Monday, 23 March 2026

രാഷ്ട്രീയ നിഴൽയുദ്ധം ആലപ്പുഴ മോഡൽ

#രാഷ്ട്രീയനിഴൽയുദ്ധം #ആലപ്പുഴമോഡൽ
​ആലപ്പുഴയുടെ കായൽക്കാറ്റിൽ ഒരേ തോണിയിൽ തുഴഞ്ഞിട്ടും രണ്ടു തീരങ്ങളിൽ മാത്രം കണ്ണുനട്ടിരുന്ന മല്ലയ്യമാരാണ് തോമസ് ഐസക്കും ജി. സുധാകരനും. ഒരാൾ ലോകം മുഴുവൻ തന്റെ സിദ്ധാന്തങ്ങൾ കൊണ്ട് അളക്കുകയും അമേരിക്കയെ തിരുത്തുകയും ചെയ്യുമ്പോൾ, മറ്റൊരാൾ ആലപ്പുഴയുടെ മണ്ണിൽ ചവിട്ടി നിൽക്കാനാണ് ആഗ്രഹിച്ചത്.

ഡൽഹിയിലെ വലിയ കസേര വാഗ്ദാനം ചെയ്തിട്ടും എനിക്ക് എന്റെ അമ്പലപ്പുഴ മതി എന്ന് പറഞ്ഞ് ഒതുങ്ങിക്കൂടിയ സുധാകരൻ കാണിച്ച ആ തന്റേടം ഇന്ന് ഐസക്കിന് സ്വപ്നങ്ങളിൽ പോലും അപ്രാപ്യമാണ്. ഐസക്ക് ഇന്ന് തിരഞ്ഞെടുപ്പ് ഗോദയിൽ അനാഥനായി നിൽക്കുമ്പോൾ, കോൺഗ്രസ് പിന്തുണയുള്ള സ്വതന്ത്രനായി അമ്പലപ്പുഴയിൽ സുധാകരൻ നടത്തുന്ന കരുത്തുറ്റ നീക്കങ്ങൾ രാഷ്ട്രീയ കേരളത്തിന് പുതിയൊരു പാഠപുസ്തകമാണ്.

​യു. പ്രതിഭ എന്ന പണ്ടത്തെ  പ്രതിഭാഹരി ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ആയിരുന്ന കാലത്ത് ഐസക്ക് പോയോ എന്ന് മൂന്നുവട്ടം ചോദിച്ചറിഞ്ഞതിനു ശേഷം മാത്രം വേദിയിലെത്തിയ സുധാകരന്റെ ആ മുൻകരുതൽ വെറുതെയല്ലായിരുന്നു എന്ന് കാലം തെളിയിക്കുന്നു. "ചോദ്യങ്ങൾ ചോദിച്ചു പഠിക്കണം" എന്ന് കുട്ടികളെ ഉപദേശിച്ച് കയ്യടി വാങ്ങി സ്ഥലംവിട്ട ഐസക്കിന്റെ തന്ത്രം, ആ പാവം കുട്ടികൾ സുധാകരന്റെ മേൽ പ്രയോഗിച്ചപ്പോൾ കണ്ടതാണ് യഥാർത്ഥ യാഥാർത്ഥ്യബോധം. 

ഐസക്കിന്റെ വാക്കുകളിൽ പുളകിതരായ കുട്ടികളെ നിശബ്ദരായി ഇരുത്താൻ സുധാകരൻ കാണിച്ച ആ ആർജ്ജവം, വെറും ഉപദേശിയായ ഐസക്കും പ്രായോഗികവാദിയായ ജിയും തമ്മിലുള്ള ആകാശഭൂമി വ്യത്യാസം കൃത്യമായി വരച്ചുകാട്ടുന്നു. 2018-ൽ വെള്ളപ്പൊക്ക കാലത്ത് ദുരിതാശ്വാസ ക്യാമ്പിൽ പിരിവ് നടത്തിയ ചേർത്തലയിലെ ഓമനക്കുട്ടന്റെ കാര്യത്തിൽ ഐസക്ക് ആലിംഗനത്തിലൂടെ നാടകം കളിച്ചപ്പോൾ, വസ്തുതകൾ നിരത്തി അതിനെ തിരുത്തിയ സുധാകരൻ തന്നെയായിരുന്നു ശരിയായ ജനനായകൻ.

