Wednesday, 27 May 2026

ചുവപ്പുനാടൻ കളരി

#ചുവപ്പുനാടൻ #കളരി
കോടതി നിർദ്ദേശപ്രകാരം പരിശോധനയ്‌ക്കെത്തിയ കേന്ദ്ര അന്വേഷണ ഏജൻസിയെ,
നിയമാവ്യവസ്ഥയും ജനാധിപത്യമര്യാദകളും കാറ്റിൽപ്പറത്തിക്കൊണ്ട്  കായബലം കൊണ്ട് നേരിടാൻ തുനിഞ്ഞ സിപിഎം നേതാക്കളുടെയും അണികളുടെയും നടപടി ശരിക്കും ഒരു രാഷ്ട്രീയ കസർത്ത് തന്നെയാണ്. കാലവും കോലവും മാറിയതറിയാതെ, പഴയ ചുവപ്പുനാടൻ കളരിയുമായി തെരുവിലിറങ്ങുന്ന ഇവർ വിസ്മരിക്കുന്നത് ഒരൊറ്റ കാര്യമാണ്, നിയമം അതിന്റെ വഴിക്ക് പോകുമ്പോൾ കൂടെപ്പോരാൻ അണികൾ കാണില്ല എന്നത്. 

ലാലു പ്രസാദ് യാദവും കെജ്‌രിവാളും മുതൽ ചിദംബരം വരെയുള്ള വമ്പന്മാർക്ക് നിയമത്തിന് മുന്നിൽ ക്യൂ നിൽക്കേണ്ടി വന്ന ചരിത്രം തൊട്ടുമുന്നിൽ ഉണ്ടായിട്ടും, ഞങ്ങൾക്ക് മാത്രം ഇത് ബാധകമല്ല എന്ന മട്ടിലുള്ള ഈ അമിത ആത്മവിശ്വാസം നല്ലതല്ല. നേതാക്കൾ തന്നെ അക്രമത്തിന് കൊടിയും പിടിച്ച് മുന്നിൽ നിൽക്കുമ്പോൾ, നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന ഈ പ്രവണത ജനാധിപത്യത്തോടുള്ള അവഹേളനമായിട്ടേ കാണാൻ കഴിയൂ.

​മുമ്പ് ഭരണത്തിലിരിക്കുമ്പോൾ എന്തും ചെയ്യാമെന്ന അഹങ്കാരം ഉണ്ടായിരുന്നിരിക്കാം, എന്നാൽ കാലം മാറി, കോലവും മാറി എന്ന് ഇനിയെങ്കിലും ഈ സഖാക്കൾ തിരിച്ചറിയേണ്ടതുണ്ട്. ശിവൻകുട്ടി, കടകംപള്ളി , ജോയ്, ജോൺ ബ്രിട്ടാസ് തുടങ്ങിയ നേതാക്കളുടെ ആഹ്വാനം കേട്ട് ആവേശത്തോടെ ചാടിവീഴുന്ന അണികൾ ഒടുവിൽ കോടതിപ്പടിയും ജയിൽമുറിയും കയറിയിറങ്ങുമ്പോൾ, അവരെ തിരിഞ്ഞുനോക്കാൻ പോലും ഈ പറഞ്ഞ നേതാക്കൾ ഉണ്ടാകില്ല എന്നതാണ് പരമാർത്ഥം. 

സ്വന്തം അണികളെ അച്ചടക്കത്തോടെ നിയന്ത്രിക്കാൻ കഴിയാത്ത, അല്ലെങ്കിൽ അതിന് മുതിരാത്ത നേതൃത്വം യഥാർത്ഥത്തിൽ ഒരു വലിയ ദുരന്തത്തിലേക്കാണ് പാർട്ടിയെ നയിക്കുന്നത്. അധികാരം ശാശ്വതമല്ലെന്നും അക്രമ രാഷ്ട്രീയം കൊണ്ട് നിയമത്തിന്റെ കൈകളെ അധികകാലം കെട്ടിയിടാൻ കഴിയില്ലെന്നും ഉള്ള യാഥാർത്ഥ്യം മനസ്സിലാക്കി, ഈ കപടവേഷക്കാർ അണികളെ അക്രമത്തിൽ നിന്ന് പിന്തിരിപ്പിക്കാത്തപക്ഷം വരുംദിവസങ്ങളിൽ കേരള സമൂഹം കാണാൻ പോകുന്നത് വലിയ അപകടമാകും.
- കെ എ സോളമൻ
.

