Thursday, 11 June 2026

ജയിൽ മെനു

#ജയിൽ #മെനു
കേരളത്തിലെ ജയിലുകളിൽ നിലവിലുള്ള വിഭവസമൃദ്ധമായ ഭക്ഷണക്രമം ലളിതമാക്കണമെന്ന അഭിപ്രായം തികച്ചും പ്രസക്തവും യുക്തിസഹവുമാണ്. കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് ജയിലിൽ എത്തുന്നവർക്ക് ആഡംബര പൂർണ്ണമായ ഭക്ഷണക്രമം നൽകുന്നതിനേക്കാൾ, അവർക്ക് ആരോഗ്യത്തിന് ആവശ്യമായ ലളിതമായ ഭക്ഷണം മാത്രം ഉറപ്പാക്കുകയാണ് വേണ്ടത്. 

ജയിൽ ഭക്ഷണത്തിനായി ചെലവഴിക്കുന്ന വലിയൊരു തുക മിച്ചം പിടിച്ച്, അത് നാളത്തെ വാഗ്ദാനങ്ങളായ നമ്മുടെ സ്കൂൾ കുട്ടികളുടെ പോഷകാഹാര പദ്ധതികൾക്കായി വിനിയോഗിക്കുന്നത് അങ്ങേയറ്റം സ്വാഗതാർഹമായ ഒരു നടപടിയായിരിക്കും. വളരുന്ന പ്രായത്തിൽ കുട്ടികൾക്ക് മീനും ഇറച്ചിയും അടക്കമുള്ള നല്ല പ്രോട്ടീൻ അടങ്ങിയ ഭക്ഷണം ലഭിക്കുന്നത് അവരുടെ ശാരീരിക-മാനസിക വളർച്ചയെ ഏറെ സഹായിക്കും.

 സമൂഹത്തിന് മാതൃകയാകേണ്ട കുട്ടികളുടെ ക്ഷേമത്തിന് മുൻഗണന നൽകിക്കൊണ്ട്, ജയിൽ പുള്ളികളുടെ ഭക്ഷണച്ചെലവ് പരിമിതപ്പെടുത്താൻ സർക്കാർ തയ്യാറാകണം    സാമൂഹിക നീതിക്കും നാടിന്റെ പുരോഗതിക്കും  ഇത്ഏറെ അനുയോജ്യമാണ്.  കുറ്റകൃത്യം ചെയ്ത് ജയിൽ ശിക്ഷ അനുഭവിക്കുന്നവർക്ക് സമീകൃത ആഹാരം ആകാം,  പക്ഷേ അവിടെ റിസോർട്ട് മെനു നൽകി ശരീരം പുഷ്‌ടിപ്പെടുത്തേണ്ട കാര്യമില്ല 

 ജയിൽവാസത്തിന് ആഗ്രഹിക്കുന്നവരുടെ എണ്ണം കുറയ്ക്കുക എന്നതും സർക്കാരിൻറെ ലക്ഷ്യമാകണം.
- കെ എ സോളമൻ

Tuesday, 9 June 2026

ഓപ്പറേഷൻ തൂഫാൻ

#ഓപ്പറേഷൻ_തൂഫാൻ
സംസ്ഥാനത്തെ യുവതലമുറയെ കാർന്നുതിന്നുന്ന ലഹരിമാഫിയക്കെതിരെ 'ഓപ്പറേഷൻ തൂഫാൻ' എന്ന കർശനമായ ദൗത്യത്തിലൂടെ സതീശൻ സർക്കാർ നടത്തുന്ന പോരാട്ടം അത്യന്തം പ്രശംസനീയമാണ്. 

വിദ്യാലയങ്ങളും കലാലയ പരിസരങ്ങളും  ലഹരിമാഫിയയുടെ പിടിയിലമരുകയും, പതിനെട്ടും പത്തൊൻപതും വയസ്സുള്ള കൗമാരക്കാർ വൻതോതിൽ കുറ്റവാളികളായി മാറുകയും ചെയ്ത ഭീതിദമായ ഇന്നത്തെ അവസ്ഥയ്ക്ക് ഉത്തരവാദികൾ മുൻ സർക്കാരാണെന്നതിൽ യാതൊരു സംശയവുമില്ല. തങ്ങളുടെ ഭരണകാലത്ത് മയക്കുമരുന്ന് വ്യാപനത്തെ തടയുന്നതിൽ മുൻ സർക്കാർ കാട്ടിയ ഗുരുതരമായ വീഴ്ചയും നിസ്സംഗതയുമാണ് ഇത്രയധികം യുവാക്കളുടെ ജീവിതം വഴിതെറ്റാൻ ഇടയാക്കിയത്. 

ഈയൊരു പശ്ചാത്തലത്തിൽ, പോലീസിനെയും എക്സൈസിനെയും ഏകോപിപ്പിച്ച് ദിവസേന ഡസൻകണക്കിന് കേസുകൾ രജിസ്റ്റർ ചെയ്യുകയും ആയിരത്തിലധികം കുറ്റവാളികളെ ഇതിനകം തന്നെ ജയിലിലടയ്ക്കുകയും ചെയ്ത പുതിയ സർക്കാരിന്റെ ഇച്ഛാശക്തി കേരളത്തിന് വലിയ പ്രതീക്ഷ നൽകുന്നു. 

ലഹരിയുടെ വേരുകൾ പൂർണ്ണമായും പിഴുതെറിയുന്നത് വരെ, ഈ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവുമായി സർക്കാർ മുന്നോട്ട് പോകുമെന്നും നാടിന്റെ ഭാവി സുരക്ഷിതമാക്കുമെന്നും ജനങ്ങൾ പ്രത്യാശിക്കുന്നു.
- കെ എ സോളമൻ

Saturday, 6 June 2026

പകപോക്കലിന് അന്ത്യം

#പകപോക്കലിന് #അന്ത്യം
മുൻ പിണറായി സർക്കാരിന്റെ കാലത്ത് അരങ്ങേറിയ കടുത്ത ഉദ്യോഗസ്ഥ വേട്ടയ്ക്കും ഭരണഘടനാവിരുദ്ധ നടപടികൾക്കും അന്ത്യം കുറിച്ചുകൊണ്ട്, ഐഎഎസ് ഉദ്യോഗസ്ഥരായ എൻ. പ്രശാന്ത്, ബി. അശോക് എന്നിവരുടെ സസ്പെൻഷൻ പിൻവലിച്ച മുഖ്യമന്ത്രി വി.ഡി. സതീശന്റെ നടപടി അങ്ങേയറ്റം സ്വാഗതാർഹവും ആർജവമുള്ളതുമാണ്. 

കേവലം വ്യക്തിപരമായ ഈഗോകളുടെയും രാഷ്ട്രീയ താല്പര്യങ്ങളുടെയും പേരിൽ ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗം പോലും കേൾക്കാതെ അവരെ പുകച്ചുപുറത്തുചാടിക്കാൻ ശ്രമിച്ച മുൻ സർക്കാരിന്റെ ശൈലി ജനാധിപത്യത്തിന് ഒട്ടും യോജിച്ചതായിരുന്നില്ല. ചീഫ് സെക്രട്ടറിയായിരുന്ന ഡോ. എ. ജയതിലകിന്റെ ഏകപക്ഷീയമായ ശുപാർശകൾക്ക് കുടപിടിച്ചുകൊണ്ട്, ഉദ്യോഗസ്ഥർക്ക് തങ്ങളുടെ ഭാഗം വിശദീകരിക്കാൻ പോലും അവസരം നൽകാതെ നാടകം കളിച്ച പിണറായി സർക്കാർ, ഭരണസംവിധാനത്തെ പൂർണ്ണമായും തകിടം മറിക്കുകയായിരുന്നു.

 മാധ്യമങ്ങളോട് സംസാരിച്ചതിനും സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചതിനും പ്രതികാരബുദ്ധിയോടെയുള്ള ഇത്തരം അച്ചടക്ക നടപടികൾ എടുത്തത് ഭരണരംഗത്തെ ദാസ്യപ്പണിയെ പ്രോത്സാഹിപ്പിക്കാൻ മാത്രമായിരുന്നു.
​എന്നാൽ, അധികാരമേറ്റയുടൻ തന്നെ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടുകയും, ഫയലിൽ ഒപ്പിട്ട് നീതി നടപ്പാക്കുകയും ചെയ്ത യുഡിഎഫ് സർക്കാരിന്റെയും മുഖ്യമന്ത്രി വി.ഡി. സതീശന്റെയും സമീപനം ശ്ലാഘനീയവും മാതൃകാപരവുമാണ്. 

ഉദ്യോഗസ്ഥർക്ക് സ്വാഭാവിക നീതി ഉറപ്പാക്കിക്കൊണ്ട് ഉദ്യോഗസ്ഥ മേധാവിത്വത്തിന്റെ ധാർഷ്ട്യത്തിന്മേൽ ജനകീയ സർക്കാർ ഏൽപ്പിച്ച ശക്തമായ പ്രഹരമാണിത്. മുൻ സർക്കാരിന്റെ കാലത്ത് ഭയത്തിന്റെ നിഴലിൽ കഴിഞ്ഞിരുന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് നിർഭയമായും ആത്മാഭിമാനത്തോടെയും ജോലി ചെയ്യാനുള്ള അന്തരീക്ഷമാണ് പുതിയ സർക്കാർ ഒരുക്കി നൽകിയിരിക്കുന്നത്. പ്രതികാര രാഷ്ട്രീയത്തിന് വിട നൽകി, ജനാധിപത്യ മൂല്യങ്ങളും സുതാര്യതയും ഉയർത്തിപ്പിടിക്കുന്ന യുഡിഎഫ് സർക്കാരിന്റെ ഈ ദ്രുത പ്രവർത്തനം കേരളത്തിന്റെ ഭരണചരിത്രത്തിലെ തിളക്കമാർന്നൊരു അധ്യായമാണ്
- കെ എ സോളമൻ

Friday, 5 June 2026

കൃത്രിമ ബുദ്ധിയും നിർമ്മിത മണ്ടത്തരവും

#കൃത്രിമബുദ്ധിയും #നിർമ്മിത #മണ്ടത്തരവും.
​എന്തൊരു കടുംകൈയാണ് യുഡിഎഫുകാർ ഈ കാണിച്ചതെന്നോർക്കുമ്പോൾ സാമ്പത്തിക ശാസ്ത്രജ്ഞന് നെഞ്ചെരിച്ചിൽ.  പത്തുകൊല്ലത്തെ കേരളത്തിന്റെ പൊതുകടവും സാമ്പത്തികാവസ്ഥയും കണക്കുകൂട്ടാൻ ഇവിടുത്തെ കാൽക്കുലേറ്ററുകൾ പോരാഞ്ഞിട്ടാണോ സാക്ഷാൽ ‘ആർട്ടിഫിഷ്യൽ ഇന്റലിജൻസ്’  ഒക്കെ ഇറക്കിയത്? വിവരങ്ങളെല്ലാം കംപ്യൂട്ടറിലിട്ട് പ്രോസസ്സ് ചെയ്താൽ അത് അമേരിക്കയിലുള്ള ഏതോ ഒരു സെർവർ മുറിയിലിരുന്ന് ട്രാംപോ വാൻസോ  വായിച്ചുനോക്കുമെന്ന സാമാന്യവിവരം പോലും ഈ ഭരണകക്ഷിക്ക് ഇല്ലാതെ പോയല്ലോ. 

ഇന്റർനെറ്റും ഗൂഗിൾ മാപ്പും ജിമെയിലും ഒക്കെ നമ്മൾ ഉപയോഗിക്കുമ്പോൾ ഡാറ്റയൊന്നും ആരും കാണുന്നില്ലെന്നും, എഐ തൊട്ടാൽ മാത്രമേ വിവരങ്ങൾ ചോരൂ എന്നും വിശ്വസിക്കുന്ന നമ്മുടെ വിപ്ലവ ശാസ്ത്രജ്ഞൻ്റെ നിഷ്കളങ്കത കാണുമ്പോൾ കണ്ണുനിറഞ്ഞുപോവുന്നു. പണ്ട് കേരളത്തിലെ തോടും കുളവും റോഡും അമേരിക്കൻ കമ്പനിക്ക് ‘ വിവരശേഖരണത്തിന്റെ പേരിൽ എഴുതിക്കൊടുത്തപ്പോൾ അത് വിപ്ലവകരമായ പുരോഗമനവും, ഭരണപക്ഷം ഒരു ധവളപത്രം ഇറക്കാൻ എഐ സഹായം തേടിയെങ്കിൽ അത് രാജ്യദ്രോഹവുമായി മാറുന്ന ഈ  ഉഭയജീവി സാമ്പത്തിക ശാസ്ത്രം ശരിക്കും ഒരു അത്ഭുതം തന്നെയാണ്!

​എന്തായാലും സംസ്ഥാന സർക്കാരിന്റെ ധനകാര്യ മാനേജ്‌മെന്റിനെയും ധവളപത്രത്തെയും എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഖജനാവ് കാലിയാക്കി, ശമ്പളവും പെൻഷനും കൊടുക്കാൻ കേന്ദ്രത്തിന്റെ വഴിപാടുകൾ കാത്തിരിക്കുന്ന ഈ അനുകരണീയമായ സാമ്പത്തിക മോഡലിനെ വെല്ലുവിളിക്കാൻ ഒരു കൃത്രിമ ബുദ്ധിക്കും കഴിയില്ലെന്ന്  തെളിയിക്കപ്പെട്ടതാണ്. 

മനുഷ്യന്റെ സ്വാഭാവിക ബുദ്ധി കൊണ്ട് തന്നെ കെഎസ്ആർടിസിയും സപ്ലൈകോയും ഒക്കെ പൂട്ടാറായ സ്ഥിതിക്ക്  എന്തിനാണ് ഈ കൃത്രിമ ബുദ്ധിയുടെ വാലാട്ടൽ? വിവരങ്ങൾ ഡിജിറ്റലായി സൂക്ഷിച്ചാൽ ചോരുമെന്ന ഭയമുള്ളതുകൊണ്ട്, ഫയലുകൾ വർഷങ്ങളോളം ചുവപ്പുനാടയിൽ കെട്ടിപ്പൂട്ടി പൊടിപിടിപ്പിക്കുന്ന നമ്മുടെ പരമ്പരാഗത ‘നോ ഫയൽ മൂവ്‌മെന്റ്’ സിസ്റ്റം തന്നെയാണ് ലോകോത്തരം . ഫയലിലെ ജീവിതം അവിടെത്തന്നെ ഇരിക്കട്ടെയെന്ന് അറിയാത്ത ജനത്തെ എഐ ഭൂതത്തെ കാട്ടി പേടിപ്പിക്കാൻ നോക്കിയ തോമസ്ജി ഐസക് ജിക്ക് ഈ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ സാമ്പത്തിക ശാസ്ത്ര നൊബേൽ സമ്മാനം കൊടുത്തില്ലെങ്കിലും, ഒരു ഹാസ്യ സാഹിത്യ അക്കാദമി’ അവാർഡെങ്കിലും നൽകി നാം ആദരിക്കേണ്ടതാണ്.
-കെ എ സോളമൻ

Monday, 1 June 2026

സ്കൂൾ വിദ്യാഭ്യാസത്തിലെ തുഗ്ളക്ക് പരിഷ്കാരങ്ങൾ

#സ്കൂൾ_വിദ്യാഭ്യാസത്തിലെ_തുഗ്ളക്ക്_പരിഷ്കാരങ്ങൾ.
അപ്പൂപ്പൻ മന്ത്രിയുടെ തൊണ്ണൂറ്റിമുപ്പത്തിയെട്ടു പോലുള്ള സംഖ്യാ ശാസ്ത്രം പുതിയ മന്ത്രിയും ഒട്ടും തെറ്റാതെ കാത്തുസൂക്ഷിച്ചതോടെ ട്രോൾ ഗ്രൂപ്പുകാർക്ക് വിഷയദാരിദ്ര്യം ഇല്ലാതായി. എന്നാൽ സംഖ്യാ പാരമ്പര്യത്തിൽ  മാത്രം ഒതുക്കാതെ, മുൻ മന്ത്രിയുടെ തുഗ്ലക്ക് പരിഷ്കാരങ്ങളായ  ബാക്ക് ബെഞ്ച് നിർമാർജനവും കൈപ്പുസ്തക  പരീക്ഷയുമൊക്കെ അതേപടി കോപ്പി അടിക്കാനാണ് ഷംസുദ്ദീൻ മന്ത്രിയുടെ പ്ലാൻ.

ഏതോ പൊട്ടസിനിമയിലെ ഡയലോഗ് കേട്ട് ആവേശം മൂത്ത് ക്ലാസ് മുറികളിലെ ബാക്ക് ബെഞ്ചുകൾ ഇല്ലാതാക്കാൻ ബെഞ്ചുകളെല്ലാം വട്ടത്തിൽ (സർക്കുലർ) ഇടണമെന്നായിരുന്നു  അപ്പൂപ്പൻ മന്ത്രി ശിവൻകുട്ടിയുടെ തിയറി. ക്ലാസിലെ കുട്ടികളുടെ എണ്ണക്കൂടുതൽ കാരണം ഇത് പ്രായോഗികമല്ലെന്ന് മാത്രമല്ല, വട്ടത്തിൽ തിരിഞ്ഞിരുന്ന് ഒടുവിൽ കുട്ടികൾക്ക്  പിടലി വേദന വരുത്തിവെക്കാനേ ഇത് ഉപകരിക്കൂ എന്ന് അദ്ദേഹത്തിന് ആരും പറഞ്ഞു കൊടുത്തില്ല. അധ്യാപകർക്ക് ക്ലാസ് എടുക്കാൻ പോയിട്ട് ഒന്നു തിരിഞ്ഞു നിൽക്കാൻ പോലും ഇടമില്ലാത്ത ഈ വിചിത്ര പരിഷ്കാരം നടപ്പിലാക്കാൻ നോക്കിയാൽ ക്ലാസ് എടുക്കൽ കസേര കളിയായി മാറും.

​സ്കൂളുകളിലെ സ്ഥലസൗകര്യം നോക്കി അധ്യാപകർക്ക് വിട്ടുകൊടുക്കേണ്ട സീറ്റ് ക്രമീകരണത്തിലാണ് മന്ത്രിമാരുടെ ഈ അനാവശ്യ കൈകടത്തൽ. ബാക്ക് ബെഞ്ച് ഒഴിവാക്കാൻ കുട്ടികളെ ദിവസവും മാറ്റിയിരുത്തുന്ന 'റൊട്ടേഷൻ രീതി' കൊണ്ടുവന്നാൽ പോലും പ്രശ്‌നമുണ്ട്   പൊക്കം കൂടിയവർ മുന്നിലെത്തുമ്പോൾ പുറകിലെ കുട്ടികളുടെ കാഴ്ച മറയും.

ഇതിനുപുറമേയാണ് അധ്യയനവർഷ മദ്ധ്യത്തിൽ പെട്ടെന്ന് മുളപൊട്ടുന്ന കൈപ്പുസ്തക നിർമാണവും അതു സംബന്ധിച്ചുള്ള പരീക്ഷകളും! ഇത് വല്ലതും നടന്നോ എന്നതിന് കൃത്യമായ എന്തെങ്കിലും രേഖകൾ സ്കൂളുകളിൽ സൂക്ഷിച്ചിട്ടുണ്ടോ എന്നതു സംബന്ധിച്ച്ആർക്കും ഉറപ്പില്ല.  സിലബസ് ഇങ്ങനെ എപ്പോൾ വേണമെങ്കിലും മാറ്റാമെന്ന അവസ്ഥ വന്നാൽ കുട്ടികളുടെ പരീക്ഷാഫലം സിബിഎസ്ഇ ഫലപ്രഖ്യാപനം പോലെ തമാശയായി മാറും.

ആൺ- പെൺ കുട്ടികളെ ഇടകലർത്തിയാണ് ഇരുത്തേണ്ടതെന്ന പരിഷ്കാരവും വേറെയുണ്ട്. മുൻ സർക്കാരിന്റെ ഇത്തരം ചാത്തൻ പരിഷ്കാരങ്ങൾ തന്നെയാണ് പുതിയ യു.ഡി.എഫ് മന്ത്രിയും നടത്താൻ ഉദ്ദേശിക്കുന്നതെങ്കിൽ വിദ്യാഭ്യാസ രംഗത്ത് വരാൻ പോകുന്നത്  പുരോഗതിയല്ല, മറിച്ച് പ്രതിസന്ധി ആയിരിക്കും. മുൻ സർക്കാരിന്റെ വിദ്യാഭ്യാസ പരിഷ്കാരങ്ങളെ കുറിച്ച് മിണ്ടാതിരിക്കുന്നതാണ്  ഷംസുദ്ദീൻ മന്ത്രിക്ക് നല്ലത്
-കെ എ സോളമൻ

രാഷ്ട്രീയ സംസ്കാരത്തിൻറെ ഭാഗം

#രാഷ്ട്രീയ #സംസ്കാരത്തിൻറെ #ഭാഗം
മന്ത്രി അഡ്വ. ബിന്ദു കൃഷ്ണയുടെ വെള്ളാപ്പള്ളി നടേശൻ സന്ദർശനത്തെ രാഷ്ട്രീയ വിവാദങ്ങൾക്കപ്പുറം സമുദായ സമവായത്തിൻ്റെയും സാമൂഹിക യാഥാർത്ഥ്യങ്ങളുടെയും പശ്ചാത്തലത്തിൽ വേണം വിലയിരുത്താൻ. 

ഒരു ജനപ്രതിനിധിയോ നേതാവോ തങ്ങൾ പ്രതിനിധീകരിക്കുന്ന സമൂഹത്തിലെ പ്രമുഖ വ്യക്തിത്വങ്ങളെയും സമുദായ നേതാക്കളെയും സന്ദർശിക്കുന്നത് ജനാധിപത്യപരമായ ഒരു സാധാരണ പ്രക്രിയ മാത്രമാണ്. രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങളോ പാർട്ടികൾ തമ്മിലുള്ള അകലമോ ഇത്തരം സാമൂഹിക കൂടിക്കാഴ്ചകൾക്ക് തടസ്സമാകേണ്ടതില്ല. വെള്ളാപ്പള്ളി നടേശനെപ്പോലെ ഒരു പ്രമുഖ സമുദായ നേതാവിൻ്റെ ഭവനം സന്ദർശിക്കുന്നത് വ്യക്തിപരമായ ബന്ധങ്ങളുടെയോ സാമൂഹികമായ ഒത്തുചേരലുകളുടെയോ ഭാഗമായി കാണാവുന്നതേയുള്ളൂ. 

