Tuesday, 1 September 2026

സാമൂഹിക മൂല്യങ്ങൾക്ക് നിരക്കാത്ത പ്രസ്താവന

#സാമൂഹികമൂല്യങ്ങൾക്ക് #നിരക്കാത്ത #പ്രസ്താവന
സ്ത്രീകളെയും അവരുടെ സ്വാതന്ത്ര്യത്തെയും മുൻനിർത്തി സമൂഹത്തിലുണ്ടാകുന്ന നിയന്ത്രണങ്ങളേക്കാൾ പ്രധാനം വ്യക്തിയുടെ സുരക്ഷയും തുല്യാവകാശങ്ങളുമാണ്. 

കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ സ്ത്രീകളെക്കുറിച്ചുള്ള പ്രസ്താവന സുരക്ഷാ മുൻകരുതൽ എന്ന നിലയിലാണ് സമർത്ഥിക്കപ്പെടാൻ ശ്രമിക്കുന്നതെങ്കിലും, ആ സുരക്ഷ സ്ത്രീകളുടെ സ്വാതന്ത്ര്യം പരിമിതപ്പെടുത്തിക്കൊണ്ടാകരുത്. സുരക്ഷയും സംരക്ഷണവും സ്ത്രീക്ക് മാത്രമല്ല, ഏതൊരു മനുഷ്യനും ഒരേപോലെ ആവശ്യമുള്ളതാണ് . സുരക്ഷയുടെ പേരിൽ ഒരു വിഭാഗത്തിന്റെ പ്രവർത്തന സ്വാതന്ത്ര്യങ്ങളെ വിലക്കുന്നതും, പുരുഷാധിപത്യപരമായ രീതിയിൽ അവരെ സമൂഹത്തിൽ നിന്ന് മാറ്റിനിർത്താൻ ശ്രമിക്കുന്നതും  സാമൂഹിക മൂല്യങ്ങൾക്ക് നിരക്കാത്തതാണ്.

​ഒരു ജനാധിപത്യ രാജ്യത്ത് വ്യക്തികളുടെ അവകാശങ്ങളും കർത്തവ്യങ്ങളും നിർണ്ണയിക്കപ്പെടുന്നത് മതഗ്രന്ഥങ്ങളിലൂടെയോ വ്യക്തിഗത വിശ്വാസങ്ങളിലൂടെയോ അല്ല, മറിച്ച് ഭരണഘടനയിലൂടെയാണ്. ഇന്ത്യൻ ഭരണഘടന ഓരോ പൗരനും ലിംഗഭേദമന്യേ തുല്യതയ്ക്കും സ്വാതന്ത്ര്യത്തിനും അന്തസ്സോടെ ജീവിക്കുന്നതിനുമുള്ള അവകാശം ഉറപ്പുനൽകുന്നു. ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങളാണ് ഏതൊരു മതനിയമങ്ങൾക്കും , വ്യക്തിഗത അഭിപ്രായങ്ങൾക്കും മുകളിൽ.
 
ആയതിനാൽ സ്ത്രീകളെ രണ്ടാംകിടക്കാരായി കാണുന്നതോ അവരുടെ അധികാരത്തെ ചോദ്യം ചെയ്യുന്നതോ ആയ എല്ലാ നിലപാടുകളുംഎതിർക്കപ്പെടണം. ഭരണഘടനാപരമായ സ്ത്രീകളുടെ അവകാശം  സുരക്ഷിതവും തുല്യതയുള്ളതുമായ ഒരു സമൂഹത്തിന്റെ നിലനിൽപ്പിന് അത്യാവശ്യമാണ്.
- കെ എ സോളമൻ

Friday, 28 August 2026

അതിമാരക എക്സ്ക്ലൂസീവ്

#അതിമാരക #എക്സ്ക്ലൂസിവ്
​വർഷങ്ങളായി ക്രൈം ബ്രാഞ്ചും ഇന്റർപോളും പെടാപ്പാടുപെട്ട് തിരയുന്ന സുകുമാരക്കുറുപ്പിനെ ഒടുവിൽ ബ്രൂണോയിലെ ഒരു നിർമ്മാണ സൈറ്റിൽ നിന്ന് കണ്ടെത്താൻ കഴിഞ്ഞ ട്വന്റിഫോർ ചാനലിന്റെ അസാമാന്യ മാധ്യമ മികവിനെ അഭിനന്ദിക്കാതിരിക്കാൻ വയ്യ. കുറുപ്പ് അവിടെ സുഖമായി പണിയെടുക്കുകയാണെന്ന വാർത്ത കേട്ട് ആഭ്യന്തര വകുപ്പ് പോലും ഒരു നിമിഷം ഞെട്ടിവിറച്ചുപോയിക്കാണണം. എന്നാൽ, കുറുപ്പിന്റെ ചിത്രമെന്ന് പറഞ്ഞ് പാവം ദാമോദര മേനോന്റെ ഫോട്ടോ കാണിച്ച് നൽകിയ ആ അതിമാരക എക്സ്ക്ലൂസീവ്, വ്യാജവാർത്തകളുടെ ചരിത്രത്തിലെ തന്നെ ഒരു വലിയ നാഴികക്കല്ലാണ്.

ആർക്കും എന്തും കെട്ടിച്ചമച്ച് വിളമ്പി ആളെപ്പറ്റിക്കാം എന്ന ധാർഷ്ട്യവും, ഒരു അടിസ്ഥാന വിവരവുമില്ലാതെ വ്യക്തിഹത്യ നടത്തുന്നതിലെ ഉത്തരവാദിത്തമില്ലായ്മയും ഇവിടെ കൃത്യമായി തെളിഞ്ഞിരിക്കുകയാണ്. കുറുപ്പിനെ പിടിക്കാൻ ഇറങ്ങിത്തിരിച്ച് വഴിപോക്കരായ സാധാരണക്കാരെ കുറ്റവാളികളാക്കുന്ന ഇത്തരം മാധ്യമ ഗൂഢാലോചനകൾക്കെതിരെ ശക്തമായ നിയമനടപടികൾ തന്നെ സ്വീകരിക്കേണ്ടതുണ്ട്.

​റേറ്റിംഗിന് വേണ്ടിയും ബ്രേക്കിംഗ് ന്യൂസ് അടിച്ചിറക്കാൻ വേണ്ടിയും എന്തും ചമച്ചുണ്ടാക്കാമെന്ന അവസ്ഥ ഏതായാലും അപലപനീയമാണ്. റേറ്റിംഗ് കൂട്ടാൻ വേണ്ടി നാളെ ഇനി അലക്സാണ്ടർ ചക്രവർത്തി പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനി നടത്തുന്നുണ്ടെന്നോ, നെപ്പോളിയൻ കുട്ടനാട്ടിൽ നെല്ലുകുത്ത് പാട്ടത്തിന് എടുത്തിട്ടുണ്ടെന്നോ പറഞ്ഞ് വാർത്ത കൊടുത്താലും അത്ഭുതപ്പെടാനില്ല. വസ്തുതാപരിശോധന പോയിട്ട് പ്രാഥമിക വിവരം പോലും അന്വേഷിക്കാതെ ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന ഇത്തരം കെട്ടുകഥകൾ സംപ്രേഷണം ചെയ്യുന്ന ചാനലുകൾ പൊതുസമൂഹത്തോട് കാണിക്കുന്നത് വഞ്ചനയാണ്.

 മാധ്യമപ്രവർത്തനത്തെ ഒരു കോമഡി ഷോയാക്കി മാറ്റുന്ന ഇത്തരം പ്രവണതകൾക്ക് തടയിടാൻ മാതൃകാപരമായ ശിക്ഷാനടപടികൾ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തരമായി ഉണ്ടാകേണ്ടിയിരിക്കുന്നു.
- കെ എ സോളമൻ

Wednesday, 26 August 2026

#ടെൻഷൻ #മാറ്റേണ്ട

#ടെൻഷൻ_മാറ്റാൻ_സ്വർണം_വിറ്റോളൂ!
ചാനൽ തുറന്നാൽ കാണുന്നത് ഒരു പുതിയതരം കൗൺസിലിംഗ് സെഷനാണ്. "സ്വർണം പണയം വെച്ചാൽ ടെൻഷൻ കൂടും, അതുകൊണ്ട് ഞങ്ങൾക്ക് വിറ്റ് സമാധാനമായി ജീവിക്കൂ" എന്ന സ്വർണ മുതലാളിമാരുടെ പരസ്യം.  ഈ മാനസികാരോഗ്യ ഉപദേശം കേട്ടാൽ ആരും കരുതും, ഇവർ ബിസിനസുകാരല്ല, മറിച്ച് സൗജന്യ തെറാപ്പിസ്റ്റുകളാണെന്ന്! ജനത്തിന്റെ ടെൻഷനിൽ ഇത്ര ആത്മാർത്ഥമായ ഉത്കണ്ഠ പ്രകടിപ്പിക്കുന്ന ഇവരെ കണ്ടാൽ ആരും കരഞ്ഞു പോകും.

ജനങ്ങളുടെ മാനസികാരോഗ്യം സംരക്ഷിക്കാൻ വേണ്ടി മാത്രം സ്വന്തം കീശ ബലമായി വീർപ്പിക്കേണ്ടി വരുന്ന ഈ മഹാമനസ്കരായ വ്യാപാരികളുടെ ത്യാഗം കണ്ടില്ലെന്ന് നടിക്കാൻ പറ്റുമോ? "സമ്പാദ്യം" എന്ന പേരിൽ വീട്ടിലെ അലമാരയിൽ വെറുതെ ഇരിക്കുന്ന സ്വർണം വിറ്റൊഴിവാക്കിയാൽ അപ്പോൾ കിട്ടുന്ന ആ  സമാധാനം ഒന്ന് വേറെ തന്നെ!

നിക്ഷേപങ്ങളുടെ ചരിത്രമെടുത്താൽ സ്വർണ്ണത്തോളം വിശ്വസ്തതയുള്ള മറ്റൊരു നിക്ഷേപം കാണില്ല എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. നാളെ വില കുതിച്ചുയരുമ്പോൾ "അയ്യോ, അന്ന് വെറുതെ വിറ്റുകളഞ്ഞല്ലോ" എന്നോർത്ത് അനുഭവിക്കാൻ പോകുന്ന പുതിയ ടെൻഷൻ,  അതാണ് സ്വർണ വ്യാപാരികൾ ജനത്തിന് സൗജന്യമായി നൽകുന്ന ബോണസ് ഓഫർ!

പണത്തിന് അടിയന്തിര ആവശ്യം വരുമ്പോൾ കൈയിലുള്ള സ്വർണം പണയം വെച്ച്, ആവശ്യം കഴിഞ്ഞ് തിരിച്ചെടുക്കുന്ന പഴയ ശീലം എത്ര മോശമാണെന്ന് മുതലാളിമാർ ആഴത്തിൽ ഗവേഷണം നടത്തി കണ്ടെത്തിയിരിക്കുന്നു! ആ പഴഞ്ചൻ ശീലം മലയാളി ഇനി അടിയന്തിരമായി ഉപേക്ഷിക്കണം. പകരം സ്വർണം നേരെ കൊണ്ടുപോയി തുച്ഛമായ വിലയ്ക്ക് വിറ്റ്, ഉടമസ്ഥാവകാശം എന്നന്നേക്കുമായി കൈയൊഴിയണം. അങ്ങനെ വന്നാൽ, ഭാവിയിൽ അതേ സ്വർണം തിരികെ വാങ്ങാൻ അതേ കടയിൽ ചെല്ലുമ്പോൾ പണിക്കൂലിയും, പണിവാശിയും, ജി.എസ്.ടിയും, അഡീഷണൽ ജി.എസ്.ടിയും ചേർത്തുള്ള "സ്വാഗതം" കാണുമ്പോൾ ടെൻഷൻ പൂർണമായും ഇല്ലാതാകും ഒപ്പം കീശയും!

ജനങ്ങളുടെ സമ്പാദ്യശീലത്തിന്റെ കടയ്ക്കൽ കത്തി വെച്ച് , പരസ്യക്കൂട്ടിലൂടെ സ്വന്തം സമ്പത്ത് ഇരട്ടിയാക്കുന്നസ്വർണ്ണ മുതലാളിമാരുടെ ഈ സൗജന്യ ഉപദേശം വിശ്വസിക്കുന്നവർക്ക് കൈവരുന്ന സാമ്പത്തിക ഭദ്രത നേരിട്ട് കണ്ടറിയേണ്ടതു തന്നെ. ജനത്തെ ചൂഷണം ചെയ്യുന്ന ഏത് നടപടിയും നിയന്ത്രിക്കാൻ ബാധ്യതയുണ്ടെങ്കിൽ, സ്വർണ മുതലാളിമാരും ചാനൽ തമ്പുരാക്കന്മാരും ചേർന്ന് നടത്തുന്ന ഈ പകൽ കൊള്ള
 എത്രയും വേഗം അവസാനിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം.
-കെ എ സോളമൻ

Sunday, 23 August 2026

വാഹന മോഡിഫിക്കേഷൻ വേണ്ട

#വാഹനമോഡിഫിക്കേഷൻ #വേണ്ട 
കമ്പനികൾ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങളും എൻജിനീയറിംഗ് മാനദണ്ഡങ്ങളും പാലിച്ചു നിർമ്മിക്കുന്ന വാഹനങ്ങളിൽ നിയമവിരുദ്ധമായി മാറ്റങ്ങൾ വരുത്തുന്നത് പൊതുജനങ്ങളുടെ ജീവന് ഭീഷണിയാണെന്ന കേരള ഹൈക്കോടതിയുടെ നിലപാട് തികച്ചും സ്വാഗതാർഹമാണ്. തങ്ങൾക്ക് തോന്നുന്നതുപോലെ വാഹനങ്ങൾ അനാവശ്യമായി ഫിറ്റ് ചെയ്തോ ഘടന മാറ്റിയോ നിരത്തിലിറക്കുന്നത് ധാർഷ്ട്യവും പണത്തിന്റെ അഹങ്കാരവുമാണ്. 

അത്യുഗ്ര ശബ്ദമുള്ള ഹോണുകളും വൻകിട ലൈറ്റുകളും ഘടിപ്പിച്ച് റോഡിൽ അരാജകത്വം സൃഷ്ടിക്കുന്ന ഇത്തരം പ്രവണതകൾ മറ്റ് വാഹന ഉപഭോക്താക്കൾക്കും കാൽനടയാത്രക്കാർക്കും ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചെറുതല്ല. 'ന്യൂജൻ' എന്ന പേരിലോ തരം താഴ്ന്ന ആവേശത്തിന്റെ പേരിലോ ഇത്തരം സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾക്ക് സമൂഹവും ഭരണകൂടവും കൂട്ടുനിൽക്കുന്നത് പൊതു റോഡുകളെ അപകടക്കെണിയാക്കി മാറ്റാനേ ഉപകരിക്കൂ.

​നിയമലംഘകർക്ക് മുന്നിൽ സർക്കാരും ജനപ്രതിനിധികളും മൃദുസമീപനം സ്വീകരിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാകില്ല. വോട്ട് ബാങ്കോ താത്കാലിക കൈയടിയോ ലക്ഷ്യമിട്ട് യുവാക്കളുടെ ഇത്തരം അനാവശ്യ പ്രവണതകളെ ന്യായീകരിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും തികഞ്ഞ ഉത്തരവാദിത്തമില്ലായ്മയാണ്. പുതിയ പരിഷ്കാരങ്ങളുടെ പേരിൽ നിയമ ലംഘനങ്ങൾക്ക് അതിരുകളില്ലാത്ത ഇളവ് നൽകുന്നത് വരുംദിവസങ്ങളിൽ വലിയ ദുരന്തങ്ങൾ ക്ഷണിച്ചുവരുത്തും.

 വാഹനം പരിഷ്കരിക്കാൻ നടക്കുന്നവരുടെ "പൂക്കി സി എം " വിളിയിൽ മുഖ്യമന്ത്രി ആവേശം കൊള്ളേണ്ട കാര്യമില്ല. പൊതുജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകേണ്ടത്; അതിനാൽ ഹൈക്കോടതി വിധിയെ അക്ഷരംപ്രതി നടപ്പിലാക്കാനും, വാഹനം മോഡിഫൈ ചെയ്യുന്നവർക്കും അതിന് കൂട്ടുനിൽക്കുന്നവർക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത കടുത്ത നടപടികൾ സ്വീകരിക്കാനും സർക്കാർ ഉടനടി തയ്യാറാകേണ്ടതുണ്ട്.
- കെ എ സോളമൻ

Thursday, 20 August 2026

പുലികളി

#പുലികളി
കേരളത്തിൻ്റെ പാരമ്പര്യവും തനിമയും വിളിച്ചോതുന്ന ഏറ്റവും ആവേശകരവും മനോഹരവുമായ നാടോടിക്കലകളിൽ ഒന്നാണ് പുലികളി. ഓണാഘോഷങ്ങൾക്ക് തിളക്കമേറ്റുന്ന ഈ കലാരൂപം, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള അവിഭാജ്യ ബന്ധത്തെയും ജനങ്ങളുടെ ഒത്തൊരുമയെയുമാണ് വർണ്ണാഭമായി വേദിയിൽ എത്തിക്കുന്നത്. 

നൂറ്റാണ്ടുകളോളം പഴക്കമുള്ള ചരിത്രമാണ് പുലികളിക്ക് പറയാനുള്ളത്; കൊച്ചി രാജാവായിരുന്ന ശക്തൻ തമ്പുരാൻ്റെ ഭരണകാലത്താണ് തൃശ്ശൂരിൽ ഇന്നത്തെ രീതിയിലുള്ള പുലികളിക്ക് തുടക്കമിട്ടത് എന്ന് വിശ്വസിക്കപ്പെടുന്നു. പടയാളികളുടെ ധീരതയും ആയോധനവീര്യവും പ്രകടിപ്പിക്കാൻ ആരംഭിച്ച ഈ കായികകല, കാലക്രമത്തിൽ ജനകീയമായ ഒരു തെരുവുത്സവമായി മാറുകയാണുണ്ടായത്. 

ശരീരത്തിൽ മനോഹരമായി പുലിവരകൾ ചാർത്തി, മദ്ദളത്തിൻ്റെയും തകിലിൻ്റെയും താളത്തിനൊത്ത് ചുവടുവെക്കുന്ന കലാകാരന്മാർ സാംസ്കാരിക പൈതൃകത്തിൻ്റെ വക്താക്കളാണ്. നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും തനിമ ചോരാതെ, പുതിയ തലമുറയിലേക്ക് ഈ ചരിത്രസമ്പത്ത് കൈമാറ്റം ചെയ്യപ്പെടുന്നു എന്നത് പുലികളി എന്ന കലാരൂപത്തിൻ്റെ വലിപ്പവും പ്രസക്തിയും വ്യക്തമാക്കുന്നു.

പുലികളിയെ വിമർശിക്കുന്നവർ ചരിത്രനിരാസകരും മികച്ച ഒരു കലാരൂപത്തിൻ്റെ പ്രധാന്യം മനസ്സിലാക്കാത്തവരുമാണ്.
-കെ എ സോളമൻ

ലഹരി കടത്ത്

#ലഹരികടത്ത്
​ലഹരി മാഫിയക്കെതിരെ കേരള പോലീസ് നടത്തുന്ന 'ഓപ്പറേഷന്‍ തൂഫാന്റെ' ഭാഗമായി കഴിഞ്ഞ ദിവസം 74 പേര്‍ കൂടി അറസ്റ്റിലായതോടെ 80 ദിവസത്തിനിടെ പിടിയിലായവരുടെ ആകെ എണ്ണം 10,015 ആയി ഉയർന്നിരിക്കുകയാണ്.  മുൻ സർക്കാരിന്റെ ദീർഘവീക്ഷണമില്ലാത്തതും വീഴ്ചവരുത്തിയതുമായ സമീപനമാണ് സംസ്ഥാനത്തെ ഇത്തരം ഒരു ദയനീയ അവസ്ഥയിലേക്ക് തള്ളിവിട്ടതെന്ന വിമർശനം ശക്തമാണ്. 

തമിഴ്‌നാട്ടിൽ നിന്ന് പച്ചക്കറിയും പഴവർഗ്ഗങ്ങളും ഇങ്ങോട്ട് അതിർത്തി കടന്നെത്തുമ്പോൾ, തിരിച്ച് അങ്ങോട്ട് കഞ്ചാവും മയക്കുമരുന്നുകളും കടത്തുന്ന ലജ്ജാകരമായ അവസ്ഥയാണ് ഇന്ന് നിലനിൽക്കുന്നത്. അതിർത്തി പരിശോധനാ കേന്ദ്രങ്ങളിലെ അയഞ്ഞ സമീപനവും നിരീക്ഷണ സംവിധാനങ്ങളുടെ അഭാവവും കാരണം ലഹരി സംഘങ്ങൾ അന്തർസംസ്ഥാന പാതകളെ സുരക്ഷിത താവളങ്ങളാക്കി മാറ്റിയിരിക്കുന്നു. I

ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് യുവതലമുറയെ രക്ഷിക്കാൻ കേവലം അറസ്റ്റുകൾക്ക് അപ്പുറം, അയൽസംസ്ഥാനങ്ങളുമായി ഏകോപിച്ച് ലഹരി കടത്തിന്റെ വേരറുക്കുന്ന ശക്തമായ നടപടികളാണ് ഉണ്ടാകേണ്ടത്.
-കെ എ സോളമൻ

Sunday, 16 August 2026

അപൂർവ്വ പ്രതിഭാസം

#അപൂർവ്വപ്രതിഭാസം
ഒരു സിനിമാനടൻ ബിജെപി വിടുന്നു എന്ന് പറയുമ്പോൾ കേരളം നടുങ്ങേണ്ടതാണ്, പക്ഷേ ദേവൻ്റെ കാര്യത്തിൽ അതുണ്ടായില്ല. കാരണം ദേവൻ ബിജെപിയിൽ ഉണ്ടായിരുന്നു എന്നത് തന്നെ പലർക്കും ഒരു 'ബ്രേക്കിംഗ് ന്യൂസ്' ആണ്.

