Tuesday, 24 February 2026

മലബാർ മാജിക്

#മലബാർ #മാജിക്
സർക്കാരിന്റെ പുതിയ ഭരണസൂത്രവാക്യമായി “ആരേലും ചോദിച്ചാൽ, ഉടൻ പേര് മാറ്റാം " എന്നായാൽ നന്നായിരിക്കും.ഇന്നലെ മലബാർ മിസ്റ്ററി, ഇന്ന് മിന്നൽ മാജിക്; നാളെ എന്തായിരിക്കും , “മഴവിൽ മാജിക്, മസ്കിറ്റോ വണ്ടർ?” 

ഒരു ബ്രാൻഡിക്ക് പേരിടാൻമന്ത്രിസഭ വേണ്ട, മന്ത്രിയുടെ പ്രസ് മീറ്റും വേണ്ട. ക്യാപ്റ്റൻ, കപ്പൽ, കപ്പിത്താൻ, കാരണഭൂത്  എന്നിങ്ങനെ ഒത്തിരി കെ- പേരുള്ളപ്പോൾ എന്തിനാണ് പുതിയ ഒരു പേര് ? തദ്ദേശീയ ബ്രാണ്ടി പുറത്തിറക്കിയാൽ ടൂറിസം വികസിക്കുമെന്നാണ് എക്സൈസ് മന്ത്രി പറയുന്നത്.  പക്ഷേ ടൂറിസത്തെ കുറിച്ച് പറയാൻ യോഗ്യനായ ടൂറിസം മന്ത്രിയുടെ പൊടി പോലും പരിസരത്തൊന്നും കാണുന്നില്ല. തൊഴിലായ്മയും വിലക്കേറ്റവും ഒക്കെ പരണത്താക്കി, ചരിത്രവും ഭൂമിശാസ്ത്രവും സാംസ്‌കാരിക ബോധവും മാറ്റി വെച്ച് മദ്യത്തിന് പേരിടുക എന്ന ഒറ്റ പ്രക്രിയയിൽ എത്തിനില്ക്കുകയാണ് ഭരണയന്ത്രം

മലബാർ എന്ന വാക്ക് കേട്ടാൽ ആരുടെയോ നെറ്റി ചുളിയുമെന്ന ഭയത്തിൽ, സർക്കാരിന്റെ ആത്മവിശ്വാസം തന്നെ ബ്രാണ്ടിക്കുപ്പിയിലെ ലേബലിനൊപ്പം അഴിച്ചുമാറ്റുന്ന കാഴ്ചയാണ് നാം കാണുന്നത്  ഇതേ തർക്കലോജിക്ക് തുടർന്നാൽ നാളെ മലബാർ ക്രിസ്ത്യൻ കോളേജ് മിന്നൽ കോളേജും, മലബാർ സിമന്റ് മിന്നൽ സിമൻ്റും ആകുമെന്നു തീർച്ച.

ജനങ്ങൾക്ക് റോഡും ആശുപത്രിയും ജോലി അവസരവും വേണമെന്നു പറയുന്ന കാലത്ത്, സർക്കാരിൻ്റെ ഏറ്റവും വലിയ ഭരണപരിഷ്‌കാരം ബ്രാണ്ടിയുടെ പേര് മാറ്റലാണ്. ഇതാണ് വികസനം എങ്കിൽ നട്ടെല്ല് വേണ്ട, നെഞ്ചത്ത് ഒരു സ്റ്റിക്കർ മതി: “ഇന്നത്തെ പേര്, നാളത്തെ പേര്, സാഹചര്യാനുസരണം.” 

സത്യത്തിൽ മിന്നൽ പോലെ മാറുന്നത് ബ്രാണ്ടിയുടെ പേരല്ല, സർക്കാരിന്റെ തീരുമാനങ്ങളിലെ സ്ഥിരത തന്നെയാണ്.
- കെ എ സോളമൻ

ഡേറ്റ ചോർത്തൽ

#ഡേറ്റ #ചോർത്തൽ
സർക്കാർ പറയുന്നത് “ഡിജിറ്റൽ കേരളം” എന്നാണ്; ഹൈക്കോടതി പറയുന്നത് “ഡിജിറ്റൽ ചോർത്തൽ” എന്നും. സ്പാർക്കിൽ സൂക്ഷിച്ചിരുന്ന ജീവനക്കാരുടെ സ്വകാര്യ വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത് കാണുമ്പോൾ തോന്നുന്നു, ഇത് ഇന്റർനെറ്റിലൂടെ വന്നതല്ല, ടെലിപതി വഴിയാണ് എത്തിയതെന്ന്. 

വ്യക്തിഗത ഡേറ്റകൾ ഔദ്യോഗിക ആവശ്യത്തിനല്ലാതെ ഉപയോഗിക്കരുതെന്ന മുൻ ഉത്തരവ് ഉണ്ടെന്ന കാര്യം സർക്കാരിന് അറിയില്ല. ഇത്തരം നാട്യം  നമ്പർ വൺ സംസ്ഥാനത്തിന്റെ വലിയൊരു ഭരണപരിഷ്കാരമാണ്. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം എന്ന് കേരള ഹൈക്കോടതി പറഞ്ഞപ്പോൾ സർക്കാർ മറുപടി പറയുന്നത് എവിടെ നിന്നു കിട്ടിയെന്നു തങ്ങൾക്കു അറിയില്ല എന്നാണ്. 

സ്പ്രിംഗ്ലറിൽ തുടങ്ങിയ ഡേറ്റാ മഹായാത്ര ഇപ്പോൾ മെസ്സേജ് സംവിധാനത്തിലേക്കെത്തിയിരിക്കുന്നു. ജനങ്ങൾക്ക് തിരിക മറുപടി കൊടുക്കാൻ  പോലും സൗകര്യമില്ലാത്ത ഏകപക്ഷീയ സന്ദേശ യാത്ര.  ജനാധിപത്യപരമല്ലാത്ത ഡിജിറ്റൽ ഉപദേശം അവസാനിപ്പിക്കുക തന്നെ വേണം. ജനങ്ങൾക്ക് ആവശ്യമില്ലാത്ത വിവരങ്ങൾ സർക്കാർ പ്രചരിപ്പിക്കുന്നതിനെ കോടതി ചോദ്യം ചെയ്തപ്പോൾ പോലും സർക്കാർ നിലപാട് വിചിത്രം.  ജനങ്ങളുടെ സ്വകാര്യത സർക്കാർ അതിന്റെ പൊതു പദ്ധതിയിൽ പെടുത്തിയിരിക്കുന്നു.

അനധികൃത ഡേറ്റ ചോർത്തലിനെതിരെ കോടതിയെ സമീപിച്ച വ്യക്തികൾ അഭിനന്ദനാർഹരാണ്. അവർ ഇല്ലായിരുന്നെങ്കിൽ സ്വകാര്യത എന്ന വാക്ക് സർക്കാർ ഡിക്ഷണറിയിൽ നിന്ന് തന്നെ ഡിലീറ്റ് ചെയ്തേനേ!

ഏകപക്ഷീയ മെസ്സേജിങ് സമ്പ്രദായത്തിന് തന്നെ ഒടുക്കം ഉണ്ടാകണം. മെസ്സേജ് ലഭിച്ചാൽ തിരികെ മെസ്സേജ് അയക്കാൻ സംവിധാനം വേണം.
-കെ എ സോളമൻ

Sunday, 22 February 2026

മലബാർ മാജിക്

#മലബാർ #മാജിക്
സർക്കാരിന്റെ പുതിയ ഭരണസൂത്രവാക്യമായി “ആരേലും ചോദിച്ചാൽ, ഉടൻ പേര് മാറ്റാം " എന്നായാൽ നന്നായിരിക്കും.ഇന്നലെ മലബാർ മിസ്റ്ററി, ഇന്ന് മിന്നൽ മാജിക്; നാളെ എന്തായിരിക്കും , “മഴവിൽ മാജിക്, മസ്കിറ്റോ വണ്ടർ?” 

ഒരു ബ്രാൻഡിക്ക് പേരിടാൻമന്ത്രിസഭ വേണ്ട, മന്ത്രിയുടെ പ്രസ് മീറ്റും വേണ്ട. ക്യാപ്റ്റൻ, കപ്പൽ, കപ്പിത്താൻ, കാരണഭൂത്  എന്നിങ്ങനെ ഒത്തിരി കെ- പേരുള്ളപ്പോൾ എന്തിനാണ് പുതിയ ഒരു പേര് ? തദ്ദേശീയ ബ്രാണ്ടി പുറത്തിറക്കിയാൽ ടൂറിസം വികസിക്കുമെന്നാണ് എക്സൈസ് മന്ത്രി പറയുന്നത്.  പക്ഷേ ടൂറിസത്തെ കുറിച്ച് പറയാൻ യോഗ്യനായ ടൂറിസം മന്ത്രിയുടെ പൊടി പോലും പരിസരത്തൊന്നും കാണുന്നില്ല. തൊഴിലായ്മയും വിലക്കേറ്റവും ഒക്കെ പരണത്താക്കി, ചരിത്രവും ഭൂമിശാസ്ത്രവും സാംസ്‌കാരിക ബോധവും മാറ്റി വെച്ച് മദ്യത്തിന് പേരിടുക എന്ന ഒറ്റ പ്രക്രിയയിൽ എത്തിനില്ക്കുകയാണ് ഭരണയന്ത്രം

മലബാർ എന്ന വാക്ക് കേട്ടാൽ ആരുടെയോ നെറ്റി ചുളിയുമെന്ന ഭയത്തിൽ, സർക്കാരിന്റെ ആത്മവിശ്വാസം തന്നെ ബ്രാണ്ടിക്കുപ്പിയിലെ ലേബലിനൊപ്പം അഴിച്ചുമാറ്റുന്ന കാഴ്ചയാണ് നാം കാണുന്നത്  ഇതേ തർക്കലോജിക്ക് തുടർന്നാൽ നാളെ മലബാർ ക്രിസ്ത്യൻ കോളേജ് മിന്നൽ കോളേജും, മലബാർ സിമന്റ് മിന്നൽ സിമൻ്റും ആകുമെന്നു തീർച്ച.