​സിനിമാക്കാരെ 'കോമാളികൾ' എന്ന് വിളിച്ച് അധിക്ഷേപിക്കുന്ന ഐസക്കിന്റെ ആ പഴയ പല്ലവി ഇപ്പോൾ സ്വന്തം തലയിൽ തന്നെ ഇടിത്തീയായി വീണിരിക്കുകയാണ്. ഇന്നസെന്റിനെയും മുകേഷിനെയും രാഷ്ട്രീയത്തിലേക്ക് ആനയിച്ചവർ തന്നെ രമേഷ് പിഷാരടിയെ പരിഹസിക്കാൻ ഇറങ്ങുന്നത് കണ്ടാൽ മൂക്കത്ത് വിരൽ വെക്കാത്തവരുണ്ടാകില്ല. 

മൂന്നാറിലെ കാറ്റും കുളിരും ആവോളം ആസ്വദിക്കണമെന്ന് ആവശ്യപ്പെട്ട ഐസക്കിനെ ഇന്ന് സോഷ്യൽ മീഡിയയിൽ  അലക്കി  ഇഞ്ചപ്പരുവമാക്കുന്നത് കാണുമ്പോൾ രാഷ്ട്രീയക്കാർ വിചാരിക്കുന്നതു പോലെ എല്ലാം പെട്ടെന്ന് മറക്കുന്നവരല്ല ജനങ്ങൾ എന്ന് വ്യക്തം. എന്തായാലും വിജയരാഘവനെ പോലെ സുധാകരനെതിരെ ഒരു കമന്റ് പാസാക്കാൻ ഐസക്ക് ധൈര്യപ്പെടില്ല, ആലപ്പുഴയുടെ മണ്ണിൽ ആര് വാഴും ആര് വീഴും എന്ന് സുധാകരന് അറിയാവുന്നതുപോലെ ഇടക്കാലത്ത് കോന്നിയും, റാന്നിയും പത്തനംതിട്ട മുഴുവനും നന്നാക്കാൻ പോയ ഐസക്കിന് അറിയില്ല.
- കെ എ സോളമൻ

Sunday, 22 March 2026

പെരുമ്പാവൂർ ഇളയദളപതി

#പെരുമ്പാവൂർ #ഇളയദളപതി
പെരുമ്പാവൂരിലെ 'ഇളയദളപതി'  എൽദോസ് കുന്നപ്പിള്ളിയുടെ രാഷ്ട്രീയ ലീലാവിലാസങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു തമിഴ് പടം പോലെ ഹിറ്റാണ്. നടൻ വിജയന്റെ അനിയനാണോ എന്ന് തോന്നിപ്പിക്കുന്ന സ്‌റ്റൈലും, കണ്ണടയും, ആ പൊട്ടിച്ചിരിയുമൊക്കെ കണ്ടാൽ ആരും ഒന്ന് നോക്കിപ്പോകും. 

ഇടയ്ക്കൊക്കെ പൊട്ടിമുളയ്ക്കുന്ന പൊട്ടക്കവിതകളും അത് ഉറക്കെ ചൊല്ലി ആളുകളെ ചിരിപ്പിക്കുന്ന ശൈലിയും കൂടിയാകുമ്പോൾ കുന്നപ്പിള്ളി ഒരു സംഭവമാണെന്ന് തോന്നും. പക്ഷേ, ഈ കവിതയും ചിരിയുമൊന്നും സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഏശിയില്ല എന്നതാണ് സത്യം. ഏതോ തരുണീമണിയുടെ കത്രികപ്പൂട്ടിൽ പെട്ട് പുളയുന്ന കുന്നപ്പിള്ളിയെ വീണ്ടും കളത്തിലിറക്കിയാൽ പെരുമ്പാവൂർ കൈവിട്ടുപോകുമെന്ന് കോൺഗ്രസിലെ കെ.സി.ക്കും വി.ഡി.ക്കും കൃത്യമായി അറിയാം.

