Tuesday, 24 February 2026

മലബാർ മാജിക്

#മലബാർ #മാജിക്
സർക്കാരിന്റെ പുതിയ ഭരണസൂത്രവാക്യമായി “ആരേലും ചോദിച്ചാൽ, ഉടൻ പേര് മാറ്റാം " എന്നായാൽ നന്നായിരിക്കും.ഇന്നലെ മലബാർ മിസ്റ്ററി, ഇന്ന് മിന്നൽ മാജിക്; നാളെ എന്തായിരിക്കും , “മഴവിൽ മാജിക്, മസ്കിറ്റോ വണ്ടർ?” 

ഒരു ബ്രാൻഡിക്ക് പേരിടാൻമന്ത്രിസഭ വേണ്ട, മന്ത്രിയുടെ പ്രസ് മീറ്റും വേണ്ട. ക്യാപ്റ്റൻ, കപ്പൽ, കപ്പിത്താൻ, കാരണഭൂത്  എന്നിങ്ങനെ ഒത്തിരി കെ- പേരുള്ളപ്പോൾ എന്തിനാണ് പുതിയ ഒരു പേര് ? തദ്ദേശീയ ബ്രാണ്ടി പുറത്തിറക്കിയാൽ ടൂറിസം വികസിക്കുമെന്നാണ് എക്സൈസ് മന്ത്രി പറയുന്നത്.  പക്ഷേ ടൂറിസത്തെ കുറിച്ച് പറയാൻ യോഗ്യനായ ടൂറിസം മന്ത്രിയുടെ പൊടി പോലും പരിസരത്തൊന്നും കാണുന്നില്ല. തൊഴിലായ്മയും വിലക്കേറ്റവും ഒക്കെ പരണത്താക്കി, ചരിത്രവും ഭൂമിശാസ്ത്രവും സാംസ്‌കാരിക ബോധവും മാറ്റി വെച്ച് മദ്യത്തിന് പേരിടുക എന്ന ഒറ്റ പ്രക്രിയയിൽ എത്തിനില്ക്കുകയാണ് ഭരണയന്ത്രം

മലബാർ എന്ന വാക്ക് കേട്ടാൽ ആരുടെയോ നെറ്റി ചുളിയുമെന്ന ഭയത്തിൽ, സർക്കാരിന്റെ ആത്മവിശ്വാസം തന്നെ ബ്രാണ്ടിക്കുപ്പിയിലെ ലേബലിനൊപ്പം അഴിച്ചുമാറ്റുന്ന കാഴ്ചയാണ് നാം കാണുന്നത്  ഇതേ തർക്കലോജിക്ക് തുടർന്നാൽ നാളെ മലബാർ ക്രിസ്ത്യൻ കോളേജ് മിന്നൽ കോളേജും, മലബാർ സിമന്റ് മിന്നൽ സിമൻ്റും ആകുമെന്നു തീർച്ച.

ജനങ്ങൾക്ക് റോഡും ആശുപത്രിയും ജോലി അവസരവും വേണമെന്നു പറയുന്ന കാലത്ത്, സർക്കാരിൻ്റെ ഏറ്റവും വലിയ ഭരണപരിഷ്‌കാരം ബ്രാണ്ടിയുടെ പേര് മാറ്റലാണ്. ഇതാണ് വികസനം എങ്കിൽ നട്ടെല്ല് വേണ്ട, നെഞ്ചത്ത് ഒരു സ്റ്റിക്കർ മതി: “ഇന്നത്തെ പേര്, നാളത്തെ പേര്, സാഹചര്യാനുസരണം.” 

സത്യത്തിൽ മിന്നൽ പോലെ മാറുന്നത് ബ്രാണ്ടിയുടെ പേരല്ല, സർക്കാരിന്റെ തീരുമാനങ്ങളിലെ സ്ഥിരത തന്നെയാണ്.
- കെ എ സോളമൻ

ഡേറ്റ ചോർത്തൽ

#ഡേറ്റ #ചോർത്തൽ
സർക്കാർ പറയുന്നത് “ഡിജിറ്റൽ കേരളം” എന്നാണ്; ഹൈക്കോടതി പറയുന്നത് “ഡിജിറ്റൽ ചോർത്തൽ” എന്നും. സ്പാർക്കിൽ സൂക്ഷിച്ചിരുന്ന ജീവനക്കാരുടെ സ്വകാര്യ വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത് കാണുമ്പോൾ തോന്നുന്നു, ഇത് ഇന്റർനെറ്റിലൂടെ വന്നതല്ല, ടെലിപതി വഴിയാണ് എത്തിയതെന്ന്. 

വ്യക്തിഗത ഡേറ്റകൾ ഔദ്യോഗിക ആവശ്യത്തിനല്ലാതെ ഉപയോഗിക്കരുതെന്ന മുൻ ഉത്തരവ് ഉണ്ടെന്ന കാര്യം സർക്കാരിന് അറിയില്ല. ഇത്തരം നാട്യം  നമ്പർ വൺ സംസ്ഥാനത്തിന്റെ വലിയൊരു ഭരണപരിഷ്കാരമാണ്. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം എന്ന് കേരള ഹൈക്കോടതി പറഞ്ഞപ്പോൾ സർക്കാർ മറുപടി പറയുന്നത് എവിടെ നിന്നു കിട്ടിയെന്നു തങ്ങൾക്കു അറിയില്ല എന്നാണ്. 

സ്പ്രിംഗ്ലറിൽ തുടങ്ങിയ ഡേറ്റാ മഹായാത്ര ഇപ്പോൾ മെസ്സേജ് സംവിധാനത്തിലേക്കെത്തിയിരിക്കുന്നു. ജനങ്ങൾക്ക് തിരിക മറുപടി കൊടുക്കാൻ  പോലും സൗകര്യമില്ലാത്ത ഏകപക്ഷീയ സന്ദേശ യാത്ര.  ജനാധിപത്യപരമല്ലാത്ത ഡിജിറ്റൽ ഉപദേശം അവസാനിപ്പിക്കുക തന്നെ വേണം. ജനങ്ങൾക്ക് ആവശ്യമില്ലാത്ത വിവരങ്ങൾ സർക്കാർ പ്രചരിപ്പിക്കുന്നതിനെ കോടതി ചോദ്യം ചെയ്തപ്പോൾ പോലും സർക്കാർ നിലപാട് വിചിത്രം.  ജനങ്ങളുടെ സ്വകാര്യത സർക്കാർ അതിന്റെ പൊതു പദ്ധതിയിൽ പെടുത്തിയിരിക്കുന്നു.

അനധികൃത ഡേറ്റ ചോർത്തലിനെതിരെ കോടതിയെ സമീപിച്ച വ്യക്തികൾ അഭിനന്ദനാർഹരാണ്. അവർ ഇല്ലായിരുന്നെങ്കിൽ സ്വകാര്യത എന്ന വാക്ക് സർക്കാർ ഡിക്ഷണറിയിൽ നിന്ന് തന്നെ ഡിലീറ്റ് ചെയ്തേനേ!

ഏകപക്ഷീയ മെസ്സേജിങ് സമ്പ്രദായത്തിന് തന്നെ ഒടുക്കം ഉണ്ടാകണം. മെസ്സേജ് ലഭിച്ചാൽ തിരികെ മെസ്സേജ് അയക്കാൻ സംവിധാനം വേണം.
-കെ എ സോളമൻ

Sunday, 22 February 2026

മലബാർ മാജിക്

#മലബാർ #മാജിക്
സർക്കാരിന്റെ പുതിയ ഭരണസൂത്രവാക്യമായി “ആരേലും ചോദിച്ചാൽ, ഉടൻ പേര് മാറ്റാം " എന്നായാൽ നന്നായിരിക്കും.ഇന്നലെ മലബാർ മിസ്റ്ററി, ഇന്ന് മിന്നൽ മാജിക്; നാളെ എന്തായിരിക്കും , “മഴവിൽ മാജിക്, മസ്കിറ്റോ വണ്ടർ?” 

ഒരു ബ്രാൻഡിക്ക് പേരിടാൻമന്ത്രിസഭ വേണ്ട, മന്ത്രിയുടെ പ്രസ് മീറ്റും വേണ്ട. ക്യാപ്റ്റൻ, കപ്പൽ, കപ്പിത്താൻ, കാരണഭൂത്  എന്നിങ്ങനെ ഒത്തിരി കെ- പേരുള്ളപ്പോൾ എന്തിനാണ് പുതിയ ഒരു പേര് ? തദ്ദേശീയ ബ്രാണ്ടി പുറത്തിറക്കിയാൽ ടൂറിസം വികസിക്കുമെന്നാണ് എക്സൈസ് മന്ത്രി പറയുന്നത്.  പക്ഷേ ടൂറിസത്തെ കുറിച്ച് പറയാൻ യോഗ്യനായ ടൂറിസം മന്ത്രിയുടെ പൊടി പോലും പരിസരത്തൊന്നും കാണുന്നില്ല. തൊഴിലായ്മയും വിലക്കേറ്റവും ഒക്കെ പരണത്താക്കി, ചരിത്രവും ഭൂമിശാസ്ത്രവും സാംസ്‌കാരിക ബോധവും മാറ്റി വെച്ച് മദ്യത്തിന് പേരിടുക എന്ന ഒറ്റ പ്രക്രിയയിൽ എത്തിനില്ക്കുകയാണ് ഭരണയന്ത്രം

മലബാർ എന്ന വാക്ക് കേട്ടാൽ ആരുടെയോ നെറ്റി ചുളിയുമെന്ന ഭയത്തിൽ, സർക്കാരിന്റെ ആത്മവിശ്വാസം തന്നെ ബ്രാണ്ടിക്കുപ്പിയിലെ ലേബലിനൊപ്പം അഴിച്ചുമാറ്റുന്ന കാഴ്ചയാണ് നാം കാണുന്നത്  ഇതേ തർക്കലോജിക്ക് തുടർന്നാൽ നാളെ മലബാർ ക്രിസ്ത്യൻ കോളേജ് മിന്നൽ കോളേജും, മലബാർ സിമന്റ് മിന്നൽ സിമൻ്റും ആകുമെന്നു തീർച്ച.

ജനങ്ങൾക്ക് റോഡും ആശുപത്രിയും ജോലി അവസരവും വേണമെന്നു പറയുന്ന കാലത്ത്, സർക്കാരിൻ്റെ ഏറ്റവും വലിയ ഭരണപരിഷ്‌കാരം ബ്രാണ്ടിയുടെ പേര് മാറ്റലാണ്. ഇതാണ് വികസനം എങ്കിൽ നട്ടെല്ല് വേണ്ട, നെഞ്ചത്ത് ഒരു സ്റ്റിക്കർ മതി: “ഇന്നത്തെ പേര്, നാളത്തെ പേര്, സാഹചര്യാനുസരണം.” 

സത്യത്തിൽ മിന്നൽ പോലെ മാറുന്നത് ബ്രാണ്ടിയുടെ പേരല്ല, സർക്കാരിന്റെ തീരുമാനങ്ങളിലെ സ്ഥിരത തന്നെയാണ്.
- കെ എ സോളമൻ

Saturday, 21 February 2026

സംസ്ഥാന സർക്കാരിൻറെ എൻപി ആർ വിരുദ്ധത

സംസ്ഥാന സർക്കാരിൻറെഎൻ.പി.ആർ വിരുദ്ധത
​ഭാരതത്തിന്റെ ഫെഡറൽ സംവിധാനത്തിൽ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള അധികര വിഭജനം വ്യക്തമാണ്. എന്നാൽ, ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻ പി ആർ) നടപ്പിലാക്കില്ലെന്ന കേരള സർക്കാരിന്റെ വാശി, ഭരണഘടനാപരമായ തത്വങ്ങളുടെ ലംഘനവും രാജ്യത്തിന്റെ സുരക്ഷാ-വികസന താല്പര്യങ്ങൾക്ക് വിഘാതവുമാണ്. ഈ നിലപാടിനെ വസ്തുനിഷ്ഠമായി പരിശോധിച്ചാൽ പലവിധ പോരായ്മകൾ പ്രകടമാകും'

​ഇന്ത്യൻ ഭരണഘടനയുടെ ഏഴാം ഷെഡ്യൂൾ പ്രകാരം സെൻസസ്, പൗരത്വം തുടങ്ങിയവ പൂർണ്ണമായും കേന്ദ്ര ലിസ്റ്റിൽ ഉൾപ്പെട്ട വിഷയങ്ങളാണ്. ആർട്ടിക്കിൾ 256 അനുസരിച്ച്, പാർലമെന്റ് പാസാക്കുന്ന നിയമങ്ങൾ നടപ്പിലാക്കാൻ സംസ്ഥാനങ്ങൾ ബാധ്യസ്ഥരാണ്. ഇതിന് വിരുദ്ധമായി ഒരു സംസ്ഥാന സർക്കാർ നിലപാടെടുക്കുന്നത് ഭരണഘടനാപരമായ ഒരു പ്രതിസന്ധി സൃഷ്ടിക്കും.. കേന്ദ്ര നയങ്ങളോട് രാഷ്ട്രീയമായ വിയോജിപ്പുകൾ ആകാം, എന്നാൽ അത് ഭരണപരമായ നിസ്സഹകരണത്തിലേക്ക് വളരുന്നത് രാജ്യത്തിന്റെ ഐക്യത്തെ ബാധിക്കും.

​ഒരു രാജ്യത്തിന്റെ വികസന പദ്ധതികൾ കൃത്യമായി ആസൂത്രണം ചെയ്യുന്നതിന് അവിടെയുള്ള ജനങ്ങളെക്കുറിച്ചുള്ള ആധികാരികമായ വിവരങ്ങൾ അത്യാവശ്യമാണ്. അർഹരായ ഗുണഭോക്താക്കളെ കണ്ടെത്താനും വിഭവങ്ങൾ കൃത്യമായി കൈമാറാനും  എൻ.പി.ആർ  ഉപകരിക്കും. 2010-ലും 2015-ലും നടന്ന എൻ.പി.ആർ വിവരശേഖരണത്തിന്റെ തുടർച്ച മാത്രമാണിത്. അന്ന് സഹകരിച്ചവർ ഇന്ന് രാഷ്ട്രീയം പറഞ്ഞ് ഇതിനെ എതിർക്കുന്നത് നീതീകരിക്കാനാവില്ല
​രാജ്യത്തെ ജനങ്ങളുടെ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നത് ദേശീയ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണ്. അനധികൃത കുടിയേറ്റം തടയുന്നതിനും ആഭ്യന്തര സുരക്ഷ ഉറപ്പാക്കുന്നതിനും ഇത്തരം ഡാറ്റാബേസുകൾ ലോകത്തെ എല്ലാ വികസിത രാജ്യങ്ങളിലും നിലവിലുണ്ട്. ഇതിനെ പൗരത്വവുമായി മാത്രം ബന്ധിപ്പിച്ച് ഭീതി പടർത്തുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനേ ഉപകരിക്കൂ.
​കേരളത്തിന്റെ ഈ നീക്കം ഭരണപരമായ കാരണങ്ങളേക്കാൾ രാഷ്ട്രീയ ലാഭത്തിനു വേണ്ടിയുള്ളതാണെന്ന വിമർശനം ശക്തമാണ്. സെൻസസ് നടപടികളിൽ നിന്ന് എൻ.പി.ആറിനെ മാത്രം മാറ്റിനിർത്തുന്നത് ഉദ്യോഗസ്ഥ തലത്തിൽ വലിയ ആശയക്കുഴപ്പമുണ്ടാക്കും. ഒരു സംസ്ഥാനം മാത്രം മാറി നിൽക്കുന്നത് രാജ്യത്തിന്റെ ആകെത്തുകയിലുള്ള വിവരശേഖരണത്തെ  സാരമായി ബാധിക്കുകതന്നെ ചെയ്യും.​.

ഫെഡറലിസം എന്നത് കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള പോരാട്ടമല്ല, മറിച്ച് സഹകരണമാണ്. രാഷ്ട്രീയമായ വിയോജിപ്പുകൾ പ്രകടിപ്പിക്കാൻ ജനാധിപത്യപരമായ മറ്റ് വഴികളുണ്ട്. എന്നാൽ, രാജ്യത്തിന്റെ ഭരണഘടനാപരമായ പ്രക്രിയകളെ സ്തംഭിപ്പിക്കുന്നത് ആരോഗ്യകരമായ ഒരു കീഴ് വഴക്കമല്ല. ദേശീയ താല്പര്യത്തേക്കാൾ രാഷ്ട്രീയ താല്പര്യത്തിന് മുൻതൂക്കം നൽകുന്ന ഇത്തരം നിലപാടുകൾ സംസ്ഥാന സർക്കാർ പുന:പരിശോധിക്കേണ്ടതുണ്ട്.

സംസ്ഥാന സർക്കാരിൻറെഎൻ.പി.ആർ വിരുദ്ധത ഭരണഘടനാപരമായ ബാധ്യതകളിൽ നിന്നുള്ള ഒളിച്ചോട്ടമാണ്. കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും ഇത് അംഗീകരിക്കില്ല.
YF
- കെ എ സോളമൻ


K A Solaman, Kaithakkal, SL Puram PO, Alappuzha DT, Kerala 688523
Ph 9142020185
(കെ എ സോളമൻ, എസ് എൽ പുരം )

Wednesday, 18 February 2026

നമ്പർവൺ ലിക്വർസ്റ്റേറ്റ്

#നമ്പർവൺ #ലിക്വർസ്റ്റേറ്റ്
സ്കൂളുകളാണ് തുറക്കുന്നത്, ബാറുകളല്ലെന്ന് മുദ്രാവാക്യം മുഴക്കി അധികാരത്തിലേറിയ സർക്കാർ, പിണറായി 1.0 കഴിഞ്ഞ് പിണറായി 2.0 അവസാനിക്കുമ്പോൾ “ബാറുകളാണ് തുറക്കുന്നത്, ബാക്കിയൊക്കെ അടയ്ക്കാം” എന്ന പുതിയ വിദ്യാഭ്യാസ നയം കൊണ്ടുവന്ന പോലെ തോന്നുന്നു.

ഭരണത്തിൻ്റെ പാലം കുലുങ്ങുമ്പോൾ കുപ്പി തുറക്കുക എന്നതാണ് കേരളത്തിലെ ഏറ്റവും സ്ഥിരതയുള്ള സാമ്പത്തിക പദ്ധതി. ഈ തിരിച്ചറിവിന്റെ ഫലമായാണ് ബാറുകളുടെ പ്രവർത്തന സമയം രാത്രി 12 വരെ നീട്ടിയത്. തെരഞ്ഞെടുപ്പ് അടുത്തതോടെ ഫണ്ട് ശേഖരിക്കാനുള്ള ‘ലിക്വിഡ് ബജറ്റ്’ ആണിതെന്ന് പൊതുജനം കരുതുന്നതിൽ തെറ്റല്ല.

അയൽ സംസ്ഥാനങ്ങളെ മാതൃകയാക്കിയാണ് തീരുമാനം എന്ന മന്ത്രി വിശദീകരണം കേട്ടാൽ, നാളെ ടൂറിസം വളർത്താൻ 24 മണിക്കൂർ ‘വെൽക്കം ഡ്രിങ്ക്’ പദ്ധതി വരുമോ എന്ന് പോലും സംശയം തോന്നും. കേരളത്തിൽ ടൂറിസം എന്ന് പറഞ്ഞാൽ കടൽത്തീരം, കായൽ, കാടുകൾ അല്ല; കുപ്പിയും കപ്പും കൌണ്ടറുമാണെന്ന് പണ്ടേ ഉറപ്പിച്ചവരാണ് നമ്മൾ. മൂന്നാറിലേക്ക് ക്ഷണിക്കുന്നതും അതിനുതന്നെ. ഇതിൽ മാറ്റം വരുത്തരുത് എന്നതാണ് സർക്കാരിന്റെ സാംസ്കാരിക സംരക്ഷണ നയം..

രാത്രി പത്ത് മണിക്ക് അടച്ചാലും വീട്ടിലെത്താത്ത കുടിയന്മാർ, പന്ത്രണ്ടായാലും വഴിതെറ്റി നടക്കുമെന്ന സത്യമാണ് ഈ നയത്തിന്റെ ഏറ്റവും വലിയ സാമൂഹ്യ സംഭാവന. “കുടിയന്റെ കണ്ണിൽ പകൽ പോലും രാത്രി” എന്ന പഴമൊഴി ഇന്നത്തെ ഭരണതത്വമായി മാറിയിരിക്കുന്നു. 

