Sunday, 12 July 2026

ക്ലാസ് മുറികൾ സംരക്ഷിക്കപ്പെടണം

#ക്ലാസ്റൂമുകൾ #സംരക്ഷിക്കപ്പെടണം
സ്കൂൾ കാമ്പസുകളിൽ രാഷ്ട്രീയ പ്രവർത്തനങ്ങൾ, ബാഹ്യ കേഡർമാർ, പ്രത്യയശാസ്ത്ര പ്രചാരണങ്ങൾ എന്നിവ നിരോധിക്കാനുള്ള തമിഴ്‌നാട് സർക്കാരിന്റെ കർശന തീരുമാനം വളരെ പ്രശംസനീയമാണ്.  കുട്ടികളുടെ ഭാവി സംരക്ഷിക്കുന്നതിനുള്ള ഒരു അനിവാര്യമായ നടപടിയാണിത്.

പഠനം, വിമർശനാത്മക ചിന്ത, സ്വഭാവ രൂപീകരണം എന്നിവയ്ക്കായി മാത്രം സമർപ്പിച്ചിരിക്കുന്ന പവിത്രമായ ഇടങ്ങളായി ക്ലാസ് മുറികൾ തുടരണം. പുറത്തുനിന്നുള്ള രാഷ്ട്രീയക്കാരെയോ പാർട്ടി പ്രവർത്തകരെയോ സ്കൂളുകളിൽ പ്രവേശിക്കാൻ അനുവദിക്കുന്നത് അക്കാദമിക് മികവിൽ നിന്ന് ശ്രദ്ധ മാറ്റുകയും വോട്ട് ബാങ്ക് സമാഹരണത്തിനുള്ള വിളനിലങ്ങളായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ ദുരുപയോഗപ്പെടുത്തുകയും ചെയ്യുന്നു.

ബാഹ്യ രാഷ്ട്രീയ ഇടപെടലിനുള്ള വാതിലുകൾ അടച്ചുപൂട്ടുകയും ഔദ്യോഗിക ചുമതലയിലുള്ള തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്ക് മാത്രമേ സ്കൂളിൽ പ്രവേശിക്കാൻ കഴിയൂ എന്ന നയം ഉറപ്പാക്കുകയും വേണം.  എങ്കിൽ മാത്രമേ  യുവ മനസ്സുകൾക്ക് വളരാൻ കഴിയുന്ന നിഷ്പക്ഷവും സുരക്ഷിതവും അച്ചടക്കമുള്ളതുമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ കഴിയൂ..

​സജീവ രാഷ്ട്രീയം സ്കൂളുകളിലേക്ക് നുഴഞ്ഞുകയറുമ്പോൾ, 18 വയസ്സിന് താഴെയുള്ള വിദ്യാർത്ഥികളിൽ ഉണ്ടാകുന്ന ദോഷകരമായ ഫലങ്ങൾ ഗുരുതരവും ദീർഘകാലം നിലനിൽക്കുന്നതുമാണ്. ചെറുപ്രായത്തിൽ വിഷലിപ്തമായ രാഷ്ട്രീയ വൈരാഗ്യങ്ങൾക്ക് വിധേയമാകുന്നത് പലപ്പോഴും കുട്ടികളുടെ ആരോഗ്യകരമായ പ്രകടനങ്ങളെ ഇല്ലാതാക്കുന്നു.  പഠനത്തിലും വ്യക്തിഗത വളർച്ചയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, സ്കൂൾ രാഷ്ട്രീയം  അക്കാദമിക് കലണ്ടറിനെ തടസ്സപ്പെടുത്തുകയും  വിദ്യാർത്ഥികളുടെ  ശ്രദ്ധ .മാറിപ്പോകാൻ ഇടവരുത്തുകയും ചെയ്യും.