അദ്ദേഹത്തിൻറെ  കെപിപി എന്ന പാർട്ടി ബിജെപിയിൽ ലയിച്ചപ്പോൾ, ലയിക്കാൻ ആരെങ്കിലും ഉണ്ടായിരുന്നോ എന്ന ചോദ്യം ഇപ്പോഴും പ്രസക്തം. ഒരുപക്ഷേ ദേവൻ തനിച്ചാണ്  ലയനം നടത്തിയതെങ്കിൽ ഒരാൾ ചേരുന്നതും ഒരു പാർട്ടി ലയിക്കുന്നതും ഒരേ സമയം സംഭവിച്ച അപൂർവ രാഷ്ട്രീയ സംഭവം മാത്രം.

രാജി പ്രഖ്യാപിക്കാൻ വീട്ടിലെ ബാൽക്കണിയിൽ നിന്നാൽ മതിയായിരുന്നു, പക്ഷേ ദേവൻ അതിന് കണിച്ചുകുളങ്ങര വരെ യാത്ര ചെയ്തു, പത്മഭൂഷൺ വെള്ളാപ്പള്ളി നടേശൻ്റെ സാന്നിധ്യത്തിൽ പ്രഖ്യാപിക്കുകയായിരുന്നു. ബിജെപിയുമായി യാതൊരു ബന്ധവുമില്ലാത്ത ഒരാളുടെ മുന്നിൽ ബിജെപി വിടുന്നത് പ്രഖ്യാപിക്കുന്നതിലെ യുക്തി മനസ്സിലാക്കാൻ ഒരു രാഷ്ട്രീയ തന്ത്രജ്ഞൻ്റെ  സഹായം വേണ്ടിവരും. അഞ്ചു മാസം മുൻപേ എടുത്ത തീരുമാനം ഇപ്പോൾ പ്രഖ്യാപിച്ചു എന്നും കത്ത് ഉടൻ കൈമാറും എന്നും പറയുന്നു.  അതായത്, രാജിക്കും അതിൻ്റെ ഔദ്യോഗിക രേഖയ്ക്കും ഇടയിലുള്ള ദൂരം, ബിജെപിയിലേക്കുള്ള ദേവൻ്റെ യഥാർത്ഥ സ്വാധീനത്തിൻ്റെ ദൂരത്തോളം തന്നെ വരും.

ആരോഗ്യം ക്ഷയിച്ച്, എല്ലുന്തി പല്ലുകൾ കൊഴിഞ്ഞ കഴുതയുടെ അവസ്ഥയാണ് ഇപ്പോൾ ദേവൻ്റേത്. നടൻ ഭീമൻ രഘുവിനെയും ആ ഗണത്തിൽ പെടുത്താം
- കെ എ സോളമൻ

Friday, 14 August 2026

അപമാനകരമായ പ്രവൃത്തി

#അപമാനകരമായ #പ്രവൃത്തി
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസലർക്കെതിരെ സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്എഫ്ഐ) നടത്തിയ വ്യാജ ശവസംസ്കാര സമരം അങ്ങേയറ്റം അപലപനീയം.  വിദ്യാർത്ഥി പ്രതിഷേധത്തിന്റെ മറവിൽ ഇത്തരം ഹീനമായ നടപടികൾ സ്വീകരിക്കുന്നത് അക്കാദമിക് അന്തസ്സിനു നേരെയുള്ള നഗ്നമായ ആക്രമണമാണ്, ഇത് ബഹുമാന്യരായ അധ്യാപകർക്കു നേരെയുള്ള കടുത്ത മാനസിക പീഡനത്തിനും സ്വഭാവഹത്യയ്ക്കും തുല്യമാണ്. 

ഇത്തരം പ്രവൃത്തികൾ ജനാധിപത്യ/തത്ത്വങ്ങളെ പൂർണ്ണമായും വഴിപിഴപ്പിക്കുകയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബഹുമാന്യതക്ക് കളങ്കമേൽപ്പിക്കുകയും ചെയ്യുന്നു. . ഇത്തരം ഹീനമായ സംഭവങ്ങൾക്ക് മുന്നിൽ പോലീസ് ഒരിക്കലും നിശബ്ദ കാഴ്ചക്കാരായി നിൽക്കരുത്. ​ഈ സംഭവത്തിന് ഉത്തരവാദികളായ കുറ്റവാളികൾക്കെതിരെ ഉടൻ തന്നെ കർശന നടപടി സ്വീകരിക്കണം.

കോളേജ് കാമ്പസുകളിൽ സുരക്ഷ, പരസ്പര ബഹുമാനം, അക്കാദമിക് മാന്യത എന്നിവ പുനഃസ്ഥാപിക്കുന്നതിനായി എല്ലാ സർവകലാശാലകളിലും സർക്കാർ കർശനമായ നിയന്ത്രണ നടപടികളും മാർഗ്ഗനിർദ്ദേശങ്ങളും നടപ്പിലാക്കണം.
-കെ എ സോളമൻ

Wednesday, 12 August 2026

ഇങ്ങനെയുണ്ടോ ഒരു പ്രതിപക്ഷം ?

#ഇങ്ങനെയുണ്ടോ #പ്രതിപക്ഷം
ഈ പാർലമെന്റ് സമ്മേളനത്തിലുടനീളം പ്രതിപക്ഷ പാർട്ടികളുടെ ബോധപൂർവമായ നിസ്സഹകരണ മനോഭാവം ജനാധിപത്യത്തിനും ദേശീയ താൽപ്പര്യത്തിനും ഗുരുതരമായ ക്ഷതമേൽപിച്ചു.. ക്രിയാത്മകസമീപനത്തിന് പകരം അനാവശ്യ ബഹളമുണ്ടാക്കി , അവർ പാർലമെന്റ് നടപടികൾ ആവർത്തിച്ച് തടസ്സപ്പെടുത്തുകയും അർത്ഥവത്തായ നിയമനിർമ്മാണ പ്രവർത്തനങ്ങൾ തടയുകയും ചെയ്തു. 

നികുതിദായകരുടെ പണം മൂലം ലഭ്യമാകുന്ന  വിലപ്പെട്ട പാർലമെന്ററി സമയം ഈ തുടർച്ചയായ തടസ്സം കാരണം നഷ്ടപ്പെട്ടു. 

പൊതു വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ക്രിയാത്മക നയ ബദലുകൾ അവതരിപ്പിക്കുന്നതിനും പകരം, പ്രതിപക്ഷം പലപ്പോഴും ഏറ്റുമുട്ടലിലേക്കും തടസ്സപ്പെടുത്തലിലേക്കും നീങ്ങി. തൽഫലമായി, പ്രധാനപ്പെട്ട നിയമനിർമ്മാണ പ്രവർത്തനങ്ങൾ വൈകുകയും ദേശീയ പ്രാധാന്യമുള്ള നിരവധി കാര്യങ്ങൾക്ക് നാശം സംഭവിക്കുകയും ചെയ്തു. ഇത്തരം തുടർച്ചയായ തടസ്സങ്ങൾ പാർലമെന്റിലും അതിന്റെ ജനാധിപത്യ പ്രവർത്തനത്തിലും ഉള്ള പൊതുജനവിശ്വാസത്തെ സാരമായി ബാധിച്ചുവെന്നു വേണം കരുതാൻ.

പ്രശ്നങ്ങൾ ചർച്ച ചെയ്യാനും രാജ്യത്തെ ഏറ്റവും വലിയ വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്താനും പാർലമെന്റിനെ ആശ്രയിക്കുന്ന പൗരന്മാരുടെ പ്രതീക്ഷകളോടുള്ള അക്ഷന്തവ്യമായ അനാദരവാണ് ഇത്.

കെ എ സോളമൻ

Sunday, 9 August 2026

ഗുണ്ടാ വേട്ടയും ചാനൽ ആഘോഷവും

#ഗുണ്ടാവേട്ടയും #ചാനൽ #ആഘോഷവും.
​പോലീസിനെയും ആഭ്യന്തര വകുപ്പിനെയും തുടർച്ചയായി വെല്ലുവിളിച്ചു നടന്ന കുപ്രസിദ്ധ കുറ്റവാളി അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്ത നടപടിയിൽ ആഭ്യന്തര മന്ത്രിക്കും പോലീസിനും  അഭിനന്ദനങ്ങൾ. എന്നാൽ, 23-ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായ ഒരാൾക്ക് സമൂഹത്തിൽ ഇത്രയും കാലം തടസ്സങ്ങളേതുമില്ലാതെ വിഹരിക്കാൻ കഴിഞ്ഞു എന്നത് നമ്മുടെ ക്രമസമാധാന സംവിധാനത്തിലെ ഗൗരവതരമായ പഴുതുകളെയും തകർച്ചയെയുമാണ് തുറന്നുകാട്ടുന്നത്. 

നേരത്തെ തന്നെ ഒന്നോ രണ്ടോ കേസുകളിൽ കൃത്യമായ ശിക്ഷ ഉറപ്പാക്കിയിരുന്നെങ്കിൽ ഇത്തരം നാടകീയ സംഭവങ്ങൾ അരങ്ങേറുന്നത് ഒഴിവാക്കാമായിരുന്നു. നിയമവാഴ്ചയുടെ കർശനമായ നടപ്പാക്കലിലൂടെ മാത്രമേ ക്രിമിനലുകളെ നിലയ്ക്കു നിർത്താൻ സാധിക്കൂ. അതുകൊണ്ടുതന്നെ, ലിംഗഭേദമന്യെ സമൂഹത്തിൽ അക്രമവും ഭയവും വിതയ്ക്കുന്ന എല്ലാത്തരം ക്രിമിനലുകളെയും ഒരേപോലെ തളയ്ക്കാനുള്ള ആഭ്യന്തര വകുപ്പിന്റെ തീരുമാനം സ്വാഗതാർഹവും വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കേണ്ടതുമാണ്.

​അതോടൊപ്പം, ഒരു കുറ്റവാളിയെ പിടികൂടുന്നതിനെപ്പോലും ആറ്റംബോംബ് വീഴുന്നത്ര വലിയ വാർത്തയായി ചിത്രീകരിച്ച് മണിക്കൂറുകൾ നീളുന്ന ആഘോഷമാക്കുന്ന മലയാളം വാർത്താ ചാനലുകളുടെ നിലപാട് അത്യന്തം പരിതാപകരമാണ്. ഇത്തരം അമിത പ്രാധാന്യവും ആഘോഷങ്ങളും ക്രിമിനലുകൾക്ക് അനാവശ്യ മാധ്യമശ്രദ്ധയും പ്രശസ്തിയും നൽകാൻ മാത്രമേ ഉപകരിക്കൂ. 

ലഹരിവേട്ട നിർത്തിവെച്ചാണ് പോലീസ് ഗുണ്ടകളെ പിടിക്കാൻ ഇറങ്ങുന്നതെന്ന വാദത്തിൽ കാമ്പില്ല; കാരണം, സ്വർണ്ണക്കടത്തിലും ലഹരിവ്യാപാരത്തിലും ഇത്തരക്കാരുടെ സാന്നിധ്യം വ്യക്തമാണ്. ഗുണ്ടകളെ പിടികൂടുന്നതിലൂടെ ലഹരി-സ്വർണ്ണക്കടത്ത് ശൃംഖലകളുടെ വേരറുക്കാനും ഒരേസമയം സാധിക്കും. അതിനാൽ, കേവലം ചാനൽ നാടകങ്ങൾക്കപ്പുറം ഈ ഇരട്ടനേട്ടം ലക്ഷ്യമിട്ടുള്ള ശക്തമായ തുടരന്വേഷണങ്ങളാണ് നാടിന് ആവശ്യം
- കെ എ സോളമൻ.

Friday, 7 August 2026

ഇടനിലക്കാരെ ഒഴിവാക്കണം

#ഇടനിലക്കാരെ #ഒഴിവാക്കണം
ആധാറുമായി ബന്ധിപ്പിച്ച വാണിജ്യ ബാങ്ക് അക്കൗണ്ടുകളിലൂടെ സാമൂഹിക സുരക്ഷാ പെൻഷൻ പേയ്‌മെന്റുകൾ ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫറിലേക്ക് മാറ്റാനുള്ള തീരുമാനം സുതാര്യത, കാര്യക്ഷമത, എന്നിവയിലേക്കുള്ള ഒരു പ്രധാനപ്പെട്ട നീക്കമാണ്. 

പരിശോധിച്ചുറപ്പിച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് പേയ്‌മെന്റുകൾ പോകുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിലൂടെ, ഈ നയം ഇടനിലക്കാരുടെ ഇടപെടൽ ഇല്ലാതാക്കുന്നു.  സമയബന്ധിതമായ വിതരണം ഉറപ്പാക്കുന്നതു കൂടാതെ  സ്ഥിരീകരിക്കാത്ത രേഖകൾ വഴിയുള്ള സാമ്പത്തിക ചോർച്ചയും തടയുന്നു. കിടപ്പിലായ ഗുണഭോക്താക്കൾക്ക് വാതിൽപ്പടി ഡെലിവറി നിലനിർത്തുന്നത്  കാരുണ്യത്തോടെയുള്ള  ഒരു ഇടപെടലായി കണക്കാക്കിയാൽ മതി.  

പ്രാദേശിക സഹകരണ ബാങ്കുകളിൽ നിന്ന് ഇടനിലക്കാരനെ അയച്ച് നേരിട്ടു പണം എത്തിക്കുന്ന മുൻ ഭരണകൂടത്തിന്റെ രീതിക്ക് അത്ര സുതാര്യര്യത ഇല്ലായിരുന്നു. ഞങ്ങളാണ് പണം തരുന്നത് എന്ന മട്ടിൽ. പാർട്ടി വളർത്തലിന്റെ ഒരു ഭാഗമായി  ഇത് ചിലയിടങ്ങളിൽ ഉപയോഗിച്ചിരുന്നു.  ഭരണപരമായ പണ ദുരുപയോഗത്തിന് ഇടനിലക്കാരൻ കാരണമായതിന് ഒത്തിരി വേറെയും ഉദാഹരണങ്ങൾ ഉണ്ട്. വിതരണം ചെയ്യാത്ത ഫണ്ടുകളുടെ വൈകിയുള്ള തിരിച്ചടയ്ക്കൽ, മോശം ബുക്കു കീപ്പിംഗ്, അപൂർണ്ണമായ ആധാർ സംയോജനം തുടങ്ങിയ ഗുരുതരമായ പോരായ്മകൾ സഹകരണ ബാങ്ക് പേയ്‌മെന്റ് സംവിധാനത്തിനുണ്ട്.  

മറ്റെല്ലാ സർക്കാർ ക്ഷേമ പദ്ധതികളും നേരിട്ടുള്ള ഇലക്ട്രോണിക് ബാങ്കിംഗ് വഴി തടസ്സമില്ലാതെ നടക്കുമ്പോൾ, കമ്മീഷൻ നൽകി ഏജന്റുമാരെ പണം എത്തിക്കാൻ നിയോഗിക്കുന്നത് അനാവശ്യമായ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഇടനിലക്കാർ വഴിയുള്ള ഈ സംവിധാനം അവസാനിപ്പിക്കുന്നത് ഭരണപരമായ പഴുതുകൾ അടയ്ക്കുകയും നികുതിദായകരുടെ പണം ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും. 
-കെ എ സോളമൻ

Tuesday, 4 August 2026

ഡിജിറ്റൽ സർവേ : ജനങ്ങളെ വഞ്ചിച്ച കൺകെട്ട് വിദ്യ

#ഡിജിറ്റൽസർവേ: #ജനങ്ങളെ #വഞ്ചിച്ച #കൺകെട്ടുവിദ്യ
​ആധുനിക സാങ്കേതികവിദ്യയുടെ പേരിലും ആധുനിക ഉപകരണങ്ങളുടെ മറവിലും കേരളത്തിൽ നടപ്പിലാക്കിയ ഡിജിറ്റൽ റീസർവേ പദ്ധതി വൻ സാമ്പത്തിക തട്ടിപ്പും ജനദ്രോഹവുമായി മാറിക്കഴിഞ്ഞിരിക്കുന്നു. 

ആർ.ടി.കെ. റോവർ, റോബോട്ടിക് ടോട്ടൽ സ്റ്റേഷൻ, ഡ്രോണുകൾ, ടാബ്‌ലെറ്റുകൾ തുടങ്ങിയ അത്യാധുനിക ഉപകരണങ്ങൾ വാങ്ങിക്കൂട്ടാൻ കോടികളാണ് സംസ്ഥാന ഖജനാവിൽ നിന്ന് ഒഴുക്കിയത്. ഈ വൻകിട പർച്ചേസുകൾക്ക് പിന്നിൽ കോടികളുടെ കമ്മീഷൻ ഇടപാടുകൾ നടന്നിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

​അടിസ്ഥാന സർവേ രേഖകളോ ലിത്തോ മാപ്പുകളോ പരിശോധിക്കാതെ, കേവലം ആകാശ സർവേയെ മാത്രം അടിസ്ഥാനമാക്കി നടത്തിയ ഈ പ്രഹസനം മൂലം സാധാരണക്കാരായ ഭൂവുടമകളാണ് ഇന്ന് ദുരിതത്തിലായിരിക്കുന്നത്. നാലോ അഞ്ചോ സെന്റ് ഭൂമിയുള്ള സാധാരണക്കാരൻ പോലും സ്വന്തം ഭൂമിക്ക് കരം അടക്കാനോ, ആധാരം മാറ്റിയെഴുതാനോ, ബാങ്ക് വായ്പകൾക്കായി ഈട് വെക്കാനോ കഴിയാതെ വില്ലേജ്-താലൂക്ക് ഓഫീസുകൾ കയറിയിറങ്ങുകയാണ്.

​യാതൊരു പ്രായോഗിക പരിചയവുമില്ലാത്ത താൽക്കാലിക ജീവനക്കാരെ നിയമിച്ചാണ് സർവേ നടപടികൾ പൂർത്തിയാക്കിയത്. ഭൂമി അളക്കാൻ വരുമ്പോൾ സ്ഥലത്തുള്ളവർ കാണിച്ചു കൊടുക്കുന്ന അതിരുകൾ മാത്രം അടിസ്ഥാനമാക്കി അളവുപൂർത്തിയാക്കുന്ന വിചിത്രമായ രീതിയാണ് ഇവിടെ സ്വീകരിച്ചത്. ഇതിന്റെ ഫലമായി കിടപ്പുരോഗികളുടെയും,  മാറിത്താമസിക്കുന്നവരുടെയും ഭൂമി അയൽവാസികളുടെ പേരിലാകുകയും പുറമ്പോക്കായി നഷ്ടപ്പെടുകയും ചെയ്തു. ഇതിനെച്ചൊല്ലി നാട്ടിലുടനീളം അയൽവാസികൾ തമ്മിൽ തർക്കങ്ങളും കയ്യാങ്കളികളും നിത്യസംഭവമായി മാറി.

​തെറ്റുകൾ തിരുത്താനെന്ന പേരിൽ അക്ഷയ കേന്ദ്രങ്ങളിലും വില്ലേജ് ഓഫീസുകളിലും ജനങ്ങൾ വരിനിൽക്കേണ്ടി വരുന്നതിലൂടെ സർക്കാരിലേക്ക് വൻ തുക ഫീസിനത്തിൽ എത്തുമ്പോൾ, ജനങ്ങൾക്ക് ലഭിക്കുന്നത് അനാവശ്യ മനോവിഷമവും സമയനഷ്ടവും മാത്രമാണ്. സർവേ വകുപ്പിൽ നിന്ന് കൃത്യമായ ഒരു മറുപടിയും ജനങ്ങൾക്ക് ലഭിക്കുന്നില്ല.

​ഈ സാഹചര്യത്തിൽ നിലവിലെ സർക്കാർ അടിയന്തരമായി താഴെ പറയുന്ന നടപടികൾ സ്വീകരിക്കേണ്ടതുണ്ട്:

1) ​പദ്ധതി റദ്ദാക്കുക: തർക്കങ്ങളുള്ള വില്ലേജുകളിൽ മാത്രമല്ല, സംസ്ഥാനത്തൊട്ടാകെ അപൂർണ്ണമായും ശാസ്ത്രീയമല്ലാതെയും നടത്തിയ ഈ ഡിജിറ്റൽ സർവേ പൂർണ്ണമായി റദ്ദാക്കുകയും പഴയ സർവേ രേഖകൾ പുനഃസ്ഥാപിക്കുകയും ചെയ്യുക.

2) ​അഴിമതി അന്വേഷിക്കുക: ആധുനിക ഉപകരണങ്ങൾ വാങ്ങിയതിലും കരാറുകൾ നൽകിയതിലും നടന്ന ക്രമക്കേടുകളെക്കുറിച്ചും ഇതിന് പിന്നിൽ പ്രവർത്തിച്ച മുൻ റവന്യൂ മന്ത്രി കെ രാജൻ ഉൾപ്പെടെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ഉന്നതതല അന്വേഷണം പ്രഖ്യാപിക്കുക.