ഒരു ജനാധിപത്യ സമൂഹത്തിൽ ഇത്തരം സന്ദർശനങ്ങളെ അനാവശ്യമായി രാഷ്ട്രീയവൽക്കരിക്കുന്നതിലും വിമർശിക്കുന്നതിലും വലിയ അർത്ഥമില്ല; മറിച്ച്, ഇത് പരസ്പര ബഹുമാനത്തിൻ്റെയും തുറന്ന സംവാദങ്ങളുടെയും ആരോഗ്യകരമായ രാഷ്ട്രീയ സംസ്കാരത്തിൻ്റെയും ഭാഗമായാണ് മനസ്സിലാക്കേണ്ടത്.
- കെ എ സോളമൻ

സിബിഐ അന്വേഷണം സ്വാഗതാർഹം

#സിബിഎ_അന്വേഷണം_സ്വാഗതാർഹം
കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ ദൗർഭാഗ്യകരമായ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐക്ക് വിടാനുള്ള പുതിയ യുഡിഎഫ് സർക്കാരിന്റെ തീരുമാനം സ്വാഗതാർഹവും നീതിനിർവഹണ പ്രക്രിയയിൽ ഏറെ നിർണായകവുമാണ്. ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ ദുരൂഹ മരണത്തിൽ തുടക്കം മുതൽ തന്നെ ഉയർന്നുവന്ന ആക്ഷേപങ്ങൾക്കും ജനങ്ങൾക്കിടയിലുള്ള സംശയങ്ങൾക്കും വിരാമമിടാൻ കേന്ദ്ര ഏജൻസിയുടെ നിഷ്പക്ഷമായ അന്വേഷണം അനിവാര്യമാണ്. 

ലോക്കൽ പൊലീസും പ്രത്യേക അന്വേഷണ സംഘവും സമർപ്പിച്ച കുറ്റപത്രത്തിൽ പി.പി. ദിവ്യയെ മാത്രം പ്രതിയാക്കി കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ചെന്ന ആക്ഷേപം ശക്തമായി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, സിബിഐ അന്വേഷണം പൊതുജനങ്ങൾക്ക് നിയമവ്യവസ്ഥയിലുള്ള വിശ്വാസം വീണ്ടെടുക്കാൻ സഹായിക്കും.
​രാഷ്ട്രീയ സ്വാധീനങ്ങൾക്കപ്പുറം, ഈ കേസിന് പിന്നിലെ യഥാർത്ഥ ഗൂഢാലോചനകളും അണിയറക്കഥകളും പുറത്തുകൊണ്ടുവരാൻ സിബിഐയുടെ ഇടപെടലിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

നവീൻ ബാബുവിന്റെ കുടുംബത്തിന് അർഹമായ നീതി ഉറപ്പാക്കുന്നതിനൊപ്പം, ഒരു ഉദ്യോഗസ്ഥനും ജോലിസ്ഥലത്ത് ഇത്തരം മാനസിക പീഡനങ്ങൾക്കോ ഭീഷണികൾക്കോ ഇരയാകേണ്ടി വരില്ലെന്ന ഉറപ്പ് നൽകാനും ഈ സുതാര്യമായ അന്വേഷണം അനിവാര്യമാണ്. കേസിനെ രാഷ്ട്രീയ നേട്ടങ്ങൾക്കോ പഴിചാരലുകൾക്കോ അപ്പുറം, നിഷ്പക്ഷവും ശാസ്ത്രീയവുമായ രീതിയിൽ സമഗ്രമായി അന്വേഷിച്ച് കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കേന്ദ്ര ഏജൻസിക്ക് കഴിയട്ടെ.
- കെ എ സോളമൻ

Friday, 29 May 2026

അധ്യാപകരുടെ ഐഫോൺ ഓഫർ

#അദ്ധ്യാപകരുടെ #ഐഫോൺ #ഓഫർ!
​പണ്ട് സ്കൂളുകളിൽ ഡിപിഇപി കാലത്തും അതിനു മുമ്പും അദ്ധ്യാപകർ കുടയും ബാഗും ചെരുപ്പും കാട്ടി പിള്ളാരെ പിടിക്കാൻ നെട്ടോട്ടമോടിയ ചരിത്രം നാം ഓർക്കുന്നു. സ്വന്തം മക്കളെ ആ ഭാഗ്യപരീക്ഷണത്തിന്' വിട്ടുകൊടുക്കാതെ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലേക്ക് തിരിച്ചുവിട്ട അന്നത്തെ  രക്ഷിതാക്കളുടെ കഥയും നമുക്കറിയാം.  അന്ന് സ്കൂളിൽ പഠിപ്പിച്ചിരുന്ന അധ്യാപകരുടെആത്മാക്കൾ ഇന്ന് കോളേജ് പ്രൊഫസർമാരുടെ രൂപത്തിൽ പുനർജനിച്ചിരിക്കുകയാണ്. 

കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ ക്ലാസ് മുറികളിൽ ഏകാന്ത ജാഗ്രതയിലാണ് ഒട്ടുമിക്ക അധ്യാപകരും. എട്ടുപത്ത് പ്രൊഫസർമാർക്ക് ക്ലാസെടുക്കാൻ ആകെക്കൂടി കിട്ടുന്നത് ഒരേയൊരു വിദ്യാർത്ഥിയെ മാത്രം! ആ വിദ്യാർത്ഥി ഒരു ദിവസം കോളേജിൽ വരാതിരുന്നാൽ ഡിപ്പാർട്ട്‌മെന്റിലെ സകല അധ്യാപകരും അതീവ ദുഃഖിതരാകും. ഏക വിദ്യാർത്ഥി ഒരു മാസം ലീവെടുത്താൽ കോളേജ് തന്നെ പൂട്ടിപ്പോകുമെന്ന അവസ്ഥയിൽ, അവനെ / അവളെ പ്രീതിപ്പെടുത്താൻ അധ്യാപകർ കാട്ടിക്കൂട്ടുന്ന സർക്കസുകൾ കേട്ടാൽ ആരും മൂക്കത്ത് വിരൽ വയ്ക്കും

​പണ്ടത്തെപ്പോലെ കുടയും ബാഗും കൊടുത്താൽ ഇന്നത്തെ ജീൻസിട്ട കോളേജ് കുമാരികുമാരന്മാർ വീഴില്ലെന്ന് പ്രൊഫസർമാർക്ക് നന്നായറിയാം. അതുകൊണ്ട് അഡ്മിഷൻ ഓഫറുകൾ കുറേക്കൂടി മെച്ചപ്പെടുത്തിയിട്ടുണ്ട്.   അഡ്മിഷൻ എടുക്കാൻ തയ്യാറാകുന്നവന് ഐഫോണും, റോയൽ എൻഫീൽഡ് ബൈക്കും വരെയാണ് പുതിയ വാഗ്ദാനങ്ങൾ! അഡ്മിഷൻ എടുത്തു കഴിഞ്ഞാൽ പോക്കറ്റ് മണി വേറെയും

ഒരു മാസത്തെ ശമ്പളം ഐഫോണിന് ചെലവാക്കിയാൽ ജോലി നഷ്ടപ്പൊതെ കഴിയാം.  അറുപതു വയസ്സിനു ശേഷം  സ്റ്റാറ്റ്യൂട്ടറിയോ  കോംപ്ലിമെൻററിയോ  ആയ പെൻഷനും പറ്റി കുറച്ചുനാൾ കൂടി കുഴമ്പും ലേപനവുമായി തുടർന്നു ജീവിക്കാം.  ഇത്തരമൊരു ദീർഘവീക്ഷണത്തിലാണ് ഒട്ടുമിക്ക കോളേജ് സാറന്മാരും. 

രാവിലെ എഴുന്നേറ്റ് കോളേജിൽ ചെന്ന് ആരെയും പഠിപ്പിക്കാൻ ഇല്ലാതെ ഈച്ചയടിച്ചു മടുക്കുമ്പോൾ, ക്യാമ്പസിലേക്ക് വഴിതെറ്റി വരുന്ന ഏതെങ്കിലും ഒരു പാവം ചെറുപ്പക്കാരനെ കണ്ടാൽ പ്രൊഫസർമാർ ഗ്രൂപ്പായി ചെന്ന് വളയുകയാണ്. അവനെ ഒരുവിധം സോപ്പിട്ട് ഏതെങ്കിലും ഒരു ഡിഗ്രി കോഴ്സിൽ ചേർക്കാനുള്ള അധ്യാപകരുടെ  നെട്ടോട്ടം കാണുമ്പോൾ പണ്ടത്തെ കൺസ്യൂമർഫെഡ് ചന്തകളെപ്പോലും തോൽപ്പിക്കുന്ന ഓഫർ മേളകളാണ് ക്യാമ്പസുകളിൽ തെളിയുന്നത്.

​ഇതിനേക്കാളൊക്കെ കഷ്ടമാണ് ക്യാമ്പസുകളിലെ വിദ്യാർത്ഥി നേതാക്കളുടെ അവസ്ഥ. വിപ്ലവം പ്രസംഗിക്കാൻ നോക്കുമ്പോൾ മുന്നിലിരുന്നു കേൾക്കാൻ ഒരാളെപ്പോലും കിട്ടാത്ത ഗതികേടിലാണ് അവർ.  ക്യാമ്പസിൽ  സമരം ചെയ്യാനും കൊടിപിടിക്കാനും റെയിൽവേ സ്റ്റേഷനിൽ നിന്നും റോഡ് മുക്കിൽ നിന്നും  ദിവസക്കൂലിയും കുപ്പിയും കൊടുത്ത് അട്ടിമറി തൊഴിലാളികളെ' വാടകയ്ക്ക് വിളിക്കേണ്ടി വരുന്ന അവസ്ഥയിലാണ് വിദ്യാർത്ഥി നേതാക്കൾ. ഇങ്കിലാബ് വിളിക്കാൻ കൂലിക്കാരെ നിർത്തേണ്ടി വരുന്ന ഈ വിപ്ലവ പ്രതിസന്ധി കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ അന്ത്യ നാളുകളെയാണ് സൂചിപ്പിക്കുന്നത്.

പഠിപ്പിക്കാൻ കുട്ടികളില്ലാതെ അധ്യാപകരും, സമരം ചെയ്യാൻ ആളില്ലാതെ നേതാക്കളും അന്തംവിട്ടു നിൽക്കുന്ന ഇന്നത്തെ കേരളീയ ക്യാമ്പസുകൾ ഒരു അന്താരാഷ്ട്രകൗതുകമായി ഇതിനകം  മാറിക്കഴിഞ്ഞു.
- കെ എ സോളമൻ

Thursday, 28 May 2026

സോഷ്യലിസ്റ്റ് നാടകം

#സോഷ്യലിസ്റ്റ്_നാടകം
കരിമണൽ കർത്തായുടെ ശർക്കരക്കുടത്തിൽ കൈയിട്ടു നക്കി മടിയിൽ കനവും ബക്കറ്റിൽ പണവുമായി നിൽക്കുന്ന വിപ്ലവ സിംഹങ്ങൾക്ക്, ഇ ഡി  എന്ന് കേൾക്കുമ്പോൾ തന്നെ പനിപിടിക്കുന്നത് സ്വാഭാവികം. വീണാ തൈക്കണ്ടിയിൽ ജി.എസ്.ടി ഒക്കെ കൃത്യമായി അടച്ച്, അധ്വാനിച്ചുണ്ടാക്കിയ ആ ഒന്നരക്കോടിയിലധികം രൂപയുടെ കണക്കു ചോദിക്കാൻ  കേന്ദ്ര ഏജൻസി വരേണ്ടതില്ലെന്നു സഖാക്കൾ. പക്ഷെ വീണ തൈക്കണ്ടിയുടെ ഇരുനൂറിലധികം ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു എന്ന വാർത്ത കേട്ടപ്പോൾ കണ്ണു തള്ളിയവരും കൂട്ടത്തിലുണ്ട്.

കരിമണൽ കർത്തായാണ് കൂട്ടത്തിൽ കളിപിഠിച്ച വിദ്യാൻ.  ഒരു പ്രദേശത്തിൻ്റെ  തന്നെ ആവാസ വ്യവസ്ഥ തകർത്ത കർത്തായുടെ അത്ഭുത ഡയറിയിൽ പി വി എന്ന് മാത്രമല്ല ഒ സി, ആർ സി, പി കെ എന്നിങ്ങനെ രാഷ്ട്രീയ ഭേദമന്യേ കുറെ പേരുകൾ ചുരുക്കെഴുത്തിൽ തിളങ്ങി നിൽപ്പുണ്ട്.  അന്വേഷണം ഒടുവിൽ പിണറായിലേക്ക് തിരിയുമ്പോൾ തങ്ങളും പെട്ടു പോകുമോ എന്നആശങ്കയിലാണ് ഭരണകക്ഷി നേതാക്കളും.

എല്ലാ പാർട്ടിക്കാർക്കും ഒരുപോലെ പ്രിയപ്പെട്ട ഈ കരിമണൽ ഭീമനെ തൊട്ടാൽ പലരുടെയും തൊപ്പി തെറിക്കുമെന്നതിനാലാണ്, റെയ്ഡ് നടക്കുമ്പോൾ ഇരുകൂട്ടരും ഒരേപോലെ നെഞ്ചത്തു കൈ വെച്ചത്. മടിയിൽ കനമില്ലാത്തവന് വഴിയിൽ ഭയക്കേണ്ട എന്ന ആപ്തവാക്യം സ്വന്തം മകൾക്ക് വേണ്ടി ക്യാപ്റ്റൻ തിരുത്തി എഴുതുമ്പോൾ, തങ്ങൾ ആർക്കുവേണ്ടി  അതുതിരുത്തും എന്ന ആശങ്കയിലാണ് ഇതര പാർട്ടി നേതാക്കൾ. 

​എന്നാൽ ഇതിലും വലിയ കോമഡി നടക്കുന്നത് താഴേത്തട്ടിലാണ്; ബേക്കറി ജംഗ്ഷനിൽ ആവേശം മൂത്ത് വധശ്രമവും പൊതുമുതൽ നശിപ്പിക്കലുമായി ഇ ഡി റെയ്ഡിനെതിരെ  വിപ്ലവം നയിച്ച
 എട്ടൊമ്പത് ഗുണ്ടാ സഖാക്കൾ ഇപ്പോൾ ജാമ്യത്തുക എത്രയെന്നറിയാതെ ജയിലിന്റെ അഴിയെണ്ണുകയാണ്. താന്താങ്ങൾ അകത്തുപോയാലും കുടുംബത്തെ പാർട്ടി നോക്കിക്കൊള്ളും എന്ന പരമമായ വിശ്വാസത്തിൽ ജീവിക്കുന്ന ഇവർ കോടതി കയറിയിറങ്ങി ചെരിപ്പുതേയുമ്പോൾ, അവരെ ഇളക്കിവിട്ട യഥാർത്ഥ പടനായകന്മാർ സുഖമായി എയർകണ്ടീഷൻ മുറിയിലിരുന്ന് പാലട പ്രഥമൻ രുചിക്കുന്നുണ്ടാവും. 

കുറ്റം ചെയ്യാൻ പ്രേരിപ്പിച്ച പാർട്ടി സെക്രട്ടറി ഗോവിന്ദൻ, ശിവൻകുട്ടി, കടകംപള്ളി, ജോയ്, ജോൺ ബ്രിട്ടാസ് എന്നിവരെയൊന്നും നിയമത്തിന്റെ കൈകൾ ഇതുവരെ തൊട്ടിട്ടില്ല എന്ന കാര്യം അത്ഭുതപ്പെടുത്തുന്നതാണ്. ജനങ്ങൾക്ക് ക്ഷേമം വാഗ്ദാനം ചെയ്ത് സത്യപ്രതിജ്ഞ നടത്തി രാജ്യസഭയിൽ പോയിരിക്കുന്നവരൊക്കെ ആ വാചകങ്ങൾ ഒരുവട്ടം കൂടി ഓർത്തെടുക്കുന്നത് ഏറെ  നന്നായിരിക്കും. അണികളെ ബലിയാടാക്കി നേതാക്കൾ എക്കാലവും സുരക്ഷിത താവളങ്ങളിൽ വിലസുന്ന ഈ സോഷ്യലിസ്റ്റ്’ നാടകം കാണാൻ ജനങ്ങൾക്ക് ഇപ്പോൾ നല്ല രസം തോന്നുന്നുണ്ട്.
-കെ എ സോളമൻ

Wednesday, 27 May 2026

ചുവപ്പുനാടൻ കളരി

#ചുവപ്പുനാടൻ #കളരി
കോടതി നിർദ്ദേശപ്രകാരം പരിശോധനയ്‌ക്കെത്തിയ കേന്ദ്ര അന്വേഷണ ഏജൻസിയെ,
നിയമാവ്യവസ്ഥയും ജനാധിപത്യമര്യാദകളും കാറ്റിൽപ്പറത്തിക്കൊണ്ട്  കായബലം കൊണ്ട് നേരിടാൻ തുനിഞ്ഞ സിപിഎം നേതാക്കളുടെയും അണികളുടെയും നടപടി ശരിക്കും ഒരു രാഷ്ട്രീയ കസർത്ത് തന്നെയാണ്. കാലവും കോലവും മാറിയതറിയാതെ, പഴയ ചുവപ്പുനാടൻ കളരിയുമായി തെരുവിലിറങ്ങുന്ന ഇവർ വിസ്മരിക്കുന്നത് ഒരൊറ്റ കാര്യമാണ്, നിയമം അതിന്റെ വഴിക്ക് പോകുമ്പോൾ കൂടെപ്പോരാൻ അണികൾ കാണില്ല എന്നത്. 

ലാലു പ്രസാദ് യാദവും കെജ്‌രിവാളും മുതൽ ചിദംബരം വരെയുള്ള വമ്പന്മാർക്ക് നിയമത്തിന് മുന്നിൽ ക്യൂ നിൽക്കേണ്ടി വന്ന ചരിത്രം തൊട്ടുമുന്നിൽ ഉണ്ടായിട്ടും, ഞങ്ങൾക്ക് മാത്രം ഇത് ബാധകമല്ല എന്ന മട്ടിലുള്ള ഈ അമിത ആത്മവിശ്വാസം നല്ലതല്ല. നേതാക്കൾ തന്നെ അക്രമത്തിന് കൊടിയും പിടിച്ച് മുന്നിൽ നിൽക്കുമ്പോൾ, നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന ഈ പ്രവണത ജനാധിപത്യത്തോടുള്ള അവഹേളനമായിട്ടേ കാണാൻ കഴിയൂ.

​മുമ്പ് ഭരണത്തിലിരിക്കുമ്പോൾ എന്തും ചെയ്യാമെന്ന അഹങ്കാരം ഉണ്ടായിരുന്നിരിക്കാം, എന്നാൽ കാലം മാറി, കോലവും മാറി എന്ന് ഇനിയെങ്കിലും ഈ സഖാക്കൾ തിരിച്ചറിയേണ്ടതുണ്ട്. ശിവൻകുട്ടി, കടകംപള്ളി , ജോയ്, ജോൺ ബ്രിട്ടാസ് തുടങ്ങിയ നേതാക്കളുടെ ആഹ്വാനം കേട്ട് ആവേശത്തോടെ ചാടിവീഴുന്ന അണികൾ ഒടുവിൽ കോടതിപ്പടിയും ജയിൽമുറിയും കയറിയിറങ്ങുമ്പോൾ, അവരെ തിരിഞ്ഞുനോക്കാൻ പോലും ഈ പറഞ്ഞ നേതാക്കൾ ഉണ്ടാകില്ല എന്നതാണ് പരമാർത്ഥം. 

സ്വന്തം അണികളെ അച്ചടക്കത്തോടെ നിയന്ത്രിക്കാൻ കഴിയാത്ത, അല്ലെങ്കിൽ അതിന് മുതിരാത്ത നേതൃത്വം യഥാർത്ഥത്തിൽ ഒരു വലിയ ദുരന്തത്തിലേക്കാണ് പാർട്ടിയെ നയിക്കുന്നത്. അധികാരം ശാശ്വതമല്ലെന്നും അക്രമ രാഷ്ട്രീയം കൊണ്ട് നിയമത്തിന്റെ കൈകളെ അധികകാലം കെട്ടിയിടാൻ കഴിയില്ലെന്നും ഉള്ള യാഥാർത്ഥ്യം മനസ്സിലാക്കി, ഈ കപടവേഷക്കാർ അണികളെ അക്രമത്തിൽ നിന്ന് പിന്തിരിപ്പിക്കാത്തപക്ഷം വരുംദിവസങ്ങളിൽ കേരള സമൂഹം കാണാൻ പോകുന്നത് വലിയ അപകടമാകും.
- കെ എ സോളമൻ
.

Tuesday, 26 May 2026

വംശം കുറ്റിയറ്റിട്ടില്ല

#വംശം #കുറ്റിയറ്റിട്ടില്ല
ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ നെഞ്ചിടിപ്പോടെ കാത്തിരിക്കുന്ന പരീക്ഷാഫല പ്രഖ്യാപനം ഇപ്പോൾ കേരളത്തിൽ ഒരു ഒന്നാന്തരം കോമഡി ഉത്സവമായി മാറി. കണക്കുപരീക്ഷയ്ക്ക് തോറ്റ കുട്ടികൾ പോലും മന്ത്രിമാരുടെ ഫലപ്രഖ്യാപനം കേട്ട് വായും പൊളിച്ചിരുന്നു പോകും. ലക്ഷങ്ങളും കോടികളും മാറിമറിയുന്ന വലിയ സംഖ്യകൾ കാണുമ്പോൾ നമ്മുടെ ജനപ്രതിനിധികളുടെ നാക്ക്  ട്വിസ്റ്റ് ആകുന്നത് കാണാൻ നല്ല രസം.