രാഷ്ട്രീയത്തിന്റെ അഴുക്കുചാലുകളിലേക്ക് കുട്ടികളെ തള്ളിവിടുന്നത് അവരുടെ ബാല്യകാല സമാധാനം കവർന്നെടുക്കുകയും വിദ്യാർത്ഥി സമൂഹത്തിനുള്ളിൽ ആഴത്തിലുള്ള വൈകാരികവും സാമൂഹികവുമായ വിള്ളലുകൾ സൃഷ്ടിക്കുകയും ചെയ്യും. ഈ രാഷ്ട്രീയ നിരോധനം ഒരു ദേശീയ മാതൃകയായി കാണുകയും നമ്മുടെ സ്കൂളുകളെ യഥാർത്ഥ പഠന ക്ഷേത്രങ്ങളായി സംരക്ഷിക്കുന്നതിന് കേരളമുൾപ്പെടെ മറ്റെല്ലാ സംസ്ഥാനങ്ങളും തയ്യാറാകുകയും വേണം

കെ എ സോളമൻ

Saturday, 11 July 2026

എസ് ജാനകി

#എസ് #ജാനകി
മലയാള ചലച്ചിത്ര സംഗീത ശാഖയ്ക്ക് നികത്താനാവാത്ത നഷ്ടം സമ്മാനിച്ചുകൊണ്ട് നമ്മെ വിട്ടുപിരിഞ്ഞ ആ പ്രിയ ഗായികയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം. 

പതിറ്റാണ്ടുകളോളം തന്റെ മധുരതരവും ഭാവസാന്ദ്രവുമായ ശബ്ദം കൊണ്ട് മലയാളികളുടെ ഹൃദയത്തിൽ കുടിയേറിയ അവർ പാടിയ ഓരോ ഗാനവും നമ്മുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. പ്രണയവും വിരഹവും ഭക്തിയും ആർദ്രതയുമെല്ലാം ആ ശബ്ദത്തിലൂടെ ഒഴുകിയിറങ്ങിയപ്പോൾ പിറന്നത് കാലത്തെ അതിജീവിക്കുന്ന അനശ്വരമായ സംഗീത വിരുന്നുകളാണ്.

 ഈണങ്ങളുടെ ലോകത്തുനിന്ന് അവർ വിടപറഞ്ഞെങ്കിലും, ആ ശബ്ദമാധുര്യം മലയാളി മനസ്സിനെ ഈറനണിയിച്ചും സാന്ത്വനിപ്പിച്ചും റേഡിയോ തരംഗങ്ങളിലും സംഗീത വേദികളിലും എന്നെന്നും അനശ്വരമായി നിലനിൽക്കും; തീരാത്ത ആ നഷ്ടത്തിലും ആ ഗാനങ്ങൾ വരുംതലമുറകൾക്കും വഴിവിളക്കായി മാറും.
- കെ എ സോളമൻ

Friday, 10 July 2026

സ്ത്രീകളുടെ സൗജന്യ യാത്ര

#സ്ത്രീകളുടെ_സൗജന്യ_യാത്ര
കെഎസ്ആർടിസി ബസുകളിലെ സൗജന്യ യാത്രയിലൂടെ സ്ത്രീകളെ യഥാർത്ഥത്തിൽ ശാക്തീകരിക്കുകയാണോ സർക്കാർ ചെയ്യുന്നത്, അതോ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഒരു പ്രത്യേക വിഭാഗത്തിന്റെ വോട്ട് ഉറപ്പാക്കാനുള്ള രാഷ്ട്രീയ തന്ത്രമാണോ ?