3) ​പരമ്പരാഗത രീതിയും സാങ്കേതികവിദ്യയും സമന്വയിപ്പിക്കുക: പഴയ രേഖകളെ അടിസ്ഥാനമാക്കി ജന പങ്കാളിത്തത്തോടെയും സുതാര്യമായും മാത്രം പുതിയ സർവേ നടപടികൾ കൈക്കൊള്ളുക.

​ഡിജിറ്റൽ സർവേ എന്ന പേരിൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയും അവരെ തമ്മിലടിപ്പിക്കുകയും ചെയ്തവരെ നിയമത്തിന് മുന്നിൽ കൊണ്ടുപോകണം. ജനങ്ങളെ സിവിൽ കോടതികളുടെ പടി കയറ്റി സാമ്പത്തികമായി തകർക്കാതെ, സർവേ വകുപ്പിനെ ജനപക്ഷത്തുനിന്നു പുനഃസംഘടിപ്പിക്കാൻ നിലവിലെ ഭരണകൂടം തയാറാകണം.
-കെ എ സോളമൻ

Saturday, 1 August 2026

ബ്രിട്ടാസിന്റെ പരാമർശം

#ബ്രിട്ടാസിന്റെ #പരാമർശം
സഭയുടെ അന്തസ്സ് നിലനിർത്തുന്നതിന്
പാർലമെന്റ് ചർച്ചയിൽ പരസ്പര ബഹുമാനവും മാന്യതയും അത്യാവശ്യമാണ്
എഐഎഡിഎംകെ എംപി എം. തമ്പിദുരൈ രാജ്യസഭയിൽ സംസാരിക്കുമ്പോൾ സിപിഎം എംപി ജോൺ ബ്രിട്ടാസ് നടത്തിയ ഇടപെടൽ അനാവശ്യവും അനാദരവുള്ളതുമായിരുന്നു. 

അന്തരിച്ച ജെ. ജയലളിതയെ 'അമ്മ' എന്ന് ഒരു മുതിർന്ന നേതാവ് വിശേഷിപ്പിക്കുന്ന വൈകാരികവും രാഷ്ട്രീയവുമായ ആദരവിനെ പരിഹസിക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്യുന്നത് വ്യക്തമായ രാഷ്ട്രീയ മര്യാദയുടെ അഭാവത്തെ സൂചിപ്പിക്കുന്നു. കേന്ദ്രമന്ത്രിയായും, ദീർഘകാല പാർലമെന്റ് അംഗമായും, ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കറായും സേവനമനുഷ്ഠിച്ചിട്ടുള്ള ഒരു വിശിഷ്ട പൊതുപ്രവർത്തകനാണ് എം. തമ്പിദുരൈ. അത്തരമൊരു പരിചയസമ്പന്നനായ രാഷ്ട്രതന്ത്രജ്ഞനെ അപ്രസക്തമായ പരാമർശത്തിലൂടെ തടസ്സപ്പെടുത്തുന്നത് അടിസ്ഥാന പാർലമെന്ററി മാനദണ്ഡങ്ങങ്ങളുടെ ലംഘനമാണ്.,. 

​രാഷ്ട്രീയ വ്യത്യാസങ്ങളും മൂർച്ചയുള്ള സംവാദങ്ങളും ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകമാണ്, പക്ഷേ അവ ഒരിക്കലും ഒരു പ്രസംഗം വഴിതെറ്റിക്കാനുള്ള നിസ്സാര ശ്രമങ്ങളായി മാറരുത്. നീറ്റ് പോലുള്ള ഒരു നിർണായക വിഷയത്തിൽ ഒരു സഹപ്രവർത്തകന്റെ പ്രസംഗം തടസ്സപ്പെടുത്തുന്നത് ഒരു തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയിൽ നിന്ന് പ്രതീക്ഷിക്കുന്ന മര്യാദയല്ല

 ഉന്നതസഭാ ചർച്ചകളിൽ നല്ല പെരുമാറ്റം, മര്യാദ, ആത്മസംയമനം എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് സിപിഎം നേതൃത്വം  ജോൺ ബ്രിട്ടാസിനെ ഓർമ്മിപ്പിക്കണം. ഒരു പാർലമെന്റേറിയൻ സഭയുടെ ഗൗരവം കുറയ്ക്കുന്ന വിലകുറഞ്ഞ ഇടപെടലുകളിൽ ഏർപ്പെടുന്നതിനുപകരം ക്രിയാത്മക നയ ചർച്ചകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടത്.
-കെ എ സോളമൻ

Friday, 31 July 2026

പി എസ് സി യുടെ വഞ്ചന

#പിഎസ് സി.യുടെ #വഞ്ചന
കേരള പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി.) നിയമന പ്രക്രിയയിൽ കൃത്രിമത്വം, സെലക്ടീവ് മൂല്യനിർണ്ണയം എന്നിവ നടത്തിയെന്ന ആരോപണം പൊതുജന വിശ്വാസത്തിന്റെ അടിത്തറയെത്തന്നെ തകർക്കുന്നു.

ഉത്തരക്കടലാസുകൾ ഭാഗികമായി മൂല്യനിർണ്ണയം ചെയ്യാതെ പ്രത്യേക വ്യക്തികൾക്ക് അനുകൂലമായി മൂല്യനിർണ്ണയ നടപടിക്രമങ്ങളിൽ ഉദ്യോഗസ്ഥർ കൃത്രിമം കാണിക്കുമ്പോൾ, അത് സത്യസന്ധരായ ഉദ്യോഗാർത്ഥികളുടെ പ്രതീക്ഷകളെ തകർക്കുകയും സംസ്ഥാന സ്ഥാപനങ്ങളുടെ വിശ്വാസ്യതയെ ഇല്ലാതാക്കുകയും ചെയ്യുന്നു. നിയമനത്തിലെ അഴിമതി വെറും ഭരണപരമായ തെറ്റ് മാത്രമല്ല, ന്യായവും സുതാര്യവുമായ തിരഞ്ഞെടുപ്പ് പ്രക്രിയ അർഹിക്കുന്ന വിദ്യാസമ്പന്നരായ തൊഴിലന്വേഷകരോടുള്ള നേരിട്ടുള്ള വഞ്ചനയുമാണ്.

​ഇത്തരം ദുരാചാരങ്ങൾ തടയുന്നതിനും നിയമന പ്രക്രിയയിൽ സമഗ്രത പുനഃസ്ഥാപിക്കുന്നതിനും, വ്യവസ്ഥാപരമായ പരിഷ്കാരങ്ങൾ ഉടനടി നടപ്പിലാക്കണം. ഒന്നാമതായി, ഡിജിറ്റൽ ടാബുലേഷനുകൾ ഉൾപ്പെടെയുള്ള എല്ലാ മൂല്യനിർണ്ണയ സംവിധാനങ്ങളും കർശനവും സ്വതന്ത്രവുമായ മൂന്നാം കക്ഷി ഓഡിറ്റുകൾക്ക് വിധേയമാക്കുകയും അനാവശ്യ കാലതാമസമില്ലാതെ ആർടിഐ പ്രകാരം വിശദമായ മാർക്കുകളുടെയും മൂല്യനിർണ്ണയ സ്ക്രിപ്റ്റുകളുടെയും നിർബന്ധിത പ്രസിദ്ധീകരണം നടത്തുകയും വേണം. രണ്ടാമതായി, സമയബന്ധിതമായ ക്രിമിനൽ അന്വേഷണങ്ങൾ വേണം. അന്വേഷണം പൂർത്തിയാകുന്നതുവരെ തട്ടിപ്പിൽ ഉൾപ്പെട്ട ജീവനക്കാരെ  സസ്പെൻഡ് ചെയ്തുനിർത്തുക, കുറ്റക്കാരെന്ന് കണ്ടെത്തുന്ന എല്ലാവരെയും സ്ഥിരമായി കരിമ്പട്ടികയിൽ പെടുത്തുകയും ചെയ്യുക എന്നിവ ഉൾപ്പെടെയുള്ള കർശനമായ നിയമപരവും ഭരണപരവുമായ നടപടികൾ സ്വീകരിക്കണം

 വിവരണാത്മക ഉത്തര മൂല്യനിർണ്ണയങ്ങൾക്കായി ഓട്ടോമേറ്റഡ് മൾട്ടി-ടയർ ക്രോസ്-വെരിഫിക്കേഷൻ രീതിയും, ഒരു സ്വതന്ത്ര ട്രൈബ്യൂണലിന്റെ കർശനമായ മേൽനോട്ടവും ഏർപ്പെടുത്തുന്നത്  പബ്ലിക് സർവീസ് നിയമനങ്ങളെ മെറിറ്റ് മാത്രമേ നിർണ്ണയിക്കുന്നുള്ളൂ എന്ന് ഉറപ്പാക്കും.
-കെ എ സോളമൻ

Monday, 27 July 2026

അന്വേഷണം നടത്തണം

#അന്വേഷണം #നടതണം
ജന്തർ മന്തറിൽ നിന്നുയർന്ന  പൊടി അടങ്ങും മുമ്പേ ക്രിസ്റ്റൽ ഷാൻഡിലിയറുകൾക്ക് കീഴിൽ തണുത്ത പാനീയ കുപ്പികൾ  പൊട്ടിക്കുകയായിരുന്നു പാറ്റാനേതാക്കൾ.  "താഴെത്തട്ടിലുള്ളവർക്കുവേണ്ടിയുള്ള കനത്ത പോരാട്ട"ത്തിൽ  പഞ്ചനക്ഷത്ര ഹോട്ടലിന്റെ അകത്തളത്തിൽ ലിക്വർ ബാഷ്പം നിറയ്ക്കുന്നതിന് മുന്നിൽ തന്നെ ഉണ്ടായിരുന്നു അഭിജീത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് രങ്ക എന്നീ പാറ്റത്രയ നേതാക്കൾ.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചപ്പോൾ സന്തോഷം കൊണ്ട് മൂടുറക്കാതായ  പാറ്റജനതാ പാർട്ടിയുടെ വിപ്ലവകാരികൾ സാമൂഹിക നീതിയിലേക്കുള്ള  യുക്തിസഹമായ ചടങ്ങായി ന്യൂഡൽഹിയിലെ ഒരു ആഡംബര  ഹോട്ടലിൽ മദ്യാഘോഷം നടത്തി ആർമാദിച്ചു. പാറ്റനേതൃത്രയത്തെ കണ്ട് എത്തിയ സാധാരണ പ്രതിഷേധക്കാർക്ക് തിരികെ വീട്ടിലേക്കുള്ള ബസ് യാത്രയ്ക്കായി പണമൊന്നും ലഭിക്കാതിരിക്കുമ്പോൾ  സിജെപി ഹൈക്കമാൻഡ് "നൃത്തം ചെയ്തുകൊണ്ട് പ്രതിഷേധിക്കാനും" "തണുത്ത കാപ്പി കുടിച്ചു സംഘടിപ്പിക്കാനും" പഠിപ്പിക്കുന്ന തിരക്കിലായിരുന്നു.  തുറന്ന ബാറിനെയും റൂംസർവീസിനെയും  പോലീസ് ബാരിക്കേഡുകളെന്നു കണ്ട് അവർ ബഹുമാനിച്ചു.  

തെരുവുനായകരുടെ നിയമലംഘനത്തിൽ നിന്ന് അഞ്ചുനക്ഷത്രങ്ങളുടെ ഹോട്ടൽ റൂമിലേക്കുള്ള  ടീമിന്റെ കടന്നുവരവ് വൈറൽ വീഡിയോകളിൽ പകർത്തപ്പെട്ടപ്പോൾ, പൊതുസമൂഹത്തിന് മുന്നിൽ ഒരു എഴുതപ്പെടാത്ത ചോദ്യം പ്രത്യക്ഷപ്പെട്ടു: "മടിയന്മാരും തൊഴിലില്ലാത്തവരും" നയിക്കുന്ന ഒരു തട്ടിക്കൂട്ടുപ്രസ്ഥാനത്തിനു വേണ്ടി, ആഡംബര ഹോട്ടൽ ചെലവ് ആരാണ് ഏറ്റെടുത്തത്? എത്ര ലക്ഷം രൂപ അവിടെ ചെലവഴിക്കപ്പെട്ടു?  ഇവയുടെ എന്തെങ്കിലും കണക്ക് പാറ്റകളുടെ കൈവശം അവശേഷിക്കുന്നുണ്ടോ?

സർക്കാരാണ് ഇത് അന്വേഷിച്ചു വേണ്ട നടപടികൾ സ്വീകരിക്കേണ്ടത്
-കെ എ സോളമൻ

Sunday, 26 July 2026

അത്രമേൽ വിനീതൻ

#അത്രമേൽ #വിനീതൻ!
അവസാനം അദ്ദേഹം അതേറ്റുപറഞ്ഞിരിക്കുന്നു "എന്നെ ഹീറോ ആക്കരുത്!" അതെ, ലോകസമാധാനവും പ്രപഞ്ചസത്യങ്ങളും സ്വന്തം ചുമലിലേറ്റിയ ആ മഹാനായ നേതാവ് അത്രമേൽ വിനീതനാണ്! 

സാക്ഷാൽ 'പാറ്റ പാർട്ടി'യുടെ നായകനായ അഭിജിത് ദീപ്കെയ്ക്ക് പിന്തുണയുമായി തെക്കേ അറ്റത്തുനിന്ന് കുറച്ച്  കമ്മി-കൊങ്ങി പ്രബുദ്ധരും, വടക്കുനിന്ന് കുറച്ച് തൊപ്പിക്കാരും, പാഞ്ഞെത്തിയത് ചുമ്മാതാണോ? ഈ ആഗോള പ്രതിഭാസത്തിന് വേറെ പണിയില്ലാത്തതുകൊണ്ടല്ല, മറിച്ച് ലോകത്തിലെ മുഴുവൻ അന്യായങ്ങളും ഒറ്റരാത്രികൊണ്ട് തീർക്കാൻ പോകുന്ന പാറ്റാ വിപ്ലവത്തിന്റെ ചൂടേറ്റതുകൊണ്ടാണ്! 

എന്തായാലും പാവം അധ്വാനവർഗ്ഗത്തെ രക്ഷിക്കാൻ ഇറങ്ങിത്തിരിച്ച സ്ഥിതിക്ക്, കേരളത്തിലും പഞ്ചാബിലും സർവ്വസാധാരണയായി നടക്കുന്ന പരീക്ഷാ ക്രമക്കേടുകളും മാർക്ക് തട്ടിപ്പുകളും ഒന്നു ഒതുക്കിത്തരാൻ നമ്മുടെ പാറ്റ നേതാവ് ദയവുചെയ്ത് മനസ്സുവെക്കണം. സിസ്റ്റത്തിലെ എല്ലാ കള്ളത്തരങ്ങളിലും കരണ്ടുകയറി ഇല്ലാതാക്കാൻ കഴിവുള്ള ഈ പാറ്റ' വിപ്ലവകാരിക്ക് അത്രയും ചെറിയൊരു കാര്യം ശരിയാക്കാൻ ഏറിയാൽ രണ്ടു മിനിറ്റ് മതിയല്ലോ! 

അണികൾ കാത്തിരിക്കുകയാണ്, ആഗോള മാറ്റത്തിന്.
- കെ എ സോളമൻ

Saturday, 25 July 2026

മുൻവിധി പാടില്ലായിരുന്നു

#മുൻവിധി #പാടില്ലായിരുന്നു
തെരുവ് സമ്മർദത്തിന് വഴങ്ങാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം, ബാഹ്യശക്തികളുടെ ഭരണവിരുദ്ധ തന്ത്രങ്ങളെ അംഗീകരിക്കുന്ന ഒരു നടപടിയായിപ്പോയി. അതിലുള്ള പ്രത്യക്ഷ തെളിവാണ് വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനിൻ്റെ രാജി. അതും കൃത്യമായ തിരുത്തൽ നടപടികൾ സ്വീകരിച്ചതിനും, സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതിനും, ശുദ്ധമായ പുനപരീക്ഷ നടത്തിയതിനും ശേഷം..

പൊതുജനവികാരം ആയുധമാക്കാനും മന്ത്രിയുടെ പുറത്താക്കലിന് നിർബന്ധിക്കാനും രാഷ്ട്രീയ ഗ്രൂപ്പുകളെ അനുവദിക്കുന്നതിലൂടെ, ഭരണകൂടം 
 സൂചന നൽകുന്നത്, സംഘടിത പ്രക്ഷോഭങ്ങളിലൂടെ നയവും ഭരണവും അട്ടിമറിക്കാൻ കഴിയുമെന്നാണ്. ശബ്ദമുയർത്തുന്ന വിഭാഗങ്ങളെ പ്രീണിപ്പിക്കാൻ പിൻവാങ്ങുന്നതിനുപകരം, അചഞ്ചലമായ ഭരണത്തിലൂടെ രാജ്യം അതിന്റെ അധികാരം ഉറപ്പിക്കണം, ഈ പ്രക്ഷോഭങ്ങളെ നയിക്കുന്ന സാമ്പത്തിക, രാഷ്ട്രീയ പിന്തുണക്കാരെ കർശനമായി നേരിടണമായിരുന്നു..

വിഭാഗീയ ശക്തികൾ ധനസഹായം നൽകുന്ന സംഘടിത സമ്മർദ്ദത്തിന് ഇളവുകൾ നൽകുന്നതിനുപകരം കർശനമായ നിയമ സംവിധാനങ്ങളിലൂടെ സ്ഥാപനപരമായ സമഗ്രത നിലനിർത്താൻ സർക്കാർ തയ്യാറാകണം
-കെ എ സോളമൻ

Friday, 24 July 2026

മമ്മൂട്ടി കാര്യങ്ങൾ പഠിക്കണം

#മമ്മൂട്ടി #കാര്യങ്ങൾ #പഠിക്കണം
വിദ്യാഭ്യാസ രംഗത്ത് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച പോലെയുള്ള ക്രമക്കേടുകൾ ഉണ്ടാകുമ്പോൾ,  പരീക്ഷ റദ്ദാക്കി കുറ്റമറ്റ രീതിയിൽ പുനഃപരീക്ഷ നടത്തി അർഹരായവർക്ക് പ്രവേശനം ഉറപ്പാക്കുക എന്നത് ഭരണഘടനാപരവും നിയമപരവുമായ ശരിയായ നടപടിയാണ്. അതിവിടെ നടന്നു കഴിഞ്ഞു. 

ഇതിനെതിരെ യാതൊരു യുക്തിയുമില്ലാതെ പ്രസ്താവനകൾ ഇറക്കുന്ന സിനിമാ താരങ്ങളും രാഷ്ട്രീയ നേതാക്കളും ഇത്തരം സംഭവങ്ങൾക്ക് പിന്നിലെ യഥാർത്ഥ കാര്യങ്ങൾ മനസ്സിലാക്കാതെ പൊതുജനമധ്യത്തിൽ അനാവശ്യ ഭീതി പരത്തുകയാണ് ചെയ്യുന്നത്. 

ഒരു പരീക്ഷ റദ്ദാക്കി നീതിപൂർവ്വമായ മറ്റൊരു പരീക്ഷ നടത്തുന്നതോടെ വിദ്യാർത്ഥികളുടെ ഭാവി നഷ്ടപ്പെടുന്നുവെന്ന വാദം തികച്ചും വാസ്തവവിരുദ്ധമാണ്. രാജ്യത്തെ വ്യവസ്ഥിതികളെയും ഭരണസംവിധാനങ്ങളെയും വിശ്വസിക്കുന്നതിന് പകരം, മമ്മൂട്ടിയെ പോലുള്ള സിനിമ പ്രമുഖർ ഉത്തരവാദിത്തമില്ലാത്ത അഭിപ്രായപ്രകടനങ്ങളിലൂടെ രാജ്യത്തിന്റെ ആഭ്യന്തര സ്ഥിരതയെയും പരീക്ഷാ ഏജൻസികളുടെ വിശ്വാസ്യതയെയും ചോദ്യം ചെയ്യുന്നത് അംഗീകരിക്കാനാവില്ല.

​ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളിൽ പോലും കൃത്യമായ കാഴ്ചപ്പാടോ പരിഹാരങ്ങളോ മുന്നോട്ടുവെക്കാൻ സാധിക്കാത്ത അപ്രായോഗിക രാഷ്ട്രീയ പാർട്ടികളും പ്രസ്ഥാനങ്ങളുമാണ് ജന്തർ മന്തർ പോലുള്ള വേദികളിൽ അനാവശ്യ സമരങ്ങളുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിനായി ശ്രമിക്കുന്നത്. ചില നിക്ഷിപ്ത താൽപ്പര്യക്കാരുടെയും ബാഹ്യ ശക്തികളുടെയും അജണ്ടകൾക്ക് കുടപിടിക്കുന്ന ഇത്തരം പ്രക്ഷോഭങ്ങൾക്ക് സിനിമാമേഖലയിലെ ചിലർ യാതൊരു പരിശോധനയുമില്ലാതെ പിന്തുണ പ്രഖ്യാപിക്കുന്നത് സമൂഹത്തോട് ചെയ്യുന്ന വലിയ അനീതിയാണ്.

