#താരവിവാദം: #ന്യൂഎഡിഷൻ
ഒരു ഫോൺ സംഭാഷണം അതിന്റെ സ്വകാര്യത കാത്തുസൂക്ഷിക്കാതെ റെക്കോർഡ് ചെയ്ത് പൊതുസമൂഹത്തിന് മുന്നിൽ എത്തിച്ചത് തികച്ചും അനുചിതമായ ഒരു നടപടിയായി വിലയിരുത്താം. സിനിമയ്ക്കുള്ളിലെ സുഹൃത്തുക്കൾ തമ്മിൽ സംസാരിക്കുനത് ഔദ്യോഗികമായോ അതീവ ജാഗ്രതയോടെയോ ആയിരിക്കണമെന്നില്ല.
രമേശ് പിഷാരടിയെപ്പോലെ ജനപ്രിയനായ ഒരു കലാകാരൻ തന്റെ സഹപ്രവർത്തകയുമായി നടത്തിയ ആത്മബന്ധത്തോടെയുള്ള ഒരു സാധാരണ സംഭാഷണത്തെ ഈ രീതിയിൽ ദുരുപയോഗം ചെയ്തത് വ്യക്തിപരമായ ചതിയായി മാത്രമേ കാണാൻ കഴിയൂ. രാഷ്ട്രീയമായോ വ്യക്തിപരമായോ ഒരാളെ തകർക്കാൻ ഇത്തരം കുറുക്കുവഴികൾ ഉപയോഗിക്കുന്നത് സിനിമയിലെ ആരോഗ്യകരമായ സൗഹൃദങ്ങൾക്ക് വലിയ തിരിച്ചടിയാണ്.
പണ്ട് തന്റെ പ്രസവം പോലും സിനിമയ്ക്കായി നാലുക്യാമറ വെച്ച് ചിത്രീകരിക്കാൻ തയ്യാറായ നടി ഇപ്പോൾ പെട്ടെന്ന് ധാർമ്മികതയുടെ വക്താവായി ചമഞ്ഞ് ഇങ്ങനെയൊരു ചാരിത്ര്യപ്രസംഗം നടത്തുന്നത് തികഞ്ഞ അസംബന്ധമായി വ്യാഖ്യാനിക്കണം. സ്വന്തം നേട്ടങ്ങൾക്കായി എന്തിനും തയ്യാറാകുന്നവർ മറ്റുള്ളവരുടെ സ്വകാര്യതയെ പരസ്യമാക്കി വേട്ടയാടാൻ ശ്രമിക്കുന്നത് അല്പം കടന്നുപോയി.. സിനിമ മേഖലയിലെ ആഭ്യന്തര കാര്യങ്ങൾ പരസ്പരം ചർച്ച ചെയ്ത് തീർക്കുന്നതിന് പകരം, അതിനെ ഒരു വിവാദമാക്കി മാറ്റി പൊതുസമൂഹത്തിൽ വ്യക്തിഹത്യ നടത്താൻ ശ്രമിച്ച നടിയുടെ ഈ പ്രവൃത്തി വിമർശിക്കപ്പെടേണ്ടതു തന്നെയാണ്.
സിനിമാതാരങ്ങളോടുള്ള അമിതമായ താല്പര്യവും കൗതുകവുമാണ് ഇത്തരം വിവാദങ്ങൾക്ക് ഇത്രയധികം പ്രചാരം ലഭിക്കാൻ പ്രധാന കാരണം. വെള്ളിത്തിരയിലെ നായകന്മാരെയും നായികമാരെയും സ്വന്തം കുടുംബാംഗങ്ങളെപ്പോലെ കാണുന്ന മലയാളി, അവരുടെ സ്വകാര്യ ജീവിതത്തിലെ വീഴ്ചകളെയും തർക്കങ്ങളെയും വലിയ ചർച്ചാവിഷയമാക്കുന്നു.
താരസംഘടനയായ എഎംഎംഎയെ സംബന്ധിച്ചിടത്തോളം, അത് അതിന്റെ അംഗങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഒരു സംഘടന എന്നല്ലാതെ കേരളത്തിലെ ജനങ്ങൾക്ക് എന്തെങ്കിലും പ്രയോജനം അതുകൊണ്ട് ഉണ്ടാകുന്നില്ല. അവശത അനുഭവിക്കുന്ന കലാകാരന്മാർക്ക് നൽകുന്ന കൈനീട്ടവും ചികിത്സാ സഹായവും വലിയൊരു കാരുണ്യപ്രവർത്തിയാണെങ്കിലും, സംഘടനയ്ക്കുള്ളിലെ ആഭ്യന്തര തർക്കങ്ങളും ഇത്തരം വിവാദങ്ങളും പൊതുസമൂഹത്തിന് മുന്നിൽ അതിന്റെ പ്രതിച്ഛായ തകർക്കുന്നുവെന്നതിൽ തർക്കമില്ല.