Monday, 28 June 2021

പരീക്ഷകൾ നടക്കട്ടെ


സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലെ ബിരുദ-ബിരുദാനന്തര പരീക്ഷകൾ നടത്തുന്നതിനെതിരെ ഒരു കൂട്ടം വിദ്യാർത്ഥികൾ പ്രചാരണം നടത്തുന്നുണ്ട്. എങ്ങനെയെങ്കിലും പരീക്ഷ കഴിഞ്ഞുകിട്ടാൻ ഭൂരിപക്ഷം വിദ്യാർത്ഥികളും അവരുടെ രക്ഷകർത്താക്കളും ആഗ്രഹിക്കുമ്പോഴാണ് പുറമ്പോക്കുകാരായ ചില വിദ്യാർത്ഥികളുടെ എതിർപ്പ്. കോവിഡിൻ്റെ മറവിൽ പഠിക്കാതെയും പരീക്ഷയെഴുതാതെയും ഡിഗ്രി നേടാനുള്ള സർജിക്കൽ മൂവ്. 

 കൊവിഡ് പ്രതിസന്ധികള്‍ ഉണ്ടെന്നുള്ളത് നേരാണ്. പക്ഷെ ഇവയെല്ലാമൊഴിഞ്ഞിട്ട് പരീക്ഷ നടത്താമെന്ന് വെച്ചാൽ ചിലപ്പോൾ വർഷങ്ങളുടെ നഷ്ടം വിദ്യാർത്ഥികൾക്കു ഉണ്ടാകും.. അതു കൊണ്ട് കോവിഡ് പ്രതിസന്ധികളെ  നേരിട്ടു മുന്നോട്ടു പോകുകയെന്നതാണ് ശരിയായ സമീപനം. എല്ലാ പ്രതിസന്ധികളും അവഗണിച്ച് രാഷ്ട്രീയക്കൾക്ക് ഇലക്ഷൻ നടത്തി ഭരണം സുഗമമാക്കാമെങ്കിൽ കുറെക്കുടി അച്ചടക്കത്തിൽ പ്രവർത്തിക്കുന്ന വിദ്യാർത്ഥി സമുഹത്തിന് 
കോവിഡ് നിബന്ധനകൾ പാലിച്ചു എന്തുകൊണ്ടു് പരീക്ഷ എഴുതിക്കൂടാ? യൂണിവേഴ്സിറ്റികളും കോളജുകളും വിദ്യാർത്ഥികൾക്കു ആവശ്യമുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കാൻ തയ്യാറുമാണ്.

സി ബി എസ് ഇ യും സിഐ എസ് സി ഇ യും പത്ത്, പന്ത്രണ്ട് ക്ളാസുകളിലെ പരീക്ഷകൾ മാറ്റി വെച്ച് ഗ്രേഡിംഗ് നടത്തുന്നതു പോലെ കോളജുകളിലും വേണമെന്നു വാദിക്കുന്നവരുണ്ട്. സ്കൂൾ ക്ളാസുകളിൽ മുൻവർഷങ്ങളിലെ വിദ്യാർത്ഥികളുടെ പെർഫോർമൻസ് കൃത്യമായി കാണിക്കുന്ന സൂചികകൾ - മാർക്ക് ലിസ്റ്റുകൾ കാണും. അതുകൊണ്ട് ഗ്രേഡിംഗ് നടത്തുന്നത് എളുപ്പമാണ്. കോളജുകളിൽ ഇങ്ങനെയൊരു മാർക്ക് ലിസ്റ്റ് കാണില്ല. വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ നേതാക്കന്മാർ യൂണി. പരീക്ഷയ്ക്കു മാത്രമാകും കോളജ് ഹാളിൽ പ്രവേശിക്കുക. മറ്റു സമയങ്ങളിൽ അവരുടെ വിലാസം കോമ്പൗണ്ടിലോ കോളജിന് പുറത്തോ ആകും. പരീക്ഷ നടത്തിയില്ലെങ്കിൽ ഇവരെല്ലാം ഉയർന്ന മാർക്കിൽ പരീക്ഷ ജയിക്കും. ഓൺലൈനിൽ കുത്തിമറിഞ്ഞും അല്ലാതെയുമൊക്കെ കഷ്ടപ്പെട്ടു. പഠിച്ചവർ പുറന്തള്ളപ്പെടും.

