Thursday, 30 April 2026

കുടുംബശ്രീ വിനോദം

#കുടുംബശ്രീ_വിനോദം
തിരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ ചാനൽ ചർച്ചകളിൽ ആളിക്കത്താൻ കിട്ടുന്ന ഒരു തരം കുടുംബശ്രീ വിനോദമായി എക്സിറ്റ് പോളുകൾ മാറി. മൊട്ടയും പട്ടയും മുറിയും പരുത്തിയും കാടും കാടത്തിയുമെല്ലാം  ചേർന്ന് ചാനലിൽ കിടന്ന് പൊരിഞ്ഞ അടി.

വോട്ടു യന്ത്രത്തിൽ എന്തുണ്ടെന്ന് വോട്ടർക്ക് പോലും നിശ്ചയമില്ലാത്ത നാട്ടിലാണ്, കുറച്ചുപേരുടെ ഏതെങ്കിലും മുറിയുടെ മൂലക്കിരുന്ന്  ശാസ്ത്രീയ പ്രവചനം എന്ന പേരിൽ ഈ ജ്യോതിഷം വിളമ്പുന്നത്. പി-മാർക്കായാലും ഇനി സാക്ഷാൽ പി.വി-മാർക്കായാലും, ഫലം വരുമ്പോൾ പ്രവചനം പാളിയാൽ സാമ്പിളിംഗ് സൈസ് കുറഞ്ഞുപോയി എന്ന സ്ഥിരം പല്ലവി പാടി അടുത്ത സർവേയ്ക്ക് തയ്യാറെടുക്കാം. 

ചുരുക്കത്തിൽ, വെയിലത്ത് വരി നിന്ന് വോട്ടുചെയ്തവന് കിട്ടുന്ന ഒരേയൊരു ഗുണം, ഈ സർവേ ഫലങ്ങൾ കണ്ട് കുറച്ചുനേരം ചിരിക്കാനും സോഷ്യൽ മീഡിയയിൽ തല്ലുകൂടാനുമുള്ള അവസരം കിട്ടുന്നു എന്നത് മാത്രമാണ്.
​ജനാധിപത്യത്തിലെ ഏറ്റവും വലിയ തമാശയായി മാധ്യമങ്ങൾ ആഘോഷിക്കുന്ന ഈ സർവേകൾ സത്യത്തിൽ വോട്ടർമാരോടുള്ള വെല്ലുവിളിയാണ്. 

വോട്ടുചെയ്തവർ വീട്ടിലിരുന്നു കാപ്പി കുടിക്കുമ്പോൾ, ചില തൽപരകക്ഷികൾ അക്കങ്ങൾ കൂട്ടിക്കിഴിച്ചുണ്ടാക്കുന്ന ഈ മാന്ത്രിക സംഖ്യകൾ ആരെ പ്രീണിപ്പിക്കാനാണെന്ന് വ്യക്തതയില്ല. തോൽക്കുന്നവർക്ക് "ഇതൊക്കെ വെറും തമാശ എന്നും ജയിക്കുന്നവർക്ക് ഇതാണ് ജനവിധി എന്നും പറയാൻ ഓരോരോ കാരണങ്ങൾ.

ഫലം വന്നു കഴിയുമ്പോൾ പഴയ സർവേ പേപ്പറുകൾ പച്ചക്കറി പൊതിയാൻ പോലും ഉപയോഗിക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ട്, ഇതിനെയൊക്കെ വെറുമൊരു 'ടൈംപാസ്' ആയി കണ്ട് ആസ്വദിക്കുന്നതാണ് ബുദ്ധി. പ്രവചന ഫലം പാളിയാൽ ജനത്തെ തമ്മിലടിപ്പിച്ചതിന് പ്രവചനക്കാരെ രണ്ടാഴ്ച ജയിലിലിടാമെന്ന നിയമം വന്നാൽ യാതൊരു പ്രയോജനവും ഇല്ലാത്തഎക്സിറ്റ് പോളുകൾക്ക് കുറച്ചൊരു ശമനമുണ്ടായേക്കും
-കെ എ സോളമൻ