ജനങ്ങൾക്ക് റോഡും ആശുപത്രിയും ജോലി അവസരവും വേണമെന്നു പറയുന്ന കാലത്ത്, സർക്കാരിൻ്റെ ഏറ്റവും വലിയ ഭരണപരിഷ്‌കാരം ബ്രാണ്ടിയുടെ പേര് മാറ്റലാണ്. ഇതാണ് വികസനം എങ്കിൽ നട്ടെല്ല് വേണ്ട, നെഞ്ചത്ത് ഒരു സ്റ്റിക്കർ മതി: “ഇന്നത്തെ പേര്, നാളത്തെ പേര്, സാഹചര്യാനുസരണം.” 

സത്യത്തിൽ മിന്നൽ പോലെ മാറുന്നത് ബ്രാണ്ടിയുടെ പേരല്ല, സർക്കാരിന്റെ തീരുമാനങ്ങളിലെ സ്ഥിരത തന്നെയാണ്.
- കെ എ സോളമൻ

Saturday, 21 February 2026

സംസ്ഥാന സർക്കാരിൻറെ എൻപി ആർ വിരുദ്ധത

സംസ്ഥാന സർക്കാരിൻറെഎൻ.പി.ആർ വിരുദ്ധത
​ഭാരതത്തിന്റെ ഫെഡറൽ സംവിധാനത്തിൽ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള അധികര വിഭജനം വ്യക്തമാണ്. എന്നാൽ, ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻ പി ആർ) നടപ്പിലാക്കില്ലെന്ന കേരള സർക്കാരിന്റെ വാശി, ഭരണഘടനാപരമായ തത്വങ്ങളുടെ ലംഘനവും രാജ്യത്തിന്റെ സുരക്ഷാ-വികസന താല്പര്യങ്ങൾക്ക് വിഘാതവുമാണ്. ഈ നിലപാടിനെ വസ്തുനിഷ്ഠമായി പരിശോധിച്ചാൽ പലവിധ പോരായ്മകൾ പ്രകടമാകും'

​ഇന്ത്യൻ ഭരണഘടനയുടെ ഏഴാം ഷെഡ്യൂൾ പ്രകാരം സെൻസസ്, പൗരത്വം തുടങ്ങിയവ പൂർണ്ണമായും കേന്ദ്ര ലിസ്റ്റിൽ ഉൾപ്പെട്ട വിഷയങ്ങളാണ്. ആർട്ടിക്കിൾ 256 അനുസരിച്ച്, പാർലമെന്റ് പാസാക്കുന്ന നിയമങ്ങൾ നടപ്പിലാക്കാൻ സംസ്ഥാനങ്ങൾ ബാധ്യസ്ഥരാണ്. ഇതിന് വിരുദ്ധമായി ഒരു സംസ്ഥാന സർക്കാർ നിലപാടെടുക്കുന്നത് ഭരണഘടനാപരമായ ഒരു പ്രതിസന്ധി സൃഷ്ടിക്കും.. കേന്ദ്ര നയങ്ങളോട് രാഷ്ട്രീയമായ വിയോജിപ്പുകൾ ആകാം, എന്നാൽ അത് ഭരണപരമായ നിസ്സഹകരണത്തിലേക്ക് വളരുന്നത് രാജ്യത്തിന്റെ ഐക്യത്തെ ബാധിക്കും.

​ഒരു രാജ്യത്തിന്റെ വികസന പദ്ധതികൾ കൃത്യമായി ആസൂത്രണം ചെയ്യുന്നതിന് അവിടെയുള്ള ജനങ്ങളെക്കുറിച്ചുള്ള ആധികാരികമായ വിവരങ്ങൾ അത്യാവശ്യമാണ്. അർഹരായ ഗുണഭോക്താക്കളെ കണ്ടെത്താനും വിഭവങ്ങൾ കൃത്യമായി കൈമാറാനും  എൻ.പി.ആർ  ഉപകരിക്കും. 2010-ലും 2015-ലും നടന്ന എൻ.പി.ആർ വിവരശേഖരണത്തിന്റെ തുടർച്ച മാത്രമാണിത്. അന്ന് സഹകരിച്ചവർ ഇന്ന് രാഷ്ട്രീയം പറഞ്ഞ് ഇതിനെ എതിർക്കുന്നത് നീതീകരിക്കാനാവില്ല
​രാജ്യത്തെ ജനങ്ങളുടെ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നത് ദേശീയ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണ്. അനധികൃത കുടിയേറ്റം തടയുന്നതിനും ആഭ്യന്തര സുരക്ഷ ഉറപ്പാക്കുന്നതിനും ഇത്തരം ഡാറ്റാബേസുകൾ ലോകത്തെ എല്ലാ വികസിത രാജ്യങ്ങളിലും നിലവിലുണ്ട്. ഇതിനെ പൗരത്വവുമായി മാത്രം ബന്ധിപ്പിച്ച് ഭീതി പടർത്തുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനേ ഉപകരിക്കൂ.
​കേരളത്തിന്റെ ഈ നീക്കം ഭരണപരമായ കാരണങ്ങളേക്കാൾ രാഷ്ട്രീയ ലാഭത്തിനു വേണ്ടിയുള്ളതാണെന്ന വിമർശനം ശക്തമാണ്. സെൻസസ് നടപടികളിൽ നിന്ന് എൻ.പി.ആറിനെ മാത്രം മാറ്റിനിർത്തുന്നത് ഉദ്യോഗസ്ഥ തലത്തിൽ വലിയ ആശയക്കുഴപ്പമുണ്ടാക്കും. ഒരു സംസ്ഥാനം മാത്രം മാറി നിൽക്കുന്നത് രാജ്യത്തിന്റെ ആകെത്തുകയിലുള്ള വിവരശേഖരണത്തെ  സാരമായി ബാധിക്കുകതന്നെ ചെയ്യും.​.

ഫെഡറലിസം എന്നത് കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള പോരാട്ടമല്ല, മറിച്ച് സഹകരണമാണ്. രാഷ്ട്രീയമായ വിയോജിപ്പുകൾ പ്രകടിപ്പിക്കാൻ ജനാധിപത്യപരമായ മറ്റ് വഴികളുണ്ട്. എന്നാൽ, രാജ്യത്തിന്റെ ഭരണഘടനാപരമായ പ്രക്രിയകളെ സ്തംഭിപ്പിക്കുന്നത് ആരോഗ്യകരമായ ഒരു കീഴ് വഴക്കമല്ല. ദേശീയ താല്പര്യത്തേക്കാൾ രാഷ്ട്രീയ താല്പര്യത്തിന് മുൻതൂക്കം നൽകുന്ന ഇത്തരം നിലപാടുകൾ സംസ്ഥാന സർക്കാർ പുന:പരിശോധിക്കേണ്ടതുണ്ട്.

സംസ്ഥാന സർക്കാരിൻറെഎൻ.പി.ആർ വിരുദ്ധത ഭരണഘടനാപരമായ ബാധ്യതകളിൽ നിന്നുള്ള ഒളിച്ചോട്ടമാണ്. കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും ഇത് അംഗീകരിക്കില്ല.
YF
- കെ എ സോളമൻ


K A Solaman, Kaithakkal, SL Puram PO, Alappuzha DT, Kerala 688523
Ph 9142020185
(കെ എ സോളമൻ, എസ് എൽ പുരം )

Wednesday, 18 February 2026

നമ്പർവൺ ലിക്വർസ്റ്റേറ്റ്

#നമ്പർവൺ #ലിക്വർസ്റ്റേറ്റ്
സ്കൂളുകളാണ് തുറക്കുന്നത്, ബാറുകളല്ലെന്ന് മുദ്രാവാക്യം മുഴക്കി അധികാരത്തിലേറിയ സർക്കാർ, പിണറായി 1.0 കഴിഞ്ഞ് പിണറായി 2.0 അവസാനിക്കുമ്പോൾ “ബാറുകളാണ് തുറക്കുന്നത്, ബാക്കിയൊക്കെ അടയ്ക്കാം” എന്ന പുതിയ വിദ്യാഭ്യാസ നയം കൊണ്ടുവന്ന പോലെ തോന്നുന്നു.

ഭരണത്തിൻ്റെ പാലം കുലുങ്ങുമ്പോൾ കുപ്പി തുറക്കുക എന്നതാണ് കേരളത്തിലെ ഏറ്റവും സ്ഥിരതയുള്ള സാമ്പത്തിക പദ്ധതി. ഈ തിരിച്ചറിവിന്റെ ഫലമായാണ് ബാറുകളുടെ പ്രവർത്തന സമയം രാത്രി 12 വരെ നീട്ടിയത്. തെരഞ്ഞെടുപ്പ് അടുത്തതോടെ ഫണ്ട് ശേഖരിക്കാനുള്ള ‘ലിക്വിഡ് ബജറ്റ്’ ആണിതെന്ന് പൊതുജനം കരുതുന്നതിൽ തെറ്റല്ല.