 മുൻപ് പൊതുവിദ്യാഭ്യാസ മന്ത്രിയായിരുന്ന വി. ശിവൻകുട്ടി അക്കങ്ങൾ കൂട്ടിയും കുറച്ചും വായിച്ച് ഉണ്ടാക്കിയ ആ ട്രോൾ പൂരത്തിന്റെ പാരമ്പര്യം, പുതിയ മന്ത്രി എൻ. ഷംസുദ്ദീനും ഒട്ടും ചോർന്നുപോകാതെ കാത്തുസൂക്ഷിക്കുന്നുണ്ടെന്നാണ് പുതിയ കണ്ടെത്തൽ. പ്ലസ് ടു പാസായ കുട്ടികളുടെ എണ്ണം കേട്ട് അവർക്ക് പോലും സ്വന്തം മാർക്കിൽ സംശയം തോന്നുന്ന രീതിയിലാണ് വാർത്താ സമ്മേളനങ്ങളിലെ ഈ അക്കക്കളി. വിദ്യാർത്ഥികളെക്കാൾ കൂടുതൽ ഫലപ്രഖ്യാപനത്തിന് മുന്നിലിരുന്ന് വിയർക്കുന്നത് മന്ത്രിമാരാണോ എന്ന് തോന്നിപ്പിക്കുന്നതാണ് നിലവിലെ അവസ്ഥ.

സത്യത്തിൽ, ഇത്തരം ഫലപ്രഖ്യാപന ചടങ്ങുകൾക്ക് പോകുന്നതിന് മുൻപ് മന്ത്രിമാർക്ക് ഒരു മിനിമം മാത്‌സ് ട്യൂഷൻ എടുത്താൽ നന്നായിരിക്കും. അല്ലെങ്കിൽ വരുംതലമുറയെ അക്കങ്ങൾ പഠിപ്പിക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെ തലപ്പത്തിരിക്കുന്നവർ തന്നെ ഇങ്ങനെ സംഖ്യകൾ തെറ്റിച്ചു വായിക്കുന്നത് വലിയൊരു വൈരുദ്ധ്യമാണ്. 

ശിവൻകുട്ടിയിൽ നിന്ന് ഷംസുദ്ദീനിലേക്ക് വകുപ്പ് മാറിയെങ്കിലും അക്കങ്ങളോടുള്ള മന്ത്രിമാരുടെ ഈ പിണക്കം മാറിയിട്ടില്ല. അതായത് ശിവൻകുട്ടിയുടെ വംശം  കുറ്റിയറ്റിട്ടില്ല എന്ന് സാരം. ഐഎഎസ് ഉദ്യോഗസ്ഥർ എഴുതിക്കൊടുക്കുന്ന വലിയ അക്കങ്ങൾ അതേപടി വായിക്കാൻ പാടുപെടുന്ന മന്ത്രിമാരെ കാണുമ്പോൾ, അത്യാവശ്യം വിവരവും വിദ്യാഭ്യാസവുമുള്ള ഭരണാധികാരികൾ വേണമെന്ന ചിന്ത ആർക്കായാലും തോന്നിപ്പോകും. എന്തായാലും ട്രോളന്മാർക്ക് പഞ്ഞമില്ലാത്ത കാലത്തോളം നമ്മുടെ മന്ത്രിമാരുടെ ഈ അക്കക്കളി സാമൂഹിക മാധ്യമങ്ങളിൽ ഇനിയും സൂപ്പർ ഹിറ്റായി തുടരുമെന്നതിൽ സംശയമില്ല.
-കെ എ സോളമൻ

Sunday, 24 May 2026

സിജെപി അസംബന്ധം

#സിജെപി #അസംബന്ധം
കോക്രോച്ച് ജനതാ പാർട്ടിയുടെ ( സിജെപി) ദ്രുതഗതിയിലുള്ള ആവിർഭാവം ദേശീയ സംവാദത്തിന്റെ ഗൗരവത്തെയും അന്തസ്സിനെയും പരിഹസിക്കുന്ന
ഡിജിറ്റൽ  ചൂഷണമാണ്. വൈറൽ മീമുകൾ, നിർമ്മിത ബുദ്ധി, സെൻസേഷണലൈസ്ഡ് സോഷ്യൽ മീഡിയ കാമ്പെയ്‌നുകൾ എന്നിവയിലൂടെ പ്രധാനമായും പ്രവർത്തിക്കുന്ന ഈ പ്ലാറ്റ്‌ഫോം, നിർണായകമായ പൊതു വെല്ലുവിളികളെ നിസ്സാരവൽക്കരിക്കുന്നു. ദിശാബോധമില്ലാത്ത പ്രതിഷേധത്തിലേക്ക് പൊതുജനശ്രദ്ധ ആകർഷിക്കാനുള്ള വിഫലശ്രമം നടത്തുകയും  ചെയ്യുന്നു. 

സ്ഥാപനപരമായ സുതാര്യതയോ ഉത്തരവാദിത്തമോ ഇല്ലാതെ പ്രവർത്തിക്കുന്ന ഒരു ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിനെ വളരെയധികം ആശ്രയിക്കുന്നതിലൂടെ, അത്തരം പ്രസ്ഥാനങ്ങൾ പൊതുജനവികാരം ധ്രുവീകരിക്കും.   ജനാധിപത്യത്തിന് ആവശ്യമായ സൃഷ്ടിപരമായ പൗരപങ്കാളിത്തത്തെ ഇതു അസ്ഥിരമാക്കും.   അന്താരാഷ്ട്ര അതിർത്തികൾക്കപ്പുറം ആഭ്യന്തര പ്രശ്‌നങ്ങൾ സെൻസേഷണലൈസ് ചെയ്യുന്നത്, ആന്തരിക സ്ഥിരതയെ ഭീഷണിപ്പെടുത്തുന്ന സങ്കീർണതകൾ ക്ഷണിച്ചു വരുത്തും.
പൊതു പ്രകടനങ്ങളും രാഷ്ട്രീയ പ്രവർത്തനങ്ങളും , നിയമവ്യവസ്ഥയോടുള്ള അചഞ്ചലമായ ബഹുമാനത്തിൽ വേരൂന്നിയതായിരിക്കണം. 

ഒരു ആക്ഷേപഹാസ മുന്നണിയുടെ ബാനറിൽ തെരുവ് പ്രതിഷേധങ്ങൾ സംഘടിപ്പിക്കുക, അതിന് നിരാശ ബാധിച്ച പ്രതിപക്ഷ കക്ഷികളുടെ പിന്തുണ ലഭിക്കുക, പക്ഷപാതപരമോ വിഭാഗീയമോ ആയ അജണ്ടകൾക്കായി ഉപയോഗിക്കുക; ഇവയൊന്നും അംഗീകരിക്കാനാവില്ല . പൊതുസമാധാനം തകർക്കാനും ദൈനംദിന ജീവിതത്തെ തടസ്സപ്പെടുത്താനും രാജ്യത്തെ സ്ഥാപിത ജനാധിപത്യ ചാനലുകളെ മറികടക്കാനുമുള്ള ഭീഷണികൾ ഇരുമ്പുമുഷ്ടി കൊണ്ട് നേരിടണം.

 തെരുവുകളിലെ രാഷ്ട്രീയ ഏറ്റുമുട്ടലുകൾക്ക് ഓൺലൈൻ പ്രവണതകളെ ആയുധമാക്കാനുള്ള ഏതൊരു ശ്രമത്തിനും നിയമവാഴ്ചയുടെ പൂർണ്ണമായ അനുസരണം ആവശ്യമാണ്. അക്രമം തടയുന്നതിനും, പൗര ഐക്യം നിലനിർത്തുന്നതിനും, ഡിജിറ്റൽ രാഷ്ട്രീയ നാടകവേദിയാൽ ആഭ്യന്തര സുരക്ഷയിൽ വിട്ടുവീഴ്ച ഉണ്ടാകാതിരിക്കാൻ  അധികാരികൾ നിർണ്ണായകമായി പ്രവർത്തിക്കുകയും വേണം. തിരഞ്ഞെടുപ്പിൽ ജനങ്ങൾ ചവിട്ടിപ്പുറത്താക്കിയ ചില കക്ഷികൾ ഇത്തരം ഓൺലൈൻ നാടകങ്ങളെ പിന്തുണയ്ക്കുന്നത് ഗൗരവത്തോടെ കാണുകയും വേണം.
- കെ.എ. സോളമൻ

Friday, 22 May 2026

കുന്നത്തുനാട് കുടിയൊഴിപ്പിക്കൽ

#കുന്നത്ത്നാട് #കുടിയൊഴിപ്പിക്കൽ  
​കുന്നത്ത്നാട് മലയിടം തുരുത്തിലെ രണ്ടേക്കർ 65 സെന്റ് ഭൂമിയുമായി ബന്ധപ്പെട്ട തർക്കത്തിൽ, ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ വിധി നടപ്പാക്കാൻ നിലവിലെ യുഡിഎഫ് സർക്കാർ നിയമപരമായി ബാധ്യസ്ഥരാണ്. പരമോന്നത കോടതിയുടെ വിധി ധിക്കരിക്കാൻ തർക്കഭൂമിയിലെ താമസക്കാർക്കോ സമരക്കാർക്കോ അവകാശമില്ലെന്നിരിക്കെ, നിലവിലെ സംഘർഷ സാഹചര്യം കോടതിയെ കൃത്യമായി ബോധ്യപ്പെടുത്തി ഒരു സുഗമമായ പരിഹാരത്തിനാണ് സർക്കാർ ശ്രമിക്കുന്നത്. 
 
തലക്ക് പ്രദേശത്ത് താമസിക്കുന്ന ജനങ്ങളോട് പൂർണ്ണമായ അനുഭാവം പുലർത്തുന്ന നിലവിലെ സർക്കാർ, മാനുഷിക പരിഗണനകൾ മുൻനിർത്തി അവർക്ക് അനുയോജ്യമായ മറ്റൊരു സ്ഥലം കണ്ടെത്തി പുനരധിവസിപ്പിക്കാനും പ്രശ്നം സമാധാനപരമായി പരിഹരിക്കാനും പ്രതിജ്ഞാബദ്ധമാണ്. കോടതിവിധിയെ മാനിച്ചുകൊണ്ട് തന്നെ ജനങ്ങളുടെ ആശങ്കകൾ അകറ്റാനുള്ള ആത്മാർത്ഥമായ ശ്രമങ്ങളുമായിട്ടാണ്  സർക്കാർ മുന്നോട്ട് പോകുന്നത്.

​എന്നാൽ, ഈ വിഷയത്തെ ജനങ്ങളെ മുൻനിർത്തിയുള്ള രാഷ്ട്രീയ മുതലെടുപ്പിനുള്ള ആയുധമാക്കാനാണ് മുൻപ് ഭരണം കൈയാളിയ സിപിഎം ശ്രമിക്കുന്നത്. അധികാരത്തിലിരുന്നപ്പോൾ 14 തവണ അവസരങ്ങൾ ലഭിച്ചിട്ടും ഈ ജനകീയ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ യാതൊരു നടപടിയും സ്വീകരിക്കാത്ത ഇടതുഭരണക്കാർ, അധികാരം നഷ്ടപ്പെട്ടതോടെ പെട്ടെന്ന് സമരവുമായി രംഗത്തിറങ്ങുന്നത് ലജ്ജാകരമാണ്. പ്രശ്നം പരിഹരിക്കാൻ സർക്കാരിനോട് യോജിച്ച് പ്രവർത്തിക്കുന്നതിന് പകരം, ജനങ്ങളുടെ വൈകാരികതയെ ചൂഷണം ചെയ്ത് രാഷ്ട്രീയ നേട്ടമുണ്ടാക്കുക മാത്രമാണ് അവരുടെ ലക്ഷ്യം. മുൻപ് ഒന്നും ചെയ്യാതെ ഇരുട്ടിൽ തപ്പിയവർ ഇപ്പോൾ നടത്തുന്ന ഈ നാടകം ജനങ്ങൾ തിരിച്ചറിയുക തന്നെ ചെയ്യും.
- കെ എ സോളമൻ

Thursday, 21 May 2026

സത്യപ്രതിജ്ഞ

സത്യപ്രതിജ്ഞ
കേരള നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമപ്രകാരം, "സർവ്വശക്തനായ ഉസ്താദിന്റെ നാമത്തിൽ" സത്യപ്രതിജ്ഞ ചെയ്യാൻ പാടില്ല.

​ഭരണഘടനയുടെ മൂന്നാം അനുസൂചി  പ്രകാരം രണ്ട് രീതിയിൽ മാത്രമേ സത്യപ്രതിജ്ഞ ചെയ്യാൻ അനുവാദമുള്ളൂ:
​" ദൈവനാമത്തിൽ" (In the name of God) സത്യം ചെയ്യുക.​അല്ലെങ്കിൽ, "ദൃഢപ്രതിജ്ഞ" (Solemnly affirm) ചെയ്യുക.
നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ഭരണഘടന നിഷ്കർഷിച്ചിട്ടുള്ള നിശ്ചിത മാതൃകയിൽ  മാത്രമേ വാക്കുകൾ ഉപയോഗിക്കാൻ പാടുള്ളൂ. "ദൈവം" എന്ന വാക്കിന് പകരം അല്ലാഹു, കർത്താവ്, കൃഷ്ണൻ, ശ്രീനാരായണ ഗുരു എന്നിങ്ങനെ വ്യക്തിപരമായോ മതപരമായോ ഉള്ള മറ്റ് നാമങ്ങൾ ഉപയോഗിക്കുന്നത് ചട്ടവിരുദ്ധമാണ്.

​മുൻപ് കേരള നിയമസഭയിൽ നിശ്ചിത മാതൃക ലംഘിച്ച് വ്യക്തിഗത നാമങ്ങളിൽ സത്യപ്രതിജ്ഞ ചെയ്തത് വിവാദമാവുകയും, തുടർന്ന് അവർക്ക് വീണ്ടും നിയമപ്രകാരമുള്ള വാക്കുകൾ ഉപയോഗിച്ച് പുനഃസത്യപ്രതിജ്ഞ ചെയ്യേണ്ടി വരികയും ചെയ്തിട്ടുണ്ട്. അതിനാൽ ഭരണഘടനാ പരമായി "ദൈവനാമത്തൽ" എന്നോ അല്ലെങ്കിൽ"ദൃഢപ്രതിജ്ഞ / സഗൗരവം" എന്നോ മാത്രമേ സത്യപ്രതിജ്ഞ ചെയ്യാൻ അനുവാദമുള്ളൂ.

മറിച്ച്  ആരെങ്കിലും സത്യപ്രതിജ്ഞ നടത്തിയിട്ടുണ്ടെങ്കിൽ നിയമപരമായി അത് നിലനിൽക്കുന്നതല്ല
-കെ എ സോളമൻ

Tuesday, 19 May 2026

തോമസ് മാഷിൻറെ ആഡംബര യാത്ര അവസാനിച്ചു

#തോമസ്_മാഷിന്റെ #ആഡംബര #യാത്ര #അവസാനിച്ചു
പിണറായി സർക്കാരിന്റെ മുഴുവൻ ഭാരവും ചുമലിൽ താങ്ങിയ അധികായന്റെ അത്ഭുത സാഹസത്തിന്  മാസങ്ങളോളം ഡൽഹി സാക്ഷ്യം വഹിച്ചു.

"മാഷ്" എന്ന് സ്നേഹപൂർവ്വം അറിയപ്പെടുന്ന കെ.വി. തോമസ് ഒന്നും ചെയ്യാതെ തന്നെ കഠിനാധ്വാനം എന്തെന്ന് മലയാളികളെ പഠിപ്പിച്ചു . പ്രൈവറ്റ് സെക്രട്ടറി, അസിസ്റ്റന്റ്, ഓഫീസ് അറ്റൻഡന്റ്, ഡ്രൈവർ എന്നിവരടങ്ങുന്ന അദ്ദേഹത്തിന്റെ അഞ്ചംഗ സംഘം കേരള ഹൗസിലെ വിഐപി ആനുകൂല്യങ്ങൾ ആസ്വദിച്ച് ദൈനംദിന ഷെഡ്യൂൾ മഹത്തരമാക്കി  കേരള സർക്കാരിൻറെ അഭിവൃദ്ധിക്കാനായി സമയം ചെലവിട്ടു.

പൊതുസേവനം യഥാർത്ഥത്തിൽ യാത്രയാണെന്ന് മാഷ് തെളിയിച്ചു, പ്രത്യേകിച്ച് ഖജനാവിൽ നിന്ന് പണം നൽകുന്ന യാത്ര. കേന്ദ്രത്തിൽ നിന്ന് അദ്ദേഹം നേടിയ ആനുകൂല്യങ്ങളുടെ നിഗൂഢത പതിറ്റാണ്ടുകളായി ചരിത്രകാരന്മാരെ ആശയക്കുഴപ്പത്തിലാക്കാം. എങ്കിലും  അദ്ദേഹത്തിന്റെ സ്വകാര്യ ബാങ്ക് അക്കൗണ്ടും ജീവനക്കാരുടെ കുടുംബവും തീർച്ചയായും ചരിത്രപരമായ വളർച്ചയുടെ ഒരു കാലഘട്ടത്തിനു സാക്ഷ്യം വഹിച്ചു..

ഭരണപരമായ കാര്യക്ഷമതയിലെ ഈ മുഴുവൻ മാസ്റ്റർക്ലാസും രാഷ്ട്രീയ വിശ്വസ്തതയുടെ മാസ്റ്റർ സ്ട്രോക്കിലൂടെയാണ് സാധ്യമായത്. കോൺഗ്രസ് പാർട്ടിയുമായും എൽ.ഡി.എഫ് സർക്കാരുമായും ഉള്ള തന്റെ ദീർഘകാല ബന്ധങ്ങളെ കൂടുതൽ ലാഭകരമായ വിരമിക്കൽ പദ്ധതിക്കായി അദ്ദേഹം മാറ്റിവച്ചു.  വ്യക്തിപരമായ നേട്ടങ്ങൾക്കായി കോൺഗ്രസിനോടു വിടപറയാനും, തുടർന്ന് ഡൽഹിയിൽ പോയി തൊഴിലാളിവർഗത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനും, പ്രതിമാസം ലക്ഷക്കണക്കിന് രൂപ ചെലവഴിക്കാനും ഒരു പ്രത്യേകതരം സമർപ്പണം ആവശ്യമാണ്.

പുതിയ സർക്കാർ ആഡംബര പാക്കേജ് പെട്ടെന്ന് റദ്ദാക്കിയതിനാൽ. മാഷ് ഇപ്പോൾ കുമ്പളങ്ങിയിലെ ശാന്തമായ കായലരികത്തേക്കു സംതൃപ്തമായ പുഞ്ചിരിയോടെ മടങ്ങുന്നു. പിണറായി ഭരണത്തെ അത്ഭുതകരമായി വിജയിപ്പിച്ച ശേഷം  അദ്ദേഹം തിരുതപിടുത്തം എന്ന തന്റെ ഹോം കരിയർ പുനരാരംഭിക്കുകയാണ്. മാഷിൻറെ സഹായം വേണ്ട വിജയ്, സതീശൻ തുടങ്ങിഏത് സർക്കാരിനും അദ്ദേഹത്തിൻ്റെ സഹായത്തിനായി സമീപിക്കാവുന്നതാണ് .
.
-കെ എ സോളമൻ

Monday, 18 May 2026

ഖദർ പുതച്ച തലസ്ഥാനം

#ഖദർ_പുതച്ച_തലസ്ഥാനം. 
​ഒരു പതിറ്റാണ്ടിന്റെ പന്തിഭോജനത്തിനും വനവാസത്തിനും ശേഷം യു.ഡി.എഫ്. സർക്കാർ അധികാരമേൽക്കുമ്പോൾ തലസ്ഥാനം അക്ഷരാർത്ഥത്തിൽ ‘ഖദർ’മയമാണ്. സാധാരണ ഇത്തരം സുദിനങ്ങളിൽ ചെണ്ടിനും ബൊക്കെക്കുമൊക്കെയാണ് ഡിമാൻഡ് എങ്കിൽ, കോൺഗ്രസുകാർക്ക് അതൊന്നും പോരാല്ലോ; അന്തസ്സ് ഖദറിൽ തന്നെയല്ലേ പറ്റൂ! ഈ മനോഭാവം മുൻകൂട്ടി കണ്ട് 50-ഉം 100-ഉം രൂപ വിലയുള്ള ഖദർ ഹാരത്തിന് 750 മുതൽ 1000 രൂപ വരെയാക്കി ഖാദി ബോർഡ് തങ്ങളുടെ സ്വാശ്രയ നയം പ്രഖ്യാപിച്ചു. 

അതെന്തായാലും പുതിയ മുഖ്യമന്ത്രി വി.ഡി. സതീശൻ മുൻ മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ അരുമശിഷ്യൻ അല്ലാത്തതുകൊണ്ട് തോർത്തുമുണ്ടുകൾക്ക് വൻവിലക്കയറ്റത്തിൽ നിന്ന് തൽക്കാലം രക്ഷപ്പെടാനായി. ഇല്ലായിരുന്നെങ്കിൽ തലയിൽ കെട്ടുന്ന തോർത്തിനും 1000 രൂപ കൊടുക്കേണ്ടി വന്ന് അണികളുടെ കീശ കീറിയേനെ! പരമ്പരാഗത പൂക്കടക്കാർ ഖദർ വിപ്ലവത്തിൽ പിച്ചച്ചട്ടിയെടുക്കേണ്ടി വരുമോ എന്ന ചോദ്യം ബാക്കിനിൽക്കെ, മുൻ സർക്കാരിന്റെ കൊള്ളകൾ തങ്ങൾ ആവർത്തിക്കില്ലെന്ന് ഖദർ ഹാരത്തിലൂടെ പുതിയ സർക്കാർ തെളിയിച്ചു..