Wednesday, 29 April 2026

കാവൽ സർക്കാരിൻറെ കരുതൽ

#കാവൽ_സർക്കാരിൻ്റെ_കരുതൽ.
​അധികാരമൊഴിഞ്ഞിട്ടും അധികാരക്കസേരയിൽ അള്ളിപ്പിടിച്ചിരിക്കുന്ന ഒരു കാവൽ സർക്കാരിന്റെ അമിതാവേശം കാണുമ്പോൾ  തറവാട്ടിലെ കാരണവർ പടിയിറങ്ങുന്നതിന് മുൻപ് പത്തായത്തിന്റെ താക്കോൽ ഒളിപ്പിച്ചു വെച്ചതാണ് ഓർമ്മ വരുക.

നിത്യനിദാന ചെലവുകൾക്ക് മാത്രം അനുമതിയുള്ള കാവൽ സർക്കാർ, പെട്ടെന്ന് സീനിയർ ഐ എ എസ് ഓഫീസറായ  ബി. അശോകിനെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത് നാടിന്റെ നിലനിൽപ്പിന് വേണ്ടിയാണത്രേ! തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുൻകൂർ അനുമതിയോ, കേന്ദ്ര സർക്കാർ എന്ന കേഡർ കൺട്രോളിംഗ് അതോറിറ്റിയോ ഒന്നും ഈ അനിവാര്യമായ' ആവേശത്തിന് തടസ്സമായില്ല എന്നതാണ് വിചിത്രം. ഭരണപരമായ അനിവാര്യത എന്ന വാക്കിന് രാഷ്ട്രീയ വൈരാഗ്യം തീർക്കൽ എന്നൊരു പുതിയ അർത്ഥം കൂടി ഈ സർക്കാർ കണ്ടെത്തിയിരിക്കുന്നു.

​തിരഞ്ഞെടുപ്പ് കാലത്തെ കർശനമായ മേൽനോട്ടത്തെയും നിയമപരമായ നൂലാമാലകളെയും പുല്ലെന്ന കരുതിയ ഈ നടപടി പഴയ ധിക്കാരങ്ങളുടെ ആവർത്തനം അല്ലാതെ മറ്റെന്താണ്?. വോട്ടിംഗ് കഴിഞ്ഞ് ജനവിധി കാത്തിരിക്കുമ്പോൾ, ഭരണഘടനയെക്കാൾ വലുത് പാർട്ടി താല്പര്യമാണെന്ന് തെളിയിക്കാൻ കാവൽ സർക്കാരിന് കിട്ടിയ സുവർണ്ണാവസരം പാഴാക്കിയില്ല. കേവലം രാഷ്ട്രീയ കാരണങ്ങളാൽ ഒരു ഉദ്യോഗസ്ഥനെ പുകച്ചു പുറത്തു ചാടിക്കാൻ ഇതിലും നല്ലൊരു സമയം വേറെ എവിടെ കിട്ടാനാണ്? 

നിയമങ്ങൾ കാറ്റിൽ പറത്തിയും ഇലക്ഷൻ കമ്മീഷനെ മറികടന്നും കാവൽക്കാർ നടത്തുന്ന ഈ  കൂത്ത് കണ്ട് ജനം മൂക്കത്ത് വിരൽ വെക്കുകയല്ല, മറിച്ച് തിരഞ്ഞെടുപ്പ് ഫലത്തിന് മുൻപേ കിട്ടിയ ഒരു ബോണസ് തമാശയായി  ആസ്വദിക്കുകയാണ്. ബി അശോകന്റെ സസ്പെൻഷനിൽ കളിച്ചവർ ആരായാലും വൈകാതെ കോടതിയിൽ മുക്ര ഇടേണ്ടിവരും എന്നാണ് തോന്നുന്നത്.
- കെ എ സോളമൻ