ലിവിംഗ് വിത്ത് ഡയബറ്റിക്സ് എന്ന പറയുമ്പോലെ ലിവിംഗ് എമിഡ്സ്റ്റ് കോവിഡ് വിദ്യാർത്ഥികളും പരിശീലിക്കണം

രോഗവ്യാപനം ഇപ്പോൾ കൂടുകയല്ല, കുറയുകയാണ്. അതുകൊണ്ട് വിദ്യാർത്ഥികൾക്ക്‌ വലിയ ആശങ്ക ഇക്കാര്യത്തിൽ ഉണ്ടാകേണ്ടതില്ല. വാക്സീൻ  ലഭിക്കുന്ന മുറയ്ക്ക്  എടുത്തും  കോവിഡ് സിബന്ധനകൾ പാലിച്ചും മുന്നോട്ടു പോകണം
ഒരു ന്യൂനപക്ഷം വിദ്യാർത്ഥികൾക്ക്  ആശങ്ക ഉണ്ടെന്ന പേരിൽ   പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെടുന്ന പ്രതിപക്ഷത്തിന് ഒരു പരിഹാര മാർഗ്ഗം നിർദ്ദേശിക്കാനുള്ള ചുമതലയുണ്ട്. പക്ഷെ അതു  കാലത്തെ പിന്നോട്ടു വലിക്കുന്നതാകരുത്.

പരീക്ഷ മാറ്റി വയ്ക്കുന്നത് അക്കാദമിക് രംഗത്തെ പ്രതികൂലമായി ബാധിക്കുമെന്നുള്ളത് തർക്കമറ്റ കാര്യമാണ്. ഗതാഗത സൗകര്യമില്ലന്നൊക്കെ പറയുന്നത്  പരീക്ഷ എഴുതാൻ താല്പര്യമില്ലാത്തവരാണ്. .പരീക്ഷ നടക്കുക തന്നെ വേണം. സർവകലാശാലകൾക്ക് പരിപൂർണ്ണ സഹകരണമാണ്  ഇക്കാര്യത്തിൽ രക്ഷാകർത്താക്കളിൽ നിന്ന് ഉണ്ടാകേണ്ടത്.
 
കെ എ സോളമൻ

Saturday, 26 June 2021

ജോലിയില്ല, #അപകടവുമില്ല


ടെലിഫോൺ പ്രോഗ്രാമിലെ റീമാർക്ക് കാരണം എല്ലാ സുഹൃത്തുക്കളും നിമിഷനേരം കൊണ്ട് ശത്രുക്കളായി. പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗമെന്ന പദവി വഹിക്കുന്നത് അത്ര വലിയ പ്രാധാന്യമർഹിക്കുന്ന കാര്യമല്ല.'

ഒരു ടെലിഫോൺ ഷോയിൽ ഒരു സ്ത്രീയോട് “പിന്നെ  അനുഭവിച്ചോ” എന്ന് പറയുന്നത് സംസ്ഥാന ഭരണകക്ഷിയെ സംബന്ധിച്ച് ഏറ്റവും കഠിനമായ കുറ്റമാണ്. . അസംബ്ലി ഹാളിൽ ടേബിൾ ടോപ്പിൽ ബ്രേക്ക് ഡാൻസ് അവതരിപ്പിച്ച മാന്യദ്ദേഹം സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയായി സേവനം അനുഷ്ഠിക്കുമ്പോഴാണ് ഇതെന്നും ഓർക്കണം..

ജോസഫിൻ കേന്ദ്രകമ്മിറ്റി അംഗമാണെങ്കിലും പാർട്ടി യിൽ അവർ പിന്നാക്ക സഖാവാണ്. വനിതാ കമ്മീഷന്റെ ചെയർപേഴ്‌സണായി അവർ കഠിനാധ്വാനം ചെയ്തു, കുടംബ കോടതിയിൽ എത്തുന്നതിൽ നിന്ന് ഒത്തിരി പേരെ അവർപിന്തിരിപ്പിച്ചു. സമാനമായ മറ്റ് കമ്മീഷനുകളെല്ലാം വെറുതെ ഇരിക്കുമ്പോഴാണ് അവർ കഠിനാധ്വാനം. ചെയ്തത്. വനിതാ കമ്മീഷന് കൂടിയ ജോലി, ഉയർന്ന അപകടസാധ്യത., മറ്റ് കമ്മീഷനുകൾക്ക് ജോലിയ്ക്കില്ല അതുകൊണ്ട് അപകടസാധ്യതയുമില്ല.

