Wednesday, 9 September 2026

ഇ ഡി യുടെ മൂക്ക്

#ഇ_ഡി_യുടെ_മൂക്ക്
കേന്ദ്ര ഏജൻസികളുടെ മൂക്കിന്റെ അളവെടുപ്പും, അതിനെ ചൊല്ലിയുള്ള രാഷ്ട്രീയ പോരുകളും കേരള രാഷ്ട്രീയത്തിൽ പുതിയൊരു വിനോദമായി മാറി. "പിണറായിയെ വലിക്കാൻ മാത്രമുള്ള മൂക്ക് ഇ.ഡി.ക്കില്ല" എന്ന എം. സ്വരാജിന്റെ പ്രസ്താവന കേട്ടാൽ തോന്നും, അന്വേഷണ ഏജൻസികൾ ആരോപണവിധേയരുടെ കഴുത്തിലല്ല, മൂക്കിലാണ് പിടിച്ച് വലിക്കാൻ വരുന്നതെന്ന്! 

ഇ.ഡി.യെ എങ്ങനെയെങ്കിലും പ്രകോപിപ്പിച്ച് മുൻമുഖ്യനെ പെട്ടെന്നു അകത്താക്കാൻ ശ്രമിക്കുകയാണോ ഈ സൈദ്ധാന്തിക വിദ്വാന്മാർ എന്ന്  ആരും സംശയിച്ചുപോകും. 
ഇത്തരത്തിലുള്ള പ്രകോപനപരമായ പ്രസ്താവനകൾ യഥാർത്ഥത്തിൽ കേസിലെ ഗൗരവത്തെക്കാൾ ഉപരി, സ്വന്തം അണികളെ ആവേശം കൊള്ളിക്കാനുള്ള പാഴ്തന്ത്രമായി മാത്രമേ കാണാൻ കഴിയൂ.  

​ഇതിനിടയിലാണ് നിയമപരമായും രാഷ്ട്രീയമായും ചാനൽപരമായും നേരിടും എന്ന മാസ് ഡയലോഗുമായി ചിലനേതാക്കൾ  രംഗത്തെത്തിയിട്ടുണ്ട്. ഏജൻസികൾ അന്വേഷണം തുടരുകയും കോടതികൾ കേസ് പരിഗണിക്കുകയും ചെയ്യുന്ന ഒരു സംവിധാനത്തിൽ, ഈ ചാനൽ പോരാട്ടം കൊണ്ടും വാക്പോരുകൾ കൊണ്ടും കേസിലെ സത്യങ്ങൾ അപ്രത്യക്ഷമാകാൻ പോകുന്നില്ല. അന്വേഷണം അതിന്റെ വഴിക്ക് സമാധാനപരമായി പോകട്ടെ.  ആരോപണങ്ങളിൽ കഴമ്പുണ്ടോ ഇല്ലയോ എന്ന് നിയമവ്യവസ്ഥ തീരുമാനിക്കും.

രാഷ്ട്രീയ നാടകങ്ങളും വാചകമടികളും മാറ്റിവെച്ച്, നിയമത്തിന്റെ വഴിയിൽ മാത്രം കാര്യങ്ങളെ അഭിമുഖീകരിക്കുകയാണ് നേതാക്കൾ ചെയ്യേണ്ടത്.  
-കെ എ സോളമൻ

Friday, 4 September 2026

അങ്ങനെ വീണ ജോർജിനും എസ് ഐ റ്റി

#അങ്ങനെ വീണാ ജോർജിനു വേണ്ടിയും എസ്ഐടി !
അന്വേഷണ ഏജൻസികളുടെ കാര്യക്ഷമത വർദ്ധിപ്പിക്കാൻ സർക്കാർ നെട്ടോട്ടമോടുമ്പോൾ, കേവലം ഒരു ചെറിയ കേസിന് വേണ്ടി എട്ട് അംഗങ്ങളുള്ള ആർഭാട എസ്.ഐ.ടിയെത്തന്നെ രംഗത്തിറക്കിയത് തികച്ചും അഭിനന്ദനീയം. കോടികൾ ചെലവിട്ട് ഐ.പി.എസ് ഉദ്യോഗസ്ഥരെയും ബറ്റാലിയൻ കമാൻഡൻ്റുമാരെയും വെച്ച് നടത്തുന്ന ഈ മഹായജ്ഞത്തിന്റെ പത്തിലൊന്നു ചെലവ് വേണ്ട, പഴയ 'ഇടിയൻ നാറാപിള്ളയും',  കുട്ടൻപിള്ള ഏഡും', അമ്മിണി പോലീസും ചേർന്ന് വീണാജോർജിനെ കൊണ്ട് തത്തയെപ്പോലെ സത്യം പറയിപ്പിപ്പിക്കാൻ! 