അയൽ സംസ്ഥാനങ്ങളെ മാതൃകയാക്കിയാണ് തീരുമാനം എന്ന മന്ത്രി വിശദീകരണം കേട്ടാൽ, നാളെ ടൂറിസം വളർത്താൻ 24 മണിക്കൂർ ‘വെൽക്കം ഡ്രിങ്ക്’ പദ്ധതി വരുമോ എന്ന് പോലും സംശയം തോന്നും. കേരളത്തിൽ ടൂറിസം എന്ന് പറഞ്ഞാൽ കടൽത്തീരം, കായൽ, കാടുകൾ അല്ല; കുപ്പിയും കപ്പും കൌണ്ടറുമാണെന്ന് പണ്ടേ ഉറപ്പിച്ചവരാണ് നമ്മൾ. മൂന്നാറിലേക്ക് ക്ഷണിക്കുന്നതും അതിനുതന്നെ. ഇതിൽ മാറ്റം വരുത്തരുത് എന്നതാണ് സർക്കാരിന്റെ സാംസ്കാരിക സംരക്ഷണ നയം..

രാത്രി പത്ത് മണിക്ക് അടച്ചാലും വീട്ടിലെത്താത്ത കുടിയന്മാർ, പന്ത്രണ്ടായാലും വഴിതെറ്റി നടക്കുമെന്ന സത്യമാണ് ഈ നയത്തിന്റെ ഏറ്റവും വലിയ സാമൂഹ്യ സംഭാവന. “കുടിയന്റെ കണ്ണിൽ പകൽ പോലും രാത്രി” എന്ന പഴമൊഴി ഇന്നത്തെ ഭരണതത്വമായി മാറിയിരിക്കുന്നു. 

മദ്യവർജന സമരക്കാർക്കാണ് ഏറ്റവും വലിയ ദുഃഖം; ഇടതന്മാർ ഭരിക്കുമ്പോൾ അവർക്കൊരുവിധപ്പെട്ട സമരവുമില്ല. വലതന്മാർ വന്നാൽ മാത്രമാണ് അവർക്കു സമരം. അതുകൊണ്ട് തന്നെ അടുത്ത സർക്കാർ വന്നാൽ മദ്യവർജന സമരത്തിന് പുതുജീവൻ ലഭിക്കുമെന്ന പ്രതീക്ഷയും ഇപ്പോൾ കുപ്പിക്കുള്ളിൽ തിളങ്ങുന്നു. 

ഇങ്ങനെ സ്കൂൾ അടയ്ക്കാതെ ബാർ തുറന്ന്, സംസ്കാരത്തെ കുപ്പിയിൽ നിറച്ച്, തെരഞ്ഞെടുപ്പ് ഫണ്ടിനെ ഗ്ലാസിലാക്കി കുടിക്കുന്ന ഭരണകൂടം ലോകത്തിന് മുന്നിൽ കേരളത്തെ ‘നമ്പർ വൺ ലിക്വർ സ്റ്റേറ്റ്’ ആക്കാനുള്ള മഹത്തായ ദൗത്യത്തിലാണ്. അതുകൊണ്ട് നമുക്ക് "ഒന്നായി തുടരാം", ലിക്വർ സ്റ്റേറ്റായി!
-കെ എ സോളമൻ

Monday, 16 February 2026

പ്രായാധിക്യം ബുദ്ധിയെ ബാധിക്കും

#പ്രായാധിക്യം #ബുദ്ധിയെ #ബാധിക്കും
മുൻ കേന്ദ്രമന്ത്രി മണി ശങ്കർ അയ്യർ കേരളത്തെക്കുറിച്ച് നടത്തിയ പ്രസ്താവന രാഷ്ട്രീയ വിലയിരുത്തലിനേക്കാൾ വ്യക്തിപരമായ വികാരപ്രകടനമായാണ് തോന്നുന്നത്.  കേട്ടറിഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പിച്ച് പറയുന്നത് ഗൗരവമുള്ള രാഷ്ട്രീയ നിരീക്ഷണമല്ല, മറിച്ച് ഏകപക്ഷീയമായ പ്രശംസാപരമായ പ്രചാരണമാണ്.  ഈ പി ആർ വർക്കിന് എന്ത് തടഞ്ഞു എന്ന് അയ്യർ വ്യക്തമാക്കിയാൽ ചിത്രം കുറെ കൂടി തെളിഞ്ഞു കിട്ടും.

ഒരു സംസ്ഥാനത്തിന്റെ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ നേരിട്ട് മനസ്സിലാക്കാതെയും ജനങ്ങളുടെ പ്രയാസങ്ങളും വിമർശനങ്ങളും പരിഗണിക്കാതെയും ഇത്തരമൊരു വിധി പ്രസ്താവന  ഒരു മുതിർന്ന നേതാവിൻ്റേതായി വരാൻ പാടില്ലായിരുന്നു. “ഗാന്ധിയൻ സത്യം” എന്ന പേരിൽ അദ്ദേഹം പറഞ്ഞ വാക്കുകളിൽ പിണറായിക്ക് വേണ്ടിയുള്ള രാഷ്ട്രീയ ന്യായീകരണം മാത്രമേയുള്ളൂ.

കോൺഗ്രസ് നേതാക്കളെ വ്യക്തിപരമായി അപമാനിക്കുന്ന പരാമർശങ്ങൾ അയ്യരുടെ രാഷ്ട്രീയ സംസ്കാരത്തെ തന്നെ ചോദ്യം ചെയ്യുന്നു. ശശി തരൂർ ഒന്താണെന്നും, കെ സി വേണുഗോപാൽ റൗഡിയാണെന്നുമുള്ള വിവാദ പരാമർശങ്ങൾ പക്വതയുടെ അടയാളമല്ല. വാക്കുകളുടെ നിയന്ത്രണം നഷ്ടപ്പെട്ട ഇത്തരം നിലപാടുകൾ കൊണ്ട്  ചെറുതാകുന്നത് മറ്റുള്ളവരല്ല ,  സ്വയം തന്നെയാണെന്ന് അയ്യർ മനസ്സിലാക്കിയാൽ കൊള്ളാം.

 കേരളത്തെക്കുറിച്ച് കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ വിധിയെഴുതുന്ന അയ്യരുടെ ഈ നിലപാട്, “പ്രായാധിക്യം ബുദ്ധിയെ ബാധിക്കും” എന്ന പഴമൊഴിയെ സാക്ഷ്യപ്പെടുത്തുന്ന തരത്തിലാണ്. കേരളത്തിൻ്റ യാഥാർത്ഥപ്രശ്നങ്ങള്‍ മനസ്സിലാക്കിയിരിക്കുന്നത് അവിടെ താമസിക്കുന്ന ജനങ്ങളാണ്, അല്ലാതെ ടൂറിസ്റ്റ് പാക്കേജിൽപ്പെട്ടു റിസോർട്ടുകളിൽ പന്തിഭോജനത്തിന് എത്തുന്ന, പല്ലുപോയ, ശോഷിച്ച കുതിരകളല്ല.
- കെ എ സോളമൻ

Sunday, 15 February 2026

ക്രൈം ഫെസ്റ്റിവൽ

#ക്രൈംഫെസ്റ്റിവൽ
ചാനലുകളും പത്രങ്ങളും തുറന്നാൽ കേരളം ഒരു ക്രൈം ഫെസ്റ്റിവൽ നടത്തുകയാണോ എന്നു തോന്നും. വിവാഹ റിസപ്ഷനിൽ കുപ്പിവെള്ളം ചോദിച്ചതിന് പാതിരപ്പള്ളിയിൽ കത്തിക്കുത്ത്, കോഴിക്കോട് ടൗൺ എസ്‌ഐയെ പഴയ കേസുകളിൽ പ്രതിയായ ഒരാൾ കുത്തിപ്പരുക്കേൽപ്പിക്കുന്നു, തിരുവനന്തപുരത്ത്  മാളിനകത്ത് പോലീസ് ഓഫീസറെ ആക്രമിച്ചവർക്ക് പകരം പോലീസ് ഓഫീസർക്കെതിരെ കേസ്.  

ഇതൊക്കെ കേട്ടാൽ  കേരളം നിയമത്തിന്റെ നാടല്ല, കങ്കാരു കോടതി  ആണെന്ന് തോന്നിപ്പോകും. ചെറിയൊരു വാക്കേറ്റം പോലും  നേരെ സംഘർഷത്തിലും കത്തിക്കുത്തിലും അവസാനിക്കുന്നു. കുപ്പിവെള്ളം മുതൽ കുപ്പായം വരെ എല്ലാം ജീവനും മരണവും നിശ്ചയിക്കുന്ന വിഷയങ്ങളായി മാറിയ കാലം. ബാഗിൽ വെടിയുണ്ടയുമായി പണ്ടൊരാൾ നടന്ന പോലെ  എളിയിൽ കത്തിയുമായി നടക്കുന്ന കീലേരിജനം.!