​സീറ്റ് നിഷേധിക്കപ്പെട്ട് മനംനൊന്തു നടന്ന കുന്നപ്പിള്ളി നേരെ ചെന്നത് എ.കെ. ആന്റണിയെന്ന സടകൊഴിഞ്ഞ സിംഹത്തിന്റെ മടയിലേക്കാണ്. സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചു എന്ന് നമ്മൾ കരുതിയ ആന്റണി, സുധാകരനെ കണ്ണൂർ സീറ്റിൽ സമാധാനിപ്പിച്ചതുപോലെ കുന്നപ്പിള്ളിക്കും വേണ്ടുവോളം ' മനസ്സമാധാനംനൽകി വിട്ടു. സീറ്റ് നിഷേധിക്കപ്പെട്ട് നിരാശ ബാധിച്ചു നടക്കുന്ന നേതാക്കളുടെ അത്താണിയാണ് ഇപ്പോൾ അന്തോണിച്ചൻ

 മകൻ അനിൽ ആന്റണിയെ ബിജെപിയിലേക്ക് വിട്ട ശേഷം സ്വന്തം വീട്ടിൽ നഷ്ടപ്പെട്ട മനസ്സമാധാനം ആന്റണി, കുന്നപ്പിള്ളിക്ക് ദാനം നൽകിയത് വലിയൊരു ആശ്വാസമായി. മകന് കൊടുക്കാൻ കഴിയാത്തത് മനംനൊന്തു വന്ന എം.എൽ.എയ്ക്ക് നൽകാൻ ആന്റണിക്ക് സാധിച്ചു എന്നതാണ് രാഷ്ട്രീയ കേരളത്തിലെ മറ്റൊരു കൗതുക കാഴ്ച.

​സീറ്റ് കിട്ടിയില്ലെങ്കിലും കുന്നപ്പിള്ളി തന്റെ ' മെഴുകൽ പ്രക്രിയ നിർത്താൻ ഭാവമില്ല. എലിസബത്ത് ആന്റണി കൃപാസനത്തിൽ പോയി മകന്റെ രാഷ്ട്രീയ ഭാവിക്ക് വേണ്ടി മുട്ടുകുത്തി പ്രാർത്ഥിച്ചതുപോലെ, കുന്നപ്പിള്ളിയും കുടുംബവ്വം വല്ല പള്ളികളിലും പോയി അടുത്ത ഊഴത്തിനായി പ്രാർത്ഥിക്കുമോ എന്നാണ് ജനങ്ങൾ ഉറ്റുനോക്കുന്നത്. എന്തായാലും കുന്നപ്പിള്ളിയുടെ സിനിമ സ്‌റ്റൈൽ ലുക്കും ഗോഗോ വിളികളും പെരുമ്പാവൂരിൽ ഇത്തവണ ചിലവാകില്ലെന്ന് ഉറപ്പായ സ്ഥിതിക്ക് കവിതയെഴുത്തും വായനയും  കൊണ്ട് തൽക്കാലം അഡ്ജസ്റ്റ് ചെയ്യുന്നതാണ് ബുദ്ധി.
-കെ എ സോളമൻ

Friday, 20 March 2026

പ്രസാദ രൂപേണ വിപ്ലവ വിമർശനം

#പ്രസാദരൂപേണ #വിപ്ലവ #വിമർശനം!
​സ്വന്തം വകുപ്പിൽ പത്തു ചീരത്തൈകൾ മുളപ്പിക്കാൻ പെടാപ്പാട് പെട്ട മന്ത്രി പ്രസാദ് ഇപ്പോൾ കമ്മ്യൂണിസ്റ്റ് മൂല്യങ്ങളുടെ മൊത്തവ്യാപാരി ചമയുന്നു.
വൈരുദ്ധ്യാത്മക ഭൗതികവാദവുമായി സഖാവ് ജി. സുധാകരനെ അളക്കാൻ അദ്ദേഹം ഇറങ്ങിയിരിക്കുന്ന കാഴ്ച വളരെ രസകരമായിട്ടുണ്ട്.