​അരലക്ഷത്തോളം വരുന്ന അണികൾ സത്യപ്രതിജ്ഞാ മാമാങ്കത്തിനായി തലസ്ഥാനത്തേക്ക് ഇരച്ചെത്തിയതോടെ നഗരത്തിലെ ഹോട്ടൽ മുറികളെല്ലാം ഹൗസ് ഫുൾ. ഈ ജനസാഗരത്തിനിടയിൽ പി.എസ്.സി ഇന്റർവ്യൂവിനും മറ്റ് അത്യാവശ്യങ്ങൾക്കുമായി തിരുവനന്തപുരത്ത് എത്തിയ  സാധാരണക്കാർ റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡിലും കുത്തിയിരുന്ന് പുതിയ കേരള നിർമ്മിതി ടിവിയിൽ നേരിൽക്കണ്ട് ആസ്വദിച്ചു. താമസത്തിനും ഭക്ഷണത്തിനും ഹോട്ടലുകാർ ഈ അവസരത്തിൽ ഈടാക്കുന്ന കൊള്ളവില പുതിയ സർക്കാർ അന്വേഷണ വിധേയമാക്കുമോ അതോ ജനകീയ സർക്കാരിന്റെ ആദ്യ വിജയമായി ആഘോഷിക്കുമോ എന്ന് വരും ദിവസങ്ങളിൽ അറിയാം. 

ജനങ്ങളുടെ എല്ലാ പ്രതീക്ഷകളും സഫലീകരിച്ചില്ലെങ്കിലും, കൊള്ളയുടെ കാര്യത്തിൽ മുൻ സർക്കാരിനെ വെല്ലാൻ തങ്ങൾക്കും കഴിയുമെന്ന് ആദ്യദിനം തന്നെ തെളിയിച്ച ഈ ഖദർ വിപ്ലവം ജനങ്ങൾക്ക് നൽകുന്ന സന്ദേശം ചെറുതല്ല!
-കെ  എ സോളമൻ

Thursday, 14 May 2026

ഡിജിറ്റൽ ഇന്ത്യയിലെ വിന്റേജ് ഐറ്റം

#ഡിജിറ്റൽ_ഇന്ത്യയിലെ_വിന്റേജ്_ഐറ്റം
​ലോകം വിരൽത്തുമ്പിൽ വിപ്ലവം സൃഷ്ടിക്കുന്ന, സെക്കൻഡുകൾക്കുള്ളിൽ സന്ദേശങ്ങൾ ഭൂഖണ്ഡങ്ങൾ താണ്ടുന്ന ഈ ഇന്റർനെറ്റ് യുഗത്തിലും കോൺഗ്രസ് ഹൈക്കമാൻഡ് നടത്തുന്ന 'മുദ്രവെച്ച കവർ' യാത്രകൾ സത്യത്തിൽ ഒരു അത്ഭുതം തന്നെ. മെസഞ്ചറും വാട്സാപ്പും ഇമെയിലും ഇലോൺ മസ്‌കിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റും ഒക്കെ ഉള്ളപ്പോഴാണ്, ഡൽഹിയിൽ നിന്നും  വിമാനം വഴി ഒരു കഷ്ണം കടലാസ് തിരുവനന്തപുരത്ത് എത്തിക്കാൻ പതിനൊന്ന് ദിവസത്തെ രാപ്പകൽ ആലോചനകൾ വേണ്ടിവന്നത്. 

ഈ 5ജി കാലഘട്ടത്തിലും കാളവണ്ടി യുഗത്തിലെ വേഗതയിൽ സഞ്ചരിക്കുന്ന ഈ മുദ്രവെച്ച കവറുകൾ, ആധുനിക വാർത്താവിനിമയ സംവിധാനങ്ങളെ നോക്കി കൊഞ്ഞനം കുത്തുകയാണോയെന്നു സംശയിക്കണം.
​ഡൽഹിയിലെ ഏതോ അടച്ചിട്ട മുറിയിൽ നിന്ന് പുറപ്പെടുന്ന ഈ രഹസ്യപ്പൊതി ദീപാ ദാസ്മുൻഷിയുടെ കൈകളിലൂടെ ഇന്ദിരാ ഭവനിലെത്തുമ്പോൾ കേവലം ഒരു പേര് പ്രഖ്യാപിക്കുകയല്ല, മറിച്ച് സാങ്കേതികവിദ്യയോടു പാർട്ടി പ്രഖ്യാപിച്ച നിസ്സഹകരണ സമീപനമാണ് അവിടെ അനാവൃതമായത്. 

മുഖ്യമന്ത്രിയുടെ പേര് ടൈപ്പ് ചെയ്ത് ഒരു സെൻഡ്' ബട്ടൺ അമർത്തുന്നതിനേക്കാൾ ആവേശം, അത് തുണിസഞ്ചിയിൽ  ഒളിപ്പിച്ച് വിമാനത്തിൽ കൊണ്ടുവരുന്നതിലാണെന്ന് വിശ്വസിക്കുന്നവരാണ് കോൺഗ്രസിൽ ഭൂരിപക്ഷം. യാത്രക്കിടെ ദീപാദാസ് മുൻഷി പൊതിയഴിച്ച് പേരുതിരുത്തി എന്ന് ആരും ആരോപിക്കാത്തതുകൊണ്ട് അതുസംബന്ധിച്ച് പിന്നീട് തർക്കം ഉണ്ടാകാനിടയില്ല. ആർക്കും അങ്ങനെ ഒരു ബുദ്ധി തോന്നതിരുന്നതു ഭാഗ്യം

ലോകം ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ അഭിരമിക്കുമ്പോഴാണ്  കോൺഗ്രസ് എന്ന പ്രസ്ഥാനം മുദ്രവെച്ച കവറിനെ   ഒരു വിന്റേജ് ഐറ്റം പോലെ പരിപാലിക്കുന്നത്
- കെ എ സോളമൻ

Tuesday, 12 May 2026

മുഖ്യമന്ത്രി തർക്കം അഥവാ കേരള റിയാലിറ്റി ഷോ

മുഖ്യമന്ത്രിതർക്കം അഥവാ കേരള റിയാലിറ്റി ഷോ.
കേരളത്തിലെ മുഖ്യമന്ത്രി തർക്കം ഒരാഴ്ച കഴിഞ്ഞിട്ടും തീരാത്തത് കണ്ടാൽ, ഇത് രാഷ്ട്രീയ ചർച്ചയാണോ അതോ ഫൈനൽ എപ്പിസോഡ് വരെ വലിച്ചുനീട്ടുന്ന ഒരു റിയാലിറ്റി ഷോയാണോ എന്ന സംശയം സ്വാഭാവികം.

 ഹൈക്കമാൻഡ് യോഗം, ഡൽഹി ചർച്ച, ഗ്രൂപ്പ് സമ്മർദ്ദം, അനൗദ്യോഗിക കൂടിക്കാഴ്ച, ചുഴലിക്കാറ്റ്  എല്ലാം ഉണ്ടെങ്കിലും “മുഖ്യമന്ത്രി ആരാണ്?” എന്ന ഒരു സാധാരണ ചോദ്യത്തിന് മാത്രം മറുപടി ഇല്ല. രാഹുൽ ഗാന്ധിയുടെ ഏക ചോയ്സ് കെ സി വേണുഗോപാൽ തന്നെയാണെങ്കിൽ, അതു തുറന്നു പറയാൻ ഇത്രയും ഭയം എന്തിന്?

 ജനങ്ങൾ വോട്ട് ചെയ്തത് നേതാക്കളുടെ ഈഗോ മത്സരത്തിന് വേണ്ടിയല്ല, വ്യക്തമായ നേതൃത്വത്തിനും ഭരണകാര്യക്ഷമതയ്ക്കുമാണ്. മുഖ്യമന്ത്രിയെ തീരുമാനിക്കാൻ മാത്രം ഇത്രയും സമയം എടുത്താൽ, നാളെയൊരു പാലം പണിയാനോ ആശുപത്രി തുടങ്ങാനോ  പുതിയ മിന്നൽ മാജിക് നിർമ്മിക്കാനോ ഉള്ളഫയൽ ഒപ്പിടാൻ എത്ര കാലം കാത്തിരിക്കേണ്ടിവരും എന്നതാണ് ജനങ്ങളുടെ  ആശങ്ക.

ഇപ്പോൾ നടക്കുന്ന ഈ സസ്പെൻസ് മാനേജ്മെന്റ് കോൺഗ്രസിന് ഗുണത്തേക്കാൾളേറെ ദോഷമാണ് ചെയ്യുന്നത്. കേരളത്തിലെ ജനങ്ങൾ നേതൃനാടകങ്ങളെ കുറിച്ച് വളരെ വേഗം വിധി പറയുന്നവരാണ്. പ്രത്യേകിച്ച് കെ സി വേണുഗോപാലിനെ ചുറ്റിപ്പറ്റിയുള്ള ഹൈക്കമാൻഡ് രാഷ്ട്രീയം ശക്തമായി മുന്നോട്ട് പോകുമ്പോൾ,

 കേരളത്തിലെ ജനവിധിയാണോ പ്രധാനം അതോ ഡൽഹി വിധിയാണോ എന്ന ചോദ്യം എല്ലാവരും ചോദിക്കുന്നു. മുഖ്യമന്ത്രി ആരെന്നു തീരുമാനിക്കുന്നതിനെക്കാൾ വേഗത്തിലാണ് ജനങ്ങളുടെ ക്ഷമ നശിക്കുന്നത്. അതുകൊണ്ട് ഇനിയെങ്കിലും കോൺഗ്രസ് നേതൃത്വം ആരാണ് മുഖ്യമന്ത്രി? എന്ന് തുറന്ന് പറഞ്ഞ് ഈ രാഷ്ട്രീയ സീരിയലിന് ഒരു അവസാനം കാണണം.. അല്ലെങ്കിൽ അതു  ചരിത്രത്തിലെ വലിയ നാണക്കേടാവും.
- കെ എ സോളമൻ

Sunday, 10 May 2026

ആലിംഗന വിവാദം

#ആലിംഗന_വിവാദം
സൗഹൃദ പ്രകടനത്തിൻ്റെ ഭാഗമായി സപ്തതി പിന്നിട്ട കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ് ​നിയുക്ത എംഎൽഎ ബിന്ദു കൃഷ്ണയെ പൊതുസ്ഥലത്തു വെച്ചു ആലിംഗനം ചെയ്യാനുള്ള ശ്രമവും ബിന്ദു കൃഷ്ണ അത് തടയുകയും ചെയ്ത സംഭവം സാമൂഹ്യ വിമർശനത്തിന് ഇടയായി.  മാധ്യമ പ്രവർത്തകയുടെ തോളത്ത് കൈവച്ചു സംസാരിച്ചു എന്നതിൻറെ പേരിൽ സിനിമ നടൻ സുരേഷ് ഗോപി എംപി നേരിട്ട സാമൂഹ്യ മാധ്യമ അവഹേളനത്തിൻ്റെ പശ്ചാത്തലത്തിൽ ഇതിന് പ്രാധാന്യം കിട്ടുകയും ചെയ്തു.

ഈ സംഭവത്തിൻറെ പശ്ചാത്തലത്തിൽ മലയാളികളെ നാം ഓർക്കേണ്ടതായ ഒരു കാര്യമുണ്ട്. പൊതുസ്ഥലങ്ങളിൽ ആലിംഗനം പോലുള്ള ശാരീരിക പ്രകടനങ്ങൾ ഒഴിവാക്കുന്നതാണ് ഉചിതം. ഓരോ വ്യക്തിക്കും അവരുടേതായ സ്വകാര്യ ഇടങ്ങൾ  ഉണ്ട്; തിരക്കുള്ള സ്ഥലങ്ങളിൽ ഇത്തരം പ്രവർത്തികൾ മറ്റുള്ളവർക്ക് അസ്വസ്ഥതയോ അല്ലെങ്കിൽ സങ്കോചമോ ഉണ്ടാക്കാൻ സാധ്യതയുണ്ട്. 

നമ്മുടെ സംസ്കാരവും സാമൂഹിക ചുറ്റുപാടും ഇത്തരം കാര്യങ്ങളിൽ കൂടുതൽ മിതത്വം പാലിക്കുന്നവയാണ്. സൗഹൃദം പ്രകടിപ്പിക്കാൻ ആലിംഗനം തന്നെ വേണമെന്നില്ല; ഒരു പുഞ്ചിരിയോ, കൈവീശലോ,  മാന്യമായ വാക്കുകളോ വഴി കൂടുതൽ ഫലപ്രദമായി സ്നേഹവും ബഹുമാനവും കൈമാറാൻ സാധിക്കും.

 കൂടാതെ, വ്യക്തിപരമായ സുരക്ഷയെക്കുറിച്ചും ആരോഗ്യപരമായ മുൻകരുതലുകളെക്കുറിച്ചും  ചിന്തിക്കുമ്പോൾ പൊതുയിടങ്ങളിൽ അനാവശ്യമായ ശാരീരിക സമ്പർക്കം കുറയ്ക്കുന്നത് തന്നെയാണ് നല്ലത്. വൈറസ് വ്യാപനം തടയാനും ഇത് പ്രയോജനപ്പെടും. കൂട അകലത്തിന്റെയും കുട്ട അകലത്തിന്റെയും വാർത്തകൾ നാം ചർച്ച ചെയ്തതല്ലേ? മാന്യമായ പെരുമാറ്റദൂരം പാലിക്കുന്നത് സമൂഹത്തിൽ കൂടുതൽ അച്ചടക്കവും പരസ്പര ബഹുമാനവും നിലനിർത്താൻ സഹായിക്കും.

ജീവിതത്തിൽ കൂടുതൽ സമയവും കോൺഗ്രസ് നേതാവ് എ കെ ആൻറണിയുടെ സഹചാരിയായി നടക്കുകയും ഒടുവിൽ സിപിഎമ്മിലേക്ക് ചൂവട് മാറ്റുകയും അവിടെയും ഗതികിട്ടാതെ വീണ്ടും കോൺഗ്രസിൽ തിരിച്ചെത്തുകയും ചെയ്ത ചരിത്രമാണ് ചെറിയാൻ ഫിലിപ്പിന്റേത്. ആലിംഗന വിവാദം മൂലം അദ്ദേഹത്തിന് ചെറിയ പരിക്ക് സംഭവിച്ചു എന്നാണ് കൂടുതൽ പേരും കരുതുന്നത്, ഒഴിവാക്കാൻ കഴിയുമായിരുന്ന പരിക്ക്.
-കെ എ സോളമൻ

Thursday, 7 May 2026

വിമാനയാത്രയും അടയിരിപ്പ് സർക്കസും

#വിമാനയാത്രയും_അടയിരിപ്പു_സർക്കസും 
​വാട്‌സ്ആപ്പും ഇമെയിലും വെറും അലങ്കാരങ്ങൾ മാത്രമാണെന്നും നിർണ്ണായക തീരുമാനങ്ങൾ എടുക്കാൻ ഇന്നും പ്രാവ് സന്ദേശങ്ങളുടെ കാലത്തെ വേഗതയേ പറ്റു എന്നും യുഡിഎഫ് വീണ്ടും തെളിയിക്കുകയാണ്. 

നിരീക്ഷകർ വന്ന് 24 മണിക്കൂർ തലപുകച്ച് ആകെ കണ്ടെത്തിയ മഹാസത്യം "ഹൈക്കമാൻഡ് തീരുമാനിക്കട്ടെ" എന്ന ആ പഴയ ഒറ്റവരിയാണ്. ഈ അമൂല്യമായ കടലാസ് കഷണവും കൊണ്ട് വിമാനത്തിൽ പറന്ന് ഡൽഹിയിലെത്തി, അവിടെ മൂന്ന് ദിവസം അതീവ രഹസ്യമായി അടയിരുന്നാലേ ഒരു മുഖ്യമന്ത്രി കുഞ്ഞ് വിരിഞ്ഞു വരൂ എന്ന വാശിയിലാണ് നേതാക്കൾ.

 ജനങ്ങൾ വോട്ട് ചെയ്തത് ഭരണത്തിലെ അഴിമതി കണ്ട് മടുത്താണെങ്കിൽ, ആ ജനത്തെ നോക്കി കൊഞ്ഞനം കുത്താനായി ഇത്രയും ആധുനികമായ ഒരു രീതി വേറെ എവിടെ കാണാനാണ്? ഭാഗ്യത്തിന് ഇത്തവണ നിരീക്ഷകർക്ക് ഉടുമുണ്ട് ബാക്കിയായി കിട്ടി എന്നതുമാത്രമാണ് ആകെ ആശ്വാസം.

​മുഖ്യമന്ത്രി കസേരയിലെ ഈ തർക്കം കഴിഞ്ഞ്, മന്ത്രിമാരെ കണ്ടെത്തുന്ന പൂരക്കളി കാണാനിരിക്കുന്നതേയുള്ളൂ. ഗ്രൂപ്പുകളുടെ അളവും തൂക്കവും നോക്കി, വീതംവെപ്പ് നടത്തി ഇവർ ആളെ തീരുമാനിക്കുമ്പോഴേക്കും അടുത്ത തിരഞ്ഞെടുപ്പിന് സമയമാകുമോ എന്നാണ് വോട്ടർമാരുടെ പേടി.

 ഹൈക്കമാൻഡിന്റെ അനുഗ്രഹം കാത്ത് കിലോമീറ്ററുകൾക്കപ്പുറം വായ് പൊളിച്ചിരിക്കുന്ന ഈ രീതി കണ്ടാൽ തോന്നും കേരളം ഭരിക്കേണ്ടത് ഡൽഹിയിലെ ശീതീകരിച്ച മുറികളിലിരിക്കുന്നവരാണെന്ന്. മറ്റൊരു വഴിയില്ലാത്തതുകൊണ്ട് മാത്രം കൈപ്പത്തിക്ക് വോട്ട് ചെയ്ത പാവം ജനത്തിന്റെ നെഞ്ചത്തൂടെയാണ് ഈ ചർച്ചാ വിമാനങ്ങൾ പറക്കുന്നത്.

 എന്തിനായാലും ഞായറാഴ്ച വരെ ശ്വാസം അടക്കിപ്പിടിച്ചിരിക്കാം; ഒരുപക്ഷേ അന്ന് ആ ശുഭവാർത്ത വിമാനമിറങ്ങി വന്നാലോ!
- കെ എ സോളമൻ

അകമ്പടിവിട്ട മുഖ്യമന്ത്രിയും അടികൂടുന്ന വിജയശ്രീ ലാളിതരും

#അകമ്പടിവിട്ട_മുഖ്യമന്ത്രിയും_അടികൂടുന്ന_വിജയശ്രീലാളിതരും

40 അകമ്പടി വാഹനങ്ങളുടെ സൈറൺ മുഴക്കങ്ങളിൽ നിന്ന് പെട്ടെന്നൊരു സുപ്രഭാതത്തിൽ വിനയത്തിന്റെ ആൾരൂപത്തിലേക്ക് മുഖ്യമന്ത്രി എത്തിയിരിക്കുന്നു.  ഫല പ്രഖ്യാപനം കഴിഞ്ഞ് നാലു നാൾ  വേണ്ടിവന്നു ഈ പരകായ പ്രവേശനത്തിന്

ജനവിധി ശിരസാവഹിക്കുന്നു എന്ന പതിവ് പല്ലവി കേട്ടാൽ തോന്നും തോറ്റത് ജനങ്ങളാണെന്ന്!  ജനവിശ്വാസം വീണ്ടെടുക്കാൻ പ്രതിജ്ഞാബദ്ധനാണെന്ന് പറയുമ്പോൾ, രംഗം വിടാൻ ഉദ്ദേശമില്ലെന്ന് മാത്രമല്ല, അടുത്ത ഊഴത്തിനായി വീണ്ടും വരിനിൽക്കാൻ റെഡിയാണെന്ന് ചുരുക്കം. 

ഹെലികോപ്റ്ററിൽ നിന്ന് താഴെ ഇറങ്ങിയപ്പോൾ മാത്രമാണോ ഈ വിനയമുണ്ടായത്? എങ്കിൽ പറയൂ എന്തിനായിരുന്നു ആ 40 കാറുകളുടെ അകമ്പടിയും അട്ടഹാസവും?
അതെന്തായാലും തണൽ തേടിയുള്ള ഒരു വിശ്രമജീവിതം ഇതിയും പ്ലാൻ ചെയ്തില്ലേ എന്നും അണികൾ  പരസ്പരം ചോദിച്ചു തുടങ്ങിയിട്ടുണ്ട്.

​മറുഭാഗത്ത്, ഭരണം കിട്ടിയ സന്തോഷത്തിൽ കോൺഗ്രസ് ഗ്രൂപ്പുകൾക്കിടയിൽ ഇപ്പോൾ കാരണഭൂതം മാതിരി മഹാതിരുവാതിര കൊഴുക്കുകയാണ്. 102 എം.എൽ.എമാരുണ്ടെങ്കിലും മുഖ്യമന്ത്രി കസേര ഒന്നേയുള്ളൂ എന്ന സത്യം അവർക്കിപ്പോഴും ദഹിച്ചിട്ടില്ല.

 കേന്ദ്ര നിരീക്ഷകർ വന്ന് 24 മണിക്കൂർ തലപുകച്ചിട്ടും കിട്ടിയത് ആ പഴയ "ഹൈക്കമാൻഡ് തീരുമാനിക്കട്ടെ" എന്ന ഒറ്റവരി പ്രമേയം മാത്രം!
നിരീക്ഷകർ ഉടുമുണ്ടുമുപേക്ഷിച്ചു ഓടുകയാണ് പതിവ്. ഇത്തവണ അത് ഉണ്ടായില്ല എന്നത്  വലിയ പുരോഗതിയാണ്. 