പാർട്ടിയിൽ സ്വാധീനമുള്ള ചില തൊഴിലന്വേഷകർ ഉണ്ടാകാം. അതുകൊണ്ടാണ് ഒരു.നാവു പിഴമൂലം അവർ പുറത്താക്കപ്പെട്ടത്. അവർ എന്തുകൊണ്ട് ധാർഷ്ട്യമുള്ള രീതിയിൽ പെരുമാറിയെന്ന് ചിന്തിക്കാൻ അവരുടെ സർക്കിളിലെ ആർക്കും കഴിഞ്ഞില്ല. വർഷങ്ങളായി പാർട്ടിക്കുവേണ്ടി അവർ നടത്തിയ കഠിനാധ്വാനവും അതുമൂലമുണ്ടായ തിക്താനുഭവുമാണ് ഇതിന് കാരണം. ജോസഫൈനാനെതിരെ നടപടിയെടുത്തവർ അവരെ സമീപിച്ച പരാതിക്കാരിയെ കണ്ടെന്നി പ്രശ്നം പരിഹരിച്ചു കൊടുക്കാൻ മറക്കരുത്

കെ എ സോളമൻ

Monday, 21 June 2021

#ചിരിക്കുക, #നശിക്കുക



യാത്രക്കാർക്കായി കേരള ഗതാഗത മന്ത്രി ആന്റണി രാജു സംസ്ഥാനത്തെ ആദ്യത്തെ ഹരിത ബസ് സർവീസ്  ആരംഭിച്ചിരിക്കുന്നു. ദ്രവീകൃത പ്രകൃതിവാതകം (എൽ‌എൻ‌ജി) പവേർഡ് ബസുകൾക്ക് ഓരോ വർഷവും കുറഞ്ഞത് 500 കോടി രൂപ ലാഭിക്കാനാകുമെന്ന് മന്ത്രി.

വളരെ നല്ല കാര്യം, പക്ഷെ ഡീസലിൽ നിന്ന് സി‌എൻ‌ജി ബസുകളിലേക്കും ഇലക്ട്രിക് ബസുകളിലേക്കും കെ‌എസ്‌ആർ‌ടി‌സി മാറിയിപ്പോൾ  വലിയ ലാഭമായിരുന്നു പ്രതീക്ഷിച്ചിരുന്നത്., പക്ഷേ അത് നിരാശയിൽ അവസാനിച്ചു. മിക്ക ഇലക്ട്രിക് ബസുകളും ഇനി പ്രവർത്തിക്കാനാവാത്ത വിധം വള്ളിപ്പടർപ്പുകൾക്കുള്ളിൽ വിശ്രമിക്കുന്നു. വേൾവോ എ സി ബസുകളുടെ ഗതിയും ഏറെക്കുറെ അങ്ങനെ തന്നെ. സ്വകാര്യ ഓപ്പറേറ്റർമാരുമാരുടെ ഇലക്ട്രിക് ബസുകൾ ലാഭകരമായി പ്രവർത്തിക്കുമ്പോഴാണ് കെ എസ് ആർ ടി സിക്ക് ഇവ ബാധ്യതയാകുന്നത്., മോശപ്പെട്ട മാനേജുമെന്റാണ് കോർപ്പറേഷന്റെ ശാപം.

ചരിത്രം പരിശോധിച്ചാൽ എൽ‌എൻ‌ജി ബസുകകളെ കാത്തിരിക്കുന്ന വിധിയും വ്യത്യസ്‌തമായിരിക്കില്ല. വാങ്ങുക, ചെലവഴിക്കുക, ചിരിക്കുക, നശിക്കുക - ഇവയാണ് കെ‌എസ്‌ആർ‌ടി‌സിയുടെ മുദ്രാവാക്യം.