Tuesday, 26 May 2026

വംശം കുറ്റിയറ്റിട്ടില്ല

#വംശം #കുറ്റിയറ്റിട്ടില്ല
ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ നെഞ്ചിടിപ്പോടെ കാത്തിരിക്കുന്ന പരീക്ഷാഫല പ്രഖ്യാപനം ഇപ്പോൾ കേരളത്തിൽ ഒരു ഒന്നാന്തരം കോമഡി ഉത്സവമായി മാറി. കണക്കുപരീക്ഷയ്ക്ക് തോറ്റ കുട്ടികൾ പോലും മന്ത്രിമാരുടെ ഫലപ്രഖ്യാപനം കേട്ട് വായും പൊളിച്ചിരുന്നു പോകും. ലക്ഷങ്ങളും കോടികളും മാറിമറിയുന്ന വലിയ സംഖ്യകൾ കാണുമ്പോൾ നമ്മുടെ ജനപ്രതിനിധികളുടെ നാക്ക്  ട്വിസ്റ്റ് ആകുന്നത് കാണാൻ നല്ല രസം.

 മുൻപ് പൊതുവിദ്യാഭ്യാസ മന്ത്രിയായിരുന്ന വി. ശിവൻകുട്ടി അക്കങ്ങൾ കൂട്ടിയും കുറച്ചും വായിച്ച് ഉണ്ടാക്കിയ ആ ട്രോൾ പൂരത്തിന്റെ പാരമ്പര്യം, പുതിയ മന്ത്രി എൻ. ഷംസുദ്ദീനും ഒട്ടും ചോർന്നുപോകാതെ കാത്തുസൂക്ഷിക്കുന്നുണ്ടെന്നാണ് പുതിയ കണ്ടെത്തൽ. പ്ലസ് ടു പാസായ കുട്ടികളുടെ എണ്ണം കേട്ട് അവർക്ക് പോലും സ്വന്തം മാർക്കിൽ സംശയം തോന്നുന്ന രീതിയിലാണ് വാർത്താ സമ്മേളനങ്ങളിലെ ഈ അക്കക്കളി. വിദ്യാർത്ഥികളെക്കാൾ കൂടുതൽ ഫലപ്രഖ്യാപനത്തിന് മുന്നിലിരുന്ന് വിയർക്കുന്നത് മന്ത്രിമാരാണോ എന്ന് തോന്നിപ്പിക്കുന്നതാണ് നിലവിലെ അവസ്ഥ.

സത്യത്തിൽ, ഇത്തരം ഫലപ്രഖ്യാപന ചടങ്ങുകൾക്ക് പോകുന്നതിന് മുൻപ് മന്ത്രിമാർക്ക് ഒരു മിനിമം മാത്‌സ് ട്യൂഷൻ എടുത്താൽ നന്നായിരിക്കും. അല്ലെങ്കിൽ വരുംതലമുറയെ അക്കങ്ങൾ പഠിപ്പിക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെ തലപ്പത്തിരിക്കുന്നവർ തന്നെ ഇങ്ങനെ സംഖ്യകൾ തെറ്റിച്ചു വായിക്കുന്നത് വലിയൊരു വൈരുദ്ധ്യമാണ്. 

ശിവൻകുട്ടിയിൽ നിന്ന് ഷംസുദ്ദീനിലേക്ക് വകുപ്പ് മാറിയെങ്കിലും അക്കങ്ങളോടുള്ള മന്ത്രിമാരുടെ ഈ പിണക്കം മാറിയിട്ടില്ല. അതായത് ശിവൻകുട്ടിയുടെ വംശം  കുറ്റിയറ്റിട്ടില്ല എന്ന് സാരം. ഐഎഎസ് ഉദ്യോഗസ്ഥർ എഴുതിക്കൊടുക്കുന്ന വലിയ അക്കങ്ങൾ അതേപടി വായിക്കാൻ പാടുപെടുന്ന മന്ത്രിമാരെ കാണുമ്പോൾ, അത്യാവശ്യം വിവരവും വിദ്യാഭ്യാസവുമുള്ള ഭരണാധികാരികൾ വേണമെന്ന ചിന്ത ആർക്കായാലും തോന്നിപ്പോകും. എന്തായാലും ട്രോളന്മാർക്ക് പഞ്ഞമില്ലാത്ത കാലത്തോളം നമ്മുടെ മന്ത്രിമാരുടെ ഈ അക്കക്കളി സാമൂഹിക മാധ്യമങ്ങളിൽ ഇനിയും സൂപ്പർ ഹിറ്റായി തുടരുമെന്നതിൽ സംശയമില്ല.
-കെ എ സോളമൻ