മുന്നണിയുടെ ഞ്ഞെട്ടിപ്പിക്കുന്ന വിജയത്തിനായി വിയർപ്പൊഴുക്കിയ സതീശനെ മാറ്റിനിർത്തി വേണുഗോപാലിനെ വാഴിക്കാൻ നോക്കിയാൽ, കേരളം കാണാൻ പോകുന്നത് പോലീസിന്റെ ലാത്തിയല്ല, മറിച്ച് സ്വന്തം അണികളുടെ കയ്യിലുള്ള കൊടിക്കമ്പുകൾ തന്നെയാകും. അപ്പോഴും ഐക്യം എന്ന വാക്ക് നിഘണ്ടുവിൽ തപ്പി നടക്കാനായിരിക്കും ഹൈക്കമാൻഡിന്റെ വിധി. ഒടുക്കത്തെ ഒരു ഹൈക്കമാൻ്റ്!
- കെ എ സോളമൻ

Tuesday, 5 May 2026

അമരക്കാരൻ വി ഡി സതീശൻ ആകട്ടെ

#അമരക്കാരൻ_വി_ഡി_സതീശൻ__ആകട്ടെ.
​ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണിയെ  ഒരു 'ഒറ്റയാൾ പട്ടാളം' പോലെ പടനയിച്ച് അവിസ്മരണീയ വിജയത്തിലേക്ക് എത്തിച്ച വി.ഡി. സതീശനാണ് കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിന് എന്തുകൊണ്ടും അർഹൻ. കേവലം ഒരു രാഷ്ട്രീയ നേതാവ് എന്നതിലുപരി, വിഷയങ്ങളെ ആഴത്തിൽ പഠിക്കാനും വസ്തുതകളുടെ പിൻബലത്തിൽ അവ അവതരിപ്പിക്കാനുമുള്ള അദ്ദേഹത്തിന്റെ കഴിവ് നിയമസഭക്കകത്തും പുറത്തും നാം കണ്ടതാണ്.

​കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവ് എന്ന നിലയിൽ സതീശൻ ഉയർത്തിയ വിമർശനങ്ങൾ കേവലം രാഷ്ട്രീയ പ്രേരിതമായിരുന്നില്ല. മറിച്ച്, ഓരോ വാദവും കൃത്യമായ രേഖകളുടെയും കണക്കുകളുടെയും അടിസ്ഥാനത്തിലായിരുന്നു. അദ്ദേഹത്തിന്റെ സമരവീര്യത്തെ 'പിണറായി ബി ടീം' എന്ന് പരിഹസിച്ച സാഹചര്യം ഉണ്ടായെങ്കിലും , ക്രിയാത്മകമായ  പ്രതിപക്ഷത്തിന്റെ ധർമ്മം എന്താണെന്ന് അദ്ദേഹം മലയാളിക്ക് കാണിച്ചുകൊടുത്തു.

 വികസന കാര്യങ്ങളിൽ പുലർത്തിയ രാഷ്ട്രീയ കാഴ്ചപ്പാടും പിണറായി സർക്കാരിന്റെ അഴിമതികൾക്കെതിരെ അദ്ദേഹം നടത്തിയ സന്ധിയില്ലാത്ത പോരാട്ടങ്ങളും ഒരു ഭരണാധികാരിക്ക് വേണ്ട യോഗ്യതകൾ ആയിരുന്നു.
​സാമുദായിക നേതാക്കളുടെ ഭീഷണികൾക്ക് വഴങ്ങാത്ത നിലപാടാണ് സതീശനെ വ്യത്യസ്തനാക്കുന്നത്. ജാതി നേതാക്കളായ വെള്ളാപ്പള്ളി നടേശനും സുകുമാരൻ നായരും ഉൾപ്പെടെയുള്ളവർ അദ്ദേഹത്തിനെതിരെ സ്വീകരിച്ച കടുത്ത നിലപാടുകൾ യഥാർത്ഥത്തിൽ  മുഖ്യമന്ത്രിയാകാനുള്ള അദ്ദേഹത്തിന്റെ 'അധിക യോഗ്യത'യായി കാണണം. ജാതി-മത ശക്തികളുടെ തിണ്ണ നിരങ്ങാതെ, മതേതരത്വത്തിന്റെ കരുത്തിൽ ജനങ്ങളെ അഭിമുഖീകരിക്കാനുള്ള അദ്ദേഹത്തിന്റെ ആർജ്ജവം ആധുനിക കേരളത്തിന് മാതൃകയാണ്. 

മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗിനെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകുന്നത് രാഷ്ട്രീയ തന്ത്രജ്ഞതയുടെ ഭാഗമാണ്; അത് മതേതര ഐക്യത്തെ ശക്തിപ്പെടുത്തുകയേ ഉള്ളൂ. 23 എംഎൽഎമാരുള്ള ലീഗ് നിയമസഭയിൽ ഒരു നിർണായ ശക്തി ആണെന്ന കാര്യത്തിൽ തർക്കമില്ല.
​അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് ജനങ്ങൾ സതീശനിൽ നിന്നും പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ ധൂർത്തും അഴിമതിയും വിചാരണ ചെയ്യപ്പെടണം എന്നത് കേരളത്തിന്റെ പൊതുവികാരമാണ്.
 സർവീസിൽ നിന്ന് വിരമിച്ചിട്ടും പിൻവാതിലിലൂടെ വിവിധ തസ്തികകളിൽ കടിച്ചുതൂങ്ങുന്ന 'സെറ്റിൽമെന്റ്' രാഷ്ട്രീയത്തിന് അറുതി വരുത്തണ്ടേതു അത്യാവശ്യമാണ്
​ചീഫ് സെക്രട്ടറി മുതൽ താഴെത്തട്ടിലുള്ള ജീവനക്കാർ വരെ രാഷ്ട്രീയ സമ്മർദ്ദമില്ലാതെ, ഭരണഘടനാനുസൃതമായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പുവരുത്താൻ അദ്ദേഹത്തിന് സാധിക്കണം.

​വിദ്യാഭ്യാസ യോഗ്യതയും ആധുനിക കാഴ്ചപ്പാടുമുള്ള നേതാവ് എന്ന നിലയിൽ, തൊഴിലില്ലായ്മ പരിഹരിക്കാനും വിദ്യാർത്ഥികൾ നാടുവിടുന്നത് തടയാനും കേരളത്തിന്റെ വികസനത്തിന് പുതിയൊരു ദിശാബോധം നൽകാനും സതീശന്റെ നേതൃത്വത്തിന് കഴിയുമെന്നു പ്രതീക്ഷിക്കാം.
​ഭരണഘടനാനിഷ്ഠമായ നിലപാടുകളും നയപരമായ തീരുമാനങ്ങളിൽ പുലർത്തുന്ന വ്യക്തതയും വി.ഡി. സതീശനെ കരുത്തനായ ഒരു ഭരണാധികാരിയാക്കും. ദീർഘവീക്ഷണത്തോടുകൂടി കേരളത്തിന്റെ ഭാവി നിർണ്ണയിക്കാനും, ജനകീയ പ്രശ്നങ്ങളിൽ സജീവമായി ഇടപെടാനും അദ്ദേഹത്തിന് സാധിക്കട്ടെ. 

കേരളം നേരിടുന്ന മുരടിപ്പിന് അറുതി വരുത്താൻ സതീശൻ എന്ന മുഖ്യമന്ത്രിയുടെ കരങ്ങൾക്ക് കഴിയുമെന്ന് നമുക്ക് പ്രത്യാശിക്കാം.​.
-കെ എ സോളമൻ

Monday, 4 May 2026

നടുക്കടലിൽ മുങ്ങിയ കപ്പൽ

#നടുക്കടലിൽ_മുങ്ങിയ_കപ്പൽ
​കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ഒരു സർവൈവൽ ഗൈഡ്' ആണ് നിലവിലെ ഭരണം നമുക്ക് സമ്മാനിച്ചത്. പക്ഷേ എന്തു ചെയ്യാം കപ്പൽ മുങ്ങി, ഭരണം തീർന്നു, കാരൺഭൂത്  കതക് കുറ്റിയിട്ട് വീടിനകത്ത് ഒറ്റയിരിപ്പാണ്.

പട്ടിണി കിടക്കുന്ന ആശാവർക്കർമാർ കൂലി ചോദിക്കുമ്പോൾ അവരോടു ഒരു നല്ല വാക്ക് പറയാനില്ല പകരം പുച്ഛം മാത്രം. ഇത് ഭരണമല്ല, മറിച്ച് ഒരു ജനതയുടെ ക്ഷമ പരീക്ഷിക്കുന്ന സൈക്കോളജിക്കൽ തമാശയാണ്. 

പിൻവാതിൽ നിയമനങ്ങളെ 'കുടുംബശ്രീ' മാതൃകയിലുള്ള ഒരു സ്വകാര്യ സാമൂഹിക സുരക്ഷാ പദ്ധതിയായി കാണാൻ കഴിയാത്ത യുവജനങ്ങളുടെ ബുദ്ധിശൂന്യതയാണ് ഇവിടെ പ്രധാന വില്ലൻ. സ്വന്തം പാർട്ടിക്കാരെയും ബന്ധുക്കളെയും സർക്കാർ ചിലവിൽ പോറ്റുന്നത് ഒരുതരം ദാനധർമ്മമായി വിശേഷിപ്പിക്കാവുന്നതാണ്; പക്ഷേ, വിവരം കെട്ട യുവാക്കൾ അതിനെ അഴിമതി എന്ന് വിളിച്ച് പരിഹസിക്കുന്നു.

​സമാധാനപരമായി സമരം ചെയ്യുന്നവരുടെ തലയോട്ടിയിൽ ലാത്തി കൊണ്ട് ചികിത്സ നടത്തുന്നതിനെ മർദ്ദനമെന്ന് വിളിക്കുന്നത് ശുദ്ധ അസംബന്ധമാണ്. മുഖ്യമന്ത്രിയുടെ നിഘണ്ടുവിൽ ഇത് കൃത്യമായ രക്ഷാപ്രവർത്തനമാണ്'. ആയുസ്സ് നീട്ടിക്കിട്ടാൻ തലച്ചോറിലെ രക്തയോട്ടം കൂട്ടാനുള്ള ഒരു ക്രിയേറ്റീവ് പ്രക്രിയയാണിത്! 

സർക്കാർ കപ്പൽ മുങ്ങുന്നത് കാണുമ്പോൾ അത് ടൈറ്റാനിക് പോലെ ഒരു വിഷ്വൽ ട്രീറ്റായി ആസ്വദിക്കാൻ മലയാളിയെ പഠിപ്പിച്ചത് പി.ആർ. ഏജൻസികളാണ്. സ്വർണ്ണക്കടത്തും കെ-റെയിൽ എന്ന ആകാശക്കോട്ട ഒടുവിൽ 'ത്രീജി' ആയതും വികസനത്തിന്റെ പുതിയ വേർഷനുകളായി നാം ആഘോഷിക്കണം.

 കടം വാങ്ങി മുടിഞ്ഞാലും ചിരിച്ചുകൊണ്ട് പുച്ഛിക്കാൻ പഠിച്ച നേതാക്കളുള്ളപ്പോൾ, മദ്യഷാപ്പുകളിലെ ക്യൂവിൽ നിന്ന് നമുക്ക് ഈ നവകേരള ദുരന്തം ആവോളം ആഘോഷിക്കാം. അതിന്മുമ്പ് കാരൺഭൂതിനെയും ശിങ്കിടികളെയും നടുക്കടലിൽ കെട്ടിത്താഴ്ത്തിയ സാധരണ ജനത്തിന് പ്രത്യേക അഭിനന്ദനം!
-കെ എ സോളമൻ

Sunday, 3 May 2026

ഡിഗ്രി പഠനം : ഒരു കോംബോ ഓഫർ

#ഡിഗ്രിപഠനം_ഒരു_കോംബോഓഫർ
​കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗം ഇപ്പോൾ ഒരു  കോംബോ ഓഫർ വിപണിയായി മാറിയിരിക്കുകയാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ പുതിയ പ്രഖ്യാപനം കേട്ടാൽ ആരും ഒന്ന് അമ്പരക്കും: "ഒരേ സമയം രണ്ട് ബിരുദങ്ങൾ പഠിക്കാം!" ഒന്ന് രാവിലെ, മറ്റൊന്ന് ഉച്ചയ്ക്ക് ശേഷം. 

ഒരു ഡിഗ്രി പഠിക്കാൻ പോലും കുട്ടികളെ കിട്ടാതെ കോളേജ് വരാന്തകളിൽ അധ്യാപകർ തിരുവാതിര കളിക്കുമ്പോഴാണ് അധികൃതരുടെ ഈ ഇരട്ടത്താപ്പ് ബുദ്ധി. ഒരു ബിരുദം കൊണ്ട് ഗതിപിടിക്കാത്തവർക്ക് രണ്ട് ബിരുദം നൽകി ഇരട്ടി നിരാശ സമ്മാനിക്കാനുള്ള ഈ നീക്കം ശരിക്കും അപാരം തന്നെ!

#മൾട്ടിഡിസിപ്ലിനറി എന്ന അവിയൽ.

​പുതിയ നാല് വർഷത്തെ ഓണേഴ്സ് ബിരുദത്തിന്റെ ഘടന കണ്ടാൽ ആധുനിക വിദ്യാഭ്യാസ വിചക്ഷണരുടെ ബുദ്ധി സമ്മതിച്ചു കൊടുക്കണം. 'മൾട്ടി-ഡിസിപ്ലിനറി' എന്ന ഓമനപ്പേരിൽ വിളമ്പുന്നത് വെറും അവിയൽ പരുവമാണ്. ഫിസിക്സ് മേജർ എടുക്കുന്ന വിദ്യാർത്ഥിക്ക് മൈനറായി അറബിയോ സംഗീതമോ പഠിക്കാം. ഫിസിക്സ് പഠിക്കാൻ അടിസ്ഥാനപരമായി വേണ്ട ഗണിതശാസ്ത്രം (Mathematics) പഠിക്കണ്ടേ എന്ന് ചോദിച്ചാൽ, അതൊക്കെ പഴയ സ്റ്റൈലല്ലേ എന്നാകും മറുപടി. 

കാർ ഓടിക്കാൻ പഠിക്കുന്നവനോട് സ്റ്റിയറിംഗിന് പകരം വയലിൻ പഠിച്ചോളാൻ പറയുന്നതു പോലെയാണിത്. വിഷയങ്ങൾ തമ്മിലുള്ള ബന്ധം നോക്കാതെ എന്തിനും ഏതിനും മൈനർ പദവി നൽകുന്നത് ബിരുദത്തിന്റെ അന്തസ്സ് കെടുത്തുകയേയുള്ളൂ. 

 മൂന്നാം വർഷ സെമസ്റ്ററിലെ ഇൻ്റേൺഷിപ്പ് എന്ന തട്ടിപ്പ് ഇല്ലാതാക്കേണ്ടത് മറ്റൊരു അത്യാവശ്യ കാര്യമാണ്.. പശു വളർത്തൽ കേന്ദ്രങ്ങൾ, പുൽകൃഷി സെൻററുകൾ, നവധാന്യ വിൽപ്പനകേന്ദ്രങ്ങൾ, കുട്ടിയുടുപ്പ് നിർമ്മാണ ശാലകൾ, കയർപിരി കേന്ദ്രങ്ങൾ, ഹോട്ടൽ പാചകപ്പുരകൾ എന്നിവിടങ്ങളിലെ അക്ഷരാഭ്യാസം ഇല്ലാത്ത ആളുകൾ ഡിഗ്രി വിദ്യാർഥികൾക്ക്  കോച്ചിംഗ് നൽകുന്നത് ഒട്ടും അഭികാമ്യമല്ല. ഇൻ്റേൺ ഷിപ്പിന്റെ പേരിൽ പണസമ്പാദനം നടത്താൻ ഒരു ഏജൻസിയെയും  അനുവദിച്ചു കൂടാ.

#കുട്ടികളില്ലാത്ത കലാലയങ്ങളും പ്രവാസി മോഹങ്ങളും

​ഇന്ന് കോളേജുകളിൽ കുട്ടികളേക്കാൾ കൂടുതൽ അധ്യാപകരാണ്. ഉള്ള കുട്ടികളാകട്ടെ പ്ലസ് ടു കഴിഞ്ഞാലുടൻ പാസ്പോർട്ടുമായി എയർപോർട്ടിലേക്ക് ഓടുകയാണ്. വിദേശത്ത് പോയി പാത്രം കഴുകിയാലും ഡിഗ്രി കിട്ടും, ഒപ്പം പണവും കിട്ടും എന്ന ചിന്തയിലേക്ക് മലയാളി മാറിയിരിക്കുന്നു. 

നാട്ടിൽ നിൽക്കുന്നവരാകട്ടെ മെഡിസിനും നഴ്സിംഗിനും പിന്നാലെയാണ്. ഇതിനിടയിലാണ് മമ്മൂട്ടി - മോഹൻലാൽമാരെ വെച്ച്  കൊമേഴ്സ് പഠനത്തിന് പരസ്യം നൽകി രക്ഷിതാക്കളെ വഴിതെറ്റിക്കുന്നത്. കോമേഴ്സ് പഠിച്ചില്ലെങ്കിൽ ലോകം ഇടിഞ്ഞുവീഴും, പണ്ടൊന്നും കോമേഴ്സ് ഇവിടെ ഇല്ലായിരുന്നു എന്നൊക്കെയാണ് 
ഈ പരസ്യങ്ങളുടെ ഉള്ളടക്കം.

 ഓട്ടോണമസ് കോളേജുകളും പ്രൈവറ്റ് യൂണിവേഴ്സിറ്റികളും സ്വന്തം ഇഷ്ടപ്രകാരം പരീക്ഷ നടത്തി മാർക്ക് വാരിക്കോരി കൊടുക്കുമ്പോൾ സർക്കാർ സർവകലാശാലകൾ നോക്കുകുത്തികളായി മാറുന്നു.

#വിദ്യാഭ്യാസത്തെ രക്ഷിക്കാൻ ചില 
നാടൻ വഴികൾ:
​ഈ അധപതനത്തിൽ നിന്ന് കരകയറാൻ ചില മാറ്റങ്ങൾ അനിവാര്യമാണ്

#സെമസ്റ്റർ സമ്പ്രദായം അറബിക്കടലിൽ:

 തട്ടിക്കൂട്ട് പരീക്ഷകളും ഇന്റേണൽ മാർക്ക് ദാനവും അവസാനിപ്പിച്ച് പഴയ വാർഷിക പരീക്ഷാ രീതി കൊണ്ടുവരണം.

#പരീക്ഷാ അധികാരം സർക്കാരിന്: ഓട്ടോണമസ് കോളേജുകളുടെ പരീക്ഷാ അധികാരം ഇല്ലത്രാക്കി സർക്കാർ യൂണിവേഴ്സിറ്റികൾ നേരിട്ട് പരീക്ഷ നടത്തണം. പഠിപ്പിക്കുന്നവർ തന്നെ മാർക്കിടുന്ന ഗുരുദക്ഷിണ സമ്പ്രദായം അവസാനിപ്പിക്കണം.

#മേജറും മൈനറും നേരെയാക്കുക:

 ഫിസിക്സ് പഠിക്കുന്നവൻ കണക്കും, ഹിസ്റ്ററി പഠിക്കുന്നവൻ പൊളിറ്റിക്സും പഠിക്കുന്ന പഴയ 'കോംപ്ലിമെന്ററി' രീതി തന്നെ തിരിച്ചു കൊണ്ടുവരണം. സിലബസിന് ഒരു നിലവാരമുണ്ടാകണം.

#ക്യാമ്പസ് റിക്രൂട്ട്മെന്റ്: 
ഡിഗ്രി കഴിഞ്ഞാൽ ജോലി കിട്ടുമെന്ന് ഉറപ്പാക്കാൻ സർക്കാർ കമ്പനികളുമായി സഹകരിച്ച് കൃത്യമായ പ്ലേസ്‌മെന്റ് സൗകര്യങ്ങൾ ഒരുക്കണം. സർക്കാർ പറഞ്ഞാൽ കേൾക്കുന്ന കമ്പനികൾ നമ്മുടെ നാട്ടിൽ പ്രവർത്തിക്കുന്നുണ്ട്, അവരെ പ്രോത്സാഹിപ്പിക്കണം .

​ചുരുക്കിപ്പറഞ്ഞാൽ, രാവിലെയും ഉച്ചയ്ക്കും ഓരോ ഡിഗ്രി വിളമ്പുന്ന ഈ 'ഫാസ്റ്റ് ഫുഡ്' വിദ്യാഭ്യാസം നിർത്തിയില്ലെങ്കിൽ, നാളെ കേരളത്തിലെ കോളേജുകൾ വിവാഹ മണ്ഡപങ്ങളായോ, ഷോപ്പിംഗ് സെൻററുകളായോ ഗോഡൗണുകളായോ മാറ്റേണ്ടി വരും. അധികൃതർ കണ്ണുതുറക്കുമെന്ന് പ്രത്യാശിക്കാം
- കെ എ സോളമൻ

Saturday, 2 May 2026

കുന്നത്തുനാടൻ കളരിവൈഭവം

#കുന്നത്തുനാടൻ #കളരിവൈഭവം.
തിരഞ്ഞെടുപ്പ് ഫലപ്രദമായി പ്രവചിക്കാൻ കുന്നത്തുനാട്ടിലെ സ്ഥാനാർത്ഥി കാണിക്കുന്ന അക്കൗണ്ടിംഗ്" വൈഭവം ഗഭീരം. ആധുനിക ഗണിതശാസ്ത്രം പോലും അന്താളിക്കും വോട്ടെണ്ണുന്നതിന് മുൻപേ 554 എന്ന മാന്ത്രിക ഭൂരിപക്ഷം കൃത്യമായി പ്രവചിച്ചതിന്.

ഇത്തരം പ്രഖ്യാപനങ്ങൾ കണ്ടാൽ തോന്നുക തിരഞ്ഞെടുപ്പിന് വോട്ടിംഗ് മെഷീൻ്റെയോ പോളിംഗ് ഉദ്യോഗസ്ഥരുടെയോ ആവശ്യമില്ലെന്ന്. പോൾ സർവേക്കാർ ഒരുവശത്ത് സ്റ്റാറ്റിസ്റ്റിക്കൽ ഊഹാപോഹങ്ങളുമായി ജനങ്ങളെ കണ്ണുകെട്ടിച്ച് കാട്ടിലൂടെ നടത്തുമ്പോൾ മറുവശത്ത് സ്ഥാനാർത്ഥികൾ സ്വന്തം പോക്കറ്റിൽ നിന്നും വോട്ടുകൾ എണ്ണിത്തിട്ടപ്പെടുത്തുന്നു. ചുമ്മാതല്ല സ്ഥിതിവിവര കണക്കുകൾ കല്ലുവെച്ച നുണയാണെന്ന് പറയുന്നത്.