അതേസമയം, ഭരണക്കാർ പോകുന്നത് ഇതൊന്നും വലിയ പ്രശ്നമല്ലെന്ന മട്ടിലാണ്. പോലീസിനു പോലും സുരക്ഷിതത്വമില്ലാത്ത നാടിനെ ക്രമസമാധാനത്തിന്റെ മാതൃക എന്ന് വിശേഷിപ്പിക്കുന്നതിന് അപാരമായ തൊലിക്കട്ടി വേണം. തെരുവിലൂടെ നടന്നു പോകാൻ പേടിക്കുന്ന സാധാരണക്കാരനും, കടമ ചെയ്യാൻ മടിക്കുന്ന പോലീസുകാരനും: ഇവർക്കൊപ്പമാണെപ്പോഴുമെന്ന് കേരള സർക്കാർ !

കുറ്റവാളിക്ക് ധൈര്യവും നിയമം പാലിക്കുന്നവന് ഭയവും ഉള്ള ഈ അവസ്ഥയെ വികസനം എന്ന് വിളിക്കണോ, അതോ ഭരണപരാജയത്തിന്റെ ലൈവ് ടെലികാസ്റ്റ് എന്ന് പറയണോ? കേരളം  പഠിപ്പിക്കുന്നത് പുതിയ പാഠമാണ്:  നീതി ലഭിക്കണമെങ്കിൽ ആദ്യം നാം ജീവിച്ചിരിക്കണം!
-കെ എ സോളമൻ

Saturday, 14 February 2026

പിളർപ്പുൽസവം

#പിളർപ്പുൽസവം
കേരള കോൺഗ്രസ് (എം) എന്ന പാർട്ടിയിൽ ‘പാർട്ടി തീരുമാനിക്കും’ എന്ന വാചകം കേൾക്കുമ്പോൾ തന്നെ ചിരി വരും. പാർട്ടി എന്നാൽ ഒരേ ഒരാൾ, അതായത് പാർട്ടി ചെയർമാൻ. പാർട്ടി ചെയർമാൻ പറയുന്നതാണ് പാർട്ടി ഭരണഘടന. ചെയർമാൻ ഇന്നലെ കെ. എം. മാണി, ഇന്ന് മകൻ ജോസ് കെ. മാണി. 

പക്ഷേ ഈ ചെയർമാൻ കസേരയിൽ ഇരുന്ന് പാലാ ഭൂപടം തുറക്കണമോ വേണ്ടയോ എന്ന് ജോസ് കെ മാണി ചിന്തിക്കുമ്പോൾ മറുവശത്ത് മന്ത്രിക്കസേരയിൽ ഇരുന്ന് കണക്കുകൂട്ടുന്ന മറ്റാരാൾ ഉണ്ട്: റോഷി അഗസ്റ്റിൻ. ജോസ് കെ മാണിയുടെ തോൽവിയിൽ തനിക്ക് കിട്ടിയ മന്ത്രി കസേരയിൽ റോഷി അഗസ്റ്റിൽ ഏറെ സന്തുഷ്ടനാണ്. അത് തുടരണമെങ്കിൽ ചെയർമാൻ വീണ്ടും തോൽക്കണം. അതിനു പറ്റിയ മണ്ഡലം പാലാ തന്നെയെന്ന് റോഷി അഗസ്റ്റിൻ കണക്കുകൂട്ടുന്നു

 ചെയർമാൻ പാലായിൽ തന്നെ മത്സരിക്കും എന്ന് റോഷി പ്രഖ്യാപിക്കുമ്പോൾ, അത് സ്വന്തം മന്ത്രിസ്ഥാനം സംരക്ഷിക്കാനുള്ള ജ്യോതിഷ പ്രവചനമാണെന്ന് വ്യാഖ്യാനിക്കുന്നവരും പാർട്ടിയിലുണ്ട്. ജോസ് മാണി പറയുന്നത് തീരുമാനം പാർട്ടി എടുക്കും എന്നാണ്.  പാർട്ടിതീരുമാനം എടുത്താൽ പോലും റോഷി സമ്മതിക്കുമോ എന്നതാണ് യഥാർത്ഥ പ്രശ്നം..

കേരള കോൺഗ്രസിന്റെ ചരിത്രം തന്നെ ഒരു ജ്യാമിതീയ രീതിയിലാണ്: പിളരുക, വളരുക, വീണ്ടും പിളരുക  എന്നതാണ് ആ രീതി.  ഇപ്പോൾ ജോസ് കെ. മാണിക്ക് മുന്നിലുള്ള മഹത്തായ രാഷ്ട്രീയ പരീക്ഷണം റോഷിയെ സ്നേഹത്തോടെ അയാളുടെ വഴിക്കുവിടുക എന്നതാണ്. അങ്ങനെ ചെയ്താൽ പാർട്ടിക്ക് ആശ്വാസമാകും , ഇല്ലെങ്കിൽ  ശ്വാസംമുട്ടും. അതോടെ  റോഷി മറ്റൊരു കേരള കോൺഗ്രസിൻ്റെ പുതിയ പതിപ്പുമായി രംഗത്തിറങ്ങും. അങ്ങനെ ചരിത്രം ആവർത്തിക്കപ്പെടും.

ജോസ് കെ മാണിക്ക് സ്വന്തം ലോഗോയുമായി പാലയിലോ മറ്റു മണ്ഡലങ്ങളിലോ  വീണ്ടും പരീക്ഷണം നടത്താം. പുകഞ്ഞ കൊള്ളി പുറത്തു തള്ളുന്നത് ലോകത്ത് ആദ്യ സംഭവമല്ല. ഒരുപക്ഷേ ജനം ചോദിക്കുമായിരിക്കും "ഇത് തിരഞ്ഞെടുപ്പാണോ, അതോ കേരള കോൺഗ്രസിന്റെ  പിളർപ്പു മഹോൽസവമോ " എന്ന് ' അത് കാര്യമാക്കാനില്ല.
'കെ എ സോളമൻ

Thursday, 12 February 2026

സാഹചര്യബോധവും വേണം

#സാഹചര്യബോധവും #വേണം.
റോഡിൽ അടിയന്തരമായി വലിയ ട്രാഫിക് ബ്ലോക്ക് ഉണ്ടാകുമ്പോൾ, കാൽനടക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ, വളരെ മിതവേഗത്തിൽ ഒരു ബൈക്ക് ഫുട്പാത്തിലൂടെ നീങ്ങുന്നത് പലർക്കും പ്രായോഗികമായൊരു പരിഹാരമായി തോന്നാം. എന്നാൽ നിയമപരമായി ഫുട്പാത്ത് പൂർണമായും കാൽനടക്കാർക്കായി മാറ്റിവച്ച സ്ഥലമാണ്; അവിടെ ഏതുവാഹനവും കയറ്റുന്നത് നിയമലംഘനമായിത്തന്നെയാണ് കണക്കാക്കപ്പെടുന്നത്. ഈ സാഹചര്യത്തിൽ പ്രശ്നം ബുദ്ധിമുട്ടുണ്ടാക്കിയോ ഇല്ലയോ എന്നതിലുപരി, നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണോ എന്ന ചോദ്യത്തിലേക്കാണ് എത്തുന്നത്. ഒരാൾക്ക് ഇളവ് അനുവദിച്ചാൽ, മറ്റുള്ളവരും അതേ അവകാശവാദം ഉന്നയിക്കാനും അതുവഴി ഫുട്പാത്തിന്റെ സുരക്ഷ തന്നെ നഷ്ടപ്പെടാനും സാധ്യതയുണ്ട്.

 ഈ സാഹചര്യത്തിൽ ബൈക്ക് തടഞ്ഞ സ്ത്രീയുടെ നടപടി മഹാവിപ്ലവമായി ചാനലുകൾ  ഉയർത്തിക്കാട്ടുന്നതും എല്ലാവരും അങ്ങനെ തന്നെ ഇടപെടണം എന്ന തരത്തിൽ പൊതുവായ ആഹ്വാനം നൽകുന്നതും മന്ത്രി നേരിട്ട് അവരെ അഭിനന്ദിക്കുന്നതും അത്ര നിഷ്പക്ഷമല്ല. കാൽനടക്കാർ ഇല്ലാത്ത സാഹചര്യത്തിൽ, മര്യാദയോടെ നീങ്ങിയ ഒരു യാത്രക്കാരനെ തടഞ്ഞത് അനാവശ്യ സംഘർഷത്തിന് ഇടയാക്കിയേക്കാം. ബൈക്ക് യാത്രക്കാരൻ കടുംപിടുത്തക്കാരൻ അല്ലാത്തതുകൊണ്ട് അയാൾ റോഡിലെ ബ്ലോക്കിലേക്ക് വീണ്ടും ഇറങ്ങുകയായിരുന്നു.