 സാധാരണ കെഎസ്ആർടിസി ബസുകൾ ഓടുന്നത് എൻ എച്ചിൽ ആണ് അല്ലാതെ ബൈറോഡുകളിൽ അല്ല. എൻ എച്ചിലൂടെ യാത്ര ചെയ്യുന്ന  ഉദ്യോഗസ്ഥരായ സ്ത്രീകൾക്ക്  സൗജന്യം ലഭിക്കുമ്പോൾ ഇവിടെ അർത്തുങ്കൽ , തൈക്കൽ, ഒറ്റമശ്ശേരി, അഴീക്കൽ, പള്ളിത്തോട് എന്നീ തീരമേഖലയിൽ നിന്ന് കൊച്ചി വരെ യാത്ര ചെയ്ത് പീലിംഗ്ഷെഡുകളിലും ടെക്സ്റ്റൈൽ ഷോപ്പുകളിലും ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ഒരു സൗജന്യവും ലഭിക്കുന്നില്ല അവർ യാത്ര ചെയ്യുന്നത്  സ്വകാര്യ ബസുകളിലും മറ്റു കോൺട്രക്ട് വാഹനങ്ങളിലും ആണ്. അതായത് എല്ലാ സ്ത്രീകൾക്കും ബസ് യാത്ര സൗജന്യം ലഭിക്കുന്നില്ല. അതുകൊണ്ട് സൗജന്യ യാത്ര സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമാണെന്ന് കരുതാൻ ആവില്ല

സ്ത്രീകളുടെ സുരക്ഷ, വിദ്യാഭ്യാസം, തൊഴിൽ, തുല്യവേതനം, സ്വയംപര്യാപ്തത എന്നിവ ഉറപ്പാക്കുകയാണ് യഥാർത്ഥ സ്ത്രീശാക്തീകരണം. എന്നാൽ അതിനുപകരം, ഒരു വിഭാഗത്തിന് മാത്രം സൗജന്യ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുന്നത് ശാക്തീകരണത്തിന്റെ യഥാർത്ഥ ലക്ഷ്യത്തെ തന്നെ ഇല്ലാതാക്കുന്നു. 

 സഹായം ആവശ്യമുള്ളത് സ്ത്രീകൾ മാത്രമല്ല; സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പുരുഷന്മാരും, വിദ്യാർത്ഥികളും, വയോജനങ്ങളും, ഭിന്നശേഷിക്കാരും സമൂഹത്തിലുണ്ട്. അതിനാൽ സഹായത്തിന്റെ മാനദണ്ഡം ലിംഗമല്ല, സാമ്പത്തികവും സാമൂഹികവുമായ ആവശ്യകതയായിരിക്കണം. പുരുഷന്മാർക്ക് സൗജന്യം ഏർപ്പെടുത്തിയാൽ ആ പണം അവർ മദ്യപിച്ച് നശിപ്പിക്കും എന്ന് ഒരു മോശപ്പെട്ട ചിന്താഗതിയും ഇത്തരം തീരുമാനത്തിന് പിന്നിലുണ്ട്. പുരുഷന്മാരെ ഒന്നടങ്കം കുടുംബം നോക്കാത്തവരും മദ്യപാനികളുമായി ചിത്രീകരിക്കുന്നത് നവോത്ഥാനക്കാർക്കും പുതുയുഗവക്താക്കൾക്കും ഒരുപോലെ ചേർന്ന നടപടിയല്ല

ഇന്ന് നിരന്തരം പറയപ്പെടുന്ന ജെൻഡർ ഇക്വാളിറ്റി എന്ന ആശയം, അവകാശങ്ങളിലും അവസരങ്ങളിലും തുല്യത ഉറപ്പാക്കുക എന്നതാണ്. എന്നാൽ ഒരു ലിംഗത്തിന് മാത്രം സ്ഥിരമായ ആനുകൂല്യങ്ങൾ നൽകുകയും മറ്റുള്ളവരെ പൂർണമായും ഒഴിവാക്കുകയും ചെയ്യുന്നത് സമത്വത്തിന്റെ ആശയത്തോട് പൊരുത്തപ്പെടുന്നില്ല. തുല്യത എന്നത് പ്രത്യേക പരിഗണനയല്ല; നീതിയുക്തമായ പരിഗണനയാണ്.