മദ്യവർജന സമരക്കാർക്കാണ് ഏറ്റവും വലിയ ദുഃഖം; ഇടതന്മാർ ഭരിക്കുമ്പോൾ അവർക്കൊരുവിധപ്പെട്ട സമരവുമില്ല. വലതന്മാർ വന്നാൽ മാത്രമാണ് അവർക്കു സമരം. അതുകൊണ്ട് തന്നെ അടുത്ത സർക്കാർ വന്നാൽ മദ്യവർജന സമരത്തിന് പുതുജീവൻ ലഭിക്കുമെന്ന പ്രതീക്ഷയും ഇപ്പോൾ കുപ്പിക്കുള്ളിൽ തിളങ്ങുന്നു. 

ഇങ്ങനെ സ്കൂൾ അടയ്ക്കാതെ ബാർ തുറന്ന്, സംസ്കാരത്തെ കുപ്പിയിൽ നിറച്ച്, തെരഞ്ഞെടുപ്പ് ഫണ്ടിനെ ഗ്ലാസിലാക്കി കുടിക്കുന്ന ഭരണകൂടം ലോകത്തിന് മുന്നിൽ കേരളത്തെ ‘നമ്പർ വൺ ലിക്വർ സ്റ്റേറ്റ്’ ആക്കാനുള്ള മഹത്തായ ദൗത്യത്തിലാണ്. അതുകൊണ്ട് നമുക്ക് "ഒന്നായി തുടരാം", ലിക്വർ സ്റ്റേറ്റായി!
-കെ എ സോളമൻ

Monday, 16 February 2026

പ്രായാധിക്യം ബുദ്ധിയെ ബാധിക്കും

#പ്രായാധിക്യം #ബുദ്ധിയെ #ബാധിക്കും
മുൻ കേന്ദ്രമന്ത്രി മണി ശങ്കർ അയ്യർ കേരളത്തെക്കുറിച്ച് നടത്തിയ പ്രസ്താവന രാഷ്ട്രീയ വിലയിരുത്തലിനേക്കാൾ വ്യക്തിപരമായ വികാരപ്രകടനമായാണ് തോന്നുന്നത്.  കേട്ടറിഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പിച്ച് പറയുന്നത് ഗൗരവമുള്ള രാഷ്ട്രീയ നിരീക്ഷണമല്ല, മറിച്ച് ഏകപക്ഷീയമായ പ്രശംസാപരമായ പ്രചാരണമാണ്.  ഈ പി ആർ വർക്കിന് എന്ത് തടഞ്ഞു എന്ന് അയ്യർ വ്യക്തമാക്കിയാൽ ചിത്രം കുറെ കൂടി തെളിഞ്ഞു കിട്ടും.

ഒരു സംസ്ഥാനത്തിന്റെ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ നേരിട്ട് മനസ്സിലാക്കാതെയും ജനങ്ങളുടെ പ്രയാസങ്ങളും വിമർശനങ്ങളും പരിഗണിക്കാതെയും ഇത്തരമൊരു വിധി പ്രസ്താവന  ഒരു മുതിർന്ന നേതാവിൻ്റേതായി വരാൻ പാടില്ലായിരുന്നു. “ഗാന്ധിയൻ സത്യം” എന്ന പേരിൽ അദ്ദേഹം പറഞ്ഞ വാക്കുകളിൽ പിണറായിക്ക് വേണ്ടിയുള്ള രാഷ്ട്രീയ ന്യായീകരണം മാത്രമേയുള്ളൂ.

കോൺഗ്രസ് നേതാക്കളെ വ്യക്തിപരമായി അപമാനിക്കുന്ന പരാമർശങ്ങൾ അയ്യരുടെ രാഷ്ട്രീയ സംസ്കാരത്തെ തന്നെ ചോദ്യം ചെയ്യുന്നു. ശശി തരൂർ ഒന്താണെന്നും, കെ സി വേണുഗോപാൽ റൗഡിയാണെന്നുമുള്ള വിവാദ പരാമർശങ്ങൾ പക്വതയുടെ അടയാളമല്ല. വാക്കുകളുടെ നിയന്ത്രണം നഷ്ടപ്പെട്ട ഇത്തരം നിലപാടുകൾ കൊണ്ട്  ചെറുതാകുന്നത് മറ്റുള്ളവരല്ല ,  സ്വയം തന്നെയാണെന്ന് അയ്യർ മനസ്സിലാക്കിയാൽ കൊള്ളാം.

 കേരളത്തെക്കുറിച്ച് കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ വിധിയെഴുതുന്ന അയ്യരുടെ ഈ നിലപാട്, “പ്രായാധിക്യം ബുദ്ധിയെ ബാധിക്കും” എന്ന പഴമൊഴിയെ സാക്ഷ്യപ്പെടുത്തുന്ന തരത്തിലാണ്. കേരളത്തിൻ്റ യാഥാർത്ഥപ്രശ്നങ്ങള്‍ മനസ്സിലാക്കിയിരിക്കുന്നത് അവിടെ താമസിക്കുന്ന ജനങ്ങളാണ്, അല്ലാതെ ടൂറിസ്റ്റ് പാക്കേജിൽപ്പെട്ടു റിസോർട്ടുകളിൽ പന്തിഭോജനത്തിന് എത്തുന്ന, പല്ലുപോയ, ശോഷിച്ച കുതിരകളല്ല.
- കെ എ സോളമൻ

Sunday, 15 February 2026

ക്രൈം ഫെസ്റ്റിവൽ

#ക്രൈംഫെസ്റ്റിവൽ
ചാനലുകളും പത്രങ്ങളും തുറന്നാൽ കേരളം ഒരു ക്രൈം ഫെസ്റ്റിവൽ നടത്തുകയാണോ എന്നു തോന്നും. വിവാഹ റിസപ്ഷനിൽ കുപ്പിവെള്ളം ചോദിച്ചതിന് പാതിരപ്പള്ളിയിൽ കത്തിക്കുത്ത്, കോഴിക്കോട് ടൗൺ എസ്‌ഐയെ പഴയ കേസുകളിൽ പ്രതിയായ ഒരാൾ കുത്തിപ്പരുക്കേൽപ്പിക്കുന്നു, തിരുവനന്തപുരത്ത്  മാളിനകത്ത് പോലീസ് ഓഫീസറെ ആക്രമിച്ചവർക്ക് പകരം പോലീസ് ഓഫീസർക്കെതിരെ കേസ്.  

ഇതൊക്കെ കേട്ടാൽ  കേരളം നിയമത്തിന്റെ നാടല്ല, കങ്കാരു കോടതി  ആണെന്ന് തോന്നിപ്പോകും. ചെറിയൊരു വാക്കേറ്റം പോലും  നേരെ സംഘർഷത്തിലും കത്തിക്കുത്തിലും അവസാനിക്കുന്നു. കുപ്പിവെള്ളം മുതൽ കുപ്പായം വരെ എല്ലാം ജീവനും മരണവും നിശ്ചയിക്കുന്ന വിഷയങ്ങളായി മാറിയ കാലം. ബാഗിൽ വെടിയുണ്ടയുമായി പണ്ടൊരാൾ നടന്ന പോലെ  എളിയിൽ കത്തിയുമായി നടക്കുന്ന കീലേരിജനം.!

അതേസമയം, ഭരണക്കാർ പോകുന്നത് ഇതൊന്നും വലിയ പ്രശ്നമല്ലെന്ന മട്ടിലാണ്. പോലീസിനു പോലും സുരക്ഷിതത്വമില്ലാത്ത നാടിനെ ക്രമസമാധാനത്തിന്റെ മാതൃക എന്ന് വിശേഷിപ്പിക്കുന്നതിന് അപാരമായ തൊലിക്കട്ടി വേണം. തെരുവിലൂടെ നടന്നു പോകാൻ പേടിക്കുന്ന സാധാരണക്കാരനും, കടമ ചെയ്യാൻ മടിക്കുന്ന പോലീസുകാരനും: ഇവർക്കൊപ്പമാണെപ്പോഴുമെന്ന് കേരള സർക്കാർ !

കുറ്റവാളിക്ക് ധൈര്യവും നിയമം പാലിക്കുന്നവന് ഭയവും ഉള്ള ഈ അവസ്ഥയെ വികസനം എന്ന് വിളിക്കണോ, അതോ ഭരണപരാജയത്തിന്റെ ലൈവ് ടെലികാസ്റ്റ് എന്ന് പറയണോ? കേരളം  പഠിപ്പിക്കുന്നത് പുതിയ പാഠമാണ്:  നീതി ലഭിക്കണമെങ്കിൽ ആദ്യം നാം ജീവിച്ചിരിക്കണം!
-കെ എ സോളമൻ

Saturday, 14 February 2026

പിളർപ്പുൽസവം

#പിളർപ്പുൽസവം
കേരള കോൺഗ്രസ് (എം) എന്ന പാർട്ടിയിൽ ‘പാർട്ടി തീരുമാനിക്കും’ എന്ന വാചകം കേൾക്കുമ്പോൾ തന്നെ ചിരി വരും. പാർട്ടി എന്നാൽ ഒരേ ഒരാൾ, അതായത് പാർട്ടി ചെയർമാൻ. പാർട്ടി ചെയർമാൻ പറയുന്നതാണ് പാർട്ടി ഭരണഘടന. ചെയർമാൻ ഇന്നലെ കെ. എം. മാണി, ഇന്ന് മകൻ ജോസ് കെ. മാണി. 

പക്ഷേ ഈ ചെയർമാൻ കസേരയിൽ ഇരുന്ന് പാലാ ഭൂപടം തുറക്കണമോ വേണ്ടയോ എന്ന് ജോസ് കെ മാണി ചിന്തിക്കുമ്പോൾ മറുവശത്ത് മന്ത്രിക്കസേരയിൽ ഇരുന്ന് കണക്കുകൂട്ടുന്ന മറ്റാരാൾ ഉണ്ട്: റോഷി അഗസ്റ്റിൻ. ജോസ് കെ മാണിയുടെ തോൽവിയിൽ തനിക്ക് കിട്ടിയ മന്ത്രി കസേരയിൽ റോഷി അഗസ്റ്റിൽ ഏറെ സന്തുഷ്ടനാണ്. അത് തുടരണമെങ്കിൽ ചെയർമാൻ വീണ്ടും തോൽക്കണം. അതിനു പറ്റിയ മണ്ഡലം പാലാ തന്നെയെന്ന് റോഷി അഗസ്റ്റിൻ കണക്കുകൂട്ടുന്നു

 ചെയർമാൻ പാലായിൽ തന്നെ മത്സരിക്കും എന്ന് റോഷി പ്രഖ്യാപിക്കുമ്പോൾ, അത് സ്വന്തം മന്ത്രിസ്ഥാനം സംരക്ഷിക്കാനുള്ള ജ്യോതിഷ പ്രവചനമാണെന്ന് വ്യാഖ്യാനിക്കുന്നവരും പാർട്ടിയിലുണ്ട്. ജോസ് മാണി പറയുന്നത് തീരുമാനം പാർട്ടി എടുക്കും എന്നാണ്.  പാർട്ടിതീരുമാനം എടുത്താൽ പോലും റോഷി സമ്മതിക്കുമോ എന്നതാണ് യഥാർത്ഥ പ്രശ്നം..

കേരള കോൺഗ്രസിന്റെ ചരിത്രം തന്നെ ഒരു ജ്യാമിതീയ രീതിയിലാണ്: പിളരുക, വളരുക, വീണ്ടും പിളരുക  എന്നതാണ് ആ രീതി.  ഇപ്പോൾ ജോസ് കെ. മാണിക്ക് മുന്നിലുള്ള മഹത്തായ രാഷ്ട്രീയ പരീക്ഷണം റോഷിയെ സ്നേഹത്തോടെ അയാളുടെ വഴിക്കുവിടുക എന്നതാണ്. അങ്ങനെ ചെയ്താൽ പാർട്ടിക്ക് ആശ്വാസമാകും , ഇല്ലെങ്കിൽ  ശ്വാസംമുട്ടും. അതോടെ  റോഷി മറ്റൊരു കേരള കോൺഗ്രസിൻ്റെ പുതിയ പതിപ്പുമായി രംഗത്തിറങ്ങും. അങ്ങനെ ചരിത്രം ആവർത്തിക്കപ്പെടും.

ജോസ് കെ മാണിക്ക് സ്വന്തം ലോഗോയുമായി പാലയിലോ മറ്റു മണ്ഡലങ്ങളിലോ  വീണ്ടും പരീക്ഷണം നടത്താം. പുകഞ്ഞ കൊള്ളി പുറത്തു തള്ളുന്നത് ലോകത്ത് ആദ്യ സംഭവമല്ല. ഒരുപക്ഷേ ജനം ചോദിക്കുമായിരിക്കും "ഇത് തിരഞ്ഞെടുപ്പാണോ, അതോ കേരള കോൺഗ്രസിന്റെ  പിളർപ്പു മഹോൽസവമോ " എന്ന് ' അത് കാര്യമാക്കാനില്ല.
'കെ എ സോളമൻ

Thursday, 12 February 2026

സാഹചര്യബോധവും വേണം

#സാഹചര്യബോധവും #വേണം.
റോഡിൽ അടിയന്തരമായി വലിയ ട്രാഫിക് ബ്ലോക്ക് ഉണ്ടാകുമ്പോൾ, കാൽനടക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ, വളരെ മിതവേഗത്തിൽ ഒരു ബൈക്ക് ഫുട്പാത്തിലൂടെ നീങ്ങുന്നത് പലർക്കും പ്രായോഗികമായൊരു പരിഹാരമായി തോന്നാം. എന്നാൽ നിയമപരമായി ഫുട്പാത്ത് പൂർണമായും കാൽനടക്കാർക്കായി മാറ്റിവച്ച സ്ഥലമാണ്; അവിടെ ഏതുവാഹനവും കയറ്റുന്നത് നിയമലംഘനമായിത്തന്നെയാണ് കണക്കാക്കപ്പെടുന്നത്. ഈ സാഹചര്യത്തിൽ പ്രശ്നം ബുദ്ധിമുട്ടുണ്ടാക്കിയോ ഇല്ലയോ എന്നതിലുപരി, നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണോ എന്ന ചോദ്യത്തിലേക്കാണ് എത്തുന്നത്. ഒരാൾക്ക് ഇളവ് അനുവദിച്ചാൽ, മറ്റുള്ളവരും അതേ അവകാശവാദം ഉന്നയിക്കാനും അതുവഴി ഫുട്പാത്തിന്റെ സുരക്ഷ തന്നെ നഷ്ടപ്പെടാനും സാധ്യതയുണ്ട്.

 ഈ സാഹചര്യത്തിൽ ബൈക്ക് തടഞ്ഞ സ്ത്രീയുടെ നടപടി മഹാവിപ്ലവമായി ചാനലുകൾ  ഉയർത്തിക്കാട്ടുന്നതും എല്ലാവരും അങ്ങനെ തന്നെ ഇടപെടണം എന്ന തരത്തിൽ പൊതുവായ ആഹ്വാനം നൽകുന്നതും മന്ത്രി നേരിട്ട് അവരെ അഭിനന്ദിക്കുന്നതും അത്ര നിഷ്പക്ഷമല്ല. കാൽനടക്കാർ ഇല്ലാത്ത സാഹചര്യത്തിൽ, മര്യാദയോടെ നീങ്ങിയ ഒരു യാത്രക്കാരനെ തടഞ്ഞത് അനാവശ്യ സംഘർഷത്തിന് ഇടയാക്കിയേക്കാം. ബൈക്ക് യാത്രക്കാരൻ കടുംപിടുത്തക്കാരൻ അല്ലാത്തതുകൊണ്ട് അയാൾ റോഡിലെ ബ്ലോക്കിലേക്ക് വീണ്ടും ഇറങ്ങുകയായിരുന്നു.

ഇവിടെ ശരിയായ സമീപനം വ്യക്തിയെ ശിക്ഷിക്കുന്നതിലല്ല, മറിച്ച് ട്രാഫിക് നിയന്ത്രണ സംവിധാനങ്ങളുടെ അപര്യാപ്തതയെ ചൂണ്ടിക്കാട്ടി അധികാരികൾ പരിഹാരം കാണുന്നതിലായിരിക്കണം. നിയമബോധവും മനുഷ്യസഹജമായ സാഹചര്യബോധവും തമ്മിൽ സന്തുലനം പാലിക്കുമ്പോഴാണ് ഇത്തരം വിഷയങ്ങളിൽ സമൂഹം കൂടുതൽ നീതിപൂർണമായി മുന്നോട്ട് പോകുക. കടുംപിടുത്തമല്ല പ്രായോഗിക സമീപനമാണ് ഒട്ടുമിക്ക കാര്യത്തിലും വേണ്ടത്. ഫുട്പാത്തിൽ അങ്ങോട്ടുമിങ്ങോട്ടും മാറിനിന്ന് ബൈക്ക്  തടഞ്ഞുകൊണ്ടുള്ള ആ സ്ത്രീയുടെ പ്രകടനം  അത്രപന്തിയുള്ളതായി തോന്നിയില്ല. മറ്റുള്ള സ്ത്രീകളെ അത് ആവേശം കൊള്ളിക്കാനും ഇടയില്ല.
-കെ എ സോളമൻ

Wednesday, 11 February 2026

സച്ചിദാനന്ദ കാവ്യം

#സച്ചിദാനന്ദകാവ്യം
കേരളത്തിലെ ഭരണവും തുടർഭരണവും ഇനി ജനങ്ങൾ അല്ല, കവികളും അക്കാദമി ചെയർമാന്മാരും ചേർന്ന് തീരുമാനിക്കുന്ന കാലം വന്നിരിക്കുന്നു എന്ന തോന്നലാണ് കെ. സച്ചിദാനന്ദന്റെ പുതിയ രാഷ്ട്രീയ കവിത കേൾക്കുമ്പോൾ ഉണ്ടാകുന്നത്. “മുന്നണികൾ മാറി ഭരിക്കണം” എന്ന മഹത്തായ കണ്ടെത്തൽ ഇരു മുന്നണികളും ചേർന്ന് സംസ്ഥാനത്തെ കടത്തിൽ മുക്കി, യുവാക്കളെ വിമാനത്താവളത്തിലേക്ക് കയറ്റിവിട്ട്, സർവകലാശാലകളെ സമരവേദികളാക്കി മാറ്റിയ ശേഷമാണ് അദ്ദേഹത്തിന് ബോധ്യമായത് എന്നതാണ് ഇതിലെ സാഹിത്യരസം.

ഒന്നര ലക്ഷം രൂപ എന്ന പൊതുക്കടം ഓരോ കുഞ്ഞിന്റെയും തോളിൽ കെട്ടിവെച്ചവരോട് ഇതെല്ലാം ആരുണ്ടാക്കിയ ദുരന്തമാണെന്ന് ചോദിക്കാതെ, ജനാധിപത്യത്തിൽ മാറിമാറി ഭരിക്കണം എന്ന പൊതുവാചകം പറയുന്നത് കാലാവസ്ഥ റിപ്പോർട്ട് പോലെ സുരക്ഷിതവും ഉത്തരവാദിത്വമില്ലാത്തതുമായ നിലപാടായി മാറുന്നു.

ഇതിലും രസകരം, കേരളത്തിൽ യഥാർത്ഥത്തിൽ എ-ടീമും ബി-ടീമുമെന്ന പോലെ അഭിനയിച്ച രണ്ടു മുന്നണികൾ ചേർന്ന് സൃഷ്ടിച്ച ‘ഇണ്ടി സഖ്യ ഭരണസംസ്കാരം’ കണ്ടില്ലെന്ന മട്ടിലാണ് ഈ ഉപദേശം. പ്രതിപക്ഷം ഭരണപക്ഷത്തിന് കൈകൊടുക്കുകയും, സമരം സമവാക്യമായി തീരുകയും, പിൻവാതിൽ നിയമനം പൊതുനയം ആകുകയും ചെയ്ത കാലത്ത് “മാറിമാറി ഭരിച്ചാൽ നാട് രക്ഷപ്പെടും” എന്ന വാചകം ഒരു കവിതയല്ല, രാഷ്ട്രീയ കോമഡിയാണ്. 