സത്യത്തിൽ, ജനങ്ങൾ വോട്ട് ചെയ്യാൻ പോകുന്ന ആ ഒരു ദിവസത്തെ അധ്വാനം ഒഴിവാക്കി ഈ പ്രവചനങ്ങൾ മാത്രം വെച്ച് വിജയിയെ പ്രഖ്യാപിച്ചാൽ ഖജനാവിന് വലിയൊരു തുക ലാഭമുണ്ടായേനെ! ​യുദ്ധക്കളത്തിലെ കോലാഹലങ്ങളെക്കാൾ വലിയ തമാശകളാണ് നമ്മുടെ രാഷ്ട്രീയ ഗോദയിൽ അരങ്ങേറുന്നത്. മുഖ്യമന്ത്രി പദവി മുൻകൂട്ടി ബുക്ക് ചെയ്യുന്ന നേതാക്കളും, ജനവിധി വരും മുൻപേ വിധി പ്രസ്താവിക്കുന്ന സർവേ ഏജൻസികളും ചേർന്ന് വോട്ടറെ അവഹേളിക്കുകയുണ്.

വിളിച്ചാൽ വിളിപ്പുറത്ത് എത്തുന്ന എംഎൽഎമാരുടെ സേവനം വോട്ടെണ്ണൽ കഴിഞ്ഞ് ഫലം വരുമ്പോഴും ഇതേ സ്പിരിറ്റിൽ ഉണ്ടാകുമോ എന്നത് ജനം കാത്തിരിക്കുകയാണ്.  വിഡ്ഢിത്തങ്ങളുടെ ഈ  പൂരം ആഘോഷമാക്കുന്ന രാഷ്ട്രീയക്കാർ ഒരു കാര്യം മറന്നുപോകുന്നു. സർവേകളിലെ ഗ്രാഫുകൾക്കും സോഷ്യൽ മീഡിയയിലെ അവകാശവാദങ്ങൾക്കും അപ്പുറം, നിശബ്ദരായി ബൂത്തിലെത്തിയ സാധാരണക്കാരുടെ വിരലിലെ മഷിയടയാളത്തിന്  ഇവരുടെ എല്ലാ കണക്കുകൂട്ടലുകളെയും അട്ടിമറിക്കാനുള്ള ശേഷിയുണ്ടെന്ന്.

പൂരപ്പറമ്പിലെ വെടിക്കെട്ട് പോലെയാണ് ഈ വക കണക്കുകൂട്ടൽ; അവസാന അമിട്ടും പൊട്ടി പുകയടങ്ങും വരെ ആർക്കും എന്തും പറയാം, പക്ഷെ പറഞ്ഞതെല്ലാം വെള്ളം തൊടാതെ വിഴുങ്ങേണ്ടി വരും എന്ന് മാത്രം.
- കെ എ സോളമൻ

Thursday, 30 April 2026

കുടുംബശ്രീ വിനോദം

#കുടുംബശ്രീ_വിനോദം
തിരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ ചാനൽ ചർച്ചകളിൽ ആളിക്കത്താൻ കിട്ടുന്ന ഒരു തരം കുടുംബശ്രീ വിനോദമായി എക്സിറ്റ് പോളുകൾ മാറി. മൊട്ടയും പട്ടയും മുറിയും പരുത്തിയും കാടും കാടത്തിയുമെല്ലാം  ചേർന്ന് ചാനലിൽ കിടന്ന് പൊരിഞ്ഞ അടി.

വോട്ടു യന്ത്രത്തിൽ എന്തുണ്ടെന്ന് വോട്ടർക്ക് പോലും നിശ്ചയമില്ലാത്ത നാട്ടിലാണ്, കുറച്ചുപേരുടെ ഏതെങ്കിലും മുറിയുടെ മൂലക്കിരുന്ന്  ശാസ്ത്രീയ പ്രവചനം എന്ന പേരിൽ ഈ ജ്യോതിഷം വിളമ്പുന്നത്. പി-മാർക്കായാലും ഇനി സാക്ഷാൽ പി.വി-മാർക്കായാലും, ഫലം വരുമ്പോൾ പ്രവചനം പാളിയാൽ സാമ്പിളിംഗ് സൈസ് കുറഞ്ഞുപോയി എന്ന സ്ഥിരം പല്ലവി പാടി അടുത്ത സർവേയ്ക്ക് തയ്യാറെടുക്കാം. 

ചുരുക്കത്തിൽ, വെയിലത്ത് വരി നിന്ന് വോട്ടുചെയ്തവന് കിട്ടുന്ന ഒരേയൊരു ഗുണം, ഈ സർവേ ഫലങ്ങൾ കണ്ട് കുറച്ചുനേരം ചിരിക്കാനും സോഷ്യൽ മീഡിയയിൽ തല്ലുകൂടാനുമുള്ള അവസരം കിട്ടുന്നു എന്നത് മാത്രമാണ്.
​ജനാധിപത്യത്തിലെ ഏറ്റവും വലിയ തമാശയായി മാധ്യമങ്ങൾ ആഘോഷിക്കുന്ന ഈ സർവേകൾ സത്യത്തിൽ വോട്ടർമാരോടുള്ള വെല്ലുവിളിയാണ്. 

വോട്ടുചെയ്തവർ വീട്ടിലിരുന്നു കാപ്പി കുടിക്കുമ്പോൾ, ചില തൽപരകക്ഷികൾ അക്കങ്ങൾ കൂട്ടിക്കിഴിച്ചുണ്ടാക്കുന്ന ഈ മാന്ത്രിക സംഖ്യകൾ ആരെ പ്രീണിപ്പിക്കാനാണെന്ന് വ്യക്തതയില്ല. തോൽക്കുന്നവർക്ക് "ഇതൊക്കെ വെറും തമാശ എന്നും ജയിക്കുന്നവർക്ക് ഇതാണ് ജനവിധി എന്നും പറയാൻ ഓരോരോ കാരണങ്ങൾ.

ഫലം വന്നു കഴിയുമ്പോൾ പഴയ സർവേ പേപ്പറുകൾ പച്ചക്കറി പൊതിയാൻ പോലും ഉപയോഗിക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ട്, ഇതിനെയൊക്കെ വെറുമൊരു 'ടൈംപാസ്' ആയി കണ്ട് ആസ്വദിക്കുന്നതാണ് ബുദ്ധി. പ്രവചന ഫലം പാളിയാൽ ജനത്തെ തമ്മിലടിപ്പിച്ചതിന് പ്രവചനക്കാരെ രണ്ടാഴ്ച ജയിലിലിടാമെന്ന നിയമം വന്നാൽ യാതൊരു പ്രയോജനവും ഇല്ലാത്തഎക്സിറ്റ് പോളുകൾക്ക് കുറച്ചൊരു ശമനമുണ്ടായേക്കും
-കെ എ സോളമൻ

Wednesday, 29 April 2026

കാവൽ സർക്കാരിൻറെ കരുതൽ

#കാവൽ_സർക്കാരിൻ്റെ_കരുതൽ.
​അധികാരമൊഴിഞ്ഞിട്ടും അധികാരക്കസേരയിൽ അള്ളിപ്പിടിച്ചിരിക്കുന്ന ഒരു കാവൽ സർക്കാരിന്റെ അമിതാവേശം കാണുമ്പോൾ  തറവാട്ടിലെ കാരണവർ പടിയിറങ്ങുന്നതിന് മുൻപ് പത്തായത്തിന്റെ താക്കോൽ ഒളിപ്പിച്ചു വെച്ചതാണ് ഓർമ്മ വരുക.

നിത്യനിദാന ചെലവുകൾക്ക് മാത്രം അനുമതിയുള്ള കാവൽ സർക്കാർ, പെട്ടെന്ന് സീനിയർ ഐ എ എസ് ഓഫീസറായ  ബി. അശോകിനെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത് നാടിന്റെ നിലനിൽപ്പിന് വേണ്ടിയാണത്രേ! തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുൻകൂർ അനുമതിയോ, കേന്ദ്ര സർക്കാർ എന്ന കേഡർ കൺട്രോളിംഗ് അതോറിറ്റിയോ ഒന്നും ഈ അനിവാര്യമായ' ആവേശത്തിന് തടസ്സമായില്ല എന്നതാണ് വിചിത്രം. ഭരണപരമായ അനിവാര്യത എന്ന വാക്കിന് രാഷ്ട്രീയ വൈരാഗ്യം തീർക്കൽ എന്നൊരു പുതിയ അർത്ഥം കൂടി ഈ സർക്കാർ കണ്ടെത്തിയിരിക്കുന്നു.

​തിരഞ്ഞെടുപ്പ് കാലത്തെ കർശനമായ മേൽനോട്ടത്തെയും നിയമപരമായ നൂലാമാലകളെയും പുല്ലെന്ന കരുതിയ ഈ നടപടി പഴയ ധിക്കാരങ്ങളുടെ ആവർത്തനം അല്ലാതെ മറ്റെന്താണ്?. വോട്ടിംഗ് കഴിഞ്ഞ് ജനവിധി കാത്തിരിക്കുമ്പോൾ, ഭരണഘടനയെക്കാൾ വലുത് പാർട്ടി താല്പര്യമാണെന്ന് തെളിയിക്കാൻ കാവൽ സർക്കാരിന് കിട്ടിയ സുവർണ്ണാവസരം പാഴാക്കിയില്ല. കേവലം രാഷ്ട്രീയ കാരണങ്ങളാൽ ഒരു ഉദ്യോഗസ്ഥനെ പുകച്ചു പുറത്തു ചാടിക്കാൻ ഇതിലും നല്ലൊരു സമയം വേറെ എവിടെ കിട്ടാനാണ്? 

നിയമങ്ങൾ കാറ്റിൽ പറത്തിയും ഇലക്ഷൻ കമ്മീഷനെ മറികടന്നും കാവൽക്കാർ നടത്തുന്ന ഈ  കൂത്ത് കണ്ട് ജനം മൂക്കത്ത് വിരൽ വെക്കുകയല്ല, മറിച്ച് തിരഞ്ഞെടുപ്പ് ഫലത്തിന് മുൻപേ കിട്ടിയ ഒരു ബോണസ് തമാശയായി  ആസ്വദിക്കുകയാണ്. ബി അശോകന്റെ സസ്പെൻഷനിൽ കളിച്ചവർ ആരായാലും വൈകാതെ കോടതിയിൽ മുക്ര ഇടേണ്ടിവരും എന്നാണ് തോന്നുന്നത്.
- കെ എ സോളമൻ

Monday, 27 April 2026

കേരള പൊളിറ്റിക്കൽ സർക്കസ്

#കേരള_പൊളിറ്റിക്കൽ_സർക്കസ് !
ഭരണം കിട്ടുമെന്ന് എൽ.ഡി.എഫ്. ഇടയ്ക്കിടെ സ്വപ്നം കാണുന്നുണ്ടെങ്കിലും, സെക്രട്ടേറിയറ്റിലെ ഫയലുകൾ നോക്കാൻ കോൺഗ്രസ് ഇപ്പോൾ തന്നെ റെഡിയായിക്കഴിഞ്ഞു. ഭരണം കയ്യിൽ കിട്ടും മുൻപേ മുഖ്യമന്ത്രി കസേരയിൽ ആര് എന്ന കാര്യത്തിൽ 'ഗ്രൂപ്പ് കളി' അതിന്റെ പീക് ലോഡിലാണ്.

ഒരാൾക്ക് തിരുവിതാംകൂർ, മറ്റൊരാൾക്ക് മലബാർ എന്നിങ്ങനെ കേരളത്തെ കേക്കു മുറിക്കുന്നതുപോലെ വീതം വയ്ക്കാൻ പറ്റുമോയെന്ന് നോക്കുന്ന നേതാക്കളുമുണ്ട്. 

ബി ടീം ക്യാപ്റ്റനെന്നും എ ടീം കോച്ചെന്നുമുള്ള വിശേഷണങ്ങൾക്കിടയിൽ, ഡൽഹിയിൽ നിന്ന് കെ.സി. വേണുഗോപാൽ പറന്നിറങ്ങുമോ അതോ മലബാറിലെ കുഞ്ഞാലിക്കുട്ടി സാഹിബ് മുഖ്യമന്ത്രിയായി  അൽഖേറളം ഭരിക്കുമോ  എന്നറിയാൻ ലോട്ടറി ഫലം കാത്തിരിക്കുന്ന ആകാംക്ഷയിലാണ് അണികൾ.

 മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ഈ വടംവലി കണ്ടാൽ തോന്നും, ഐക്യജനാധിപത്യ മുന്നണിക്ക് കിട്ടാൻ പോകുന്നത് കേവല ഭൂരിപക്ഷമല്ല, മറിച്ച് 140 സീറ്റും എഴുതിത്തന്നതു പോലെയാണെന്ന്!

​മറുഭാഗത്താകട്ടെ, കൂടും കുടുക്കയു മെടുത്ത് കിടക്കപ്പായുയും ചുരുട്ടി പടിയിറങ്ങാൻ നേരത്താണ് വൈദ്യുതി വകുപ്പ് ജനങ്ങൾക്ക് നേരെ ഷോക്ക്' ട്രീറ്റ്‌മെന്റ് നടത്തിയിരിക്കുന്നത്. തങ്ങൾക്ക് വോട്ട് ചെയ്യാത്തവർക്ക് എന്തിന് വൈദ്യുതി എന്ന മട്ടിലാണ് പീക്ക് ലോഡ് മാനേജ്‌മെന്റ് കേരളത്തെ ഇപ്പോൾ ഇരുട്ടിലാക്കുനത്.

അങ്ങനെ നവോത്ഥാന കേരളം ഇപ്പോൾ മെഴുകുതിരി വെട്ടത്തിൽ പുതിയ മുഖ്യമന്ത്രിയെ തിരയുമ്പോൾ നിലവിലെ മുഖ്യമന്ത്രി, നമ്പർവൺ ആരോഗ്യസംസ്ഥാനത്തെയും ആരോഗ്യമന്ത്രിയെയും കണ്ണിലാഴ്ത്തി
കേരളത്തിനു പുറത്ത് തിമിര ശസ്ത്രകിയ നടത്തുന്നു

പാവം ജനം വരാൻ പോകുന്ന കറണ്ട് ബില്ല് കണ്ട് ബോധം കെടാൻ റെഡിയാകുമ്പോൾ  അപ്പുറത്ത് അധികാരക്കസേരയുടെ കാല് പിടിക്കാൻ നേതാക്കൾ പരസ്പരം പാരവെക്കുന്നു. 

ചുരുക്കത്തിൽ, ഇരുട്ടത്ത് തപ്പുന്ന ജനവും വെളിച്ചം കാണാത്ത ഭരണാധികാരികളും കസേര സ്വപ്നം കണ്ട് ഉറക്കമിളക്കുന്ന പ്രതിപക്ഷവും കൂടി കേരളത്തെ ഒരു ഒന്നാംതരം പൊളിറ്റിക്കൽ സർക്കസാക്കി മാറ്റി.
-കെ എ സോളമൻ

Saturday, 25 April 2026

ചൂട് കൂടുമ്പോൾ ?

#ചൂടു #കൂടുമ്പോൾ?
സൂര്യൻ്റെ ചൂട് സ്‌കൂൾ കോമ്പൗണ്ടിൽ മാത്രം കൊടും ചൂടാവുകയും വീടിൻ്റെ അകത്തളങ്ങളിൽ എത്തുമ്പോൾ കുളിർകാറ്റായി മാറുകയും ചെയ്യുമെന്ന ബാലാവകാശ കമ്മീഷൻ്റെ കണ്ടെത്തൽ ശാസ്ത്രലോകത്തെ തന്നെ ഞെട്ടിക്കുന്നതാണ്. 

പത്തരയ്ക്ക് മുമ്പ് ക്ലാസ് തീർക്കണമെന്ന ഉത്തരവ് നടപ്പിലാക്കാൻ കുട്ടികൾ പുലർച്ചെ 5 മണിക്ക് എഴുന്നേറ്റ് പാലും പത്രവും വിതരണം ചെയ്യുന്നവരുടെ കൂടെ സ്കൂളിലേക്ക് പോകേണ്ടി വരുമോ എന്ന ചോദ്യം ബാക്കിയാവുന്നു.

 കുട്ടികൾ വീട്ടിലായാൽ സുരക്ഷിതരാണെന്ന് വിശ്വസിക്കുന്ന കമ്മീഷൻ, ജോലിക്ക് പോകുന്ന മാതാപിതാക്കൾ വീട്ടിൽ തനിച്ചാക്കി പോകുന്ന കുട്ടികൾക്ക് ഉച്ചയ്ക്ക് ഭക്ഷണം വിളമ്പാനും ഷോക്കടിക്കാതെ നോക്കാനും  റോബോർട്ടുകളെ ഓരോ വീട്ടിലും വിതരണം ചെയ്യാനുള്ള അടുത്ത വിപ്ലവകരമായ ഉത്തരവ് ഇറക്കുമോ? 

​വേനൽക്കാലത്ത് വെയിലത്ത് കളിക്കരുത് എന്ന ലളിതമായ യുക്തിക്ക് പകരം, കുട്ടികളെ പത്തരയ്ക്ക് നിരത്തിലിറക്കി ഉച്ചവെയിലിലൂടെ വീട്ടിലേക്ക് പായിക്കുന്നത് ഏത് തരം ബാലസംരക്ഷണമാണെന്ന് മനസ്സിലാക്കാൻ പ്രയാസം.

 പുറത്തിറങ്ങിയാൽ കരിഞ്ഞുപോകുന്ന ചൂടാണെങ്കിൽ സ്കൂൾ മുറിക്കുള്ളിലെ ഫാനിന് താഴെ ഇരിക്കുന്നതിനേക്കാൾ നല്ലത്, ആളില്ലാത്ത വീട്ടിൽ  ടി വി ക്കു മുന്നിലോ അല്ലെങ്കിൽ അടുക്കളയിൽ മൊബൈലിൽ തോണ്ടിയോ  ഇരിക്കുന്നതാണെന്ന കമ്മീഷൻ്റെ ദീർഘവീക്ഷണം അപാരം തന്നെ!

 പ്രായോഗികതയും ജീവിതസാഹചര്യങ്ങളും തൊട്ടുതീണ്ടാത്ത ഇത്തരം എസി മുറി തീരുമാനങ്ങൾ, കുട്ടികൾക്ക് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് തിരിച്ചറിയാൻ കമ്മീഷൻ്റെ കണ്ണട ഒന്ന് പരിശോധിക്കുന്നതു കൊള്ളാം. പ
- കെ എ സോളമൻ

Thursday, 23 April 2026

ഔചിത്യമില്ലായ്മ

#ആചാരപരമായ #ഔചിത്യമില്ലായ്മ.
കോട്ടയം വേമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ഭജന അവതരിപ്പിക്കുന്നതിനിടെ ക്രിസ്തീയ ഭക്തിഗാനം ആലപിച്ച നന്ദഗോവിന്ദം ഭജൻസിന്റെ നടപടി ആചാരപരമായ ഔചിത്യമില്ലായ്മയാണ്. ഓരോ ആരാധനാലയത്തിനും അതിന്റേതായ തനിമയും ആചാരങ്ങളും വിശ്വാസസംഹിതകളുമുണ്ട്. അവയെ മാനിച്ചുക്കൊണ്ട് ആ അന്തരീക്ഷത്തിന് അനുയോജ്യമായ രീതിയിൽ പെരുമാറാനാണ് ഏതൊരു കലാസംഘവും ശ്രദ്ധിക്കേണ്ടത്. 

ഒരു മതവിഭാഗത്തിന്റെ പവിത്രമായ വേദിയിൽ മറ്റൊരു മതത്തിലെ പ്രാർത്ഥനാഗീതം ആലപിക്കുന്നത് മതമൈത്രി എന്നതിലുപരി ആ ആരാധനാലയത്തിന്റെ സങ്കല്പങ്ങളെയും ഭക്തരുടെ വികാരങ്ങളെയും അവഗണിക്കുന്നതിന് തുല്യമാണ്. ഇതര മതസ്ഥരുടെ ആരാധനാ കേന്ദ്രങ്ങളിൽ ഇത്തരം രീതികൾ പരീക്ഷിക്കുമ്പോൾ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെ മുൻനിർത്തി ചിന്തിച്ചാൽ, ക്ഷേത്രപരിസരത്ത് നടന്ന ഈ ഗാനാലാപനം ഒരു അനാവശ്യ കീഴ് വഴക്കമാണെന്നും അത് മതപരമായ മര്യാദകളുടെ ലംഘനമാണെന്നും കാണാം.

 ഭജന എന്ന കലാരൂപത്തിന്റെ മൗലികത കാത്തുസൂക്ഷിക്കുന്നതിൽ ഈ സംഘത്തിന് ഉണ്ടായത് വലിയൊരു പാളിച്ച തന്നെയാണ്. ഇത്തരം ഗാനലാപനം കൊണ്ട് മതമൈത്രി ഇവിടെ പുഷ്ടിപ്പെടും എന്ന്  കരുതുന്നത് മൗഢ്യമാണ്
-കെ എ സോളമൻ

Wednesday, 22 April 2026

ആരാകണം അടുത്ത മുഖ്യമന്ത്രി?

#ആരാകണം #അടുത്ത #മുഖ്യമന്ത്രി?
പെരുമ്പളം പാലം വലിയ ആഘോഷത്തോടെ ഉദ്ഘാടനം ചെയ്തു . പാലം തുറന്നതോടെ ജനങ്ങൾക്ക് ലഭിച്ചത് വികസനത്തിന്റെ വെളിച്ചമല്ല, പൂർണ്ണമായ ഇരുട്ട് ! വിളക്കില്ല, ബസ് സർവീസില്ല, പക്ഷേ ഉദ്ഘാടന വേദിയിൽ ലൈറ്റും മൈക്കും കുറവൊന്നുമില്ലായിരുന്നു. പാലം കടക്കാൻ ആളുകൾക്ക് ഇപ്പോഴും ധൈര്യം വേണം; കാരണം റോഡ് പൂർത്തിയായിട്ടില്ല, ടാറിങ് പാതിവഴിയിൽ. എങ്കിലും പാലം തുറന്നു എന്ന വാർത്ത പത്രതലക്കെട്ടായി വന്നു. 