 ഭാരതാംബയുടെ ചിത്രം കണ്ടാൽ ഷോക്കടിക്കുന്ന പ്രസാദിന്, ആഡംബര ബസിലിരുന്ന് സാധാരണക്കാരെ ദൂരദർശിനിയിലൂടെ നോക്കിക്കണ്ട ശീലമേയുള്ളൂ. ഊരാളുങ്കൽ വക ഉടൻ പൊളിയും നിർമ്മിതികൾ വികസനമായി കൊട്ടിഘോഷിക്കുമ്പോൾ, ചേർത്തലയിലെ മണ്ണിൽ പ്രസാദ് വിതച്ചതിനേക്കാൾ വലിയ വീറും വാശിയും സുധാകരൻ എന്ന രാഷ്ട്രീയ ഭീഷ്മർക്ക് പണ്ടേയുണ്ട്.  എം.എ. ബേബി പോലും ബഹുമാനത്തോടെ നോക്കുന്ന സുധാകരനെതിരെ പ്രസാദ് നടത്തിയ പ്രസംഗം കേട്ടാൽ തോന്നും സി.പി.ഐ ഇപ്പോൾ സി.പി.എമ്മിന്റെ സദാചാര പോലീസ്' പണി കൂടി ഏറ്റെടുത്തുവെന്ന്!

​സുധാകരന്റെ രാഷ്ട്രീയ എതിരാളികളെ സുഖിപ്പിക്കാൻ പ്രസാദ് നടത്തിയ ഈ പ്രകടനം അങ്ങേയറ്റം വിഷലിപ്തമാണ്. നവകേരള ബസിന്റെ പുഷ്ബാക്കിലിരുന്നു പുറത്തുനിന്ന സാധാരണക്കാരെ കാണാതിരുന്ന മന്ത്രി, സുധാകരന്റെ രാഷ്ട്രീയ ധാർമ്മികതയെക്കുറിച്ച് കൂടുതൽ ക്ലാസ്സെടുക്കാതിരുന്നാൽ ചിലപ്പോൾ കെട്ടിവെച്ച കാശ് കിട്ടിയേക്കും.

സുധാകരൻ ചേർത്തലയിൽ വന്ന് നാട്ടുകാരോടു സൗമ്യമായി സംസാരിക്കാൻ തീരുമാനിച്ചാൽ, പ്രസാദിന്റെ വിപ്ലവ മൂല്യങ്ങൾ വെട്ടിയ വഴയില പോലെ വാടിപ്പോകുമെന്നുറപ്പ്. സുധാകരനെപ്പോലൊരു അതികായനെതിരെ വിമർശനം തൊടുക്കുന്നത് അല്പം ആലോചിച്ചിട്ടു മതി..
-കെ എ സോളമൻ

Tuesday, 17 March 2026

ജനസേവനം എന്ന കസേരകളി

#ജനസേവനം #എന്ന #കസേരകളി.
​ഡൽഹിയിലെ തണുപ്പും മടുപ്പും മാറ്റി അല്പം നാടൻ കാറ്റേൽക്കാൻ കൊതിക്കുന്ന പാവം എംപിമാരെ നമ്മൾ തെറ്റിദ്ധരിക്കരുത്. അഞ്ച് വർഷത്തേക്ക് വോട്ടർമാർ ചാർത്തിക്കൊടുത്ത വിധി വെറുമൊരു കടലാസ് കഷ്ണമാണെന്നും, അതിനേക്കാൾ വലുത് നിയമസഭയിലെ ' അധികാരക്കസേര ആണെന്നും തിരിച്ചറിയുന്ന ഇവരുടെ ദീർഘവീക്ഷണം അപാരമാണ്.

പാർലമെന്റിൽ പോയി ശമ്പളം വാങ്ങി ഉറങ്ങുന്നതിനേക്കാൾ  സ്വന്തം നാട്ടിലെ ഭരണസിരാകേന്ദ്രത്തിൽ ഇരുന്നുകൊണ്ട് കുറച്ചു സമ്പാദ്യം ഉണ്ടാക്കുന്നതാണ് മെച്ചം എന്ന തിരിച്ചറിവ് സാമ്പത്തിക ഭദ്രതയ്ക്കുള്ള തത്രപ്പാടായി വേണം കാണാൻ. 

ഉപതിരഞ്ഞെടുപ്പ് വരുത്തിവെക്കുന്ന കോടികളുടെ ബാധ്യത പൊതുജനത്തിന്റെ നടുവൊടിക്കുമെങ്കിലും, സ്വന്തം പോക്കറ്റ് വീർപ്പിക്കാനുള്ള വ്യഗ്രതയിൽ ഇത്തരം ചില്ലറ കാര്യങ്ങളൊന്നും ശ്രദ്ധിക്കാൻ ജനപ്രതിനിധികൾക്ക് നേരമില്ല.
​ജനാധിപത്യമെന്നത് ഇവർക്ക് കസേര കളി പോലെയാണ്; ഒരു കസേരയിൽ നിന്ന് അടുത്തതിലേക്ക് ചാടുമ്പോൾ വോട്ടർമാരുടെ മുഖത്തേൽക്കുന്ന അടി വിശ്വാസവഞ്ചനയുടെ കരിനിഴലാണെന്ന് ഇവർ സൗകര്യപൂർവ്വം മറക്കുന്നു. 