നാട്ടുകാരുടെ ആരോഗ്യം സംരക്ഷിക്കാൻ ബാധ്യതയുണ്ടായിരുന്ന  വീണാ ജോർജിന് ചുറ്റും കറുത്ത തുണി കണ്ടാൽ ഉടൻ എസ്.ഐ.ടി ഇറക്കിയില്ലെങ്കിൽ പിന്നെ ആരോഗ്യം മാത്രമല്ല, ആഭ്യന്തര വകുപ്പിന്റെ ആരോഗ്യവും ക്ഷയിച്ചു പോകുമെന്നു കരുതാൻ പാടില്ലായിരുന്നു. 
​തനിക്കെതിരെ ഉയർന്നുവരുന്ന ഏത് ആരോപണത്തെയും നാടകീയമായി നേരിടാനുള്ള ചാനൽ വൈദഗ്‌ധ്യം  വീട്ടിലെ മൂലയ്ക്ക് കുത്തിയിരിക്കുന്ന വീണാ ജോർജിന് ഇപ്പോൾ കാണണമെന്നില്ല

 ഇത്രയും വിപുലമായ അന്വേഷണ സംഘത്തെ വെച്ച് റീൽസ് പിടിക്കാൻ കാണിക്കുന്ന ഈ ഉത്സാഹം ആരോഗ്യവകുപ്പിന് കീഴിലുള്ള ആശുപത്രികളിൽ ഒരു സ്ട്രെച്ചറോ കട്ടിലോ ഒപ്പിക്കാൻ കാണിച്ചിരുന്നെങ്കിൽ രോഗി കട്ടിലിൽ നിന്ന് താഴെ വീണ് ചാകാതെ രക്ഷപ്പെട്ടേനെ.

 എന്തായാലും എട്ടംപേർ ചേർന്ന് നടത്തുന്ന ഈ ഹിമാലയൻ അന്വേഷണത്തിന്റെ ഒടുവിൽ ശ്രീമതി ജോർജിനെ പുണ്യപ്പെടുത്തുമോ അതോ  കാറ്ററിംഗ് ബില്ല് കൂട്ടുമോ എന്ന് കണ്ടുതന്നെ അറിയണം.
-കെ എ സോളമൻ

Tuesday, 1 September 2026

സാമൂഹിക മൂല്യങ്ങൾക്ക് നിരക്കാത്ത പ്രസ്താവന

#സാമൂഹികമൂല്യങ്ങൾക്ക് #നിരക്കാത്ത #പ്രസ്താവന
സ്ത്രീകളെയും അവരുടെ സ്വാതന്ത്ര്യത്തെയും മുൻനിർത്തി സമൂഹത്തിലുണ്ടാകുന്ന നിയന്ത്രണങ്ങളേക്കാൾ പ്രധാനം വ്യക്തിയുടെ സുരക്ഷയും തുല്യാവകാശങ്ങളുമാണ്. 

കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ സ്ത്രീകളെക്കുറിച്ചുള്ള പ്രസ്താവന സുരക്ഷാ മുൻകരുതൽ എന്ന നിലയിലാണ് സമർത്ഥിക്കപ്പെടാൻ ശ്രമിക്കുന്നതെങ്കിലും, ആ സുരക്ഷ സ്ത്രീകളുടെ സ്വാതന്ത്ര്യം പരിമിതപ്പെടുത്തിക്കൊണ്ടാകരുത്. സുരക്ഷയും സംരക്ഷണവും സ്ത്രീക്ക് മാത്രമല്ല, ഏതൊരു മനുഷ്യനും ഒരേപോലെ ആവശ്യമുള്ളതാണ് . സുരക്ഷയുടെ പേരിൽ ഒരു വിഭാഗത്തിന്റെ പ്രവർത്തന സ്വാതന്ത്ര്യങ്ങളെ വിലക്കുന്നതും, പുരുഷാധിപത്യപരമായ രീതിയിൽ അവരെ സമൂഹത്തിൽ നിന്ന് മാറ്റിനിർത്താൻ ശ്രമിക്കുന്നതും  സാമൂഹിക മൂല്യങ്ങൾക്ക് നിരക്കാത്തതാണ്.

