Wednesday, 26 August 2026

#ടെൻഷൻ #മാറ്റേണ്ട

#ടെൻഷൻ_മാറ്റാൻ_സ്വർണം_വിറ്റോളൂ!
ചാനൽ തുറന്നാൽ കാണുന്നത് ഒരു പുതിയതരം കൗൺസിലിംഗ് സെഷനാണ്. "സ്വർണം പണയം വെച്ചാൽ ടെൻഷൻ കൂടും, അതുകൊണ്ട് ഞങ്ങൾക്ക് വിറ്റ് സമാധാനമായി ജീവിക്കൂ" എന്ന സ്വർണ മുതലാളിമാരുടെ പരസ്യം.  ഈ മാനസികാരോഗ്യ ഉപദേശം കേട്ടാൽ ആരും കരുതും, ഇവർ ബിസിനസുകാരല്ല, മറിച്ച് സൗജന്യ തെറാപ്പിസ്റ്റുകളാണെന്ന്! ജനത്തിന്റെ ടെൻഷനിൽ ഇത്ര ആത്മാർത്ഥമായ ഉത്കണ്ഠ പ്രകടിപ്പിക്കുന്ന ഇവരെ കണ്ടാൽ ആരും കരഞ്ഞു പോകും.

ജനങ്ങളുടെ മാനസികാരോഗ്യം സംരക്ഷിക്കാൻ വേണ്ടി മാത്രം സ്വന്തം കീശ ബലമായി വീർപ്പിക്കേണ്ടി വരുന്ന ഈ മഹാമനസ്കരായ വ്യാപാരികളുടെ ത്യാഗം കണ്ടില്ലെന്ന് നടിക്കാൻ പറ്റുമോ? "സമ്പാദ്യം" എന്ന പേരിൽ വീട്ടിലെ അലമാരയിൽ വെറുതെ ഇരിക്കുന്ന സ്വർണം വിറ്റൊഴിവാക്കിയാൽ അപ്പോൾ കിട്ടുന്ന ആ  സമാധാനം ഒന്ന് വേറെ തന്നെ!

നിക്ഷേപങ്ങളുടെ ചരിത്രമെടുത്താൽ സ്വർണ്ണത്തോളം വിശ്വസ്തതയുള്ള മറ്റൊരു നിക്ഷേപം കാണില്ല എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. നാളെ വില കുതിച്ചുയരുമ്പോൾ "അയ്യോ, അന്ന് വെറുതെ വിറ്റുകളഞ്ഞല്ലോ" എന്നോർത്ത് അനുഭവിക്കാൻ പോകുന്ന പുതിയ ടെൻഷൻ,  അതാണ് സ്വർണ വ്യാപാരികൾ ജനത്തിന് സൗജന്യമായി നൽകുന്ന ബോണസ് ഓഫർ!

പണത്തിന് അടിയന്തിര ആവശ്യം വരുമ്പോൾ കൈയിലുള്ള സ്വർണം പണയം വെച്ച്, ആവശ്യം കഴിഞ്ഞ് തിരിച്ചെടുക്കുന്ന പഴയ ശീലം എത്ര മോശമാണെന്ന് മുതലാളിമാർ ആഴത്തിൽ ഗവേഷണം നടത്തി കണ്ടെത്തിയിരിക്കുന്നു! ആ പഴഞ്ചൻ ശീലം മലയാളി ഇനി അടിയന്തിരമായി ഉപേക്ഷിക്കണം. പകരം സ്വർണം നേരെ കൊണ്ടുപോയി തുച്ഛമായ വിലയ്ക്ക് വിറ്റ്, ഉടമസ്ഥാവകാശം എന്നന്നേക്കുമായി കൈയൊഴിയണം. അങ്ങനെ വന്നാൽ, ഭാവിയിൽ അതേ സ്വർണം തിരികെ വാങ്ങാൻ അതേ കടയിൽ ചെല്ലുമ്പോൾ പണിക്കൂലിയും, പണിവാശിയും, ജി.എസ്.ടിയും, അഡീഷണൽ ജി.എസ്.ടിയും ചേർത്തുള്ള "സ്വാഗതം" കാണുമ്പോൾ ടെൻഷൻ പൂർണമായും ഇല്ലാതാകും ഒപ്പം കീശയും!