Monday, 27 April 2026

കേരള പൊളിറ്റിക്കൽ സർക്കസ്

#കേരള_പൊളിറ്റിക്കൽ_സർക്കസ് !
ഭരണം കിട്ടുമെന്ന് എൽ.ഡി.എഫ്. ഇടയ്ക്കിടെ സ്വപ്നം കാണുന്നുണ്ടെങ്കിലും, സെക്രട്ടേറിയറ്റിലെ ഫയലുകൾ നോക്കാൻ കോൺഗ്രസ് ഇപ്പോൾ തന്നെ റെഡിയായിക്കഴിഞ്ഞു. ഭരണം കയ്യിൽ കിട്ടും മുൻപേ മുഖ്യമന്ത്രി കസേരയിൽ ആര് എന്ന കാര്യത്തിൽ 'ഗ്രൂപ്പ് കളി' അതിന്റെ പീക് ലോഡിലാണ്.

ഒരാൾക്ക് തിരുവിതാംകൂർ, മറ്റൊരാൾക്ക് മലബാർ എന്നിങ്ങനെ കേരളത്തെ കേക്കു മുറിക്കുന്നതുപോലെ വീതം വയ്ക്കാൻ പറ്റുമോയെന്ന് നോക്കുന്ന നേതാക്കളുമുണ്ട്. 

ബി ടീം ക്യാപ്റ്റനെന്നും എ ടീം കോച്ചെന്നുമുള്ള വിശേഷണങ്ങൾക്കിടയിൽ, ഡൽഹിയിൽ നിന്ന് കെ.സി. വേണുഗോപാൽ പറന്നിറങ്ങുമോ അതോ മലബാറിലെ കുഞ്ഞാലിക്കുട്ടി സാഹിബ് മുഖ്യമന്ത്രിയായി  അൽഖേറളം ഭരിക്കുമോ  എന്നറിയാൻ ലോട്ടറി ഫലം കാത്തിരിക്കുന്ന ആകാംക്ഷയിലാണ് അണികൾ.

 മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ഈ വടംവലി കണ്ടാൽ തോന്നും, ഐക്യജനാധിപത്യ മുന്നണിക്ക് കിട്ടാൻ പോകുന്നത് കേവല ഭൂരിപക്ഷമല്ല, മറിച്ച് 140 സീറ്റും എഴുതിത്തന്നതു പോലെയാണെന്ന്!

​മറുഭാഗത്താകട്ടെ, കൂടും കുടുക്കയു മെടുത്ത് കിടക്കപ്പായുയും ചുരുട്ടി പടിയിറങ്ങാൻ നേരത്താണ് വൈദ്യുതി വകുപ്പ് ജനങ്ങൾക്ക് നേരെ ഷോക്ക്' ട്രീറ്റ്‌മെന്റ് നടത്തിയിരിക്കുന്നത്. തങ്ങൾക്ക് വോട്ട് ചെയ്യാത്തവർക്ക് എന്തിന് വൈദ്യുതി എന്ന മട്ടിലാണ് പീക്ക് ലോഡ് മാനേജ്‌മെന്റ് കേരളത്തെ ഇപ്പോൾ ഇരുട്ടിലാക്കുനത്.

അങ്ങനെ നവോത്ഥാന കേരളം ഇപ്പോൾ മെഴുകുതിരി വെട്ടത്തിൽ പുതിയ മുഖ്യമന്ത്രിയെ തിരയുമ്പോൾ നിലവിലെ മുഖ്യമന്ത്രി, നമ്പർവൺ ആരോഗ്യസംസ്ഥാനത്തെയും ആരോഗ്യമന്ത്രിയെയും കണ്ണിലാഴ്ത്തി
കേരളത്തിനു പുറത്ത് തിമിര ശസ്ത്രകിയ നടത്തുന്നു

പാവം ജനം വരാൻ പോകുന്ന കറണ്ട് ബില്ല് കണ്ട് ബോധം കെടാൻ റെഡിയാകുമ്പോൾ  അപ്പുറത്ത് അധികാരക്കസേരയുടെ കാല് പിടിക്കാൻ നേതാക്കൾ പരസ്പരം പാരവെക്കുന്നു. 

