Friday, 6 March 2026

കേരള ഭരണം അവസാന ലാപ്പിൽ

#കേരളഭരണം #അവസാന ലാപ്പിൽ
കേരളത്തിലെ ഇപ്പോഴത്തെ ഭരണസംവിധാനം അവസാനഘട്ടത്തിലേക്ക് നീങ്ങുന്നു എന്നതിന് പുതിയ തെളിവുകൾ കണ്ടു തുടങ്ങിയിരിക്കുന്നു. സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റങ്ങളിൽ ഇടപെട്ട് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ  കേഡർ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ആവശ്യപ്പെട്ടത് ഭരണകൂടത്തിന്റെ “സൃഷ്ടിപരമായ നിയമന ശൈലിക്ക്” ചെറിയൊരു ഇടവേള നൽകിയെന്നു തോന്നുന്നു.

 ആരെയും എവിടെയും നിയമിക്കാം, അതിന് അക്ഷരാഭ്യാസം പോലും വേണ്ട. എന്ന സർക്കാർ സ്വാതന്ത്ര്യം അല്പ മൊന്നു ചുരുങ്ങി. ചില ഓഫീസുകളുടെ വാതിൽക്കൽ ഐഎഎസ് മാത്രമേ പ്രവേശിക്കാവൂ എന്ന ബോർഡ് പതിപ്പിക്കേണ്ട അവസ്ഥയാണെന്നാണ് കേൾവി. എക്സൈസ് കമ്മീഷണർ സ്ഥാനം ഉൾപ്പെടെ ചില കസേരകൾ ഇനി കേഡർ പട്ടിക നോക്കി മാത്രമേ നിറയ്ക്കാനാകൂ എന്നത് ഭരണകൂടത്തിന് പുതിയൊരു ഭരണപരിചയമായി മാറി..

 രാഷ്ട്രീയ അന്തരീക്ഷവും പതുക്കെ മാറുന്നുവെന്ന സൂചനകൾ വേറെയും കാണാം. മുമ്പ് മൈക്കിലൂടെ മുഴങ്ങിക്കേട്ട കുന്തം കൊടച്ചക്രം വാക്കുകൾക്ക് പകരം മന്ത്രിമാർ ഇപ്പോൾ കുറച്ച് സൗമ്യമായ ഭാഷയിൽ സംസാരിക്കാൻ തുടങ്ങിയിരിക്കുന്നു, പോലീസിന്റെ അടിമ ശബ്ദം അല്പം മാറിയത് വലിയ ആശ്വാസമാണ്, ഇടയ്ക്കിടെ തിരിച്ചെത്തുന്ന ലോഡ് ഷെഡ്ഡിംഗും  തൂത്തു വൃത്തിയാക്കിയ ആറ്റുകാൽ ക്ഷേത്ര പരിസരങ്ങൾ വീണ്ടും ശുചിയാക്കാൻ പാർട്ടി കേഡറുകൾ ഇറങ്ങുന്നതും ഭരണമാറ്റത്തിന് മുൻപുള്ള ട്രെയ്‌ലർ എന്ന്  വ്യാഖ്യാനിക്കപ്പെടുന്നുണ്ട്.  

ഓരോ ജില്ലയിൽ നിന്നുമുള്ള പ്രമുഖ മാർക്സിസ്റ്റ് നേതാക്കൾ പാർട്ടി വിട്ട് പുറത്തേക്ക് നടക്കുന്നതും അവരെ "ഘർവാപ്പസി "ക്ക് പ്രേരിപ്പിക്കാൻ നേതാക്കളിൽ പെട്ട വട്ടപ്പൊട്ടുകാരികൾ വരെ വീടു കേറി ഇറങ്ങുന്നതും കാണാൻ നല്ല കൗതുകം.  കേരളത്തിൽ പുതിയ സർക്കാർ വരാനുള്ള തയ്യാറെടുപ്പാണോ ഇതെല്ലാം എന്നതാണ് രാഷ്ട്രീയ നിരീക്ഷകരുടെ സംശയം.
-കെ എ സോളമൻ

No comments:

Post a Comment