#കേരളം മയക്കുമരുന്നിൻ്റെ പിടിയിൽ
എം ഡി എം എയും കഞ്ചാവും കൈവശം വയ്ക്കുകയും കടത്തുകയും ചെയ്തതിന്റെ പേരിൽ ഒട്ടേറെ പോലീസ് കേസുകളാണ് കേരളത്തിൽ രജിസ്റ്റർ ചെയ്തുകൊണ്ടിരിക്കുന്നത്. ഇത് ഏറെ സ്വാഗതാർഹമായ നടപടിയാണ്, കുറെക്കുടി മുമ്പേ ആരംഭിക്കേണ്ടതായിരുന്നു എന്ന് തോന്നിപ്പോകുന്നു.
മയക്കുമരുന്ന് ഉപയോഗം എതിർത്തതിൻ്റെ പേരിൽ അമ്മയെ മർദ്ദിക്കുന്ന മകൻറെ കഥയും സമാന സംഭവങ്ങളും കേരളത്തിലെ വ്യാപകമായ മയക്കുമരുന്നുപയോഗത്തിൻ്റെ ഭീതിദമായ സൂചനയാണ് തരുന്നത്.
ഇത്തരം സംഭവങ്ങൾ നമ്മുടെ സമൂഹത്തെ പ്രത്യേകിച്ചും പുതുതലമുറയെ അലട്ടുന്ന പ്രശ്‌നങ്ങളാണെന്നത് സങ്കടകരമാണ്. കുടുംബങ്ങൾ ശിഥിലീകരിക്കപ്പെടുന്നു, വ്യക്തികൾ ആസക്തിക്ക് കീഴടങ്ങുന്നു, നമ്മുടെ സമൂഹ്യ സുരക്ഷ നഷ്ടപ്പെട്ടു പോകുന്നു.
മദ്യ-മയക്കുമരുന്ന് വിൽപ്പന സംബന്ധിച്ച് സംസ്ഥാനത്ത് മുമ്പുണ്ടായിരുന്ന അയഞ്ഞ നയങ്ങൾ സ്ഥിതി കൂടുതൽ വഷളാക്കി, ഈ പ്രതിസന്ധി പരിഹരിക്കാൻ മദ്യവിൽപ്പനയിലും മയക്കുമരുന്ന് കടത്തിലും കർശനമായ നിയന്ത്രണങ്ങൾ, മെച്ചപ്പെട്ട വിദ്യാഭ്യാസം, ബോധവൽക്കരണ പരിപാടികൾ എന്നിവ ഉൾപ്പെടെ അടിയന്തര നടപടി സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. നമ്മുടെ പൗരന്മാരുടെ സുരക്ഷിതത്വവും ക്ഷേമവും ഉറപ്പാക്കാൻ നിയമങ്ങളുടെ ശക്തമായ നിർവ്വഹണം ആവശ്യമാണ്. കുട്ടികൾക്ക് മദ്യം വിൽക്കാൻ പാടില്ല എന്ന നിയമം ഏതെങ്കിലും ബിവറേജ് ഔട്ട്ലെറ്റിൽ പാലിക്കപ്പെടുന്നുണ്ടോ എന്നതും മയക്കുമരുന്ന് കടത്തിയവർ പോലീസിൽ സ്വാധീനം ചെലുത്തി രക്ഷപ്പെടുന്നുണ്ടോ എന്നുള്ളതും അന്വേഷിക്കണം
വേഗത്തിൽ നടപടിയെടുക്കാൻ സർക്കാർ പരാജയപ്പെടുന്നത് നമ്മുടെ സമൂഹങ്ങളിൽ കഷ്ടപ്പാടും നിരാശയുംവർദ്ധിപ്പിക്കും. മയക്കുമരുന്നിൻ്റെ പിടിയിൽ നിന്ന് കേരളത്തെ വീണ്ടെടുക്കുന്നതിനും കുട്ടികളെ രക്ഷിക്കുന്നതിനും എല്ലാവർക്കും സുരക്ഷിതമായ അന്തരീക്ഷം പുനഃസ്ഥാപിക്കുന്നതിനും നിർണായക നടപടികൾ എടുക്കേണ്ട സമയമാണിത്
No comments:
Post a Comment