ചുരുക്കത്തിൽ, ഇരുട്ടത്ത് തപ്പുന്ന ജനവും വെളിച്ചം കാണാത്ത ഭരണാധികാരികളും കസേര സ്വപ്നം കണ്ട് ഉറക്കമിളക്കുന്ന പ്രതിപക്ഷവും കൂടി കേരളത്തെ ഒരു ഒന്നാംതരം പൊളിറ്റിക്കൽ സർക്കസാക്കി മാറ്റി.
-കെ എ സോളമൻ

Saturday, 25 April 2026

ചൂട് കൂടുമ്പോൾ ?

#ചൂടു #കൂടുമ്പോൾ?
സൂര്യൻ്റെ ചൂട് സ്‌കൂൾ കോമ്പൗണ്ടിൽ മാത്രം കൊടും ചൂടാവുകയും വീടിൻ്റെ അകത്തളങ്ങളിൽ എത്തുമ്പോൾ കുളിർകാറ്റായി മാറുകയും ചെയ്യുമെന്ന ബാലാവകാശ കമ്മീഷൻ്റെ കണ്ടെത്തൽ ശാസ്ത്രലോകത്തെ തന്നെ ഞെട്ടിക്കുന്നതാണ്. 

പത്തരയ്ക്ക് മുമ്പ് ക്ലാസ് തീർക്കണമെന്ന ഉത്തരവ് നടപ്പിലാക്കാൻ കുട്ടികൾ പുലർച്ചെ 5 മണിക്ക് എഴുന്നേറ്റ് പാലും പത്രവും വിതരണം ചെയ്യുന്നവരുടെ കൂടെ സ്കൂളിലേക്ക് പോകേണ്ടി വരുമോ എന്ന ചോദ്യം ബാക്കിയാവുന്നു.

 കുട്ടികൾ വീട്ടിലായാൽ സുരക്ഷിതരാണെന്ന് വിശ്വസിക്കുന്ന കമ്മീഷൻ, ജോലിക്ക് പോകുന്ന മാതാപിതാക്കൾ വീട്ടിൽ തനിച്ചാക്കി പോകുന്ന കുട്ടികൾക്ക് ഉച്ചയ്ക്ക് ഭക്ഷണം വിളമ്പാനും ഷോക്കടിക്കാതെ നോക്കാനും  റോബോർട്ടുകളെ ഓരോ വീട്ടിലും വിതരണം ചെയ്യാനുള്ള അടുത്ത വിപ്ലവകരമായ ഉത്തരവ് ഇറക്കുമോ? 

​വേനൽക്കാലത്ത് വെയിലത്ത് കളിക്കരുത് എന്ന ലളിതമായ യുക്തിക്ക് പകരം, കുട്ടികളെ പത്തരയ്ക്ക് നിരത്തിലിറക്കി ഉച്ചവെയിലിലൂടെ വീട്ടിലേക്ക് പായിക്കുന്നത് ഏത് തരം ബാലസംരക്ഷണമാണെന്ന് മനസ്സിലാക്കാൻ പ്രയാസം.

 പുറത്തിറങ്ങിയാൽ കരിഞ്ഞുപോകുന്ന ചൂടാണെങ്കിൽ സ്കൂൾ മുറിക്കുള്ളിലെ ഫാനിന് താഴെ ഇരിക്കുന്നതിനേക്കാൾ നല്ലത്, ആളില്ലാത്ത വീട്ടിൽ  ടി വി ക്കു മുന്നിലോ അല്ലെങ്കിൽ അടുക്കളയിൽ മൊബൈലിൽ തോണ്ടിയോ  ഇരിക്കുന്നതാണെന്ന കമ്മീഷൻ്റെ ദീർഘവീക്ഷണം അപാരം തന്നെ!