എല്ലാ വികസനവും ഫ്ലെക്സിലും ഫോട്ടോയിലും ആണ് ഫിനിഷ് ചെയ്തത്. അതുകൊണ്ടാണ് അവയെ ഫോട്ടോ ഫിനിഷ് എന്ന് വിളിക്കുന്നത്

ഇങ്ങനെയുള്ള  പാതിവഴി  പദ്ധതികളെ ഓടിനടന്ന് ഉദ്ഘാടനം ചെയ്യുന്നായിരുന്നു തിരഞ്ഞെടുപ്പിന് മുമ്പത്തെ ട്രെൻഡ് .
വോട്ട് ലക്ഷ്യമാക്കി വികസനം എന്ന പേരിൽ നടപ്പാക്കിയ നാടകം വിജയിച്ചോ എന്നത് മെയ് നാലിന് അറിയാം  ജനങ്ങൾക്ക് വേണ്ടി ചെയ്ത വികസനം നാട്ടിൽ പൂർത്തിയായില്ലെങ്കിലും പോസ്റ്ററുകളിലും പ്രസംഗങ്ങളിലും അത് 100 ശതമാനം പൂർത്തിയായി. 

ഇങ്ങനെയൊക്കെ പറഞ്ഞിട്ടും തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഇടതുമുന്നണി നേതാക്കൾക്ക് വലിയ ആഹ്ലാദമില്ല. 
പക്ഷെ ഐക്യ ജനാധിപത്യ മുന്നണി വലിയ തിമിർപ്പിലാണ്. അവിടെ മുഖ്യമന്ത്രി ആരെന്ന് നിശ്ചയിക്കുന്ന തരക്കിലാണ് മുൻനിര നേതാക്കൾ. കെ സുധാകരന്റെ ആവശ്യം കെ. സി വേണുഗോപാൽ മുഖ്യമന്ത്രി ആകണമെന്നാണ്. എന്നാൽ പട നയിച്ച തങ്ങളുടെ നേതാവ് വി.ഡി സതീശൻ മുഖ്യമന്ത്രി ആകണമെന്നാണ് സതീശൻ ഗ്രൂപ്പ് പറയുന്നത്. സീനിയോറിറ്റി വെച്ച് രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആകണമെന്ന് ആവശ്യപ്പെടുന്ന നേതാക്കളുമുണ്ട് .

ഈ മൂപ്പിളമ തർക്കം കഴിഞ്ഞ് ആര് മുഖ്യമന്ത്രിയായാലും കുഴപ്പമില്ല, അടുത്ത മന്ത്രിസഭയുടെ ആദ്യത്തെ മൂന്നുമാസം ലാത്തിക്കും ജലപിരങ്കിക്കും യൂണിവേഴ്‌സിറ്റി മതിലിനും പോലീസിനും വിശ്രമമില്ലാത്ത നാളുകൾ ആയിരിക്കും എന്നാണ് രഹസ്യാന്വേഷണ നിഷ്പക്ഷർ പറയുന്നത്. ഇതൊക്കെ യുക്തിപൂർവ്വം നേരിടാൻ കഴിയുന്ന ഒരാളാകണം മുഖ്യമന്ത്രി എന്നതാണ് ജനങ്ങളുടെ ആഗ്രഹം .
- കെ എ സോളമൻ

Tuesday, 21 April 2026

വിള്ളലല്ലിത്, ഷ്‌റിങ്കേജ്

#വിള്ളലല്ലിത്, #ഷ്രിങ്കേജ് !
​സിമന്റും മണലും തമ്മിൽ തെറ്റിപ്പിരിഞ്ഞതിനെ 'ഷ്രിങ്കേജ്' എന്ന ഇംഗ്ലീഷ് ലേപനമിട്ട് തടവിയ റവന്യൂമന്ത്രിയുടെ എൻജിനീയറിങ് ബുദ്ധി അപാരം. മുഖ്യമന്ത്രി എണ്ണമിട്ടു പറഞ്ഞ 58 ടെസ്റ്റുകളിൽ, തട്ടിൽ നിന്ന് വെള്ളം ചോരാതിരിക്കാനുള്ള അടിസ്ഥാന പരിശോധന മാത്രം എവിടെയോ തെറ്റി.

പാവം ചൂരൽമലക്കാർക്ക് വീട് നൽകുമ്പോൾ അതിലൊരെണ്ണം ചോർന്നൊലിച്ചാൽ എന്താണ് കുഴപ്പം? അത് അവരുടെ വീട്ടുകാരനായ മന്ത്രി നൽകുന്ന സ്നേഹത്തിന്റെ നനവ് ആയി കരുതിക്കൂടെ? അഞ്ചു കൊല്ലം അധികാരം കൈയാളിയപ്പോൾ കാണാത്ത വിനയമാണ് പുതിയ 'കൂലിപ്പണിക്കാരൻ' വേഷത്തിൽ മന്ത്രിയിൽ തെളിയുന്നത്. ഈ വിനയം അല്പം നേരത്തെ ഉദിച്ചിരുന്നെങ്കിൽ വയനാട്ടിലെ പാവങ്ങൾക്ക് കുറഞ്ഞപക്ഷം മഴ നനയാത്ത മേൽക്കൂരയെങ്കിലും കിട്ടുമായിരുന്നു . 

​വീടിൻ്റെ മേൽക്കൂരയിൽ കല്ലും മണ്ണും ചുരണ്ടിയ തന്റെ അധ്വാനത്തെ കൂലിപ്പണിയായി കാണുന്നതിൽ അഭിമാനം കൊള്ളുന്ന മന്ത്രി അല്പം കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ അതിനേക്കാൾ അഭിമാനകരമായ തോട്ടിപ്പണിക്കാരൻ എന്ന പദവി ലഭിക്കുമായിരുന്നു. മുതലാളി എന്ന വിളിപ്പേര് വെറുക്കുന്ന മന്ത്രിക്ക്, ജനങ്ങൾ ഇതിലും വലിയ പദവികൾ നൽകാൻ കാത്തിരിക്കുകയായിരുന്നു എന്നതാണ് സത്യം. 

കെട്ടിടത്തിന് മുകളിൽ കയറി പണി പാളിയ ഭാഗം ചുരണ്ടി നോക്കുന്ന മന്ത്രിയുടെ ആവേശം കണ്ടാൽ  'മുതലാളി' എന്ന് ആരും വിളിക്കില്ല .
 സ്വന്തം ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടി നല്ല പിള്ളചമയാനുള്ള ഈ ശ്രമം വെള്ളത്തിൽ വരച്ച വര പോലെയായി. 

ജനത്തിന്റെ കണ്ണിൽ പൊടിയിടാൻ ഷ്രിങ്കേജ് എന്ന വാക്ക് മതിയാകുമെങ്കിലും, അതിലൂടെ ഒലിച്ചിറങ്ങുന്ന വെള്ളത്തിൽ തെളിഞ്ഞു കാണുന്നത്  അഴിമതിയുടെ വിള്ളലുകളാണ് ബഹു മന്ത്രി.
കെ എ സോളമൻ

Saturday, 18 April 2026

വികസന മഹാത്മ്യം

#വിള്ളലുകളിൽ #തെളിയുന്ന #വികസന #മാഹാത്മ്യം
​ചൂരൽമല ടൗൺഷിപ്പിൽ നിർമ്മിച്ച വീടുകളിലെ വിള്ളൽ നിർമ്മാണത്തിലെ പിഴവല്ല, മറിച്ച് വീടുകൾക്ക് വായുസഞ്ചാരം കൂട്ടാനുള്ള നൂതന സാങ്കേതികവിദ്യയാണെന്ന് മന്ത്രി പറയാത്തത് ഭാഗ്യം. കിണർ ഗോലുവിൽ തുടങ്ങി വരഗോലുവിലെത്തി നിൽക്കുന്ന മന്ത്രിയുടെ ന്യായീകരണക്കസർത്ത് കേട്ടാൽ തോന്നും, ഈ നാട്ടിലെ ജനങ്ങൾക്കെല്ലാം കാഴ്ചശക്തിക്ക് കുഴപ്പമുണ്ടെന്ന്.  കൂലിപ്പണി രാജൻ എന്ന ട്രോളുകളും സാമൂഹ്യ മാധ്യമങ്ങളിൽ ആഘോഷമാകുന്നുണ്ട്

ഊരാളുങ്കൽ എന്ന അദ്ഭുത പ്രസ്ഥാനം പണിയെടുക്കുമ്പോൾ നൂറ് കോടിയുടെ പെരുമ്പളം പാലം ഇരുന്നൂറ്റി എഴുപത് കോടിയിൽ എത്തുന്നതും സ്വാഭാവികം. ഈ അധിക തുക വിള്ളലുകൾ മുൻകൂട്ടി കണ്ട് അവ അടയ്ക്കാനുള്ള എപോക്സി എന്ന പശ വാങ്ങാൻ മാറ്റിവെച്ചതാണോ എന്ന് ജനം സംശയിച്ചാൽ അവരെ കുറ്റം പറയാനാകില്ല. പാലത്തിൽ നാളെ വിള്ളൽ കണ്ടാലും അത് കായലിലെ മീനുകൾക്ക് മുകളിലേക്ക് നോക്കാനുള്ള വിടവാണെന്ന്" പറയാൻ നമുക്ക് മിടുക്കരായ വേറെയും മന്ത്രിമാരുണ്ട്. 

​മഴ പെയ്യുമ്പോൾ വീട് ചോരുന്നത് മാധ്യമങ്ങൾ ഉണ്ടാക്കുന്ന കപട വാർത്തയാണെന്ന് പ്രഖ്യാപിക്കുന്ന മന്ത്രിയുടെ തൊലിക്കട്ടി അപാരം . ജനങ്ങളുടെ കണ്ണീരിനും പരാതിക്കും വില കൊടുക്കാത്ത ഭരണകൂടത്തിന് മുന്നിൽ ഇനി ഒരേയൊരു രക്ഷാമാർഗ്ഗമേയുള്ളൂ; ആ മാന്ത്രിക കെ-നേറ്റീവിറ്റി കാർഡ് എടുത്തു ഒരിക്കൽ കൂടി വീശുക. വിള്ളലിൽ തൂങ്ങിക്കിടക്കുന്ന മാപ്രകൾ കാർഡിലേക്കു എടുത്തുചാടും

പൊതുജനം ഉദാരമായി സംഭാവന ചെയ്ത  പണം യാതൊരുവിധ മാനദണ്ഡവും കൂടാതെ  വാരിയെറിഞ്ഞ് നടത്തിയ ഈ നിർമ്മാണ  ധൂർത്തിൻ്റെ  ചോർച്ച എങ്ങനെ അടയ്ക്കാൻ കഴിയുമെന്നു ആദ്യം നോക്കുക. അഴിമതിയുടെ വിള്ളലുകൾ മറയ്ക്കാൻ ഏതു  കാർഡ് വീശിയാലും ജനങ്ങളുടെ ബോധ്യത്തിന് മുന്നിൽ അതൊന്നും വിലപ്പോകില്ലെന്ന് ഇറങ്ങിപ്പോകാൻ ഓങ്ങി നില്ക്കുന്ന മന്ത്രിമാർ മറന്നുപോകരുത്.
- കെ എ സോളമൻ

Monday, 13 April 2026

പുലിവാൽ സ്റ്റോറി

#പുലിവാൽ #സ്റ്റോറി
നമ്മുടെ ഇടതു നേതാക്കൾ 'കേരള സ്റ്റോറിക്ക്' മറുപടിയായി ഒരു സൗഹൃദ സ്റ്റോറി' ഇറക്കാൻ നോക്കിയതായിരുന്നു, പക്ഷേ ഒടുവിൽ അത് 'പുലിവാൽ സ്റ്റോറി' ആയി മാറിയ മട്ടാണ്.

കെട്ടിക്കാൻ പോകുന്ന വൈറൽ മോണാലിസ പ്രായം പൂർത്തിയായതാണോ എന്നറിയാതെ ആ കല്യാണപ്പന്തലിൽ പോയി ചിരിച്ചുനിന്ന് സെൽഫിയെടുത്തതാണ് ഇപ്പോൾ വിനയായിരിക്കുന്നത്. സംഗതി കോടതിയിലെത്തിയാൽ, "ഞങ്ങൾ കല്യാണത്തിന് ശാപ്പാട് അടിക്കാൻ പോയതാണ്, പ്രായം നോക്കാൻ പോയതല്ല" എന്ന ലൈൻ പിടിക്കേണ്ടി വരും. 

നിയമം അനുസരിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹത്തിന് കൂട്ടുനിൽക്കുന്നവർക്കും അതിൽ പങ്കെടുക്കുന്നവർക്കും എതിരെ ചൈൽഡ് മാര്യേജ് പ്രൊഹിബിഷൻ ആക്ട് പ്രകാരം കേസെടുക്കാൻ വകുപ്പുണ്ട്. പെൺകുട്ടിക്ക് 18 തികഞ്ഞില്ലെന്ന് തെളിഞ്ഞാൽ, നേതാക്കൾക്ക് കിട്ടാൻ പോകുന്നത് ഇമ്മിണി നീണ്ട കുറ്റപത്രമായിരിക്കും.

​നിയമവശം നോക്കിയാൽ സംഗതി അല്പം കടുപ്പമാണ്. ഒരു ബാലവിവാഹത്തിൽ കാർമ്മികത്വം വഹിക്കുന്നവർക്കോ അതിനെ പ്രോത്സാഹിപ്പിക്കുന്നവർക്കോ രണ്ട് വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും കിട്ടാൻ സാധ്യതയുണ്ട്. ഇതിപ്പോൾ എം.പിമാരും മന്ത്രിമാരും ഒക്കെയായതുകൊണ്ട്, കേസ് ഡയറിയിൽ പേര് വരുന്നത് തന്നെ വലിയ നാണക്കേടാണ്. 

മധ്യപ്രദേശ് പോലീസ് കേരളത്തിലേക്ക് വണ്ടികയറുമോ അതോ നേതാക്കൾ അങ്ങോട്ട് ചെന്ന് കാര്യങ്ങൾ ബോധ്യപ്പെടുത്തുമോ എന്ന് കണ്ടറിയണം. എന്തായാലും അതിഥി ദേവോ ഭവ എന്ന് കരുതി പോയവർക്കും സ്വർഗ്ഗത്തിൽ വിവാഹം നടത്താൻ തീരുമാനിച്ചവർക്കും ഇനി കോടതിയിൽ "യുവർ ഓണർ, ഞാനൊന്നും അറിഞ്ഞില്ലേ" എന്ന് പാടേണ്ട അവസ്ഥ വരാതിരുന്നാൽ ഭാഗ്യം.

 അതെന്തായാലും അടുത്ത തവണ ഏതെങ്കിലും വൈറൽ കല്യാണത്തിന് പോകുമ്പോൾ വധൂവരന്മാരുടെ ആധാർ കാർഡോ, സ്കൂൾ വിടുതൽ സർട്ടിഫിക്കറ്റോ ഒന്ന് ചെക്ക് ചെയ്യുന്നത് നേതാക്കക്കളുടെ ഭാവി സുരക്ഷയ്ക്ക് വളരെ നല്ലതായിരിക്കും!
-കെ എ സോളമൻ

Thursday, 9 April 2026

പോളിംഗ് കണക്കിലെ കല്ലും നെല്ലും

#പോളിംഗ് #കണക്കിലെ #കല്ലുംനെല്ലും
​ഇടതുപക്ഷം ഭരണത്തുടർച്ചയുടെ മധുരം സ്വപ്നം കാണുമ്പോൾ, സെഞ്ച്വറി അടിച്ചു ഭരണത്തിലേറുമെന്ന് യുഡിഎഫ് ക്യാമ്പ്.  "ഭരണം നിങ്ങൾക്ക്, അധികാരം ഞങ്ങൾക്ക്" എന്ന മട്ടിൽ 15-ൽ കുറയാതെ സീറ്റുകൾ നേടി കിങ് മേക്കറാകാൻ എൻഡിഎയും. 

എന്നാൽ, ഇത്തവണത്തെ യഥാർത്ഥ ഹീറോ മറ്റാരുമല്ല, സാക്ഷാൽ എസ്.ഐ.ആർ ആണ്. പരേതർ വെള്ള വസ്ത്രവും ധരിച്ച് രാത്രിയിറങ്ങി  പോളിംഗ് ഉദ്യോഗസ്ഥരുമായി സൗഹൃദം സ്ഥാപിക്കുന്നതും പിറ്റേദിവസം കള്ളവോട്ടു ചെയ്യുന്ന സംഭവങ്ങളും  റിപ്പോർട്ട് ചെയ്തു കണ്ടില്ല.
ഈ അദൃശ്യ നിയന്ത്രണം പല നേതാക്കളുടെയും നെഞ്ചിടിപ്പ് കൂട്ടിയിട്ടുണ്ട്.
​തിരഞ്ഞെടുപ്പ് നിയമങ്ങൾ അരിയാതെ കളത്തിലിറങ്ങിയ ചില നേതാക്കളെക്കാൾ കഷ്ടമായിരുന്നു പ്രിസൈഡിങ് ഓഫീസറുടെ ഹാൻഡ് ബുക്ക് ഒരു തവണ പോലും വായിക്കാത്ത ചില തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ അവസ്ഥ. വോട്ടറുടെ കൈവിരലിൽ മഷി പുരട്ടുന്നതിന് മുൻപ് വിരൽ ഏതാണെന്ന് തപ്പി നാല് മണിക്കൂർ കളഞ്ഞ ആ ഉദ്യോഗസ്ഥ സത്യത്തിൽ ഒരു ഗവേഷക തന്നെയാവണം. സ്വന്തം വീട്ടിലായാലും ഓഫീസിലായാലും അറിയാത്ത നിയമത്തിന്റെ പേരിൽ ഇത്രയും വലിയ പിടിവാശി കാണിക്കുന്ന ഇത്തരക്കാരാണ് ജനാധിപത്യ പ്രക്രിയയിലെ അപ്രതീക്ഷിത വിഘ്നങ്ങൾ.
​പുതുപ്പള്ളിയിലെ ചാണ്ടി ഉമ്മന്റെ പോസ്റ്ററില്ലാ, കൊട്ടിക്കലാശമില്ലാ മാതൃക വരുംകാല സ്ഥാനാർത്ഥികൾക്ക് പരീക്ഷിക്കാവുന്ന ഒരു ധീരമായ മാതൃകയാണെങ്കിലും, മറ്റു ചില കാഴ്ചകൾ അത്ര സുഖകരമായിരുന്നില്ല. ബൂത്തിനു മുന്നിലെ സത്യാഗ്രഹ നാടകങ്ങളും ബൂത്തിന് പുറത്ത്  അണികളുടെ തമ്മിലടിയും ജനാധിപത്യത്തിന്റെ ഉത്സവച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചു. ഇതിനിടയിൽ അരങ്ങേറിയ കത്തിക്കുത്തും അനിഷ്ട സംഭവങ്ങളും നാടിനാകെ നാണക്കേടായി മാറി. 

വികസനത്തെക്കുറിച്ചും നിയമത്തെക്കുറിച്ചും വാചാലരാകുന്നവർ അണികളുടെ ആവേശം അക്രമത്തിലേക്ക് മാറാതെ നോക്കേണ്ടിയിരുന്നു.  വോട്ടിന് വേണ്ടിയുള്ള ഓട്ടത്തിനിടയിൽ മാനുഷിക മൂല്യങ്ങൾ വോട്ടിംഗ് യന്ത്രത്തിൽ കുടുങ്ങിപ്പോകാതിരിക്കാൻ  നാം ഇനിയെങ്കിലും ശ്രദ്ധിക്കേണം.
- കെ എ സോളമൻ

Wednesday, 8 April 2026

എ ഐ എന്ന തൊലിപ്പുറ ലേപനം

#എഐ #എന്ന #തൊലിപ്പുറലേപനം
കേരളത്തിലെ രാഷ്ട്രീയ പശ്ചാത്തലത്തിൽ എഐ (നിർമ്മിത ബുദ്ധി) എന്ന സാങ്കേതികവിദ്യയെ രാഷ്ട്രീയക്കാർ എങ്ങനെ ഉപയോഗിക്കുന്നു എന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് കുഴൽനാടൻ-  കൃഷ്ണൻകുട്ടി വാഗ്വാദം .

​സകല പാപങ്ങളും കഴുകിക്കളയാൻ ഗംഗാനദിക്ക് പകരം ഇപ്പോൾ കേരളത്തിലെ രാഷ്ട്രീയക്കാർക്ക് 'എഐ' എന്ന തൊലിപ്പുറ ലേപനം കിട്ടിയിരിക്കുകയാണ്. എന്തെങ്കിലും ഒരു ഓഡിയോ പുറത്തുവന്നാൽ, അത് സ്വന്തം ശബ്ദമാണെന്ന് സമ്മതിക്കുന്നതിന് പകരം "ഇതൊക്കെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചെയ്ത പണിയാണ്  എന്ന ഒരു തള്ളു വെച്ചു കൊടുത്താൽ മതി. പണ്ട് പിടിക്കപ്പെടുമ്പോൾ 'മിമിക്രിക്കാർ ഒപ്പിച്ചു വെച്ച പണി' എന്ന് പറഞ്ഞിരുന്ന സ്ഥാനത്ത് ഇന്ന് എഐ വന്നിരിക്കുന്നു.

അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തു കൊണ്ടുവരുന്നതിന് പകരം, പാവം എഐയെ പ്രതിക്കൂട്ടിലാക്കി പരിഹസിക്കുന്നത് കാണുമ്പോൾ, വിവരക്കേടിന് ഡിജിറ്റൽ യുഗത്തിലും ഒരു കുറവുമില്ലെന്ന് സാരം. സത്യത്തിൽ ഈ എഐ എന്നത് രാഷ്ട്രീയക്കാരുടെ 'മുഖം രക്ഷിക്കൽ ആയുധം' ആയി മാറിയിരിക്കുകയാണ്.