​ഒരു ജനാധിപത്യ രാജ്യത്ത് വ്യക്തികളുടെ അവകാശങ്ങളും കർത്തവ്യങ്ങളും നിർണ്ണയിക്കപ്പെടുന്നത് മതഗ്രന്ഥങ്ങളിലൂടെയോ വ്യക്തിഗത വിശ്വാസങ്ങളിലൂടെയോ അല്ല, മറിച്ച് ഭരണഘടനയിലൂടെയാണ്. ഇന്ത്യൻ ഭരണഘടന ഓരോ പൗരനും ലിംഗഭേദമന്യേ തുല്യതയ്ക്കും സ്വാതന്ത്ര്യത്തിനും അന്തസ്സോടെ ജീവിക്കുന്നതിനുമുള്ള അവകാശം ഉറപ്പുനൽകുന്നു. ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങളാണ് ഏതൊരു മതനിയമങ്ങൾക്കും , വ്യക്തിഗത അഭിപ്രായങ്ങൾക്കും മുകളിൽ.
 
ആയതിനാൽ സ്ത്രീകളെ രണ്ടാംകിടക്കാരായി കാണുന്നതോ അവരുടെ അധികാരത്തെ ചോദ്യം ചെയ്യുന്നതോ ആയ എല്ലാ നിലപാടുകളുംഎതിർക്കപ്പെടണം. ഭരണഘടനാപരമായ സ്ത്രീകളുടെ അവകാശം  സുരക്ഷിതവും തുല്യതയുള്ളതുമായ ഒരു സമൂഹത്തിന്റെ നിലനിൽപ്പിന് അത്യാവശ്യമാണ്.
- കെ എ സോളമൻ

Friday, 28 August 2026

അതിമാരക എക്സ്ക്ലൂസീവ്

#അതിമാരക #എക്സ്ക്ലൂസിവ്
​വർഷങ്ങളായി ക്രൈം ബ്രാഞ്ചും ഇന്റർപോളും പെടാപ്പാടുപെട്ട് തിരയുന്ന സുകുമാരക്കുറുപ്പിനെ ഒടുവിൽ ബ്രൂണോയിലെ ഒരു നിർമ്മാണ സൈറ്റിൽ നിന്ന് കണ്ടെത്താൻ കഴിഞ്ഞ ട്വന്റിഫോർ ചാനലിന്റെ അസാമാന്യ മാധ്യമ മികവിനെ അഭിനന്ദിക്കാതിരിക്കാൻ വയ്യ. കുറുപ്പ് അവിടെ സുഖമായി പണിയെടുക്കുകയാണെന്ന വാർത്ത കേട്ട് ആഭ്യന്തര വകുപ്പ് പോലും ഒരു നിമിഷം ഞെട്ടിവിറച്ചുപോയിക്കാണണം. എന്നാൽ, കുറുപ്പിന്റെ ചിത്രമെന്ന് പറഞ്ഞ് പാവം ദാമോദര മേനോന്റെ ഫോട്ടോ കാണിച്ച് നൽകിയ ആ അതിമാരക എക്സ്ക്ലൂസീവ്, വ്യാജവാർത്തകളുടെ ചരിത്രത്തിലെ തന്നെ ഒരു വലിയ നാഴികക്കല്ലാണ്.

ആർക്കും എന്തും കെട്ടിച്ചമച്ച് വിളമ്പി ആളെപ്പറ്റിക്കാം എന്ന ധാർഷ്ട്യവും, ഒരു അടിസ്ഥാന വിവരവുമില്ലാതെ വ്യക്തിഹത്യ നടത്തുന്നതിലെ ഉത്തരവാദിത്തമില്ലായ്മയും ഇവിടെ കൃത്യമായി തെളിഞ്ഞിരിക്കുകയാണ്. കുറുപ്പിനെ പിടിക്കാൻ ഇറങ്ങിത്തിരിച്ച് വഴിപോക്കരായ സാധാരണക്കാരെ കുറ്റവാളികളാക്കുന്ന ഇത്തരം മാധ്യമ ഗൂഢാലോചനകൾക്കെതിരെ ശക്തമായ നിയമനടപടികൾ തന്നെ സ്വീകരിക്കേണ്ടതുണ്ട്.

