#മഞ്ഞക്കുറ്റിയും #അതിവേഗദുരിതവും
കേരളത്തിലെ സാധാരണക്കാരന്റെ പുരയിടങ്ങളിലേക്ക് അതിക്രമിച്ച് കയറിയ മഞ്ഞക്കുറ്റികൾ വെറും സർവേ കല്ലുകളായിരുന്നില്ല. ജനങ്ങളുടെ ഉറക്കം കെടുത്താൻ വന്ന സാക്ഷാൽ യമരാജന്റെ അടയാളങ്ങളായിരുന്നു അവ.
അതിരാവിലെ അടുക്കളവാതിൽ തുറക്കുമ്പോൾ ചാണകം മെഴുകിയ തറയിലോ, പൂമുഖത്തെ തുളസിത്തറയ്ക്കരികിലോ ഒരു മഞ്ഞക്കുറ്റി മുളച്ചു നിൽക്കുന്നത് കണ്ട വീട്ടുകാരന്റെ അവസ്ഥ ചിന്തിച്ചാൽ മതി.
പണ്ട് ആരെങ്കിലും ചതിച്ചാൽ “നിൻ്റെ തറവാട് കുറ്റിയും പറിച്ചേ പോകൂ” എന്ന് ശപിക്കുമായിരുന്നു. ആ ശാപം കെ-റെയിലിന്റെ രൂപത്തിൽ സർക്കാർ നേരിട്ട് നടപ്പാക്കിയ പ്രതീതിയായിരുന്നു അന്ന്.
ഈ മഞ്ഞക്കുറ്റികൾ വരുത്തിയ ‘വികസനങ്ങൾ’ അനവധിയാണ്. കുറ്റി അടിക്കാൻ വരുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ നൂറുകണക്കിന് പോലീസുകാർ എത്തുന്നതോടെ, പാവം വീട്ടുകാരൻ സ്വന്തം പറമ്പിൽ പോലും ‘അറസ്റ്റിന്റെ’ ഭയത്തോടെ നിൽക്കേണ്ട അവസ്ഥയായി.
മഞ്ഞക്കുറ്റി കണ്ടാൽ ബാങ്കുകൾക്കും അലർജിയാണ്. അതോടെ മകളുടെ കല്യാണവും വീടുപണിയും സ്വാഭാവികമായും നിലച്ചു.
കിടപ്പുമുറിയിലും അടുക്കളയിലും വരെ വികസനം എത്തിയ ഏക പദ്ധതിയായിരുന്നു കെ-റെയിൽ. ചോറും കറിയും വെക്കുന്നതിനിടയിൽ പുകയടുപ്പിന് സമീപം ഒരു മഞ്ഞക്കുറ്റി കണ്ടതിന്റെ ‘ത്രില്ല്’ വേറെ തന്നെയായിരുന്നു. ആ വേഗവികസനം ജനങ്ങളെ വേഗത്തിൽ തന്നെ തളർത്തിക്കളഞ്ഞു.
കെ-റെയിൽ പദ്ധതി ഉപേക്ഷിക്കപ്പെട്ട മട്ടാണെങ്കിലും, മഞ്ഞക്കുറ്റികൾക്ക് സർക്കാർ ഇന്നും സംരക്ഷണം നൽകുന്നു. അതിന് കാരണം ഇല്ലാതില്ല.
ഒന്നിന് 5000 രൂപ വീതം മുടക്കി മണ്ണിൽ കുത്തിയ ഈ മഞ്ഞക്കുറ്റികൾ ആദ്യം ജനങ്ങളെ ദ്രോഹിച്ചത് “ഇതാ വികസനം വരുന്നു” എന്ന പേരിലായിരുന്നു.
കണ്ണൂരിൽ നിന്ന് അപ്പക്കുട്ടയുമായി കൊച്ചിയിലെത്തി അപ്പം വിറ്റ് ലാഭമുണ്ടാക്കി അന്നുതന്നെ വീട്ടിലെത്തി വിശ്രമിക്കുന്ന വികസനമാണ് ആദ്യ സ്വപ്നം.
വയലും പറമ്പും വീടും കടന്നുപോകുന്ന വഴി വരച്ചിട്ട്, ഒരു കുന്തംപോലെ കുത്തിനിർത്തിയ ഈ കുറ്റികൾ ജനങ്ങളുടെ മനസ്സിൽ കുത്തിയത് അതികഠിനമായാണ്. “ഭൂമി പോകുമോ? വീട് പോകുമോ? കേസ് വരുമോ?” എന്ന പേടിയിൽ ഉറക്കം നഷ്ടപ്പെട്ട അനവധി ആളുകൾ. മുടിക്കു പിടിച്ചു വലിച്ചിഴക്കപ്പെട്ട ഒരു കൂട്ടം. സ്ത്രീകൾ.
ഈ കുറ്റികൾ നീക്കം ചെയ്യാതെ നിലനിർത്തുന്നതിന് പിന്നിൽ ഒരു തെരഞ്ഞെടുപ്പ് തന്ത്രമുണ്ടെന്ന സംശയം ശക്തമാണ്. ഭരണത്തിന്റെ അന്ത്യനാളുകളിൽ ഊർദ്ധ്വൻ വലിക്കുന്ന സർക്കാർ കണ്ടെത്തിയ പുതിയ വികസനമന്ത്രമാണ് ആർ.ആർ.ടി.എസ്- റാപ്പിഡ് റീജിയണൽ ട്രാൻസിറ്റ് സിസ്റ്റം.
റെയിൽവേ ലൈൻ തന്നെ; അതിനും കുറ്റികൾ വേണം. പഴയ കുറ്റികൾ വീണ്ടും ഉപയോഗിക്കാം. പഴയ കുറ്റി ഒന്നിൻ്റെ 5000-നൊപ്പം പുതിയൊരു 5000 കൂടി കണക്കിൽ കൂട്ടാം. ലാഭം ഇരട്ടിയാകും.
സർക്കാരിന് സമയവും പണവും സ്വന്തമായി ഇല്ലാത്തതിനാൽ, തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തലേദിവസം കെ-റെയിൽ കേസുകൾ പിൻവലിച്ച് ജനങ്ങളുടെ സിംപതി നേടാം. അങ്ങനെ വോട്ട് ബാങ്ക് വിപുലപ്പെടുത്തുകയും ചെയ്യാം.
മണ്ണിൽ കുത്തിയ മഞ്ഞക്കുറ്റികൾ വെറും കല്ലുകൾ ആയിരുന്നില്ല, അവ ഭരണകൂടത്തിന്റെ ധാർഷ്ട്യത്തിന്റെയും, സാധാരണക്കാരന്റെ നെഞ്ചിലേറ്റ മുറിവുകളുടെയും പ്രതികങ്ങളാണ്. ഇവയോട് ജനം എങ്ങനെ പ്രതികരിക്കും എന്ന് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കാണാം
No comments:
Post a Comment