Sunday 22 September 2024

അസംബന്ധ നാടകം

#പ്രഹസനനാടകം
 ചേർത്തലയിലെ ഒരു കള്ളുഷാപ്പിനെ ചുറ്റിപ്പറ്റിയുള്ള സംഭവം  ഭരണനയവും രാഷ്ട്രീയ വാചകമടിയും തമ്മിലുള്ള വൈരുദ്ധ്യത്തിലേക്കു വിരൽ ചൂണ്ടുന്നു 

യുവാക്കളെയും കുട്ടികളെയും മദ്യപാനത്തിൽ നിന്ന് സംരക്ഷിക്കാനുള്ള കേരള അബ്കാരി നിയമം അനുസരിച്ചാണ് ഓണാഘോഷത്തിനിടെ സ്കൂൾ വിദ്യാർഥികൾക്ക് കള്ള് വിൽപന നടത്തിയതിനെതിരെ  എക്സൈസ് അധികൃതർ ശക്തമായ നിലപാട് സ്വീകരിച്ചത്. കുട്ടികൾക്ക് കള്ള് വിറ്റവർ കേസിൽപ്പെട്ടിരിക്കുകയാണ്.

എന്നാൽ, ഇ.പി.ജയരാജനെപ്പോലുള്ള രാഷ്ട്രീയ നേതാക്കൾ കള്ള് ഒരു ആരോഗ്യപാനീയമെന്ന് പരസ്യമായി പ്രചരിപ്പിക്കുകയും അതിൻ്റെ ദൈനംദിന ഉപഭോഗം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇത്തരമൊരു നയം ശരിക്കും ഇരട്ടത്താപ്പാണ്. ഒരു പാനീയം എങ്ങനെയാണ് യുവാക്കൾക്കും കുട്ടികൾക്കും അപകടകരമായ  പദാർത്ഥവും  മൊത്തം ജനത്തിന് ആരോഗ്യകരമായ പാനീയം ആകുന്നതും? 

ജയരാജൻ്റെ പരാമർശത്തിൽ വിമർശനം രേഖപ്പെടുത്താത്ത എൽഡിഎഫ് നേതാക്കളുടെ  നിലപാട് വിഷയം കൂടുതൽ സങ്കീർണ്ണമാക്കുന്നു, മദ്യത്തോടുള്ള പാർട്ടി സമീപനത്തിലെ പൊരുത്തക്കേട് ഇതോടെ വ്യക്തമാകപ്പെടുകയും ചെയ്യുന്നു.

 പ്രായപൂർത്തിയാകാത്തവരുടെ മദ്യപാനത്തിനെതിരെ സർക്കാർ നടപടിയെടുക്കുമ്പോൾ, മദ്യത്തിന് വേണ്ടി വാദിക്കുന്ന അതേ രാഷ്ട്രീയ നേതാക്കൾ പലപ്പോഴും കള്ള് കുടിച്ച് ചിലർ  തെരുവിൽ നടത്തുന്ന  ഉല്ലാസ പ്രകടനം കാണുന്നില്ല. അഥവാ കണ്ടാൽത്തന്നെ ഇത്തരം തെരുവ് നൃത്തങ്ങൾ നിരുപദ്രവകരമായ ആഘോഷങ്ങളായി വിശേഷിപ്പിക്കുന്നു.

നേതാക്കൾ അവകാശപ്പെടുന്നത് പോലെ കള്ള് ആരോഗ്യ പാനീയമാണെങ്കിൽ, യുവാക്കൾക്ക് വിൽപന നടത്തുന്നതിനെതിരെ അധികാരികൾ എന്തിനാണ് നടപടി സ്വീകരിക്കുന്നത്? 

 പൊതുജനാരോഗ്യസംരക്ഷണവും കള്ളിൻ്റെ ഉപയോഗവും  ഒരു അസംബന്ധ നാടകം പോലെയാണ് കേരളത്തിൽ ഇന്ന്.  ആരാണ് സ്റ്റേജിൽ എന്നതിനെ ആശ്രയിച്ച് നാടകത്തിൻ്റെ സ്ക്രിപ്റ്റ്  മാറിക്കൊണ്ടിരിക്കും. 
-കെ എ സോളമൻ

No comments:

Post a Comment