Wednesday, 8 April 2026

എ ഐ എന്ന തൊലിപ്പുറ ലേപനം

#എഐ #എന്ന #തൊലിപ്പുറലേപനം
കേരളത്തിലെ രാഷ്ട്രീയ പശ്ചാത്തലത്തിൽ എഐ (നിർമ്മിത ബുദ്ധി) എന്ന സാങ്കേതികവിദ്യയെ രാഷ്ട്രീയക്കാർ എങ്ങനെ ഉപയോഗിക്കുന്നു എന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് കുഴൽനാടൻ-  കൃഷ്ണൻകുട്ടി വാഗ്വാദം .

​സകല പാപങ്ങളും കഴുകിക്കളയാൻ ഗംഗാനദിക്ക് പകരം ഇപ്പോൾ കേരളത്തിലെ രാഷ്ട്രീയക്കാർക്ക് 'എഐ' എന്ന തൊലിപ്പുറ ലേപനം കിട്ടിയിരിക്കുകയാണ്. എന്തെങ്കിലും ഒരു ഓഡിയോ പുറത്തുവന്നാൽ, അത് സ്വന്തം ശബ്ദമാണെന്ന് സമ്മതിക്കുന്നതിന് പകരം "ഇതൊക്കെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചെയ്ത പണിയാണ്  എന്ന ഒരു തള്ളു വെച്ചു കൊടുത്താൽ മതി. പണ്ട് പിടിക്കപ്പെടുമ്പോൾ 'മിമിക്രിക്കാർ ഒപ്പിച്ചു വെച്ച പണി' എന്ന് പറഞ്ഞിരുന്ന സ്ഥാനത്ത് ഇന്ന് എഐ വന്നിരിക്കുന്നു.

അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തു കൊണ്ടുവരുന്നതിന് പകരം, പാവം എഐയെ പ്രതിക്കൂട്ടിലാക്കി പരിഹസിക്കുന്നത് കാണുമ്പോൾ, വിവരക്കേടിന് ഡിജിറ്റൽ യുഗത്തിലും ഒരു കുറവുമില്ലെന്ന് സാരം. സത്യത്തിൽ ഈ എഐ എന്നത് രാഷ്ട്രീയക്കാരുടെ 'മുഖം രക്ഷിക്കൽ ആയുധം' ആയി മാറിയിരിക്കുകയാണ്.

​തിരഞ്ഞെടുപ്പ് കാലത്ത് ഓഡിയോ ക്ലിപ്പുകൾ പൊട്ടിമുളയ്ക്കുന്നത് സ്വാഭാവികം. എന്നാൽ അത് പുറത്തുവരുമ്പോൾ തന്നെ "ഇത് എഐ ആണ്, ഡീപ് ഫേക്ക് ആണ്" എന്ന് പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കുന്നത് ഒരു ഫാഷനായി മാറിയിട്ടുണ്ട്. പോലീസ് അന്വേഷണം നടത്തി സത്യാവസ്ഥ തെളിയിക്കുന്നതിന് പകരം, ഈ സാങ്കേതിക വിദ്യയെ ഒരു പരിഹാസപാത്രമാക്കുന്നത് ജനങ്ങളെ വിഡ്ഢികളാക്കുന്നതിന് തുല്യമാണ്.
 യഥാർത്ഥ എഐ കണ്ടുപിടിച്ചവർ പോലും നമ്മുടെ നേതാക്കളുടെ ഈ എഐ ബുദ്ധി കണ്ട് അന്തംവിട്ടു നിൽക്കുകയാവും. എന്തിനും ഏതിനും എഐയെ ചാരി രക്ഷപ്പെടാമെന്ന ഈ വിദ്യക്ക് അറുതി വരുത്താൻ ശാസ്ത്രീയമായ അന്വേഷണം തന്നെയാണ് ആവശ്യം; അല്ലാതെ വെറുതെയുള്ള പരിഹാസമല്ല.
- കെ എ സോളമൻ

No comments:

Post a Comment