പുതുമുഖങ്ങൾക്കും യോഗ്യരായ പൗരന്മാർക്കും വഴിമാറിക്കൊടുക്കുന്നത് പോയിട്ട്, രാഷ്ട്രീയത്തിലെ ഈ  അള്ളിപ്പിടിത്തക്കാർ' അഴിമതിയുടെ പുതിയ അധ്യായങ്ങൾ രചിക്കാനാണ് മത്സരിക്കുന്നത്.

തനിക്ക് ലഭിച്ച ജനവിധി കാലഹരണപ്പെട്ടതാണെന്നും അധികാരം കൂടുതൽ സമ്പാദിക്കാനാണെന്നും ഉള്ള ഇവരുടെ നിലപാട് പൊതുസേവനത്തെയല്ല, മറിച്ച് ലജ്ജയില്ലാത്ത  ആർത്തിയെയാണ് വിളിച്ചോതുന്നത്. രാജിയും ഉപതിരഞ്ഞെടുപ്പും ഇവർക്കൊരു വിനോദമായിരിക്കാം, പക്ഷേ ജനാധിപത്യം വഞ്ചിക്കപ്പെടുന്നുവെന്നത് വോട്ടർമാരെ സംബന്ധിച്ചിടത്തോളം തീരാനഷ്ടമാണ്.

എം പി മാർക്ക് സ്ഥാനം രാജിവെക്കാതെ എംഎൽഎ സീറ്റിലേക്ക് മത്സരിക്കാൻ നിയമം അനുവദിക്കുന്നുണ്ടെങ്കിൽ ആ നിയമം പൊളിച്ചടുക്കേണ്ട സമയം കഴിഞ്ഞു. അതിന് നമ്മുടെ നിയമ സ്ഥാപനങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ ജനമാണ് ഇക്കൂട്ടരെ തിരഞ്ഞുപിടിച്ച് തോൽപ്പിക്കേണ്ടത്.

നമ്മുടെ ഭാവി എപ്പോഴും അവ്യക്തവും മൂടൽമഞ്ഞു നിറഞ്ഞതും ആയിരിക്കും, പക്ഷേ ഒരു അത്യാഗ്രഹി  പ്രതിനിധിയായി  അധികാരത്തിൽ വന്നാൽ, ഭാവി കൂടുതൽ അവ്യക്തവും മൂടൽമഞ്ഞു നിറഞ്ഞതും ആയിമാറും

-കെ എ സോളമൻ

Sunday, 15 March 2026

ജി_സുധാകരൻ #എന്തുകൊണ്ടു #സ്വതന്ത്രനാകുന്നു?

#ജി_സുധാകരൻ #എന്തുകൊണ്ടു #സ്വതന്ത്രനാകുന്നു?
ആലപ്പുഴയിൽ രാഷ്ട്രീയ പാർട്ടികളിൽ ഇപ്പോൾ ഒരു പുതിയ ഭാഷയും പുതിയ വ്യാകരണവും രൂപപ്പെട്ടതുപോലെയുണ്ട്. പാർട്ടി വിട്ട ഒരാളെ “സഖാവ്” എന്നു വിളിച്ചാൽ അത് വലിയ കുറ്റമാണെന്നാണ് ചില പ്രവർത്തകർ സദസ്സിൽ നിന്നുതന്നെ  വിളിച്ചുപറയുന്നത്.

സഖാവ് എന്ന പദം ഇത്രയും മഹത്തായതാണെന്ന വിശ്വാസം സഖാക്കൾക്കു മാത്രമേ ഉണ്ടാകു;  മറ്റുള്ളവർ ആ പദത്തെ എങ്ങനെ കാണുന്നുവെന്ന് അറിയണമെങ്കിൽ  സാമൂഹ്യമാധ്യമങ്ങളിൽ ഒന്ന് ചുറ്റിക്കറങ്ങുകയേ വേണ്ടൂ. "സ്വർണം കട്ടവനാരപ്പാ, സഖാക്കളാണേ അയ്യപ്പാ " എന്നാണ് പരക്കെ കേൾക്കുന്ന ജനഗീതം.