 രാജ്യതാൽപ്പര്യങ്ങളിലോ നിയമവ്യവസ്ഥയിലോ വിശ്വാസമില്ലാത്ത ഇത്തരം രാഷ്ട്രീയ പാർട്ടികളും അവരെ പിന്തുണയ്ക്കുന്നവരും വിദ്യാർത്ഥികളുടെ ആശങ്കകളെ തങ്ങളുടെ പരാജയപ്പെട്ട രാഷ്ട്രീയ നിലനിൽപ്പിനായി ആയുധമാക്കുക മാത്രമാണ് ചെയ്യുന്നത്. 
- കെ എ സോളമൻ

Tuesday, 21 July 2026

ഉരുക്കു മുഷ്ടി പ്രയോഗിക്കണം

#ഉരുക്കുമുഷ്ടി #പ്രയോഗിക്കണം
ജന്തർമന്തറിൽ നടന്ന കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രകടനം പരീക്ഷാ സുതാര്യത സംബന്ധിച്ച പ്രാരംഭ ലക്ഷ്യത്തിനപ്പുറത്തേക്ക് കടന്നിരിക്കുന്നു. പുനർപരീക്ഷകൾ നടത്തുക, വിദ്യാർത്ഥികളുടെ പ്രവേശന പ്രക്രിയ സുഗമമാക്കുക തുടങ്ങിയ ചോദ്യപേപ്പർ ചോർച്ച വിവാദങ്ങൾ പരിഹരിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം നടപടികൾ സ്വീകരിച്ചെങ്കിലും വിദ്യാർത്ഥി ക്ഷേമത്തിനപ്പുറമുള്ള രാഷ്ട്രീയ അജണ്ടയായി മാറി പാറ്റകളുടെ പ്രകടനം.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി പോലുള്ള ആവശ്യങ്ങൾ ഘടനാപരമായ വിദ്യാഭ്യാസ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനപ്പുറം കേന്ദ്ര സർക്കാരിൻ്റെ പ്രതിച്ഛായ ഇല്ലാതാക്കുന്നതിനു ലക്ഷ്യമിട്ടുള്ളതാണ്.  ഔദ്യോഗിക സംവിധാനം ഭരണപരമായ പരാതികൾ പരിഹരിക്കാൻ ശ്രമിക്കുമ്പോൾ പാറ്റകൾ വിനാശകരമായ നിലപാടിലേക്ക്  മാറിയത് അപകടകരമാണ്. 

​പൊതു ക്രമത്തിനും ദേശീയ സ്ഥിരതയ്ക്കും ഈ പാറ്റാപ്രസ്ഥാനം ഭീഷണി ഉയർത്തുന്നത് തടയണം. ഇവരുടെ കുതന്ത്രങ്ങൾക്കെതിരെ ഉറച്ച നിയമ നിർവ്വഹണമാണ് വേണ്ടത്.  നിക്ഷിപ്ത അജണ്ടകൾ നടപ്പിലാക്കുന്നതിന് തീവ്രവാദ ഘടകങ്ങളും ബാഹ്യ താൽപ്പര്യ ഗ്രൂപ്പുകളും വിദ്യാർത്ഥികളുടെ ഉത്കണ്ഠകളെ ചൂഷണം ചെയ്യുന്നത് അനുവദിച്ചു കൂടാ. .  ജമ്മു കശ്മീരിന്റെ പദവിയെ ചുറ്റിപ്പറ്റിയുള്ള ആവശ്യങ്ങൾ വിഭജനവാദമാണ്.  കോൺഗ്രസ് പാർട്ടിയും സിജെപിയും തമ്മിലുള്ള ബാന്ധവം രാജ്യത്ത് അശാന്തി വളർത്തുന്ന ഘട്ടത്തിലെത്താൻ ഒരിക്കലും അനുവദിക്കരുത്. 

ഡൽഹിയിലെ സി ജെ പി-ഇണ്ടി സഖ്യ പ്രതിഷേധം  സൃഷ്ടിപരമായ വിദ്യാർത്ഥി പ്രതിഷേധമല്ല. ആയതിനാൽ ഭരണവും ദേശീയ ഐക്യവും സംരക്ഷിക്കുന്നതിന് പ്രക്ഷോഭകരെ ഉരുക്കുമുഷ്ടി കൊണ്ട് നേരിടേണ്ടിയിരിക്കുന്നു
- കെ എ സോളമൻ

Sunday, 19 July 2026

കാലുവാരൽ രാഷ്ട്രീയം

#കാലുവാരൽ #രാഷ്ട്രീയം
രണ്ടുമാസം മാത്രം മുഖ്യമന്ത്രി കസേരയിലിരുന്ന സതീശനെ പൂട്ടാൻ സ്വന്തം പാർട്ടിയിലെ ‘അടിയൊഴുക്ക് വിദഗ്ധർ’ വല നെയ്യുന്നത് കാണുമ്പോൾ അതിശയവും നിരാശയും ഒരുപോലെ തോന്നുന്നു. പത്തുവർഷത്തെ പിണറായി ഭരണത്തിന് ശേഷം ജനങ്ങൾ വൻ ഭൂരിപക്ഷത്തോടെ യുഡിഎഫിനെ അധികാരത്തിലേറ്റിയത് ഇത്തരം ഗ്രൂപ്പ് കളികൾ ആസ്വദിക്കാനായിരുന്നില്ല.

ഉമ്മൻചാണ്ടി അനുസ്മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളും, പുതുപ്പള്ളിയിലെ സ്മൃതികുടീര സന്ദർശന വേളയിൽ സ്വന്തം മുഖ്യമന്ത്രിയെ ‘ഏകാന്ത പഥികൻ’ ആക്കിയ സംഭവവും കോൺഗ്രസിനെ പൊതുസമൂഹത്തിന് മുന്നിൽ നാണംകെടുത്തുന്നതാണ്. പാർട്ടിയുടെ ആഭ്യന്തര ഭിന്നതകൾ മറച്ചുവയ്ക്കുന്നതിനുപകരം പരസ്യമായി പ്രകടിപ്പിക്കുന്ന സമീപനം ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശമാണ് നൽകുന്നത്.

പത്തുവർഷത്തെ പിണറായി ഭരണകാലത്ത് പല വിഷയങ്ങളിലും നിശബ്ദനായി നിന്ന മുതിർന്ന നേതാവ് വി. എം. സുധീരൻ ഇപ്പോൾ സ്വീകരിക്കുന്ന നിലപാടുകളും ആശയക്കുഴപ്പം സൃഷ്ടിക്കുന്നവയാണ്. ഒരേസമയം സതീശനെ പിന്തുണയ്ക്കുകയും കെ. സി. വേണുഗോപാലിനോട് അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന സമീപനം ചാനൽ ചർച്ചകൾക്ക് വിഷയമാകാമെങ്കിലും, പാർട്ടിക്ക് വ്യക്തമായ ദിശാബോധം നൽകുന്നില്ല.

പ്രതിപക്ഷത്തിന്റെയും ചില മാധ്യമങ്ങളുടെയും പിന്തുണയോടെ അരങ്ങേറുന്ന ഈ ആഭ്യന്തര പോര് യുഡിഎഫിന് വോട്ട് ചെയ്ത ജനങ്ങളോടുള്ള മാപ്പർഹിക്കാത്ത അവഗണനയാണ്. ജനങ്ങൾ പ്രതീക്ഷിച്ചത് കാര്യക്ഷമമായ ഭരണവും ബദൽ രാഷ്ട്രീയവുമായിരുന്നു; നേതാക്കളുടെ വ്യക്തിപരമായ ശക്തിപ്രകടനങ്ങളല്ല.

മറുവശത്ത്, കേരളത്തിന് യഥാർത്ഥത്തിൽ ഒരു മുഖ്യമന്ത്രിയുണ്ടോ എന്ന ചോദ്യം പോലും ഉയരുന്ന സാഹചര്യമാണ് ഇന്ന് കാണുന്നത്. തലസ്ഥാന നഗരത്തിലെ കാര്യങ്ങൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്ന ഒരു മേയർ ഉള്ളപ്പോൾ, സംസ്ഥാന ഭരണത്തിന്റെ നേതൃത്വം എവിടെയാണെന്ന് പലപ്പോഴും സംശയം തോന്നുന്നു. 

സ്വന്തം കുടുംബക്ഷേത്രം സന്ദർശിച്ചതിന്റെ പേരിൽ പോലും ചില തീവ്ര നിലപാടുകാർക്ക് മുന്നിൽ വിശദീകരണം നൽകേണ്ട അവസ്ഥയിലേക്ക് മുഖ്യമന്ത്രി എത്തുന്നത് നേതൃത്വത്തിന്റെ ദൗർബല്യമായാണ് വിലയിരുത്തപ്പെടുന്നത്. അതിന് ശക്തമായ മറുപടി നൽകാൻ കോൺഗ്രസിലെ നേതാക്കൾ പോലും മുന്നോട്ട് വരാത്തത് കൂടുതൽ അത്ഭുതപ്പെടുത്തുന്നു.

തലസ്ഥാനത്ത് കാര്യപ്രാപ്തിയുള്ള ഒരു മേയർ ഇല്ലായിരുന്നുവെങ്കിൽ അവിടുത്തെ സ്ഥിതി എന്താകുമായിരുന്നു? ഭരണത്തിന്റെ പല തലങ്ങളിലും ഉണ്ടാകുന്ന ശൂന്യതകൾ മറ്റ് ശക്തികൾക്ക് ഇടംനേടാനുള്ള സാഹചര്യം സൃഷ്ടിക്കുമായിരുന്നു.

ഇടതുമുന്നണിയുടെ വോട്ട് ബാങ്ക് പ്രീണന രാഷ്ട്രീയവും കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ കാലുവാരൽ രാഷ്ട്രീയവും ഒരുപോലെ കേരളത്തിന്റെ നിലവിലെ ഭരണ-രാഷ്ട്രീയ സാഹചര്യത്തിന്റെ ശാപങ്ങളായി മാറിയിരിക്കുകയാണ്. ജനങ്ങളുടെ വിശ്വാസവും പ്രതീക്ഷയും സംരക്ഷിക്കുന്നതിലല്ല, ആഭ്യന്തര തർക്കങ്ങളിലും പ്രീണന രാഷ്ട്രീയത്തിലും ഊർജം ചെലവഴിക്കുന്ന സമീപനം സംസ്ഥാനത്തിന്റെ പുരോഗതിക്ക് ഒരിക്കലും ഗുണകരമാകില്ല.
-കെ എ സോളമൻ

Thursday, 16 July 2026

സർക്കാർ നിയമലംഘകരെ സംരക്ഷിക്കുന്നു

#സർക്കാർ #നിയമലംഘകരെ #സംരക്ഷിക്കുന്നു.
പോലീസ് യൂണിഫോം ഉപയോഗിച്ച് നിയമലംഘനം നടത്തുന്നത് പൊതുജനവിശ്വാസത്തിന്റെയും ജനാധിപത്യ ഉത്തരവാദിത്തത്തിന്റെയും കാതലിനെയാണ് ബാധിക്കുന്നത്. ആലപ്പുഴ എംഎൽഎ എ.ഡി. തോമസ് ഉന്നയിച്ച ആരോപണങ്ങൾ, എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെ പ്രതിസ്ഥാനത്ത് നിർത്തുന്നു  നവകേരള പന്തിഭോജന ബസ് യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായ മർദ്ദിച്ചതിനും  കേസ് അട്ടിമറിക്കുന്നതിനും പിന്നിൽ അജിത് കുമാർ ആണെന്നു വ്യക്തം 

ഉന്നത പോലീസ് ഉദ്യോഗസ്ഥർ നിയമം അട്ടിമറിക്കുന്നതിൽ സജീവമായി ഏർപ്പെടുമ്പോൾ, അവർ യൂണിഫോമിന്റെ സ്ഥാപനപരമായ സമഗ്രത ഇല്ലാതാക്കുന്നു. അത്തരം നടപടികൾ ഭരണപരമായ ദുഷ്‌കൃത്യങ്ങളെ മറികടക്കാനും  പൗരന്മാരെ സംരക്ഷിക്കാനും ഉദ്ദേശിച്ചിട്ടുള്ള സ്ഥാപനങ്ങൾക്ക് തന്നെ നാണക്കേടായി മാറുകയും ചെയ്യുന്നു

അജിത് കുമാറിൻറെ കാര്യത്തിൽ​നിലവിലെ വി.ഡി. സതീശൻ ഭരണകൂടം പ്രകടിപ്പിക്കുന്ന വ്യക്തമായ മടിയും ഒട്ടും താൽപര്യമില്ലാത്ത സമീപനവും  ആശങ്കാജനകമാണ്. നിയമപരമായ സാങ്കേതികതകളുടെയും നടപടിക്രമ കാലതാമസത്തിൻ്റെയും  പിന്നിൽ മറഞ്ഞിരിക്കുന്നതു കുറ്റവാളികളായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന രീതിയാണ്.  

തെറ്റ് ചെയ്യുന്നവരെ  സംരക്ഷിക്കില്ലയെന്നു വാഗ്ദാനം  ചെയ്ത് അധികാരത്തിൽ വന്ന ഒരു ഭരണസംവിധാനത്തിൽ കുറ്റക്കാരനായ ഉദ്യോഗസ്ഥന് ഉടനടി അച്ചടക്ക നടപടിയിൽ നിന്ന് ഒഴിഞ്ഞുമാറാനും ഉന്നതതല ഡിജിപി സ്ഥാനക്കയറ്റത്തിലേക്ക് അടുക്കാനും എങ്ങനെ കഴിയുന്നു?. വ്യവസ്ഥാപിത അഴിമതിക്കും പോലീസ് ക്രൂരതയ്ക്കുമെതിരെ വേഗത്തിലുള്ളതും വിട്ടുവീഴ്ചയില്ലാത്തതുമായ നടപടിയാണ് യഥാർത്ഥ ഭരണത്തിന് വേണ്ടത്.

-കെ എ സോളമൻ

Tuesday, 14 July 2026

ഒരു പെൻഷൻ ട്രഷറി പുരാണം

#ഒരുപെൻഷൻട്രഷറി #പുരാണം!
​പെൻഷൻ വാങ്ങാൻ ട്രഷറിയിൽ കയറി ഇറങ്ങി ചെരുപ്പുകൾ തേഞ്ഞ ഒരു പെൻഷൻകാരൻ ചിന്തിക്കുകയാണ്: ഈ പെൻഷൻ നിയമങ്ങൾ ഉണ്ടാക്കുന്നത് തിരുവനന്തപുരത്തെ മന്ത്രിമാരാണോ, അതോ ലോക്കൽ ട്രഷറിയിലിരുന്നു ജോലി ചെയ്തു കോണുതിരിഞ്ഞ ഉദ്യോഗസ്ഥരോ? 

ഓരോ മാസം ചെല്ലുമ്പോഴും ട്രഷറിയിൽ പുതിയ നിയമമാണ് നമ്മേ കാത്തിരിക്കുന്നത്.
​കഴിഞ്ഞ വർഷത്തെ ഹിറ്റ് നിയമം ഓർമ്മയുണ്ടല്ലോ; ചെക്കിന് പുറകിൽ ഒപ്പിടുന്നതിന്റെ കൂടെ ഫോൺ നമ്പറും എഴുതണം! പണം കൈപ്പറ്റുന്നവന്റെ ഏഴാം തലമുറയെ വരെ ട്രാക്ക് ചെയ്യാനാണോ ഈ നമ്പറെന്ന് വ്യക്തമല്ല. ആർക്ക് വേണമെങ്കിലും ആരുടെ നമ്പർ വേണമെങ്കിലും എഴുതിവെക്കാവുന്ന ഈ ഡിജിറ്റൽ യുഗത്തിൽ, ഫോൺ നമ്പർ എഴുതിയാൽ എന്ത് തട്ടിപ്പാണ് ഒഴിവാകുന്നത് എന്ന് ചോദിക്കരുത്. എങ്കിലും പാവം പെൻഷൻകാർ പേനയും പോക്കറ്റിലിട്ട് നടന്ന് നമ്പറെഴുതി ആ കടമ്പ കടന്നു.

​എന്നാൽ ഇന്ന് പതിനാലാം തീയതി സംഭവിച്ചത് അതിലും മനോഹരമായ ഒന്നാണ്. പത്താം തീയതി കഴിഞ്ഞു ചെന്നാൽ ഒരു മാസത്തെ പലിശ കൂടി കിട്ടുമെന്ന് പണ്ട് ഏതോ പുണ്യാത്മാവായ ട്രഷറിഓഫീസർ പറഞ്ഞതു കൊണ്ടാണ് പതിനാലാം തീയതി വരെ കാത്തിരുന്ന് ട്രഷറിയിൽ എത്തിയത്. അവിടെ ചെന്നപ്പോഴാണ് ഇന്നത്തെ പുതിയ കണ്ടെത്തൽ അക്കൗണ്ടിംഗ് ഓഫീസർ വക.

​"ഭാര്യയുടെ ചെക്കിന്റെ പുറകിൽ പണം വാങ്ങാൻ വന്ന ഭർത്താവിന്റെ ഒപ്പ് ഭാര്യ സാക്ഷ്യപ്പെടുത്തിയിട്ടില്ല!"
​കഴിഞ്ഞ മാസം വരെ ഇല്ലാത്ത ഈ വിചിത്ര നിയമം കേട്ട് അന്തംവിട്ടു നിന്നു. ജോലിത്തിരക്ക് കാരണം ലോകം തിരിഞ്ഞു കിടക്കുകയാണെന്ന് ഭാവിക്കുന്ന അക്കൗണ്ടന്റിനെ തിരുത്താൻ പോയിട്ട് കാര്യമില്ലെന്നറിയാം. അതു കൊണ്ട് പതുക്കെ പറഞ്ഞു: "കഴിഞ്ഞ മാസം 14-ന് വന്നതാണ്, പുതിയ ജി.ഒ  അറിഞ്ഞില്ല സാർ സോറി മേഡം. അടുത്ത മാസം മുതൽ ഒപ്പ് സാക്ഷ്യപ്പെടുത്തി   കൊണ്ടുവരാം."

​പക്ഷേ ഓഫീസർക്ക് അത് അത്ര പോര എന്ന് തോന്നി. ചെക്കും മടക്കി വീട്ടിലേക്ക് ഓടിക്കാൻ തന്നെയായിരുന്നു പ്ലാൻ. എന്നാൽ താഴെയുള്ള ജീവനക്കാർക്ക് എവിടു ന്നോ ഒരു സിമ്പതി  
 "ഇദ്ദേഹം കഴിഞ്ഞ 10-20 കൊല്ലമായി ഇവിടെ കയറി കാല് തേഞ്ഞ ആളാണ് മാം." 

അങ്ങനെ അവർ പറഞ്ഞതു കൊണ്ട് മാത്രം ഭാര്യയുടെ ചെക്ക് പാസായി കിട്ടി! 

എൻറെയീ ഭാഗ്യം ലഭിക്കാൻ സാധ്യതയില്ലാത്ത, ഒപ്പ് അറ്റസ്റ്റ് ചെയ്യാതെ വരുന്ന മറ്റു മുട്ടുവേദനക്കാരുടെ അവസ്ഥ ആലോചിച്ചപ്പോൾ എന്താ ഒരു ആശ്വാസം.! 

​ഇനി അറിയാനുള്ള ആഗ്രഹം കൊണ്ട് ചോദിക്കുകയാണ്; പുതിയ യു.ഡി.എഫ് സർക്കാരിന്റെ ഒന്നാം നമ്പർ വികസന അജണ്ടയാണോ ഈ 'ഒപ്പ് സാക്ഷ്യപ്പെടുത്തൽ', അതോ ട്രഷറിയിൽ മാറിമാറി വരുന്ന ഉദ്യോഗസ്ഥരുടെ തലച്ചോറിൽ വിരിയുന്ന വിചിത്ര ചിന്തകളോ? 

മുൻപ് പേരും ഒപ്പും ഫോൺ നമ്പറും നൽകിയാൽ പാസായിരുന്ന ചെക്കിന്, ഇപ്പോൾ ഈ സാക്ഷ്യപ്പെടുത്തൽ കൊണ്ട് എന്ത് വലിയ സാമ്പത്തിക ക്രമക്കേടാണ് തടയാൻ പോകുന്നത്?
​ഇത്തരം ഉദ്യോഗസ്ഥർക്ക് ഇടയ്ക്കിടെ ഒരു മനുഷ്യത്വ ട്രെയിനിങ് കൊടുക്കുന്നത് നന്നായിരിക്കും.

 ഇപ്പോൾ കസേരയിലിരുന്ന് തിരിയുന്നവർ ഓർക്കേണ്ട ഒരു കാര്യുണ്ട്, നാളെ പെൻഷൻ പറ്റി ഈ വരിയിൽ വന്ന് നിൽക്കേണ്ടത് ഇതേ ആളുകൾ തന്നെയാണ്. പക്ഷേ ആയകാലത്ത്' ആർക്കാണ് ഒരിക്കൽ പ്രായമാകുമെന്നും പെൻഷൻ പറ്റുമെന്നും ഓർമ്മയുണ്ടാകുക?  സത്യം പറഞ്ഞാൽ എനിക്കും  സർവീസിൽ  ഇരുന്നപ്പോൾ ഒരിക്കലും പെൻഷൻ പറ്റില്ല എന്ന വിചാരമായിരുന്നു 

​പെൻഷൻകാരുടെ പ്രയാസം നീക്കാൻ ചില നൂതന ആശയങ്ങൾ സൗജന്യമായി നിർദ്ദേശിക്കാൻ സന്തോഷമേയുള്ളൂ. 