ഇത്തരം പ്രഖ്യാപനങ്ങൾ പലപ്പോഴും തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഉയർന്നുവരുന്നത് എന്നതും പൊതുജനങ്ങൾ ശ്രദ്ധിക്കുന്ന കാര്യമാണ്. അതിനാൽ, സാമൂഹിക പരിഷ്കാരത്തേക്കാൾ രാഷ്ട്രീയ നേട്ടമാണ് ഇതിന്റെ പ്രധാന ലക്ഷ്യമെന്ന സംശയം ഉയരുന്നത് സ്വാഭാവികമാണ്. 
ദീർഘകാല വികസന പദ്ധതികൾക്ക് പകരം ഉടനടി ജനപ്രീതി നേടുന്ന സൗജന്യ പ്രഖ്യാപനങ്ങൾ ജനാധിപത്യത്തെ ക്ഷേമരാഷ്ട്രീയത്തിൽ നിന്ന് വോട്ട് ബാങ്ക് രാഷ്ട്രീയത്തിലേക്ക് നയിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നു.

സ്ത്രീകളെ ശക്തരാക്കേണ്ടത് സൗജന്യ യാത്രയിലൂടെ അല്ല; മികച്ച വിദ്യാഭ്യാസം, സുരക്ഷിതമായ പൊതുസ്ഥലങ്ങൾ, കൂടുതൽ തൊഴിലവസരങ്ങൾ, സംരംഭകത്വത്തിന് പിന്തുണ, മികച്ച പൊതുഗതാഗത സംവിധാനം എന്നിവയിലൂടെയാണ്. അവയാണ് സ്ത്രീകളുടെ ആത്മവിശ്വാസവും സാമ്പത്തിക സ്വാതന്ത്ര്യവും വർധിപ്പിക്കുന്നത്. അതുകൊണ്ട്, സ്ത്രീകൾക്ക് മാത്രമായി സൗജന്യ യാത്ര നൽകുന്നത് യഥാർത്ഥ സ്ത്രീശാക്തീകരണത്തിന്റെ പ്രതീകമല്ലെന്ന നിലപാടാണ് സ്വാഗതം ചെയ്യേണ്ടത്. 

 ക്ഷേമപദ്ധതികൾ ലിംഗാടിസ്ഥാനത്തിലല്ല, ആവശ്യകതയുടെയും നീതിയുടെയും അടിസ്ഥാനത്തിലായിരിക്കണം. അപ്പോഴാണ് ജെൻഡർ സമത്വവും സാമൂഹിക നീതിയും ഒരുപോലെ സംരക്ഷിക്കപ്പെടുക.
- കെ എ സോളമൻ

Thursday, 9 July 2026

ലഹരി മാഫിയയുടെ പിടിയിൽ കേരളം ?

#ലഹരിമാഫിയയുടെ #പിടിയിൽകേരളം?
​കേരളത്തിൽ സമീപകാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട 'ഓപ്പറേഷൻ തൂഫാൻ' പോലുള്ള റെയ്ഡുകളും രജിസ്റ്റർ ചെയ്യപ്പെടുന്ന മയക്കുമരുന്ന് കേസുകളും സംസ്ഥാനത്ത് ലഹരി മാഫിയ എത്രത്തോളം ആഴത്തിൽ വേരൂന്നിയിരിക്കുന്നു എന്നതിന്റെ ഞെട്ടിക്കുന്ന തെളിവാണ്. 

ഡെലിവറി ബോയ്സിന്റെ വേഷമണിഞ്ഞ് പോലും മയക്കുമരുന്ന് ഏജന്റുമാർ നമ്മുടെ വിദ്യാലയ പരിസരങ്ങളിലും പൊതുവിടങ്ങളിലും സ്വൈര്യവിഹാരം നടത്തുന്നു എന്ന കണ്ടെത്തൽ അതീവ ഭീതിജനകമാണ്. ഒരു തലമുറയെയാകെ മയക്കുമരുന്നിന്റെ അടിമകളാക്കി മാറ്റുന്ന ഈ വിപത്തിനെ തുടച്ചുനീക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കുന്നു എന്ന് സർക്കാർ അവകാശപ്പെടുമ്പോഴും, ലഹരി ശൃംഖലകൾ ഇത്രയധികം വളരാൻ അനുവദിച്ച വ്യവസ്ഥിതിയുടെ പരാജയം ഇവിടെ പ്രകടമാകുന്നു. 