ഒഴുക്ക് ഏതു ദിശയിലേക്കെന്ന് തിരിച്ചറിഞ്ഞ് അതേ ഒഴുക്കിൽ ഒഴുകുന്ന ചില സാംസ്കാരിക ശബ്ദങ്ങൾ പറയുന്ന ഇത്തരം ഉപദേശങ്ങൾ, ജനങ്ങളുടെ യാഥാർത്ഥ്യ ദുരിതങ്ങളെ സ്പർശിക്കാതെ വേദിയിലെ മൈക്കിൽ മാത്രം മുഴങ്ങുന്ന പ്രതിധ്വനികളായി മാറുകയാണ്. സച്ചിദാനന്ദകാവ്യം ഇവിടെ ആരുടെയും തലവേദന മാറ്റുന്ന ലേപനം അല്ല
- കെ എ സോളമൻ

സമരം സീസൺ രണ്ട്

#സമരം #സീസൺരണ്ട്
ഇത് കേരള സർവകലാശാലയുടെ “സമരം സീസൺ 2” ആണെങ്കിൽ, സർക്കാരിന്റെ പ്രതികരണം “നിശ്ശബ്ദത സീസൺ ഫൈനൽ” തന്നെയാണ്. എസ്എഫ്ഐ എന്ന വിദ്യാർത്ഥി സംഘടന കേരളസർവകലാശാല രജിസ്ട്രാർ ഓഫിസ് തകർക്കുമ്പോൾ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ധ്യാനമുദ്രയിൽ.  ഗവർണറുടെ കണ്ണ് തുറക്കുന്നതുവരെ സമരക്കാരെ നേരിടാതെ കാത്തുനിൽക്കുന്ന കേരള പോലീസിന്റെ അവസ്ഥ അതിദയനീയം

ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന പിണറായിക്ക് ഒരു പോലീസ്, കേരളഗവർണർക്കു മറ്റൊരു പോലീസ്. ഇതു  ഭരണഘടനാ പരീക്ഷണമാണോ അതോ പുതിയ പാഠ്യപദ്ധതിയിലുളള “രണ്ട് അധികാരങ്ങൾ, ഒരു നിയമം” എന്ന കൈപുസ്തകത്തിന്റെ തലക്കെട്ടാണോ ?. ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബ് എന്ന് സർക്കാർ വിളിക്കുന്ന കേരള സർവകലാശാലയിൽ വിദേശ വിദ്യാർത്ഥികളെ ആകർഷിക്കാൻ  ബ്രോഷറിൽ ബാരിക്കേഡ്, ജലപീരങ്കി, ലാത്തി എന്നിവയുടെ  ചിത്രം കൊടുത്താൽ വളരെ ഉചിതമായിരിക്കും 

 പതിവായി എസ്എഫ്ഐ കോലാഹലം തുടങ്ങുമ്പോൾ ഭരതനാട്ട്യത്തിന്റെ മുദ്രയും വായുവിലേക്കു എറിയുന്ന പഞ്ചുമായി എത്തുന്ന ഉന്നത വിദ്യാഭ്യാസ മന്ത്രിണി എവിടെയാണ്? അവരും മുഖ്യമന്ത്രിയെ പോലെ ധ്യാനമുദ്രയിൽ തന്നെ? സമരം നടക്കുമ്പോൾ മന്ത്രിയുടെ നിസംഗത ഒരു അക്കാദമിക് പരീക്ഷണമായി മാറിയിരിക്കുന്നു. പ്രതിഷേധത്തെ അവഗണിച്ചാൽ അത് സ്വയം അവസാനിക്കുമെന്ന സിദ്ധാന്തം ആരുടെ തലയിലാണ് ഉദിച്ചത് ?

രാഷ്ട്രീയ അതിപ്രസരത്തിൽ കുടുങ്ങിയ കുറച്ച് വിദ്യാർത്ഥികൾ സർവകലാശാലയെ ബന്ദിയാക്കുമ്പോൾ സർക്കാർ കാണിക്കുന്ന അലംഭാവം ഇവിടെ ഒരു സർക്കാരുണ്ടോ എന്ന ചോദ്യം ആവർത്തിക്കുന്നു. എല്ലാം കണ്ടുകൊണ്ടിരിക്കാം, ഒരു അക്രമവും തടയില്ല എന്ന നയമാണ് സർക്കാരിനെങ്കിൽ കേരള സർവകലാശാല പഠനകേന്ദ്രമല്ല, സ്ഥിരം സമരകേന്ദ്രം എന്ന ബോർഡ് വെക്കുന്നതാകും അഭികാമ്യം.
-കെ എ സോളമൻ

Sunday, 8 February 2026

ന്യൂ ഇന്നിംഗ്സ് പദ്ധതി

#ന്യൂഇന്നിംഗ്സ് #പദ്ധതി
ഇക്കൊല്ലത്തെ ബജറ്റിലല്ല, കഴിഞ്ഞ കൊല്ലത്തെ കേരള ബജറ്റിലാണ് സർക്കാർ മുതിർന്ന പൗരന്മാർക്കായി “ന്യൂ ഇന്നിംഗ്സ്” എന്ന മഹത്തായ പദ്ധതി പ്രഖ്യാപിച്ചത്. മുതിർന്ന പൗരന്മാരെ സജീവമായ സാമൂഹിക-സാംസ്‌കാരിക-ആരോഗ്യ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തുക എന്ന ഉന്നത ലക്ഷ്യത്തോടെ അവതരിപ്പിച്ചതാണ് ഈ പദ്ധതി. കേൾക്കുമ്പോൾ തന്നെ ഒരു ദേശീയ അവാർഡ് നേടിയ സിനിമയുടെ പേരുപോലെ തോന്നിയിരുന്നു. പക്ഷേ ഒന്നു സംഭവിച്ചില്ല

 പദ്ധതിയുടെ നടത്തിപ്പിനായി അഞ്ച് കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി അന്ന് അഭിമാനത്തോടെ അറിയിച്ചിരുന്നു. എന്നാൽ ബജറ്റ് പ്രസംഗം അവസാനിച്ചതോടെ, ഈ “ന്യൂ ഇന്നിംഗ്സ്” യഥാർത്ഥത്തിൽ ആരുടെ ഇന്നിംഗ്സാണെന്ന കാര്യത്തിൽ സർക്കാരിന് തന്നെ സംശയം തോന്നിയതുപോലെ. മുതിർന്ന പൗരന്മാർക്ക് നേരിട്ട് ലഭിക്കുന്ന ധനസഹായമോ പുതിയ പെൻഷനോ പോലുള്ള കൃത്യമായ ആനുകൂല്യങ്ങൾ ഒന്നും തന്നെ വ്യക്തമായി പ്രഖ്യാപിക്കപ്പെട്ടില്ല.

ആശയതലത്തിൽ ഇത് “ആക്റ്റീവ് ഏജിംഗ്” എന്ന മഹത്തായ തത്വചിന്തയെ മുൻനിർത്തിയുള്ള ഒരു ക്ഷേമ-പുനരധിവാസ പദ്ധതിയായി അറിയപ്പെട്ടു. എന്നാൽ കേരളത്തിലെ ബജറ്റ് ചരിത്രം പഠിച്ചാൽ മനസ്സിലാകും – ചില പദ്ധതികൾ നടപ്പാക്കാനല്ല, വെറും കയ്യടി ആശയങ്ങളായി പ്രഖ്യാപിക്കാനാണ് ഉണ്ടാക്കുന്നത്. അതിന്റെ ഒരു വ്യക്തമായ  ഉദാഹരണമാണ് “ന്യൂ ഇന്നിംഗ്സ്”.

ലഭ്യമായ വിവരങ്ങൾ പ്രകാരം, പദ്ധതിയുടെ മാർഗനിർദേശങ്ങളോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെയുള്ള പ്രവർത്തന ഘടനയോ പൂർണ്ണമായി രൂപം കൊണ്ടിട്ടില്ല. അതിനാൽ തന്നെ സാധാരണ മുതിർന്ന പൗരന്മാർക്ക് ഈ പദ്ധതിയുടെ പേരിൽ നേരിട്ട് അനുഭവിക്കാവുന്ന ഒരു സേവനവും ലഭിച്ചിട്ടില്ല. പ്രത്യേക ആരോഗ്യസേവനം - ഇല്ല. തൊഴിൽ അവസരം -ഇല്ല. മാസാന്ത സഹായം -ഇല്ല. പരിശീലന പരിപാടികൾ. ഇല്ല. വിനോദമാർഗങ്ങൾ -അതും ഇല്ല. ചുരുക്കത്തിൽ പറഞ്ഞാൽ, “ന്യൂ ഇന്നിംഗ്സ്” എന്ന പേര് മാത്രം, ഇന്നിംഗ്സ് ആരംഭിച്ചിട്ടില്ല.

ഇപ്പോൾ ഈ പദ്ധതിയുടെ അവസ്ഥ തിരുനക്കര വള്ളത്തിന്റെ അവസ്ഥയാണ് -കിടന്നെടുത്ത് തന്നെയാണ് ഇപ്പോഴും കിടപ്പ്. പ്രഖ്യാപന ഘട്ടത്തിൽ നിന്നു ഒരിഞ്ചു പോലും മുന്നോട്ട് പോകാതെ, മുതിർന്ന പൗരന്മാർക്ക് യാതൊരു പ്രായോഗിക നേട്ടവും നൽകാതെ “ന്യൂ ഇന്നിംഗ്സ്” ശാന്തമായി വിശ്രമിക്കുകയാണ്. 

നിലവിലെ മന്ത്രിയും മുൻ ധനമന്ത്രിയും ബജറ്റിലൂടെ പ്രഖ്യാപിച്ചിട്ടുള്ള ഒട്ടുമിക്ക പദ്ധതികളുടെയും ഗതി ഇതുതന്നെ: നടപ്പിലാക്കാൻ വേണ്ടിയല്ല, വാർത്താപ്രാധാന്യത്തിനുവേണ്ടി മാത്രം കുറെ പദ്ധതികൾ!
കെ. എ. സോളമൻ

Saturday, 7 February 2026

ജനം ആഗ്രഹിക്കുന്നത്

#ജനം #ആഗ്രഹിക്കുന്നത്
എംപി സ്ഥാനത്ത് തുടരുമ്പോൾ തന്നെ എംഎൽഎ സ്ഥാനാർത്ഥിയാകാനുള്ള മോഹം പ്രകടിപ്പിക്കുന്നത് രാഷ്ട്രീയ മര്യാദയ്ക്കു നേരെയുള്ള തുറന്ന അവഹേളനമാണ്. 

പാർലമെന്റിലേക്ക് തിരഞ്ഞെടുത്ത ജനപ്രതിനിധിക്ക് നിശ്ചിത കാലാവധി നൽകിയിരിക്കുന്നത് രാജ്യതല വിഷയങ്ങളിൽ ഇടപെടാനും മണ്ഡലത്തിന്റെ ശബ്ദമാകാനും വേണ്ടിയാണ്. കേരളത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട എംപിമാർക്ക് ഇനിയും മൂന്നുവർഷം കാലാവധിയുണ്ട്. ആ കാലാവധി പൂർണമാക്കാതെ അധികാരലാഭം പ്രതീക്ഷിച്ച് മറ്റൊരു പദവിയിലേക്ക് ചാടാൻ ശ്രമിക്കുന്നത് ജനവിധിയെ അവഹേളിക്കുന്ന പ്രവണതയാണ്.

മന്ത്രിയായാൽ നേട്ടേമേറെ എന്ന കണക്കുകൂട്ടലാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിലെന്നത് ദൗർഭാഗ്യകരമാണ്. രാഷ്ട്രീയം സേവനമല്ല, ലാഭമാണെന്ന ധാരണ ശക്തിപ്പെടുമ്പോൾ ജനാധിപത്യത്തിന്റെ മൂല്യങ്ങളാണ് ചവിട്ടിയരക്കപ്പെടുന്നത്. 
ആയതിനാൽ എംപിമാരുടെ എംഎൽഎ സ്ഥാനാർത്ഥി മോഹം ശക്തമായി ചോദ്യം ചെയ്യപ്പെടണം. മത്സരിക്കണമെങ്കിൽ ആദ്യം എംപി സ്ഥാനം രാജിവെക്കുക എന്നത് ഒരു നൈതികവും നിയമപരവുമായ മാനദണ്ഡമാകണം. അല്ലാതെ രണ്ടും പിടിക്കാം എന്ന സമീപനം അനുവദിച്ചാൽ അവസരവാദ മാകും.

ജനങ്ങൾ നൽകിയ ഉത്തരവാദിത്വം പൂർത്തീക്കരിക്കാതെ മന്ത്രി സ്ഥാനം ലക്ഷ്യം വെച്ച് ഓടുന്ന നേതാക്കളെ ജനാധിപത്യം ഒരിക്കലും മഹത്വപ്പെടുത്തരുത്. തിരഞ്ഞെടുക്കപ്പെട്ട സ്ഥാനത്തിൻ്റെ സേവന കാലാവധി പൂർത്തിയാക്കാതെ മറ്റൊരു മത്സരത്തിന് ഇറങ്ങാൻ നേതാക്കളെ അനുവദിക്കാത്ത രീതിയിലുള്ള നിയമനിർമാണം രാജ്യത്ത് ഉണ്ടാകണം

ജനങ്ങളുടെ ആഗ്രഹം വ്യക്തമാണ്, പദവികൾ മാറ്റിമാറ്റി കളിക്കുന്ന രാഷ്ട്രീയക്കാരല്ല, നൽകിയ ചുമതല നിഷ്ഠയോടെ നിർവഹിക്കുന്ന പ്രതിനിധികളെയാണ് കേരളത്തിനും രാജ്യത്തിനും ആവശ്യം.
-കെ എ സോളമൻ

Thursday, 5 February 2026

സാരിയും ചുരിദാറും

#സാരിയും #ചുരിദാറും
അധ്യാപികമാരുടെ വസ്ത്രധാരണം അവരുടെ തൊഴിൽസൗകര്യത്തെയും പ്രവർത്തനക്ഷമതയെയും മുൻനിർത്തിയാകണം തീരുമാനിക്കപ്പെടേണ്ടത്. ക്ലാസ് മുറിയിലേയ്ക്ക് മാത്രമല്ല, ലാബ് പ്രവർത്തനങ്ങൾ, കായിക പ്രവർത്തനങ്ങൾ, സ്കൂൾ പരിപാടികൾ തുടങ്ങിയ വൈവിധ്യമാർന്ന ഉത്തരവാദിത്വങ്ങൾ നിർവഹിക്കേണ്ട അധ്യാപികമാർക്ക് ചുരിദാർ കൂടുതൽ പ്രായോഗികവും സൗകര്യപ്രദവുമാണ്.

ഒരു അധ്യാപികയുടെ യോഗ്യതയും അച്ചടക്കവും അവൾ ധരിക്കുന്ന വസ്ത്രത്തിന്റെ രൂപത്തിലൂടെ അളക്കുന്നത് ഒരു പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല. വസ്ത്രധാരണം വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന ഭരണഘടനാപരമായ മൂല്യത്തെ മാനിച്ചുകൊണ്ട്, ജോലിക്ക് തടസ്സമാകാത്തതും മാന്യവുമായ വസ്ത്രം തെരഞ്ഞെടുക്കാൻ അധ്യാപികമാർക്ക് അവകാശമുണ്ട്. 

ചുരിദാർ ധരിച്ചെത്തിയ പ്രധാനാദ്ധ്യാപികയെ സ്‌കൂളിൽ പ്രവേശിപ്പിക്കാതെ, കൊട്ടാരക്കര നെടുവത്തൂർ ഈശ്വരവിലാസം സ്‌കൂളിൻ്റെ മാനേജരുടെ നിർദ്ദേശപ്രകാരം  സെക്യൂരിറ്റി ജീവനക്കാരൻ തടഞ്ഞ നടപടി അതിരുകടന്നതാണ്. പ്രധാന അധ്യാപികയെക്കാൾ അധികാരം ഒരു സ്കൂൾ ഗേറ്റ് കീപ്പറിന് കിട്ടുന്നത് എങ്ങനെയാണ്? ഗുണ്ടകളാണോ സ്കൂൾ നടത്തിക്കൊണ്ടുപോകുന്നത്? നമ്പർ വൺ കേരളത്തിനു മാത്രം ആഹ്ളാദിക്കാവുന്ന സംഭവം!

ചുരിദാർ ധരിച്ചതിന്റെ പേരിൽ ഒരു അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിക്കാതിരുന്നത് സ്ത്രീകളുടെ സ്വാതന്ത്ര്യത്തെയും തൊഴിൽമാനത്തെയും ചോദ്യം ചെയ്യുന്ന നടപടിയാണ്. വിദ്യാഭ്യാസ- സ്ഥാപനങ്ങളിൽ അച്ചടക്കവും മര്യാദയും പാലിക്കേണ്ടത് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കടമയാണ്; എന്നാൽ അതിന്റെ പേരിൽ അനാവശ്യമായ വസ്ത്രചട്ടങ്ങൾ മാനേജർമാർ  അടിച്ചേൽപ്പിക്കുന്നത് അധികാരദുരുപയോഗമാണ്,  ധിക്കാരമാണ്.

ഇത്തരം അവിവേകപരമായ തീരുമാനങ്ങൾ എടുക്കുന്ന എല്ലാ സ്കൂൾ - കോളജ് മാനേജ്മെറ്റുകളെയും അവരുടെ യഥാർത്ഥ ഉത്തരവാദിത്വം എന്തെന്ന് ബോധ്യപ്പെടുത്തേണ്ടത് സർക്കാരിന്റെയും സമൂഹത്തിന്റെയും ബാധ്യതയാണ്.
കെ എ സോളമൻ

Tuesday, 3 February 2026

മാനുഷിക മാനം

#മാനുഷിക_മാനം
രാജ്യസഭയുടെ മേശപ്പുറത്ത് തൻ്റെ കൃത്രിമ കാലുകൾ വച്ചുകൊണ്ട് സദാനന്ദൻ മാസ്റ്റർ നടത്തിയ പ്രസംഗം ഒരു നാടകീയ സ്റ്റണ്ടല്ല, മറിച്ച് ശക്തമായ  ധാർമ്മിക പ്രസ്താവനയായിരുന്നു. രാഷ്ട്രീയ അക്രമത്തിൽ വ്യക്തിപരമായുണ്ടായ നഷ്ടത്തെ കുറിച്ചുള്ള  നിശബ്ദവും എന്നാൽ വാചാലവുമായ ഓർമ്മപ്പെടുത്തലായിരുന്നു അത്. പ്രത്യയശാസ്ത്രത്തിന്റെ പേരിൽ അദ്ദേഹം സഹിച്ച വേദനയുടെ സാക്ഷ്യവും അതിൽ ഉണ്ടായിരുന്നു. പാർലമെന്റ് വെറും നടപടിക്രമങ്ങളുടെ ഒരു ഹാളല്ല; അത് സത്യത്തിനും മനസ്സാക്ഷിക്കും ജീവിതാനുഭവം പങ്കുവെക്കുന്നതിനും വേണ്ടിയുള്ള ഒരു വേദി കൂടിയാണ്.

അസഹിഷ്ണുത ക്രൂരതയായി മാറുമ്പോൾ ജനാധിപത്യത്തിന്റെ ദുർബലതയെ അടിവരയിടാൻ മാസ്റ്റർ ശ്രമിച്ചു. അത്തരമൊരു പ്രവൃത്തിക്ക് സഹാനുഭൂതിയും പ്രതിഫലനവും ആവശ്യമാണ്. അടയാളങ്ങളിലൂടെ സംസാരിക്കുന്ന ഒരു ഇരയുടെ വേദന ജനാധിപത്യത്തിന് ഉൾക്കൊള്ളാൻ കഴിയുന്നില്ലെങ്കിൽ, അത് ഒരു ജീവനുള്ള ധാർമ്മിക സ്ഥാപനമായി മാറുന്നതിനുപകരം  ശൂന്യമായ ആചാരമായി മാറാനുള്ള സാധ്യതയുണ്ട്.

 പോയിന്റ്ഓഫ് ഓർഡർ ആയി ഇടുങ്ങിയ രീതിയിൽ രൂപപ്പെടുത്തിയ ജോൺ ബ്രിട്ടാസിന്റെ എതിർപ്പ് നിർവികാരവും ഒഴിഞ്ഞുമാറുന്നതുമായി തോന്നി. മാസ്റ്ററുടെ ആരോപണത്തിന്റെയും രാഷ്ട്രീയ അക്രമ പ്രശ്നത്തിന്റെയും സാരാംശത്തിൽ ഇടപെടുന്നതിനുപകരം, നടപടിക്രമപരമായ ഔപചാരികതയ്ക്ക് പിന്നിൽ ഒളിക്കാൻ അദ്ദേഹം തീരുമാനിച്ചു.  പാർലമെന്ററി മാന്യതയെ പ്രതിരോധിക്കുക എന്നതല്ല ഈ പ്രതികരണം, മറിച്ച് അസ്വസ്ഥമായ ഒരു വിവരണത്തെ നിശബ്ദമാക്കാനുള്ള  ശ്രമമായി തോന്നി. 