​റേറ്റിംഗിന് വേണ്ടിയും ബ്രേക്കിംഗ് ന്യൂസ് അടിച്ചിറക്കാൻ വേണ്ടിയും എന്തും ചമച്ചുണ്ടാക്കാമെന്ന അവസ്ഥ ഏതായാലും അപലപനീയമാണ്. റേറ്റിംഗ് കൂട്ടാൻ വേണ്ടി നാളെ ഇനി അലക്സാണ്ടർ ചക്രവർത്തി പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനി നടത്തുന്നുണ്ടെന്നോ, നെപ്പോളിയൻ കുട്ടനാട്ടിൽ നെല്ലുകുത്ത് പാട്ടത്തിന് എടുത്തിട്ടുണ്ടെന്നോ പറഞ്ഞ് വാർത്ത കൊടുത്താലും അത്ഭുതപ്പെടാനില്ല. വസ്തുതാപരിശോധന പോയിട്ട് പ്രാഥമിക വിവരം പോലും അന്വേഷിക്കാതെ ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന ഇത്തരം കെട്ടുകഥകൾ സംപ്രേഷണം ചെയ്യുന്ന ചാനലുകൾ പൊതുസമൂഹത്തോട് കാണിക്കുന്നത് വഞ്ചനയാണ്.

 മാധ്യമപ്രവർത്തനത്തെ ഒരു കോമഡി ഷോയാക്കി മാറ്റുന്ന ഇത്തരം പ്രവണതകൾക്ക് തടയിടാൻ മാതൃകാപരമായ ശിക്ഷാനടപടികൾ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തരമായി ഉണ്ടാകേണ്ടിയിരിക്കുന്നു.
- കെ എ സോളമൻ

Wednesday, 26 August 2026

#ടെൻഷൻ #മാറ്റേണ്ട

#ടെൻഷൻ_മാറ്റാൻ_സ്വർണം_വിറ്റോളൂ!
ചാനൽ തുറന്നാൽ കാണുന്നത് ഒരു പുതിയതരം കൗൺസിലിംഗ് സെഷനാണ്. "സ്വർണം പണയം വെച്ചാൽ ടെൻഷൻ കൂടും, അതുകൊണ്ട് ഞങ്ങൾക്ക് വിറ്റ് സമാധാനമായി ജീവിക്കൂ" എന്ന സ്വർണ മുതലാളിമാരുടെ പരസ്യം.  ഈ മാനസികാരോഗ്യ ഉപദേശം കേട്ടാൽ ആരും കരുതും, ഇവർ ബിസിനസുകാരല്ല, മറിച്ച് സൗജന്യ തെറാപ്പിസ്റ്റുകളാണെന്ന്! ജനത്തിന്റെ ടെൻഷനിൽ ഇത്ര ആത്മാർത്ഥമായ ഉത്കണ്ഠ പ്രകടിപ്പിക്കുന്ന ഇവരെ കണ്ടാൽ ആരും കരഞ്ഞു പോകും.

ജനങ്ങളുടെ മാനസികാരോഗ്യം സംരക്ഷിക്കാൻ വേണ്ടി മാത്രം സ്വന്തം കീശ ബലമായി വീർപ്പിക്കേണ്ടി വരുന്ന ഈ മഹാമനസ്കരായ വ്യാപാരികളുടെ ത്യാഗം കണ്ടില്ലെന്ന് നടിക്കാൻ പറ്റുമോ? "സമ്പാദ്യം" എന്ന പേരിൽ വീട്ടിലെ അലമാരയിൽ വെറുതെ ഇരിക്കുന്ന സ്വർണം വിറ്റൊഴിവാക്കിയാൽ അപ്പോൾ കിട്ടുന്ന ആ  സമാധാനം ഒന്ന് വേറെ തന്നെ!

നിക്ഷേപങ്ങളുടെ ചരിത്രമെടുത്താൽ സ്വർണ്ണത്തോളം വിശ്വസ്തതയുള്ള മറ്റൊരു നിക്ഷേപം കാണില്ല എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. നാളെ വില കുതിച്ചുയരുമ്പോൾ "അയ്യോ, അന്ന് വെറുതെ വിറ്റുകളഞ്ഞല്ലോ" എന്നോർത്ത് അനുഭവിക്കാൻ പോകുന്ന പുതിയ ടെൻഷൻ,  അതാണ് സ്വർണ വ്യാപാരികൾ ജനത്തിന് സൗജന്യമായി നൽകുന്ന ബോണസ് ഓഫർ!