നിയമപാലകരുടെ കൺമുന്നിൽ വേഷപ്രച്ഛന്നരായി മാഫിയാ സംഘങ്ങൾ കറങ്ങിനടന്നിട്ടും അത് മുൻകൂട്ടി തടയാൻ കഴിയാതിരുന്ന ഇന്റലിജൻസ് സംവിധാനങ്ങളുടെ വീഴ്ച അപലപനീയമാണ്. ​ഇത്തരം സാമൂഹിക വിപത്തുകൾ സംസ്ഥാനത്തെ വിഴുങ്ങുമ്പോൾ, മുൻ ഭരണാധികാരികളുടെ നിസ്സംഗതയും അഴിമതിയും ഈ തകർച്ചയുടെ ആക്കം കൂട്ടിയിട്ടുണ്ട്.

 ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടിയിരുന്നവർ ഭരണം കൈവിട്ടപ്പോൾ കൊള്ളമുതലിന്മേൽ അടയിരുന്ന് സുഖിക്കുന്ന കാഴ്ചയാണ് കേരളംകാണുന്നത്.  ഭരണസിരാകേന്ദ്രങ്ങളിലിരുന്നവർ ലഹരി മാഫിയകൾക്കും കുറ്റവാളികൾക്കും തണലൊരുക്കുകയും സ്വന്തം പോക്കറ്റ് വീർപ്പിക്കാൻ ജനവിരുദ്ധ ശക്തികളുമായി കൂട്ടുകൂടുകയും ചെയ്തു. 

കോടികളുടെ അഴിമതിയിലും കൊള്ളയിലും മുഴുകി, സംസ്ഥാനത്തെ യുവതലമുറയുടെ ഭാവി ഇരുട്ടിലാക്കിയ മുൻ ഭരണാധികാരികൾക്ക് ഇത്രയധികം കേസുകൾ പിടിക്കപ്പെടുമ്പോഴും യാതൊരുവിധ ലജ്ജയോ കുറ്റബോധമോ തോന്നുന്നില്ല എന്നത് അങ്ങേയറ്റം പരിതാപകരവും ജനാധിപത്യ മൂല്യങ്ങളോടുള്ള വെല്ലുവിളിയുമാണ്.
- കെ എ സോളമൻ

Tuesday, 7 July 2026

താരവിവാദം ന്യൂ എഡിഷൻ

#താരവിവാദം: #ന്യൂഎഡിഷൻ
​ഒരു ഫോൺ സംഭാഷണം അതിന്റെ സ്വകാര്യത കാത്തുസൂക്ഷിക്കാതെ റെക്കോർഡ് ചെയ്ത് പൊതുസമൂഹത്തിന് മുന്നിൽ എത്തിച്ചത് തികച്ചും അനുചിതമായ ഒരു നടപടിയായി വിലയിരുത്താം. സിനിമയ്ക്കുള്ളിലെ സുഹൃത്തുക്കൾ തമ്മിൽ സംസാരിക്കുനത് ഔദ്യോഗികമായോ അതീവ ജാഗ്രതയോടെയോ ആയിരിക്കണമെന്നില്ല.

 രമേശ് പിഷാരടിയെപ്പോലെ ജനപ്രിയനായ ഒരു കലാകാരൻ തന്റെ സഹപ്രവർത്തകയുമായി നടത്തിയ ആത്മബന്ധത്തോടെയുള്ള ഒരു സാധാരണ സംഭാഷണത്തെ ഈ രീതിയിൽ ദുരുപയോഗം ചെയ്തത് വ്യക്തിപരമായ ചതിയായി മാത്രമേ കാണാൻ കഴിയൂ. രാഷ്ട്രീയമായോ വ്യക്തിപരമായോ ഒരാളെ തകർക്കാൻ ഇത്തരം കുറുക്കുവഴികൾ ഉപയോഗിക്കുന്നത് സിനിമയിലെ ആരോഗ്യകരമായ സൗഹൃദങ്ങൾക്ക് വലിയ തിരിച്ചടിയാണ്.