വിരോധാഭാസമെന്നു പറയട്ടെ, മുൻകാലങ്ങളിൽ പ്രതിപക്ഷ ബെഞ്ചുകൾ പലപ്പോഴും തടസ്സപ്പെടുത്തലുകളും പ്ലക്കാർഡുകളും അനുവദിക്കുമ്പോൾ, നിയമങ്ങൾ തിരഞ്ഞെടുത്ത് പ്രയോഗിക്കുന്നത് അസ്വസ്ഥത ഉളവാക്കുന്ന ഇരട്ടത്താപ്പാണ് തുറന്നുകാട്ടുന്നത്. പ്രതീകാത്മക പ്രതിഷേധത്തെ അടിച്ചമർത്തുന്നതിലല്ല, മറിച്ച് വേദനാജനകമായ സത്യങ്ങളെ തുറന്ന മനസ്സോടെയും വിനയത്തോടെയും നേരിടുന്നതിലാണ് യഥാർത്ഥ ജനാധിപത്യ മനോഭാവം. 

ആ അർത്ഥത്തിൽ, ബ്രിട്ടാസിന്റെ പ്രതികരണം സഭയുടെ അന്തസ്സിനെ ഇകഴ്ത്തി.  അതേസമയം മാസ്റ്ററുടെ പ്രസംഗം രാഷ്ട്രീയത്തിന്റെ മാനുഷിക മാനത്തെ ഉറപ്പിക്കുകയായിരുന്നു.
- കെ എ സോളമൻ

Monday, 2 February 2026

മഞ്ഞക്കുറ്റിയും അതിവേഗ ദുരിതവും

#മഞ്ഞക്കുറ്റിയും #അതിവേഗദുരിതവും
കേരളത്തിലെ സാധാരണക്കാരന്റെ പുരയിടങ്ങളിലേക്ക് അതിക്രമിച്ച് കയറിയ മഞ്ഞക്കുറ്റികൾ വെറും സർവേ കല്ലുകളായിരുന്നില്ല. ജനങ്ങളുടെ ഉറക്കം കെടുത്താൻ വന്ന സാക്ഷാൽ യമരാജന്റെ അടയാളങ്ങളായിരുന്നു അവ.

അതിരാവിലെ അടുക്കളവാതിൽ തുറക്കുമ്പോൾ ചാണകം മെഴുകിയ തറയിലോ, പൂമുഖത്തെ തുളസിത്തറയ്ക്കരികിലോ ഒരു മഞ്ഞക്കുറ്റി മുളച്ചു നിൽക്കുന്നത് കണ്ട വീട്ടുകാരന്റെ അവസ്ഥ ചിന്തിച്ചാൽ മതി.
പണ്ട് ആരെങ്കിലും ചതിച്ചാൽ “നിൻ്റെ തറവാട് കുറ്റിയും പറിച്ചേ പോകൂ” എന്ന് ശപിക്കുമായിരുന്നു. ആ ശാപം കെ-റെയിലിന്റെ രൂപത്തിൽ സർക്കാർ നേരിട്ട് നടപ്പാക്കിയ പ്രതീതിയായിരുന്നു അന്ന്.

ഈ മഞ്ഞക്കുറ്റികൾ വരുത്തിയ ‘വികസനങ്ങൾ’ അനവധിയാണ്. കുറ്റി അടിക്കാൻ വരുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ നൂറുകണക്കിന് പോലീസുകാർ എത്തുന്നതോടെ, പാവം വീട്ടുകാരൻ സ്വന്തം പറമ്പിൽ പോലും ‘അറസ്റ്റിന്റെ’ ഭയത്തോടെ നിൽക്കേണ്ട അവസ്ഥയായി.

മഞ്ഞക്കുറ്റി കണ്ടാൽ ബാങ്കുകൾക്കും അലർജിയാണ്. അതോടെ മകളുടെ കല്യാണവും വീടുപണിയും സ്വാഭാവികമായും നിലച്ചു.
കിടപ്പുമുറിയിലും അടുക്കളയിലും വരെ വികസനം എത്തിയ ഏക പദ്ധതിയായിരുന്നു കെ-റെയിൽ. ചോറും കറിയും വെക്കുന്നതിനിടയിൽ പുകയടുപ്പിന് സമീപം ഒരു മഞ്ഞക്കുറ്റി കണ്ടതിന്റെ ‘ത്രില്ല്’ വേറെ തന്നെയായിരുന്നു. ആ വേഗവികസനം ജനങ്ങളെ വേഗത്തിൽ തന്നെ തളർത്തിക്കളഞ്ഞു.

കെ-റെയിൽ പദ്ധതി ഉപേക്ഷിക്കപ്പെട്ട മട്ടാണെങ്കിലും, മഞ്ഞക്കുറ്റികൾക്ക് സർക്കാർ ഇന്നും സംരക്ഷണം നൽകുന്നു. അതിന് കാരണം ഇല്ലാതില്ല.

ഒന്നിന് 5000 രൂപ വീതം മുടക്കി മണ്ണിൽ കുത്തിയ ഈ മഞ്ഞക്കുറ്റികൾ ആദ്യം ജനങ്ങളെ ദ്രോഹിച്ചത് “ഇതാ വികസനം വരുന്നു” എന്ന പേരിലായിരുന്നു.
കണ്ണൂരിൽ നിന്ന് അപ്പക്കുട്ടയുമായി കൊച്ചിയിലെത്തി അപ്പം വിറ്റ് ലാഭമുണ്ടാക്കി അന്നുതന്നെ വീട്ടിലെത്തി വിശ്രമിക്കുന്ന വികസനമാണ് ആദ്യ സ്വപ്നം. 

വയലും പറമ്പും വീടും കടന്നുപോകുന്ന വഴി വരച്ചിട്ട്, ഒരു കുന്തംപോലെ കുത്തിനിർത്തിയ ഈ കുറ്റികൾ ജനങ്ങളുടെ മനസ്സിൽ കുത്തിയത് അതികഠിനമായാണ്. “ഭൂമി പോകുമോ? വീട് പോകുമോ? കേസ് വരുമോ?” എന്ന പേടിയിൽ ഉറക്കം നഷ്ടപ്പെട്ട അനവധി ആളുകൾ. മുടിക്കു പിടിച്ചു വലിച്ചിഴക്കപ്പെട്ട ഒരു കൂട്ടം. സ്ത്രീകൾ.

ഈ കുറ്റികൾ നീക്കം ചെയ്യാതെ നിലനിർത്തുന്നതിന് പിന്നിൽ ഒരു തെരഞ്ഞെടുപ്പ് തന്ത്രമുണ്ടെന്ന സംശയം ശക്തമാണ്. ഭരണത്തിന്റെ അന്ത്യനാളുകളിൽ ഊർദ്ധ്വൻ വലിക്കുന്ന സർക്കാർ കണ്ടെത്തിയ പുതിയ വികസനമന്ത്രമാണ് ആർ.ആർ.ടി.എസ്-  റാപ്പിഡ് റീജിയണൽ ട്രാൻസിറ്റ് സിസ്റ്റം.
റെയിൽവേ ലൈൻ തന്നെ; അതിനും കുറ്റികൾ വേണം. പഴയ കുറ്റികൾ വീണ്ടും ഉപയോഗിക്കാം. പഴയ കുറ്റി ഒന്നിൻ്റെ 5000-നൊപ്പം പുതിയൊരു 5000 കൂടി കണക്കിൽ കൂട്ടാം. ലാഭം ഇരട്ടിയാകും.

സർക്കാരിന് സമയവും പണവും സ്വന്തമായി ഇല്ലാത്തതിനാൽ, തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തലേദിവസം കെ-റെയിൽ കേസുകൾ പിൻവലിച്ച് ജനങ്ങളുടെ സിംപതി നേടാം. അങ്ങനെ വോട്ട് ബാങ്ക് വിപുലപ്പെടുത്തുകയും ചെയ്യാം.

മണ്ണിൽ കുത്തിയ മഞ്ഞക്കുറ്റികൾ വെറും കല്ലുകൾ ആയിരുന്നില്ല, അവ ഭരണകൂടത്തിന്റെ ധാർഷ്ട്യത്തിന്റെയും, സാധാരണക്കാരന്റെ നെഞ്ചിലേറ്റ മുറിവുകളുടെയും പ്രതികങ്ങളാണ്. ഇവയോട് ജനം എങ്ങനെ പ്രതികരിക്കും എന്ന് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കാണാം
- കെ എ സോളമൻ

Sunday, 1 February 2026

സിലബസ് ചുരുക്കുമ്പോൾ

#സിലബസ് #ചുരുക്കുമ്പോൾ
പത്താം ക്ലാസ് സിലബസ് 25 ശതമാനം കുറയ്ക്കും എന്ന വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയുടെ  പ്രഖ്യാപനം കേട്ടാൽ ആദ്യം തോന്നുക ഇതൊരു അക്കൗണ്ടിങ് പരീക്ഷയാണോ എന്നതാണ്. ഉള്ളടക്കം അതേപോലെ തന്നെ, പക്ഷേ വലുപ്പം 25 ശതമാനം കുറയും. ഇത് എങ്ങനെയാണെന്ന് അറിയാൻ ഗണിതശാസ്ത്രജ്ഞൻ പൈതഗോറസിനെ തന്നെ വീണ്ടും വിളിച്ചുവരുത്തേണ്ടിവരും. 

സിലബസ് ചുരുക്കൽ കരിക്കുലം കമ്മിറ്റി അംഗീകരിച്ചുവെന്ന് മന്ത്രി പറയുന്നു; പക്ഷേ കമ്മിറ്റി തന്നെ ഇത് അറിഞ്ഞിട്ടില്ലെന്ന വാർത്ത പുറത്തുവരുമ്പോൾ, വിദ്യാഭ്യാസ വകുപ്പ് ഒരു കുറിപ്പ് കൈമാറ്റ വകുപ്പായി’ മാറിയതാണോ എന്ന സംശയം സ്വാഭാവികം. അടുത്ത മേയിൽ പുതിയ സർക്കാർ വരും, പുതിയ മന്ത്രി വരും എന്നുറപ്പുള്ളപ്പോൾ, ഇത്തരമൊരു ദീർഘകാല മാറ്റം പ്രഖ്യാപിക്കുന്നത് “ഞാൻ പോകും മുമ്പ് ഒരു അടയാളം ഇരിക്കട്ടെ " എന്ന മന്ത്രിയുടെ മാനസികാവസ്ഥയല്ലേ? 

സിലബസ് രൂപപ്പെടുത്തുന്നത് ദേശീയ തലത്തിലുള്ള ഘടനയും മറ്റ് സംസ്ഥാനങ്ങളുമായുള്ള ഏകോപനവും കണക്കിലെടുത്താണെന്ന അടിസ്ഥാന ബോധം പോലും ഈ പ്രഖ്യാപനത്തിൽ കാണുന്നില്ല.  സിലബസ് കൂടുതലാണെന്ന് കുട്ടികൾ പരാതി പറഞ്ഞു എന്നതുകൊണ്ട് സിലബസ് കുറച്ചുവെന്ന മന്ത്രിയുടെ വിശദീകരണം കേട്ടാൽ, നാളെ ഒന്നാം ക്ലാസ് കുട്ടികൾ അക്ഷരം ബുദ്ധിമുട്ടാണ്, ചിത്രങ്ങൾ മതി എന്ന് പറഞ്ഞാൽ അക്ഷരമാല തന്നെ ഉപക്ഷിക്കുമോ? എം.ബി.ബി.എസ്. വിദ്യാർത്ഥികൾ അനാട്ടമിക്ക് നീളക്കൂടുതൽ ആണെന്നു പറഞ്ഞാൽ ഹൃദയം വേണ്ട
 ശ്വാസകോശം മാത്രം പഠിച്ചാൽ മതിയെന്നു നിർദ്ദേശിക്കുമോ? 

വിദ്യാഭ്യാസം ശാസ്ത്രീയ ആസൂത്രണത്തിലൂടെ മുന്നോട്ടുപോകേണ്ട വിഷയമാണ്, ജനപ്രിയതയുടെ വോട്ടെടുപ്പ് നടത്തേണ്ട കാര്യമല്ല. സിലബസ് കുറച്ചാൽ ബുദ്ധിമുട്ട് കുറയും എന്ന ലോജിക് സ്വീകരിച്ചാൽ, നാളെ പരീക്ഷ തന്നെ ഒഴിവാക്കിയാൽ  വലിയ ആശ്വാസമാവില്ലേ?

ബോധമുള്ള ആരുമില്ലേ വിദ്യാഭ്യാസ വകുപ്പിൽ എന്ന ചോദ്യം,  പാഠപുസ്തകത്തിലെ  ഒരു ചോദ്യമായി തന്നെ ഉൾപ്പെടുത്തേണ്ടതായിരിക്കുന്നു.
- കെ എ സോളമൻ

Thursday, 29 January 2026

സർക്കാരിൻറെ ഇടക്കാലതമാശ

സർക്കാരിന്റെ ഇടക്കാലതമാശ

മെയ് പകുതിവരെ മാത്രം ആയുസുള്ള മന്ത്രിസഭ ഫുൾ ബജറ്റ് അവതരിപ്പിക്കുന്നത് കണ്ടാൽ തോന്നുക, മരണശയ്യയിലെ രോഗി പുതിയ വീടിന്റെ പ്ലാൻ വരയ്ക്കുന്നതുപോലെയാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഈ ബജറ്റ് പുതിയ സർക്കാരിന് ബാധകമല്ലെന്ന സത്യം അറിഞ്ഞിട്ടും ധനമന്ത്രി ബാലഗോപാൽ “ദീർഘകാല വികസന സ്വപ്നങ്ങൾ” വാരിക്കോരി വിതറിയിരിക്കുന്നു 

ഖജനാവ് ശൂന്യവും ട്രഷറി പൂട്ടലിന്റെ ഭീഷണിയും നിലനിൽക്കുമ്പോൾ പാലങ്ങളും പാതകളും സുവർണ്ണഭാവിയുമൊക്കെ പ്രഖ്യാപിക്കുന്നത് സാമ്പത്തിക ശാസ്ത്രമല്ല, രാഷ്ട്രീയ മാജിക്കാണ്. കെ റെയിൽ പോയി, പകരം റാപ്പിഡ് റീജിയണൽ ട്രാൻസിറ്റ് സിസ്റ്റം വരുന്നു. വായിൽ കൊള്ളുന്ന ലളിതമായ ഒരു പേരെങ്കിലും ഈ സ്ഥിരം റെയിൽവേ മേമ്പൊടിക്ക് ഇടാമായിരുന്നു

ഇതൊരു വികസന ബജറ്റെന്നാണ് അവകാശവാദം. എന്നാൽ ശരിക്കും പൊട്ടന്മാരായ കുറെ വോട്ടർമാരെ മയക്കാനുള്ള മാജിക് ഷോയാണ്.  ഇലക്ഷൻ കഴിഞ്ഞാൽ തിരശ്ശീല വീഴും, മാജീഷ്യനും മായും, ബാക്കി ചവറ്റുകൊട്ട മാത്രം. പുതിയ സർക്കാർ മറുമുന്നണിയുടേതാണെങ്കിൽ ചവിട്ടുകൊട്ട ഉൾപ്പെടെ തോട്ടിൽ എറിയും..

ഇടതു സർക്കാരിന്റെ ഈ ഫുൾ ബജറ്റ് വസ്തുതകളെ അഭിമുഖീകരിക്കുന്ന രേഖയല്ല, മറിച്ച് യാഥാർഥ്യത്തിൽ നിന്ന് ഓടിയൊളിക്കുന്ന പ്രസംഗപുസ്തകമാണ്. കാശില്ലാത്ത ഖജനാവിൽ നിന്ന് കോടികളുടെ സ്വപ്നങ്ങൾ പ്രഖ്യാപിക്കുന്നത് കടലിൽ നിന്ന് മണൽകൊട്ടാരം പണിയുന്നതിനു തുല്യം. പുതിയ സർക്കാർ വന്നാൽ ഇതെല്ലാം വീണ്ടും എഴുതേണ്ടി വരും.

 ഇപ്പോഴത്തെ ബജറ്റ് ചരിത്ര വസ്തു ആകുന്നത് “ഇടക്കാല സർക്കാരിന്റെ ഇടക്കാല തമാശ” എന്ന പേരിലാകും. അതിനാൽ ഈ ബജറ്റ് വികസനത്തിന്റെ റോഡ് മാപ്പല്ല, രാഷ്ട്രീയത്തിന്റെ കാർട്ടൂൺ മാപ്പാണ്. ആകെയുള്ള ഏക ആശ്വാസം, ഈ ബജറ്റിൽ തൻറെ മുൻഗാമിയായ ധനശാസ്ത്രജ്ഞൻ്റേതു പോലെ മൊഞ്ചത്തിക്കവിതകൾ തലങ്ങും വിലങ്ങും ചേർത്തട്ടില്ല എന്നതാണ്

പണം ഇല്ലാത്തിടത്ത് വികസനസ്വപ്നങ്ങൾ എഴുതി വയ്ക്കുന്നത് ബജറ്റല്ല; അത് ജനങ്ങളെ കബളിപ്പിക്കുന്ന കഥാപ്രസംഗമാണ്.
-കെ എ സോളമൻ

Wednesday, 28 January 2026

തെറ്റായ ആക്ടിവിസം

#തെറ്റായ #ആക്ടിവിസം
വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷണിനെതിരെ സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി സമർപ്പിച്ച ഹർജി അനാവശ്യമാണ്. സർവകലാശാലകളിലെ അഴിമതി തുറന്നുകാട്ടുന്നതിലൂടെ കമ്മിറ്റി വിശ്വാസ്യത നേടിയിട്ടുണ്ടെങ്കിലും, ഭരണഘടനാപരമായി രൂപീകരിച്ച തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ തീരുമാനിക്കപ്പെടുന്ന ഒരു ദേശീയ സിവിലിയൻ ബഹുമതിയെക്കുറിച്ച് വിധി പറയാൻ അതിന് അധികാരമില്ല. 

വെള്ളാപ്പള്ളിക്കെതിരെ കെട്ടിക്കിടക്കുന്ന കേസുകളും ധാർമ്മിക സൂചനകളും ദേശീയ അംഗീകാരത്തിന്റെ വിഷയത്തിലേക്ക് വലിച്ചിഴയ്ക്കുന്നത് തത്വാധിഷ്ഠിത ആശങ്കയ്ക്ക് പകരം മുൻവിധിയോടെയുള്ള സമീപനമാണ്. എസ്എൻഡിപി യോഗത്തിലൂടെയും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന ശ്രീനാരായണ ട്രസ്റ്റിലൂടെയും ഈഴവ സമൂഹത്തിന് വെള്ളാപ്പള്ളി നടേശൻ നൽകിയ ആജീവനാന്ത സേവനം നിഷേധിക്കാനാവാത്ത സാമൂഹിക സംഭാവനയാണ്. പതിറ്റാണ്ടുകളായുള്ള പൊതുപ്രവർത്തനം തിരഞ്ഞെടുത്ത ചില ആരോപണങ്ങളുമായി ബന്ധപ്പെടുത്തി ചുരുക്കുന്നത് ബൗദ്ധികമായി സത്യസന്ധമല്ലാത്തതും രാഷ്ട്രീയ പ്രേരിതവുമാണ്.

കൂടുതൽ അസ്വസ്ഥതയുണ്ടാക്കുന്ന കാര്യം, കമ്മിറ്റിയുടെ നടപടി പത്മ അവാർഡ് തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ തന്നെ അധികാരത്തെയും സത്യസന്ധതയെയും ചോദ്യം ചെയ്യുന്നതിന് തുല്യമാണ്. ശ്രീനാരായണ ഗുരുവിന്റെ കാൽക്കൽ പത്മഭൂഷൺ സമർപ്പിച്ച നടേശന്റെ പ്രവൃത്തി എളിമയുടെയും ആദരവിന്റെയും പ്രതീകമായിരുന്നു, സമൂഹത്തിലുടനീളം ഇത് വ്യാപകമായി പ്രശംസിക്കപ്പെട്ടു. ഈ ബഹുമതിയെ വിവാദപരമായി വ്യാഖ്യാനിക്കുന്നത് നടേശൻ പൊതുജീവിതത്തിൽ സ്ഥിരമായി ഉയർത്തിപ്പിടിച്ച ശ്രീനാരായണ ഗുരുവിന്റെ മൂല്യങ്ങളെയും അവാർഡിനെയും അനാദരിക്കുന്നതിന് തുല്യമാണ്. 

സേവ് യൂണിവേഴ്സിറ്റി കാമ്പെയ്ൻ കമ്മിറ്റിയുടെ നീക്കം ഒരു തത്വാധിഷ്ഠിത പ്രതിഷേധമായി തോന്നുന്നില്ല, മറിച്ച് അതിന്റെ നിയമാനുസൃതമായ ഇടപെടലിന്റെ മേഖലയ്ക്ക് പുറത്ത് ശ്രദ്ധ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു തന്ത്രമായി കാണണം. അത്തരം തെറ്റായ ആക്ടിവിസം അതിന്റെ ധാർമ്മിക നിലയെ ക്ഷയിപ്പിക്കുകയും ഉന്നത വിദ്യാഭ്യാസത്തിൽ അത് അഭിസംബോധന ചെയ്യേണ്ട യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുകയും ചെയ്യുന്നു. 