ഇവിടെ ശരിയായ സമീപനം വ്യക്തിയെ ശിക്ഷിക്കുന്നതിലല്ല, മറിച്ച് ട്രാഫിക് നിയന്ത്രണ സംവിധാനങ്ങളുടെ അപര്യാപ്തതയെ ചൂണ്ടിക്കാട്ടി അധികാരികൾ പരിഹാരം കാണുന്നതിലായിരിക്കണം. നിയമബോധവും മനുഷ്യസഹജമായ സാഹചര്യബോധവും തമ്മിൽ സന്തുലനം പാലിക്കുമ്പോഴാണ് ഇത്തരം വിഷയങ്ങളിൽ സമൂഹം കൂടുതൽ നീതിപൂർണമായി മുന്നോട്ട് പോകുക. കടുംപിടുത്തമല്ല പ്രായോഗിക സമീപനമാണ് ഒട്ടുമിക്ക കാര്യത്തിലും വേണ്ടത്. ഫുട്പാത്തിൽ അങ്ങോട്ടുമിങ്ങോട്ടും മാറിനിന്ന് ബൈക്ക്  തടഞ്ഞുകൊണ്ടുള്ള ആ സ്ത്രീയുടെ പ്രകടനം  അത്രപന്തിയുള്ളതായി തോന്നിയില്ല. മറ്റുള്ള സ്ത്രീകളെ അത് ആവേശം കൊള്ളിക്കാനും ഇടയില്ല.
-കെ എ സോളമൻ

Wednesday, 11 February 2026

സച്ചിദാനന്ദ കാവ്യം

#സച്ചിദാനന്ദകാവ്യം
കേരളത്തിലെ ഭരണവും തുടർഭരണവും ഇനി ജനങ്ങൾ അല്ല, കവികളും അക്കാദമി ചെയർമാന്മാരും ചേർന്ന് തീരുമാനിക്കുന്ന കാലം വന്നിരിക്കുന്നു എന്ന തോന്നലാണ് കെ. സച്ചിദാനന്ദന്റെ പുതിയ രാഷ്ട്രീയ കവിത കേൾക്കുമ്പോൾ ഉണ്ടാകുന്നത്. “മുന്നണികൾ മാറി ഭരിക്കണം” എന്ന മഹത്തായ കണ്ടെത്തൽ ഇരു മുന്നണികളും ചേർന്ന് സംസ്ഥാനത്തെ കടത്തിൽ മുക്കി, യുവാക്കളെ വിമാനത്താവളത്തിലേക്ക് കയറ്റിവിട്ട്, സർവകലാശാലകളെ സമരവേദികളാക്കി മാറ്റിയ ശേഷമാണ് അദ്ദേഹത്തിന് ബോധ്യമായത് എന്നതാണ് ഇതിലെ സാഹിത്യരസം.

ഒന്നര ലക്ഷം രൂപ എന്ന പൊതുക്കടം ഓരോ കുഞ്ഞിന്റെയും തോളിൽ കെട്ടിവെച്ചവരോട് ഇതെല്ലാം ആരുണ്ടാക്കിയ ദുരന്തമാണെന്ന് ചോദിക്കാതെ, ജനാധിപത്യത്തിൽ മാറിമാറി ഭരിക്കണം എന്ന പൊതുവാചകം പറയുന്നത് കാലാവസ്ഥ റിപ്പോർട്ട് പോലെ സുരക്ഷിതവും ഉത്തരവാദിത്വമില്ലാത്തതുമായ നിലപാടായി മാറുന്നു.

ഇതിലും രസകരം, കേരളത്തിൽ യഥാർത്ഥത്തിൽ എ-ടീമും ബി-ടീമുമെന്ന പോലെ അഭിനയിച്ച രണ്ടു മുന്നണികൾ ചേർന്ന് സൃഷ്ടിച്ച ‘ഇണ്ടി സഖ്യ ഭരണസംസ്കാരം’ കണ്ടില്ലെന്ന മട്ടിലാണ് ഈ ഉപദേശം. പ്രതിപക്ഷം ഭരണപക്ഷത്തിന് കൈകൊടുക്കുകയും, സമരം സമവാക്യമായി തീരുകയും, പിൻവാതിൽ നിയമനം പൊതുനയം ആകുകയും ചെയ്ത കാലത്ത് “മാറിമാറി ഭരിച്ചാൽ നാട് രക്ഷപ്പെടും” എന്ന വാചകം ഒരു കവിതയല്ല, രാഷ്ട്രീയ കോമഡിയാണ്. 

ഒഴുക്ക് ഏതു ദിശയിലേക്കെന്ന് തിരിച്ചറിഞ്ഞ് അതേ ഒഴുക്കിൽ ഒഴുകുന്ന ചില സാംസ്കാരിക ശബ്ദങ്ങൾ പറയുന്ന ഇത്തരം ഉപദേശങ്ങൾ, ജനങ്ങളുടെ യാഥാർത്ഥ്യ ദുരിതങ്ങളെ സ്പർശിക്കാതെ വേദിയിലെ മൈക്കിൽ മാത്രം മുഴങ്ങുന്ന പ്രതിധ്വനികളായി മാറുകയാണ്. സച്ചിദാനന്ദകാവ്യം ഇവിടെ ആരുടെയും തലവേദന മാറ്റുന്ന ലേപനം അല്ല
- കെ എ സോളമൻ

സമരം സീസൺ രണ്ട്

#സമരം #സീസൺരണ്ട്
ഇത് കേരള സർവകലാശാലയുടെ “സമരം സീസൺ 2” ആണെങ്കിൽ, സർക്കാരിന്റെ പ്രതികരണം “നിശ്ശബ്ദത സീസൺ ഫൈനൽ” തന്നെയാണ്. എസ്എഫ്ഐ എന്ന വിദ്യാർത്ഥി സംഘടന കേരളസർവകലാശാല രജിസ്ട്രാർ ഓഫിസ് തകർക്കുമ്പോൾ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ധ്യാനമുദ്രയിൽ.  ഗവർണറുടെ കണ്ണ് തുറക്കുന്നതുവരെ സമരക്കാരെ നേരിടാതെ കാത്തുനിൽക്കുന്ന കേരള പോലീസിന്റെ അവസ്ഥ അതിദയനീയം

ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന പിണറായിക്ക് ഒരു പോലീസ്, കേരളഗവർണർക്കു മറ്റൊരു പോലീസ്. ഇതു  ഭരണഘടനാ പരീക്ഷണമാണോ അതോ പുതിയ പാഠ്യപദ്ധതിയിലുളള “രണ്ട് അധികാരങ്ങൾ, ഒരു നിയമം” എന്ന കൈപുസ്തകത്തിന്റെ തലക്കെട്ടാണോ ?. ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബ് എന്ന് സർക്കാർ വിളിക്കുന്ന കേരള സർവകലാശാലയിൽ വിദേശ വിദ്യാർത്ഥികളെ ആകർഷിക്കാൻ  ബ്രോഷറിൽ ബാരിക്കേഡ്, ജലപീരങ്കി, ലാത്തി എന്നിവയുടെ  ചിത്രം കൊടുത്താൽ വളരെ ഉചിതമായിരിക്കും 

 പതിവായി എസ്എഫ്ഐ കോലാഹലം തുടങ്ങുമ്പോൾ ഭരതനാട്ട്യത്തിന്റെ മുദ്രയും വായുവിലേക്കു എറിയുന്ന പഞ്ചുമായി എത്തുന്ന ഉന്നത വിദ്യാഭ്യാസ മന്ത്രിണി എവിടെയാണ്? അവരും മുഖ്യമന്ത്രിയെ പോലെ ധ്യാനമുദ്രയിൽ തന്നെ? സമരം നടക്കുമ്പോൾ മന്ത്രിയുടെ നിസംഗത ഒരു അക്കാദമിക് പരീക്ഷണമായി മാറിയിരിക്കുന്നു. പ്രതിഷേധത്തെ അവഗണിച്ചാൽ അത് സ്വയം അവസാനിക്കുമെന്ന സിദ്ധാന്തം ആരുടെ തലയിലാണ് ഉദിച്ചത് ?

രാഷ്ട്രീയ അതിപ്രസരത്തിൽ കുടുങ്ങിയ കുറച്ച് വിദ്യാർത്ഥികൾ സർവകലാശാലയെ ബന്ദിയാക്കുമ്പോൾ സർക്കാർ കാണിക്കുന്ന അലംഭാവം ഇവിടെ ഒരു സർക്കാരുണ്ടോ എന്ന ചോദ്യം ആവർത്തിക്കുന്നു. എല്ലാം കണ്ടുകൊണ്ടിരിക്കാം, ഒരു അക്രമവും തടയില്ല എന്ന നയമാണ് സർക്കാരിനെങ്കിൽ കേരള സർവകലാശാല പഠനകേന്ദ്രമല്ല, സ്ഥിരം സമരകേന്ദ്രം എന്ന ബോർഡ് വെക്കുന്നതാകും അഭികാമ്യം.
-കെ എ സോളമൻ

Sunday, 8 February 2026

ന്യൂ ഇന്നിംഗ്സ് പദ്ധതി

#ന്യൂഇന്നിംഗ്സ് #പദ്ധതി
ഇക്കൊല്ലത്തെ ബജറ്റിലല്ല, കഴിഞ്ഞ കൊല്ലത്തെ കേരള ബജറ്റിലാണ് സർക്കാർ മുതിർന്ന പൗരന്മാർക്കായി “ന്യൂ ഇന്നിംഗ്സ്” എന്ന മഹത്തായ പദ്ധതി പ്രഖ്യാപിച്ചത്. മുതിർന്ന പൗരന്മാരെ സജീവമായ സാമൂഹിക-സാംസ്‌കാരിക-ആരോഗ്യ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തുക എന്ന ഉന്നത ലക്ഷ്യത്തോടെ അവതരിപ്പിച്ചതാണ് ഈ പദ്ധതി. കേൾക്കുമ്പോൾ തന്നെ ഒരു ദേശീയ അവാർഡ് നേടിയ സിനിമയുടെ പേരുപോലെ തോന്നിയിരുന്നു. പക്ഷേ ഒന്നു സംഭവിച്ചില്ല

 പദ്ധതിയുടെ നടത്തിപ്പിനായി അഞ്ച് കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി അന്ന് അഭിമാനത്തോടെ അറിയിച്ചിരുന്നു. എന്നാൽ ബജറ്റ് പ്രസംഗം അവസാനിച്ചതോടെ, ഈ “ന്യൂ ഇന്നിംഗ്സ്” യഥാർത്ഥത്തിൽ ആരുടെ ഇന്നിംഗ്സാണെന്ന കാര്യത്തിൽ സർക്കാരിന് തന്നെ സംശയം തോന്നിയതുപോലെ. മുതിർന്ന പൗരന്മാർക്ക് നേരിട്ട് ലഭിക്കുന്ന ധനസഹായമോ പുതിയ പെൻഷനോ പോലുള്ള കൃത്യമായ ആനുകൂല്യങ്ങൾ ഒന്നും തന്നെ വ്യക്തമായി പ്രഖ്യാപിക്കപ്പെട്ടില്ല.