 പ്രായോഗികതയും ജീവിതസാഹചര്യങ്ങളും തൊട്ടുതീണ്ടാത്ത ഇത്തരം എസി മുറി തീരുമാനങ്ങൾ, കുട്ടികൾക്ക് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് തിരിച്ചറിയാൻ കമ്മീഷൻ്റെ കണ്ണട ഒന്ന് പരിശോധിക്കുന്നതു കൊള്ളാം. പ
- കെ എ സോളമൻ

Thursday, 23 April 2026

ഔചിത്യമില്ലായ്മ

#ആചാരപരമായ #ഔചിത്യമില്ലായ്മ.
കോട്ടയം വേമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ഭജന അവതരിപ്പിക്കുന്നതിനിടെ ക്രിസ്തീയ ഭക്തിഗാനം ആലപിച്ച നന്ദഗോവിന്ദം ഭജൻസിന്റെ നടപടി ആചാരപരമായ ഔചിത്യമില്ലായ്മയാണ്. ഓരോ ആരാധനാലയത്തിനും അതിന്റേതായ തനിമയും ആചാരങ്ങളും വിശ്വാസസംഹിതകളുമുണ്ട്. അവയെ മാനിച്ചുക്കൊണ്ട് ആ അന്തരീക്ഷത്തിന് അനുയോജ്യമായ രീതിയിൽ പെരുമാറാനാണ് ഏതൊരു കലാസംഘവും ശ്രദ്ധിക്കേണ്ടത്. 

ഒരു മതവിഭാഗത്തിന്റെ പവിത്രമായ വേദിയിൽ മറ്റൊരു മതത്തിലെ പ്രാർത്ഥനാഗീതം ആലപിക്കുന്നത് മതമൈത്രി എന്നതിലുപരി ആ ആരാധനാലയത്തിന്റെ സങ്കല്പങ്ങളെയും ഭക്തരുടെ വികാരങ്ങളെയും അവഗണിക്കുന്നതിന് തുല്യമാണ്. ഇതര മതസ്ഥരുടെ ആരാധനാ കേന്ദ്രങ്ങളിൽ ഇത്തരം രീതികൾ പരീക്ഷിക്കുമ്പോൾ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെ മുൻനിർത്തി ചിന്തിച്ചാൽ, ക്ഷേത്രപരിസരത്ത് നടന്ന ഈ ഗാനാലാപനം ഒരു അനാവശ്യ കീഴ് വഴക്കമാണെന്നും അത് മതപരമായ മര്യാദകളുടെ ലംഘനമാണെന്നും കാണാം.

 ഭജന എന്ന കലാരൂപത്തിന്റെ മൗലികത കാത്തുസൂക്ഷിക്കുന്നതിൽ ഈ സംഘത്തിന് ഉണ്ടായത് വലിയൊരു പാളിച്ച തന്നെയാണ്. ഇത്തരം ഗാനലാപനം കൊണ്ട് മതമൈത്രി ഇവിടെ പുഷ്ടിപ്പെടും എന്ന്  കരുതുന്നത് മൗഢ്യമാണ്
-കെ എ സോളമൻ

Wednesday, 22 April 2026

ആരാകണം അടുത്ത മുഖ്യമന്ത്രി?