പത്മഭൂഷൺ പുരസ്കാരം നൽകിയ ഇന്ത്യൻ രാഷ്ട്രപതിയെ പോലും ഉപദേശിച്ചു നേരെയാക്കാൻ ശ്രമിക്കുന്ന സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടെ നടപടി അല്പം അതിരു കടന്നതായിപ്പോയി.

-കെ എ സോളമൻ

Monday, 26 January 2026

വെള്ളാപ്പള്ളിയെ ആദരിക്കുമ്പോൾ

#വെള്ളാപ്പള്ളിയെ #ആദരിക്കുമ്പോൾ
വെള്ളാപ്പള്ളി നടേശന് ലഭിച്ച പത്മഭൂഷൺ വെറുമൊരു വ്യക്തിഗത ബഹുമതിയല്ല, മറിച്ച് ശ്രീനാരായണ ഗുരുവിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സാമൂഹിക പരിഷ്കരണത്തിലും സമൂഹ ശാക്തീകരണത്തിലും വേരൂന്നിയ ദശാബ്ദങ്ങളുടെ പൊതുസേവനത്തിനുള്ള അംഗീകാരമാണ്. 

എസ്എൻഡിപി യോഗത്തിന്റെ ദീർഘകാല ജനറൽ സെക്രട്ടറി എന്ന നിലയിൽ, കേരളത്തിലെ ഏറ്റവും സ്വാധീനമുള്ള സാമൂഹിക-ആത്മീയ സംഘടനകളിലൊന്നിനെ ആധുനികവൽക്കരിക്കാനും ശക്തിപ്പെടുത്താനും നടേശൻ പ്രവർത്തിച്ചിട്ടുണ്ട്.  അതിന്റെ പ്രവർത്തനങ്ങൾ സമകാലിക സാമൂഹിക വെല്ലുവിളികൾക്ക് പ്രസക്തമാണെന്ന്  ഉറപ്പാക്കുകയും ചെയ്യുന്നു അദ്ദേഹം..

ശ്രീനാരായണ ഗുരുവിന്റെ കാൽക്കൽ അവാർഡ് സമർപ്പിക്കാൻ അദ്ദേഹം തിരഞ്ഞെടുത്തത് പ്രതീകാത്മകമായി ഈ ബഹുമതി വ്യക്തിപരമായ മഹത്വത്തിനല്ല, സമത്വം, അന്തസ്സ്, ആത്മാഭിമാനം എന്നിവയുടെ പരിഷ്കരണവാദ പൈതൃകത്തിന്റേതാണെന്ന് തെളിയിക്കുന്നു. ആയതിനാൽ, അദ്ദേഹത്തിന്റെ സംഭാവനകളെ "പൊതുകാര്യങ്ങൾ" എന്ന വിഭാഗത്തിൽ ആഭ്യന്തര മന്ത്രാലയം ഉൾപ്പെടുത്തിയത് ഉചിതമാണ്.  അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ സംഘടനാ നേതൃത്വത്തിനപ്പുറം സാമൂഹിക നീതിയുടെയും പൊതു വ്യവഹാരത്തിന്റെയും വിശാലമായ മേഖലയിലേക്ക് വ്യാപിക്കപ്പെട്ടതാണ്. 

കേരളത്തിലെ പൊതുജീവിതം എല്ലായ്പ്പോഴും പ്രബലമായ ആഖ്യാനങ്ങളെ വെല്ലുവിളിച്ച ശക്തരും തുറന്നുപറയുന്നവരുമായ വ്യക്തികളാൽ രൂപപ്പെട്ടതാണെന്ന അസ്വസ്ഥമായ സത്യത്തെ സോഷ്യൽ മീഡിയയിലെ വിമർശനങ്ങളും പരിഹാസങ്ങളും അവഗണിക്കുന്നു.  രാഷ്ട്രീയ മുന്നണികൾ തിരഞ്ഞെടുക്കപ്പെട്ട പ്രീണനങ്ങളും വർഗീയ ഗണിതവും കൂടുതലായി അവലംബിച്ച ഒരു സമയത്ത്, തന്റെ സമുദായത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനുള്ള നിരന്തരമായ ശ്രമത്തിൽ നിന്നാണ് നടേശന്റെ തുറന്നുപറച്ചിൽ ഉടലെടുത്തത്.   അതിലാരും അധികം വിഷമിച്ചിട്ടു കാര്യമില്ല.

മന്ത്രിമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും സമാനമായതോ മോശമായതോ ആയ പെരുമാറ്റത്തെ ന്യായീകരിക്കുമ്പോൾ, ധ്രുവീകരണത്തിനായി വെള്ളാപ്പള്ളിയെ ഒറ്റപ്പെടുത്തുന്നത് തത്വാധിഷ്ഠിതമായ എതിർപ്പിനെക്കാൾ ഇരട്ടത്താപ്പിനെയാണ് കാണിക്കുന്നത്. ഈ സാഹചര്യത്തിൽ നിശബ്ദത പാലിക്കാൻ വിസമ്മതിച്ച ഒരു ശബ്ദത്തെയും പതിറ്റാണ്ടുകളായി സാമൂഹികമായി ഇടപഴകിയ ഒരു സംഘടനയെയും ആണ് പത്മഭൂഷൺ നൽകി രാജ്യം അംഗീകരിക്കുന്നത്.. 

വെള്ളാപ്പള്ളി നടേശനെ ആദരിക്കുന്നത് അദ്ദേഹം നടത്തിയ എല്ലാ പ്രസ്താവനകളെയും അംഗീകരിച്ചു കൊണ്ടല്ല, മറിച്ച് സുസ്ഥിരമായ സേവനത്തിനും സ്ഥാപന നേതൃത്വത്തിനും ശ്രീനാരായണ ഗുരു വിഭാവനം ചെയ്ത സാമൂഹിക ദൗത്യം മുന്നോട്ട് കൊണ്ടുപോകുന്നതിൽ അദ്ദേഹം വഹിച്ച പങ്കിനുമുള്ള അംഗീകാരമായാണ്.
-കെ എ സോളമൻ

Friday, 23 January 2026

സംസ്ഥാന മൈക്രോബ്

#സംസ്ഥാന #മൈക്രാബ്
കേരളം ഇനി വെറും “ദൈവത്തിന്റെ സ്വന്തം നാട്” മാത്രമല്ല, “ബാക്ടീരിയയുടെ സ്വന്തം നാട്” കൂടിയാണ്. സംസ്ഥാന പക്ഷി മുതൽ സംസ്ഥാന ഞണ്ടുവരെയുള്ള പട്ടിക തീർന്നപ്പോൾ ഇതാ അഭിമാനപൂർവം അവതരിപ്പിക്കുന്നു സംസ്ഥാന മൈക്രോബ് ; ബാസിലസ് സബ്റ്റിലിസ് എന്നാണ് പേര്.

 മണ്ണിലും വെള്ളത്തിലും വയറ്റിലും ഉള്ള ഈ സൂക്ഷ്മാണു ഇനി ഔദ്യോഗികമായി മലയാളിയാണ്. അതുകൊണ്ട് നാളെ മുതൽ സ്കൂൾ കലോത്സവത്തിൽ സംസ്ഥാന മൈക്രോബ് നൃത്തം അവതരിപ്പിച്ചാലും അത്ഭുതപ്പെടേണ്ട. ടൂറിസം ബ്രാൻഡിംഗും ഉടൻ വന്നേക്കും. : “കേരളത്തിലേക്ക് വരൂ നമ്മുടെ സുഹൃത്ത് ബാക്ടീരിയയെ കാണൂ " ഇതായിരിക്കും പരസ്യവാചകം..

ഇനി വാക്സിൻ എടുക്കുമ്പോൾ പോലും സംസ്ഥാനം ചോദിക്കേണ്ടി വരും "ഇത് സ്വദേശിയാണോ, അതിഥിയാണോ?” എന്ന്.  മറ്റു സംസ്ഥാനങ്ങളും രാജ്യങ്ങളും ഇതു കണ്ടു അസൂയപ്പെടുമോ എന്നതാണ് അടുത്ത ആശങ്ക. തമിഴ്നാട് “നമ്മുടേത് ലാക്ടോബാസില്ലസ്” എന്ന് പറഞ്ഞാൽ, കര്‍ണാടക “ഇത് ഞങ്ങളുടെ മണ്ണിൽ ആദ്യം വളർന്നതാണ്” എന്ന് പറഞ്ഞ് പേറ്റന്റ് കോടതിയിൽ കേസ് കൊടുത്താലോ? അപ്പോൾ സുപ്രീം കോടതി വിധി ഇങ്ങനെ വന്നേക്കും: “ബാക്ടീരിയയ്ക്ക് സംസ്ഥാനങ്ങളും അതിരുകളുമില്ല"

 പക്ഷേ കേരളത്തിന് പ്രഖ്യാപനങ്ങൾക്ക് അവസാനമില്ല. "കേരളം നമ്പർ വൺ " എന്ന് പറഞ്ഞ് പറഞ്ഞ് മന്ത്രിമാരുടെ നാക്ക് ഉളുക്കിയിരിക്കുകയാണ്. എന്നാലും നമ്പർവൺ സ്ഥാനം നിലനിർത്താൻ ഇപ്പോഴുള്ളതിൻ്റെ കൂടെ  മൈക്രോബിനെയും കൂട്ടി മുന്നേറുകയാണ് ലക്ഷ്യം. അടുത്ത ഘട്ടം എന്താകും? 

സംസ്ഥാന വൈറസ്? സംസ്ഥാന അമീബ, സംസ്ഥാന പുഴു ?എന്തായാലും ജനം ഉറപ്പായി പറയും: ലോകത്ത് ഒരിടത്തും ഇങ്ങനെ ചെറുതിനെ പോലും ഇത്ര വലിയ ബഹുമതി നൽകുന്ന നാട് വേറെയില്ല!
- കെ എ സോളമൻ

Thursday, 22 January 2026

ഫിഷറീസ് ഓഫീസുകൾ കാര്യക്ഷമമാക്കണം

#ഫിഷറീസ് ഓഫീസുകളുടെ പ്രവർത്തനം #കാര്യക്ഷമമാക്കണം.
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമെടുക്കാൻ മത്സ്യത്തൊഴിലാളികൾക്ക് ബോധവത്ക്കരണം നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഫിഷറീസ് ഡയറക്ടർക്ക് നൽകിയ നിർദ്ദേശം അത്യന്തം പ്രസക്തവും സ്വാഗതാർഹവുമാണ്. അംഗത്വമില്ലെന്ന കാരണത്താൽ മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിനിടെ മരിച്ച 39 മത്സ്യത്തൊഴിലാളികളിൽ 14 പേരുടെ കുടുംബങ്ങൾക്ക് ആനുകൂല്യം ലഭിക്കാതിരുന്നത് ഫിഷറീസ് വകുപ്പിന്റെ ഗുരുതര അനാസ്ഥയാണ് തെളിയിക്കുന്നത്. 

സംസ്ഥാനത്തെ പല പ്രാദേശിക ഫിഷറീസ് ഓഫീസുകളും കൃത്യമായി പ്രവർത്തിക്കുന്നില്ല; ഉദ്യോഗസ്ഥർ പല ദിവസങ്ങളിലും ഹാജരാകാത്ത സ്ഥിതിയാണ്. ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ വിവരങ്ങൾ പോലും ഫിഷറീസ് വകുപ്പിന്റെ വെബ്സൈറ്റിൽ ലഭ്യമല്ലാത്തത് ഭരണപരമായ അലംഭാവത്തിന്റെ ഉദാഹരണമാണ്.
പ്രായമേറിയ മത്സ്യത്തൊഴിലാളികൾ ഒരു ചെറിയ വിവരം തേടി ഓഫീസുകളിൽ എത്തിയാൽ പോലും വേണ്ട സഹായം ലഭിക്കാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങൾ എത്തിയിരിക്കുന്നത്.
അവശത അനുഭവിക്കുന്ന തൊഴിലാളികളുടെ വീടുകളിലെത്തി സേവനം നൽകേണ്ട ഉത്തരവാദിത്വം ഫിഷറീസ് വകുപ്പും ക്ഷേമനിധി ബോർഡും പൂർണമായും അവഗണിക്കുന്നു. 

വകുപ്പിന് കീഴിലുള്ള പ്രാദേശിക ഓഫീസുകളുടെ പേരും പൂർണ വിലാസവും വെബ്സൈറ്റിൽ പോലും പ്രസിദ്ധീകരിക്കാത്തത് അതീവ ആശങ്കാജനകമാണ്. ഇത്തരം സാഹചര്യങ്ങളിൽ പരാതിപ്പെടാൻ പോലും വഴിയില്ലാതെ പ്രായമേറിയ മത്സ്യത്തൊഴിലാളികൾ ഒറ്റപ്പെടുകയാണ്. ഈ അവസ്ഥയിൽ അടിയന്തര സർക്കാർ ഇടപെടൽ അനിവാര്യമാണ്; പ്രായമായ, അവശരായ മത്സ്യത്തൊഴിലാളികളുടെ ക്ഷേമം വീട്ടിലെത്തി അന്വേഷിക്കുകയും ആവശ്യമായ സേവനങ്ങൾ ഉറപ്പാക്കുകയും ചെയ്യുന്ന സംവിധാനം സർക്കാർ തലത്തിൽ ഒരുക്കണം.

ഭരണ നർവ്വഹണത്തിന്റെ അവസാന നാളുകളിൽ എത്തിയിരിക്കുന്ന സാഹചര്യത്തിലെങ്കിലും വകുപ്പ് മന്ത്രിക്ക് ഇക്കാര്യങ്ങളിൽ ശ്രദ്ധ ഉണ്ടാകുമെന്നാണ് മത്സ്യത്തൊഴിലാളികളുടെ പ്രതീക്ഷ.
-കെ എ സോളമൻ

ശക്തമായ മുന്നറിയിപ്പ്

#ശക്തമായ #മുന്നറിയിപ്പ്
നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ബിജെപി–ട്വന്റി ട്വന്റി കൂട്ടുകെട്ട് പ്രഖ്യാപിക്കപ്പെട്ട നിമിഷം മുതൽ കേരള രാഷ്ട്രീയത്തിലെ സ്ഥിരം  കൂട്ടുകെട്ടുകളുടെ ഉറക്കം നഷ്ടപ്പെട്ടു. വികസനം പറഞ്ഞാൽ “കോർപ്പറേറ്റ്”, കാര്യക്ഷമത പറഞ്ഞാൽ “ഫാസിസം” എന്ന് മുദ്രകുത്തുന്നവർക്കിടയിൽ, സ്വന്തം കാലിൽ നിൽക്കുന്ന ഒരു പാർട്ടി എൻഡിഎയിലേക്കെത്തിയത് യാദൃച്ഛികമല്ല. 

തദ്ദേശ തെരഞ്ഞെടുപ്പിൽ ട്വന്റി ട്വന്റിയെ തോൽപ്പിക്കാൻ ചിഹ്നം മറച്ച് കൈകോർത്ത കോൺഗ്രസും കമ്മ്യൂണിസ്റ്റും ഇപ്പോൾ ധാർമികതയുടെ ക്ലാസ് എടുക്കാൻ ഇറങ്ങുന്നത് കാണുമ്പോൾ, രാഷ്ട്രീയ നൈതികത എന്ന വാക്കിന് പോലും ചിരിവരുന്ന അവസ്ഥ. അധികാരത്തിനായി എന്തും ചെയ്യാം, പക്ഷേ മറ്റുള്ളവർ കൂട്ടുകൂടിയാൽ അതാണ് കപടം എന്ന് പറയുന്നതാണ് കേരളത്തിലെ സെക്യുലർ ഗണിതം.

ബിജെപി–ട്വന്റി ട്വന്റി കൂട്ടുകെട്ട് മുന്നോട്ടുവയ്ക്കുന്നത് വെറും കസേര രാഷ്ട്രീയമല്ല, മറിച്ച് പ്രവർത്തനം അളക്കാവുന്ന വികസന രാഷ്ട്രീയം തന്നെയാണ്. ക്രിസ്തീയ സമൂഹത്തെ വർഷങ്ങളായി ഭീഷണിപ്പെടുത്തി പിടിച്ചുനിർത്തുന്ന മുന്നണികൾക്ക് ഇത് ശക്തമായ മുന്നറിയിപ്പുമാണ്. വോട്ട് ബാങ്കിനെ പേടിപ്പിച്ചു വളർത്തിയെടുത്തവർക്ക് മുന്നിൽ, വിശ്വാസത്തെ ബഹുമാനിച്ചും വികസനം വാഗ്ദാനം ചെയ്തും മുന്നേറുന്ന രാഷ്ട്രീയം ഒരു പുതിയ വഴിയാണ്.

 അതുകൊണ്ടുതന്നെ ഈ കൂട്ടുകെട്ടിനെതിരെ ഉയരുന്ന നിലവിളികൾ പ്രതിഷേധമല്ല, അധികാരം കൈവിടുമെന്ന ഭയത്തിന്റെ ശബ്ദമാണ്. കേരള രാഷ്ട്രീയം ഇതു തിരിച്ചറിയുന്ന കാലം അധികം  അകലെയല്ല
- കെ എ സോളമൻ

Tuesday, 20 January 2026

വൈറ്റ് ടീഷർട്ട് പ്രസ്ഥാനം

#വൈറ്റ് #ടീഷർട്ട് #പ്രസ്ഥാനം
രണ്ടുവർഷം മുമ്പ് ആരംഭിച്ച രാഹുൽ ഗാന്ധിയുടെ വൈറ്റ് ടി-ഷർട്ട് പ്രസ്ഥാനം, പ്രഖ്യാപിച്ച നാൾ മുതൽ തന്നെ ഒരു “വൈറ്റ് വൈരുദ്ധ്യം” ആയി മാറിയിരുന്നു. 41,000 രൂപ വിലയുള്ള ബർബെറി ടി-ഷർട്ട് ധരിച്ച് ഇന്ത്യയുടെ തെക്കും വടക്കും കിഴക്കും പടിഞ്ഞാറും  ജോഡോ യാത്ര നടത്തി സാമ്പത്തിക അസമത്വമാണ് രാജ്യത്തിന്റെ ഏറ്റവും വലിയ പ്രശ്‌നമെന്ന് പ്രഖ്യാപിക്കുമ്പോൾ, ആ വാചകത്തിനൊപ്പം ഒരു ചെറു ചിരി സ്വാഭാവികമായി വിടർന്നിരുന്നു.

ഒരു ശരാശരി സർക്കാർ ജീവനക്കാരന്റെ മാസശമ്പളത്തേക്കാൾ വിലയുള്ള വസ്ത്രം ധരിച്ച് അസമത്വത്തിനെതിരെ പോരാടുന്ന നേതാവിൻ്റെ പ്രകടനം ഗംഭീരമെന്നു പലരും വാഴ്ത്തി, പക്ഷേ പ്രസ്ഥാനം ക്ലച്ച് പിടിക്കാതെ പോയി. ആഗോള അസ്ഥിരതയ്ക്ക് ധനസഹായം ചെയ്യുന്ന കോടീശ്വരന്മാരുടെ കൂട്ടുകാരനായി നിന്ന് അഹിംസയും ഐക്യവും ഉപദേശിക്കുമ്പോൾ, സന്ദേശത്തേക്കാൾ ശ്രദ്ധ പിടിച്ചെടുത്തത് ടാഗിൽ തൂങ്ങിയിരുന്ന ബ്രാൻഡ് നാമം തന്നെയായിരുന്നു.

സാമ്പത്തിക അസമത്വം യഥാർത്ഥ വില്ലനാണെങ്കിൽ, എന്തുകൊണ്ടാണ് ആ വില്ലനെ നേരിടാൻ കുറച്ചുപേർക്കു മാത്രം വാങ്ങാൻ കഴിയുന്ന ടി-ഷർട്ട് യൂണിഫോമായി തെരഞ്ഞെടുത്തതെന്ന് ഇന്നും അജ്ഞാതമാണ്. കോൺഗ്രസ് പ്രസ്ഥാനത്തിന്റെ മുഖ്യമന്ത്രി കാൻഡിഡേറ്റായി കേരളത്തിൽ കേൾക്കുന്ന കെ.സി. വേണുഗോപാൽ പോലും ആ ടി-ഷർട്ട് ധരിച്ച് പ്രത്യക്ഷപ്പെടാത്തത് ഈ “വൈറ്റ് വിപ്ലവത്തിന്റെ” നിറം അല്പം മങ്ങിയതാക്കി. 

