Tuesday, 3 February 2026

മാനുഷിക മാനം

#മാനുഷിക_മാനം
രാജ്യസഭയുടെ മേശപ്പുറത്ത് തൻ്റെ കൃത്രിമ കാലുകൾ വച്ചുകൊണ്ട് സദാനന്ദൻ മാസ്റ്റർ നടത്തിയ പ്രസംഗം ഒരു നാടകീയ സ്റ്റണ്ടല്ല, മറിച്ച് ശക്തമായ  ധാർമ്മിക പ്രസ്താവനയായിരുന്നു. രാഷ്ട്രീയ അക്രമത്തിൽ വ്യക്തിപരമായുണ്ടായ നഷ്ടത്തെ കുറിച്ചുള്ള  നിശബ്ദവും എന്നാൽ വാചാലവുമായ ഓർമ്മപ്പെടുത്തലായിരുന്നു അത്. പ്രത്യയശാസ്ത്രത്തിന്റെ പേരിൽ അദ്ദേഹം സഹിച്ച വേദനയുടെ സാക്ഷ്യവും അതിൽ ഉണ്ടായിരുന്നു. പാർലമെന്റ് വെറും നടപടിക്രമങ്ങളുടെ ഒരു ഹാളല്ല; അത് സത്യത്തിനും മനസ്സാക്ഷിക്കും ജീവിതാനുഭവം പങ്കുവെക്കുന്നതിനും വേണ്ടിയുള്ള ഒരു വേദി കൂടിയാണ്.

അസഹിഷ്ണുത ക്രൂരതയായി മാറുമ്പോൾ ജനാധിപത്യത്തിന്റെ ദുർബലതയെ അടിവരയിടാൻ മാസ്റ്റർ ശ്രമിച്ചു. അത്തരമൊരു പ്രവൃത്തിക്ക് സഹാനുഭൂതിയും പ്രതിഫലനവും ആവശ്യമാണ്. അടയാളങ്ങളിലൂടെ സംസാരിക്കുന്ന ഒരു ഇരയുടെ വേദന ജനാധിപത്യത്തിന് ഉൾക്കൊള്ളാൻ കഴിയുന്നില്ലെങ്കിൽ, അത് ഒരു ജീവനുള്ള ധാർമ്മിക സ്ഥാപനമായി മാറുന്നതിനുപകരം  ശൂന്യമായ ആചാരമായി മാറാനുള്ള സാധ്യതയുണ്ട്.

 പോയിന്റ്ഓഫ് ഓർഡർ ആയി ഇടുങ്ങിയ രീതിയിൽ രൂപപ്പെടുത്തിയ ജോൺ ബ്രിട്ടാസിന്റെ എതിർപ്പ് നിർവികാരവും ഒഴിഞ്ഞുമാറുന്നതുമായി തോന്നി. മാസ്റ്ററുടെ ആരോപണത്തിന്റെയും രാഷ്ട്രീയ അക്രമ പ്രശ്നത്തിന്റെയും സാരാംശത്തിൽ ഇടപെടുന്നതിനുപകരം, നടപടിക്രമപരമായ ഔപചാരികതയ്ക്ക് പിന്നിൽ ഒളിക്കാൻ അദ്ദേഹം തീരുമാനിച്ചു.  പാർലമെന്ററി മാന്യതയെ പ്രതിരോധിക്കുക എന്നതല്ല ഈ പ്രതികരണം, മറിച്ച് അസ്വസ്ഥമായ ഒരു വിവരണത്തെ നിശബ്ദമാക്കാനുള്ള  ശ്രമമായി തോന്നി. 

വിരോധാഭാസമെന്നു പറയട്ടെ, മുൻകാലങ്ങളിൽ പ്രതിപക്ഷ ബെഞ്ചുകൾ പലപ്പോഴും തടസ്സപ്പെടുത്തലുകളും പ്ലക്കാർഡുകളും അനുവദിക്കുമ്പോൾ, നിയമങ്ങൾ തിരഞ്ഞെടുത്ത് പ്രയോഗിക്കുന്നത് അസ്വസ്ഥത ഉളവാക്കുന്ന ഇരട്ടത്താപ്പാണ് തുറന്നുകാട്ടുന്നത്. പ്രതീകാത്മക പ്രതിഷേധത്തെ അടിച്ചമർത്തുന്നതിലല്ല, മറിച്ച് വേദനാജനകമായ സത്യങ്ങളെ തുറന്ന മനസ്സോടെയും വിനയത്തോടെയും നേരിടുന്നതിലാണ് യഥാർത്ഥ ജനാധിപത്യ മനോഭാവം. 