-കെ എ സോളമൻ

Tuesday, 1 June 2021

#ഇന്ത്യൻ #വകഭേദങ്ങൾ


ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ, കാപ്പ എന്നിവ ഗ്രീക്ക് ഭാഷയിലെ അക്ഷരങ്ങളാണ്. വിവിധ ഭാഷകൾ. ഗണിതശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം തുടങ്ങിയവയിൽ ഇവയ്ക്ക് പ്രാധാന്യമുണ്ട്. ഇപ്പോഴിതാ മെഡിക്കൽ സയൻസിലും ഈ അക്ഷരങ്ങൾ മുമ്പെങ്ങുമില്ലാതിരുന്ന സ്ഥാനം  നേടിയിരിക്കുന്നു

ലോകാരോഗ്യസംഘടന വിളിച്ചുചേർത്ത ഒരു കൂട്ടം വിദഗ്ധർ കോവിഡ് -19 വൈറസിന്റെ വകഭേദങ്ങളെ ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ, കാപ്പ എന്നീ അക്ഷരങ്ങൾ ഉപയോഗിച്ച് ലേബൽ ചെയ്യാൻ ശുപാർശ ചെയ്തിരിക്കുന്നു. ഇവയിൽ കാപ്പയും ഡെൽറ്റയും ഇന്ത്യൻ വകഭേദങ്ങളാണ്!

അടുത്തിടെ, ലോകാരോഗ്യ സംഘടന അതിന്റെ ചില ബൗദ്ധികസ്വത്തുക്കൾ ഇന്ത്യയുമായി പങ്കിടുന്നതിൽ വളരെ മാന്യത പുലർത്തുന്നു.. വൈറസിന്റെ പരിണാമം നിരീക്ഷിക്കുമ്പോൾ, ഇന്ത്യയുടെ സംഭാവന അവഗണിക്കാൻ അവർക്ക് കഴിയില്ല. ലോകാരോഗ്യസംഘടനയുടെ കണ്ടെത്തൽ പക്ഷെ സ്വീകരിക്കാനള്ള  മാനസികാവസ്ഥയിലല്ല ഇന്ത്യൻ മെഡിക്കൽ സംഘങ്ങൾ.

 വുഹാൻ വംശജനായ കോവിഡ് -19 വൈറസിനെക്കുറിച്ച് ലോകാരോഗ്യ സംഘടന ഇപ്പോഴും ഇരുട്ടിൽ തപ്പുമ്പോൾ ഇന്ത്യ, വിയറ്റ്നാം, മറ്റ് മൂന്നാം ലോക രാജ്യങ്ങൾ എന്നിവർക്കായി വൈറസിന്റെ വകഭേദങ്ങളെ വീതിച്ചു നൽകുന്നത് ഒരു കളിയാണ്. ഇത്തരം കളിയിലൂടെയാണ്  ഡെൽറ്റയ്ക്കും കാപ്പയ്ക്കും പറ്റിയ വാക്സീനുകൾ ഇന്ത്യയിലേക്കു കയറ്റി അയയ്ക്കാൻ ആഗോള കുത്തകകൾക്ക് കഴിയുന്നത്.'

കെ എ സോളമൻ

Friday, 28 May 2021

ഉപഗ്രഹ പഠനം



മുതിര്‍ന്ന ആളുകളുകൾക്ക് സ്വയം പഠനത്തിന് ഒരു സംവിധാനം എന്ന നിലയ്ക്കാണ് ഓണ്‍ലൈന്‍ ക്ളാസ് പ്രധാനമായും പ്രവര്‍ത്തിച്ചു തുടങ്ങിയത് ക്ളാസ് റൂം പoനത്തിൻ്റെ മേന്മകളാന്നും തന്നെ അതിനവകാശപ്പെടാനില്ല. അലസരായ കട്ടികളെ ക്ളാസിൽ പിടിച്ചിരുത്തി പഠിപ്പിക്കുക എന്ന അദ്ധ്യാപകരുടെ വലിയൊരു ക്ളേശം അവസാനിച്ചതോടെ ഒരു കൂട്ടം വിദ്യാർത്ഥികൾ അക്ഷരം പഠിക്കാത്തവരായി മാറി. കോവിഡ് മഹാമാരി പശ്ചാത്തലത്തിൽ ഓൺലൈൻ ക്ളാസ് അല്ലാതെ മറ്റൊന്നും ചെയ്യാനാവാത്തതു കൊണ്ട് ഇത് ഒരു അനിവാര്യ ദുരന്തമായി കാണാനെ നിവൃത്തിയുള്ളു.