സാധാരണക്കാരെ വിലകുറഞ്ഞ വസ്ത്രങ്ങളിൽ മാർച്ച് ചെയ്യാൻ വിടാതെ, എല്ലാവർക്കും ബർബെറി ടി-ഷർട്ട് ഏർപ്പാടാക്കിയിരുന്നെങ്കിൽ പ്രസ്ഥാനത്തിന് കുറഞ്ഞത് ഫാഷൻ ലോകത്തെങ്കിലും വലിയ റീച്ച് കിട്ടിയേനേ. പക്ഷേ രാഹുലിന് വിശ്വാസമുള്ളത് കെ.സി. വേണുഗോപാൽ എന്ന ഒരാൾ മാത്രമാണെങ്കിൽ, അദ്ദേഹത്തിന്റെ ടി-ഷർട്ട് പ്രസ്ഥാനവും വേണുഗോപാലിന്റെ മുഖ്യമന്ത്രി കസേരയും ഒരേപോലെ ആവിയായി പോകാനാണ് സാധ്യത 

വലിയ പ്രതീക്ഷയുമായി നടന്നിരുന്ന വി ഡി സതീശൻ, രമേശ് ചെന്നിത്തല, കെ സുധാകരൻ, സണ്ണി ജോസഫ്, ശശി തരൂർ എന്നിവരുടെ കാര്യമാണ് കഷ്ടം.  ഇവരെല്ലാം മുന്നിലൂടെ തലങ്ങും വിലങ്ങും ജാഡോ കളിച്ചിട്ടു പോലും ആലുവ മണപ്പുറത്ത് കണ്ട പരിചയം പോലും കഴിഞ്ഞ ഒരു യോഗത്തിൽ രാഹുൽ ഗാന്ധി കാണിച്ചില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ കിട്ടിയ കുതിപ്പ് കേരളത്തിലെ കോൺഗ്രസ് നേതാക്കളോടുള്ള ടി-ഷർട്ട് പ്രസ്ഥാന നായകൻ്റെ പെരുമാറ്റത്തിൽ അപ്രത്യക്ഷമാകുമോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു.
— കെ. എ. സോളമൻ

Monday, 19 January 2026

വർഗ്ഗീയ ധ്രൂവീകരണം

#വർഗീയധ്രുവീകരണം
ഒരു തിരഞ്ഞെടുപ്പ് കാലത്ത് എൻ എസ് എസും  എസ് എൻ ഡി പി യും  തമ്മിലുള്ള പെട്ടെന്നുള്ള സൗഹൃദം, കേരളത്തിലെ സങ്കീർണ്ണമായ സമൂഹത്തെ അടിസ്ഥാനമാക്കിയുള്ള  വോട്ട് കണക്കുകൂട്ടൽ മാത്രം. യഥാർത്ഥ ബോധ്യത്തിനു പകരം രാഷ്ട്രീയ സൗകര്യത്തിനായി രൂപീകരിച്ച അത്തരം താൽക്കാലിക സഖ്യങ്ങൾ, മുൻകാലങ്ങളിൽ പരാജയപ്പെട്ടിട്ടുണ്ട്, കാരണം അവ കേരളത്തിലെ വോട്ടർമാരുടെ രാഷ്ട്രീയ അവബോധത്തെ വിലകുറച്ചു കാണിക്കുന്നതായിരുന്നു 

ഈ രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള അടിസ്ഥാന വ്യത്യാസങ്ങൾ അവഗണിക്കാൻ കഴിയില്ല. വെള്ളാപ്പള്ളിയെ പെരുന്നയിൽ കയറ്റുന്നതിനെക്കുറിച്ച് ഇനിയുംആലോചിക്കണ്ടി വരുമെന്നാണ് പുതുസൗഹൃദത്തിലും സുകുമാരൻ നായർപറയുന്നത്.  എന്നുവച്ചാൽ ഇറങ്ങി പോകുമ്പോൾ ചാണകം വെള്ളം തളിക്കുമെന്ന് വ്യക്തം .

സർക്കാരിൻ്റെ ഉദ്യോഗ നിയമനം വരുമ്പോൾ നായന്മാർ പൊതു വിഭാഗത്തിലും  ഈഴവർ ഒബിസി സംവരണത്തിലുമാണ്. അതുകൊണ്ട് സാമ്പത്തിക സംവരണം ഏർപ്പെടുത്തണമെന്ന് നായന്മാർ, പറ്റില്ലെന്ന് ഈഴവർ . ഈ വൈരുദ്ധ്യാത്മക താൽപ്പര്യങ്ങൾ പൊതു വേദിയിൽ ആലിംഗനം ചെയ്തു ഇല്ലാതാക്കാനാവില്ല.

 വെള്ളാപ്പള്ളി–സുകുമാരൻ നായർമാരുടെ പഴയ ഭായി - ഭായി പരീക്ഷണം ഇത് വ്യക്തമായി തെളിയിച്ചു. ഇന്ന് ഇതേ വ്യായാമം ആവർത്തിക്കുന്നത് പൊതുജനങ്ങളുടെ അവിശ്വാസം വർദ്ധിപ്പിക്കും. കേരളത്തിലെ പരിഷ്കരണാധിഷ്ഠിതവും വിഷയാധിഷ്ഠിതവുമായ രാഷ്ട്രീയ ചിന്താ പാരമ്പര്യത്തെ ഇതു ദുർബലപ്പെടുത്തുകയും ചെയ്യും.

ഈ നീക്കങ്ങൾ സംസ്ഥാനത്ത് വളർന്നുവരുന്ന വർഗീയ ധ്രുവീകരണത്തിന്റെ ശക്തി വർദ്ധിപ്പിക്കും. മറ്റ് ഗ്രൂപ്പുകളെ നേരിടുന്നതിന്റെ പേരിൽ സമുദായങ്ങളെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിലേക്ക് തള്ളിവിടുന്ന അവസ്ഥ.  മുസ്ലീങ്ങൾ യു.ഡി.എഫിനെയും എൽ.ഡി.എഫിനെയും പിന്തുണയ്ക്കുന്നു എന്ന വാദം, ഹിന്ദു ജാതി സംഘടനകൾക്കിടയിൽ ഒരു എതിർ സമാഹരണത്തിന് കാരണമായി എന്നത് വാസ്തവം. കാന്തപുരത്തിന്റെ ഇടത്തും വരുത്തും പിണറായിയും സതീശനും ഇരുന്നു സൊറ പറഞ്ഞാൽ മറ്റു മതക്കാർക്ക് അത് കണ്ടില്ലെന്നു നടിക്കാനാവില്ല' അതിൻറെ അലയൊലി സമൂഹത്തിൽ ഉണ്ടാകും.

നായർ -ഈഴവ നവഐക്യത്തിൻ്റെ അപകടം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മനസ്സിലായതായി തോന്നുന്നു, പക്ഷേ അദ്ദേഹത്തെ പരസ്യമായി പിന്തുണയ്ക്കാൻ കോൺഗ്രസ് നേതാക്കൾ മടിക്കുന്നത് ഇരട്ടത്താപ്പല്ലെങ്കിൽ മറ്റെന്താണ്?  വർഗീയതയെ വാക്കുകളാൽ എതിർക്കുമ്പോൾ അതിനോട് നിശബ്ദമായി മാത്രംപൊരുത്തപ്പെടുന്നത് ഒരു മോശം രീതിയാണ്. 

കേരളത്തിന് പുതിയ ജാതി സഖ്യങ്ങളോ സാമുദായിക സമവാക്യങ്ങളോ ആവശ്യമില്ല. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും, വോട്ട് ബാങ്കുകൾക്ക് അപ്പുറം യഥാർത്ഥ സാമൂഹിക നീതി പിന്തുടരുന്നതിനും, ഹ്രസ്വകാല തിരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായി സമൂഹത്തെ വിഭജിക്കുന്ന സ്വത്വ രാഷ്ട്രീയം നിരസിക്കുന്നതിനുമുള്ള രാഷ്ട്രീയ ധൈര്യമാണ് കേരളത്തിന് വേണ്ടത്.
- കെ.എ. സോളമൻ

Sunday, 18 January 2026

കാലഘട്ടത്തിൻറെ ആവശ്യം

#കാലഘട്ടത്തിൻറെ #ആവശ്യം
ഇസ്‌ലാമിനെ തെറ്റായി വ്യാഖ്യാനിച്ച് രാഷ്ട്രീയലാഭത്തിനും അധികാരലാഭത്തിനുമായി ഉപയോഗിക്കുന്ന തീവ്രവാദ പ്രവണതകൾ മനുഷ്യരാശിക്കെതിരായ ഗുരുതര ഭീഷണിയാണ്. ഇത്തരം ആശയവ്യാപനങ്ങൾ തടയാൻ ലോക രാഷ്ട്രങ്ങൾ ഏകോപിതമായി പ്രവർത്തിക്കണം. 

വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മതസംഘടനകൾ, സാമൂഹിക മാധ്യമങ്ങൾ എന്നിവ വഴി പ്രചരിക്കുന്ന അക്രമവാദ പ്രചാരണങ്ങളെ ശക്തമായ നിയമനടപടികളിലൂടെ നിയന്ത്രിക്കുകയും, യുവാക്കളെ വിമർശനാത്മക ചിന്തയിലേക്കും സമാധാനപരമായ മതബോധത്തിലേക്കും നയിക്കുന്ന വിദ്യാഭ്യാസപരിപാടികൾ ശക്തിപ്പെടുത്തുകയും വേണം.

മതേതരത്വം, മതനിരപേക്ഷത തുടങ്ങിയ വൃഥാ ധാരകോരലിനു പകരം  മതത്തിന്റെ യഥാർത്ഥ മൂല്യങ്ങളായ സഹിഷ്ണുത, മാനവികത, സമാധാനം എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന നേതാക്കളെയും സ്ഥാപനങ്ങളെയും പിന്തുണച്ച് സമൂഹമാകെ ബോധവൽക്കരണം നടത്തുന്നത് തീവ്രവാദത്തിന്റെ വേരറുക്കാൻ സഹായകമാകും.

ഈ പശ്ചാത്തലത്തിൽ, ബ്രിട്ടീഷ് സർവകലാശാലകളിലെ തീവ്രവാദ സ്വാധീനത്തെക്കുറിച്ചുള്ള ആശങ്കയിൽ അവിടെ പഠിക്കാൻ പോകുന്ന കുട്ടികൾക്ക് സ്കോളർഷിപ്പ് നിഷേധിച്ച് യുഎഇ എടുത്ത നടപടി പ്രശംസനീയവും ദീർഘവീക്ഷണമുള്ളതുമാണ്. സ്വന്തം വിദ്യാർത്ഥികളെ അപകടകരമായ ആശയവ്യാപനങ്ങളിൽ നിന്ന് സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഒരു ഭരണകൂടത്തിന്റെ അടിസ്ഥാന കടമയാണ്, അതാണ് യുഎഇ ഇവിടെ നിർവഹിച്ചിരിക്കുന്നത്. 

ഇത്തരം കർശന നിലപാടുകൾ മറ്റ് മുസ്ലീം രാഷ്ട്രങ്ങളും സ്വീകരിച്ചാൽ, മതത്തിന്റെ പേരിൽ നടക്കുന്ന ഭീകരപ്രവർത്തനങ്ങൾക്ക് ശക്തമായ തിരിച്ചടിയാകും. ലോക സമാധാനത്തിനും മാനവിക സുരക്ഷയ്ക്കുമായി, തീവ്രവാദത്തെ എല്ലാ രൂപങ്ങളിലും നിഷേധിക്കുകയും, നിയമപരവും വിദ്യാഭ്യാസപരവുമായ നടപടികളിലൂടെ അതിനെ നിയന്ത്രിക്കുകയും ചെയ്യുക എന്നതാണ് ഇന്നത്തെ കാലഘട്ടത്തിന്റെ നിർണ്ണായക ആവശ്യം.
-കെ എ സോളമൻ

Friday, 16 January 2026

ക്ഷാമബത്തയുടെ ദാർനികതലം

#ക്ഷാമബത്തയുടെ #ദാർശനികതലം
ക്ഷാമബത്ത (ഡിഎ) എന്നത് സർക്കാർ ജീവനക്കാരുടെ അവകാശമാണോ അതോ സർക്കാർ വക  ദാനമാണോ എന്ന കാര്യത്തിൽ ഇപ്പോൾ വലിയ ദാർശനിക ചർച്ചയാണ് നടക്കുന്നത്. സർക്കാർ ഹൈക്കോടതിയിൽ ചെന്നു പറഞ്ഞത് ലളിതം: “പണമില്ല, അതുകൊണ്ട് ഡി എ ഇല്ല”.

 ഇത്  ഒരു ആകസ്മിക സംഭവമായി കാണേണ്ടതില്ല, പകരം സർക്കാർ തന്നെ വരുത്തിവെച്ച  കൃത്രിമ ക്ഷാമമാണ്. ഖജനാവിൽ കാശില്ലെന്ന് പറഞ്ഞ് ജീവനക്കാരന്റെ ഡി.എ തടഞ്ഞുവെക്കുമ്പോൾ, അതേ ഖജനാവിൽ നിന്നാണ് ഉയർന്ന ശമ്പളത്തിൽ പാർട്ടി-സൗഹൃദ പിഎസ്‌സി അംഗങ്ങളെയും പുറംവാതിൽ ഉദ്യോഗസ്ഥരെയും നിയമിക്കുന്നത്. ജയിൽപുള്ളികൾക്ക് ദിവസവേതനം പത്തിരട്ടി കൂട്ടാൻ പണമുണ്ടെങ്കിൽ, വിലക്കയറ്റത്തിൽ ഞെരുങ്ങുന്ന ജീവനക്കാരന് ഡി.എ കൊടുക്കാൻ മാത്രം ഖജനാവ് ശൂന്യമാകുന്നത് എങ്ങനെ ? യുപിഐ ട്രാൻസാക്ഷൻ്റെ ഭാവിയെക്കുറിച്ച് പ്രവചനം നടത്തിയ കേരളത്തിന്റെ ആസ്ഥാന സാമ്പത്തിക ശാസ്ത്രജ്ഞനു പോലും വിശദീകരിക്കാൻ പറ്റാത്ത സങ്കീർണമായ സാമ്പത്തിക രഹസ്യം!

സർക്കാർ പറയുന്നു: ഡി.എ എന്നത് കോമ്പൻസേറ്ററി അലവൻസ് മാത്രം, അത് അവകാശമല്ല. ജീവനക്കാരും കോടതികളും  പറയുന്നത് മറ്റൊരു തരത്തിൽ: “അത് ഡെഫേർഡ് വേജ് ആണ്; ദയയല്ല, വേതനമാണ്.” സുപ്രീം കോടതി തന്നെ പലവട്ടം പറഞ്ഞിട്ടുണ്ട്, ഡി.എ സർക്കാർ ജീവനക്കാരോട് കാണിക്കുന്ന ഔദാര്യമല്ല, ജീവിക്കാൻ വേണ്ടിയുള്ള നിയമപരമായ അവകാശമാണ്. ആർട്ടിക്കിൾ 300A പ്രകാരം ഒരാളുടെ സ്വത്തിനെ നിയമപരമായ നടപടിയില്ലാതെ പിടിച്ചുവെക്കാൻ പാടില്ലെന്ന്. അപ്പോൾ പിന്നെ ശമ്പളത്തിന്റെ ഭാഗമായ ഡി.എ തടഞ്ഞുവെക്കുന്നത് എങ്ങനെ ഭരണഘടനാപരമാകും?

 ഐ.എ.എസ് ഉദ്യോഗസ്ഥർക്കും കേന്ദ്ര ജീവനക്കാർക്കും മന്ത്രിമാർക്കും , എം പി, എം എൽ എ മാർക്കും കൃത്യമായി ഡി.എ കിട്ടുമ്പോൾ, സംസ്ഥാന ജീവനക്കാരെ മാത്രം സാമ്പത്തിക സ്ഥിതിയെക്കുറിച്ച് പഠിപ്പിക്കുന്നതിൻ്റെ ലോജിക് എന്താണ്? സർക്കാരിൻറെ തുല്യനീതിയുടെ പുതിയ വ്യാഖ്യാനമായാണോ ഇതിനെ കാണേണ്ടത്?

നിലവിലെ സത്യവാങ്മൂലം ഒരു നിയമവാദത്തേക്കാൾ സാവകാശതന്ത്രം ആണെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം, കോടതി ചവിട്ടുകൊട്ടയിൽ തള്ളാൻ സാധ്യതയുള്ള ഉപദേശി വാദം. “ഇത് അവകാശമല്ല” എന്ന് പറഞ്ഞാൽ, കുറച്ചുകാലത്തേക്ക് ഡിഎ കൊടുക്കുന്നത്  വൈകിപ്പിക്കാം എന്നതാണ് സർക്കാർ ഉപദേശികളുടെ കാഞ്ഞബുദ്ധി.

പക്ഷേ, ധൂർത്തുകൾ നിയന്ത്രിക്കാതെ ജീവനക്കാരന്റെ അവകാശങ്ങൾ തടയുന്നത് നീതിയല്ലെന്നു കോടതി മുമ്പേ പറഞ്ഞിട്ടുണ്ട്. ഖജനാവിന്റെ കുഴപ്പം പരിഹരിക്കാനുള്ള എളുപ്പവഴിയായി സർക്കാർ തെരഞ്ഞെടുത്ത മാർഗ്ഗം ജീവനക്കാരന്റെ പോക്കറ്റിൽ കൈയ്യിടുക എന്നതാണ്. വിലക്കയറ്റം ജീവനക്കാരൻ്റെ വരവു -ചെലവിൻ്റെ  താളം തെറ്റിക്കുമ്പോൾ സർക്കാർ പറയുന്ന ആശ്വാസവാക്ക് ഇതാണ്: “ക്ഷമിക്കണം, ക്ഷാമബത്തയ്ക്ക് ഇപ്പോൾ കടുത്ത ക്ഷാമമാണ്, സാവകാശം വേണം"

കേസും  കോടതിയുമൊക്കെയായി ജീവനക്കാർ അവരുടെ അവകാശം സ്ഥാപിച്ചെടുക്കും, സംശയമില്ല, പക്ഷെ പെൻഷൻകാരുടെ കാര്യമാണ് കഷ്ടം. അവകാശപ്പെട്ട അലവൻസ് കിട്ടാൻ സമയം കൂടുതൽ വേണ്ടി വന്നാൽ  അത് വാങ്ങാൻ നിൽക്കാതെ കുറെ പേരെങ്കിലും സർക്കാരിനോടും  ലോകത്തോടും യാത്രപറഞ്ഞ് തെക്കേപറമ്പിലോ ശവക്കുഴിയിലോ അന്ത്യവിശ്രമത്തിൽ ആയിരിക്കും!
-കെ എ സോളമൻ

Thursday, 15 January 2026

അവസരവാദ അതിജീവനം

#അവസരവാദ #അതിജീവനം
ജോസ് കെ മാണി വീണ്ടും ബൈബിൾ തുറന്നത് ആത്മീയ ഉണർവിനല്ല, രാഷ്ട്രീയ അതിജീവനത്തിനാണെന്ന കാര്യത്തിൽ ഇനി സംശയം വേണ്ട. സത്യവേദപുസ്തകം ലൂക്കോസ് 23:28 ഇഷ്ടവാക്യമായി തിരഞ്ഞെടുക്കപ്പെട്ടത് യാദൃച്ഛികമായല്ല.

 “എന്നെയോർത്ത് കരയേണ്ട” എന്ന യേശുവിന്റെ വാക്കുകൾ,"തങ്ങളെയോർത്ത് ആരും കരയേണ്ട” എന്ന ജോസ് കെ. മാണിയുടെ പ്രസ്താവനയായി മലയാള രാഷ്ട്രീയത്തിൽ പുനർജനിച്ചു. എന്നാൽ യേശു പറഞ്ഞത് വരാനിരിക്കുന്ന മഹാവിപത്തിനെ കുറിച്ചായിരുന്നു; മാണിക്കുഞ്ഞ് സൂചിപ്പിക്കുന്നത് വരാനിരിക്കുന്ന അധികാരവിരഹത്തെയാണെന്ന ചെറിയ വ്യത്യാസം മാത്രം. അധികാരമില്ലാത്ത ജീവിതം ത്യാഗമാകുമ്പോൾ അതിനെ സഹനമെന്ന് വിളിക്കാമെന്ന പുതിയ തിയോളജിയാണ് ഇവിടെ രൂപപ്പെടുന്നത്.