Sunday, 24 May 2026

സിജെപി അസംബന്ധം

#സിജെപി #അസംബന്ധം
കോക്രോച്ച് ജനതാ പാർട്ടിയുടെ ( സിജെപി) ദ്രുതഗതിയിലുള്ള ആവിർഭാവം ദേശീയ സംവാദത്തിന്റെ ഗൗരവത്തെയും അന്തസ്സിനെയും പരിഹസിക്കുന്ന
ഡിജിറ്റൽ  ചൂഷണമാണ്. വൈറൽ മീമുകൾ, നിർമ്മിത ബുദ്ധി, സെൻസേഷണലൈസ്ഡ് സോഷ്യൽ മീഡിയ കാമ്പെയ്‌നുകൾ എന്നിവയിലൂടെ പ്രധാനമായും പ്രവർത്തിക്കുന്ന ഈ പ്ലാറ്റ്‌ഫോം, നിർണായകമായ പൊതു വെല്ലുവിളികളെ നിസ്സാരവൽക്കരിക്കുന്നു. ദിശാബോധമില്ലാത്ത പ്രതിഷേധത്തിലേക്ക് പൊതുജനശ്രദ്ധ ആകർഷിക്കാനുള്ള വിഫലശ്രമം നടത്തുകയും  ചെയ്യുന്നു. 

സ്ഥാപനപരമായ സുതാര്യതയോ ഉത്തരവാദിത്തമോ ഇല്ലാതെ പ്രവർത്തിക്കുന്ന ഒരു ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിനെ വളരെയധികം ആശ്രയിക്കുന്നതിലൂടെ, അത്തരം പ്രസ്ഥാനങ്ങൾ പൊതുജനവികാരം ധ്രുവീകരിക്കും.   ജനാധിപത്യത്തിന് ആവശ്യമായ സൃഷ്ടിപരമായ പൗരപങ്കാളിത്തത്തെ ഇതു അസ്ഥിരമാക്കും.   അന്താരാഷ്ട്ര അതിർത്തികൾക്കപ്പുറം ആഭ്യന്തര പ്രശ്‌നങ്ങൾ സെൻസേഷണലൈസ് ചെയ്യുന്നത്, ആന്തരിക സ്ഥിരതയെ ഭീഷണിപ്പെടുത്തുന്ന സങ്കീർണതകൾ ക്ഷണിച്ചു വരുത്തും.
പൊതു പ്രകടനങ്ങളും രാഷ്ട്രീയ പ്രവർത്തനങ്ങളും , നിയമവ്യവസ്ഥയോടുള്ള അചഞ്ചലമായ ബഹുമാനത്തിൽ വേരൂന്നിയതായിരിക്കണം. 

ഒരു ആക്ഷേപഹാസ മുന്നണിയുടെ ബാനറിൽ തെരുവ് പ്രതിഷേധങ്ങൾ സംഘടിപ്പിക്കുക, അതിന് നിരാശ ബാധിച്ച പ്രതിപക്ഷ കക്ഷികളുടെ പിന്തുണ ലഭിക്കുക, പക്ഷപാതപരമോ വിഭാഗീയമോ ആയ അജണ്ടകൾക്കായി ഉപയോഗിക്കുക; ഇവയൊന്നും അംഗീകരിക്കാനാവില്ല . പൊതുസമാധാനം തകർക്കാനും ദൈനംദിന ജീവിതത്തെ തടസ്സപ്പെടുത്താനും രാജ്യത്തെ സ്ഥാപിത ജനാധിപത്യ ചാനലുകളെ മറികടക്കാനുമുള്ള ഭീഷണികൾ ഇരുമ്പുമുഷ്ടി കൊണ്ട് നേരിടണം.