ആലപ്പുഴയുടെ രാഷ്ട്രീയ ചരിത്രം നോക്കിയാൽ, അവിടെ പല നേതാക്കളും പലപ്പോഴായി പാർട്ടികൾ മാറിയും സഖ്യങ്ങൾ പുതുക്കിയും നടന്നിട്ടുള്ളവരാണ്. സുധാകരനെ സഖാവ് എന്നു വിളിക്കുന്നത്  വലിയ അപരാധമെന്ന് പറയുന്നവരെയെല്ലാം  സഖാവ് ആക്കിയത് അദ്ദേഹമാണ്.  യഥാർത്ഥത്തിൽ ആലപ്പുഴയിൽ സഖ്യതയുടെ വലിയ പാഠം പഠിപ്പിച്ചവരിൽ പ്രമുഖൻ 63 വർഷം പാർട്ടി ചുമതല വഹിച്ച സുധാകരൻ അല്ലാതെ മറ്റാരാണ്? സുധാകരൻ തൻ്റെ രഷ്ട്രീയ ഗുരുവാണെന്ന് പാർട്ടി സെക്രട്ടറി എം എ ബേബി തന്നെ പ്രസ്താവിച്ചിട്ടുണ്ട്.

അംഗത്വം പുതുക്കാതെ സ്വതന്ത്രനായി മത്സരിക്കാൻ പോകുന്നതാണ് ചിലർക്കിപ്പോൾ ലോകത്തിലെ ഏറ്റവും വലിയ പാതകമായി തോന്നുന്നത്. എന്നാൽ അതേ സുധാകരൻ ഏതെങ്കിലും  പാർട്ടിയിൽ ചേർന്നിരുന്നെങ്കിൽ അതു രാഷ്ട്രീയത്തിന്റെ സ്വാഭാവിക പ്രക്രിയയെന്നായി അവർ തന്നെ വിശേഷിപ്പിച്ചേനെ. 

കോൺഗ്രസിനോടുള്ള ആഭിമുഖ്യം അദ്ദേഹം തുറന്നു പറഞ്ഞാൽ ഇണ്ടി സഖ്യത്തിലേക്ക് തള്ളിക്കളയാനും, സ്വതന്ത്രനായി നിൽക്കുകയാണെങ്കിൽ കുറ്റപ്പെടുത്താനും തയ്യാറായ ഈ രാഷ്ട്രീയ തർക്കശാസ്ത്രം കേട്ടാൽ തോന്നുക,  അദ്ദേഹത്തിന് ശാന്തമായി പ്രവർത്തിക്കാൻ കഴിയുന്ന ഏക സ്ഥലം ഇനി ബിജെപിയാണെന്നതാണ്.
അതുകൊണ്ട് അദ്ദേഹം ബി ജെ പി യിൽ ചേർന്നു ശക്തമായ നിലപാട് എടുക്കുകയായിരുന്നു വേണ്ടത്. അധിക്ഷേപം നടത്തുന്ന കുറെപ്പേരുടെ വായ് അതോടെ താനെ അടയും.

രാഷ്ട്രീയത്തിൽ ഇക്കാലത്ത്  സഖ്യങ്ങളും സൗഹൃദങ്ങളും മണിക്കൂറുകൾക്കുള്ളിൽ മാറും. ഇന്ന് പറഞ്ഞ പുരുഷമായ വാക്കുകൾ നാളെ വെള്ളം തൊടാതെ വിഴുങ്ങേണ്ടിയും വരും. അങ്ങനെ സംഭവിക്കാതിരിക്കണമെങ്കിൽ  പ്രസംഗങ്ങളിലും ആരോപണങ്ങളിലും അല്പം സംയമനം പാലിക്കുന്നതാണ് നല്ലതെന്ന് പാർട്ടി നേതാക്കൾ മനസ്സിലാക്കിയാൽ നന്ന്. 