​പെൻഷൻകാരെ അനാവശ്യമായി ബുദ്ധിമുട്ടിക്കാതെ, ഡിജിറ്റൽ കാലത്തിനനുസരിച്ച് ട്രഷറി ജീവനക്കാരുടെ നിയമ നിർമ്മാണ ഭ്രാന്ത് അവസാനിപ്പിക്കാൻ താഴെ പറയുന്ന നൂതന മാർഗ്ഗങ്ങൾ നടപ്പിലാക്കാവുന്നതാണ്:

​(1)വൺ ടൈം ഓതറൈസേഷൻ' (One-Time Authorization): ഭാര്യയുടെ പെൻഷൻ ഭർത്താവോ, തിരിച്ചോ വാങ്ങാൻ വരികയാണെങ്കിൽ വർഷത്തിലൊരിക്കൽ മാത്രം ഒരു അംഗീകാര പത്രം (Authorization Letter) വാങ്ങി കമ്പ്യൂട്ടറിൽ അപ്‌ഡേറ്റ് ചെയ്യുക. ഓരോ മാസവും ചെക്കിന് പുറകിൽ പുതിയ ഒപ്പ് പരീക്ഷണങ്ങൾ നടത്തുന്നത് ഇതോടെ ഒഴിവാക്കാം.

​(2)ബയോമെട്രിക് ഡിജിറ്റൽ ഡിസ്പെൻസർ (Biometric Dispenser): ചെക്കും ഒപ്പും സാക്ഷ്യപ്പെടുത്തലും ഇല്ലാതെ, പെൻഷൻകാരന്റെ ആധാർ ലിങ്ക് ചെയ്ത വിരലടയാളം അല്ലെങ്കിൽ ഐറിസ് സ്കാൻ വഴി പണം കൈപ്പറ്റുന്ന ആളെ പെട്ടെന്ന് തിരിച്ചറിയാനുള്ള സംവിധാനം ലോക്കൽ ട്രഷറികളിൽ കൊണ്ടുവരുക.

​(3)ട്രഷറി ജീവനക്കാർക്ക് എംപതി ക്ലിനിക് (Empathy Training): കസ്റ്റമർ സർവീസിൽ കൊടുക്കുന്നതുപോലെ, ട്രഷറി ജീവനക്കാർക്ക് പെൻഷൻകാരോട് എങ്ങനെ മാന്യമായി പെരുമാറണം എന്നതിനെക്കുറിച്ച് നിർബന്ധിത പരിശീലനം നൽകുക.

വൃദ്ധജനങ്ങളോട് കരുണ കാണിക്കുക എന്നത് സാംസ്കാരസമ്പന്നമായ ഒരു സമൂഹത്തിന്റെ ലക്ഷണമാണ്. എന്തെങ്കിലും കാര്യത്തിനായി ട്രഷറിയിൽ വന്നാൽ വീണ്ടും വീട്ടിലേക്ക് തിരിച്ചോടിച്ച് കഷ്ടപ്പെടുത്തുന്ന ഈ റണ്ണിങ് റേസ്' രീതി ദയവായി അവസാനിപ്പിക്കുക. പെൻഷൻ എന്നത് ആരുടെയും ദാനമല്ല, അധ്വാനിച്ചതിന്റെ നീക്കിയിരിപ്പാണ് !
- കെ എ സോളമൻ

Sunday, 12 July 2026

ക്ലാസ് മുറികൾ സംരക്ഷിക്കപ്പെടണം

#ക്ലാസ്റൂമുകൾ #സംരക്ഷിക്കപ്പെടണം
സ്കൂൾ കാമ്പസുകളിൽ രാഷ്ട്രീയ പ്രവർത്തനങ്ങൾ, ബാഹ്യ കേഡർമാർ, പ്രത്യയശാസ്ത്ര പ്രചാരണങ്ങൾ എന്നിവ നിരോധിക്കാനുള്ള തമിഴ്‌നാട് സർക്കാരിന്റെ കർശന തീരുമാനം വളരെ പ്രശംസനീയമാണ്.  കുട്ടികളുടെ ഭാവി സംരക്ഷിക്കുന്നതിനുള്ള ഒരു അനിവാര്യമായ നടപടിയാണിത്.

പഠനം, വിമർശനാത്മക ചിന്ത, സ്വഭാവ രൂപീകരണം എന്നിവയ്ക്കായി മാത്രം സമർപ്പിച്ചിരിക്കുന്ന പവിത്രമായ ഇടങ്ങളായി ക്ലാസ് മുറികൾ തുടരണം. പുറത്തുനിന്നുള്ള രാഷ്ട്രീയക്കാരെയോ പാർട്ടി പ്രവർത്തകരെയോ സ്കൂളുകളിൽ പ്രവേശിക്കാൻ അനുവദിക്കുന്നത് അക്കാദമിക് മികവിൽ നിന്ന് ശ്രദ്ധ മാറ്റുകയും വോട്ട് ബാങ്ക് സമാഹരണത്തിനുള്ള വിളനിലങ്ങളായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ ദുരുപയോഗപ്പെടുത്തുകയും ചെയ്യുന്നു.

ബാഹ്യ രാഷ്ട്രീയ ഇടപെടലിനുള്ള വാതിലുകൾ അടച്ചുപൂട്ടുകയും ഔദ്യോഗിക ചുമതലയിലുള്ള തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്ക് മാത്രമേ സ്കൂളിൽ പ്രവേശിക്കാൻ കഴിയൂ എന്ന നയം ഉറപ്പാക്കുകയും വേണം.  എങ്കിൽ മാത്രമേ  യുവ മനസ്സുകൾക്ക് വളരാൻ കഴിയുന്ന നിഷ്പക്ഷവും സുരക്ഷിതവും അച്ചടക്കമുള്ളതുമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ കഴിയൂ..

​സജീവ രാഷ്ട്രീയം സ്കൂളുകളിലേക്ക് നുഴഞ്ഞുകയറുമ്പോൾ, 18 വയസ്സിന് താഴെയുള്ള വിദ്യാർത്ഥികളിൽ ഉണ്ടാകുന്ന ദോഷകരമായ ഫലങ്ങൾ ഗുരുതരവും ദീർഘകാലം നിലനിൽക്കുന്നതുമാണ്. ചെറുപ്രായത്തിൽ വിഷലിപ്തമായ രാഷ്ട്രീയ വൈരാഗ്യങ്ങൾക്ക് വിധേയമാകുന്നത് പലപ്പോഴും കുട്ടികളുടെ ആരോഗ്യകരമായ പ്രകടനങ്ങളെ ഇല്ലാതാക്കുന്നു.  പഠനത്തിലും വ്യക്തിഗത വളർച്ചയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, സ്കൂൾ രാഷ്ട്രീയം  അക്കാദമിക് കലണ്ടറിനെ തടസ്സപ്പെടുത്തുകയും  വിദ്യാർത്ഥികളുടെ  ശ്രദ്ധ .മാറിപ്പോകാൻ ഇടവരുത്തുകയും ചെയ്യും.

രാഷ്ട്രീയത്തിന്റെ അഴുക്കുചാലുകളിലേക്ക് കുട്ടികളെ തള്ളിവിടുന്നത് അവരുടെ ബാല്യകാല സമാധാനം കവർന്നെടുക്കുകയും വിദ്യാർത്ഥി സമൂഹത്തിനുള്ളിൽ ആഴത്തിലുള്ള വൈകാരികവും സാമൂഹികവുമായ വിള്ളലുകൾ സൃഷ്ടിക്കുകയും ചെയ്യും. ഈ രാഷ്ട്രീയ നിരോധനം ഒരു ദേശീയ മാതൃകയായി കാണുകയും നമ്മുടെ സ്കൂളുകളെ യഥാർത്ഥ പഠന ക്ഷേത്രങ്ങളായി സംരക്ഷിക്കുന്നതിന് കേരളമുൾപ്പെടെ മറ്റെല്ലാ സംസ്ഥാനങ്ങളും തയ്യാറാകുകയും വേണം

കെ എ സോളമൻ

Saturday, 11 July 2026

എസ് ജാനകി

#എസ് #ജാനകി
മലയാള ചലച്ചിത്ര സംഗീത ശാഖയ്ക്ക് നികത്താനാവാത്ത നഷ്ടം സമ്മാനിച്ചുകൊണ്ട് നമ്മെ വിട്ടുപിരിഞ്ഞ ആ പ്രിയ ഗായികയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം. 

പതിറ്റാണ്ടുകളോളം തന്റെ മധുരതരവും ഭാവസാന്ദ്രവുമായ ശബ്ദം കൊണ്ട് മലയാളികളുടെ ഹൃദയത്തിൽ കുടിയേറിയ അവർ പാടിയ ഓരോ ഗാനവും നമ്മുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. പ്രണയവും വിരഹവും ഭക്തിയും ആർദ്രതയുമെല്ലാം ആ ശബ്ദത്തിലൂടെ ഒഴുകിയിറങ്ങിയപ്പോൾ പിറന്നത് കാലത്തെ അതിജീവിക്കുന്ന അനശ്വരമായ സംഗീത വിരുന്നുകളാണ്.

 ഈണങ്ങളുടെ ലോകത്തുനിന്ന് അവർ വിടപറഞ്ഞെങ്കിലും, ആ ശബ്ദമാധുര്യം മലയാളി മനസ്സിനെ ഈറനണിയിച്ചും സാന്ത്വനിപ്പിച്ചും റേഡിയോ തരംഗങ്ങളിലും സംഗീത വേദികളിലും എന്നെന്നും അനശ്വരമായി നിലനിൽക്കും; തീരാത്ത ആ നഷ്ടത്തിലും ആ ഗാനങ്ങൾ വരുംതലമുറകൾക്കും വഴിവിളക്കായി മാറും.
- കെ എ സോളമൻ

Friday, 10 July 2026

സ്ത്രീകളുടെ സൗജന്യ യാത്ര

#സ്ത്രീകളുടെ_സൗജന്യ_യാത്ര
കെഎസ്ആർടിസി ബസുകളിലെ സൗജന്യ യാത്രയിലൂടെ സ്ത്രീകളെ യഥാർത്ഥത്തിൽ ശാക്തീകരിക്കുകയാണോ സർക്കാർ ചെയ്യുന്നത്, അതോ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഒരു പ്രത്യേക വിഭാഗത്തിന്റെ വോട്ട് ഉറപ്പാക്കാനുള്ള രാഷ്ട്രീയ തന്ത്രമാണോ ?

 സാധാരണ കെഎസ്ആർടിസി ബസുകൾ ഓടുന്നത് എൻ എച്ചിൽ ആണ് അല്ലാതെ ബൈറോഡുകളിൽ അല്ല. എൻ എച്ചിലൂടെ യാത്ര ചെയ്യുന്ന  ഉദ്യോഗസ്ഥരായ സ്ത്രീകൾക്ക്  സൗജന്യം ലഭിക്കുമ്പോൾ ഇവിടെ അർത്തുങ്കൽ , തൈക്കൽ, ഒറ്റമശ്ശേരി, അഴീക്കൽ, പള്ളിത്തോട് എന്നീ തീരമേഖലയിൽ നിന്ന് കൊച്ചി വരെ യാത്ര ചെയ്ത് പീലിംഗ്ഷെഡുകളിലും ടെക്സ്റ്റൈൽ ഷോപ്പുകളിലും ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ഒരു സൗജന്യവും ലഭിക്കുന്നില്ല അവർ യാത്ര ചെയ്യുന്നത്  സ്വകാര്യ ബസുകളിലും മറ്റു കോൺട്രക്ട് വാഹനങ്ങളിലും ആണ്. അതായത് എല്ലാ സ്ത്രീകൾക്കും ബസ് യാത്ര സൗജന്യം ലഭിക്കുന്നില്ല. അതുകൊണ്ട് സൗജന്യ യാത്ര സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമാണെന്ന് കരുതാൻ ആവില്ല

സ്ത്രീകളുടെ സുരക്ഷ, വിദ്യാഭ്യാസം, തൊഴിൽ, തുല്യവേതനം, സ്വയംപര്യാപ്തത എന്നിവ ഉറപ്പാക്കുകയാണ് യഥാർത്ഥ സ്ത്രീശാക്തീകരണം. എന്നാൽ അതിനുപകരം, ഒരു വിഭാഗത്തിന് മാത്രം സൗജന്യ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുന്നത് ശാക്തീകരണത്തിന്റെ യഥാർത്ഥ ലക്ഷ്യത്തെ തന്നെ ഇല്ലാതാക്കുന്നു. 

 സഹായം ആവശ്യമുള്ളത് സ്ത്രീകൾ മാത്രമല്ല; സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പുരുഷന്മാരും, വിദ്യാർത്ഥികളും, വയോജനങ്ങളും, ഭിന്നശേഷിക്കാരും സമൂഹത്തിലുണ്ട്. അതിനാൽ സഹായത്തിന്റെ മാനദണ്ഡം ലിംഗമല്ല, സാമ്പത്തികവും സാമൂഹികവുമായ ആവശ്യകതയായിരിക്കണം. പുരുഷന്മാർക്ക് സൗജന്യം ഏർപ്പെടുത്തിയാൽ ആ പണം അവർ മദ്യപിച്ച് നശിപ്പിക്കും എന്ന് ഒരു മോശപ്പെട്ട ചിന്താഗതിയും ഇത്തരം തീരുമാനത്തിന് പിന്നിലുണ്ട്. പുരുഷന്മാരെ ഒന്നടങ്കം കുടുംബം നോക്കാത്തവരും മദ്യപാനികളുമായി ചിത്രീകരിക്കുന്നത് നവോത്ഥാനക്കാർക്കും പുതുയുഗവക്താക്കൾക്കും ഒരുപോലെ ചേർന്ന നടപടിയല്ല

ഇന്ന് നിരന്തരം പറയപ്പെടുന്ന ജെൻഡർ ഇക്വാളിറ്റി എന്ന ആശയം, അവകാശങ്ങളിലും അവസരങ്ങളിലും തുല്യത ഉറപ്പാക്കുക എന്നതാണ്. എന്നാൽ ഒരു ലിംഗത്തിന് മാത്രം സ്ഥിരമായ ആനുകൂല്യങ്ങൾ നൽകുകയും മറ്റുള്ളവരെ പൂർണമായും ഒഴിവാക്കുകയും ചെയ്യുന്നത് സമത്വത്തിന്റെ ആശയത്തോട് പൊരുത്തപ്പെടുന്നില്ല. തുല്യത എന്നത് പ്രത്യേക പരിഗണനയല്ല; നീതിയുക്തമായ പരിഗണനയാണ്.

ഇത്തരം പ്രഖ്യാപനങ്ങൾ പലപ്പോഴും തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഉയർന്നുവരുന്നത് എന്നതും പൊതുജനങ്ങൾ ശ്രദ്ധിക്കുന്ന കാര്യമാണ്. അതിനാൽ, സാമൂഹിക പരിഷ്കാരത്തേക്കാൾ രാഷ്ട്രീയ നേട്ടമാണ് ഇതിന്റെ പ്രധാന ലക്ഷ്യമെന്ന സംശയം ഉയരുന്നത് സ്വാഭാവികമാണ്. 
ദീർഘകാല വികസന പദ്ധതികൾക്ക് പകരം ഉടനടി ജനപ്രീതി നേടുന്ന സൗജന്യ പ്രഖ്യാപനങ്ങൾ ജനാധിപത്യത്തെ ക്ഷേമരാഷ്ട്രീയത്തിൽ നിന്ന് വോട്ട് ബാങ്ക് രാഷ്ട്രീയത്തിലേക്ക് നയിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നു.

സ്ത്രീകളെ ശക്തരാക്കേണ്ടത് സൗജന്യ യാത്രയിലൂടെ അല്ല; മികച്ച വിദ്യാഭ്യാസം, സുരക്ഷിതമായ പൊതുസ്ഥലങ്ങൾ, കൂടുതൽ തൊഴിലവസരങ്ങൾ, സംരംഭകത്വത്തിന് പിന്തുണ, മികച്ച പൊതുഗതാഗത സംവിധാനം എന്നിവയിലൂടെയാണ്. അവയാണ് സ്ത്രീകളുടെ ആത്മവിശ്വാസവും സാമ്പത്തിക സ്വാതന്ത്ര്യവും വർധിപ്പിക്കുന്നത്. അതുകൊണ്ട്, സ്ത്രീകൾക്ക് മാത്രമായി സൗജന്യ യാത്ര നൽകുന്നത് യഥാർത്ഥ സ്ത്രീശാക്തീകരണത്തിന്റെ പ്രതീകമല്ലെന്ന നിലപാടാണ് സ്വാഗതം ചെയ്യേണ്ടത്. 

 ക്ഷേമപദ്ധതികൾ ലിംഗാടിസ്ഥാനത്തിലല്ല, ആവശ്യകതയുടെയും നീതിയുടെയും അടിസ്ഥാനത്തിലായിരിക്കണം. അപ്പോഴാണ് ജെൻഡർ സമത്വവും സാമൂഹിക നീതിയും ഒരുപോലെ സംരക്ഷിക്കപ്പെടുക.
- കെ എ സോളമൻ

Thursday, 9 July 2026

ലഹരി മാഫിയയുടെ പിടിയിൽ കേരളം ?

#ലഹരിമാഫിയയുടെ #പിടിയിൽകേരളം?
​കേരളത്തിൽ സമീപകാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട 'ഓപ്പറേഷൻ തൂഫാൻ' പോലുള്ള റെയ്ഡുകളും രജിസ്റ്റർ ചെയ്യപ്പെടുന്ന മയക്കുമരുന്ന് കേസുകളും സംസ്ഥാനത്ത് ലഹരി മാഫിയ എത്രത്തോളം ആഴത്തിൽ വേരൂന്നിയിരിക്കുന്നു എന്നതിന്റെ ഞെട്ടിക്കുന്ന തെളിവാണ്. 

ഡെലിവറി ബോയ്സിന്റെ വേഷമണിഞ്ഞ് പോലും മയക്കുമരുന്ന് ഏജന്റുമാർ നമ്മുടെ വിദ്യാലയ പരിസരങ്ങളിലും പൊതുവിടങ്ങളിലും സ്വൈര്യവിഹാരം നടത്തുന്നു എന്ന കണ്ടെത്തൽ അതീവ ഭീതിജനകമാണ്. ഒരു തലമുറയെയാകെ മയക്കുമരുന്നിന്റെ അടിമകളാക്കി മാറ്റുന്ന ഈ വിപത്തിനെ തുടച്ചുനീക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കുന്നു എന്ന് സർക്കാർ അവകാശപ്പെടുമ്പോഴും, ലഹരി ശൃംഖലകൾ ഇത്രയധികം വളരാൻ അനുവദിച്ച വ്യവസ്ഥിതിയുടെ പരാജയം ഇവിടെ പ്രകടമാകുന്നു. 

നിയമപാലകരുടെ കൺമുന്നിൽ വേഷപ്രച്ഛന്നരായി മാഫിയാ സംഘങ്ങൾ കറങ്ങിനടന്നിട്ടും അത് മുൻകൂട്ടി തടയാൻ കഴിയാതിരുന്ന ഇന്റലിജൻസ് സംവിധാനങ്ങളുടെ വീഴ്ച അപലപനീയമാണ്. ​ഇത്തരം സാമൂഹിക വിപത്തുകൾ സംസ്ഥാനത്തെ വിഴുങ്ങുമ്പോൾ, മുൻ ഭരണാധികാരികളുടെ നിസ്സംഗതയും അഴിമതിയും ഈ തകർച്ചയുടെ ആക്കം കൂട്ടിയിട്ടുണ്ട്.

 ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടിയിരുന്നവർ ഭരണം കൈവിട്ടപ്പോൾ കൊള്ളമുതലിന്മേൽ അടയിരുന്ന് സുഖിക്കുന്ന കാഴ്ചയാണ് കേരളംകാണുന്നത്.  ഭരണസിരാകേന്ദ്രങ്ങളിലിരുന്നവർ ലഹരി മാഫിയകൾക്കും കുറ്റവാളികൾക്കും തണലൊരുക്കുകയും സ്വന്തം പോക്കറ്റ് വീർപ്പിക്കാൻ ജനവിരുദ്ധ ശക്തികളുമായി കൂട്ടുകൂടുകയും ചെയ്തു. 

കോടികളുടെ അഴിമതിയിലും കൊള്ളയിലും മുഴുകി, സംസ്ഥാനത്തെ യുവതലമുറയുടെ ഭാവി ഇരുട്ടിലാക്കിയ മുൻ ഭരണാധികാരികൾക്ക് ഇത്രയധികം കേസുകൾ പിടിക്കപ്പെടുമ്പോഴും യാതൊരുവിധ ലജ്ജയോ കുറ്റബോധമോ തോന്നുന്നില്ല എന്നത് അങ്ങേയറ്റം പരിതാപകരവും ജനാധിപത്യ മൂല്യങ്ങളോടുള്ള വെല്ലുവിളിയുമാണ്.
- കെ എ സോളമൻ

Tuesday, 7 July 2026

താരവിവാദം ന്യൂ എഡിഷൻ

#താരവിവാദം: #ന്യൂഎഡിഷൻ
​ഒരു ഫോൺ സംഭാഷണം അതിന്റെ സ്വകാര്യത കാത്തുസൂക്ഷിക്കാതെ റെക്കോർഡ് ചെയ്ത് പൊതുസമൂഹത്തിന് മുന്നിൽ എത്തിച്ചത് തികച്ചും അനുചിതമായ ഒരു നടപടിയായി വിലയിരുത്താം. സിനിമയ്ക്കുള്ളിലെ സുഹൃത്തുക്കൾ തമ്മിൽ സംസാരിക്കുനത് ഔദ്യോഗികമായോ അതീവ ജാഗ്രതയോടെയോ ആയിരിക്കണമെന്നില്ല.