ആ അർത്ഥത്തിൽ, ബ്രിട്ടാസിന്റെ പ്രതികരണം സഭയുടെ അന്തസ്സിനെ ഇകഴ്ത്തി.  അതേസമയം മാസ്റ്ററുടെ പ്രസംഗം രാഷ്ട്രീയത്തിന്റെ മാനുഷിക മാനത്തെ ഉറപ്പിക്കുകയായിരുന്നു.
- കെ എ സോളമൻ

Monday, 2 February 2026

മഞ്ഞക്കുറ്റിയും അതിവേഗ ദുരിതവും

#മഞ്ഞക്കുറ്റിയും #അതിവേഗദുരിതവും
കേരളത്തിലെ സാധാരണക്കാരന്റെ പുരയിടങ്ങളിലേക്ക് അതിക്രമിച്ച് കയറിയ മഞ്ഞക്കുറ്റികൾ വെറും സർവേ കല്ലുകളായിരുന്നില്ല. ജനങ്ങളുടെ ഉറക്കം കെടുത്താൻ വന്ന സാക്ഷാൽ യമരാജന്റെ അടയാളങ്ങളായിരുന്നു അവ.

അതിരാവിലെ അടുക്കളവാതിൽ തുറക്കുമ്പോൾ ചാണകം മെഴുകിയ തറയിലോ, പൂമുഖത്തെ തുളസിത്തറയ്ക്കരികിലോ ഒരു മഞ്ഞക്കുറ്റി മുളച്ചു നിൽക്കുന്നത് കണ്ട വീട്ടുകാരന്റെ അവസ്ഥ ചിന്തിച്ചാൽ മതി.
പണ്ട് ആരെങ്കിലും ചതിച്ചാൽ “നിൻ്റെ തറവാട് കുറ്റിയും പറിച്ചേ പോകൂ” എന്ന് ശപിക്കുമായിരുന്നു. ആ ശാപം കെ-റെയിലിന്റെ രൂപത്തിൽ സർക്കാർ നേരിട്ട് നടപ്പാക്കിയ പ്രതീതിയായിരുന്നു അന്ന്.

ഈ മഞ്ഞക്കുറ്റികൾ വരുത്തിയ ‘വികസനങ്ങൾ’ അനവധിയാണ്. കുറ്റി അടിക്കാൻ വരുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ നൂറുകണക്കിന് പോലീസുകാർ എത്തുന്നതോടെ, പാവം വീട്ടുകാരൻ സ്വന്തം പറമ്പിൽ പോലും ‘അറസ്റ്റിന്റെ’ ഭയത്തോടെ നിൽക്കേണ്ട അവസ്ഥയായി.

മഞ്ഞക്കുറ്റി കണ്ടാൽ ബാങ്കുകൾക്കും അലർജിയാണ്. അതോടെ മകളുടെ കല്യാണവും വീടുപണിയും സ്വാഭാവികമായും നിലച്ചു.
കിടപ്പുമുറിയിലും അടുക്കളയിലും വരെ വികസനം എത്തിയ ഏക പദ്ധതിയായിരുന്നു കെ-റെയിൽ. ചോറും കറിയും വെക്കുന്നതിനിടയിൽ പുകയടുപ്പിന് സമീപം ഒരു മഞ്ഞക്കുറ്റി കണ്ടതിന്റെ ‘ത്രില്ല്’ വേറെ തന്നെയായിരുന്നു. ആ വേഗവികസനം ജനങ്ങളെ വേഗത്തിൽ തന്നെ തളർത്തിക്കളഞ്ഞു.

കെ-റെയിൽ പദ്ധതി ഉപേക്ഷിക്കപ്പെട്ട മട്ടാണെങ്കിലും, മഞ്ഞക്കുറ്റികൾക്ക് സർക്കാർ ഇന്നും സംരക്ഷണം നൽകുന്നു. അതിന് കാരണം ഇല്ലാതില്ല.