മെത്രാൻമാരുടെ വഴിയിലല്ല, “അധ്വാനവർഗത്തിന് വേറെ വഴികളുണ്ട്” എന്ന ചരിത്രസ്മരണയുടെ പുറകേയാണ് താനെന്ന് ജോസ് മാണി ആവർത്തിച്ച് പറയുമ്പോൾ, അത് ഉറച്ച നിലപാടാണോ അതോ മുന്നണി മാറാനുള്ള മുന്നൊരുക്കമാണോ എന്ന സംശയം ബാക്കി നില്ക്കുന്നു. മാണി കോൺഗ്രസിനെ കൂട്ടുപിടിച്ചാൽ യുഡിഎഫിന് പാരയാകുമോ, അല്ലെങ്കിൽ എൽ ഡി എഫ്  തന്നെ അധികാരം നിലനർത്തുമോ എന്നൊക്കെയുള്ള കാര്യങ്ങൾ ഇപ്പോഴും രാഷ്ട്രീയ ജ്യോതിഷികൾക്കുപോലും കണക്കുകൂട്ടാനാകാത്ത ഗ്രഹനിലകളാണ്. പിണറായി 3.0-ന് തുടർന്നും ചൂട്ടുപിടിക്കേണ്ട അവസ്ഥയാണോ, അതോ മുന്നണി മാറ്റം പ്രയോജനം ചെയ്യുമോ ; ഇതെല്ലാം ചേർന്നതാണ് ഇന്നത്തെ മാണിക്കുഞ്ഞ് രാഷ്ട്രീയ ദർശനം.

“കേരള കോൺഗ്രസ് എവിടെയുണ്ടോ അവിടെ ഭരണമുണ്ടാകും” എന്ന പ്രഖ്യാപനം കേൾക്കുമ്പോൾ “ലൈഫ് ബോയ് എവിടെയുണ്ടോ അവിടെ ആരോഗ്യമുണ്ട്” എന്ന പഴയ സോപ്പുപരസ്യം ഓർമ്മയിൽ വരും. ആരോഗ്യത്തിന്റെ കാര്യത്തിൽ സോപ്പ് രക്ഷിച്ചില്ലെന്ന് ജനം വൈകിയാണ് മനസ്സിലാക്കിയത്; രാഷ്ട്രീയത്തിലും അതേ വൈകിപ്പിക്കൽ തന്ത്രമാണ് ഇപ്പോൾ പരീക്ഷിക്കുന്നത്.

മധ്യമേഖലാ ക്യാപ്റ്റനാണ് താനെന്ന് മാണിക്കുഞ്ഞ് അവകാശപ്പെടുമ്പോൾ, ആടി ഉലയാത്ത കപ്പലിന് ഒരേയൊരു ക്യാപ്റ്റനേയുള്ളൂ എന്ന ആരോഗ്യാനാരോഗ്യ മന്ത്രി ശ്രീമതി ജോർജിന്റെ ബോധനത്തിലാണ് ചെറിയ വിള്ളൽ വീഴുന്നത്.  എന്തൊക്കെ പറഞ്ഞാലും, ഇത്തവണ അധികാരത്തിനപ്പുറത്ത് നിൽക്കുന്ന ഒരു പ്രദേശിക പാർട്ടിയുടെ അവസരവാദ ചരിത്രം തന്നെയാണ് ഈ വാക്കുകളിലൂടെ വീണ്ടും എഴുതപ്പെടുന്നത്.
-കെ എ സോളമൻ

Tuesday, 13 January 2026

ജയിൽ ലൈഫ് ബെറ്റർ

#ജയിൽലൈഫ് #ബെറ്റർ!
സംസ്ഥാനത്തെ ജയിലുകൾ ഇനി മുതൽ ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടും മൾട്ടിനാഷണൽ കമ്പനിയും ചേർന്ന സംയുക്ത സംരംഭങ്ങൾ ആയി മാറുകയാണ്. സ്കിൽഡ് ജോലിക്ക് 620 രൂപ! സെമി-സ്കിൽഡിന് 560! അൺസ്കിൽഡിന് 530! 

63 രൂപയിൽ നിന്ന് പത്ത് മടങ്ങ് വർധനയെന്നു കേട്ടാൽ പുറത്തുള്ള തൊഴിലാളികൾക്ക് സംശയം തോന്നുക, കുറ്റം ചെയ്താൽ കരിയർ വളർച്ച ഉറപ്പാണെന്നാവും. 2018 മുതൽ കാത്തിരുന്ന ജയിൽ പാക്കേജ് പരിഷ്കാരം, സാധാരണക്കാരനിൽ സൃഷ്ടിക്കുന്ന മോഹവലയം ചെറുതൊന്നുമല്ല. കുറ്റവാളികക്കൊപ്പം നാട്ടിലുള്ളവരും കുറ്റം ചെയ്തു ജയിൽ പോയി  സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തണമെന്ന ആഗ്രഹമുണ്ടാകും. ഒരിക്കൽ പോയവന് പിന്നെയും പിന്നെയും ജയിലിൽ പോകാൻ തോന്നും  പക്ഷേ ഒരു സംശയം; മുഖ്യധാരയിൽ നിൽക്കുന്നവർക്ക് കിട്ടാത്ത വേതനം തടവറയ്ക്കുള്ളിലേക്ക് ഒഴുക്കുക എന്നതാണോ ഇടതു സർക്കാരിൻ്റെ പുരോഗമന മുദ്രാവാക്യം?

ഒരു വശത്ത് തൊഴിലുറപ്പ് തൊഴിലാളികൾ 369 രൂപയുമായി മഴയിലും ചെളിയിലും കുഴിയെടുക്കുന്നു; മറുവശത്ത് ആശാവർക്കർമാർ 400 രൂപയിൽ ആരോഗ്യസംരക്ഷണത്തിനായി ഗ്രാമം മുഴുവനുംചുറ്റിത്തിരിയുന്നു.. ഇവർ ദിവസവേതനത്തിൽ നിന്നാണ് ഭക്ഷണത്തിനും വസ്ത്രത്തിനും മരുന്നിനും കുട്ടികളുടെ പഠനത്തിന് തുക കണ്ടെത്തുന്നത്. എന്നാൽ ജയിൽ എംപ്ലോയീസിന്  സൗജന്യ സമീകൃത ഭക്ഷണവും താമസവും ടി.വി -റേഡിയോ വിനോദവും. പുറത്തു ജീവിക്കാൻ പാടുപെടുന്നവർക്ക് കുറവ് വേതനം; അകത്ത് റിസോർട്ട് സംവിധാനത്തിൽ ഇരിക്കുന്നവർക്ക് അധികം. ഇതെന്തൊരു സാമ്പത്തിക നീതി! നാട്ടിൽ ആണെങ്കിൽ സൗകര്യമില്ല; ജയിലിൽ ആണെങ്കിൽ സൗഖ്യം : ഇതാണോ പുതിയ സാമൂഹ്യ സുരക്ഷാസന്ദേശം?

ഇതൊക്കെ കണ്ടാൽ തോന്നുക ജയിൽ ഇനി ദുർഗുണപരിഹാര പാഠശാലയല്ല, പകരംഹോട്ടൽ ഹയാത്ത് ആണെന്ന്.  സുഖം കൂടിയാൽ ആകർഷണം കൂടും; ആകർഷണം കൂടിയാൽ കുറ്റകൃത്യങ്ങളും കൂടും; ലളിതമായ മെറ്റീരിയലിസ്റ്റിക് ലോജിക്. മഴക്കാലരോഗവും മോഷണവും മയക്കുമരുന്നും രക്ഷാപ്രവർത്തനവും
പാർട്ടി ഉണ്ടായിസവും നിയന്ത്രിക്കപ്പെടാത്ത നാട്ടിൽ, “ജയിൽ ലൈഫ് ബെറ്റർ” എന്ന പരസ്യം ആരും പ്രത്യേകിച്ച് കൊടുക്കേണ്ടതില്ല. 

ഉപദേശികളുടെ ബാഹുല്യം മൂലം പുരോഗമന ആശയങ്ങൾക്ക് പഞ്ഞം ഇല്ലാത്ത നാട്ടിൽ സർക്കാർ ഓർക്കേണ്ടത് ജയിൽ എന്നത് ശിക്ഷയാണ്; സമ്മാനം അല്ല എന്നാണ്. അതിനാൽ ജയിലിലെ അധിക വേതന ഉത്തരവ്  പിൻവലിക്കണം. പുറത്തുള്ളവരുടെ അധ്വാനം അപമാനിക്കപ്പെടരുത്; അകത്തുള്ളവർക്ക് അധികംസുഖം വാഗ്ദാനം ചെയുകയുമരുത്. 

നീതി എന്നത് കൈക്കൂലി അല്ല, കൈകെട്ടലാണ്.
-കെ എ സോളമൻ

Monday, 12 January 2026

അതിജീവിതമാർ ഈ വീടിൻറെ ഐശ്വര്യം

#അതിജീവിതമാർ ഈ #വീടിൻറെ #ഐശ്വര്യം.
ഇപ്പോൾ കേരള രാഷ്ട്രീയം ഒരു സീരിയൽ ഫോർമാറ്റിലേക്കാണ് മാറുന്നത്: പിണറായി–1, പിണറായി–2, പിണറായി–3, അതിന് സമാന്തരമായി അതിജീവിത–1, അതിജീവിത–2, അതിജീവിത–3. സീസണുകൾ മാറുന്നു, കഥാപാത്രങ്ങൾ മാറുന്നു, പക്ഷേ പ്ലോട്ട് ട്വിസ്റ്റ് മാത്രം ഒരിക്കലും തീരുന്നില്ല. 

ഇതിലേറ്റവും പുതിയ ഹിറ്റ് ഡയലോഗ് " ലവ് യു ടു ദ മൂൺ ആൻഡ് ബാക്ക് " (Love you to the moon and back) എന്നതാണ്.
1994-ലെ കുട്ടികളുടെ പുസ്തകമായ "ഗസ് ഹൗ മച്ച് ഐ ലവ് യു"-ൽ നിന്ന് അതിജീവിത- 1 കടമെടുത്തതാണെങ്കിലും 
മുഖ്യമന്ത്രിയുടെ ചായക്കപ്പിൽ വരെ പ്രിന്റ് ചെയ്യപ്പെട്ട ഈ വാചകം ഇനി “എൽഡിഎഫ് വരും, എല്ലാം ശരിയാകും” എന്ന പിണറായി -1 മുദ്രാവാക്യത്തിന് തുല്യമായൊരു രാഷ്ട്രീയ കവിതയായി മാറിയേക്കാം. 

ചന്ദ്രനിലേക്കും തിരിച്ചും എന്ന അളക്കാനാകാത്ത സ്നേഹം - ഇപ്പോൾ ഭരണത്തിന്റെയും അധികാരത്തിന്റെയും പ്രതീകമായി പരിണമിക്കുകയാണ്.
ഈ വാചകത്തിന്റെ സൗന്ദര്യം അതിന്റെ ലളിതത്വത്തിലാണ്. 3,84,400 കിലോമീറ്റർ ദൂരം ഒറ്റ ശ്വാസത്തിൽ മുന്നോട്ടും അത്രയും ദൂരം പിന്നോട്ടും മറികടക്കുന്ന വികാരം. സ്നേഹം വൺവേ അല്ല, റൗണ്ട് ട്രിപ്പാണ് എന്ന ഉറച്ച പ്രഖ്യാപനം.

 സാധാരണ ഇത് അമ്മയും കുഞ്ഞും തമ്മിലോ, കാമുകനും കാമുകിയും തമ്മിലോ ഉപയോഗിക്കുന്നതാണ്. പക്ഷേ കേരളത്തിൽ അതിന് പുതിയൊരു ഉപയോഗം കണ്ടെത്തിയിരിക്കുന്നു - രാഷ്ട്രീയം അഥവാ ഭരണത്തുടർച്ച. ഭക്തിയും സുരക്ഷിതത്വവും ചേർന്നൊരു വിചിത്ര കോമ്പിനേഷൻ. കാര്യങ്ങൾ എത്ര കുഴഞ്ഞു മറിഞ്ഞാലും “എല്ലാം ശരിയാകും” എന്ന ആത്മവിശ്വാസം, ചന്ദ്രനെ സാക്ഷിയാക്കി പ്രകടിപ്പിക്കുന്ന രീതി.

ഇതൊന്നും അറിയാതെയാണ് യുവ എംഎൽഎ വീണ്ടും വീണ്ടും അതിജീവിതകളെ തേടി പോയത് എന്നോർക്കുമ്പോൾ, ചാനൽ പ്രേമികളായ സാധാരണ മലയാളിക്ക് കണ്ണുനിറയുന്നു. കാരണം ഒരുനാൾ അതിജീവിത–1, 2, 3 എല്ലാം കൂടി എംഎൽഎയെ തേടി വീട്ടിലെത്തിയാൽ, അത് ഒരു “റൗണ്ട് ട്രിപ്പ്” അല്ല, മറിച്ച് “കട്ടപ്പൊക” തന്നെയാകും. അങ്ങനെയൊരു സീസൺ വരാതിരിക്കട്ടെ എന്ന് ആശംസിക്കാം. ഇല്ലെങ്കിൽ അടുത്ത മുദ്രാവാക്യം ഇങ്ങനെ ആയേക്കും: "ലൗ യു റ്റു ദി മൂൺ, ബട്ട് പ്ളീസ് ഡോണ്ട് കംബാക് !" ( Love you to the moon but please don’t come back! )
- കെ എ സോളമൻ

Sunday, 11 January 2026

കേരളത്തിലെ രാഷ്ട്രീയ യാഥാർഥ്യം

#കേരളത്തിലെ #രാഷ്ട്രീയയാഥാർഥ്യം.
പിണറായി വിജയൻ നയിക്കുന്ന സർക്കാരിനെതിരായ അസംതൃപ്തി അതിൻറെ അവസാന ഘട്ടത്തിലേക്കാണ് കടന്നു.. സി.പി.ഐ.എമ്മിന്റെയും ഇടതുമുന്നണിയുടെയും അടിത്തറയിൽ നിന്ന് തന്നെ നേതാക്കൾ പുറത്ത് പോകുന്ന പ്രവണത. ഭരണത്തിന്റെ ധാർഷ്ട്യവും സംഘടനാ അവഗണനയും ജനാധിപത്യ ചർച്ചകളുടെ അഭാവവും പ്രകടം.. ഇടുക്കിയിൽ നിന്ന് എസ്. രാജേന്ദ്രനെ പോലുള്ള നേതാക്കൾ പരസ്യമായി അകന്നുനിൽക്കുന്നതും, ഇടതുപക്ഷത്തിന്റെ പരമ്പരാഗത കോട്ടകളിൽ പോലും വിശ്വാസക്ഷയം വളരുന്നതും യാദൃച്ഛികമല്ല.

പിണറായി 3.0 എന്ന മുദ്രാവാക്യത്തിനായി റിപ്പോർട്ടർ ചാനൽ പോലെയുള്ള ചില അധമ മാധ്യമങ്ങൾ നടത്തുന്ന ക്രമരഹിത പ്രചാരണവും പ്രത്യാഘാതമായി മാറുന്നു; ഇത്തരം സർക്കാർ സ്പോൺസേർഡ് മാധ്യമങ്ങൾ പറയുന്നതിന് എതിരായാണ് ജനം ചിന്തിക്കുന്നതെന്ന തിരിച്ചറിവ് സർക്കാരിനില്ല.

 അധികാരകേന്ദ്രികരണവും വിമർശനങ്ങളെ അടിച്ചമർത്തുന്ന സമീപനവും ചേർന്നപ്പോൾ, ഇടതുപക്ഷത്തിൻ്റെ കാൽക്കീഴിലെ മണ്ണ് ചോരുന്ന കാഴ്ചയാണ് കാണുന്നത്. സർക്കാർ പരാജയം മറച്ചുവെക്കാൻ എന്ന മട്ടിൽ  എം വി ഗോവിന്ദൻ, പി.രാജീവ്  പോലുള്ളവരുടെ വൈരുദ്ധാത്മക ഭൗതികവാദാധിഷ്ഠിത  ആവിഷ്കാരങ്ങൾ ജനം വെറുപ്പോടെ വീക്ഷിക്കുന്നു. എന്താണ് പറയുന്നതെന്ന് അവർക്ക് തന്നെ ബോധ്യം ഇല്ലാത്ത അവസ്ഥ.

പിണറായി ദുർഭരണം സൃഷ്ടിച്ച രാഷ്ട്രീയ ശൂന്യതയിലേക്കാണ് ഈ അവസരത്തിൽ ബിജെപി കടന്നുവരുന്നത്. വികസനവും ഭരണക്ഷമതയും മുന്നിൽവെക്കുന്ന നരേന്ദ്ര മോദി സർക്കാരിന്റെ നയങ്ങളോട് കേരളത്തിലും പ്രതികരണം ശക്തമാകുന്നു. ഇടതുപക്ഷത്തിനകത്തെ അവഗണനയും ആശയസംഘർഷങ്ങളും കാരണം പല നേതാക്കളും മറ്റൊരു വഴി തേടുന്നത് സ്വാഭാവികമാണ്. എസ്. രാജേന്ദ്രൻ, പാലോട് സന്തോഷ്, റെജി ലൂക്കോസ്, ആർ. ശ്രീലേഖ, ഗോപി തുടങ്ങിയ പേരുകൾ ഒറ്റപ്പെട്ട സംഭവങ്ങളല്ല; ഒരു വലിയ രാഷ്ട്രീയ പുനഃക്രമീകരണത്തിന്റെ സൂചനകളാണ്. ഏതു കൊള്ളുരുതായ്മയും ന്യായീകരിച്ചു കൊടുക്കുന്ന ഇടതു പെയ്ഡ്  രാഷ്ട്രീയ നിരീക്ഷകൻ ഹസ്കർ ഒറുപ്പിലാണ്. ഏറെ മുമ്പേ തന്നെപ്രമുഖ കോൺഗ്രസ് നേതാക്കളായ കെ കരുണാകരുൻ്റെയും,  എ കെ ആൻറണിയുടെയും മക്കൾ  ബിജെപിയിലോട്ട് ചേക്കേറിയിട്ടുണ്ട്.

ഇരുമുന്നണികളോടുമുള്ള ജനവൈരാഗ്യം വർധിക്കുമ്പോൾ, മൂന്നാം ശക്തിയായി ബിജെപിക്ക് അധികാരത്തിലെത്താനുള്ള സാധ്യത യാഥാർഥ്യമായി മാറുന്നു. ഇടതുപക്ഷത്തിന്  സ്വയംതിരുത്തിലിൻ്റെ അവസരം നഷ്ടമായ സ്ഥിതിക്ക്  അധികാര മാറ്റം ഒരു, സാധ്യത എന്നതിനേക്കാൾ സമീപഭാവിയിലെ രാഷ്ട്രീയ യാഥാർഥ്യമായിരിക്കും എന്ന് ചിന്തിക്കുന്നവരാണ് കേരളത്തിലെ ബഹുഭൂരിപക്ഷം.
- കെ എ സോളമൻ

Friday, 9 January 2026

പുത്തൻ നിയമ തന്ത്രം

#പുത്തൻ #നിയമതന്ത്രം
സർക്കാരിന് നിയമോപദേശം നൽകുന്നവരുടെ ആത്മവിശ്വാസം കാണുമ്പോൾ, നമ്മുടെ നിയമവ്യവസ്ഥ ഇനിയും പുസ്തകങ്ങളിൽ മാത്രം ഉള്ളതാണോ എന്ന സംശയം തോന്നിപ്പോകും. വിധി സ്വീകാര്യമായില്ലെങ്കിൽ ജഡ്ജിയെ തന്നെ സംശയ നിഴലിലാക്കുക, കോടതി പക്ഷപാതിയെന്ന് പ്രഖ്യാപിക്കുക, പിന്നെ അതെല്ലാം ‘നിയമോപദേശം’ എന്ന ലേബലിൽ പൊതുസമൂഹത്തിലേക്ക് തള്ളിവിടുക : ഇതൊക്കെയാണ് പുതിയ നിയമ തന്ത്രമെങ്കിൽ, അപ്പീൽ കോടതികൾ അടച്ചു പൂട്ടി ഫേസ്ബുക്ക് പോസ്റ്റുകൾ മതിയാക്കാമായിരുന്നു.

 ഗൗരവമേറിയ തെളിവുകൾ ഉണ്ടെന്നു പറയുമ്പോഴും അതു പരിശോധിക്കാൻ ഉള്ള ഏക നിയമപാതയായ അപ്പീൽ ഒഴിവാക്കി, നടി ആക്രമണ കേസിൽവിധി പറഞ്ഞ ജഡ്ജിക്കെതിരെ പരസ്യ കുറ്റപത്രം തയ്യാറാക്കുന്നതിൽ എന്ത് നിയമബുദ്ധിയാണുള്ളത്? തെളിവ് തള്ളിയത് കോടതിയുടെ തെറ്റാണെങ്കിൽ, അത് തെളിയിക്കേണ്ടത് കോടതിക്കുള്ളിലല്ലേ, ചാനലുകളിലും കവല പ്രസംഗങ്ങളിലുമല്ലല്ലോ.

