Friday, 3 July 2026

യാഥാർത്ഥ്യങ്ങൾ കാണാത്ത കവി പുംഗവൻ

#യാഥാർത്ഥ്യങ്ങൾ #കാണാത്ത #കവിപുംഗവൻ  
​കേരളത്തിലെ നിർമാണ മേഖലയിൽ ഉൾപ്പെടെ വലിയൊരു പങ്ക് ഇതരസംസ്ഥാന തൊഴിലാളികളാണെന്നതും അവർ വഴി കോടിക്കണക്കിന് രൂപ 'റിവേഴ്സ് റെമിറ്റൻസ്' ആയി മറ്റ് സംസ്ഥാനങ്ങളിലേക്ക് ഒഴുകുന്നു എന്നതും തികച്ചും വസ്തുതാപരമായ കാര്യങ്ങളാണ്. ഒരു ഭരണാധികാരി എന്ന നിലയിൽ സംസ്ഥാനത്തിൻ്റെ ധനസ്ഥിതിയെയും ആഭ്യന്തര വിപണിയെയും ബാധിക്കുന്ന ഇത്തരം ഗൗരവമേറിയ വിഷയങ്ങൾ നിയമസഭയിൽ ചർച്ച ചെയ്യാനും ആവശ്യമായ നിയന്ത്രണങ്ങൾ നിർദ്ദേശിക്കാനും മുഖ്യമന്ത്രിക്ക് പൂർണ്ണമായ അവകാശവും ബാധ്യതയുമുണ്ട്. 

ഇതിനെ കേവലം ഇതര സംസ്ഥാന തൊഴിലാളി അധിക്ഷേപമായി ചിത്രീകരിച്ച് സാംസ്കാരിക നായക പരിവേഷത്തോടെ സച്ചിദാനന്ദൻ നടത്തുന്ന രോഷപ്രകടനം യാഥാർത്ഥ്യങ്ങളോടുള്ള കണ്ണ് അടയ്ക്കലാണ്. ദീർഘകാലം ഭരണകൂട അനുകൂല നിലപാടുകളിൽ അഭയം കണ്ടെത്തിയ ആൾ, തനിക്കുണ്ടെന്നു കരുതുന്ന വിമർശന സ്വാതന്ത്ര്യം കേരള
മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കാനുമുള്ള ലൈസൻസായി ദുരുപയോഗം ചെയ്യുന്നത് തികച്ചും അപലപനീയമാണ്.

​കേരളത്തിലെത്തുന്ന ഇതരസംസ്ഥാന തൊഴിലാളികളിൽ വലിയൊരു വിഭാഗം കഠിനാധ്വാനികളാണെങ്കിലും, അവരിൽ ചിലർ പെരുമ്പാവൂർ ഉൾപ്പെടെയുള്ള മേഖലകളിൽ കാട്ടിക്കൂട്ടുന്ന സാമൂഹിക വിരുദ്ധ-സംസ്കാരശൂന്യമായ പ്രവർത്തനങ്ങളെയും ക്രിമിനൽ പശ്ചാത്തലങ്ങളെയും കുറിച്ച് മുഖ്യമന്ത്രി ഒന്നും പരാമർശിച്ചിരുന്നില്ല എന്നതാണ് വസ്തുത. മയക്കുമരുന്ന് കടത്ത്, ഭവനഭേദനം, മറ്റ് അനാശാസ്യ പ്രവർത്തനങ്ങൾ എന്നിവയ്‌ക്കൊപ്പം വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് രാജ്യത്തിന് പുറത്തുനിന്നുള്ളവർ പോലും ഇവിടെ തമ്പടിക്കുന്നു എന്ന ഗുരുതരമായ കണ്ടെത്തലുകൾ പുറത്തുവരുന്ന സാഹചര്യത്തിൽ, കർശനമായ നിയന്ത്രണങ്ങളും നിരീക്ഷണങ്ങളും കൊണ്ടുവരേണ്ടത് അനിവാര്യമാണ്.

 സംസ്ഥാനത്തിൻ്റെ സുരക്ഷയും സാമ്പത്തിക ഭദ്രതയും മുൻനിർത്തി മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയെ വസ്തുതാപരമായി കാണാതെ, കേവലം ഒരു വിഷയവും പൊക്കിപ്പിടിച്ച് പുതിയ മുഖ്യമന്ത്രിയെ ഇളക്കാൻ വേണ്ടി മാത്രം രംഗത്തിറങ്ങുന്ന സച്ചിദാനന്ദൻ്റെ നിലപാട് തികച്ചും രാഷ്ട്രീയ പ്രേരിതവും ജനവിരുദ്ധവുമാണ്.
-കെ എ സോളമൻ

No comments:

Post a Comment