Monday 15 September 2014

പൊതുസ്ഥലത്തെ പുകവലി : പിഴ 20,000 രൂപയാക്കാന്‍ നിര്‍ദേശം



















ന്യൂഡല്‍ഹി: നിരോധനം മറികടന്നും പൊതുസ്ഥലത്ത് പുകവലിക്കുന്നവര്‍ ജാഗ്രത. പിഴ കുത്തനെ കൂട്ടാനുള്ള നിര്‍ദേശം കേന്ദ്രസര്‍ക്കാറിന്റെ പരിഗണയിലാണ്. നിലവില്‍ 200 രൂപയുള്ള പിഴ 20,000 ആക്കാനാണ് നിര്‍ദേശം.

മാത്രമല്ല, പുകവലി ജാമ്യമില്ലാ കുറ്റവുമാകും. ഇതോടെ പോലീസ് ഓഫീസറുടെ മുമ്പില്‍ പിഴയടച്ച് തടിതപ്പാനാവില്ല. കേസ് ചാര്‍ജ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയാലേ ജാമ്യത്തിന് അപേക്ഷിക്കാന്‍ കഴിയൂ. അതുവരെ പോലീസ് കസ്റ്റഡിയിലാകുമെന്ന് സാരം.
ആരോഗ്യമന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതിയാണ് പൊതുസ്ഥലത്തെ പുകവലി നിയന്ത്രിക്കുന്നതിന് നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്. സിഗരറ്റും ബീഡിയും പാക്കറ്റ് പൊളിച്ച് ചില്ലറയായി വില്‍ക്കുന്നത് നിരോധിക്കണമെന്നാണ് മറ്റൊരു നിര്‍ദേശം. പാക്കറ്റായി തന്നെ വാങ്ങേണ്ടിവരും.

നിലവില്‍ സിഗരറ്റ് വില്‍പ്പനയില്‍ 70 ശതമാനവും ചില്ലറ വില്‍പ്പനയാണ്. പുകയില ഉത്പന്നങ്ങള്‍ വാങ്ങാനുള്ള കുറഞ്ഞ പ്രായം 18-ല്‍ നിന്ന് 25 ആക്കാനും സമിതി നിര്‍ദേശിക്കുന്നു. പാക്കറ്റുകളില്‍ ചിത്രരൂപത്തില്‍ മുന്നറിയിപ്പ് രേഖപ്പെടുത്താത്ത ഉത്പാദകര്‍ക്കുള്ള പിഴ അയ്യായിരം രൂപയില്‍ നിന്ന് അരലക്ഷമാക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

നിര്‍ദേശങ്ങള്‍ കേന്ദ്രം അംഗീകരിച്ചാല്‍ പുകയില ഉപഭോഗം നിയന്ത്രിക്കാനുള്ള നിയമത്തിന്റെ കരടില്‍ ഇവ ഉള്‍പ്പെടുത്തും. ഈ ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്. അര്‍ബുദം, ഹൃദയസംബന്ധമായ അസുഖങ്ങള്‍ എന്നിവയുടെ പ്രധാനകാരണം പുകയില ഉപഭോഗമാണെന്ന കണ്ടെത്തലാണ് കര്‍ക്കശനടപടിക്ക് സര്‍ക്കാറിനെ പ്രേരിപ്പിക്കുന്നത്.
കമെന്‍റ്: സര്ക്കാര്‍ ഖജനാവില്‍ വലിയ സംഭരണപ്പെട്ടി വേണ്ടിവരും.
-കെ എ സോളമന്‍  

No comments:

Post a Comment