​പണ്ട് തന്റെ പ്രസവം പോലും സിനിമയ്ക്കായി നാലുക്യാമറ വെച്ച് ചിത്രീകരിക്കാൻ തയ്യാറായ നടി  ഇപ്പോൾ പെട്ടെന്ന് ധാർമ്മികതയുടെ വക്താവായി ചമഞ്ഞ് ഇങ്ങനെയൊരു ചാരിത്ര്യപ്രസംഗം നടത്തുന്നത് തികഞ്ഞ അസംബന്ധമായി വ്യാഖ്യാനിക്കണം. സ്വന്തം നേട്ടങ്ങൾക്കായി എന്തിനും തയ്യാറാകുന്നവർ മറ്റുള്ളവരുടെ സ്വകാര്യതയെ പരസ്യമാക്കി വേട്ടയാടാൻ ശ്രമിക്കുന്നത് അല്പം കടന്നുപോയി.. സിനിമ മേഖലയിലെ ആഭ്യന്തര കാര്യങ്ങൾ പരസ്പരം ചർച്ച ചെയ്ത് തീർക്കുന്നതിന് പകരം, അതിനെ ഒരു വിവാദമാക്കി മാറ്റി പൊതുസമൂഹത്തിൽ വ്യക്തിഹത്യ നടത്താൻ ശ്രമിച്ച നടിയുടെ ഈ പ്രവൃത്തി വിമർശിക്കപ്പെടേണ്ടതു തന്നെയാണ്.
സിനിമാതാരങ്ങളോടുള്ള അമിതമായ താല്പര്യവും കൗതുകവുമാണ് ഇത്തരം വിവാദങ്ങൾക്ക് ഇത്രയധികം പ്രചാരം ലഭിക്കാൻ പ്രധാന കാരണം. വെള്ളിത്തിരയിലെ നായകന്മാരെയും നായികമാരെയും സ്വന്തം കുടുംബാംഗങ്ങളെപ്പോലെ കാണുന്ന മലയാളി, അവരുടെ സ്വകാര്യ ജീവിതത്തിലെ വീഴ്ചകളെയും തർക്കങ്ങളെയും വലിയ ചർച്ചാവിഷയമാക്കുന്നു.
​താരസംഘടനയായ എഎംഎംഎയെ സംബന്ധിച്ചിടത്തോളം, അത് അതിന്റെ അംഗങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഒരു സംഘടന എന്നല്ലാതെ കേരളത്തിലെ ജനങ്ങൾക്ക് എന്തെങ്കിലും പ്രയോജനം അതുകൊണ്ട് ഉണ്ടാകുന്നില്ല. അവശത അനുഭവിക്കുന്ന കലാകാരന്മാർക്ക് നൽകുന്ന കൈനീട്ടവും ചികിത്സാ സഹായവും വലിയൊരു കാരുണ്യപ്രവർത്തിയാണെങ്കിലും, സംഘടനയ്ക്കുള്ളിലെ ആഭ്യന്തര തർക്കങ്ങളും ഇത്തരം വിവാദങ്ങളും പൊതുസമൂഹത്തിന് മുന്നിൽ അതിന്റെ പ്രതിച്ഛായ തകർക്കുന്നുവെന്നതിൽ തർക്കമില്ല. 
-കെ എ സോളമൻ

Monday, 6 July 2026

പി എസ് സി അഴിമതിയും ഭരണകൂട വഞ്ചനയും

#പിഎസ്‌സി #അഴിമതിയും #ഭരണകൂടവഞ്ചനയും
​കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെ എ എസ്) ഉൾപ്പെടെയുള്ള ഉന്നത പരീക്ഷകളിൽ പോലും ക്രമക്കേടുകൾ നടന്നത് ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളോടുള്ള ക്രൂരമായ ചതിയാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലമായി സംസ്ഥാനം ഭരിച്ച സർക്കാരുകളുടെയും മന്ത്രിമാരുടെയും മൂക്കിനു താഴെയാണ് ഇത്രയും വലിയ കെടുകാര്യസ്ഥതയും ജനവഞ്ചനയും അരങ്ങേറിയത്. 