​തിരഞ്ഞെടുപ്പ് കാലത്ത് ഓഡിയോ ക്ലിപ്പുകൾ പൊട്ടിമുളയ്ക്കുന്നത് സ്വാഭാവികം. എന്നാൽ അത് പുറത്തുവരുമ്പോൾ തന്നെ "ഇത് എഐ ആണ്, ഡീപ് ഫേക്ക് ആണ്" എന്ന് പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കുന്നത് ഒരു ഫാഷനായി മാറിയിട്ടുണ്ട്. പോലീസ് അന്വേഷണം നടത്തി സത്യാവസ്ഥ തെളിയിക്കുന്നതിന് പകരം, ഈ സാങ്കേതിക വിദ്യയെ ഒരു പരിഹാസപാത്രമാക്കുന്നത് ജനങ്ങളെ വിഡ്ഢികളാക്കുന്നതിന് തുല്യമാണ്.
 യഥാർത്ഥ എഐ കണ്ടുപിടിച്ചവർ പോലും നമ്മുടെ നേതാക്കളുടെ ഈ എഐ ബുദ്ധി കണ്ട് അന്തംവിട്ടു നിൽക്കുകയാവും. എന്തിനും ഏതിനും എഐയെ ചാരി രക്ഷപ്പെടാമെന്ന ഈ വിദ്യക്ക് അറുതി വരുത്താൻ ശാസ്ത്രീയമായ അന്വേഷണം തന്നെയാണ് ആവശ്യം; അല്ലാതെ വെറുതെയുള്ള പരിഹാസമല്ല.
- കെ എ സോളമൻ

Monday, 6 April 2026

ജനങ്ങളുടെ പ്രതീക്ഷ

#ജനങ്ങളുടെ #പ്രതീക്ഷ
അടുത്ത തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുന്ന സർക്കാരിന്റെ മുൻഗണനാ വിഷയങ്ങളാകേണ്ട ചില അത്യാവശ്യ കാര്യങ്ങളിൽ ചിലത് ഇവിടെ കുറിക്കുന്നു

മദ്യ-മയക്കുമരുന്നു മാഫിയയുടെ പിടിയിലാകുന്ന വിദ്യാലയങ്ങളും ഗ്രാമങ്ങളും, ജീവൻ ഭീഷണിയാകുന്ന റോഡുകളിലെ മരണക്കുഴികൾ, തൊഴിലില്ലായ്മ മൂലം അന്യനാടുകളിലേക്ക് പലായനം ചെച്ചുന്ന യുവാക്കൾ, അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ ശ്വാസം മുട്ടുന്ന ആശുപത്രികൾ : ഇവയെല്ലാം ചേർന്നാണ് കേരളത്തിന്റെ അതിജീവനത്തെ  ചോദ്യം ചെയ്യുന്നത്. കൃഷിനാശവും വിലത്തകർച്ചയും കർഷകരെ തളർത്തുമ്പോൾ സപ്ലൈക്കോ പോലുള്ള സംവിധാനങ്ങൾ വേണ്ടതായ സഹായം ചെയ്യാതെ തിരഞ്ഞെടുപ്പിനിടയിൽ പോലും ഡെഡ് സ്റ്റോക്കായിരിക്കുന്ന പുട്ടുപൊടി കച്ചവടം നടത്തുന്നു.

പെൺകുട്ടികൾക്കും സാധാരണ ജനങ്ങൾക്കും വഴിയിൽ  സുരക്ഷയില്ലാത്ത അവസ്ഥ, പി എസ് സി യെ നോക്കുകുത്തിയാക്കി പിൻവാതിൽ നിയമനം, ഗുണ്ടാവിളയാട്ടം, പോലീസിന്റെ ഭാഗത്തുനിന്നുള്ള നീതിനിഷേധം, സർക്കാർ സേവനങ്ങൾക്ക് അമിത ഫീസും പിഴയും തുടങ്ങിയവ"വികസിത സമൂഹം" എന്ന അവകാശവാദത്തെ പരിഹാസ്യമാക്കുന്നു. വാഗ്ദാനങ്ങൾ പലപ്പോഴും പാഴ് വാക്കായി  മാറുന്ന ഭരണകൂട ശൈലി ജനങ്ങളിൽ നിരാശയും അവിശ്വാസവും വർദ്ധിപ്പിക്കുകയാണ്.

ഉരുൾപൊട്ടലുകളും പ്രളയങ്ങളും മഹാമാരികളും ദുരിതം വിതയ്ക്കുന്നോൾ  ദുരന്തനിവാരണത്തിൽ അലംഭാവം കാട്ടി പണം ഉണ്ടാക്കുന്ന ഭരണകൂട ശൈലി വലിയ ആശങ്കയ്ക്ക് ഇടയാക്കുന്നു. ശമ്പളം, പെൻഷൻ, റേഷൻ പോലുള്ള അടിസ്ഥാന കാര്യങ്ങൾ പോലും അനിശ്ചിതത്വത്തിലായ ഒരു സാഹചര്യത്തിൽ, ജനങ്ങൾ അസാധാരണ ആനുകൂല്യങ്ങൾ ഒന്നും ആവശ്യപ്പെടുന്നില്ല. മറിച്ച്, മാന്യമായി ജീവിക്കാനുള്ള അവകാശം മാത്രം അവർ ആവശ്യപ്പെടുന്നു.  പൊതുക്കടം വർദ്ധിപ്പിച്ച് ഭരണം നടത്തി മുന്നോട്ടു പോകാം എന്ന് കരുതുന്ന സർക്കാരിനെ  ജനം വെറുക്കുന്നു.

ജനങ്ങളെ ബന്ധനത്തിലാക്കുന്ന ഒരു ഭരണകൂടമല്ല, അവരെ ശ്വാസം മുട്ടിക്കാത്ത, അവരുടെ അടിസ്ഥാന അവകാശങ്ങൾ സംരക്ഷിക്കുന്ന ഒരു ഭരണകൂടമാണ് നാടിന് ആവശ്യം. ഈ കാര്യങ്ങൾ ഗൗരവത്തോടെ പരിഗണിച്ച് പ്രവർത്തിക്കാൻ വരാനിരിക്കുന്ന സർക്കാർ തയ്യാറാകുമെന്നതാണ് ജനങ്ങളുടെ പ്രതീകഷ.
-കെ എ സോളമൻ

Friday, 3 April 2026

പുട്ടുപൊടി വിപ്ലവം

#പുട്ടുപൊടി #വിപ്ലവം.
ഓണത്തിനിടെ പുട്ടുകച്ചോടം എന്ന്  കേട്ടിട്ടേയുള്ളൂ, ഇപ്പോൾ നേരിട്ട് കാണുകയാണ് സപ്ലൈകോയിൽ.
​സപ്ലൈകോ ഗോഡൗണുകളിൽ അടുക്കി വെച്ചിരിക്കുന്ന 'ശബരി' പുട്ടുപൊടി    ജനങ്ങളിലേക്ക് എത്തിക്കാൻ ഇതിലും വലിയൊരു ദേശസ്‌നേഹ തന്ത്രം വേറെയില്ല. 

ഏപ്രിൽ 9ന് വോട്ട് ചെയ്തതിനു ശേഷം വിരൽത്തുമ്പിലെ മഷി കാണിച്ചാൽ ഒരു രൂപയ്ക്ക് ഒരു കിലോ ശബരി പുട്ടുപൊടി  തരാമെന്ന ഓഫർ കേട്ടാൽ തോന്നും വോട്ട് ചെയ്തവർക്കെല്ലാം സപ്ലൈകോ പായസം വെച്ച് വിളമ്പുകയാണെന്ന്. എന്നാൽ, വിരലും പൊക്കിപ്പിടിച്ച് കൗണ്ടറിന് മുന്നിൽ നിൽക്കുന്ന പാവം വോട്ടറെ കാത്തിരിക്കുന്നത് മറ്റൊരു കത്തിയാണ്; അതായത്, ആരും വാങ്ങാത്ത ആ പുട്ടുപൊടി കിട്ടണമെങ്കിൽ ആയിരം രൂപയുടെ മറ്റു സാധനങ്ങൾ കൂടി വാങ്ങണം . ചുരുക്കത്തിൽ, വോട്ടറെ പുട്ടടിക്കാനല്ല, മറിച്ച് പുട്ടുപൊടി കൊണ്ട് വോട്ടറെ പുട്ടാനാണ് സപ്ലൈകോ പ്ലാനിട്ടിരിക്കുന്നത്.

​വിപണിയിലെ പ്രധാന ബ്രാൻഡുകളായ പൊൻകതിർ, ഡബിൾ ഹോഴ്സ്, നിറപറ എന്നിവ ശരാശരി നൂറു രൂപയ്ക്ക് വിൽക്കുമ്പോൾ, ആരും തിരിഞ്ഞുനോക്കാത്ത സ്വന്തം ബ്രാൻഡ് കെട്ടിക്കിടന്ന് നശിക്കാതിരിക്കാൻ കണ്ടെത്തിയ ഈ കാഞ്ഞ ബുദ്ധി സമ്മതിച്ചു കൊടുക്കണം. ജനങ്ങൾ വോട്ട് ചെയ്യുന്നത് ജനാധിപത്യം വിജയിപ്പിക്കാനാണെങ്കിൽ, സപ്ലൈകോ അത് ഉപയോഗിക്കുന്നത് അവരുടെ ഡെഡ് സ്റ്റോക്ക് വിറ്റഴിക്കാനാണ്.

 വോട്ടെണ്ണൽ ദിവസം എത്ര വോട്ട് കിട്ടിയെന്നതിനേക്കാൾ സപ്ലൈകോ ആകാംക്ഷയോടെ കാത്തിരിക്കുന്നത് എത്ര ഒരുരൂപ പാക്കറ്റ് വിറ്റുപോയി എന്നറിയാനായിരിക്കും.

 ജനങ്ങളെ  പുട്ടുവിഴുങ്ങികളാക്കുന്ന ഈ പരിപാടി കണ്ടാൽ പാവം വോട്ടർമാർ ചിരിക്കണോ അതോ കണ്ണീരു കൊണ്ട് പുട്ടുപൊടി നനയ്ക്കണോ എന്നറിയാതെ വിഷമിക്കും. ഇവിടെ പൊട്ടന്മാർ ആരാണ്,  ഈ പദ്ധതി ആവിഷ്കരിച്ചവരോ  അതിൽ വീഴാൻ പോകുന്ന പാവം വോട്ടർമാരോ?
 - കെ എ സോളമൻ

Wednesday, 1 April 2026

സൈക്കോ പാത്ത്

സൈക്കോപാത്ത്


സഹപ്രവർത്തകരെയും അണികളെയും വാത്സല്യത്തോടെ ചേർത്തുനിർത്തേണ്ട ഒരു പ്രസ്ഥാനത്തിൽ, സ്വന്തം മുൻഗാമിയെ സൈക്കോപാത്ത് (മനോരോഗി)  പോലുള്ള കടുത്ത ക്ലിനിക്കൽ പദങ്ങൾ കൊണ്ട് അഭിഷേകം ചെയ്യുന്നത് രാഷ്ട്രീയ മര്യാദയുടെ സകല അതിർവരമ്പുകളും ലംഘിക്കുന്ന ഒന്നാണ്.

പതിറ്റാണ്ടുകളോളം പൊതുപ്രവർത്തന രംഗത്ത് നിറഞ്ഞുനിൽക്കുകയും ഭരണപരമായ മികവ് തെളിയിക്കുകയും ചെയ്ത ഒരു നേതാവിനെ, യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാതെ 'സൈക്കോപാത്ത്' എന്ന് വിളിക്കുന്നത് അൽപ്പത്തരമാണ്.

തലമുറകൾക്ക് വഴികാട്ടിയായ ഒരു രാഷ്ട്രീയ ഭീഷ്മാചാര്യനെതിരെ ഇത്തരം പ്രയോഗങ്ങൾ നടത്തുമ്പോൾ അത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ മാത്രമല്ല, മറിച്ച് ഒരു പ്രസ്ഥാനം കെട്ടിപ്പടുത്ത മൂല്യങ്ങളെക്കൂടി അവഹേളിക്കുന്നതിന് തുല്യമാണ്. ഈ കേസ് കോടതിയിലെത്തുമ്പോൾ, രാഷ്ട്രീയത്തിലെ ഈ രോഗനിർണയ യുവഡോക്ടർ വിയർക്കുമെന്ന കാര്യത്തിൽ സംശയമില്ല.

​നഷ്ടപരിഹാരമായി ചോദിച്ച 50 ലക്ഷം രൂപ കുറഞ്ഞുപോയോ എന്ന് തോന്നുംവിധം ക്രൂരമാണ് ഈ സൈക്കോപാത്ത് വിളി. രാഷ്ട്രീയ വിയോജിപ്പുകൾ പ്രകടിപ്പിക്കാൻ നിഘണ്ടുവിൽ എത്രയോ മാന്യമായ പദങ്ങൾ ബാക്കിനിൽക്കെ, മെഡിക്കൽ സർട്ടിഫിക്കറ്റുമായി നടക്കേണ്ട പദപ്രയോഗങ്ങൾ മൈക്കിന് മുന്നിൽ വിളമ്പുന്നത് ശുദ്ധവിവരക്കേടാണ്.

തന്റെ രാഷ്ട്രീയ ജീവിതം മുഴുവൻ ജനങ്ങൾക്കായി ഹോമിച്ച ജി സുധാകരൻ എന്ന നേതാവിനെ ഇത്തരത്തിൽ അപകീർത്തിപ്പെടുത്തുന്നവർ, കേസ് നടത്തിപ്പും വക്കീൽ ഫീസും കൊടുത്ത് മുടിയുമ്പോൾ മാത്രമേ വാക്കിന് കനമുണ്ടെന്ന്' മനസ്സിലാക്കുകയുള്ളൂ. കോടതി കയറി ഇറങ്ങി ഒടുവിൽ മാപ്പ് പറഞ്ഞ് തലയൂരേണ്ടി വരുന്ന അവസ്ഥയുണ്ടായാൽ, അത് രാഷ്ട്രീയത്തിലെ ഇത്തരം വെട്ടുക്കിളി പ്രയോഗങ്ങൾക്കെതിരെയുള്ള കൃത്യമായ മുന്നറിയിപ്പായിരിക്കും.

-കെ എ സോളമൻ

Monday, 30 March 2026

നുണേശ - നുണറായി യുദ്ധം

#നുണേശ_നുണറായി #യുദ്ധം.
അഞ്ചുകൊല്ലം നിയമസഭയിലെ എ സി തണലിലിരുന്ന്  നാടകം കളിച്ചവർ, ഇപ്പോൾ തിരഞ്ഞെടുപ്പ് ചൂടിൽ  സംവാദത്തിന് തയാറെടുക്കുന്നു. ഇതു കാണുമ്പോൾ ഏപ്രിൽ 9 -ന് പോളിംഗ് ബൂത്തിലേക്ക് പോകാനൊരുങ്ങുന്ന മൊത്തം മലയാളിയുടെ  കണ്ണുകളാണ് ഒരുമിച്ചു തള്ളുന്നത്. ഇവർ നടത്താൻ പോകുന്ന ഈ വിശുദ്ധയുദ്ധം കണ്ടിട്ട് വേണം ജനത്തിന് വോട്ടുപെട്ടിയിൽ വിരലമർത്താൻ! 

ആറര ലക്ഷം കോടി രൂപയുടെ പൊതുക്കടം തലയിൽ വെച്ച് തന്ന സർക്കാരിനോട് 'ഇതെന്താ ഇങ്ങനെ?' എന്ന് ചോദിക്കാൻ പോലും നാവുപൊങ്ങാത്ത പ്രതിപക്ഷം, ഇപ്പോൾ സംവാദത്തിന് തീയതി  കുറിക്കുന്നതു കണ്ടാൽ തോന്നും ഇവർ നാളിതുവരെ വേറെ ഏതോ ഗ്രഹത്തിലായിരുന്നു എന്ന്. പോളിംഗ് ബൂത്തിനോട് വിരക്തി തോന്നി നിൽക്കുന്ന പാവം വോട്ടർമാരെ എങ്ങനെയെങ്കിലും ഒന്നുണർത്താൻ വേണ്ടിയുള്ള ഈ ഫ്രണ്ട്‌ലി മാച്ച്'  കണ്ടുനിൽക്കാൻ നല്ല രസമുണ്ടാകും.

​ഇവിടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ഈ പങ്കുകച്ചോടം കാണുമ്പോൾ ഓർമ്മ വരുന്നത്,  തട്ടുപൊളിപ്പൻ സിനിമയിലെ വില്ലനും നായകനും ഷൂട്ടിംഗ് കഴിഞ്ഞു ഒരേ പ്ലേറ്റിൽ നിന്ന് ബിരിയാണി കഴിക്കുന്നതാണ്. അഴിമതിയും കടക്കെണിയും നാടിനെ വിഴുങ്ങുമ്പോൾ, പ്രക്ഷോഭങ്ങൾ വെറും പത്രക്കുറിപ്പുകളിൽ ഒതുക്കി 'എനിക്കൊന്ന് നിനക്കൊന്ന്' എന്ന മട്ടിലുള്ള ഈ അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയത്തിന് ഇനി അധികം ആയുസ്സില്ല.

എൻഡിഎ എന്ന ബദൽ ശക്തി ഇവർക്കിടയിൽ ഒരു ഭീഷണിയായി വളരുന്നത് കാണുമ്പോഴുള്ള വെപ്രാളമാണ് ഇപ്പോൾ സംവാദമായി പുറത്തുവരുന്നത്. പാത്രം കാലിയാണെങ്കിലും തവി തട്ടി ശബ്ദമുണ്ടാക്കി ജനങ്ങളെ പറ്റിക്കാൻ നോക്കുന്ന ഈ ചർച്ചകൾ വെറും പ്രഹസനമെന്ന് വോട്ടിംഗ് മെഷീന് മുന്നിൽ നിൽക്കുമ്പോൾ ജനം തെളിയിക്കും.
-കെ എ സോളമൻ

Saturday, 28 March 2026

ഡീൽ രാഷ്ട്രീയം

#ഡീൽ_രാഷ്ട്രീയം.
​ഈ വരാനിരിക്കുന്ന ഏപ്രിൽ 9-ന് കേരളത്തിലെ വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക് പോകുന്നത് വോട്ട് ചെയ്യാൻ മാത്രമല്ല, ഒരു വലിയ രഹസ്യ ഡീൽ' ദൗത്യത്തിന്റെ ഭാഗം അഭിനയിക്കാൻ കൂടിയാണ്. മുന്നണികൾ തമ്മിൽ ഡീലുകൾ നിലവിലുണ്ടെന്ന പരക്കെയുള്ള പ്രചരണം യാഥാർത്ഥ്യമാക്കാൻ

എൽ.ഡി.എഫ്-യു.ഡി.എഫ് ഡീൽ,  ബി.ജെ.പി-എൽ.ഡി.എഫ് ഡീൽ, ബി.ജെ. പി -യു. ഡി. എഫ് ഡീൽഎന്നിങ്ങനെ വിവിധതരം ഡീലുകളാണ് നിലവിലുള്ളത്. ഇത്തരം കോമ്പിനേഷൻ ഡീലുകളെക്കുറിച്ച് കേട്ടാൽ, നമ്മുടെ രാഷ്ട്രീയ നേതാക്കൾ പകൽ സമയം പരസ്പരം കൊമ്പുകോർക്കുകയും  രാത്രിയിൽ ഒരുമിച്ചു പപ്പടം ചുട്ടുതിന്നുകയമാണെന്നു തോന്നും. 

ജനങ്ങൾ ഈ കത്തുന്ന വെയിലത്ത് വിയർപ്പൊഴുക്കി ഏത് പാർട്ടിക്കാരനെ വിജയിപ്പിക്കണം എന്ന് തല പുകയ്ക്കുമ്പോൾ, നേതാക്കൾ എ സി മുറികളിലിരുന്ന് വോട്ട് മറിക്കാനുള്ള ' ഗൂഢതന്ത്രങ്ങൾ' മെനയുകയാണെന്ന ഈ ഡീൽ പുരാണം സത്യത്തിൽ വോട്ടർമാരുടെ സാമാന്യബുദ്ധിയെ വെല്ലുവിളിക്കുന്ന ഒന്നാണ്.
തങ്ങളുടെ വോട്ട് ബാങ്കിലെ ആൾക്കാരെ ഒരു ആട്ടിൻകൂട്ടത്തെപ്പോലെ ആജ്ഞാനുവർത്തികളായി കാണുന്ന ഈ പ്രവണത  അസംബന്ധമല്ലാതെ മറ്റെന്താണ്?

​ഒരു വോട്ടർ സ്വന്തം രാഷ്ട്രീയ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ വോട്ട് ചെയ്യുമ്പോൾ, അത് മറ്റേതോ മുന്നണിയുടെ ഡീലിന്റെ ഭാഗമാണെന്ന് വ്യാഖ്യാനിക്കുന്നത് ജനങ്ങളെ ഒന്നടങ്കം വിഡ്ഢികളാക്കുന്നതിന് തുല്യം. പണ്ടൊക്കെ രാഷ്ട്രീയത്തിൽ ആശയങ്ങൾ തമ്മിലായിരുന്നു പോരാട്ടമെങ്കിൽ, ഇന്നതിൽ അന്തർധാരകളുടെ പ്രളയമാണ്. നേതാക്കന്മാർ പറയുന്ന സെക്കൻഡുകൾക്കുള്ളിൽ സ്വന്തം നിലപാടുകൾ മാറ്റാൻ റെഡിയായി നിൽക്കുന്ന റിമോട്ട് കൺട്രോൾ വോട്ടർമാർ ഇവിടെ ഉണ്ടെന്നാണോ ഇവർ കരുതുന്നത്? 

ഇത്തരം ഡീൽ ആരോപണങ്ങൾ പടച്ചുവിടുന്നതിലൂടെ യഥാർത്ഥ വികസന ചർച്ചകളെ മുക്കിക്കളയാം എന്ന തന്ത്രം അധികകാലം ചെലവാകുമെന്നു തോന്നുന്നില്ല. സ്വന്തം അണികളെപ്പോലും വിശ്വസിക്കാത്ത ഈ രാഷ്ട്രീയ നേതാക്കൾ ജനങ്ങളെ പരിഹസിക്കുന്നത് അവസാനിപ്പിച്ച്, അവരുടെ രാഷ്ട്രീയ പ്രബുദ്ധത അംഗീകരിക്കാനുള്ള മാന്യത കാണിക്കണം.
-കെ എ സോളമൻ