ഒന്നിന് 5000 രൂപ വീതം മുടക്കി മണ്ണിൽ കുത്തിയ ഈ മഞ്ഞക്കുറ്റികൾ ആദ്യം ജനങ്ങളെ ദ്രോഹിച്ചത് “ഇതാ വികസനം വരുന്നു” എന്ന പേരിലായിരുന്നു.
കണ്ണൂരിൽ നിന്ന് അപ്പക്കുട്ടയുമായി കൊച്ചിയിലെത്തി അപ്പം വിറ്റ് ലാഭമുണ്ടാക്കി അന്നുതന്നെ വീട്ടിലെത്തി വിശ്രമിക്കുന്ന വികസനമാണ് ആദ്യ സ്വപ്നം. 

വയലും പറമ്പും വീടും കടന്നുപോകുന്ന വഴി വരച്ചിട്ട്, ഒരു കുന്തംപോലെ കുത്തിനിർത്തിയ ഈ കുറ്റികൾ ജനങ്ങളുടെ മനസ്സിൽ കുത്തിയത് അതികഠിനമായാണ്. “ഭൂമി പോകുമോ? വീട് പോകുമോ? കേസ് വരുമോ?” എന്ന പേടിയിൽ ഉറക്കം നഷ്ടപ്പെട്ട അനവധി ആളുകൾ. മുടിക്കു പിടിച്ചു വലിച്ചിഴക്കപ്പെട്ട ഒരു കൂട്ടം. സ്ത്രീകൾ.

ഈ കുറ്റികൾ നീക്കം ചെയ്യാതെ നിലനിർത്തുന്നതിന് പിന്നിൽ ഒരു തെരഞ്ഞെടുപ്പ് തന്ത്രമുണ്ടെന്ന സംശയം ശക്തമാണ്. ഭരണത്തിന്റെ അന്ത്യനാളുകളിൽ ഊർദ്ധ്വൻ വലിക്കുന്ന സർക്കാർ കണ്ടെത്തിയ പുതിയ വികസനമന്ത്രമാണ് ആർ.ആർ.ടി.എസ്-  റാപ്പിഡ് റീജിയണൽ ട്രാൻസിറ്റ് സിസ്റ്റം.
റെയിൽവേ ലൈൻ തന്നെ; അതിനും കുറ്റികൾ വേണം. പഴയ കുറ്റികൾ വീണ്ടും ഉപയോഗിക്കാം. പഴയ കുറ്റി ഒന്നിൻ്റെ 5000-നൊപ്പം പുതിയൊരു 5000 കൂടി കണക്കിൽ കൂട്ടാം. ലാഭം ഇരട്ടിയാകും.

സർക്കാരിന് സമയവും പണവും സ്വന്തമായി ഇല്ലാത്തതിനാൽ, തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തലേദിവസം കെ-റെയിൽ കേസുകൾ പിൻവലിച്ച് ജനങ്ങളുടെ സിംപതി നേടാം. അങ്ങനെ വോട്ട് ബാങ്ക് വിപുലപ്പെടുത്തുകയും ചെയ്യാം.

മണ്ണിൽ കുത്തിയ മഞ്ഞക്കുറ്റികൾ വെറും കല്ലുകൾ ആയിരുന്നില്ല, അവ ഭരണകൂടത്തിന്റെ ധാർഷ്ട്യത്തിന്റെയും, സാധാരണക്കാരന്റെ നെഞ്ചിലേറ്റ മുറിവുകളുടെയും പ്രതികങ്ങളാണ്. ഇവയോട് ജനം എങ്ങനെ പ്രതികരിക്കും എന്ന് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കാണാം
- കെ എ സോളമൻ

Sunday, 1 February 2026

സിലബസ് ചുരുക്കുമ്പോൾ

#സിലബസ് #ചുരുക്കുമ്പോൾ
പത്താം ക്ലാസ് സിലബസ് 25 ശതമാനം കുറയ്ക്കും എന്ന വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയുടെ  പ്രഖ്യാപനം കേട്ടാൽ ആദ്യം തോന്നുക ഇതൊരു അക്കൗണ്ടിങ് പരീക്ഷയാണോ എന്നതാണ്. ഉള്ളടക്കം അതേപോലെ തന്നെ, പക്ഷേ വലുപ്പം 25 ശതമാനം കുറയും. ഇത് എങ്ങനെയാണെന്ന് അറിയാൻ ഗണിതശാസ്ത്രജ്ഞൻ പൈതഗോറസിനെ തന്നെ വീണ്ടും വിളിച്ചുവരുത്തേണ്ടിവരും. 