ആശയതലത്തിൽ ഇത് “ആക്റ്റീവ് ഏജിംഗ്” എന്ന മഹത്തായ തത്വചിന്തയെ മുൻനിർത്തിയുള്ള ഒരു ക്ഷേമ-പുനരധിവാസ പദ്ധതിയായി അറിയപ്പെട്ടു. എന്നാൽ കേരളത്തിലെ ബജറ്റ് ചരിത്രം പഠിച്ചാൽ മനസ്സിലാകും – ചില പദ്ധതികൾ നടപ്പാക്കാനല്ല, വെറും കയ്യടി ആശയങ്ങളായി പ്രഖ്യാപിക്കാനാണ് ഉണ്ടാക്കുന്നത്. അതിന്റെ ഒരു വ്യക്തമായ  ഉദാഹരണമാണ് “ന്യൂ ഇന്നിംഗ്സ്”.

ലഭ്യമായ വിവരങ്ങൾ പ്രകാരം, പദ്ധതിയുടെ മാർഗനിർദേശങ്ങളോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെയുള്ള പ്രവർത്തന ഘടനയോ പൂർണ്ണമായി രൂപം കൊണ്ടിട്ടില്ല. അതിനാൽ തന്നെ സാധാരണ മുതിർന്ന പൗരന്മാർക്ക് ഈ പദ്ധതിയുടെ പേരിൽ നേരിട്ട് അനുഭവിക്കാവുന്ന ഒരു സേവനവും ലഭിച്ചിട്ടില്ല. പ്രത്യേക ആരോഗ്യസേവനം - ഇല്ല. തൊഴിൽ അവസരം -ഇല്ല. മാസാന്ത സഹായം -ഇല്ല. പരിശീലന പരിപാടികൾ. ഇല്ല. വിനോദമാർഗങ്ങൾ -അതും ഇല്ല. ചുരുക്കത്തിൽ പറഞ്ഞാൽ, “ന്യൂ ഇന്നിംഗ്സ്” എന്ന പേര് മാത്രം, ഇന്നിംഗ്സ് ആരംഭിച്ചിട്ടില്ല.

ഇപ്പോൾ ഈ പദ്ധതിയുടെ അവസ്ഥ തിരുനക്കര വള്ളത്തിന്റെ അവസ്ഥയാണ് -കിടന്നെടുത്ത് തന്നെയാണ് ഇപ്പോഴും കിടപ്പ്. പ്രഖ്യാപന ഘട്ടത്തിൽ നിന്നു ഒരിഞ്ചു പോലും മുന്നോട്ട് പോകാതെ, മുതിർന്ന പൗരന്മാർക്ക് യാതൊരു പ്രായോഗിക നേട്ടവും നൽകാതെ “ന്യൂ ഇന്നിംഗ്സ്” ശാന്തമായി വിശ്രമിക്കുകയാണ്. 

നിലവിലെ മന്ത്രിയും മുൻ ധനമന്ത്രിയും ബജറ്റിലൂടെ പ്രഖ്യാപിച്ചിട്ടുള്ള ഒട്ടുമിക്ക പദ്ധതികളുടെയും ഗതി ഇതുതന്നെ: നടപ്പിലാക്കാൻ വേണ്ടിയല്ല, വാർത്താപ്രാധാന്യത്തിനുവേണ്ടി മാത്രം കുറെ പദ്ധതികൾ!
കെ. എ. സോളമൻ

Saturday, 7 February 2026

ജനം ആഗ്രഹിക്കുന്നത്

#ജനം #ആഗ്രഹിക്കുന്നത്
എംപി സ്ഥാനത്ത് തുടരുമ്പോൾ തന്നെ എംഎൽഎ സ്ഥാനാർത്ഥിയാകാനുള്ള മോഹം പ്രകടിപ്പിക്കുന്നത് രാഷ്ട്രീയ മര്യാദയ്ക്കു നേരെയുള്ള തുറന്ന അവഹേളനമാണ്. 

പാർലമെന്റിലേക്ക് തിരഞ്ഞെടുത്ത ജനപ്രതിനിധിക്ക് നിശ്ചിത കാലാവധി നൽകിയിരിക്കുന്നത് രാജ്യതല വിഷയങ്ങളിൽ ഇടപെടാനും മണ്ഡലത്തിന്റെ ശബ്ദമാകാനും വേണ്ടിയാണ്. കേരളത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട എംപിമാർക്ക് ഇനിയും മൂന്നുവർഷം കാലാവധിയുണ്ട്. ആ കാലാവധി പൂർണമാക്കാതെ അധികാരലാഭം പ്രതീക്ഷിച്ച് മറ്റൊരു പദവിയിലേക്ക് ചാടാൻ ശ്രമിക്കുന്നത് ജനവിധിയെ അവഹേളിക്കുന്ന പ്രവണതയാണ്.

മന്ത്രിയായാൽ നേട്ടേമേറെ എന്ന കണക്കുകൂട്ടലാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിലെന്നത് ദൗർഭാഗ്യകരമാണ്. രാഷ്ട്രീയം സേവനമല്ല, ലാഭമാണെന്ന ധാരണ ശക്തിപ്പെടുമ്പോൾ ജനാധിപത്യത്തിന്റെ മൂല്യങ്ങളാണ് ചവിട്ടിയരക്കപ്പെടുന്നത്. 
ആയതിനാൽ എംപിമാരുടെ എംഎൽഎ സ്ഥാനാർത്ഥി മോഹം ശക്തമായി ചോദ്യം ചെയ്യപ്പെടണം. മത്സരിക്കണമെങ്കിൽ ആദ്യം എംപി സ്ഥാനം രാജിവെക്കുക എന്നത് ഒരു നൈതികവും നിയമപരവുമായ മാനദണ്ഡമാകണം. അല്ലാതെ രണ്ടും പിടിക്കാം എന്ന സമീപനം അനുവദിച്ചാൽ അവസരവാദ മാകും.

ജനങ്ങൾ നൽകിയ ഉത്തരവാദിത്വം പൂർത്തീക്കരിക്കാതെ മന്ത്രി സ്ഥാനം ലക്ഷ്യം വെച്ച് ഓടുന്ന നേതാക്കളെ ജനാധിപത്യം ഒരിക്കലും മഹത്വപ്പെടുത്തരുത്. തിരഞ്ഞെടുക്കപ്പെട്ട സ്ഥാനത്തിൻ്റെ സേവന കാലാവധി പൂർത്തിയാക്കാതെ മറ്റൊരു മത്സരത്തിന് ഇറങ്ങാൻ നേതാക്കളെ അനുവദിക്കാത്ത രീതിയിലുള്ള നിയമനിർമാണം രാജ്യത്ത് ഉണ്ടാകണം

ജനങ്ങളുടെ ആഗ്രഹം വ്യക്തമാണ്, പദവികൾ മാറ്റിമാറ്റി കളിക്കുന്ന രാഷ്ട്രീയക്കാരല്ല, നൽകിയ ചുമതല നിഷ്ഠയോടെ നിർവഹിക്കുന്ന പ്രതിനിധികളെയാണ് കേരളത്തിനും രാജ്യത്തിനും ആവശ്യം.
-കെ എ സോളമൻ

Thursday, 5 February 2026

സാരിയും ചുരിദാറും

#സാരിയും #ചുരിദാറും
അധ്യാപികമാരുടെ വസ്ത്രധാരണം അവരുടെ തൊഴിൽസൗകര്യത്തെയും പ്രവർത്തനക്ഷമതയെയും മുൻനിർത്തിയാകണം തീരുമാനിക്കപ്പെടേണ്ടത്. ക്ലാസ് മുറിയിലേയ്ക്ക് മാത്രമല്ല, ലാബ് പ്രവർത്തനങ്ങൾ, കായിക പ്രവർത്തനങ്ങൾ, സ്കൂൾ പരിപാടികൾ തുടങ്ങിയ വൈവിധ്യമാർന്ന ഉത്തരവാദിത്വങ്ങൾ നിർവഹിക്കേണ്ട അധ്യാപികമാർക്ക് ചുരിദാർ കൂടുതൽ പ്രായോഗികവും സൗകര്യപ്രദവുമാണ്.

ഒരു അധ്യാപികയുടെ യോഗ്യതയും അച്ചടക്കവും അവൾ ധരിക്കുന്ന വസ്ത്രത്തിന്റെ രൂപത്തിലൂടെ അളക്കുന്നത് ഒരു പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല. വസ്ത്രധാരണം വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന ഭരണഘടനാപരമായ മൂല്യത്തെ മാനിച്ചുകൊണ്ട്, ജോലിക്ക് തടസ്സമാകാത്തതും മാന്യവുമായ വസ്ത്രം തെരഞ്ഞെടുക്കാൻ അധ്യാപികമാർക്ക് അവകാശമുണ്ട്. 