പണത്തിന് അടിയന്തിര ആവശ്യം വരുമ്പോൾ കൈയിലുള്ള സ്വർണം പണയം വെച്ച്, ആവശ്യം കഴിഞ്ഞ് തിരിച്ചെടുക്കുന്ന പഴയ ശീലം എത്ര മോശമാണെന്ന് മുതലാളിമാർ ആഴത്തിൽ ഗവേഷണം നടത്തി കണ്ടെത്തിയിരിക്കുന്നു! ആ പഴഞ്ചൻ ശീലം മലയാളി ഇനി അടിയന്തിരമായി ഉപേക്ഷിക്കണം. പകരം സ്വർണം നേരെ കൊണ്ടുപോയി തുച്ഛമായ വിലയ്ക്ക് വിറ്റ്, ഉടമസ്ഥാവകാശം എന്നന്നേക്കുമായി കൈയൊഴിയണം. അങ്ങനെ വന്നാൽ, ഭാവിയിൽ അതേ സ്വർണം തിരികെ വാങ്ങാൻ അതേ കടയിൽ ചെല്ലുമ്പോൾ പണിക്കൂലിയും, പണിവാശിയും, ജി.എസ്.ടിയും, അഡീഷണൽ ജി.എസ്.ടിയും ചേർത്തുള്ള "സ്വാഗതം" കാണുമ്പോൾ ടെൻഷൻ പൂർണമായും ഇല്ലാതാകും ഒപ്പം കീശയും!

ജനങ്ങളുടെ സമ്പാദ്യശീലത്തിന്റെ കടയ്ക്കൽ കത്തി വെച്ച് , പരസ്യക്കൂട്ടിലൂടെ സ്വന്തം സമ്പത്ത് ഇരട്ടിയാക്കുന്നസ്വർണ്ണ മുതലാളിമാരുടെ ഈ സൗജന്യ ഉപദേശം വിശ്വസിക്കുന്നവർക്ക് കൈവരുന്ന സാമ്പത്തിക ഭദ്രത നേരിട്ട് കണ്ടറിയേണ്ടതു തന്നെ. ജനത്തെ ചൂഷണം ചെയ്യുന്ന ഏത് നടപടിയും നിയന്ത്രിക്കാൻ ബാധ്യതയുണ്ടെങ്കിൽ, സ്വർണ മുതലാളിമാരും ചാനൽ തമ്പുരാക്കന്മാരും ചേർന്ന് നടത്തുന്ന ഈ പകൽ കൊള്ള
 എത്രയും വേഗം അവസാനിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം.
-കെ എ സോളമൻ

Sunday, 23 August 2026

വാഹന മോഡിഫിക്കേഷൻ വേണ്ട

#വാഹനമോഡിഫിക്കേഷൻ #വേണ്ട 
കമ്പനികൾ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങളും എൻജിനീയറിംഗ് മാനദണ്ഡങ്ങളും പാലിച്ചു നിർമ്മിക്കുന്ന വാഹനങ്ങളിൽ നിയമവിരുദ്ധമായി മാറ്റങ്ങൾ വരുത്തുന്നത് പൊതുജനങ്ങളുടെ ജീവന് ഭീഷണിയാണെന്ന കേരള ഹൈക്കോടതിയുടെ നിലപാട് തികച്ചും സ്വാഗതാർഹമാണ്. തങ്ങൾക്ക് തോന്നുന്നതുപോലെ വാഹനങ്ങൾ അനാവശ്യമായി ഫിറ്റ് ചെയ്തോ ഘടന മാറ്റിയോ നിരത്തിലിറക്കുന്നത് ധാർഷ്ട്യവും പണത്തിന്റെ അഹങ്കാരവുമാണ്. 

അത്യുഗ്ര ശബ്ദമുള്ള ഹോണുകളും വൻകിട ലൈറ്റുകളും ഘടിപ്പിച്ച് റോഡിൽ അരാജകത്വം സൃഷ്ടിക്കുന്ന ഇത്തരം പ്രവണതകൾ മറ്റ് വാഹന ഉപഭോക്താക്കൾക്കും കാൽനടയാത്രക്കാർക്കും ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചെറുതല്ല. 'ന്യൂജൻ' എന്ന പേരിലോ തരം താഴ്ന്ന ആവേശത്തിന്റെ പേരിലോ ഇത്തരം സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾക്ക് സമൂഹവും ഭരണകൂടവും കൂട്ടുനിൽക്കുന്നത് പൊതു റോഡുകളെ അപകടക്കെണിയാക്കി മാറ്റാനേ ഉപകരിക്കൂ.