പ്രീ പ്രൈമറി ക്ലാസുകളിലെ കുട്ടികള്‍ക്കുള്ള ഓണ്‍ലൈൻ  പഠനം കൊണ്ട് കാര്യമായ പ്രയോജനമില്ല. ഹൈസ്കൂൾ, ഹയർ സെക്കൻ്ററി, കോളജ് മേഖലകളിൽ  ഓണ്‍ലൈന്‍ പഠനത്തിൻ്റെ പ്രയോജനം ലഭിക്കുന്നുണ്ടെങ്കിലും ക്ളാസ്മുറിയിൽ  നിന്ന് അധ്യാപകന്  ഗൈഡൻസ് കൊടുക്കാൻ പറ്റാതെ വന്നത് പഠനത്തിൻ്റെ ഗൗരവം കുറച്ചു.

ജൂണ്‍ ഒന്നാംതീയതി പ്രവേശനോത്സവത്തോടെ സംസ്ഥാനത്തെ സ്കൂളുകളില്‍ ഡിജിറ്റല്‍പഠനം ആരംഭിക്കുമെന്ന് പുതിയ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറയുന്നു. ഒാണ്‍ലൈന്‍ ക്ളാസുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ജൂലൈയില്‍ തുടങ്ങുമെന്നും പറയുന്നു.

ടെലിവിഷൻ, മൊബൈൽ, ഇൻ്റർനെറ്റ് തുടങ്ങിയവയെല്ലാം ഡിജിറ്റൽ ക്ളാസിൻ്റെയും ഓൺലൈൻ ക്ളാസിൻ്റെയും അഭിഭാജ്യ ഘടകങ്ങളായിരിക്കെ ഈ രണ്ടു രീതികളും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ അധ്യാപകർക്കെങ്കിലും മന്ത്രി ഉടൻ പറഞ്ഞു കൊടുക്കണ്ടതാണ്.
ഓൺലൈൻ പഠനം ഡിജിറ്റൽ പഠനത്തിൽ നിന്ന്  ഉയർന്നുവന്നതിനാൽ ഇവ സമാനമാണ് എന്ന ചിന്തിക്കുന്നവരാണ് ഭൂരിപക്ഷ ജനം
ഈ രണ്ട് പദങ്ങളും പരസ്പരം മാറിമാറി ഉപയോഗിക്കുകയും ചെയ്യുന്നു.
സർവ്വകലാശാലകളോ സ്വതന്ത്ര ഏജൻസികളോ നൽകുന്ന  എല്ലാ ഓൺലൈൻ കോഴ്സുകളെയും
പൊതുവെ ഡിജിറ്റൽ പഠനം എന്നാണു് വിളിക്കുന്നത്.

അതുകൊണ്ട്  ഡിജിറ്റൽ പഠനവും ഓൺലൈൻ പഠനവും ഒന്നല്ല രണ്ടാണ് എന്ന്  പ്രത്യേകം പറഞ്ഞ സ്ഥിതിക്ക് ഓരോന്നിലും എന്തൊക്കെ ഗാഡ്ഗെറ്റ്സ് ആകാം എന്തൊക്കെ പാടില്ല എന്ന് മന്ത്രി വ്യക്തമാക്കിയാൽ പലരുടെയും ഈ ദിശയിലുള്ള സംശയം മാറിക്കിട്ടും

ഉപഗ്രഹപഠനം ഇവയിൽ ഏതിൽ പെടുത്താമെന്നതു പോലുള്ള സംശയങ്ങൾ അധ്യാപകർക്കുപോലുമുണ്ട്.