ചുരിദാർ ധരിച്ചെത്തിയ പ്രധാനാദ്ധ്യാപികയെ സ്‌കൂളിൽ പ്രവേശിപ്പിക്കാതെ, കൊട്ടാരക്കര നെടുവത്തൂർ ഈശ്വരവിലാസം സ്‌കൂളിൻ്റെ മാനേജരുടെ നിർദ്ദേശപ്രകാരം  സെക്യൂരിറ്റി ജീവനക്കാരൻ തടഞ്ഞ നടപടി അതിരുകടന്നതാണ്. പ്രധാന അധ്യാപികയെക്കാൾ അധികാരം ഒരു സ്കൂൾ ഗേറ്റ് കീപ്പറിന് കിട്ടുന്നത് എങ്ങനെയാണ്? ഗുണ്ടകളാണോ സ്കൂൾ നടത്തിക്കൊണ്ടുപോകുന്നത്? നമ്പർ വൺ കേരളത്തിനു മാത്രം ആഹ്ളാദിക്കാവുന്ന സംഭവം!

ചുരിദാർ ധരിച്ചതിന്റെ പേരിൽ ഒരു അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിക്കാതിരുന്നത് സ്ത്രീകളുടെ സ്വാതന്ത്ര്യത്തെയും തൊഴിൽമാനത്തെയും ചോദ്യം ചെയ്യുന്ന നടപടിയാണ്. വിദ്യാഭ്യാസ- സ്ഥാപനങ്ങളിൽ അച്ചടക്കവും മര്യാദയും പാലിക്കേണ്ടത് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കടമയാണ്; എന്നാൽ അതിന്റെ പേരിൽ അനാവശ്യമായ വസ്ത്രചട്ടങ്ങൾ മാനേജർമാർ  അടിച്ചേൽപ്പിക്കുന്നത് അധികാരദുരുപയോഗമാണ്,  ധിക്കാരമാണ്.

ഇത്തരം അവിവേകപരമായ തീരുമാനങ്ങൾ എടുക്കുന്ന എല്ലാ സ്കൂൾ - കോളജ് മാനേജ്മെറ്റുകളെയും അവരുടെ യഥാർത്ഥ ഉത്തരവാദിത്വം എന്തെന്ന് ബോധ്യപ്പെടുത്തേണ്ടത് സർക്കാരിന്റെയും സമൂഹത്തിന്റെയും ബാധ്യതയാണ്.
കെ എ സോളമൻ

Tuesday, 3 February 2026

മാനുഷിക മാനം

#മാനുഷിക_മാനം
രാജ്യസഭയുടെ മേശപ്പുറത്ത് തൻ്റെ കൃത്രിമ കാലുകൾ വച്ചുകൊണ്ട് സദാനന്ദൻ മാസ്റ്റർ നടത്തിയ പ്രസംഗം ഒരു നാടകീയ സ്റ്റണ്ടല്ല, മറിച്ച് ശക്തമായ  ധാർമ്മിക പ്രസ്താവനയായിരുന്നു. രാഷ്ട്രീയ അക്രമത്തിൽ വ്യക്തിപരമായുണ്ടായ നഷ്ടത്തെ കുറിച്ചുള്ള  നിശബ്ദവും എന്നാൽ വാചാലവുമായ ഓർമ്മപ്പെടുത്തലായിരുന്നു അത്. പ്രത്യയശാസ്ത്രത്തിന്റെ പേരിൽ അദ്ദേഹം സഹിച്ച വേദനയുടെ സാക്ഷ്യവും അതിൽ ഉണ്ടായിരുന്നു. പാർലമെന്റ് വെറും നടപടിക്രമങ്ങളുടെ ഒരു ഹാളല്ല; അത് സത്യത്തിനും മനസ്സാക്ഷിക്കും ജീവിതാനുഭവം പങ്കുവെക്കുന്നതിനും വേണ്ടിയുള്ള ഒരു വേദി കൂടിയാണ്.

അസഹിഷ്ണുത ക്രൂരതയായി മാറുമ്പോൾ ജനാധിപത്യത്തിന്റെ ദുർബലതയെ അടിവരയിടാൻ മാസ്റ്റർ ശ്രമിച്ചു. അത്തരമൊരു പ്രവൃത്തിക്ക് സഹാനുഭൂതിയും പ്രതിഫലനവും ആവശ്യമാണ്. അടയാളങ്ങളിലൂടെ സംസാരിക്കുന്ന ഒരു ഇരയുടെ വേദന ജനാധിപത്യത്തിന് ഉൾക്കൊള്ളാൻ കഴിയുന്നില്ലെങ്കിൽ, അത് ഒരു ജീവനുള്ള ധാർമ്മിക സ്ഥാപനമായി മാറുന്നതിനുപകരം  ശൂന്യമായ ആചാരമായി മാറാനുള്ള സാധ്യതയുണ്ട്.

 പോയിന്റ്ഓഫ് ഓർഡർ ആയി ഇടുങ്ങിയ രീതിയിൽ രൂപപ്പെടുത്തിയ ജോൺ ബ്രിട്ടാസിന്റെ എതിർപ്പ് നിർവികാരവും ഒഴിഞ്ഞുമാറുന്നതുമായി തോന്നി. മാസ്റ്ററുടെ ആരോപണത്തിന്റെയും രാഷ്ട്രീയ അക്രമ പ്രശ്നത്തിന്റെയും സാരാംശത്തിൽ ഇടപെടുന്നതിനുപകരം, നടപടിക്രമപരമായ ഔപചാരികതയ്ക്ക് പിന്നിൽ ഒളിക്കാൻ അദ്ദേഹം തീരുമാനിച്ചു.  പാർലമെന്ററി മാന്യതയെ പ്രതിരോധിക്കുക എന്നതല്ല ഈ പ്രതികരണം, മറിച്ച് അസ്വസ്ഥമായ ഒരു വിവരണത്തെ നിശബ്ദമാക്കാനുള്ള  ശ്രമമായി തോന്നി. 

വിരോധാഭാസമെന്നു പറയട്ടെ, മുൻകാലങ്ങളിൽ പ്രതിപക്ഷ ബെഞ്ചുകൾ പലപ്പോഴും തടസ്സപ്പെടുത്തലുകളും പ്ലക്കാർഡുകളും അനുവദിക്കുമ്പോൾ, നിയമങ്ങൾ തിരഞ്ഞെടുത്ത് പ്രയോഗിക്കുന്നത് അസ്വസ്ഥത ഉളവാക്കുന്ന ഇരട്ടത്താപ്പാണ് തുറന്നുകാട്ടുന്നത്. പ്രതീകാത്മക പ്രതിഷേധത്തെ അടിച്ചമർത്തുന്നതിലല്ല, മറിച്ച് വേദനാജനകമായ സത്യങ്ങളെ തുറന്ന മനസ്സോടെയും വിനയത്തോടെയും നേരിടുന്നതിലാണ് യഥാർത്ഥ ജനാധിപത്യ മനോഭാവം. 

ആ അർത്ഥത്തിൽ, ബ്രിട്ടാസിന്റെ പ്രതികരണം സഭയുടെ അന്തസ്സിനെ ഇകഴ്ത്തി.  അതേസമയം മാസ്റ്ററുടെ പ്രസംഗം രാഷ്ട്രീയത്തിന്റെ മാനുഷിക മാനത്തെ ഉറപ്പിക്കുകയായിരുന്നു.
- കെ എ സോളമൻ

Monday, 2 February 2026

മഞ്ഞക്കുറ്റിയും അതിവേഗ ദുരിതവും

#മഞ്ഞക്കുറ്റിയും #അതിവേഗദുരിതവും
കേരളത്തിലെ സാധാരണക്കാരന്റെ പുരയിടങ്ങളിലേക്ക് അതിക്രമിച്ച് കയറിയ മഞ്ഞക്കുറ്റികൾ വെറും സർവേ കല്ലുകളായിരുന്നില്ല. ജനങ്ങളുടെ ഉറക്കം കെടുത്താൻ വന്ന സാക്ഷാൽ യമരാജന്റെ അടയാളങ്ങളായിരുന്നു അവ.

അതിരാവിലെ അടുക്കളവാതിൽ തുറക്കുമ്പോൾ ചാണകം മെഴുകിയ തറയിലോ, പൂമുഖത്തെ തുളസിത്തറയ്ക്കരികിലോ ഒരു മഞ്ഞക്കുറ്റി മുളച്ചു നിൽക്കുന്നത് കണ്ട വീട്ടുകാരന്റെ അവസ്ഥ ചിന്തിച്ചാൽ മതി.
പണ്ട് ആരെങ്കിലും ചതിച്ചാൽ “നിൻ്റെ തറവാട് കുറ്റിയും പറിച്ചേ പോകൂ” എന്ന് ശപിക്കുമായിരുന്നു. ആ ശാപം കെ-റെയിലിന്റെ രൂപത്തിൽ സർക്കാർ നേരിട്ട് നടപ്പാക്കിയ പ്രതീതിയായിരുന്നു അന്ന്.

ഈ മഞ്ഞക്കുറ്റികൾ വരുത്തിയ ‘വികസനങ്ങൾ’ അനവധിയാണ്. കുറ്റി അടിക്കാൻ വരുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ നൂറുകണക്കിന് പോലീസുകാർ എത്തുന്നതോടെ, പാവം വീട്ടുകാരൻ സ്വന്തം പറമ്പിൽ പോലും ‘അറസ്റ്റിന്റെ’ ഭയത്തോടെ നിൽക്കേണ്ട അവസ്ഥയായി.