 രമേശ് പിഷാരടിയെപ്പോലെ ജനപ്രിയനായ ഒരു കലാകാരൻ തന്റെ സഹപ്രവർത്തകയുമായി നടത്തിയ ആത്മബന്ധത്തോടെയുള്ള ഒരു സാധാരണ സംഭാഷണത്തെ ഈ രീതിയിൽ ദുരുപയോഗം ചെയ്തത് വ്യക്തിപരമായ ചതിയായി മാത്രമേ കാണാൻ കഴിയൂ. രാഷ്ട്രീയമായോ വ്യക്തിപരമായോ ഒരാളെ തകർക്കാൻ ഇത്തരം കുറുക്കുവഴികൾ ഉപയോഗിക്കുന്നത് സിനിമയിലെ ആരോഗ്യകരമായ സൗഹൃദങ്ങൾക്ക് വലിയ തിരിച്ചടിയാണ്.

​പണ്ട് തന്റെ പ്രസവം പോലും സിനിമയ്ക്കായി നാലുക്യാമറ വെച്ച് ചിത്രീകരിക്കാൻ തയ്യാറായ നടി  ഇപ്പോൾ പെട്ടെന്ന് ധാർമ്മികതയുടെ വക്താവായി ചമഞ്ഞ് ഇങ്ങനെയൊരു ചാരിത്ര്യപ്രസംഗം നടത്തുന്നത് തികഞ്ഞ അസംബന്ധമായി വ്യാഖ്യാനിക്കണം. സ്വന്തം നേട്ടങ്ങൾക്കായി എന്തിനും തയ്യാറാകുന്നവർ മറ്റുള്ളവരുടെ സ്വകാര്യതയെ പരസ്യമാക്കി വേട്ടയാടാൻ ശ്രമിക്കുന്നത് അല്പം കടന്നുപോയി.. സിനിമ മേഖലയിലെ ആഭ്യന്തര കാര്യങ്ങൾ പരസ്പരം ചർച്ച ചെയ്ത് തീർക്കുന്നതിന് പകരം, അതിനെ ഒരു വിവാദമാക്കി മാറ്റി പൊതുസമൂഹത്തിൽ വ്യക്തിഹത്യ നടത്താൻ ശ്രമിച്ച നടിയുടെ ഈ പ്രവൃത്തി വിമർശിക്കപ്പെടേണ്ടതു തന്നെയാണ്.
സിനിമാതാരങ്ങളോടുള്ള അമിതമായ താല്പര്യവും കൗതുകവുമാണ് ഇത്തരം വിവാദങ്ങൾക്ക് ഇത്രയധികം പ്രചാരം ലഭിക്കാൻ പ്രധാന കാരണം. വെള്ളിത്തിരയിലെ നായകന്മാരെയും നായികമാരെയും സ്വന്തം കുടുംബാംഗങ്ങളെപ്പോലെ കാണുന്ന മലയാളി, അവരുടെ സ്വകാര്യ ജീവിതത്തിലെ വീഴ്ചകളെയും തർക്കങ്ങളെയും വലിയ ചർച്ചാവിഷയമാക്കുന്നു.
​താരസംഘടനയായ എഎംഎംഎയെ സംബന്ധിച്ചിടത്തോളം, അത് അതിന്റെ അംഗങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഒരു സംഘടന എന്നല്ലാതെ കേരളത്തിലെ ജനങ്ങൾക്ക് എന്തെങ്കിലും പ്രയോജനം അതുകൊണ്ട് ഉണ്ടാകുന്നില്ല. അവശത അനുഭവിക്കുന്ന കലാകാരന്മാർക്ക് നൽകുന്ന കൈനീട്ടവും ചികിത്സാ സഹായവും വലിയൊരു കാരുണ്യപ്രവർത്തിയാണെങ്കിലും, സംഘടനയ്ക്കുള്ളിലെ ആഭ്യന്തര തർക്കങ്ങളും ഇത്തരം വിവാദങ്ങളും പൊതുസമൂഹത്തിന് മുന്നിൽ അതിന്റെ പ്രതിച്ഛായ തകർക്കുന്നുവെന്നതിൽ തർക്കമില്ല. 
-കെ എ സോളമൻ

Monday, 6 July 2026

പി എസ് സി അഴിമതിയും ഭരണകൂട വഞ്ചനയും

#പിഎസ്‌സി #അഴിമതിയും #ഭരണകൂടവഞ്ചനയും
​കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെ എ എസ്) ഉൾപ്പെടെയുള്ള ഉന്നത പരീക്ഷകളിൽ പോലും ക്രമക്കേടുകൾ നടന്നത് ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളോടുള്ള ക്രൂരമായ ചതിയാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലമായി സംസ്ഥാനം ഭരിച്ച സർക്കാരുകളുടെയും മന്ത്രിമാരുടെയും മൂക്കിനു താഴെയാണ് ഇത്രയും വലിയ കെടുകാര്യസ്ഥതയും ജനവഞ്ചനയും അരങ്ങേറിയത്. 

ഭരണപരമായ മേൽനോട്ടം വഹിക്കേണ്ട മന്ത്രിമാരും, പിഎസ്‌സിയുടെ സുതാര്യത കാത്തുസൂക്ഷിക്കേണ്ട ഉന്നത ഉദ്യോഗസ്ഥരും കാട്ടിയ നിസ്സംഗതയും പരോക്ഷമായ പങ്കാളിത്തവും മാപ്പർഹിക്കാത്ത കുറ്റമാണ്. നിസ്സഹായരായ ഉദ്യോഗാർത്ഥികളുടെ കഠിനാധ്വാനത്തെക്കാൾ സ്വന്തക്കാർക്കും രാഷ്ട്രീയ സ്വാധീനമുള്ളവർക്കും പിൻവാതിൽ നിയമനം ഉറപ്പാക്കാൻ ഉദ്യോഗസ്ഥ-ഭരണ നേതൃത്വം ഒത്തുകളിച്ചുവെന്നത് ജനാധിപത്യ സംവിധാനത്തിന് വലിയ നാണക്കേടാണ്.

​ഈ തട്ടിപ്പുകൾക്ക് പിന്നിൽ പ്രവർത്തിച്ച രാഷ്ട്രീയ യജമാനന്മാരെയും, ഫയലുകളിൽ ഒപ്പുവെച്ച് ക്രമക്കേടുകൾക്ക് കൂട്ടുനിന്ന ഉന്നത ഉദ്യോഗസ്ഥരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ അടിയന്തരവും ശക്തവുമായ അന്വേഷണം അനിവാര്യമാണ്.
കേവലം താഴ്ന്ന റാങ്കിലുള്ള ജീവനക്കാരെ മാത്രം ബലിയാടാക്കി യഥാർത്ഥ സൂത്രധാരന്മാരായ മന്ത്രിമാരെയും ഐഎഎസ് ഉദ്യോഗസ്ഥരെയും സംരക്ഷിക്കാനുള്ള നീക്കങ്ങൾ അനുവദിക്കാൻ പാടില്ല. 

പരീക്ഷാ നടത്തിപ്പിലെ സുരക്ഷാ വീഴ്ചകൾ, ചോദ്യപേപ്പർ ചോർച്ച, മാർക്ക് തിരിമറി എന്നിവ സമഗ്രമായി അന്വേഷിച്ച് കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണം. എങ്കിൽ മാത്രമേ തകർന്നടിഞ്ഞ പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കാനും, വിയർപ്പൊഴുക്കി പഠിച്ച യഥാർത്ഥ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് നീതി ഉറപ്പാക്കാനും സാധിക്കുകയുള്ളൂ.
- കെ എ സോളമൻ

Friday, 3 July 2026

യാഥാർത്ഥ്യങ്ങൾ കാണാത്ത കവി പുംഗവൻ

#യാഥാർത്ഥ്യങ്ങൾ #കാണാത്ത #കവിപുംഗവൻ  
​കേരളത്തിലെ നിർമാണ മേഖലയിൽ ഉൾപ്പെടെ വലിയൊരു പങ്ക് ഇതരസംസ്ഥാന തൊഴിലാളികളാണെന്നതും അവർ വഴി കോടിക്കണക്കിന് രൂപ 'റിവേഴ്സ് റെമിറ്റൻസ്' ആയി മറ്റ് സംസ്ഥാനങ്ങളിലേക്ക് ഒഴുകുന്നു എന്നതും തികച്ചും വസ്തുതാപരമായ കാര്യങ്ങളാണ്. ഒരു ഭരണാധികാരി എന്ന നിലയിൽ സംസ്ഥാനത്തിൻ്റെ ധനസ്ഥിതിയെയും ആഭ്യന്തര വിപണിയെയും ബാധിക്കുന്ന ഇത്തരം ഗൗരവമേറിയ വിഷയങ്ങൾ നിയമസഭയിൽ ചർച്ച ചെയ്യാനും ആവശ്യമായ നിയന്ത്രണങ്ങൾ നിർദ്ദേശിക്കാനും മുഖ്യമന്ത്രിക്ക് പൂർണ്ണമായ അവകാശവും ബാധ്യതയുമുണ്ട്. 

ഇതിനെ കേവലം ഇതര സംസ്ഥാന തൊഴിലാളി അധിക്ഷേപമായി ചിത്രീകരിച്ച് സാംസ്കാരിക നായക പരിവേഷത്തോടെ സച്ചിദാനന്ദൻ നടത്തുന്ന രോഷപ്രകടനം യാഥാർത്ഥ്യങ്ങളോടുള്ള കണ്ണ് അടയ്ക്കലാണ്. ദീർഘകാലം ഭരണകൂട അനുകൂല നിലപാടുകളിൽ അഭയം കണ്ടെത്തിയ ആൾ, തനിക്കുണ്ടെന്നു കരുതുന്ന വിമർശന സ്വാതന്ത്ര്യം കേരള
മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കാനുമുള്ള ലൈസൻസായി ദുരുപയോഗം ചെയ്യുന്നത് തികച്ചും അപലപനീയമാണ്.

​കേരളത്തിലെത്തുന്ന ഇതരസംസ്ഥാന തൊഴിലാളികളിൽ വലിയൊരു വിഭാഗം കഠിനാധ്വാനികളാണെങ്കിലും, അവരിൽ ചിലർ പെരുമ്പാവൂർ ഉൾപ്പെടെയുള്ള മേഖലകളിൽ കാട്ടിക്കൂട്ടുന്ന സാമൂഹിക വിരുദ്ധ-സംസ്കാരശൂന്യമായ പ്രവർത്തനങ്ങളെയും ക്രിമിനൽ പശ്ചാത്തലങ്ങളെയും കുറിച്ച് മുഖ്യമന്ത്രി ഒന്നും പരാമർശിച്ചിരുന്നില്ല എന്നതാണ് വസ്തുത. മയക്കുമരുന്ന് കടത്ത്, ഭവനഭേദനം, മറ്റ് അനാശാസ്യ പ്രവർത്തനങ്ങൾ എന്നിവയ്‌ക്കൊപ്പം വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് രാജ്യത്തിന് പുറത്തുനിന്നുള്ളവർ പോലും ഇവിടെ തമ്പടിക്കുന്നു എന്ന ഗുരുതരമായ കണ്ടെത്തലുകൾ പുറത്തുവരുന്ന സാഹചര്യത്തിൽ, കർശനമായ നിയന്ത്രണങ്ങളും നിരീക്ഷണങ്ങളും കൊണ്ടുവരേണ്ടത് അനിവാര്യമാണ്.

 സംസ്ഥാനത്തിൻ്റെ സുരക്ഷയും സാമ്പത്തിക ഭദ്രതയും മുൻനിർത്തി മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയെ വസ്തുതാപരമായി കാണാതെ, കേവലം ഒരു വിഷയവും പൊക്കിപ്പിടിച്ച് പുതിയ മുഖ്യമന്ത്രിയെ ഇളക്കാൻ വേണ്ടി മാത്രം രംഗത്തിറങ്ങുന്ന സച്ചിദാനന്ദൻ്റെ നിലപാട് തികച്ചും രാഷ്ട്രീയ പ്രേരിതവും ജനവിരുദ്ധവുമാണ്.
-കെ എ സോളമൻ

Wednesday, 1 July 2026

വിദ്യാഭ്യാസ രംഗത്ത് അടിയന്തരം മാറ്റം അനിവാര്യം


#വിദ്യാഭ്യാസരംഗത്ത് അടിയന്തര മാറ്റം അനിവാര്യം
​നിലവിലെ വിദ്യാഭ്യാസരംഗത്തെ വലിയൊരു മാഫിയയായി മാറിയിരിക്കുന്ന കോച്ചിംഗ് സെന്ററുകളെയും ഇന്റഗ്രേറ്റഡ് സ്കൂളുകളെയും നിയന്ത്രിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കങ്ങൾ അങ്ങേയറ്റം സ്വാഗതാർഹവും കാലഘട്ടത്തിന്റെ ആവശ്യവുമാണ്. കുട്ടികളുടെ ചിന്താശേഷിയെയും സർഗ്ഗാത്മകതയെയും തളർത്തുന്ന മൾട്ടിപ്പിൾ ചോയ്സ്  ചോദ്യസമ്പ്രദായം പൂർണ്ണമായും ഒഴിവാക്കി, വിവരണാത്മക ചോദ്യങ്ങളും  ഡെറിവേഷനുകളും, പ്രോബ്ലങ്ങളും ഉൾപ്പെടുത്തിയുള്ള പരീക്ഷാ രീതികൾ അടിയന്തരമായി നടപ്പിലാക്കേണ്ടതുണ്ട്. 

കാണാതെ പഠിച്ച് പരീക്ഷ എഴുതുന്ന രീതി വിദ്യാർത്ഥികളുടെ അടിസ്ഥാന എഴുത്തുവിവരത്തെപ്പോലും ദോഷകരമായി ബാധിക്കുന്നു എന്ന യാഥാർത്ഥ്യം ഉൾക്കൊണ്ട് ഒരു ദേശീയ നിയമം എത്രയും വേഗം കൊണ്ടുവരേണ്ടതുണ്ട്. സിനിമാ-ക്രിക്കറ്റ് താരങ്ങളെ വെച്ചുള്ള ടോപ്പർ പരസ്യങ്ങൾ നിരോധിക്കുന്നതും, അധ്യാപക യോഗ്യതയും യഥാർത്ഥ വിജയനിരക്കും വെളിപ്പെടുത്താൻ കോച്ചിംഗ് സെന്ററുകളെ നിർബന്ധിതരാക്കുന്നതും ഈ രംഗത്തെ വഞ്ചനകൾക്ക് അറുതിവരുത്തും.

​സ്കൂളുകളുടെ പ്രവർത്തന രീതികൾ പരിഷ്കരിച്ച്, കുറ്റമറ്റ പരീക്ഷകളിലൂടെ യഥാർത്ഥ മിടുക്കരെ പ്രൊഫഷണൽ കോഴ്സുകളിലേക്ക് തിരഞ്ഞെടുക്കുന്ന സുതാര്യമായ രീതിയാണ് രാജ്യത്തിന് വേണ്ടത്. മെട്രോ നഗരങ്ങളിലെ വൻകിട കോച്ചിംഗ് സെന്ററുകളിൽ ലക്ഷങ്ങൾ മുടക്കാൻ കഴിയാത്തതു കൊണ്ട് മാത്രം അർഹമായ അവസരങ്ങൾ നഷ്ടപ്പെടുന്ന ഗ്രാമീണ മേഖലയിലെ നിർദ്ധനരും മിടുക്കരുമായ ലക്ഷക്കണക്കിന് കുട്ടികൾക്ക് കേന്ദ്രസർക്കാരിന്റെ ഈ പുതിയ ഇടപെടൽ വലിയൊരു പ്രത്യാശയാണ് നൽകുന്നത്.

 പണക്കൊഴുപ്പുള്ള കോച്ചിംഗ് മാഫിയകളുടെ ചൂഷണത്തിൽ നിന്ന് നമ്മുടെ വരുംതലമുറയെയും രാജ്യത്തിന്റെ വിദ്യാഭ്യാസ മൂല്യങ്ങളെയും സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള കേന്ദ്ര സർക്കാരിന്റെ ഈ വിപ്ലവാത്മകമായ നീക്കങ്ങൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്നു.

- കെ എ സോളമൻ


K A Solaman, Kaithakkal, SL Puram PO, Alappuzha DT, Kerala 688523
Ph 9142020185
(കെ എ സോളമൻ, എസ് എൽ പുരം)

Tuesday, 30 June 2026

പാവപ്പെട്ടവരുടെ കണ്ണീരും മുന്നണികളുടെ രാഷ്ട്രീയവും

#പാവപ്പെട്ടവരുടെ കണ്ണീരും #മുന്നണികളുടെ രാഷ്ട്രീയവും.
ഭരണചക്രം തിരിക്കുന്ന ഐക്യജനാധിപത്യ മുന്നണി പാവപ്പെട്ടവന്റെ സംരക്ഷകരെന്ന ലേബലിൽ അധികാരത്തിലേറുകയും, എന്നാൽ പ്രവൃത്തിയിൽ ജനങ്ങളെ കബളിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഇടതു ഭരണകാലത്ത് പൊതുമരാമത്ത് ജോലികൾ കൊട്ടേഷൻ നൽകാതെ കയ്യടക്കി വെച്ചിരുന്ന ഊരാളുങ്കൽ സൊസൈറ്റിയെ യുഡിഎഫ് സർക്കാർ പിന്തുണയ്ക്കുന്നത് കാണുമ്പോൾ തന്നെ ഇത് വ്യക്തം

 സാധാരണക്കാരന് മെച്ചപ്പെട്ട വിദ്യാഭ്യാസവും തൊഴിലും നൽകി അവരെ സ്വയംപര്യാപ്തരാക്കുന്നതിന് പകരം, അനാവശ്യ സമരങ്ങളിലൂടെയും അക്രമ രാഷ്ട്രീയത്തിലൂടെയും കലാലയങ്ങളെ തങ്ങളുടെ സ്വാർത്ഥലാഭത്തിനുള്ള താവളങ്ങളാക്കി മാറ്റാനാണ്  മുന്നണികൾ ശ്രമിക്കുന്നത്. കേന്ദ്രാവിഷ്കൃതമായ പി.എം. ശ്രീ സ്കൂൾ പോലുള്ള ആധുനിക വിദ്യാഭ്യാസ പദ്ധതികളെ രാഷ്ട്രീയ തിമിരം ബാധിച്ച് എതിർക്കുന്ന ഇവർ, സാധാരണക്കാരുടെ കുട്ടികൾക്ക് മികച്ച വിദ്യാലയങ്ങൾ നിഷേധിക്കുകയാണ്. 

സ്വന്തം മക്കളെയും ബന്ധുക്കളെയും വിദേശ സർവകലാശാലകളിലും വൻകിട സ്വകാര്യ സ്ഥാപനങ്ങളിലും അയച്ച് ഉന്നതപഠനവും പദവികളും ഉറപ്പാക്കുമ്പോൾ, അണികളാകാൻ വിധിക്കപ്പെട്ട പാവപ്പെട്ടവരുടെ മക്കൾക്ക് കൊടിപിടിക്കാനും തെരുവിൽ ചോരചിന്താനും മാത്രമാണ് ഇവർ അവസരമൊരുക്കുന്നത്. 

 നിലവാരമുള്ള സർക്കാർ--എയിഡഡ് കോളേജുകളെയും സർവകലാശാലകളെയും നോക്കുകുത്തികളാക്കി  സിനിമാ-കായിക താരങ്ങളുടെയും കോർപ്പറേറ്റുകളുടെയും വഴിവിട്ട പരസ്യങ്ങൾക്കും അശാസ്ത്രീയ വിദ്യാഭ്യാസ രീതികൾക്കും പിന്തുണ നൽകുകയാണ് ഭരണ- പ്രതിപക്ഷങ്ങൾ

കോമേഴ്സ് പഠനമാണ് രക്ഷപ്പെടാനുള്ള ഏക മാർഗ്ഗം  എന്ന രീതിയിൽ പരസ്യം ചെയ്യുന്ന ഇലാൻസ് -മമ്മൂട്ടിക്കും ലക്ഷ്യ-മോഹൻലാലിനും സഞ്ജു സാംസണിനും എതിരെ ഒരു വാക്ക് മിണ്ടാൻ ഒരു നേതാവിന്റെയും നാവു പൊങ്ങാത്തത് മുന്നണികളുടെ പച്ചയായ കാപട്യമാണ് തെളിയിക്കുന്നത്.

​മുമ്പ് അധികാരത്തിലിരുന്നവരുടെ വീഴ്ചകളെ ജനമധ്യത്തിൽ തുറന്നുകാട്ടേണ്ട നിലവിലെ ഭരണകക്ഷി . പാവപ്പെട്ടവരുടെ പക്ഷത്താണെന്ന് വാചകമടിക്കുന്നതല്ലാതെ, മുൻ സർക്കാരിൻ്റെ ജനദ്രോഹ നയങ്ങൾ തന്നെ പിന്തുടരുകയാണ്.

