Monday 25 February 2019

കുമ്പളങ്ങി നൈറ്റ്സ് - യഥാർത്ഥ ജീവിത കഥ!

കാശു കൊടുത്താൽ ഏതു വിധത്തിലും റിവ്യു എഴുതി  പ്രസിദ്ധീകരിപ്പിക്കാം. കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമ കണ്ടു കഴിഞ്ഞ് ഇതേക്കുറിച്ചുള്ള ഇറങ്ങിയിട്ടുള്ള റിവ്യൂ വായിച്ചാൽ അങ്ങനെയാണ് തോന്നുക. ക്ഷൗരക്കത്തിയുടെ ബലത്തിൽ പ്രതിനായകൻ സ്വന്തം ഭാര്യയെയും മറ്റു രണ്ടു സ്ത്രീകളെയും, ഒച്ചയനക്കം പോലും പുറത്തു കേൾപ്പിക്കാതെ, മർദ്ദിച്ച് അവശരാക്കി വീട്ടിൽകെട്ടിയിട്ടത് എങ്ങനെയെന്ന് ചോദിക്കാനെ പാടില്ല. കാരണം ഇത് യഥാർത്ഥ ജീവിതകഥ അവതരിപ്പിക്കുന്ന സിനിമയാണ്!

മനസ്സ് വിങ്ങിയവരുടെ വിങ്ങൽ മാറ്റുന്ന അനുഭവമാണ് കുമ്പളങ്ങി നൈറ്റ്‌സ് കണ്ടാൽ ഉണ്ടാകുകയെന്ന് ആരെങ്കിലും നിരീക്ഷിച്ചാൽ തെറ്റുപറയാനില്ല. സിനിമ തുടങ്ങുന്നത് തന്നെ നായകന്മാരിൽ ഒരാൾമദ്യത്തിൽ വായ് കഴുകിക്കൊണ്ടാണ്. മദ്യം ഏതുതരം വിങ്ങലാണ് മാറ്റാതിരിക്കുന്നത്? മദ്യം കൊണ്ട് വായ് കഴുകുമ്പോൾ വെള്ളം ചേർക്കേണ്ടതില്ലെന്നും പുറത്തേക്കു തുപ്പേണ്ടതിന്റെ ആവശ്യമില്ലെന്നും ഉള്ള ഫ്രീക്കൻ സന്ദേശം സിനിമയിലുണ്ട്.

ആമേൻ, അങ്കമാലി ഡയറീസ്, ഈ.മ. യൗ ജനുസിൽപെട്ട ഈ പടത്തിൽ 'മദ്യം ആരോഗ്യത്തിന് ഹാനികരം ' എന്ന ബേസ് ലൈൻ മുഴുനീളം കാണിക്കുന്നില്ല. മീൻ കറി ഒന്നു രണ്ടു തവണ കാണിക്കുന്നതല്ലാതെ പോത്തിറച്ചി കക്കൂസിലിട്ട് വരട്ടിക്കാണിച്ച് കാണിച്ച് കാണികളിൽമനം പിരട്ടലുണ്ടാക്കാനുള്ള ശ്രമവുമില്ല.

ആമേൻ കുട്ടനാട്ടിലെ കൂടിയന്മാരുടെ ഇല്ലാക്കഥ പറയുന്നു.  അങ്കമാലി ഡയറിസിൽ അങ്കമാലിക്കാർ നിർമ്മല ഹൃദയമുള്ളവർ എന്നു പറയുമ്പോൾ തന്നെ കള്ളുകുടിയന്മാരും ഇറച്ചി തീറ്റക്കാരും സദാ വഴക്കാളികളുമണെന്ന് ചിത്രീകരണം  നിഷ്കളങ്കരായ ചെല്ലാനംകാരെപ്പറ്റിയുള്ള സിനിമ ഈ. മ. യൗ. വിൽ അവർ മുഴുക്കുടിയന്മാരും അസന്മാർഗ്ഗികളുമാണെന്ന് അവതരണം. അതിലെ കത്തോലിക്കാവൈദികൻ പോലും പരദൂഷണക്കാരൻ. അങ്ങനെ നോക്കുമ്പോൾ ചെല്ലാനത്തോടു ചേർന്നു കിടക്കുന്ന കുമ്പളങ്ങി - പള്ളിത്തോടു ദേശങ്ങളിലെ കാര്യങ്ങൾ മോശമാകാൻ പാടില്ല. അതു കൊണ്ടാവാം കുമ്പളങ്ങി പഞ്ചായത്തിലെ ഏറ്റവും മോശപ്പെട്ട കുടുംബം തന്നെ സിനിമയ്ക്കു വേണ്ടി തെരഞ്ഞെടുത്തത്. അല്ലെങ്കിൻ പ്രഫ കെ വി തോമസിനെ പോലുള്ളവരുടെ ജീവിതം സിനിമയ്ക്ക് ഇതിവൃത്തമാക്കുമായിരുന്നു. അദ്ദേഹമാണല്ലോ കരിമീൻ പിടിച്ച് ചെതുമ്പൽ കളയതെ പുഴുങ്ങിത്തിന്നുന്ന കുമ്പളങ്ങി വിദ്യ വെബ്സൈറ്റിൽ പരസ്യമാക്കിയതും  കുമ്പളങ്ങിയെ ടൂറിസ്റ്റു മാപ്പിൽ പ്രതിഷ്ഠിച്ചതും.