ജനങ്ങളുടെ സമ്പാദ്യശീലത്തിന്റെ കടയ്ക്കൽ കത്തി വെച്ച് , പരസ്യക്കൂട്ടിലൂടെ സ്വന്തം സമ്പത്ത് ഇരട്ടിയാക്കുന്നസ്വർണ്ണ മുതലാളിമാരുടെ ഈ സൗജന്യ ഉപദേശം വിശ്വസിക്കുന്നവർക്ക് കൈവരുന്ന സാമ്പത്തിക ഭദ്രത നേരിട്ട് കണ്ടറിയേണ്ടതു തന്നെ. ജനത്തെ ചൂഷണം ചെയ്യുന്ന ഏത് നടപടിയും നിയന്ത്രിക്കാൻ ബാധ്യതയുണ്ടെങ്കിൽ, സ്വർണ മുതലാളിമാരും ചാനൽ തമ്പുരാക്കന്മാരും ചേർന്ന് നടത്തുന്ന ഈ പകൽ കൊള്ള
 എത്രയും വേഗം അവസാനിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം.
-കെ എ സോളമൻ

Sunday, 23 August 2026

വാഹന മോഡിഫിക്കേഷൻ വേണ്ട

#വാഹനമോഡിഫിക്കേഷൻ #വേണ്ട 
കമ്പനികൾ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങളും എൻജിനീയറിംഗ് മാനദണ്ഡങ്ങളും പാലിച്ചു നിർമ്മിക്കുന്ന വാഹനങ്ങളിൽ നിയമവിരുദ്ധമായി മാറ്റങ്ങൾ വരുത്തുന്നത് പൊതുജനങ്ങളുടെ ജീവന് ഭീഷണിയാണെന്ന കേരള ഹൈക്കോടതിയുടെ നിലപാട് തികച്ചും സ്വാഗതാർഹമാണ്. തങ്ങൾക്ക് തോന്നുന്നതുപോലെ വാഹനങ്ങൾ അനാവശ്യമായി ഫിറ്റ് ചെയ്തോ ഘടന മാറ്റിയോ നിരത്തിലിറക്കുന്നത് ധാർഷ്ട്യവും പണത്തിന്റെ അഹങ്കാരവുമാണ്. 

അത്യുഗ്ര ശബ്ദമുള്ള ഹോണുകളും വൻകിട ലൈറ്റുകളും ഘടിപ്പിച്ച് റോഡിൽ അരാജകത്വം സൃഷ്ടിക്കുന്ന ഇത്തരം പ്രവണതകൾ മറ്റ് വാഹന ഉപഭോക്താക്കൾക്കും കാൽനടയാത്രക്കാർക്കും ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചെറുതല്ല. 'ന്യൂജൻ' എന്ന പേരിലോ തരം താഴ്ന്ന ആവേശത്തിന്റെ പേരിലോ ഇത്തരം സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾക്ക് സമൂഹവും ഭരണകൂടവും കൂട്ടുനിൽക്കുന്നത് പൊതു റോഡുകളെ അപകടക്കെണിയാക്കി മാറ്റാനേ ഉപകരിക്കൂ.

​നിയമലംഘകർക്ക് മുന്നിൽ സർക്കാരും ജനപ്രതിനിധികളും മൃദുസമീപനം സ്വീകരിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാകില്ല. വോട്ട് ബാങ്കോ താത്കാലിക കൈയടിയോ ലക്ഷ്യമിട്ട് യുവാക്കളുടെ ഇത്തരം അനാവശ്യ പ്രവണതകളെ ന്യായീകരിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും തികഞ്ഞ ഉത്തരവാദിത്തമില്ലായ്മയാണ്. പുതിയ പരിഷ്കാരങ്ങളുടെ പേരിൽ നിയമ ലംഘനങ്ങൾക്ക് അതിരുകളില്ലാത്ത ഇളവ് നൽകുന്നത് വരുംദിവസങ്ങളിൽ വലിയ ദുരന്തങ്ങൾ ക്ഷണിച്ചുവരുത്തും.

 വാഹനം പരിഷ്കരിക്കാൻ നടക്കുന്നവരുടെ "പൂക്കി സി എം " വിളിയിൽ മുഖ്യമന്ത്രി ആവേശം കൊള്ളേണ്ട കാര്യമില്ല. പൊതുജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകേണ്ടത്; അതിനാൽ ഹൈക്കോടതി വിധിയെ അക്ഷരംപ്രതി നടപ്പിലാക്കാനും, വാഹനം മോഡിഫൈ ചെയ്യുന്നവർക്കും അതിന് കൂട്ടുനിൽക്കുന്നവർക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത കടുത്ത നടപടികൾ സ്വീകരിക്കാനും സർക്കാർ ഉടനടി തയ്യാറാകേണ്ടതുണ്ട്.
- കെ എ സോളമൻ