 ഗ്രാമീണ മേഖലയിലെ നിർധനരായ കുട്ടികൾക്ക് മെഡിക്കൽ പ്രവേശനം ഉൾപ്പെടെയുള്ള ഉന്നതവിദ്യാഭ്യാസ അവസരങ്ങൾ ഇല്ലാതാകുമ്പോഴോ, വിദ്യാഭ്യാസ രംഗത്ത് വൻകിടക്കാരുടെ ചൂഷണം നടക്കുമ്പോഴോ ശക്തമായിനടപടിയെടുക്കാൻ സർക്കാരിന് ആർജ്ജവമില്ല. സ്വന്തം ഗ്രൂപ്പ് പോരുകളിലും അധികാര പങ്കിട്ടെടുക്കലുകളിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇവർ, സാധാരണക്കാരെ കേവലം വോട്ട് ബാങ്കുകളായി മാത്രമാണ് കാണുന്നത്. അതിൻറെ പ്രകടമായ തെളിവാണ് സർക്കാർ ബസുകളിൽ സ്ത്രീകൾക്കു മാത്രമായുള്ള സൗജന്യ യാത്ര

മുൻ ഭരണത്തിന്റെ  വങ്കത്തരങ്ങൾക്കും അഴിമതികൾക്കും തണലൊരുക്കുന്ന തരത്തിൽ വിട്ടുവീഴ്ചാ രാഷ്ട്രീയം കളിക്കുന്ന ഭരണകക്ഷി നിയമസഭയ്ക്കുള്ളിലും പുറത്തും വെറും നാടകങ്ങൾ മാത്രമാണ് കാഴ്ചവയ്ക്കുന്നത്. വാക്കും പ്രവൃത്തിയും തമ്മിൽ യാതൊരു ബന്ധവുമില്ലാത്ത ഈ രണ്ട് മുന്നണികളും മാറിമാറി ഭരിച്ചുകൊണ്ട് കേരളത്തിലെ പാവപ്പെട്ട ജനങ്ങളെ വഞ്ചിക്കുകയാണെന്ന യാഥാർത്ഥ്യം ഇനിയെങ്കിലും തിരിച്ചറിയപ്പെടേണ്ടതുണ്ട്.
-കെ എ സോളമൻ

Saturday, 27 June 2026

കുട്ടനാട് എംഎൽഎയുടെ നിലപാട് അപലപനീയം

#കുട്ടനാട് എംഎൽഎയുടെ നിലപാട് അപലപനീയം
ചമ്പക്കുളം മൂലം വള്ളംകളിക്ക് പ്രാദേശിക അവധി നൽകില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് അങ്ങേയറ്റം സ്വാഗതാർഹവും യുക്തിസഹവുമാണ്. ഓരോ പ്രദേശത്തെയും പ്രാദേശിക വള്ളംകളികൾക്കും ആഘോഷങ്ങൾക്കും ഇത്തരത്തിൽ അവധി പ്രഖ്യാപിക്കാൻ തുടങ്ങിയാൽ, അത് തെറ്റായ ഒരു കീഴ്‌വഴക്കമായി മാറുകയും നാടിന്റെ സുഗമമായ പ്രവർത്തനങ്ങളെയും ഭരണസംവിധാനങ്ങളെയും ദോഷകരമായി ബാധിക്കുകയും ചെയ്യും. 

ഈ യാഥാർത്ഥ്യം ഉൾക്കൊള്ളാതെ, മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ കുട്ടനാട്ടിൽ കോലം കത്തിച്ചും മറ്റും നടത്തുന്ന പ്രതിഷേധങ്ങൾ തികച്ചും അപലപനീയമാണ്. ഇത്തരം അനാവശ്യ സമരങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച അക്രമികളെയും നിയമലംഘകരെയും എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കേണ്ടതുണ്ട്.

​വികസനകാര്യങ്ങളിൽ കുട്ടനാടിനെ പിന്നോട്ടടിക്കുന്ന സമീപനമാണ് എം.എൽ.എ. റെജി ചെറിയാൻ സ്വീകരിച്ചുപോരുന്നത് എന്ന ആക്ഷേപം ശരിവെയ്ക്കുന്നതാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ നീക്കങ്ങൾ. യു.ഡി.എഫ് മുന്നണിയുടെ ഭാഗവും കേരള കോൺഗ്രസ് നേതാവുമായ അദ്ദേഹം, സ്വന്തം സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും തീരുമാനങ്ങൾക്കെതിരെ പരസ്യമായി പാരവെക്കാൻ ഇറങ്ങിപ്പുറപ്പെടുന്നത് രാഷ്ട്രീയ രംഗത്ത് കൗതുകമുണർത്തുന്ന ഒന്നാണ്. 

നാടിന്റെ യഥാർത്ഥ വികസന ആവശ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം, ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും വൈകാരികമായ വിഷയങ്ങൾ ഉയർത്തിയും സർക്കാരിനെ പ്രതിരോധത്തിലാക്കാൻ ശ്രമിക്കുന്ന എം.എൽ.എ.യുടെ ഈ നടപടി ഒരു ജനപ്രതിനിധിക്ക് ചേർന്നതല്ല.
-കെ എ സോളമൻ

Wednesday, 24 June 2026

വിദ്യാഭ്യാസ നവീകരണം അനിവാര്യം

#വിദ്യാഭ്യാസ_നവീകരണം_അനിവാര്യം.
​വിദ്യാർത്ഥികളുടെ ഭാവി ശോഭനമാക്കാനും നമ്മുടെ പൊതുവിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്താനും ഉതകുന്ന പി.എം. ശ്രീ പദ്ധതി പൂർണ്ണമായ രീതിയിൽ നടപ്പിലാക്കാൻ സർക്കാർ അടിയന്തരമായി മുന്നോട്ട് വരണം. രാഷ്ട്രീയമായ തർക്കങ്ങളോ ഈഗോയോ മാറ്റിവെച്ച്, വരുംതലമുറയുടെ അറിവിനും പുരോഗതിക്കും മുൻഗണന നൽകുകയാണ് ഒരു ജനകീയ സർക്കാർ ചെയ്യേണ്ടത്.

 ആധുനിക സാങ്കേതികവിദ്യയും മികച്ച ലാബ് സൗകര്യങ്ങളും സാധാരണക്കാരായ കുട്ടികൾക്ക് സൗജന്യമായി ലഭിക്കാനുള്ള ഈ സുവർണ്ണാവസരം നിഷേധിക്കുന്നത് നാടിനെ പതിറ്റാണ്ടുകൾ പിന്നോട്ട് അടിപ്പിക്കുന്നതിന് തുല്യമാണ്. അതിനാൽ, പ്രായോഗികമായ സമീപനം സ്വീകരിച്ച് ഈ പദ്ധതി വിജയകരമായി നടപ്പിലാക്കാൻ ഭരണകൂടം തയ്യാറാകണം.

​കേവലം രാഷ്ട്രീയ അന്ധത ബാധിച്ച്, നാടിന്റെ നന്മയ്ക്കായി വരുന്ന വികസന പദ്ധതികൾക്കെതിരെ തെരുവിൽ തൊണ്ട കീറുന്നവരുടെ നിലപാടുകൾ പരിഹാസ്യമാണ്. പുതിയ കാലത്തെ കുട്ടികൾ ലോകത്തോടൊപ്പം ഡിജിറ്റൽ യുഗത്തിലേക്ക് കുതിക്കുമ്പോൾ, പഴയകാല പ്രത്യയശാസ്ത്രങ്ങളുടെ തുരുമ്പിച്ച കൈ പുസ്തക ചട്ടക്കൂട്ടിൽ തളച്ചിടാൻ നോക്കുന്ന ഇവരുടെ സമരം സ്വന്തം നിഴലിനോട് യുദ്ധം ചെയ്യുന്നത് പോലെ പരിതാപകരമാണ്.

 കേന്ദ്രത്തിന്റെ പേരുള്ളതുകൊണ്ട് മാത്രം ഒരു പദ്ധതിയെ എതിർക്കുന്നവർ യഥാർത്ഥത്തിൽ ദ്രോഹിക്കുന്നത് പാവപ്പെട്ട വിദ്യാർത്ഥികളുടെ ഭാവിയെയാണ്. വികസനത്തിന്റെ വെളിച്ചം കണ്ടാൽ ഉടൻ കല്ലെറിയാൻ ഇറങ്ങുന്ന ഇത്തരം സമരക്കോമാളികൾ കാലത്തിന്റെ ചുവരെഴുത്തുകൾ കാണാതെ സ്വയം വിഡ്ഢിവേഷം കെട്ടുകയാണെന്ന് ജനങ്ങൾ തിരിച്ചറിയുന്നു.
-കെ എ സോളമൻ

Saturday, 20 June 2026

തരംതാണ വിമർശനം

#സുകുമാരൻ_നായരുടെ_തരംതാണ_വിമർശനം
തിരഞ്ഞെടുപ്പ് കാലത്ത് അങ്ങേയറ്റം അവഹേളിക്കുകയും വ്യക്തിപരമായിപ്പോലും വേട്ടയാടാൻ ശ്രമിക്കുകയും ചെയ്തതിനു ശേഷം, ഇപ്പോൾ സ്വന്തം ആവശ്യങ്ങൾക്കായി മുഖ്യമന്ത്രിയെ സമീപിക്കുന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ നിലപാട് അങ്ങേയറ്റത്തെ രാഷ്ട്രീയ കാപട്യവും നാണക്കേടുമാണ്. താൻ അയച്ച ദൂതന്മാരെ മുഖ്യമന്ത്രി കണ്ടില്ല എന്ന കാരണത്താൽ അദ്ദേഹത്തെ 'ധിക്കാരി' എന്ന് വിശേഷിപ്പിക്കുന്നത് സുകുമാരൻ നായരുടെ സ്വന്തം അഹങ്കാരവും ധിക്കാരവുമാണ് വ്യക്തമാക്കുന്നത്.

 ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിക്ക് ഭരണപരമായ ഒട്ടനവധി ഉത്തരവാദിത്തങ്ങളുണ്ടെന്നും, ആ പദവിയുടെ അന്തസ്സ് കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓർക്കണമായിരുന്നു. കഴിഞ്ഞ സർക്കാരോ മുഖ്യമന്ത്രിയോ എന്തെങ്കിലും തരത്തിലുള്ള ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിൽ അത് അവരിൽ നിന്ന് തന്നെ ചോദിച്ചു വാങ്ങാനുള്ള മാന്യതയാണ് കാണിക്കേണ്ടിയിരുന്നത്. മുൻപ് നൽകിയ നിവേദനങ്ങളുടെ പുറകെ നടന്ന്, അവസരവാദപരമായ നിലപാടുകളിലൂടെ സർക്കാരിനെ സമ്മർദ്ദത്തിലാക്കാൻ നോക്കുന്ന സുകുമാരൻ നായരുടെ തരംതാണ വിമർശനങ്ങൾക്കു മുന്നിൽ വഴങ്ങാതെ, സ്വന്തം വ്യക്തിത്വത്തിലും നിലപാടുകളിലും ഉറച്ചുനിന്ന മുഖ്യമന്ത്രിയുടെ ആർജ്ജവമുള്ള നിലപാട് തികച്ചും അഭിനന്ദനാർഹമാണ്.
-കെ എ സോളമൻ

Tuesday, 16 June 2026

എന്താണ് യഥാർത്ഥ ലിംഗ സമത്വം?

#എന്താണ്_യഥാർത്ഥ_ലിംഗസമത്വം​?
ഒരു കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയും പുരോഗതിയും സ്ത്രീയും പുരുഷനും ഒരുപോലെ പങ്കിടുന്ന ഉത്തരവാദിത്തമാണ്. അതുകൊണ്ടുതന്നെ, സ്ത്രീകൾക്ക് നൽകുന്ന സൗജന്യ യാത്രാ ആനുകൂല്യം പുരുഷന്മാർക്ക് നിഷേധിക്കുന്നത് കുടുംബത്തിന് ലഭിക്കേണ്ട മൊത്തത്തിലുള്ള സാമ്പത്തിക സഹായത്തെയാണ് പരിമിതപ്പെടുത്തുന്നത്.

 യാത്രാച്ചെലവുകളിൽ ഇളവ് ലഭിക്കുന്നത് വഴി പുരുഷന്മാർക്ക് ലാഭിക്കാൻ കഴിയുന്ന തുകയും ആത്യന്തികമായി ആ കുടുംബത്തിന്റെ തന്നെ മറ്റ് ആവശ്യങ്ങൾക്കാണ് വിനിയോഗിക്കപ്പെടുന്നത്. യഥാർത്ഥ ലിംഗസമത്വം എന്നത് ഒരു വിഭാഗത്തിന് മാത്രം ആനുകൂല്യങ്ങൾ നൽകി മറ്റേ വിഭാഗത്തെ മാറ്റിനിർത്തുന്നതാകരുത്; മറിച്ച്, തുല്യനീതിയുടെ അടിസ്ഥാനത്തിൽ പുരുഷന്മാർക്കും ഇത്തരം പൊതുസംവിധാനങ്ങളിൽ ഇളവുകൾ അനുവദിക്കുമ്പോഴാണ് യഥാർത്ഥ സാമൂഹിക സമത്വം കൈവരിക്കാനാകുന്നത്.

​മദ്യപാനം പോലുള്ള വ്യക്തിപരമായ ശീലങ്ങളെ മുൻനിർത്തി ഒരു വിഭാഗത്തെ മുഴുവൻ പൊതുവൽക്കരിക്കുന്നതും പരിഹസിക്കുന്നതും ജനാധിപത്യപരമായ ഭരണസംവിധാനങ്ങൾക്ക് ചേർന്നതല്ല. പുരുഷന്മാരിലെ വലിയൊരു വിഭാഗം കഠിനാധ്വാനം ചെയ്ത് കുടുംബം പുലർത്തുന്നവരും ഉത്തരവാദിത്തമുള്ളവരുമാണ് എന്ന യാഥാർത്ഥ്യം വിസ്മരിച്ചുകൂടാ. പുരുഷൻമാർക്ക് നൽകുന്ന ആനുകൂല്യങ്ങൾ ദുരുപയോഗം ചെയ്യപ്പെടും എന്ന മുൻവിധി മാറ്റിവെച്ച്, അവരെയും തുല്യ പൗരന്മാരായി കണ്ട് കരുതൽ നൽകാൻ സർക്കാർ തയ്യാറാകേണ്ടതുണ്ട്. 

സ്ത്രീ-പുരുഷ ഭേദമന്യേ എല്ലാവർക്കും തുല്യ അവകാശങ്ങളും ആനുകൂല്യങ്ങളും ഉറപ്പാക്കുന്ന ഒരു സാമൂഹികാവസ്ഥയാണ് യഥാർത്ഥ ജെൻഡർ ഇക്വാലിറ്റി മുന്നോട്ട് വെക്കുന്നത്.
- കെ എ സോളമൻ

Saturday, 13 June 2026

നടന്മാരുടെ ദ്രോഹം

#നടന്മാരുടെ #ദ്രോഹം
സാംസ്കാരിക പ്രതിഭകളായ മമ്മൂട്ടി, മോഹൻലാൽ എന്നിവർ കോമേഴ്സ് വിദ്യാഭ്യാസത്തെ സമ്പന്ന ഭാവിയിലേക്കുള്ള ഏക കവാടമായി ചിത്രീകരിക്കുന്ന ആക്രമണാത്മക മാർക്കറ്റിംഗ് കാമ്പെയ്‌നുകൾക്ക് വലിയ വിശ്വാസ്യത നൽകുന്നത്  അങ്ങേയറ്റം നിരാശാജനകം

എലാൻസ്, ലക്ഷ്യ തുടങ്ങിയ പ്രത്യേക സ്വകാര്യ കൊമേഴ്സ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ അംഗീകരിക്കുന്നതിലൂടെ, അവർക്കുവേണ്ടി പരസ്യം ചെയ്യുന്നതിലൂടെ ഈ  അഭിനേതാക്കൾ കേരളത്തിലെ  കുടുംബങ്ങളിൽ അവർക്കു കിട്ടുന്ന വിശ്വാസവും ബഹുമാനവും മുതലെടുക്കുകയാണ്

വ്യക്തിഗത സാമ്പത്തിക നേട്ടത്തിനായി പൊതുജനവിശ്വാസത്തെ ചൂഷണം ചെയ്യുന്നത് വിദ്യാഭ്യാസം ഒരു  ഉൽപ്പന്നമല്ല എന്ന  യാഥാർത്ഥ്യത്തെ അവഗണിക്കുന്നു. വാണിജ്യത്തിലെ ലാഭകരമായ കോർപ്പറേറ്റ് കരിയർ ഒരു വിദ്യാർത്ഥിക്കും വിജയത്തിലേക്കുള്ള ആത്യന്തിക പാതയല്ല.

ടിവി ചാനലുകളിലൂടെ  കോമേഴ്സ് കോഴ്‌സുകളുടെയും പ്രവേശന പരീക്ഷകളുടെയും പരസ്യങ്ങൾ നിരന്തരം സംപ്രേഷണം ചെയ്യുന്നത് ഇത്തരം കാര്യങ്ങൾ സംബന്ധിച്ച് അവബോധമില്ലാത്ത പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കയും സമ്മർദ്ദത്തിൽ ആക്കുകയും ചെയ്യുന്നു. കോമേഴ്സ് പോലെയുള്ള ഒരു  വിഷയത്തെ മാത്രം  പ്രോത്സാഹിപ്പിക്കുന്നതിലൂടെ, ഈ പരസ്യങ്ങൾ ശാസ്ത്രം, മാനവികത, സൃഷ്ടിപരമായ കലകൾ, തൊഴിലധിഷ്ഠിത പഠനങ്ങൾ എന്നിവയിലെ വൈവിധ്യമാർന്നതും തുല്യമായി പ്രതിഫലദായകവുമായ മേഖലകളുടെ മൂല്യത്തെ സജീവമായി കുറയ്ക്കുന്നു. മെഡിക്കൽ എൻട്രൻസ് കോച്ചിംഗ് സെൻററുകളും നടത്തുന്നത് ഈ ദ്രോഹം തന്നെയാണ്.

 വിദ്യാഭ്യാസ മുൻഗണനകളുടെ ഈ വാണിജ്യവൽക്കരിക്കപ്പെട്ട വളച്ചൊടിക്കൽ, മികച്ച വിദ്യാർത്ഥികളെ കഠിനമായ കരിയർ പാതകളിലേക്ക് തള്ളിവിടുന്നു, അവിടെ അവർക്ക് അഭിരുചിയോ അഭിനിവേശമോ ഇല്ലായിരിക്കാം. ആത്യന്തികമായി ഇത് അവരെ അക്കാദമിക് തകർച്ചയിലേക്കും വൈകാരിക ക്ലേശത്തിലേക്കും നയിക്കും..
സമൂഹത്തിൽ സ്വാധീനമുള്ള സെലിബ്രിറ്റികളും മാധ്യമ ശൃംഖലകളും സാമൂഹിക പ്രതിബദ്ധതയേക്കാൾ കോർപ്പറേറ്റ് ലാഭത്തിന് മുൻഗണന നൽകുമ്പോൾ, അവർ സമൂഹത്തോടു ചെയ്യുന്ന ദ്രോഹം ചെറുതല്ല. പഠനത്തിന്റെ ഉദാത്തമായ ലക്ഷ്യം തെറ്റിദ്ധരിപ്പിക്കുന്നതും നടക്കാത്തതുമായ മൂലധനസമ്പാദനമല്ല. .
-കെ.എ സോളമൻ.

Thursday, 11 June 2026

ജയിൽ മെനു

#ജയിൽ #മെനു
കേരളത്തിലെ ജയിലുകളിൽ നിലവിലുള്ള വിഭവസമൃദ്ധമായ ഭക്ഷണക്രമം ലളിതമാക്കണമെന്ന അഭിപ്രായം തികച്ചും പ്രസക്തവും യുക്തിസഹവുമാണ്. കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് ജയിലിൽ എത്തുന്നവർക്ക് ആഡംബര പൂർണ്ണമായ ഭക്ഷണക്രമം നൽകുന്നതിനേക്കാൾ, അവർക്ക് ആരോഗ്യത്തിന് ആവശ്യമായ ലളിതമായ ഭക്ഷണം മാത്രം ഉറപ്പാക്കുകയാണ് വേണ്ടത്. 

ജയിൽ ഭക്ഷണത്തിനായി ചെലവഴിക്കുന്ന വലിയൊരു തുക മിച്ചം പിടിച്ച്, അത് നാളത്തെ വാഗ്ദാനങ്ങളായ നമ്മുടെ സ്കൂൾ കുട്ടികളുടെ പോഷകാഹാര പദ്ധതികൾക്കായി വിനിയോഗിക്കുന്നത് അങ്ങേയറ്റം സ്വാഗതാർഹമായ ഒരു നടപടിയായിരിക്കും. വളരുന്ന പ്രായത്തിൽ കുട്ടികൾക്ക് മീനും ഇറച്ചിയും അടക്കമുള്ള നല്ല പ്രോട്ടീൻ അടങ്ങിയ ഭക്ഷണം ലഭിക്കുന്നത് അവരുടെ ശാരീരിക-മാനസിക വളർച്ചയെ ഏറെ സഹായിക്കും.