തുറവൂരിലും സമീപ പ്രദേശങ്ങളിലും ഒത്തിരി "തൂറുപറമ്പ് " ഉണ്ടായിരുന്നു. ശ്യാം പുഷ്കരൻ കേട്ടിട്ടുള്ളത് തീട്ടപ്പറമ്പ് എന്നാണ്. എങ്കിലീ തീട്ടപ്പറമ്പ് തുറവൂരിന് മാത്രം എന്തിന്, കുമ്പളങ്ങിക്കുമിരിക്കട്ടെ ഒരെണ്ണം എന്ന് അദ്ദേഹം കരുതി. ഓപ്പൺ ഡിഫക്കേഷന് എതിരല്ല നല്ലവരായ കുമ്പളങ്ങിക്കാർ എന്ന സദുദ്ദേശ്യം കൂടി തീട്ടപ്പറമ്പ് വർണ്ണനയിലുണ്ട്. മന്ത്രി കണ്ണന്താനമൊക്കെ കക്കൂസിനെക്കുറിച്ച് നിരന്തരം പറയുന്നുണ്ടെങ്കിലും അതില്ലാത്ത അവസ്ഥ നേരിട്ടു കാണാൻ ഏതെങ്കിലും വിദേശി കുമ്പളങ്ങിയിൽ എത്തിച്ചാർന്നാലോ? ഈ മാർക്കറ്റിംഗ് ടെക്നിക്കാണ് കുമ്പളങ്ങി ക്കാർക്കു വേണ്ടി നിർമ്മാതാക്കൾ  സ്വീകരിച്ചരിക്കുന്നത്. തീട്ടപ്പറമ്പ് എന്ന് പലകുറി കേൾക്കുമ്പോൾ ഫ്റീക്കൻമാരായ ആൺ പിള്ളേരു മൊത്തു ക്ളാസ് കട്ടു ചെയ്തു സിനിമയ്ക്കു വന്ന ഫ് റീക്കത്തികൾ തിയറ്ററിൽ ഇരുന്ന് കൂടുകൂടെ ചിരിക്കുന്നതിന് കാരണംമറ്റെന്താണ്?

പാൽപായസത്തിനു പകരം പട്ടിക്കാട്ടത്തിന് ഡിമാന്റ് വർദ്ധിക്കുന്ന കെട്ട കാലത്ത് ഇതു പോലുള്ള സിനിമകൾ ഇനിയുമിറങ്ങും. ഒരു പ്രത്യേക ജാതിയിൽ പെട്ടവരെ അല്ലെങ്കിൽ പ്രദേശത്തുള്ളവരെ ഇക്കൂട്ടർ തുടർന്നും അവഹേളിക്കും. കുറച്ച് ആഭാസന്മാരുടെ പെരുമാറ്റം കാണിച്ച് അതാണ് ആ സുദായത്തിന്റെ, പ്രദേശത്തിന്റെ മൊത്തം പ്രത്യേകതയെന്ന് ഇവർ കൊട്ടിഘോഷിക്കും. കുട്ടനാട്, അങ്കമാലി, ചെല്ലാനം,  പള്ളിത്തോടു വഴി കുമ്പളങ്ങി വരെ എത്തി കാര്യങ്ങൾ. ഒടുക്കം ഏതു നാട്ടിലാണ് ഈ നവ- തെറിസിനിമക്കാർ മൂക്കിടിച്ച് വീഴുകയെന്നതു പറയേണ്ടത് കാലമാണ്. അതിനായി ക്ഷമയോടെ കാത്തിരിക്കാം .
- കെ എ സോളമൻ