Thursday, 20 August 2026

പുലികളി

#പുലികളി
കേരളത്തിൻ്റെ പാരമ്പര്യവും തനിമയും വിളിച്ചോതുന്ന ഏറ്റവും ആവേശകരവും മനോഹരവുമായ നാടോടിക്കലകളിൽ ഒന്നാണ് പുലികളി. ഓണാഘോഷങ്ങൾക്ക് തിളക്കമേറ്റുന്ന ഈ കലാരൂപം, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള അവിഭാജ്യ ബന്ധത്തെയും ജനങ്ങളുടെ ഒത്തൊരുമയെയുമാണ് വർണ്ണാഭമായി വേദിയിൽ എത്തിക്കുന്നത്. 

നൂറ്റാണ്ടുകളോളം പഴക്കമുള്ള ചരിത്രമാണ് പുലികളിക്ക് പറയാനുള്ളത്; കൊച്ചി രാജാവായിരുന്ന ശക്തൻ തമ്പുരാൻ്റെ ഭരണകാലത്താണ് തൃശ്ശൂരിൽ ഇന്നത്തെ രീതിയിലുള്ള പുലികളിക്ക് തുടക്കമിട്ടത് എന്ന് വിശ്വസിക്കപ്പെടുന്നു. പടയാളികളുടെ ധീരതയും ആയോധനവീര്യവും പ്രകടിപ്പിക്കാൻ ആരംഭിച്ച ഈ കായികകല, കാലക്രമത്തിൽ ജനകീയമായ ഒരു തെരുവുത്സവമായി മാറുകയാണുണ്ടായത്. 

ശരീരത്തിൽ മനോഹരമായി പുലിവരകൾ ചാർത്തി, മദ്ദളത്തിൻ്റെയും തകിലിൻ്റെയും താളത്തിനൊത്ത് ചുവടുവെക്കുന്ന കലാകാരന്മാർ സാംസ്കാരിക പൈതൃകത്തിൻ്റെ വക്താക്കളാണ്. നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും തനിമ ചോരാതെ, പുതിയ തലമുറയിലേക്ക് ഈ ചരിത്രസമ്പത്ത് കൈമാറ്റം ചെയ്യപ്പെടുന്നു എന്നത് പുലികളി എന്ന കലാരൂപത്തിൻ്റെ വലിപ്പവും പ്രസക്തിയും വ്യക്തമാക്കുന്നു.

പുലികളിയെ വിമർശിക്കുന്നവർ ചരിത്രനിരാസകരും മികച്ച ഒരു കലാരൂപത്തിൻ്റെ പ്രധാന്യം മനസ്സിലാക്കാത്തവരുമാണ്.
-കെ എ സോളമൻ

ലഹരി കടത്ത്

#ലഹരികടത്ത്
​ലഹരി മാഫിയക്കെതിരെ കേരള പോലീസ് നടത്തുന്ന 'ഓപ്പറേഷന്‍ തൂഫാന്റെ' ഭാഗമായി കഴിഞ്ഞ ദിവസം 74 പേര്‍ കൂടി അറസ്റ്റിലായതോടെ 80 ദിവസത്തിനിടെ പിടിയിലായവരുടെ ആകെ എണ്ണം 10,015 ആയി ഉയർന്നിരിക്കുകയാണ്.  മുൻ സർക്കാരിന്റെ ദീർഘവീക്ഷണമില്ലാത്തതും വീഴ്ചവരുത്തിയതുമായ സമീപനമാണ് സംസ്ഥാനത്തെ ഇത്തരം ഒരു ദയനീയ അവസ്ഥയിലേക്ക് തള്ളിവിട്ടതെന്ന വിമർശനം ശക്തമാണ്. 

തമിഴ്‌നാട്ടിൽ നിന്ന് പച്ചക്കറിയും പഴവർഗ്ഗങ്ങളും ഇങ്ങോട്ട് അതിർത്തി കടന്നെത്തുമ്പോൾ, തിരിച്ച് അങ്ങോട്ട് കഞ്ചാവും മയക്കുമരുന്നുകളും കടത്തുന്ന ലജ്ജാകരമായ അവസ്ഥയാണ് ഇന്ന് നിലനിൽക്കുന്നത്. അതിർത്തി പരിശോധനാ കേന്ദ്രങ്ങളിലെ അയഞ്ഞ സമീപനവും നിരീക്ഷണ സംവിധാനങ്ങളുടെ അഭാവവും കാരണം ലഹരി സംഘങ്ങൾ അന്തർസംസ്ഥാന പാതകളെ സുരക്ഷിത താവളങ്ങളാക്കി മാറ്റിയിരിക്കുന്നു. I

ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് യുവതലമുറയെ രക്ഷിക്കാൻ കേവലം അറസ്റ്റുകൾക്ക് അപ്പുറം, അയൽസംസ്ഥാനങ്ങളുമായി ഏകോപിച്ച് ലഹരി കടത്തിന്റെ വേരറുക്കുന്ന ശക്തമായ നടപടികളാണ് ഉണ്ടാകേണ്ടത്.
-കെ എ സോളമൻ

Sunday, 16 August 2026

അപൂർവ്വ പ്രതിഭാസം

#അപൂർവ്വപ്രതിഭാസം
ഒരു സിനിമാനടൻ ബിജെപി വിടുന്നു എന്ന് പറയുമ്പോൾ കേരളം നടുങ്ങേണ്ടതാണ്, പക്ഷേ ദേവൻ്റെ കാര്യത്തിൽ അതുണ്ടായില്ല. കാരണം ദേവൻ ബിജെപിയിൽ ഉണ്ടായിരുന്നു എന്നത് തന്നെ പലർക്കും ഒരു 'ബ്രേക്കിംഗ് ന്യൂസ്' ആണ്.

അദ്ദേഹത്തിൻറെ  കെപിപി എന്ന പാർട്ടി ബിജെപിയിൽ ലയിച്ചപ്പോൾ, ലയിക്കാൻ ആരെങ്കിലും ഉണ്ടായിരുന്നോ എന്ന ചോദ്യം ഇപ്പോഴും പ്രസക്തം. ഒരുപക്ഷേ ദേവൻ തനിച്ചാണ്  ലയനം നടത്തിയതെങ്കിൽ ഒരാൾ ചേരുന്നതും ഒരു പാർട്ടി ലയിക്കുന്നതും ഒരേ സമയം സംഭവിച്ച അപൂർവ രാഷ്ട്രീയ സംഭവം മാത്രം.

രാജി പ്രഖ്യാപിക്കാൻ വീട്ടിലെ ബാൽക്കണിയിൽ നിന്നാൽ മതിയായിരുന്നു, പക്ഷേ ദേവൻ അതിന് കണിച്ചുകുളങ്ങര വരെ യാത്ര ചെയ്തു, പത്മഭൂഷൺ വെള്ളാപ്പള്ളി നടേശൻ്റെ സാന്നിധ്യത്തിൽ പ്രഖ്യാപിക്കുകയായിരുന്നു. ബിജെപിയുമായി യാതൊരു ബന്ധവുമില്ലാത്ത ഒരാളുടെ മുന്നിൽ ബിജെപി വിടുന്നത് പ്രഖ്യാപിക്കുന്നതിലെ യുക്തി മനസ്സിലാക്കാൻ ഒരു രാഷ്ട്രീയ തന്ത്രജ്ഞൻ്റെ  സഹായം വേണ്ടിവരും. അഞ്ചു മാസം മുൻപേ എടുത്ത തീരുമാനം ഇപ്പോൾ പ്രഖ്യാപിച്ചു എന്നും കത്ത് ഉടൻ കൈമാറും എന്നും പറയുന്നു.  അതായത്, രാജിക്കും അതിൻ്റെ ഔദ്യോഗിക രേഖയ്ക്കും ഇടയിലുള്ള ദൂരം, ബിജെപിയിലേക്കുള്ള ദേവൻ്റെ യഥാർത്ഥ സ്വാധീനത്തിൻ്റെ ദൂരത്തോളം തന്നെ വരും.

ആരോഗ്യം ക്ഷയിച്ച്, എല്ലുന്തി പല്ലുകൾ കൊഴിഞ്ഞ കഴുതയുടെ അവസ്ഥയാണ് ഇപ്പോൾ ദേവൻ്റേത്. നടൻ ഭീമൻ രഘുവിനെയും ആ ഗണത്തിൽ പെടുത്താം
- കെ എ സോളമൻ

Friday, 14 August 2026

അപമാനകരമായ പ്രവൃത്തി

#അപമാനകരമായ #പ്രവൃത്തി
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസലർക്കെതിരെ സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്എഫ്ഐ) നടത്തിയ വ്യാജ ശവസംസ്കാര സമരം അങ്ങേയറ്റം അപലപനീയം.  വിദ്യാർത്ഥി പ്രതിഷേധത്തിന്റെ മറവിൽ ഇത്തരം ഹീനമായ നടപടികൾ സ്വീകരിക്കുന്നത് അക്കാദമിക് അന്തസ്സിനു നേരെയുള്ള നഗ്നമായ ആക്രമണമാണ്, ഇത് ബഹുമാന്യരായ അധ്യാപകർക്കു നേരെയുള്ള കടുത്ത മാനസിക പീഡനത്തിനും സ്വഭാവഹത്യയ്ക്കും തുല്യമാണ്. 