 ജി. സുധാകരൻ തൻ്റെ പഴയ രാഷ്ട്രീയ പാർട്ടിയിൽ തുടരാതെ വിട്ടുപോകുന്നതിനുള്ള  പ്രധാനകാരണം സ്ഥാനമാനങ്ങൾക്ക് വേണ്ടിയുള്ളതല്ല, മറിച്ച് തന്നെക്കാൾ താഴ്ന്നവരാൽ ഭരിക്കപ്പെടേണ്ടിവരുമെന്ന ചിന്തയാണ്.
-കെ എ സോളമൻ

Wednesday, 11 March 2026

ജനസേവനത്തിൻ്റെ പുതുവഴികൾ

#ജനസേവനത്തിന്റെ #പുതുവഴികൾ
കേരള രാഷ്ട്രീയത്തിലെ അപൂർവ പ്രതിഭാസങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് കെ ബി ഗണേഷ്കുമാർ എന്ന ഗണേശൻമന്ത്രി. ജനസേവനത്തിന്‍റെ പുതിയ മാനദണ്ഡം കണ്ടെത്തിയതുപോലെയാണ് അദ്ദേഹം സംസാരിക്കുന്നതും പ്രവർത്തിക്കുന്നതും.

കൊട്ടാരക്കര കീഴൂട്ട് വീട്ടിലെ മണിയറ രഹസ്യങ്ങൾ പോലും പൊതുജന വിനോദ പരിപാടിയാക്കി മാറ്റുന്ന അദ്ദേഹത്തിൻ്റെ കഴിവ് അപാരം. പൊതു പ്രവർത്തനം എന്ന വാക്കിന് പുതിയ അർത്ഥതലങ്ങൾ കണ്ടെത്തിയിരിക്കുകയാണ് അദ്ദേഹം. 5000 സ്ത്രീകളുടെ പ്രണയ സാഫല്യം ഒറ്റയ്ക്കു പൂർത്തികരിച്ചു കൊടുക്കുമ്പോൾ മന്ത്രിയെന്ന നിലയിൽ അദ്ദേഹത്തിൻ്റെ  വകുപ്പിലെ കെഎസആർടിസി  ബസുകൾ സ്റ്റീയറിംഗ് ഇല്ലാതെ ഓടിയാലുംഅദ്ദേഹത്തിന് അതു പ്രശ്നമല്ല

ഇതെല്ലാം നടന്നുകൊണ്ടിരിക്കുമ്പോഴും മന്ത്രിസഭയിലെ കസേര അതേപടി ഉറപ്പിച്ചു നിർത്താൻ അദ്ദേഹത്തിന് അറിയാം. അട്ടക്കുളങ്ങര ജയിൽ റിസോർട്ടിൽ ഉല്ലാസവാസം നടത്തിയ ഒരു സ്ത്രീ എഴുതി എന്ന് അവകാശപ്പെടുന്ന ഒരു കത്തുപയോഗിച്ചാണ് അദ്ദേഹം ഉമ്മൻചാണ്ടിയെ താഴെയിറക്കിയതും. പിണറായിയെ കസേരയിൽ ഉപവിഷ്ടനാക്കിയതും. പിണറായിക്ക് അതു മറക്കാനാവില്ല,
അതുകൊണ്ടാണ് കിഴൂട്ട് നാടകം സൃഷ്ടിച്ച പ്രകമ്പനം സർക്കാർ നിശ്ശബ്ദമായി സഹിക്കുന്നതും മന്ത്രിയെ സംരക്ഷിക്കുന്നതും.
വിവാദങ്ങൾക്കും വിചിത്ര പ്രസ്താവനകൾക്കും സംസ്ഥാനം സാക്ഷ്യം വഹിക്കുമ്പോൾ എല്ലാം സുഖകരം എന്ന ആലസ്യത്തിലാണ് സർക്കാർ.

ഗണേശൻമന്ത്രിയുടെ നെടുനീളൻ കുൽസിതങ്ങൾ കണ്ടുകൊണ്ട് എങ്ങനെ നിശ്ശബ്ദമായി നിൽക്കാൻ പത്തനാപുരം  ജനങ്ങൾക്കു കഴിയുന്നുവെന്നത് അത്ഭുതപ്പെടുത്തുന്നതാണ്. 
രാഷ്ട്രീയത്തിലെ ഇത്തരം സ്ത്രീലമ്പടന്മാരുടെ  ജഗുപ്സാവഹ നാടകങ്ങൾ തുടരണോ വേണ്ടയോ എന്ന് ജനങ്ങൾ ഇനിയെങ്കിലും തീരുമാനിക്കണം.