Friday 15 February 2019

ഭീകരപ്രവർത്തനം ഉരുക്കുമുഷ്ടി കൊണ്ടു നേരിടണം

ഭീകരപ്രവർത്തനങ്ങളുടെ ഭീഷണിയിൽപ്പെടുന്ന ഒരു ജനാധിപത്യരാജ്യത്തെ സംരക്ഷിക്കാൻ എല്ലാ പൗരന്മാർക്കും ചുമതലയുണ്ട്  സകല പൗരൻമാരും ഒരു പൊതുയുദ്ധത്തിലെ ഭടൻമാരായി മാറണം ഇത്തരം അവസരങ്ങളിൽ ഭീകരപ്രവർത്തനത്തിന്‌ കീഴടങ്ങാനോ അടിയറവ് പറയാനോ സ്വന്തം ഗവൺമെൻറിന്റെമേൽ സമ്മർദ്ദം ചെലുത്താനോ ഇത്തരം അവസരങ്ങൾ ഉപയോഗിക്കരുത്.
സ്വന്തം പാർട്ടി അണികളോട് എതിർ പാർട്ടിക്കെതിരെ യുദ്ധം ചെയ്യാൻ ആഹ്വാനം ചെയ്യുന്നവർ മാതൃരാജ്യം ഭീകരാക്രമണത്തിൽ വേദനിക്കപ്പെടുമ്പോൾ മാടപ്പിറാവുകളായി മാറി സമാധാനം പ്രസംഗിക്കുന്നത് ജുഗു സ്പാവഹമാണ്.

ഭീകരപ്രവർത്തനത്തിനെതിരായ യുദ്ധത്തിൽ വിജയിക്കാൻ നമ്മൾ ആഗ്രഹിക്കുന്നുവെങ്കിൽ  ത്യാഗങ്ങൾ സഹിക്കാൻ തയ്യാറാകണം പ്രിയപ്പെട്ടവരുടെ നഷ്ടമുണ്ടാകുന്നുവെങ്കിൽ വേദന സഹിക്കണം. രക്ഷസാക്ഷികളുടെ കുടുംബങ്ങളുടെ സംരക്ഷണ ചുമതല സമ്പൂർണ്ണമായും  രാജ്യം ഏറ്റെടുക്കണം. വെട്ടാൻ വരുന്ന പോത്തിന് സംഗീതം കേൾപ്പിച്ചു കൊടുക്കുകയല്ല വേണ്ടത്.

മതങ്ങളാണ് സമാധാനമാർഗ്ഗത്തിലൂടെ ഭീകരപ്രവർത്തനം തടയേണ്ടിയിരുന്നത്. മതങ്ങൾ പരാജയപ്പെട്ടിടത്ത്  രാഷ്ട്രങ്ങൾക്ക് കൈയ്യും കെട്ടി നോക്കിയിരിക്കാനാവില്ല. ദേശിയ ബഡ്ജറ്റിൽ ലക്ഷം കോടി രൂപ സൈനിക ആവശ്യത്തിന് മാറ്റിവെയ്ക്കുന്നത് തോട്ടവാങ്ങി പൊട്ടിച്ചു കളിക്കാനല്ല. സൈനിക ശക്തി രാജ്യത്തിന് അകത്തും പുറത്തുമുള്ള ഛിദ്രശക്തികളെ നേരിടാൻ തന്നെയാണ് ഉപയോഗിക്കേണ്ടത്.

