പാക്കാൻ സർക്കാർ കമ്പനികളുമായി സഹകരിച്ച് കൃത്യമായ പ്ലേസ്‌മെന്റ് സൗകര്യങ്ങൾ ഒരുക്കണം. സർക്കാർ പറഞ്ഞാൽ കേൾക്കുന്ന കമ്പനികൾ നമ്മുടെ നാട്ടിൽ പ്രവർത്തിക്കുന്നുണ്ട്, അവരെ പ്രോത്സാഹിപ്പിക്കണം .

​ചുരുക്കിപ്പറഞ്ഞാൽ, രാവിലെയും ഉച്ചയ്ക്കും ഓരോ ഡിഗ്രി വിളമ്പുന്ന ഈ 'ഫാസ്റ്റ് ഫുഡ്' വിദ്യാഭ്യാസം നിർത്തിയില്ലെങ്കിൽ, നാളെ കേരളത്തിലെ കോളേജുകൾ വിവാഹ മണ്ഡപങ്ങളായോ, ഷോപ്പിംഗ് സെൻററുകളായോ ഗോഡൗണുകളായോ മാറ്റേണ്ടി വരും. അധികൃതർ കണ്ണുതുറക്കുമെന്ന് പ്രത്യാശിക്കാം
- കെ എ സോളമൻ

Saturday, 2 May 2026

കുന്നത്തുനാടൻ കളരിവൈഭവം

#കുന്നത്തുനാടൻ #കളരിവൈഭവം.
തിരഞ്ഞെടുപ്പ് ഫലപ്രദമായി പ്രവചിക്കാൻ കുന്നത്തുനാട്ടിലെ സ്ഥാനാർത്ഥി കാണിക്കുന്ന അക്കൗണ്ടിംഗ്" വൈഭവം ഗഭീരം. ആധുനിക ഗണിതശാസ്ത്രം പോലും അന്താളിക്കും വോട്ടെണ്ണുന്നതിന് മുൻപേ 554 എന്ന മാന്ത്രിക ഭൂരിപക്ഷം കൃത്യമായി പ്രവചിച്ചതിന്.

ഇത്തരം പ്രഖ്യാപനങ്ങൾ കണ്ടാൽ തോന്നുക തിരഞ്ഞെടുപ്പിന് വോട്ടിംഗ് മെഷീൻ്റെയോ പോളിംഗ് ഉദ്യോഗസ്ഥരുടെയോ ആവശ്യമില്ലെന്ന്. പോൾ സർവേക്കാർ ഒരുവശത്ത് സ്റ്റാറ്റിസ്റ്റിക്കൽ ഊഹാപോഹങ്ങളുമായി ജനങ്ങളെ കണ്ണുകെട്ടിച്ച് കാട്ടിലൂടെ നടത്തുമ്പോൾ മറുവശത്ത് സ്ഥാനാർത്ഥികൾ സ്വന്തം പോക്കറ്റിൽ നിന്നും വോട്ടുകൾ എണ്ണിത്തിട്ടപ്പെടുത്തുന്നു. ചുമ്മാതല്ല സ്ഥിതിവിവര കണക്കുകൾ കല്ലുവെച്ച നുണയാണെന്ന് പറയുന്നത്.

സത്യത്തിൽ, ജനങ്ങൾ വോട്ട് ചെയ്യാൻ പോകുന്ന ആ ഒരു ദിവസത്തെ അധ്വാനം ഒഴിവാക്കി ഈ പ്രവചനങ്ങൾ മാത്രം വെച്ച് വിജയിയെ പ്രഖ്യാപിച്ചാൽ ഖജനാവിന് വലിയൊരു തുക ലാഭമുണ്ടായേനെ! ​യുദ്ധക്കളത്തിലെ കോലാഹലങ്ങളെക്കാൾ വലിയ തമാശകളാണ് നമ്മുടെ രാഷ്ട്രീയ ഗോദയിൽ അരങ്ങേറുന്നത്. മുഖ്യമന്ത്രി പദവി മുൻകൂട്ടി ബുക്ക് ചെയ്യുന്ന നേതാക്കളും, ജനവിധി വരും മുൻപേ വിധി പ്രസ്താവിക്കുന്ന സർവേ ഏജൻസികളും ചേർന്ന് വോട്ടറെ അവഹേളിക്കുകയുണ്.

വിളിച്ചാൽ വിളിപ്പുറത്ത് എത്തുന്ന എംഎൽഎമാരുടെ സേവനം വോട്ടെണ്ണൽ കഴിഞ്ഞ് ഫലം വരുമ്പോഴും ഇതേ സ്പിരിറ്റിൽ ഉണ്ടാകുമോ എന്നത് ജനം കാത്തിരിക്കുകയാണ്.  വിഡ്ഢിത്തങ്ങളുടെ ഈ  പൂരം ആഘോഷമാക്കുന്ന രാഷ്ട്രീയക്കാർ ഒരു കാര്യം മറന്നുപോകുന്നു. സർവേകളിലെ ഗ്രാഫുകൾക്കും സോഷ്യൽ മീഡിയയിലെ അവകാശവാദങ്ങൾക്കും അപ്പുറം, നിശബ്ദരായി ബൂത്തിലെത്തിയ സാധാരണക്കാരുടെ വിരലിലെ മഷിയടയാളത്തിന്  ഇവരുടെ എല്ലാ കണക്കുകൂട്ടലുകളെയും അട്ടിമറിക്കാനുള്ള ശേഷിയുണ്ടെന്ന്.