മഞ്ഞക്കുറ്റി കണ്ടാൽ ബാങ്കുകൾക്കും അലർജിയാണ്. അതോടെ മകളുടെ കല്യാണവും വീടുപണിയും സ്വാഭാവികമായും നിലച്ചു.
കിടപ്പുമുറിയിലും അടുക്കളയിലും വരെ വികസനം എത്തിയ ഏക പദ്ധതിയായിരുന്നു കെ-റെയിൽ. ചോറും കറിയും വെക്കുന്നതിനിടയിൽ പുകയടുപ്പിന് സമീപം ഒരു മഞ്ഞക്കുറ്റി കണ്ടതിന്റെ ‘ത്രില്ല്’ വേറെ തന്നെയായിരുന്നു. ആ വേഗവികസനം ജനങ്ങളെ വേഗത്തിൽ തന്നെ തളർത്തിക്കളഞ്ഞു.

കെ-റെയിൽ പദ്ധതി ഉപേക്ഷിക്കപ്പെട്ട മട്ടാണെങ്കിലും, മഞ്ഞക്കുറ്റികൾക്ക് സർക്കാർ ഇന്നും സംരക്ഷണം നൽകുന്നു. അതിന് കാരണം ഇല്ലാതില്ല.

ഒന്നിന് 5000 രൂപ വീതം മുടക്കി മണ്ണിൽ കുത്തിയ ഈ മഞ്ഞക്കുറ്റികൾ ആദ്യം ജനങ്ങളെ ദ്രോഹിച്ചത് “ഇതാ വികസനം വരുന്നു” എന്ന പേരിലായിരുന്നു.
കണ്ണൂരിൽ നിന്ന് അപ്പക്കുട്ടയുമായി കൊച്ചിയിലെത്തി അപ്പം വിറ്റ് ലാഭമുണ്ടാക്കി അന്നുതന്നെ വീട്ടിലെത്തി വിശ്രമിക്കുന്ന വികസനമാണ് ആദ്യ സ്വപ്നം. 

വയലും പറമ്പും വീടും കടന്നുപോകുന്ന വഴി വരച്ചിട്ട്, ഒരു കുന്തംപോലെ കുത്തിനിർത്തിയ ഈ കുറ്റികൾ ജനങ്ങളുടെ മനസ്സിൽ കുത്തിയത് അതികഠിനമായാണ്. “ഭൂമി പോകുമോ? വീട് പോകുമോ? കേസ് വരുമോ?” എന്ന പേടിയിൽ ഉറക്കം നഷ്ടപ്പെട്ട അനവധി ആളുകൾ. മുടിക്കു പിടിച്ചു വലിച്ചിഴക്കപ്പെട്ട ഒരു കൂട്ടം. സ്ത്രീകൾ.

ഈ കുറ്റികൾ നീക്കം ചെയ്യാതെ നിലനിർത്തുന്നതിന് പിന്നിൽ ഒരു തെരഞ്ഞെടുപ്പ് തന്ത്രമുണ്ടെന്ന സംശയം ശക്തമാണ്. ഭരണത്തിന്റെ അന്ത്യനാളുകളിൽ ഊർദ്ധ്വൻ വലിക്കുന്ന സർക്കാർ കണ്ടെത്തിയ പുതിയ വികസനമന്ത്രമാണ് ആർ.ആർ.ടി.എസ്-  റാപ്പിഡ് റീജിയണൽ ട്രാൻസിറ്റ് സിസ്റ്റം.
റെയിൽവേ ലൈൻ തന്നെ; അതിനും കുറ്റികൾ വേണം. പഴയ കുറ്റികൾ വീണ്ടും ഉപയോഗിക്കാം. പഴയ കുറ്റി ഒന്നിൻ്റെ 5000-നൊപ്പം പുതിയൊരു 5000 കൂടി കണക്കിൽ കൂട്ടാം. ലാഭം ഇരട്ടിയാകും.

സർക്കാരിന് സമയവും പണവും സ്വന്തമായി ഇല്ലാത്തതിനാൽ, തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തലേദിവസം കെ-റെയിൽ കേസുകൾ പിൻവലിച്ച് ജനങ്ങളുടെ സിംപതി നേടാം. അങ്ങനെ വോട്ട് ബാങ്ക് വിപുലപ്പെടുത്തുകയും ചെയ്യാം.

മണ്ണിൽ കുത്തിയ മഞ്ഞക്കുറ്റികൾ വെറും കല്ലുകൾ ആയിരുന്നില്ല, അവ ഭരണകൂടത്തിന്റെ ധാർഷ്ട്യത്തിന്റെയും, സാധാരണക്കാരന്റെ നെഞ്ചിലേറ്റ മുറിവുകളുടെയും പ്രതികങ്ങളാണ്. ഇവയോട് ജനം എങ്ങനെ പ്രതികരിക്കും എന്ന് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കാണാം
- കെ എ സോളമൻ

Sunday, 1 February 2026

സിലബസ് ചുരുക്കുമ്പോൾ

#സിലബസ് #ചുരുക്കുമ്പോൾ
പത്താം ക്ലാസ് സിലബസ് 25 ശതമാനം കുറയ്ക്കും എന്ന വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയുടെ  പ്രഖ്യാപനം കേട്ടാൽ ആദ്യം തോന്നുക ഇതൊരു അക്കൗണ്ടിങ് പരീക്ഷയാണോ എന്നതാണ്. ഉള്ളടക്കം അതേപോലെ തന്നെ, പക്ഷേ വലുപ്പം 25 ശതമാനം കുറയും. ഇത് എങ്ങനെയാണെന്ന് അറിയാൻ ഗണിതശാസ്ത്രജ്ഞൻ പൈതഗോറസിനെ തന്നെ വീണ്ടും വിളിച്ചുവരുത്തേണ്ടിവരും. 

സിലബസ് ചുരുക്കൽ കരിക്കുലം കമ്മിറ്റി അംഗീകരിച്ചുവെന്ന് മന്ത്രി പറയുന്നു; പക്ഷേ കമ്മിറ്റി തന്നെ ഇത് അറിഞ്ഞിട്ടില്ലെന്ന വാർത്ത പുറത്തുവരുമ്പോൾ, വിദ്യാഭ്യാസ വകുപ്പ് ഒരു കുറിപ്പ് കൈമാറ്റ വകുപ്പായി’ മാറിയതാണോ എന്ന സംശയം സ്വാഭാവികം. അടുത്ത മേയിൽ പുതിയ സർക്കാർ വരും, പുതിയ മന്ത്രി വരും എന്നുറപ്പുള്ളപ്പോൾ, ഇത്തരമൊരു ദീർഘകാല മാറ്റം പ്രഖ്യാപിക്കുന്നത് “ഞാൻ പോകും മുമ്പ് ഒരു അടയാളം ഇരിക്കട്ടെ " എന്ന മന്ത്രിയുടെ മാനസികാവസ്ഥയല്ലേ? 

സിലബസ് രൂപപ്പെടുത്തുന്നത് ദേശീയ തലത്തിലുള്ള ഘടനയും മറ്റ് സംസ്ഥാനങ്ങളുമായുള്ള ഏകോപനവും കണക്കിലെടുത്താണെന്ന അടിസ്ഥാന ബോധം പോലും ഈ പ്രഖ്യാപനത്തിൽ കാണുന്നില്ല.  സിലബസ് കൂടുതലാണെന്ന് കുട്ടികൾ പരാതി പറഞ്ഞു എന്നതുകൊണ്ട് സിലബസ് കുറച്ചുവെന്ന മന്ത്രിയുടെ വിശദീകരണം കേട്ടാൽ, നാളെ ഒന്നാം ക്ലാസ് കുട്ടികൾ അക്ഷരം ബുദ്ധിമുട്ടാണ്, ചിത്രങ്ങൾ മതി എന്ന് പറഞ്ഞാൽ അക്ഷരമാല തന്നെ ഉപക്ഷിക്കുമോ? എം.ബി.ബി.എസ്. വിദ്യാർത്ഥികൾ അനാട്ടമിക്ക് നീളക്കൂടുതൽ ആണെന്നു പറഞ്ഞാൽ ഹൃദയം വേണ്ട
 ശ്വാസകോശം മാത്രം പഠിച്ചാൽ മതിയെന്നു നിർദ്ദേശിക്കുമോ? 

വിദ്യാഭ്യാസം ശാസ്ത്രീയ ആസൂത്രണത്തിലൂടെ മുന്നോട്ടുപോകേണ്ട വിഷയമാണ്, ജനപ്രിയതയുടെ വോട്ടെടുപ്പ് നടത്തേണ്ട കാര്യമല്ല. സിലബസ് കുറച്ചാൽ ബുദ്ധിമുട്ട് കുറയും എന്ന ലോജിക് സ്വീകരിച്ചാൽ, നാളെ പരീക്ഷ തന്നെ ഒഴിവാക്കിയാൽ  വലിയ ആശ്വാസമാവില്ലേ?

ബോധമുള്ള ആരുമില്ലേ വിദ്യാഭ്യാസ വകുപ്പിൽ എന്ന ചോദ്യം,  പാഠപുസ്തകത്തിലെ  ഒരു ചോദ്യമായി തന്നെ ഉൾപ്പെടുത്തേണ്ടതായിരിക്കുന്നു.
- കെ എ സോളമൻ