ഭരണപരമായ മേൽനോട്ടം വഹിക്കേണ്ട മന്ത്രിമാരും, പിഎസ്‌സിയുടെ സുതാര്യത കാത്തുസൂക്ഷിക്കേണ്ട ഉന്നത ഉദ്യോഗസ്ഥരും കാട്ടിയ നിസ്സംഗതയും പരോക്ഷമായ പങ്കാളിത്തവും മാപ്പർഹിക്കാത്ത കുറ്റമാണ്. നിസ്സഹായരായ ഉദ്യോഗാർത്ഥികളുടെ കഠിനാധ്വാനത്തെക്കാൾ സ്വന്തക്കാർക്കും രാഷ്ട്രീയ സ്വാധീനമുള്ളവർക്കും പിൻവാതിൽ നിയമനം ഉറപ്പാക്കാൻ ഉദ്യോഗസ്ഥ-ഭരണ നേതൃത്വം ഒത്തുകളിച്ചുവെന്നത് ജനാധിപത്യ സംവിധാനത്തിന് വലിയ നാണക്കേടാണ്.

​ഈ തട്ടിപ്പുകൾക്ക് പിന്നിൽ പ്രവർത്തിച്ച രാഷ്ട്രീയ യജമാനന്മാരെയും, ഫയലുകളിൽ ഒപ്പുവെച്ച് ക്രമക്കേടുകൾക്ക് കൂട്ടുനിന്ന ഉന്നത ഉദ്യോഗസ്ഥരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ അടിയന്തരവും ശക്തവുമായ അന്വേഷണം അനിവാര്യമാണ്.
കേവലം താഴ്ന്ന റാങ്കിലുള്ള ജീവനക്കാരെ മാത്രം ബലിയാടാക്കി യഥാർത്ഥ സൂത്രധാരന്മാരായ മന്ത്രിമാരെയും ഐഎഎസ് ഉദ്യോഗസ്ഥരെയും സംരക്ഷിക്കാനുള്ള നീക്കങ്ങൾ അനുവദിക്കാൻ പാടില്ല. 

പരീക്ഷാ നടത്തിപ്പിലെ സുരക്ഷാ വീഴ്ചകൾ, ചോദ്യപേപ്പർ ചോർച്ച, മാർക്ക് തിരിമറി എന്നിവ സമഗ്രമായി അന്വേഷിച്ച് കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണം. എങ്കിൽ മാത്രമേ തകർന്നടിഞ്ഞ പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കാനും, വിയർപ്പൊഴുക്കി പഠിച്ച യഥാർത്ഥ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് നീതി ഉറപ്പാക്കാനും സാധിക്കുകയുള്ളൂ.
- കെ എ സോളമൻ