 തെരുവുകളിലെ രാഷ്ട്രീയ ഏറ്റുമുട്ടലുകൾക്ക് ഓൺലൈൻ പ്രവണതകളെ ആയുധമാക്കാനുള്ള ഏതൊരു ശ്രമത്തിനും നിയമവാഴ്ചയുടെ പൂർണ്ണമായ അനുസരണം ആവശ്യമാണ്. അക്രമം തടയുന്നതിനും, പൗര ഐക്യം നിലനിർത്തുന്നതിനും, ഡിജിറ്റൽ രാഷ്ട്രീയ നാടകവേദിയാൽ ആഭ്യന്തര സുരക്ഷയിൽ വിട്ടുവീഴ്ച ഉണ്ടാകാതിരിക്കാൻ  അധികാരികൾ നിർണ്ണായകമായി പ്രവർത്തിക്കുകയും വേണം. തിരഞ്ഞെടുപ്പിൽ ജനങ്ങൾ ചവിട്ടിപ്പുറത്താക്കിയ ചില കക്ഷികൾ ഇത്തരം ഓൺലൈൻ നാടകങ്ങളെ പിന്തുണയ്ക്കുന്നത് ഗൗരവത്തോടെ കാണുകയും വേണം.
- കെ.എ. സോളമൻ

Friday, 22 May 2026

കുന്നത്തുനാട് കുടിയൊഴിപ്പിക്കൽ

#കുന്നത്ത്നാട് #കുടിയൊഴിപ്പിക്കൽ  
​കുന്നത്ത്നാട് മലയിടം തുരുത്തിലെ രണ്ടേക്കർ 65 സെന്റ് ഭൂമിയുമായി ബന്ധപ്പെട്ട തർക്കത്തിൽ, ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ വിധി നടപ്പാക്കാൻ നിലവിലെ യുഡിഎഫ് സർക്കാർ നിയമപരമായി ബാധ്യസ്ഥരാണ്. പരമോന്നത കോടതിയുടെ വിധി ധിക്കരിക്കാൻ തർക്കഭൂമിയിലെ താമസക്കാർക്കോ സമരക്കാർക്കോ അവകാശമില്ലെന്നിരിക്കെ, നിലവിലെ സംഘർഷ സാഹചര്യം കോടതിയെ കൃത്യമായി ബോധ്യപ്പെടുത്തി ഒരു സുഗമമായ പരിഹാരത്തിനാണ് സർക്കാർ ശ്രമിക്കുന്നത്. 
 
തലക്ക് പ്രദേശത്ത് താമസിക്കുന്ന ജനങ്ങളോട് പൂർണ്ണമായ അനുഭാവം പുലർത്തുന്ന നിലവിലെ സർക്കാർ, മാനുഷിക പരിഗണനകൾ മുൻനിർത്തി അവർക്ക് അനുയോജ്യമായ മറ്റൊരു സ്ഥലം കണ്ടെത്തി പുനരധിവസിപ്പിക്കാനും പ്രശ്നം സമാധാനപരമായി പരിഹരിക്കാനും പ്രതിജ്ഞാബദ്ധമാണ്. കോടതിവിധിയെ മാനിച്ചുകൊണ്ട് തന്നെ ജനങ്ങളുടെ ആശങ്കകൾ അകറ്റാനുള്ള ആത്മാർത്ഥമായ ശ്രമങ്ങളുമായിട്ടാണ്  സർക്കാർ മുന്നോട്ട് പോകുന്നത്.

​എന്നാൽ, ഈ വിഷയത്തെ ജനങ്ങളെ മുൻനിർത്തിയുള്ള രാഷ്ട്രീയ മുതലെടുപ്പിനുള്ള ആയുധമാക്കാനാണ് മുൻപ് ഭരണം കൈയാളിയ സിപിഎം ശ്രമിക്കുന്നത്. അധികാരത്തിലിരുന്നപ്പോൾ 14 തവണ അവസരങ്ങൾ ലഭിച്ചിട്ടും ഈ ജനകീയ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ യാതൊരു നടപടിയും സ്വീകരിക്കാത്ത ഇടതുഭരണക്കാർ, അധികാരം നഷ്ടപ്പെട്ടതോടെ പെട്ടെന്ന് സമരവുമായി രംഗത്തിറങ്ങുന്നത് ലജ്ജാകരമാണ്. പ്രശ്നം പരിഹരിക്കാൻ സർക്കാരിനോട് യോജിച്ച് പ്രവർത്തിക്കുന്നതിന് പകരം, ജനങ്ങളുടെ വൈകാരികതയെ ചൂഷണം ചെയ്ത് രാഷ്ട്രീയ നേട്ടമുണ്ടാക്കുക മാത്രമാണ് അവരുടെ ലക്ഷ്യം. മുൻപ് ഒന്നും ചെയ്യാതെ ഇരുട്ടിൽ തപ്പിയവർ ഇപ്പോൾ നടത്തുന്ന ഈ നാടകം ജനങ്ങൾ തിരിച്ചറിയുക തന്നെ ചെയ്യും.
- കെ എ സോളമൻ