ഇത്തരം പ്രവൃത്തികൾ ജനാധിപത്യ/തത്ത്വങ്ങളെ പൂർണ്ണമായും വഴിപിഴപ്പിക്കുകയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബഹുമാന്യതക്ക് കളങ്കമേൽപ്പിക്കുകയും ചെയ്യുന്നു. . ഇത്തരം ഹീനമായ സംഭവങ്ങൾക്ക് മുന്നിൽ പോലീസ് ഒരിക്കലും നിശബ്ദ കാഴ്ചക്കാരായി നിൽക്കരുത്. ​ഈ സംഭവത്തിന് ഉത്തരവാദികളായ കുറ്റവാളികൾക്കെതിരെ ഉടൻ തന്നെ കർശന നടപടി സ്വീകരിക്കണം.

കോളേജ് കാമ്പസുകളിൽ സുരക്ഷ, പരസ്പര ബഹുമാനം, അക്കാദമിക് മാന്യത എന്നിവ പുനഃസ്ഥാപിക്കുന്നതിനായി എല്ലാ സർവകലാശാലകളിലും സർക്കാർ കർശനമായ നിയന്ത്രണ നടപടികളും മാർഗ്ഗനിർദ്ദേശങ്ങളും നടപ്പിലാക്കണം.
-കെ എ സോളമൻ

Wednesday, 12 August 2026

ഇങ്ങനെയുണ്ടോ ഒരു പ്രതിപക്ഷം ?

#ഇങ്ങനെയുണ്ടോ #പ്രതിപക്ഷം
ഈ പാർലമെന്റ് സമ്മേളനത്തിലുടനീളം പ്രതിപക്ഷ പാർട്ടികളുടെ ബോധപൂർവമായ നിസ്സഹകരണ മനോഭാവം ജനാധിപത്യത്തിനും ദേശീയ താൽപ്പര്യത്തിനും ഗുരുതരമായ ക്ഷതമേൽപിച്ചു.. ക്രിയാത്മകസമീപനത്തിന് പകരം അനാവശ്യ ബഹളമുണ്ടാക്കി , അവർ പാർലമെന്റ് നടപടികൾ ആവർത്തിച്ച് തടസ്സപ്പെടുത്തുകയും അർത്ഥവത്തായ നിയമനിർമ്മാണ പ്രവർത്തനങ്ങൾ തടയുകയും ചെയ്തു. 

നികുതിദായകരുടെ പണം മൂലം ലഭ്യമാകുന്ന  വിലപ്പെട്ട പാർലമെന്ററി സമയം ഈ തുടർച്ചയായ തടസ്സം കാരണം നഷ്ടപ്പെട്ടു. 

പൊതു വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ക്രിയാത്മക നയ ബദലുകൾ അവതരിപ്പിക്കുന്നതിനും പകരം, പ്രതിപക്ഷം പലപ്പോഴും ഏറ്റുമുട്ടലിലേക്കും തടസ്സപ്പെടുത്തലിലേക്കും നീങ്ങി. തൽഫലമായി, പ്രധാനപ്പെട്ട നിയമനിർമ്മാണ പ്രവർത്തനങ്ങൾ വൈകുകയും ദേശീയ പ്രാധാന്യമുള്ള നിരവധി കാര്യങ്ങൾക്ക് നാശം സംഭവിക്കുകയും ചെയ്തു. ഇത്തരം തുടർച്ചയായ തടസ്സങ്ങൾ പാർലമെന്റിലും അതിന്റെ ജനാധിപത്യ പ്രവർത്തനത്തിലും ഉള്ള പൊതുജനവിശ്വാസത്തെ സാരമായി ബാധിച്ചുവെന്നു വേണം കരുതാൻ.

പ്രശ്നങ്ങൾ ചർച്ച ചെയ്യാനും രാജ്യത്തെ ഏറ്റവും വലിയ വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്താനും പാർലമെന്റിനെ ആശ്രയിക്കുന്ന പൗരന്മാരുടെ പ്രതീക്ഷകളോടുള്ള അക്ഷന്തവ്യമായ അനാദരവാണ് ഇത്.

കെ എ സോളമൻ