Tuesday, 3 March 2026

കുടുംബം, പാർട്ടി, പ്ലാറ്റ്ഫോം

#കുടുംബം, #പാർട്ടി, #പ്ളാറ്റ്ഫോം
ആരോഗ്യമന്ത്രി വീണാ ജോർജ് ഇനി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് ആവശ്യപ്പെട്ട് ഭർത്താവ് ജോർജ് ജോസഫ് സിപിഎം നേതൃത്വത്തിന് കത്ത് നൽകി. ഇതോടെ കേരള രാഷ്ട്രീയത്തിന് പുതിയൊരു കുടുംബനീതിശാസ്ത്രം ലഭിച്ചിരിക്കുന്നു. ഭാര്യ മത്സരിക്കാതിരിക്കാൻ ഭർത്താവ് ആവശ്യപ്പെടും, ഭർത്താവ് മത്സരിക്കാതിരിക്കാൻ ഭാര്യ ആവശ്യപ്പെടും.

 നേരിട്ട് ഭാര്യയോട് പറയാവുന്ന കാര്യം പാർട്ടിയോട് ഔദ്യോഗികമായി അറിയിക്കുന്ന ഈ വിവാഹ ഡിപ്ലോമസി പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റിലും ചർച്ചയായി. ഇതുവരെയും പാർട്ടി സീറ്റ് കിട്ടാതെ വിഷണ്ണനായിരിക്കുന്ന തോമസ് ഐസക്ക്, വീണ ജോർജിന്റെ കത്ത് സംബന്ധിച്ച് സംസ്ഥാന നേതൃത്വത്തിന് റിപ്പോർട്ടും നൽകി.  ആറന്മുള സീറ്റിൽ ഇനി ഐസക്ക് മത്സരിക്കട്ടെ എന്ന പാർട്ടി തന്ത്രവും ഇതിന് പിന്നിൽ ഉണ്ടോ എന്ന് സംശയിക്കണം. ഈ പാർട്ടിയെക്കുറിച്ച് നിങ്ങൾക്ക് ഒരുചുക്കുമറിയില്ല എന്നതാണല്ലോ പൊതുവൃത്താന്തം .

പാർട്ടി സെക്രട്ടറിഎം വി ഗോവിന്ദൻ ഭാര്യ പി കെ ശ്യാമളയെ തളിപ്പറമ്പിൽ സ്ഥാനാർത്ഥിയാക്കുമ്പോളാണ് പത്തനംതിട്ടയിൽ മറ്റൊരു ഭർത്താവ് ഭാര്യയെ സ്ഥാനാർത്ഥിയാക്കരുതെന്ന് ആവശ്യപ്പെടുന്നത്. വിചിത്രമായ ഈ അഭ്യർത്ഥന കണ്ടാൽ തോന്നുക ഭാര്യ മത്സരിച്ചാൽ ഉടനെ ജയിക്കും എന്നാണ്. ഇത്തരം ധ്വനി വിരുദ്ധത സൂചിപ്പിക്കുന്നത് നമ്പർവൺ കേരളത്തിൽ രാഷ്ട്രീയം മാത്രമല്ല, കുടുംബവും സമരത്തിലാണ് എന്നതാണ്.

ഇതൊക്കെ  കേട്ടാൽ ഒരുകാര്യം വ്യക്തം: വീണാ ജോർജ് മത്സരിച്ചാൽ ജയിക്കുമോ എന്ന ഭയമല്ല, തോറ്റാൽ ആരാണ് ഉത്തരവാദി എന്ന ഭർത്തൃചിന്തയാണ് പ്രധാന വിഷയം. ആരോഗ്യ മന്ത്രിയായി നടത്തിയ പ്രകടനം ജനങ്ങൾക്കറിയാം എന്ന ബോധ്യമാണ് ഈ കത്തിനുള്ള യഥാർത്ഥ പ്രരണ. 

അതിനിടയിൽ മാധ്യമപ്രവർത്തകരുടെ മുന്നിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന വീണാ ജോർജിന്റെ നാടകീയ പ്രകടനവും കൂടി ചേർന്നാൽ, ഈ രാഷ്ട്രീയ സീരിയൽ ഇനി ‘കുടുംബം, പാർട്ടി, പ്ലാറ്റ്‌ഫോം’ എന്ന മൂന്നു ഭാഗങ്ങളുള്ള ഒരു മഹാനാടകം തന്നെയായി മാറും.  രാഷ്ട്രീയം ഒരു അഴുക്കുചാലാണെന്നും അതിൽ ഇറങ്ങുന്നവർക്ക് അഴുക്ക് പുരളുമെന്നുമാകാം മന്ത്രി ഭർത്താവിൻറെ കത്തിന്റെ സാരം.
-കെ എ സോളമൻ

No comments:

Post a Comment