#ആരാകണം #അടുത്ത #മുഖ്യമന്ത്രി?
പെരുമ്പളം പാലം വലിയ ആഘോഷത്തോടെ ഉദ്ഘാടനം ചെയ്തു . പാലം തുറന്നതോടെ ജനങ്ങൾക്ക് ലഭിച്ചത് വികസനത്തിന്റെ വെളിച്ചമല്ല, പൂർണ്ണമായ ഇരുട്ട് ! വിളക്കില്ല, ബസ് സർവീസില്ല, പക്ഷേ ഉദ്ഘാടന വേദിയിൽ ലൈറ്റും മൈക്കും കുറവൊന്നുമില്ലായിരുന്നു. പാലം കടക്കാൻ ആളുകൾക്ക് ഇപ്പോഴും ധൈര്യം വേണം; കാരണം റോഡ് പൂർത്തിയായിട്ടില്ല, ടാറിങ് പാതിവഴിയിൽ. എങ്കിലും പാലം തുറന്നു എന്ന വാർത്ത പത്രതലക്കെട്ടായി വന്നു. 

എല്ലാ വികസനവും ഫ്ലെക്സിലും ഫോട്ടോയിലും ആണ് ഫിനിഷ് ചെയ്തത്. അതുകൊണ്ടാണ് അവയെ ഫോട്ടോ ഫിനിഷ് എന്ന് വിളിക്കുന്നത്

ഇങ്ങനെയുള്ള  പാതിവഴി  പദ്ധതികളെ ഓടിനടന്ന് ഉദ്ഘാടനം ചെയ്യുന്നായിരുന്നു തിരഞ്ഞെടുപ്പിന് മുമ്പത്തെ ട്രെൻഡ് .
വോട്ട് ലക്ഷ്യമാക്കി വികസനം എന്ന പേരിൽ നടപ്പാക്കിയ നാടകം വിജയിച്ചോ എന്നത് മെയ് നാലിന് അറിയാം  ജനങ്ങൾക്ക് വേണ്ടി ചെയ്ത വികസനം നാട്ടിൽ പൂർത്തിയായില്ലെങ്കിലും പോസ്റ്ററുകളിലും പ്രസംഗങ്ങളിലും അത് 100 ശതമാനം പൂർത്തിയായി. 

ഇങ്ങനെയൊക്കെ പറഞ്ഞിട്ടും തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഇടതുമുന്നണി നേതാക്കൾക്ക് വലിയ ആഹ്ലാദമില്ല. 
പക്ഷെ ഐക്യ ജനാധിപത്യ മുന്നണി വലിയ തിമിർപ്പിലാണ്. അവിടെ മുഖ്യമന്ത്രി ആരെന്ന് നിശ്ചയിക്കുന്ന തരക്കിലാണ് മുൻനിര നേതാക്കൾ. കെ സുധാകരന്റെ ആവശ്യം കെ. സി വേണുഗോപാൽ മുഖ്യമന്ത്രി ആകണമെന്നാണ്. എന്നാൽ പട നയിച്ച തങ്ങളുടെ നേതാവ് വി.ഡി സതീശൻ മുഖ്യമന്ത്രി ആകണമെന്നാണ് സതീശൻ ഗ്രൂപ്പ് പറയുന്നത്. സീനിയോറിറ്റി വെച്ച് രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആകണമെന്ന് ആവശ്യപ്പെടുന്ന നേതാക്കളുമുണ്ട് .

ഈ മൂപ്പിളമ തർക്കം കഴിഞ്ഞ് ആര് മുഖ്യമന്ത്രിയായാലും കുഴപ്പമില്ല, അടുത്ത മന്ത്രിസഭയുടെ ആദ്യത്തെ മൂന്നുമാസം ലാത്തിക്കും ജലപിരങ്കിക്കും യൂണിവേഴ്‌സിറ്റി മതിലിനും പോലീസിനും വിശ്രമമില്ലാത്ത നാളുകൾ ആയിരിക്കും എന്നാണ് രഹസ്യാന്വേഷണ നിഷ്പക്ഷർ പറയുന്നത്. ഇതൊക്കെ യുക്തിപൂർവ്വം നേരിടാൻ കഴിയുന്ന ഒരാളാകണം മുഖ്യമന്ത്രി എന്നതാണ് ജനങ്ങളുടെ ആഗ്രഹം .
- കെ എ സോളമൻ