 സമൂഹത്തിന് മാതൃകയാകേണ്ട കുട്ടികളുടെ ക്ഷേമത്തിന് മുൻഗണന നൽകിക്കൊണ്ട്, ജയിൽ പുള്ളികളുടെ ഭക്ഷണച്ചെലവ് പരിമിതപ്പെടുത്താൻ സർക്കാർ തയ്യാറാകണം    സാമൂഹിക നീതിക്കും നാടിന്റെ പുരോഗതിക്കും  ഇത്ഏറെ അനുയോജ്യമാണ്.  കുറ്റകൃത്യം ചെയ്ത് ജയിൽ ശിക്ഷ അനുഭവിക്കുന്നവർക്ക് സമീകൃത ആഹാരം ആകാം,  പക്ഷേ അവിടെ റിസോർട്ട് മെനു നൽകി ശരീരം പുഷ്‌ടിപ്പെടുത്തേണ്ട കാര്യമില്ല 

 ജയിൽവാസത്തിന് ആഗ്രഹിക്കുന്നവരുടെ എണ്ണം കുറയ്ക്കുക എന്നതും സർക്കാരിൻറെ ലക്ഷ്യമാകണം.
- കെ എ സോളമൻ

Tuesday, 9 June 2026

ഓപ്പറേഷൻ തൂഫാൻ

#ഓപ്പറേഷൻ_തൂഫാൻ
സംസ്ഥാനത്തെ യുവതലമുറയെ കാർന്നുതിന്നുന്ന ലഹരിമാഫിയക്കെതിരെ 'ഓപ്പറേഷൻ തൂഫാൻ' എന്ന കർശനമായ ദൗത്യത്തിലൂടെ സതീശൻ സർക്കാർ നടത്തുന്ന പോരാട്ടം അത്യന്തം പ്രശംസനീയമാണ്. 

വിദ്യാലയങ്ങളും കലാലയ പരിസരങ്ങളും  ലഹരിമാഫിയയുടെ പിടിയിലമരുകയും, പതിനെട്ടും പത്തൊൻപതും വയസ്സുള്ള കൗമാരക്കാർ വൻതോതിൽ കുറ്റവാളികളായി മാറുകയും ചെയ്ത ഭീതിദമായ ഇന്നത്തെ അവസ്ഥയ്ക്ക് ഉത്തരവാദികൾ മുൻ സർക്കാരാണെന്നതിൽ യാതൊരു സംശയവുമില്ല. തങ്ങളുടെ ഭരണകാലത്ത് മയക്കുമരുന്ന് വ്യാപനത്തെ തടയുന്നതിൽ മുൻ സർക്കാർ കാട്ടിയ ഗുരുതരമായ വീഴ്ചയും നിസ്സംഗതയുമാണ് ഇത്രയധികം യുവാക്കളുടെ ജീവിതം വഴിതെറ്റാൻ ഇടയാക്കിയത്. 

ഈയൊരു പശ്ചാത്തലത്തിൽ, പോലീസിനെയും എക്സൈസിനെയും ഏകോപിപ്പിച്ച് ദിവസേന ഡസൻകണക്കിന് കേസുകൾ രജിസ്റ്റർ ചെയ്യുകയും ആയിരത്തിലധികം കുറ്റവാളികളെ ഇതിനകം തന്നെ ജയിലിലടയ്ക്കുകയും ചെയ്ത പുതിയ സർക്കാരിന്റെ ഇച്ഛാശക്തി കേരളത്തിന് വലിയ പ്രതീക്ഷ നൽകുന്നു. 

ലഹരിയുടെ വേരുകൾ പൂർണ്ണമായും പിഴുതെറിയുന്നത് വരെ, ഈ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവുമായി സർക്കാർ മുന്നോട്ട് പോകുമെന്നും നാടിന്റെ ഭാവി സുരക്ഷിതമാക്കുമെന്നും ജനങ്ങൾ പ്രത്യാശിക്കുന്നു.
- കെ എ സോളമൻ

Saturday, 6 June 2026

പകപോക്കലിന് അന്ത്യം

#പകപോക്കലിന് #അന്ത്യം
മുൻ പിണറായി സർക്കാരിന്റെ കാലത്ത് അരങ്ങേറിയ കടുത്ത ഉദ്യോഗസ്ഥ വേട്ടയ്ക്കും ഭരണഘടനാവിരുദ്ധ നടപടികൾക്കും അന്ത്യം കുറിച്ചുകൊണ്ട്, ഐഎഎസ് ഉദ്യോഗസ്ഥരായ എൻ. പ്രശാന്ത്, ബി. അശോക് എന്നിവരുടെ സസ്പെൻഷൻ പിൻവലിച്ച മുഖ്യമന്ത്രി വി.ഡി. സതീശന്റെ നടപടി അങ്ങേയറ്റം സ്വാഗതാർഹവും ആർജവമുള്ളതുമാണ്. 

കേവലം വ്യക്തിപരമായ ഈഗോകളുടെയും രാഷ്ട്രീയ താല്പര്യങ്ങളുടെയും പേരിൽ ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗം പോലും കേൾക്കാതെ അവരെ പുകച്ചുപുറത്തുചാടിക്കാൻ ശ്രമിച്ച മുൻ സർക്കാരിന്റെ ശൈലി ജനാധിപത്യത്തിന് ഒട്ടും യോജിച്ചതായിരുന്നില്ല. ചീഫ് സെക്രട്ടറിയായിരുന്ന ഡോ. എ. ജയതിലകിന്റെ ഏകപക്ഷീയമായ ശുപാർശകൾക്ക് കുടപിടിച്ചുകൊണ്ട്, ഉദ്യോഗസ്ഥർക്ക് തങ്ങളുടെ ഭാഗം വിശദീകരിക്കാൻ പോലും അവസരം നൽകാതെ നാടകം കളിച്ച പിണറായി സർക്കാർ, ഭരണസംവിധാനത്തെ പൂർണ്ണമായും തകിടം മറിക്കുകയായിരുന്നു.

 മാധ്യമങ്ങളോട് സംസാരിച്ചതിനും സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചതിനും പ്രതികാരബുദ്ധിയോടെയുള്ള ഇത്തരം അച്ചടക്ക നടപടികൾ എടുത്തത് ഭരണരംഗത്തെ ദാസ്യപ്പണിയെ പ്രോത്സാഹിപ്പിക്കാൻ മാത്രമായിരുന്നു.
​എന്നാൽ, അധികാരമേറ്റയുടൻ തന്നെ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടുകയും, ഫയലിൽ ഒപ്പിട്ട് നീതി നടപ്പാക്കുകയും ചെയ്ത യുഡിഎഫ് സർക്കാരിന്റെയും മുഖ്യമന്ത്രി വി.ഡി. സതീശന്റെയും സമീപനം ശ്ലാഘനീയവും മാതൃകാപരവുമാണ്. 

ഉദ്യോഗസ്ഥർക്ക് സ്വാഭാവിക നീതി ഉറപ്പാക്കിക്കൊണ്ട് ഉദ്യോഗസ്ഥ മേധാവിത്വത്തിന്റെ ധാർഷ്ട്യത്തിന്മേൽ ജനകീയ സർക്കാർ ഏൽപ്പിച്ച ശക്തമായ പ്രഹരമാണിത്. മുൻ സർക്കാരിന്റെ കാലത്ത് ഭയത്തിന്റെ നിഴലിൽ കഴിഞ്ഞിരുന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് നിർഭയമായും ആത്മാഭിമാനത്തോടെയും ജോലി ചെയ്യാനുള്ള അന്തരീക്ഷമാണ് പുതിയ സർക്കാർ ഒരുക്കി നൽകിയിരിക്കുന്നത്. പ്രതികാര രാഷ്ട്രീയത്തിന് വിട നൽകി, ജനാധിപത്യ മൂല്യങ്ങളും സുതാര്യതയും ഉയർത്തിപ്പിടിക്കുന്ന യുഡിഎഫ് സർക്കാരിന്റെ ഈ ദ്രുത പ്രവർത്തനം കേരളത്തിന്റെ ഭരണചരിത്രത്തിലെ തിളക്കമാർന്നൊരു അധ്യായമാണ്
- കെ എ സോളമൻ

Friday, 5 June 2026

കൃത്രിമ ബുദ്ധിയും നിർമ്മിത മണ്ടത്തരവും

#കൃത്രിമബുദ്ധിയും #നിർമ്മിത #മണ്ടത്തരവും.
​എന്തൊരു കടുംകൈയാണ് യുഡിഎഫുകാർ ഈ കാണിച്ചതെന്നോർക്കുമ്പോൾ സാമ്പത്തിക ശാസ്ത്രജ്ഞന് നെഞ്ചെരിച്ചിൽ.  പത്തുകൊല്ലത്തെ കേരളത്തിന്റെ പൊതുകടവും സാമ്പത്തികാവസ്ഥയും കണക്കുകൂട്ടാൻ ഇവിടുത്തെ കാൽക്കുലേറ്ററുകൾ പോരാഞ്ഞിട്ടാണോ സാക്ഷാൽ ‘ആർട്ടിഫിഷ്യൽ ഇന്റലിജൻസ്’  ഒക്കെ ഇറക്കിയത്? വിവരങ്ങളെല്ലാം കംപ്യൂട്ടറിലിട്ട് പ്രോസസ്സ് ചെയ്താൽ അത് അമേരിക്കയിലുള്ള ഏതോ ഒരു സെർവർ മുറിയിലിരുന്ന് ട്രാംപോ വാൻസോ  വായിച്ചുനോക്കുമെന്ന സാമാന്യവിവരം പോലും ഈ ഭരണകക്ഷിക്ക് ഇല്ലാതെ പോയല്ലോ. 

ഇന്റർനെറ്റും ഗൂഗിൾ മാപ്പും ജിമെയിലും ഒക്കെ നമ്മൾ ഉപയോഗിക്കുമ്പോൾ ഡാറ്റയൊന്നും ആരും കാണുന്നില്ലെന്നും, എഐ തൊട്ടാൽ മാത്രമേ വിവരങ്ങൾ ചോരൂ എന്നും വിശ്വസിക്കുന്ന നമ്മുടെ വിപ്ലവ ശാസ്ത്രജ്ഞൻ്റെ നിഷ്കളങ്കത കാണുമ്പോൾ കണ്ണുനിറഞ്ഞുപോവുന്നു. പണ്ട് കേരളത്തിലെ തോടും കുളവും റോഡും അമേരിക്കൻ കമ്പനിക്ക് ‘ വിവരശേഖരണത്തിന്റെ പേരിൽ എഴുതിക്കൊടുത്തപ്പോൾ അത് വിപ്ലവകരമായ പുരോഗമനവും, ഭരണപക്ഷം ഒരു ധവളപത്രം ഇറക്കാൻ എഐ സഹായം തേടിയെങ്കിൽ അത് രാജ്യദ്രോഹവുമായി മാറുന്ന ഈ  ഉഭയജീവി സാമ്പത്തിക ശാസ്ത്രം ശരിക്കും ഒരു അത്ഭുതം തന്നെയാണ്!

​എന്തായാലും സംസ്ഥാന സർക്കാരിന്റെ ധനകാര്യ മാനേജ്‌മെന്റിനെയും ധവളപത്രത്തെയും എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഖജനാവ് കാലിയാക്കി, ശമ്പളവും പെൻഷനും കൊടുക്കാൻ കേന്ദ്രത്തിന്റെ വഴിപാടുകൾ കാത്തിരിക്കുന്ന ഈ അനുകരണീയമായ സാമ്പത്തിക മോഡലിനെ വെല്ലുവിളിക്കാൻ ഒരു കൃത്രിമ ബുദ്ധിക്കും കഴിയില്ലെന്ന്  തെളിയിക്കപ്പെട്ടതാണ്. 

മനുഷ്യന്റെ സ്വാഭാവിക ബുദ്ധി കൊണ്ട് തന്നെ കെഎസ്ആർടിസിയും സപ്ലൈകോയും ഒക്കെ പൂട്ടാറായ സ്ഥിതിക്ക്  എന്തിനാണ് ഈ കൃത്രിമ ബുദ്ധിയുടെ വാലാട്ടൽ? വിവരങ്ങൾ ഡിജിറ്റലായി സൂക്ഷിച്ചാൽ ചോരുമെന്ന ഭയമുള്ളതുകൊണ്ട്, ഫയലുകൾ വർഷങ്ങളോളം ചുവപ്പുനാടയിൽ കെട്ടിപ്പൂട്ടി പൊടിപിടിപ്പിക്കുന്ന നമ്മുടെ പരമ്പരാഗത ‘നോ ഫയൽ മൂവ്‌മെന്റ്’ സിസ്റ്റം തന്നെയാണ് ലോകോത്തരം . ഫയലിലെ ജീവിതം അവിടെത്തന്നെ ഇരിക്കട്ടെയെന്ന് അറിയാത്ത ജനത്തെ എഐ ഭൂതത്തെ കാട്ടി പേടിപ്പിക്കാൻ നോക്കിയ തോമസ്ജി ഐസക് ജിക്ക് ഈ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ സാമ്പത്തിക ശാസ്ത്ര നൊബേൽ സമ്മാനം കൊടുത്തില്ലെങ്കിലും, ഒരു ഹാസ്യ സാഹിത്യ അക്കാദമി’ അവാർഡെങ്കിലും നൽകി നാം ആദരിക്കേണ്ടതാണ്.
-കെ എ സോളമൻ

Monday, 1 June 2026

സ്കൂൾ വിദ്യാഭ്യാസത്തിലെ തുഗ്ളക്ക് പരിഷ്കാരങ്ങൾ

#സ്കൂൾ_വിദ്യാഭ്യാസത്തിലെ_തുഗ്ളക്ക്_പരിഷ്കാരങ്ങൾ.
അപ്പൂപ്പൻ മന്ത്രിയുടെ തൊണ്ണൂറ്റിമുപ്പത്തിയെട്ടു പോലുള്ള സംഖ്യാ ശാസ്ത്രം പുതിയ മന്ത്രിയും ഒട്ടും തെറ്റാതെ കാത്തുസൂക്ഷിച്ചതോടെ ട്രോൾ ഗ്രൂപ്പുകാർക്ക് വിഷയദാരിദ്ര്യം ഇല്ലാതായി. എന്നാൽ സംഖ്യാ പാരമ്പര്യത്തിൽ  മാത്രം ഒതുക്കാതെ, മുൻ മന്ത്രിയുടെ തുഗ്ലക്ക് പരിഷ്കാരങ്ങളായ  ബാക്ക് ബെഞ്ച് നിർമാർജനവും കൈപ്പുസ്തക  പരീക്ഷയുമൊക്കെ അതേപടി കോപ്പി അടിക്കാനാണ് ഷംസുദ്ദീൻ മന്ത്രിയുടെ പ്ലാൻ.

ഏതോ പൊട്ടസിനിമയിലെ ഡയലോഗ് കേട്ട് ആവേശം മൂത്ത് ക്ലാസ് മുറികളിലെ ബാക്ക് ബെഞ്ചുകൾ ഇല്ലാതാക്കാൻ ബെഞ്ചുകളെല്ലാം വട്ടത്തിൽ (സർക്കുലർ) ഇടണമെന്നായിരുന്നു  അപ്പൂപ്പൻ മന്ത്രി ശിവൻകുട്ടിയുടെ തിയറി. ക്ലാസിലെ കുട്ടികളുടെ എണ്ണക്കൂടുതൽ കാരണം ഇത് പ്രായോഗികമല്ലെന്ന് മാത്രമല്ല, വട്ടത്തിൽ തിരിഞ്ഞിരുന്ന് ഒടുവിൽ കുട്ടികൾക്ക്  പിടലി വേദന വരുത്തിവെക്കാനേ ഇത് ഉപകരിക്കൂ എന്ന് അദ്ദേഹത്തിന് ആരും പറഞ്ഞു കൊടുത്തില്ല. അധ്യാപകർക്ക് ക്ലാസ് എടുക്കാൻ പോയിട്ട് ഒന്നു തിരിഞ്ഞു നിൽക്കാൻ പോലും ഇടമില്ലാത്ത ഈ വിചിത്ര പരിഷ്കാരം നടപ്പിലാക്കാൻ നോക്കിയാൽ ക്ലാസ് എടുക്കൽ കസേര കളിയായി മാറും.

​സ്കൂളുകളിലെ സ്ഥലസൗകര്യം നോക്കി അധ്യാപകർക്ക് വിട്ടുകൊടുക്കേണ്ട സീറ്റ് ക്രമീകരണത്തിലാണ് മന്ത്രിമാരുടെ ഈ അനാവശ്യ കൈകടത്തൽ. ബാക്ക് ബെഞ്ച് ഒഴിവാക്കാൻ കുട്ടികളെ ദിവസവും മാറ്റിയിരുത്തുന്ന 'റൊട്ടേഷൻ രീതി' കൊണ്ടുവന്നാൽ പോലും പ്രശ്‌നമുണ്ട്   പൊക്കം കൂടിയവർ മുന്നിലെത്തുമ്പോൾ പുറകിലെ കുട്ടികളുടെ കാഴ്ച മറയും.

ഇതിനുപുറമേയാണ് അധ്യയനവർഷ മദ്ധ്യത്തിൽ പെട്ടെന്ന് മുളപൊട്ടുന്ന കൈപ്പുസ്തക നിർമാണവും അതു സംബന്ധിച്ചുള്ള പരീക്ഷകളും! ഇത് വല്ലതും നടന്നോ എന്നതിന് കൃത്യമായ എന്തെങ്കിലും രേഖകൾ സ്കൂളുകളിൽ സൂക്ഷിച്ചിട്ടുണ്ടോ എന്നതു സംബന്ധിച്ച്ആർക്കും ഉറപ്പില്ല.  സിലബസ് ഇങ്ങനെ എപ്പോൾ വേണമെങ്കിലും മാറ്റാമെന്ന അവസ്ഥ വന്നാൽ കുട്ടികളുടെ പരീക്ഷാഫലം സിബിഎസ്ഇ ഫലപ്രഖ്യാപനം പോലെ തമാശയായി മാറും.

ആൺ- പെൺ കുട്ടികളെ ഇടകലർത്തിയാണ് ഇരുത്തേണ്ടതെന്ന പരിഷ്കാരവും വേറെയുണ്ട്. മുൻ സർക്കാരിന്റെ ഇത്തരം ചാത്തൻ പരിഷ്കാരങ്ങൾ തന്നെയാണ് പുതിയ യു.ഡി.എഫ് മന്ത്രിയും നടത്താൻ ഉദ്ദേശിക്കുന്നതെങ്കിൽ വിദ്യാഭ്യാസ രംഗത്ത് വരാൻ പോകുന്നത്  പുരോഗതിയല്ല, മറിച്ച് പ്രതിസന്ധി ആയിരിക്കും. മുൻ സർക്കാരിന്റെ വിദ്യാഭ്യാസ പരിഷ്കാരങ്ങളെ കുറിച്ച് മിണ്ടാതിരിക്കുന്നതാണ്  ഷംസുദ്ദീൻ മന്ത്രിക്ക് നല്ലത്
-കെ എ സോളമൻ

രാഷ്ട്രീയ സംസ്കാരത്തിൻറെ ഭാഗം

#രാഷ്ട്രീയ #സംസ്കാരത്തിൻറെ #ഭാഗം
മന്ത്രി അഡ്വ. ബിന്ദു കൃഷ്ണയുടെ വെള്ളാപ്പള്ളി നടേശൻ സന്ദർശനത്തെ രാഷ്ട്രീയ വിവാദങ്ങൾക്കപ്പുറം സമുദായ സമവായത്തിൻ്റെയും സാമൂഹിക യാഥാർത്ഥ്യങ്ങളുടെയും പശ്ചാത്തലത്തിൽ വേണം വിലയിരുത്താൻ. 

ഒരു ജനപ്രതിനിധിയോ നേതാവോ തങ്ങൾ പ്രതിനിധീകരിക്കുന്ന സമൂഹത്തിലെ പ്രമുഖ വ്യക്തിത്വങ്ങളെയും സമുദായ നേതാക്കളെയും സന്ദർശിക്കുന്നത് ജനാധിപത്യപരമായ ഒരു സാധാരണ പ്രക്രിയ മാത്രമാണ്. രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങളോ പാർട്ടികൾ തമ്മിലുള്ള അകലമോ ഇത്തരം സാമൂഹിക കൂടിക്കാഴ്ചകൾക്ക് തടസ്സമാകേണ്ടതില്ല. വെള്ളാപ്പള്ളി നടേശനെപ്പോലെ ഒരു പ്രമുഖ സമുദായ നേതാവിൻ്റെ ഭവനം സന്ദർശിക്കുന്നത് വ്യക്തിപരമായ ബന്ധങ്ങളുടെയോ സാമൂഹികമായ ഒത്തുചേരലുകളുടെയോ ഭാഗമായി കാണാവുന്നതേയുള്ളൂ. 

ഒരു ജനാധിപത്യ സമൂഹത്തിൽ ഇത്തരം സന്ദർശനങ്ങളെ അനാവശ്യമായി രാഷ്ട്രീയവൽക്കരിക്കുന്നതിലും വിമർശിക്കുന്നതിലും വലിയ അർത്ഥമില്ല; മറിച്ച്, ഇത് പരസ്പര ബഹുമാനത്തിൻ്റെയും തുറന്ന സംവാദങ്ങളുടെയും ആരോഗ്യകരമായ രാഷ്ട്രീയ സംസ്കാരത്തിൻ്റെയും ഭാഗമായാണ് മനസ്സിലാക്കേണ്ടത്.
- കെ എ സോളമൻ