Thursday, 21 May 2026

സത്യപ്രതിജ്ഞ

സത്യപ്രതിജ്ഞ
കേരള നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമപ്രകാരം, "സർവ്വശക്തനായ ഉസ്താദിന്റെ നാമത്തിൽ" സത്യപ്രതിജ്ഞ ചെയ്യാൻ പാടില്ല.

​ഭരണഘടനയുടെ മൂന്നാം അനുസൂചി  പ്രകാരം രണ്ട് രീതിയിൽ മാത്രമേ സത്യപ്രതിജ്ഞ ചെയ്യാൻ അനുവാദമുള്ളൂ:
​" ദൈവനാമത്തിൽ" (In the name of God) സത്യം ചെയ്യുക.​അല്ലെങ്കിൽ, "ദൃഢപ്രതിജ്ഞ" (Solemnly affirm) ചെയ്യുക.
നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ഭരണഘടന നിഷ്കർഷിച്ചിട്ടുള്ള നിശ്ചിത മാതൃകയിൽ  മാത്രമേ വാക്കുകൾ ഉപയോഗിക്കാൻ പാടുള്ളൂ. "ദൈവം" എന്ന വാക്കിന് പകരം അല്ലാഹു, കർത്താവ്, കൃഷ്ണൻ, ശ്രീനാരായണ ഗുരു എന്നിങ്ങനെ വ്യക്തിപരമായോ മതപരമായോ ഉള്ള മറ്റ് നാമങ്ങൾ ഉപയോഗിക്കുന്നത് ചട്ടവിരുദ്ധമാണ്.

​മുൻപ് കേരള നിയമസഭയിൽ നിശ്ചിത മാതൃക ലംഘിച്ച് വ്യക്തിഗത നാമങ്ങളിൽ സത്യപ്രതിജ്ഞ ചെയ്തത് വിവാദമാവുകയും, തുടർന്ന് അവർക്ക് വീണ്ടും നിയമപ്രകാരമുള്ള വാക്കുകൾ ഉപയോഗിച്ച് പുനഃസത്യപ്രതിജ്ഞ ചെയ്യേണ്ടി വരികയും ചെയ്തിട്ടുണ്ട്. അതിനാൽ ഭരണഘടനാ പരമായി "ദൈവനാമത്തൽ" എന്നോ അല്ലെങ്കിൽ"ദൃഢപ്രതിജ്ഞ / സഗൗരവം" എന്നോ മാത്രമേ സത്യപ്രതിജ്ഞ ചെയ്യാൻ അനുവാദമുള്ളൂ.

മറിച്ച്  ആരെങ്കിലും സത്യപ്രതിജ്ഞ നടത്തിയിട്ടുണ്ടെങ്കിൽ നിയമപരമായി അത് നിലനിൽക്കുന്നതല്ല
-കെ എ സോളമൻ

Tuesday, 19 May 2026

തോമസ് മാഷിൻറെ ആഡംബര യാത്ര അവസാനിച്ചു

#തോമസ്_മാഷിന്റെ #ആഡംബര #യാത്ര #അവസാനിച്ചു
പിണറായി സർക്കാരിന്റെ മുഴുവൻ ഭാരവും ചുമലിൽ താങ്ങിയ അധികായന്റെ അത്ഭുത സാഹസത്തിന്  മാസങ്ങളോളം ഡൽഹി സാക്ഷ്യം വഹിച്ചു.