സിലബസ് ചുരുക്കൽ കരിക്കുലം കമ്മിറ്റി അംഗീകരിച്ചുവെന്ന് മന്ത്രി പറയുന്നു; പക്ഷേ കമ്മിറ്റി തന്നെ ഇത് അറിഞ്ഞിട്ടില്ലെന്ന വാർത്ത പുറത്തുവരുമ്പോൾ, വിദ്യാഭ്യാസ വകുപ്പ് ഒരു കുറിപ്പ് കൈമാറ്റ വകുപ്പായി’ മാറിയതാണോ എന്ന സംശയം സ്വാഭാവികം. അടുത്ത മേയിൽ പുതിയ സർക്കാർ വരും, പുതിയ മന്ത്രി വരും എന്നുറപ്പുള്ളപ്പോൾ, ഇത്തരമൊരു ദീർഘകാല മാറ്റം പ്രഖ്യാപിക്കുന്നത് “ഞാൻ പോകും മുമ്പ് ഒരു അടയാളം ഇരിക്കട്ടെ " എന്ന മന്ത്രിയുടെ മാനസികാവസ്ഥയല്ലേ? 

സിലബസ് രൂപപ്പെടുത്തുന്നത് ദേശീയ തലത്തിലുള്ള ഘടനയും മറ്റ് സംസ്ഥാനങ്ങളുമായുള്ള ഏകോപനവും കണക്കിലെടുത്താണെന്ന അടിസ്ഥാന ബോധം പോലും ഈ പ്രഖ്യാപനത്തിൽ കാണുന്നില്ല.  സിലബസ് കൂടുതലാണെന്ന് കുട്ടികൾ പരാതി പറഞ്ഞു എന്നതുകൊണ്ട് സിലബസ് കുറച്ചുവെന്ന മന്ത്രിയുടെ വിശദീകരണം കേട്ടാൽ, നാളെ ഒന്നാം ക്ലാസ് കുട്ടികൾ അക്ഷരം ബുദ്ധിമുട്ടാണ്, ചിത്രങ്ങൾ മതി എന്ന് പറഞ്ഞാൽ അക്ഷരമാല തന്നെ ഉപക്ഷിക്കുമോ? എം.ബി.ബി.എസ്. വിദ്യാർത്ഥികൾ അനാട്ടമിക്ക് നീളക്കൂടുതൽ ആണെന്നു പറഞ്ഞാൽ ഹൃദയം വേണ്ട
 ശ്വാസകോശം മാത്രം പഠിച്ചാൽ മതിയെന്നു നിർദ്ദേശിക്കുമോ? 

വിദ്യാഭ്യാസം ശാസ്ത്രീയ ആസൂത്രണത്തിലൂടെ മുന്നോട്ടുപോകേണ്ട വിഷയമാണ്, ജനപ്രിയതയുടെ വോട്ടെടുപ്പ് നടത്തേണ്ട കാര്യമല്ല. സിലബസ് കുറച്ചാൽ ബുദ്ധിമുട്ട് കുറയും എന്ന ലോജിക് സ്വീകരിച്ചാൽ, നാളെ പരീക്ഷ തന്നെ ഒഴിവാക്കിയാൽ  വലിയ ആശ്വാസമാവില്ലേ?

ബോധമുള്ള ആരുമില്ലേ വിദ്യാഭ്യാസ വകുപ്പിൽ എന്ന ചോദ്യം,  പാഠപുസ്തകത്തിലെ  ഒരു ചോദ്യമായി തന്നെ ഉൾപ്പെടുത്തേണ്ടതായിരിക്കുന്നു.
- കെ എ സോളമൻ