കെ എ സോളമൻ

Tuesday, 25 May 2021

സ്പീക്കറുടെ ചുമതല

സ്പീക്കറുടെചുമതല

നിയമസഭയ്ക്ക് പുറത്ത് രാഷ്ട്രീയം സംസാരിക്കുമെന്ന് പറയുന്ന കേരള നിയമസഭാ സ്പീക്കർ എം ബി രാജേഷിൻ്റേത് വേറിട്ട സമീപനമാണ്.  തീർച്ചയായും ഇത് അദ്ദേഹത്തിന്റെ മുൻഗാമികളുടെ പ്രവർത്തനങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തം . മുൻ സ്പീക്കർമാരിൽ ആരും ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ല.

സഭയുടെ ബിസിനസ്സ് നടത്തുന്നതിനുള്ള നിയമങ്ങൾ പാലിക്കുന്നുണ്ടെന്നും സഭയിലെ എല്ലാ അംഗങ്ങൾക്കും സംവാദങ്ങളിൽ പങ്കെടുക്കാൻ അവസരമുണ്ടെന്നും ഉറപ്പാക്കേണ്ടത് സ്പീക്കറുടെ കടമയാണ്. സഭയിൽ ഭൂരിപക്ഷവും ന്യൂനപക്ഷവും എന്തു പറയുന്നു അവ കേൾക്കുക എന്നതാണ് സ്പീക്കറുടെ പ്രധാനപ്പെട്ട ചുമതല. ആയതിനാൽ സ്പീക്കർ  സംവാദത്തിൽ ഏർപ്പെട്ട് പക്ഷം പിടിക്കേണ്ട സാഹചര്യം ഒഴിവാക്കണം. പുറത്തു പക്ഷം പറഞ്ഞിട്ട് അകത്ത് മിണ്ടാതിരിക്കും എന്നു പറയുന്നതു കൊണ്ടു എന്തു പ്രയോജനമാണുള്ളത്?

സഭ എങ്ങനെ സുഗമമായി നടത്താമെന്നതിനെക്കുറിച്ച് മുൻ സ്പീക്കറും മന്ത്രിയുമായ കെ രാധാകൃഷ്ണന്റെ ഉപദേശം പുതിയ സ്പീക്കറിന് സ്വീകരിക്കാവുന്നതാണ്.

-കെ എ സോളമൻ

Sunday, 23 May 2021

മാതൃകാപരം

മാതൃകാപരം

ലോകത്തിൽ ഏറ്റവുംകൂടുതലായി സ്ത്രീകളെ ബഹുമാനിക്കുന്ന രാജ്യമാണ് ഇസ്രായേൽ. അവിടെ സ്ത്രീകൾക്കായി നിർബന്ധിത സൈനിക സേവനം ഉണ്ട്. പുരുഷന്മാർക്ക് ഒപ്പം ജോലി ചെയ്ത എണ്ണമറ്റ സ്ത്രീകളുടെ പിന്തുണയില്ലാതെ ഐഡിഎഫിനും ഇസ്രായേലിനും ഇന്നത്തെ നിലയിലെത്താൻ കഴിയുമായിരുന്നില്ല.. സ്ത്രീകളുടെ സമ്പൂർണ്ണ അവകാശങ്ങളിൽ അവർ വിശ്വസിക്കുന്നു.

ഇസ്രയേലിൻ്റെ മണ്ണിൽവെച്ച് ഹമാസ് ഭീകരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഈ സംസ്ഥാനത്തെ നഴ്‌സായ സൗമ്യ സന്തോഷിന് ഓണററി പൗരത്വം നൽകാനുള്ള ഇസ്രായേൽ തീരുമാനം മാതൃകാപരം. അവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാനും 9 വയസ്സുള്ള മകനെ സംരക്ഷിക്കാനും ഇസ്രായേൽ തീരുമാനിച്ചു. ഈ സാഹചര്യത്തിൽ, കേരള സംസ്ഥാന സർക്കാർ നാടകം കളി അവസാനിപ്പിച്ച് സൗമ്യയുടെ കുടുംബത്തെ ആശ്വസിപ്പിക്കാനും ആവശ്യമായ സഹായം നൽകാനും മുന്നോട്ട് വരുകയാണ് വേണ്ടത്

-കെ എ സോളമൻ