"മാഷ്" എന്ന് സ്നേഹപൂർവ്വം അറിയപ്പെടുന്ന കെ.വി. തോമസ് ഒന്നും ചെയ്യാതെ തന്നെ കഠിനാധ്വാനം എന്തെന്ന് മലയാളികളെ പഠിപ്പിച്ചു . പ്രൈവറ്റ് സെക്രട്ടറി, അസിസ്റ്റന്റ്, ഓഫീസ് അറ്റൻഡന്റ്, ഡ്രൈവർ എന്നിവരടങ്ങുന്ന അദ്ദേഹത്തിന്റെ അഞ്ചംഗ സംഘം കേരള ഹൗസിലെ വിഐപി ആനുകൂല്യങ്ങൾ ആസ്വദിച്ച് ദൈനംദിന ഷെഡ്യൂൾ മഹത്തരമാക്കി  കേരള സർക്കാരിൻറെ അഭിവൃദ്ധിക്കാനായി സമയം ചെലവിട്ടു.

പൊതുസേവനം യഥാർത്ഥത്തിൽ യാത്രയാണെന്ന് മാഷ് തെളിയിച്ചു, പ്രത്യേകിച്ച് ഖജനാവിൽ നിന്ന് പണം നൽകുന്ന യാത്ര. കേന്ദ്രത്തിൽ നിന്ന് അദ്ദേഹം നേടിയ ആനുകൂല്യങ്ങളുടെ നിഗൂഢത പതിറ്റാണ്ടുകളായി ചരിത്രകാരന്മാരെ ആശയക്കുഴപ്പത്തിലാക്കാം. എങ്കിലും  അദ്ദേഹത്തിന്റെ സ്വകാര്യ ബാങ്ക് അക്കൗണ്ടും ജീവനക്കാരുടെ കുടുംബവും തീർച്ചയായും ചരിത്രപരമായ വളർച്ചയുടെ ഒരു കാലഘട്ടത്തിനു സാക്ഷ്യം വഹിച്ചു..

ഭരണപരമായ കാര്യക്ഷമതയിലെ ഈ മുഴുവൻ മാസ്റ്റർക്ലാസും രാഷ്ട്രീയ വിശ്വസ്തതയുടെ മാസ്റ്റർ സ്ട്രോക്കിലൂടെയാണ് സാധ്യമായത്. കോൺഗ്രസ് പാർട്ടിയുമായും എൽ.ഡി.എഫ് സർക്കാരുമായും ഉള്ള തന്റെ ദീർഘകാല ബന്ധങ്ങളെ കൂടുതൽ ലാഭകരമായ വിരമിക്കൽ പദ്ധതിക്കായി അദ്ദേഹം മാറ്റിവച്ചു.  വ്യക്തിപരമായ നേട്ടങ്ങൾക്കായി കോൺഗ്രസിനോടു വിടപറയാനും, തുടർന്ന് ഡൽഹിയിൽ പോയി തൊഴിലാളിവർഗത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനും, പ്രതിമാസം ലക്ഷക്കണക്കിന് രൂപ ചെലവഴിക്കാനും ഒരു പ്രത്യേകതരം സമർപ്പണം ആവശ്യമാണ്.

പുതിയ സർക്കാർ ആഡംബര പാക്കേജ് പെട്ടെന്ന് റദ്ദാക്കിയതിനാൽ. മാഷ് ഇപ്പോൾ കുമ്പളങ്ങിയിലെ ശാന്തമായ കായലരികത്തേക്കു സംതൃപ്തമായ പുഞ്ചിരിയോടെ മടങ്ങുന്നു. പിണറായി ഭരണത്തെ അത്ഭുതകരമായി വിജയിപ്പിച്ച ശേഷം  അദ്ദേഹം തിരുതപിടുത്തം എന്ന തന്റെ ഹോം കരിയർ പുനരാരംഭിക്കുകയാണ്. മാഷിൻറെ സഹായം വേണ്ട വിജയ്, സതീശൻ തുടങ്ങിഏത് സർക്കാരിനും അദ്ദേഹത്തിൻ്റെ സഹായത്തിനായി സമീപിക്കാവുന്നതാണ് .
.
-കെ എ സോളമൻ