മെമ്മറി കാർഡ് വിഷയത്തിൽ തന്നെ മേൽകോടതിയിൽ നിന്ന്  വ്യക്തമായ നിലപാട് വന്നിട്ടുണ്ടെന്ന സത്യം മറന്ന്, അതേ കാർഡ് വീണ്ടും രാഷ്ട്രീയ മുദ്രാവാക്യമാക്കി ഉയർത്തിക്കാട്ടുന്നത് നിയമ പോരാട്ടമല്ല, നിയമത്തെ പരിഹസിക്കലാണ്. ഇതുവരെ ഇത്തരം ‘നിയമോപദേശങ്ങളുടെ’ പേരിൽ സർക്കാർ എത്ര കേസുകൾ തോറ്റു എന്നതിൻ്റെ ചരിത്രം ഒന്ന് തിരിഞ്ഞു നോക്കുന്നത് വളരെ നന്നായിരിക്കും

അധികാരത്തിൽ നിന്ന് ഇറങ്ങിപ്പോകാൻ ഇനി മൂന്ന് മാസം മാത്രമാണുള്ളത്. അതുകൊണ്ട് നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന വാക്കുകളുടെ അഭ്യാസം ഒന്ന് നിർത്തിക്കൂടെ? അല്ലെങ്കിൽ അവസാനം കോടതികളോട് അല്ല, ജനങ്ങളോടു തന്നെ സർക്കാർ മറുപടി പറയേണ്ടി വരും; കോർട്ട് അലക്ഷ്യത്തിന്റെയും വ്യാപകപരിഹാസത്തിന്റെയും മുമ്പിൽ.
- കെ എ സോളമൻ

Thursday, 8 January 2026

മനുഷ്യനിർമ്മിത ദുരന്തം

#മനുഷ്യനിർമിത #ദുരന്തം
കേരളം മനുഷ്യനിർമിത പൊതുജനാരോഗ്യ ദുരന്തത്തിലേക്ക് കൂപ്പുകുത്തുമ്പോൾ പ്രകടമാകുന്നത് പേവിഷബാധ നിയന്ത്രണത്തിൽ സംസ്ഥാന സർക്കാരിന്റെ ഒഴിഞ്ഞുമാറൽ നിലപാടും  ഭരണപരമായ നിസ്സംഗതയും ആണ്.  നായ്ക്കളുടെ കടിയേറ്റുള്ള പേവിഷബാധ മരണങ്ങൾ വർദ്ധിക്കുന്നത് സർക്കാരിൻ്റെ നയപരമായ പക്ഷാഘാതത്തിന്റെ നേരിട്ടുള്ള ഫലമായാണ്.

ഒരു മാന്ത്രിക പരിഹാരമായി ആവർത്തിച്ച് പ്രദർശിപ്പിക്കപ്പെടുന്ന മൃഗ ജനന നിയന്ത്രണം (ABC), താഴേത്തട്ടിൽ പരാജയപ്പെട്ടു, എന്നിട്ടും നിഷ്ക്രിയത്വത്തിനുള്ള സൗകര്യപ്രദമായ ഒരു അലിബിയായി സർക്കാർ അതിനെ മുറുകെ പിടിക്കുന്നു. ഫണ്ടിന്റെ അഭാവം ചൂണ്ടിക്കാണിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പൊതുബോധത്തെ അപമാനിക്കുകയാണ്; പ്രത്യേകിച്ച് ഉത്സവങ്ങൾ, പ്രചാരണ പരിപാടികൾ, ഗ്രാമീണ മേളകൾ, നാടൻ പൂകൃഷി, വളർത്തുമൃഗപദ്ധതികൾ. പരിസര ശുചീകരണം എന്നിവയുടെ കാര്യത്തിൽ കേരളത്തിലെ വികേന്ദ്രീകൃത സംവിധാനം വിഭവങ്ങളാൽ നിറഞ്ഞിരിക്കുമ്പോൾ.

മനുഷ്യ ജീവൻ അപകടത്തിലാകുമ്പോൾ, പെട്ടെന്ന് ഖജനാവ് വരണ്ടുപോകുന്ന കാഴ്ച രസകരമാണ്. മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ തന്നെ സർക്കാരിന്റെ നിസ്സഹകരണത്തിനും പ്രത്യയശാസ്ത്രപരമായ നിലപാടുകളേക്കാൾ പൗരന്മാരുടെ ജീവിക്കാനുള്ള അവകാശത്തിന് മുൻഗണന നൽകാനുള്ള കഴിവില്ലായ്മയ്ക്കുമുള്ള ഒരു  കുറ്റാരോപണമാണ്.

മൃഗക്ഷേമ വാദങ്ങൾ എന്ന് വിളിക്കപ്പെടുന്നവ തിരഞ്ഞെടുത്ത് ആയുധമാക്കുമ്പോൾ കാപട്യം കൂടുതൽ വ്യക്തമാകും.  ആയിരക്കണക്കിന് എരുമകൾ, പന്നികൾ, കോഴികൾ, താറാവുകൾ എന്നിവയുടെ രക്ഷയ്ക്ക് ഒന്നും ചെയ്യാതെ  ദിവസവും കശാപ്പ് ചെയ്യുന്ന ഒരു സംസ്ഥാനത്ത് തെരുവ് നായ്ക്കളുടെ രക്ഷയ്ക്കു വേണ്ടിയുള്ളധാർമ്മിക രോഷം പൊള്ളയാണ്. പൊതുജനാരോഗ്യം എന്നത് തിരഞ്ഞെടുത്ത കാരുണ്യത്തിനോ, ശബ്ദമുയർത്തുന്ന സമ്മർദ്ദ ഗ്രൂപ്പുകൾക്കോ, വാക്സിൻ ലോബിക്കോ ​​പന്തുതട്ടാനുള്ളതല്ല

നിക്ഷിപ്ത താൽപ്പര്യക്കാർ പട്ടികടി, വാക്സിൻ, പരിഭ്രാന്തി എന്നിവയാൽ  തഴച്ചുവളരുകയും മനുഷ്യ ദുരിതത്തെ ലാഭകരമായ ഒരു വിപണിയാക്കി മാറ്റുകയും ചെയ്യുന്നു.  ഈ പശ്ചാത്തലത്തിൽ, ഷെൽട്ടറുകൾക്കായി ഭൂമി കണ്ടെത്തുന്നത് ബുദ്ധിമുട്ടാണ്  എന്ന സർക്കാരിന്റെ അവകാശവാദം പരിഹാസ്യമാണ്. വാണിജ്യ പദ്ധതികൾക്കും പാർട്ടി ഓഫീസുകൾക്കും ടൂറിസം സംരംഭങ്ങൾക്കും ഭൂമി എളുപ്പത്തിൽ കണ്ടെത്താമെങ്കിൽ ജീവൻ രക്ഷാകാര്യത്തിൽ അത് നിഗൂഢമായി അപ്രത്യക്ഷമാകുന്നത് എന്തുകൊണ്ട്?

ഇതൊരു ലോജിസ്റ്റിക് പ്രശ്നമല്ല; രാഷ്ട്രീയ ഇച്ഛാശക്തിയുടെ പ്രതിസന്ധിയാണ്.  തെരുവ്നായിക്കളുടെ വർദ്ധനവ്, റാബീസ് നിയന്ത്രണം, നായ്ക്കളുടെ  ഫലപ്രദമായ ഷെൽട്ടറിംഗ്, കർശനമായ ഉത്തരവാദിത്തം, എന്നിവ സംബന്ധിച്ച് കേരളത്തിൽ അടിയന്തിര നടപടിയാണ് വേണ്ടത്..
-കെ എ സോളമൻ

Monday, 5 January 2026

വെനിസ്വേലാ സമരാഭ്യാസങ്ങൾ


വെനിസ്വേലാ സമരാഭ്യാസങ്ങൾ
കേരളത്തിൽ  കാണുന്ന വെനിസ്വേലാ അനുകൂല സമരങ്ങൾ രാഷ്ട്രീയ നാടകത്തിന്റെ അതിരുകൾ പോലും ലംഘിക്കുന്ന കാഴ്ചകളാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലും നിക്കോളാസ് മദുറോയുടെ ഏകാധിപത്യ ഭരണത്തിനെതിരെ വെനിസ്വേലൻ ജനത തന്നെ തെരുവിലിറങ്ങുമ്പോൾ, ഇവിടെ ചിലർ “അമേരിക്കൻ അധിനിവേശം” എന്ന പഴകിപ്പോയ മുദ്രാവാക്യം ഉയർത്തി കമ്മ്യൂണിസ്റ്റ് ഭരണത്തെ വെള്ളപൂശാൻ ശ്രമിക്കുന്നു. 

എണ്ണസമ്പത്ത് കവിഞ്ഞൊഴുകിയിരുന്ന ഒരു രാജ്യത്തെ പട്ടിണിയിലേക്കും നാണയ മൂല്യനാശത്തിലേക്കും തള്ളിവിട്ടത് അമേരിക്കയല്ല, മദുറോയുടെ കമ്മ്യൂണിസ്റ്റ് ഭരണപരാജയമാണ്. ഒരു കോഴിമുട്ട വാങ്ങാൻ പെട്ടി നിറയെ കറൻസി വേണമെന്ന സത്യം പോലും അംഗീകരിക്കാൻ തയ്യാറാകാത്ത ഈ സഖാക്കൾ, യാഥാർഥ്യത്തെക്കാൾ ആശയവാദത്തോടുള്ള അടിമത്തമാണ് പ്രകടിപ്പിക്കുന്നത്. ബംഗളൂരുവിൽ സിപിഐഎമ്മിന്റെ പ്രതിഷേധം പൊലീസ് തടഞ്ഞപ്പോൾ “ജനാധിപത്യം അപകടത്തിൽ” എന്ന നിലവിളി, കേരളത്തിൽ എന്ത് വേണമെങ്കിലും നടത്താൻ അനുമതി കിട്ടുമ്പോൾ മൗനമാകുന്നത് ഇരട്ടത്താപ്പിന്റെ തെളിവാണ്.

വാസ്തവത്തിൽ, കേരളത്തിൽ ഇപ്പോൾ ചർച്ചയാകുന്ന അഴിമതികളും ഭരണപരാജയങ്ങളും മറയ്ക്കാനുള്ള പുകമറയാണീ വെനിസ്വേലാ സമരാഭ്യാസങ്ങൾ. കൊളംബിയ, മെക്സിക്കോ പോലുള്ള രാജ്യങ്ങളെ വെല്ലുന്ന മയക്കുമരുന്ന് വ്യാപാരവും ജനങ്ങളെ പട്ടിണിയിലാഴ്ത്തുന്ന ഭരണവും അവസാനിപ്പിക്കണമെന്നത് അമേരിക്കയുടെ മാത്രം ആവശ്യമല്ല; ലോകസമൂഹത്തിന്റെ ധാർമ്മിക ബാധ്യതയാണ്. അത്തരമൊരു നടപടിയെ കുറ്റപ്പെടുത്തുകയും, ഒരു പരാജിത കമ്മ്യൂണിസ്റ്റ് ഭരണത്തെ പിന്താങ്ങി ഇവിടെ തെരുവിലിറങ്ങുകയും ചെയ്യുന്നത് പൂർണ്ണമായും നിരുത്തരവാദപരമാണ്. 

സഖാക്കളുടെ കാരണഭൂതൻ ഇനി ചികിത്സയ്ക്ക് എവിടേക്ക് പോകും എന്ന ചോദ്യം പോലെ തന്നെ, ഈ സമരങ്ങൾക്ക് എന്ത് നൈതിക അടിത്തറയുണ്ട് എന്നതും ഉത്തരം കിട്ടാത്ത ചോദ്യമായിത്തന്നെ തുടരുന്നു. കേരളത്തിൽ യഥാർഥ പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാൻ നടത്തുന്ന ഇത്തരം അനാവശ്യ സമരങ്ങൾ കടുത്ത അപലപനമാണ് അർഹിക്കുന്നത്.

- കെ എ സോളമൻ

Saturday, 3 January 2026

തിരഞ്ഞെടുപ്പ് കാലത്തെ വികസന മാജിക്

#തിരഞ്ഞെടുപ്പ് #കാലത്തെ 
#വികസനമാജിക്
ഒൻപതുമാസത്തിനിടെ 22,469 സംരംഭങ്ങളും അരലക്ഷത്തോളം തൊഴിലവസരങ്ങളും സൃഷ്ടിച്ചുവെന്ന വാർത്ത കേൾക്കുമ്പോൾ, കേരളം പെട്ടെന്ന് ഒരു ചെറു സിലിക്കൺ വാലിയായി മാറിയെന്ന തോന്നലുണ്ടാകും. പക്ഷേ കണക്കിന്റെ ഉള്ളറകളിലേക്ക് ഒന്ന് എത്തിനോക്കിയാൽ, അവിടെ കാണുന്ന സ്റ്റാർട്ട്-അപ്പുകളിൽ കൂടുതലും തട്ടുകടകളും പപ്പട സ്റ്റാളുകളും, ദേശമാവുകടകളും, മീൻ തട്ടുകളും, പഞ്ചറൊട്ടിക്കൽ കേന്ദ്രങ്ങളുമാണെന്നു കാണാം. രാവിലെ തുറന്ന് വൈകുന്നേരം അടയുന്ന, വാടക കൂടിയാൽ നാളെ കാണാനിടയില്ലാത്ത എല്ലാ കടകളും “പുതിയ സംരംഭം” ആകുമ്പോൾ, തൊഴിലവസരങ്ങൾ എണ്ണുന്നത് എളുപ്പമാണ്. 

കട തുറന്ന ദിവസം രണ്ടുപേർകടയിൽ ഉണ്ടായാൽ രണ്ട് ജോലി; അടുതത ദിവസം കട അടഞ്ഞാൽ? അത് കണക്കിലെങ്ങും പ്രത്യക്ഷപ്പെടില്ല. ഇങ്ങനെയാണ് ചിലപ്പോൾ സംരംഭകത്വം കണക്കിൽ കുതിച്ചുയരുന്നതും യാഥാർത്ഥ്യത്തിൽ വഴിയരികിൽ ഒടുങ്ങുന്നതും.

ഇത്തരം വാർത്തകൾ തിരഞ്ഞെടുപ്പ് അടുത്തെത്തുമ്പോൾ കൂടുതൽ ആവർത്തിക്കുന്നത് യാദൃച്ഛികമായല്ല. വികസനത്തിന്റെ തിരക്കഥയിൽ ഇതാണ് പതിവ് അഭ്യാസം, സംരംഭ കണക്കുകൾ ഒരു വശത്ത്, ശമ്പള വർധന പ്രഖ്യാപനങ്ങൾ മറുവശത്ത്. പ്രഖ്യാപനം വമ്പൻ, പക്ഷേ പണം എവിടെ നിന്ന്, എങ്ങനെ നൽകും എന്ന ചോദ്യത്തിന്  മറുപടി ഉണ്ടാകില്ല. ചിലപ്പോൾ തോന്നും, അധികാരം കൈവിട്ടാൽ അടുത്ത സർക്കാർ ഈ പ്രഖ്യാപനങ്ങളുടെ ഭാരത്തിൽ തളരട്ടെ എന്നതാണോ ഉദ്ദേശ്യമെന്ന്. നടപ്പാക്കാൻ പണമില്ലാതെ വാഗ്ദാനങ്ങൾ കൈമാറി വച്ചിട്ട്, “നാം പ്രഖ്യാപിച്ചു, അവർ നടപ്പാക്കിയില്ല” എന്ന് പറയാൻ കഴിയുന്നത് ഒരുതരത്തിൽ രാഷ്ട്രീയ തന്ത്രമാണ്. 

അങ്ങനെ, കണക്കുകളും പ്രഖ്യാപനങ്ങളും ചേർത്ത് ഭരണപക്ഷം തെരഞ്ഞെടുപ്പ് കാലത്ത്
ഹാസ്യ നാടകം കളിക്കുമ്പോൾ
 പൊതുജനത്തിന് കൈയ്യടിക്കണോ, കരയണോ എന്ന ആശയക്കുഴപ്പമുണ്ടാകും
പക്ഷെ തിരശ്ശീലക്കു പിന്നിലെ തിരക്കഥയുടെ സാംഗത്യം   തിരഞ്ഞെടുപ്പിൽ  ജനം നേരിട്ടു ചോദിക്കാനാണ് കൂടുതൽ സാധ്യത.
-കെ എ സോളമൻ

Thursday, 1 January 2026

വൈകിപ്പോയ തിരിച്ചറിവ്

#വൈകിപ്പോയ #തിരിച്ചറിവ്
85,000 വൊളന്റിയർമാരെ വീടുവീടാന്തരം ഇറക്കി സർക്കാർ  നടത്തുന്ന ‘നവകേരള പഠന പരിപാടി’ ഭരണപരാജയം മറച്ചുവയ്ക്കാനുള്ള മറ്റൊരു രാഷ്ട്രീയ അഭ്യാസം മാത്രം.  ഒമ്പതര വർഷത്തെ ഭരണകാലത്ത് ‘നവകേരളം’ സൃഷ്ടിച്ചുവെന്ന് അവകാശപ്പെടുന്നവർ വീണ്ടും നവകേരളം സംബന്ധിച്ച് പഠിക്കാനിറങ്ങുന്നത് തന്നെ ആ അവകാശവാദത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുന്നു. 

തീറ്റയും കുടിയുമായി നവകേരള ബസിൽ യാത്ര ചെയ്ത്, സ്കൂൾ മതിലുകൾ പൊളിച്ച് യോഗം ചേർന്ന്, സാധാരണക്കാരെ അവഗണിച്ച് പൗരമുഖ്യന്മാരുമായി മാത്രം ചർച്ച നടത്തിയപ്പോൾ ഒരു തീരുമാനത്തിലും എത്താനായില്ലെന്നത് ഇതിന്റെ തെളിവാണ്. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി തിരിച്ചറിഞ്ഞശേഷമാണ് ‘സാധാരണക്കാരെ പിടിച്ചാൽ മാത്രമേ കാര്യം നടക്കൂ’ എന്ന ബോധോദയം ഉണ്ടായത്. പക്ഷേ അത് വളരെ വൈകിയ തിരിച്ചറിവാണ്.

മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ ധൂർത്ത് കണ്ട് പൊറുതിമുട്ടിയ ജനം ‘എം വി’ എന്ന പേര് കേൾക്കുമ്പോൾ  പരിഹാസത്തോടെ “മുളക് വെള്ളം” എന്ന പൂരണരൂപമാണ്  ഓർക്കുന്നത്. മുളക് വെള്ളത്തിൻറെ ആശാൻ അദ്ദേഹമാണല്ലോ? അത്രമാത്രം വെറുപ്പിലാണ് ബുദ്ധിമാന്ദ്യം സംഭവിക്കാത്ത സാധാരണ ജനങ്ങൾ.

 ഒരു പഞ്ചായത്ത് വാർഡിൽ തന്നെ രണ്ട് സ്ക്വാഡുകളായി ആളുകളെ കയറൂരി വിടുന്നത്, യാതൊരു ഉൽപ്പാദനക്ഷമതയുമില്ലാത്ത പൊതുധൂർത്താണ്.  ഇതിനൊക്കെ ആളെ കിട്ടുന്നത് ഇത്തരം ജോലി ചെയ്താൽ, പി എസ് സി യെ നോക്കുകുത്തിയാക്കിയിരിക്കുന്ന സംസ്ഥാനത്ത്, പിൻവാതിലിലൂടെ സർക്കാർ ജോലി കിട്ടും എന്നുള്ള കുറേപ്പേരുടെ വിശ്വാസം മൂലമാണ്.

വികസന പ്രവർത്തനങ്ങൾ, തകർന്ന ഫ്ളോട്ടിംഗ് ബ്രിഡ്ജ് പോലെ കിടക്കുമ്പോൾ, മിക്ക പദ്ധതികളിലും കോടികളുടെ നഷ്ടമാണ് സർക്കാർ കൊടുക്യസ്ഥത മൂലം ഉണ്ടായിരിക്കുന്നത്.. വികസനം വിലയിരുത്തി നവകേരളം പ്രഖ്യാപിക്കാൻ വീടുകൾ കയറുന്നതിന് മുമ്പ്, ജനങ്ങളുടെ ക്ഷമയും വിശ്വാസവും എങ്ങനെ തകർന്നുവെന്ന് സർക്കാർ ആദ്യം പരിശോധിക്കണം.

കൂട്ടത്തിൽ മുളകുവെള്ളം  വീഴാതെ തല സംരക്ഷിക്കാൻ നവകേരള വോളണ്ടിയേഴ്സിന് മുന്നറിയിപ്പ് നൽകുകയും വേണം.
-കെ എ സോളമൻ