Sunday, 22 March 2026

പെരുമ്പാവൂർ ഇളയദളപതി

#പെരുമ്പാവൂർ #ഇളയദളപതി
പെരുമ്പാവൂരിലെ 'ഇളയദളപതി'  എൽദോസ് കുന്നപ്പിള്ളിയുടെ രാഷ്ട്രീയ ലീലാവിലാസങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു തമിഴ് പടം പോലെ ഹിറ്റാണ്. നടൻ വിജയന്റെ അനിയനാണോ എന്ന് തോന്നിപ്പിക്കുന്ന സ്‌റ്റൈലും, കണ്ണടയും, ആ പൊട്ടിച്ചിരിയുമൊക്കെ കണ്ടാൽ ആരും ഒന്ന് നോക്കിപ്പോകും. 

ഇടയ്ക്കൊക്കെ പൊട്ടിമുളയ്ക്കുന്ന പൊട്ടക്കവിതകളും അത് ഉറക്കെ ചൊല്ലി ആളുകളെ ചിരിപ്പിക്കുന്ന ശൈലിയും കൂടിയാകുമ്പോൾ കുന്നപ്പിള്ളി ഒരു സംഭവമാണെന്ന് തോന്നും. പക്ഷേ, ഈ കവിതയും ചിരിയുമൊന്നും സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഏശിയില്ല എന്നതാണ് സത്യം. ഏതോ തരുണീമണിയുടെ കത്രികപ്പൂട്ടിൽ പെട്ട് പുളയുന്ന കുന്നപ്പിള്ളിയെ വീണ്ടും കളത്തിലിറക്കിയാൽ പെരുമ്പാവൂർ കൈവിട്ടുപോകുമെന്ന് കോൺഗ്രസിലെ കെ.സി.ക്കും വി.ഡി.ക്കും കൃത്യമായി അറിയാം.

​സീറ്റ് നിഷേധിക്കപ്പെട്ട് മനംനൊന്തു നടന്ന കുന്നപ്പിള്ളി നേരെ ചെന്നത് എ.കെ. ആന്റണിയെന്ന സടകൊഴിഞ്ഞ സിംഹത്തിന്റെ മടയിലേക്കാണ്. സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചു എന്ന് നമ്മൾ കരുതിയ ആന്റണി, സുധാകരനെ കണ്ണൂർ സീറ്റിൽ സമാധാനിപ്പിച്ചതുപോലെ കുന്നപ്പിള്ളിക്കും വേണ്ടുവോളം ' മനസ്സമാധാനംനൽകി വിട്ടു. സീറ്റ് നിഷേധിക്കപ്പെട്ട് നിരാശ ബാധിച്ചു നടക്കുന്ന നേതാക്കളുടെ അത്താണിയാണ് ഇപ്പോൾ അന്തോണിച്ചൻ

 മകൻ അനിൽ ആന്റണിയെ ബിജെപിയിലേക്ക് വിട്ട ശേഷം സ്വന്തം വീട്ടിൽ നഷ്ടപ്പെട്ട മനസ്സമാധാനം ആന്റണി, കുന്നപ്പിള്ളിക്ക് ദാനം നൽകിയത് വലിയൊരു ആശ്വാസമായി. മകന് കൊടുക്കാൻ കഴിയാത്തത് മനംനൊന്തു വന്ന എം.എൽ.എയ്ക്ക് നൽകാൻ ആന്റണിക്ക് സാധിച്ചു എന്നതാണ് രാഷ്ട്രീയ കേരളത്തിലെ മറ്റൊരു കൗതുക കാഴ്ച.

​സീറ്റ് കിട്ടിയില്ലെങ്കിലും കുന്നപ്പിള്ളി തന്റെ ' മെഴുകൽ പ്രക്രിയ നിർത്താൻ ഭാവമില്ല. എലിസബത്ത് ആന്റണി കൃപാസനത്തിൽ പോയി മകന്റെ രാഷ്ട്രീയ ഭാവിക്ക് വേണ്ടി മുട്ടുകുത്തി പ്രാർത്ഥിച്ചതുപോലെ, കുന്നപ്പിള്ളിയും കുടുംബവ്വം വല്ല പള്ളികളിലും പോയി അടുത്ത ഊഴത്തിനായി പ്രാർത്ഥിക്കുമോ എന്നാണ് ജനങ്ങൾ ഉറ്റുനോക്കുന്നത്. എന്തായാലും കുന്നപ്പിള്ളിയുടെ സിനിമ സ്‌റ്റൈൽ ലുക്കും ഗോഗോ വിളികളും പെരുമ്പാവൂരിൽ ഇത്തവണ ചിലവാകില്ലെന്ന് ഉറപ്പായ സ്ഥിതിക്ക് കവിതയെഴുത്തും വായനയും  കൊണ്ട് തൽക്കാലം അഡ്ജസ്റ്റ് ചെയ്യുന്നതാണ് ബുദ്ധി.
-കെ എ സോളമൻ

No comments:

Post a Comment