Monday, 18 May 2026

ഖദർ പുതച്ച തലസ്ഥാനം

#ഖദർ_പുതച്ച_തലസ്ഥാനം. 
​ഒരു പതിറ്റാണ്ടിന്റെ പന്തിഭോജനത്തിനും വനവാസത്തിനും ശേഷം യു.ഡി.എഫ്. സർക്കാർ അധികാരമേൽക്കുമ്പോൾ തലസ്ഥാനം അക്ഷരാർത്ഥത്തിൽ ‘ഖദർ’മയമാണ്. സാധാരണ ഇത്തരം സുദിനങ്ങളിൽ ചെണ്ടിനും ബൊക്കെക്കുമൊക്കെയാണ് ഡിമാൻഡ് എങ്കിൽ, കോൺഗ്രസുകാർക്ക് അതൊന്നും പോരാല്ലോ; അന്തസ്സ് ഖദറിൽ തന്നെയല്ലേ പറ്റൂ! ഈ മനോഭാവം മുൻകൂട്ടി കണ്ട് 50-ഉം 100-ഉം രൂപ വിലയുള്ള ഖദർ ഹാരത്തിന് 750 മുതൽ 1000 രൂപ വരെയാക്കി ഖാദി ബോർഡ് തങ്ങളുടെ സ്വാശ്രയ നയം പ്രഖ്യാപിച്ചു. 

അതെന്തായാലും പുതിയ മുഖ്യമന്ത്രി വി.ഡി. സതീശൻ മുൻ മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ അരുമശിഷ്യൻ അല്ലാത്തതുകൊണ്ട് തോർത്തുമുണ്ടുകൾക്ക് വൻവിലക്കയറ്റത്തിൽ നിന്ന് തൽക്കാലം രക്ഷപ്പെടാനായി. ഇല്ലായിരുന്നെങ്കിൽ തലയിൽ കെട്ടുന്ന തോർത്തിനും 1000 രൂപ കൊടുക്കേണ്ടി വന്ന് അണികളുടെ കീശ കീറിയേനെ! പരമ്പരാഗത പൂക്കടക്കാർ ഖദർ വിപ്ലവത്തിൽ പിച്ചച്ചട്ടിയെടുക്കേണ്ടി വരുമോ എന്ന ചോദ്യം ബാക്കിനിൽക്കെ, മുൻ സർക്കാരിന്റെ കൊള്ളകൾ തങ്ങൾ ആവർത്തിക്കില്ലെന്ന് ഖദർ ഹാരത്തിലൂടെ പുതിയ സർക്കാർ തെളിയിച്ചു..

​അരലക്ഷത്തോളം വരുന്ന അണികൾ സത്യപ്രതിജ്ഞാ മാമാങ്കത്തിനായി തലസ്ഥാനത്തേക്ക് ഇരച്ചെത്തിയതോടെ നഗരത്തിലെ ഹോട്ടൽ മുറികളെല്ലാം ഹൗസ് ഫുൾ. ഈ ജനസാഗരത്തിനിടയിൽ പി.എസ്.സി ഇന്റർവ്യൂവിനും മറ്റ് അത്യാവശ്യങ്ങൾക്കുമായി തിരുവനന്തപുരത്ത് എത്തിയ  സാധാരണക്കാർ റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡിലും കുത്തിയിരുന്ന് പുതിയ കേരള നിർമ്മിതി ടിവിയിൽ നേരിൽക്കണ്ട് ആസ്വദിച്ചു. താമസത്തിനും ഭക്ഷണത്തിനും ഹോട്ടലുകാർ ഈ അവസരത്തിൽ ഈടാക്കുന്ന കൊള്ളവില പുതിയ സർക്കാർ അന്വേഷണ വിധേയമാക്കുമോ അതോ ജനകീയ സർക്കാരിന്റെ ആദ്യ വിജയമായി ആഘോഷിക്കുമോ എന്ന് വരും ദിവസങ്ങളിൽ അറിയാം. 

ജനങ്ങളുടെ എല്ലാ പ്രതീക്ഷകളും സഫലീകരിച്ചില്ലെങ്കിലും, കൊള്ളയുടെ കാര്യത്തിൽ മുൻ സർക്കാരിനെ വെല്ലാൻ തങ്ങൾക്കും കഴിയുമെന്ന് ആദ്യദിനം തന്നെ തെളിയിച്ച ഈ ഖദർ വിപ്ലവം ജനങ്ങൾക്ക് നൽകുന്ന സന്ദേശം ചെറുതല്ല!
-കെ  എ സോളമൻ