Tuesday, 17 March 2026

ജനസേവനം എന്ന കസേരകളി

#ജനസേവനം #എന്ന #കസേരകളി.
​ഡൽഹിയിലെ തണുപ്പും മടുപ്പും മാറ്റി അല്പം നാടൻ കാറ്റേൽക്കാൻ കൊതിക്കുന്ന പാവം എംപിമാരെ നമ്മൾ തെറ്റിദ്ധരിക്കരുത്. അഞ്ച് വർഷത്തേക്ക് വോട്ടർമാർ ചാർത്തിക്കൊടുത്ത വിധി വെറുമൊരു കടലാസ് കഷ്ണമാണെന്നും, അതിനേക്കാൾ വലുത് നിയമസഭയിലെ ' അധികാരക്കസേര ആണെന്നും തിരിച്ചറിയുന്ന ഇവരുടെ ദീർഘവീക്ഷണം അപാരമാണ്.

പാർലമെന്റിൽ പോയി ശമ്പളം വാങ്ങി ഉറങ്ങുന്നതിനേക്കാൾ  സ്വന്തം നാട്ടിലെ ഭരണസിരാകേന്ദ്രത്തിൽ ഇരുന്നുകൊണ്ട് കുറച്ചു സമ്പാദ്യം ഉണ്ടാക്കുന്നതാണ് മെച്ചം എന്ന തിരിച്ചറിവ് സാമ്പത്തിക ഭദ്രതയ്ക്കുള്ള തത്രപ്പാടായി വേണം കാണാൻ. 

ഉപതിരഞ്ഞെടുപ്പ് വരുത്തിവെക്കുന്ന കോടികളുടെ ബാധ്യത പൊതുജനത്തിന്റെ നടുവൊടിക്കുമെങ്കിലും, സ്വന്തം പോക്കറ്റ് വീർപ്പിക്കാനുള്ള വ്യഗ്രതയിൽ ഇത്തരം ചില്ലറ കാര്യങ്ങളൊന്നും ശ്രദ്ധിക്കാൻ ജനപ്രതിനിധികൾക്ക് നേരമില്ല.
​ജനാധിപത്യമെന്നത് ഇവർക്ക് കസേര കളി പോലെയാണ്; ഒരു കസേരയിൽ നിന്ന് അടുത്തതിലേക്ക് ചാടുമ്പോൾ വോട്ടർമാരുടെ മുഖത്തേൽക്കുന്ന അടി വിശ്വാസവഞ്ചനയുടെ കരിനിഴലാണെന്ന് ഇവർ സൗകര്യപൂർവ്വം മറക്കുന്നു. 

പുതുമുഖങ്ങൾക്കും യോഗ്യരായ പൗരന്മാർക്കും വഴിമാറിക്കൊടുക്കുന്നത് പോയിട്ട്, രാഷ്ട്രീയത്തിലെ ഈ  അള്ളിപ്പിടിത്തക്കാർ' അഴിമതിയുടെ പുതിയ അധ്യായങ്ങൾ രചിക്കാനാണ് മത്സരിക്കുന്നത്.

തനിക്ക് ലഭിച്ച ജനവിധി കാലഹരണപ്പെട്ടതാണെന്നും അധികാരം കൂടുതൽ സമ്പാദിക്കാനാണെന്നും ഉള്ള ഇവരുടെ നിലപാട് പൊതുസേവനത്തെയല്ല, മറിച്ച് ലജ്ജയില്ലാത്ത  ആർത്തിയെയാണ് വിളിച്ചോതുന്നത്. രാജിയും ഉപതിരഞ്ഞെടുപ്പും ഇവർക്കൊരു വിനോദമായിരിക്കാം, പക്ഷേ ജനാധിപത്യം വഞ്ചിക്കപ്പെടുന്നുവെന്നത് വോട്ടർമാരെ സംബന്ധിച്ചിടത്തോളം തീരാനഷ്ടമാണ്.

എം പി മാർക്ക് സ്ഥാനം രാജിവെക്കാതെ എംഎൽഎ സീറ്റിലേക്ക് മത്സരിക്കാൻ നിയമം അനുവദിക്കുന്നുണ്ടെങ്കിൽ ആ നിയമം പൊളിച്ചടുക്കേണ്ട സമയം കഴിഞ്ഞു. അതിന് നമ്മുടെ നിയമ സ്ഥാപനങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ ജനമാണ് ഇക്കൂട്ടരെ തിരഞ്ഞുപിടിച്ച് തോൽപ്പിക്കേണ്ടത്.

നമ്മുടെ ഭാവി എപ്പോഴും അവ്യക്തവും മൂടൽമഞ്ഞു നിറഞ്ഞതും ആയിരിക്കും, പക്ഷേ ഒരു അത്യാഗ്രഹി  പ്രതിനിധിയായി  അധികാരത്തിൽ വന്നാൽ, ഭാവി കൂടുതൽ അവ്യക്തവും മൂടൽമഞ്ഞു നിറഞ്ഞതും ആയിമാറും

-കെ എ സോളമൻ

No comments:

Post a Comment