​നിയമലംഘകർക്ക് മുന്നിൽ സർക്കാരും ജനപ്രതിനിധികളും മൃദുസമീപനം സ്വീകരിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാകില്ല. വോട്ട് ബാങ്കോ താത്കാലിക കൈയടിയോ ലക്ഷ്യമിട്ട് യുവാക്കളുടെ ഇത്തരം അനാവശ്യ പ്രവണതകളെ ന്യായീകരിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും തികഞ്ഞ ഉത്തരവാദിത്തമില്ലായ്മയാണ്. പുതിയ പരിഷ്കാരങ്ങളുടെ പേരിൽ നിയമ ലംഘനങ്ങൾക്ക് അതിരുകളില്ലാത്ത ഇളവ് നൽകുന്നത് വരുംദിവസങ്ങളിൽ വലിയ ദുരന്തങ്ങൾ ക്ഷണിച്ചുവരുത്തും.

 വാഹനം പരിഷ്കരിക്കാൻ നടക്കുന്നവരുടെ "പൂക്കി സി എം " വിളിയിൽ മുഖ്യമന്ത്രി ആവേശം കൊള്ളേണ്ട കാര്യമില്ല. പൊതുജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകേണ്ടത്; അതിനാൽ ഹൈക്കോടതി വിധിയെ അക്ഷരംപ്രതി നടപ്പിലാക്കാനും, വാഹനം മോഡിഫൈ ചെയ്യുന്നവർക്കും അതിന് കൂട്ടുനിൽക്കുന്നവർക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത കടുത്ത നടപടികൾ സ്വീകരിക്കാനും സർക്കാർ ഉടനടി തയ്യാറാകേണ്ടതുണ്ട്.
- കെ എ സോളമൻ

Thursday, 20 August 2026

പുലികളി

#പുലികളി
കേരളത്തിൻ്റെ പാരമ്പര്യവും തനിമയും വിളിച്ചോതുന്ന ഏറ്റവും ആവേശകരവും മനോഹരവുമായ നാടോടിക്കലകളിൽ ഒന്നാണ് പുലികളി. ഓണാഘോഷങ്ങൾക്ക് തിളക്കമേറ്റുന്ന ഈ കലാരൂപം, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള അവിഭാജ്യ ബന്ധത്തെയും ജനങ്ങളുടെ ഒത്തൊരുമയെയുമാണ് വർണ്ണാഭമായി വേദിയിൽ എത്തിക്കുന്നത്. 

നൂറ്റാണ്ടുകളോളം പഴക്കമുള്ള ചരിത്രമാണ് പുലികളിക്ക് പറയാനുള്ളത്; കൊച്ചി രാജാവായിരുന്ന ശക്തൻ തമ്പുരാൻ്റെ ഭരണകാലത്താണ് തൃശ്ശൂരിൽ ഇന്നത്തെ രീതിയിലുള്ള പുലികളിക്ക് തുടക്കമിട്ടത് എന്ന് വിശ്വസിക്കപ്പെടുന്നു. പടയാളികളുടെ ധീരതയും ആയോധനവീര്യവും പ്രകടിപ്പിക്കാൻ ആരംഭിച്ച ഈ കായികകല, കാലക്രമത്തിൽ ജനകീയമായ ഒരു തെരുവുത്സവമായി മാറുകയാണുണ്ടായത്. 

ശരീരത്തിൽ മനോഹരമായി പുലിവരകൾ ചാർത്തി, മദ്ദളത്തിൻ്റെയും തകിലിൻ്റെയും താളത്തിനൊത്ത് ചുവടുവെക്കുന്ന കലാകാരന്മാർ സാംസ്കാരിക പൈതൃകത്തിൻ്റെ വക്താക്കളാണ്. നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും തനിമ ചോരാതെ, പുതിയ തലമുറയിലേക്ക് ഈ ചരിത്രസമ്പത്ത് കൈമാറ്റം ചെയ്യപ്പെടുന്നു എന്നത് പുലികളി എന്ന കലാരൂപത്തിൻ്റെ വലിപ്പവും പ്രസക്തിയും വ്യക്തമാക്കുന്നു.

പുലികളിയെ വിമർശിക്കുന്നവർ ചരിത്രനിരാസകരും മികച്ച ഒരു കലാരൂപത്തിൻ്റെ പ്രധാന്യം മനസ്സിലാക്കാത്തവരുമാണ്.
-കെ എ സോളമൻ