പൂരപ്പറമ്പിലെ വെടിക്കെട്ട് പോലെയാണ് ഈ വക കണക്കുകൂട്ടൽ; അവസാന അമിട്ടും പൊട്ടി പുകയടങ്ങും വരെ ആർക്കും എന്തും പറയാം, പക്ഷെ പറഞ്ഞതെല്ലാം വെള്ളം തൊടാതെ വിഴുങ്ങേണ്ടി വരും എന്ന് മാത്രം.
- കെ എ സോളമൻ

Thursday, 30 April 2026

കുടുംബശ്രീ വിനോദം

#കുടുംബശ്രീ_വിനോദം
തിരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ ചാനൽ ചർച്ചകളിൽ ആളിക്കത്താൻ കിട്ടുന്ന ഒരു തരം കുടുംബശ്രീ വിനോദമായി എക്സിറ്റ് പോളുകൾ മാറി. മൊട്ടയും പട്ടയും മുറിയും പരുത്തിയും കാടും കാടത്തിയുമെല്ലാം  ചേർന്ന് ചാനലിൽ കിടന്ന് പൊരിഞ്ഞ അടി.

വോട്ടു യന്ത്രത്തിൽ എന്തുണ്ടെന്ന് വോട്ടർക്ക് പോലും നിശ്ചയമില്ലാത്ത നാട്ടിലാണ്, കുറച്ചുപേരുടെ ഏതെങ്കിലും മുറിയുടെ മൂലക്കിരുന്ന്  ശാസ്ത്രീയ പ്രവചനം എന്ന പേരിൽ ഈ ജ്യോതിഷം വിളമ്പുന്നത്. പി-മാർക്കായാലും ഇനി സാക്ഷാൽ പി.വി-മാർക്കായാലും, ഫലം വരുമ്പോൾ പ്രവചനം പാളിയാൽ സാമ്പിളിംഗ് സൈസ് കുറഞ്ഞുപോയി എന്ന സ്ഥിരം പല്ലവി പാടി അടുത്ത സർവേയ്ക്ക് തയ്യാറെടുക്കാം. 

ചുരുക്കത്തിൽ, വെയിലത്ത് വരി നിന്ന് വോട്ടുചെയ്തവന് കിട്ടുന്ന ഒരേയൊരു ഗുണം, ഈ സർവേ ഫലങ്ങൾ കണ്ട് കുറച്ചുനേരം ചിരിക്കാനും സോഷ്യൽ മീഡിയയിൽ തല്ലുകൂടാനുമുള്ള അവസരം കിട്ടുന്നു എന്നത് മാത്രമാണ്.
​ജനാധിപത്യത്തിലെ ഏറ്റവും വലിയ തമാശയായി മാധ്യമങ്ങൾ ആഘോഷിക്കുന്ന ഈ സർവേകൾ സത്യത്തിൽ വോട്ടർമാരോടുള്ള വെല്ലുവിളിയാണ്. 

വോട്ടുചെയ്തവർ വീട്ടിലിരുന്നു കാപ്പി കുടിക്കുമ്പോൾ, ചില തൽപരകക്ഷികൾ അക്കങ്ങൾ കൂട്ടിക്കിഴിച്ചുണ്ടാക്കുന്ന ഈ മാന്ത്രിക സംഖ്യകൾ ആരെ പ്രീണിപ്പിക്കാനാണെന്ന് വ്യക്തതയില്ല. തോൽക്കുന്നവർക്ക് "ഇതൊക്കെ വെറും തമാശ എന്നും ജയിക്കുന്നവർക്ക് ഇതാണ് ജനവിധി എന്നും പറയാൻ ഓരോരോ കാരണങ്ങൾ.

ഫലം വന്നു കഴിയുമ്പോൾ പഴയ സർവേ പേപ്പറുകൾ പച്ചക്കറി പൊതിയാൻ പോലും ഉപയോഗിക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ട്, ഇതിനെയൊക്കെ വെറുമൊരു 'ടൈംപാസ്' ആയി കണ്ട് ആസ്വദിക്കുന്നതാണ് ബുദ്ധി. പ്രവചന ഫലം പാളിയാൽ ജനത്തെ തമ്മിലടിപ്പിച്ചതിന് പ്രവചനക്കാരെ രണ്ടാഴ്ച ജയിലിലിടാമെന്ന നിയമം വന്നാൽ യാതൊരു പ്രയോജനവും ഇല്ലാത്തഎക്സിറ്റ് പോളുകൾക്ക് കുറച്ചൊരു ശമനമുണ്ടായേക്കും
-കെ എ സോളമൻ