#നമ്പർവൺ #ലിക്വർസ്റ്റേറ്റ്
സ്കൂളുകളാണ് തുറക്കുന്നത്, ബാറുകളല്ലെന്ന് മുദ്രാവാക്യം മുഴക്കി അധികാരത്തിലേറിയ സർക്കാർ, പിണറായി 1.0 കഴിഞ്ഞ് പിണറായി 2.0 അവസാനിക്കുമ്പോൾ “ബാറുകളാണ് തുറക്കുന്നത്, ബാക്കിയൊക്കെ അടയ്ക്കാം” എന്ന പുതിയ വിദ്യാഭ്യാസ നയം കൊണ്ടുവന്ന പോലെ തോന്നുന്നു.
ഭരണത്തിൻ്റെ പാലം കുലുങ്ങുമ്പോൾ കുപ്പി തുറക്കുക എന്നതാണ് കേരളത്തിലെ ഏറ്റവും സ്ഥിരതയുള്ള സാമ്പത്തിക പദ്ധതി. ഈ തിരിച്ചറിവിന്റെ ഫലമായാണ് ബാറുകളുടെ പ്രവർത്തന സമയം രാത്രി 12 വരെ നീട്ടിയത്. തെരഞ്ഞെടുപ്പ് അടുത്തതോടെ ഫണ്ട് ശേഖരിക്കാനുള്ള ‘ലിക്വിഡ് ബജറ്റ്’ ആണിതെന്ന് പൊതുജനം കരുതുന്നതിൽ തെറ്റല്ല.
അയൽ സംസ്ഥാനങ്ങളെ മാതൃകയാക്കിയാണ് തീരുമാനം എന്ന മന്ത്രി വിശദീകരണം കേട്ടാൽ, നാളെ ടൂറിസം വളർത്താൻ 24 മണിക്കൂർ ‘വെൽക്കം ഡ്രിങ്ക്’ പദ്ധതി വരുമോ എന്ന് പോലും സംശയം തോന്നും. കേരളത്തിൽ ടൂറിസം എന്ന് പറഞ്ഞാൽ കടൽത്തീരം, കായൽ, കാടുകൾ അല്ല; കുപ്പിയും കപ്പും കൌണ്ടറുമാണെന്ന് പണ്ടേ ഉറപ്പിച്ചവരാണ് നമ്മൾ. മൂന്നാറിലേക്ക് ക്ഷണിക്കുന്നതും അതിനുതന്നെ. ഇതിൽ മാറ്റം വരുത്തരുത് എന്നതാണ് സർക്കാരിന്റെ സാംസ്കാരിക സംരക്ഷണ നയം..
രാത്രി പത്ത് മണിക്ക് അടച്ചാലും വീട്ടിലെത്താത്ത കുടിയന്മാർ, പന്ത്രണ്ടായാലും വഴിതെറ്റി നടക്കുമെന്ന സത്യമാണ് ഈ നയത്തിന്റെ ഏറ്റവും വലിയ സാമൂഹ്യ സംഭാവന. “കുടിയന്റെ കണ്ണിൽ പകൽ പോലും രാത്രി” എന്ന പഴമൊഴി ഇന്നത്തെ ഭരണതത്വമായി മാറിയിരിക്കുന്നു.
മദ്യവർജന സമരക്കാർക്കാണ് ഏറ്റവും വലിയ ദുഃഖം; ഇടതന്മാർ ഭരിക്കുമ്പോൾ അവർക്കൊരുവിധപ്പെട്ട സമരവുമില്ല. വലതന്മാർ വന്നാൽ മാത്രമാണ് അവർക്കു സമരം. അതുകൊണ്ട് തന്നെ അടുത്ത സർക്കാർ വന്നാൽ മദ്യവർജന സമരത്തിന് പുതുജീവൻ ലഭിക്കുമെന്ന പ്രതീക്ഷയും ഇപ്പോൾ കുപ്പിക്കുള്ളിൽ തിളങ്ങുന്നു.
ഇങ്ങനെ സ്കൂൾ അടയ്ക്കാതെ ബാർ തുറന്ന്, സംസ്കാരത്തെ കുപ്പിയിൽ നിറച്ച്, തെരഞ്ഞെടുപ്പ് ഫണ്ടിനെ ഗ്ലാസിലാക്കി കുടിക്കുന്ന ഭരണകൂടം ലോകത്തിന് മുന്നിൽ കേരളത്തെ ‘നമ്പർ വൺ ലിക്വർ സ്റ്റേറ്റ്’ ആക്കാനുള്ള മഹത്തായ ദൗത്യത്തിലാണ്. അതുകൊണ്ട് നമുക്ക് "ഒന്നായി തുടരാം", ലിക്വർ സ്റ്റേറ്റായി!