ഒരു സ്ത്രീലമ്പടൻ സ്ത്രീകളെ പ്രണയിക്കുന്നുവെന്ന് പറയുന്നത് ഒരു കൊലയാളി തൻ്റെ കൊലകളെ സ്നേഹിക്കുന്നുവെന്ന് പറയുന്നതു പോലെയാണ്.
-കെ എ സോളമൻ

അഭിനന്ദനങ്ങൾ സഞ്ജു സാംസൺ

#അഭിനന്ദനങ്ങൾ #സഞ്ജു_സാംസൺ
ഇന്ത്യൻ ക്രിക്കറ്റിന്റെ ആവേശമായി മാറിയ സഞ്ജു സാംസൺ, തന്റെ അസാമാന്യമായ ബാറ്റിംഗ് മികവിലൂടെയും കായികക്ഷമതയിലൂടെയും  ലോകത്തിന്റെയാകെ പ്രശംസ ഏറ്റുവാങ്ങി. ക്രീസിലെ അദ്ദേഹത്തിന്റെ ആത്മവിശ്വാസവും, സമ്മർദ്ദഘട്ടങ്ങളിൽ പതറാതെ ടീമിനെ വിജയത്തിലേക്ക് നയിക്കാനുള്ള കഴിവും സഞ്ജുവിനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നു.

അന്താരാഷ്ട്ര തലത്തിൽ അദ്ദേഹം കൈവരിച്ച ഓരോ നേട്ടവും ഇന്ത്യൻ ക്രിക്കറ്റിന്റെ യശസ്സ് ഉയർത്തി. കോടിക്കണക്കിന് വരുന്ന ക്രിക്കറ്റ് പ്രേമികൾക്ക്, പ്രത്യേകിച്ച് മലയാളി സമൂഹത്തിന് വലിയ അഭിമാനമാണ് ഇതു നൽകുന്നത്. ഒരു കേരളീയൻ എന്ന നിലയിൽ സഞ്ജുവിന്റെ ഓരോ വിജയവും ഓരോ മലയാളിയുടെയും ഹൃദയത്തോട് ചേർന്നുനിൽക്കുന്ന വലിയൊരു ആഘോഷമായി മാറിയിരിക്കുന്നു.

​കളിക്കളത്തിലെ മികവിനൊപ്പം തന്നെ സഞ്ജുവിനെ ജനപ്രിയനാക്കുന്നത് അദ്ദേഹത്തിന്റെ വിനയപൂർവ്വമായ പെരുമാറ്റവും മാതൃകാപരമായ സ്വഭാവശുദ്ധിയുമാണ്. തൻ്റെ ബാല്യകാല സുഹൃത്തുക്കളോടും നാട്ടുകാരോടും എന്തിന് തന്നെ വീട്ടിൽ നിന്ന് ബസ്റ്റാൻറിലേക്കും തിരിച്ചും എത്തിച്ച ഓട്ടോറിക്ഷ തൊഴിലാളിക്കുളംടുപോലും അദ്ദേഹം തന്റെ നേട്ടം പങ്കുവെക്കുന്നു.

വിജയങ്ങളിലും പരാജയങ്ങളിലും ഒരുപോലെ സൂക്ഷിക്കുന്ന ആത്മസംയമനവും, സഹതാരങ്ങളോടും ആരാധകരോടും കാണിക്കുന്ന ബഹുമാനവും അദ്ദേഹത്തെ ഒരു യഥാർത്ഥ കായിക പ്രതിഭയാക്കുന്നു. താൻ കടന്നുവന്ന വഴികളെ മറക്കാതെ, ലാളിത്യത്തോടെ സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന സഞ്ജു പുതിയ തലമുറയിലെ താരങ്ങൾക്ക് ഒരു വലിയ മാതൃകയാണ്.

മികച്ച പ്രകടനങ്ങളിലൂടെയും നന്മനിറഞ്ഞ വ്യക്തിത്വത്തിലൂടെയും ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രതാളുകളിൽ സ്വന്തമായൊരിടം ഉറപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. 

അഭിനന്ദങ്ങൾ.സഞ്ജു സാംസൺ. കൂടുതൽ നേട്ടങ്ങൾക്കായി ഞങ്ങൾ കാത്തിരിക്കുന്നു.
-കെ എ സോളമൻ