ദീകരരെ സൃഷ്ടിക്കുന്നത് ചില മതങ്ങളും രാഷ്ട്രങ്ങളുമാണ്. ഇവയെ കണ്ടു പിടിച്ചു നിയന്ത്രിക്കാൻ മിലിട്ടറിക്കു കഴിയുമെങ്കിൽ എന്തിനു നാം മടിച്ചു നില്ക്കണം? ഭീകരപ്രവർത്തനത്തെ ഉരുക്കുമുഷ്ടി കൊണ്ടു നേരിട്ടണം
- കെ എ സോളമൻ

Monday 4 February 2019

ബജറ്റ് കാവ്യം മൂന്നാം ഖണ്ഡം

ഇക്കൊല്ലത്തെ കേരള ബഡ്ജറ്റിനെ നവോത്ഥാന ബഡ്ജറ്റ് എന്നു വിളിക്കുന്നതിൽ തെറ്റില്ല. നടപ്പാകാൻ സാധ്യത വിദുരമാണെങ്കിലും നവോത്ഥാനവുമായി ബന്ധപ്പെട്ടു ഒന്നു രണ്ടു നിർദ്ദേശങ്ങൾ ഇല്ലാതില്ല. അതിൽ ഒന്നാണ് എല്ലാ ജില്ലകളിലും നവോത്ഥാന മ്യൂസിയങ്ങൾ സ്ഥാപിക്കുക യെന്നത്. മ്യൂസിയം സ്ഥാപിച്ചോട്ടെ, അവിടങ്ങളിലെ പ്രതിഷ്ഠാപനങ്ങൾ എന്തൊക്കെയെന്നതതിലാണ് പലരുടെയും സംശയം. ആദ്യ ഇൻസ്റ്റലേഷനായി ആർപ്പോ ആർത്തവത്തിലെ പ്രവേശന കവാട മാതൃക എല്ലാ മ്യൂസിയങ്ങളിലും സ്ഥാപിക്കണം. മ്യൂസിയം സന്ദർശിക്കുമ്പോൾ ഉത്ഥാനം ഉണ്ടായില്ലെങ്കിലും ഉദ്ധാരണത്തിന് അവസരം നിഷേധിക്കരുത്.

നവോത്ഥാന ബഡ്ജറ്റ് ലക്ഷ്യം കൈവരിക്കുന്ന മുറക്ക് മുൻവർഷത്തെ ബഡ്ജറ്റിലെയും അതിനു മുമ്പത്തെ ബഡ്ജറ്റിലെയും പരാമർശങ്ങൾ ഓർത്തെടുക്കുന്നത് രസകരമാവും.

കഴിഞ്ഞ കൊല്ലത്തെ സംസ്ഥാന ബസ്ജറ്റിന്റെ പേരായിരുന്നു ഷീബഡ്ജറ്റ് അഥവാ അവളുടെ ബഡ്ജറ്റ്.  അവളുടെ ടോയ്ലറ്റ് (ഷീ ടോയ് ലറ്റ്), അവളുടെ ടാക്സി ( ഷീടാക്സി), അവളുടെ രാവ് (ഷീ നൈറ്റ് ) എന്ന മട്ടിൽ ആവിഷ്കരിച്ച  ബഡ്ജറ്റിൽ സ്ത്രീകൾക്കായി ഒട്ടനവധി പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. ബഡ്ജറ്റ് നിർദ്ദേശത്തിന്റെ 13.6 ശതമാനമാണ് സ്ത്രീകൾക്കായി  നീക്കി വെച്ചിരുന്നത്.
സ്ത്രീകൾക്ക്‌ ഹോസ്റ്റൽ പണിതു നൾകാൻ  25 കോടി, കുടുംബശ്രീ സ്ത്രീകൾക്ക് 200 കോടി, വിവാഹം കഴിക്കാത്ത അമ്മമാരെ പ്രോൽസാഹിപ്പിക്കാൻ മാസം 2000 രൂപാ, സ്ത്രീകൾക്കെതിരെയുള്ള ക്രൂരത തടയാൻ 50 കോടി, ആശാ വർക്കേഴ്സിന് 2000 രൂപാ അധിക വർദ്ധന  തുടങ്ങിയവ ഉൾപ്പെടുത്തിയിരുന്നു .
ഇവയിൽ എത്ര പദ്ധതികൾ നടന്നുവെന്നത് സമ്മതിച്ചു തരേണ്ടത് സ്ത്രീകളാണ്

ഷീബഡ്ജറ്റ് അവതരണത്തിന് ശേഷം മന്ത്രിക്കും പരിവാരങ്ങൾക്കും ചാനലിൽ നിന്ന് താഴെ ഇറങ്ങാൻ നേരം കിട്ടിയിരുന്നില്ല. ബഡ്ജറ്റിനൊപ്പം തൊട്ടുകൂട്ടാൻ ചൈനീസ് പെൺ കവികൾ ലഭ്യമല്ലാത്തതിനാൽ മലയാള കവയിത്രിമാരാണ് ബജറ്റ് എമ്പാടും പ്രത്യക്ഷപ്പെട്ടത്..