Tuesday, 21 April 2026

വിള്ളലല്ലിത്, ഷ്‌റിങ്കേജ്

#വിള്ളലല്ലിത്, #ഷ്രിങ്കേജ് !
​സിമന്റും മണലും തമ്മിൽ തെറ്റിപ്പിരിഞ്ഞതിനെ 'ഷ്രിങ്കേജ്' എന്ന ഇംഗ്ലീഷ് ലേപനമിട്ട് തടവിയ റവന്യൂമന്ത്രിയുടെ എൻജിനീയറിങ് ബുദ്ധി അപാരം. മുഖ്യമന്ത്രി എണ്ണമിട്ടു പറഞ്ഞ 58 ടെസ്റ്റുകളിൽ, തട്ടിൽ നിന്ന് വെള്ളം ചോരാതിരിക്കാനുള്ള അടിസ്ഥാന പരിശോധന മാത്രം എവിടെയോ തെറ്റി.

പാവം ചൂരൽമലക്കാർക്ക് വീട് നൽകുമ്പോൾ അതിലൊരെണ്ണം ചോർന്നൊലിച്ചാൽ എന്താണ് കുഴപ്പം? അത് അവരുടെ വീട്ടുകാരനായ മന്ത്രി നൽകുന്ന സ്നേഹത്തിന്റെ നനവ് ആയി കരുതിക്കൂടെ? അഞ്ചു കൊല്ലം അധികാരം കൈയാളിയപ്പോൾ കാണാത്ത വിനയമാണ് പുതിയ 'കൂലിപ്പണിക്കാരൻ' വേഷത്തിൽ മന്ത്രിയിൽ തെളിയുന്നത്. ഈ വിനയം അല്പം നേരത്തെ ഉദിച്ചിരുന്നെങ്കിൽ വയനാട്ടിലെ പാവങ്ങൾക്ക് കുറഞ്ഞപക്ഷം മഴ നനയാത്ത മേൽക്കൂരയെങ്കിലും കിട്ടുമായിരുന്നു . 

​വീടിൻ്റെ മേൽക്കൂരയിൽ കല്ലും മണ്ണും ചുരണ്ടിയ തന്റെ അധ്വാനത്തെ കൂലിപ്പണിയായി കാണുന്നതിൽ അഭിമാനം കൊള്ളുന്ന മന്ത്രി അല്പം കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ അതിനേക്കാൾ അഭിമാനകരമായ തോട്ടിപ്പണിക്കാരൻ എന്ന പദവി ലഭിക്കുമായിരുന്നു. മുതലാളി എന്ന വിളിപ്പേര് വെറുക്കുന്ന മന്ത്രിക്ക്, ജനങ്ങൾ ഇതിലും വലിയ പദവികൾ നൽകാൻ കാത്തിരിക്കുകയായിരുന്നു എന്നതാണ് സത്യം. 

കെട്ടിടത്തിന് മുകളിൽ കയറി പണി പാളിയ ഭാഗം ചുരണ്ടി നോക്കുന്ന മന്ത്രിയുടെ ആവേശം കണ്ടാൽ  'മുതലാളി' എന്ന് ആരും വിളിക്കില്ല .
 സ്വന്തം ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടി നല്ല പിള്ളചമയാനുള്ള ഈ ശ്രമം വെള്ളത്തിൽ വരച്ച വര പോലെയായി. 

ജനത്തിന്റെ കണ്ണിൽ പൊടിയിടാൻ ഷ്രിങ്കേജ് എന്ന വാക്ക് മതിയാകുമെങ്കിലും, അതിലൂടെ ഒലിച്ചിറങ്ങുന്ന വെള്ളത്തിൽ തെളിഞ്ഞു കാണുന്നത്  അഴിമതിയുടെ വിള്ളലുകളാണ് ബഹു മന്ത്രി.
കെ എ സോളമൻ