Friday, 3 July 2026

യാഥാർത്ഥ്യങ്ങൾ കാണാത്ത കവി പുംഗവൻ

#യാഥാർത്ഥ്യങ്ങൾ #കാണാത്ത #കവിപുംഗവൻ  
​കേരളത്തിലെ നിർമാണ മേഖലയിൽ ഉൾപ്പെടെ വലിയൊരു പങ്ക് ഇതരസംസ്ഥാന തൊഴിലാളികളാണെന്നതും അവർ വഴി കോടിക്കണക്കിന് രൂപ 'റിവേഴ്സ് റെമിറ്റൻസ്' ആയി മറ്റ് സംസ്ഥാനങ്ങളിലേക്ക് ഒഴുകുന്നു എന്നതും തികച്ചും വസ്തുതാപരമായ കാര്യങ്ങളാണ്. ഒരു ഭരണാധികാരി എന്ന നിലയിൽ സംസ്ഥാനത്തിൻ്റെ ധനസ്ഥിതിയെയും ആഭ്യന്തര വിപണിയെയും ബാധിക്കുന്ന ഇത്തരം ഗൗരവമേറിയ വിഷയങ്ങൾ നിയമസഭയിൽ ചർച്ച ചെയ്യാനും ആവശ്യമായ നിയന്ത്രണങ്ങൾ നിർദ്ദേശിക്കാനും മുഖ്യമന്ത്രിക്ക് പൂർണ്ണമായ അവകാശവും ബാധ്യതയുമുണ്ട്. 

ഇതിനെ കേവലം ഇതര സംസ്ഥാന തൊഴിലാളി അധിക്ഷേപമായി ചിത്രീകരിച്ച് സാംസ്കാരിക നായക പരിവേഷത്തോടെ സച്ചിദാനന്ദൻ നടത്തുന്ന രോഷപ്രകടനം യാഥാർത്ഥ്യങ്ങളോടുള്ള കണ്ണ് അടയ്ക്കലാണ്. ദീർഘകാലം ഭരണകൂട അനുകൂല നിലപാടുകളിൽ അഭയം കണ്ടെത്തിയ ആൾ, തനിക്കുണ്ടെന്നു കരുതുന്ന വിമർശന സ്വാതന്ത്ര്യം കേരള
മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കാനുമുള്ള ലൈസൻസായി ദുരുപയോഗം ചെയ്യുന്നത് തികച്ചും അപലപനീയമാണ്.

​കേരളത്തിലെത്തുന്ന ഇതരസംസ്ഥാന തൊഴിലാളികളിൽ വലിയൊരു വിഭാഗം കഠിനാധ്വാനികളാണെങ്കിലും, അവരിൽ ചിലർ പെരുമ്പാവൂർ ഉൾപ്പെടെയുള്ള മേഖലകളിൽ കാട്ടിക്കൂട്ടുന്ന സാമൂഹിക വിരുദ്ധ-സംസ്കാരശൂന്യമായ പ്രവർത്തനങ്ങളെയും ക്രിമിനൽ പശ്ചാത്തലങ്ങളെയും കുറിച്ച് മുഖ്യമന്ത്രി ഒന്നും പരാമർശിച്ചിരുന്നില്ല എന്നതാണ് വസ്തുത. മയക്കുമരുന്ന് കടത്ത്, ഭവനഭേദനം, മറ്റ് അനാശാസ്യ പ്രവർത്തനങ്ങൾ എന്നിവയ്‌ക്കൊപ്പം വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് രാജ്യത്തിന് പുറത്തുനിന്നുള്ളവർ പോലും ഇവിടെ തമ്പടിക്കുന്നു എന്ന ഗുരുതരമായ കണ്ടെത്തലുകൾ പുറത്തുവരുന്ന സാഹചര്യത്തിൽ, കർശനമായ നിയന്ത്രണങ്ങളും നിരീക്ഷണങ്ങളും കൊണ്ടുവരേണ്ടത് അനിവാര്യമാണ്.

 സംസ്ഥാനത്തിൻ്റെ സുരക്ഷയും സാമ്പത്തിക ഭദ്രതയും മുൻനിർത്തി മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയെ വസ്തുതാപരമായി കാണാതെ, കേവലം ഒരു വിഷയവും പൊക്കിപ്പിടിച്ച് പുതിയ മുഖ്യമന്ത്രിയെ ഇളക്കാൻ വേണ്ടി മാത്രം രംഗത്തിറങ്ങുന്ന സച്ചിദാനന്ദൻ്റെ നിലപാട് തികച്ചും രാഷ്ട്രീയ പ്രേരിതവും ജനവിരുദ്ധവുമാണ്.
-കെ എ സോളമൻ