കെ ഫോൺ പദ്ധതി എന്നൊരു സാധനം കഴിഞ്ഞതിന്റെ മുന്നിലത്തെ ബഡ്ജറ്റിൽ പ്രഖ്യാപിച്ചിരുന്നു. 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഇന്റെർനെറ്റ് എന്നതായിരുന്നു പ്രഖ്യാപനം. ഫോൺ കിട്ടാത്തവർ ആരും തന്നെ പരാതിയുമായി ചെല്ലാത്തതിനാൽ ഇതു സംബന്ധിച്ചു തർക്കമൊന്നും അവശേഷിക്കുന്നില്ല. എല്ലാ താലൂക്കിലും ഒരു ഗവണ്മെന്റ് കോളജ് എന്നൊരു പ്രഖ്യാപനവും എവിടെയോ കേട്ടിരുന്നു . പിള്ളേർ പഠിച്ചാൽ മന്ത്രിമാരെ തടയും, നാട്ടിൽ അക്രമം വർദ്ധിക്കും എന്നൊക്കെ ഏതോ ഉപദേശി പറഞ്ഞു കൊടുത്തതിനാൽ കോളജ് സ്ഥാപനം നിലവിൽ അജണ്ടയിൽ ഇല്ല.

ഇക്കൊല്ലത്തെ നവോത്ഥാന ബഡ്ജറ്റ് പ്രകാരം അവശ്യസാധനങ്ങൾ സർവതിന്റെയും വിലകൂടുമെങ്കിലും  മുൻ ബസ്ജറ്റ്സാഹിത്യ കൃതികളികളിൽ നിന്ന് വ്യത്യസ്തമായി കവിതയും കാല്പനികതയും കുറഞ്ഞു പോയി എന്നൊരു ന്യൂനതയുണ്ട്. പത്താം ക്ലാസ്സുകാരി സ്നേഹയുടെ സോഡിയം ക്ളോറയിഡ് കവിത മുതൽ പ്രശസ്ത സിനിമാ സംവിധായകൻ കമലുദ്ദീൻ ആമി സിനിമയിലൂടെ മൂലയ്ക്കു തള്ളാൻ നോക്കിയ പ്രശസ്ത കവയിത്രി ബാലാമണിയമ്മ വരെയുണ്ടായിരുന്നു  ഐസക്ക് മന്ത്രിയുടെ കഴിഞ്ഞ കൊല്ലത്തെ ഷീ ബജറ്റ് സാഹിത്യ വെെവിധ്യത്തിൽ.
സ്നേഹയുടെ കവിതയിൽ സോഡിയം ക്ലോറൈഡ് എന്നൊക്കെ എഴുതി വെച്ചിരിക്കുന്നതു കണ്ടാൽ സാഹിത്യപുരന്ദരനായ മന്ത്രിയെ എങ്ങനെയാണ് അത് ആകർഷിക്കാതിരിക്കുക?

മലയാളം ലെക്സിക്കനും കേരളാ ഗസറ്റും പകർത്തി മന്ത്രി ഐസക് സുകര പ്രസവം പോലെ കുറെ പുസ്തകമെഴുതിയിട്ടുണ്ടെങ്കിലും  അവയൊന്നും ആരും വായിക്കുന്നില്ലെന്നു അദ്ദേഹത്തിനു അറിയാം. അല്ലെങ്കിൽ പെണ്ണെഴുത്തു വരികൾ ഇടതടവില്ലാതെ ബജറ്റിൽ ചേർത്തതിന്റെ കൂടെ ഒരു പാരഗ്രാഫ് തന്റെ നാല്പത്തിയൊന്നാം പുസ്തകത്തിന്റെ പതിനാലാം പുറത്തിൽ നിന്നാണെന്നു എഴുതി വെയ്ക്കാമായിരുന്നു.

ബജറ്റ് വായന സൃഷ്ടിക്കുന്ന ബോറടി ഒഴിവാക്കാന്‍ സാഹിത്യം ആവശ്യമാണെന്ന അഭിപ്രായക്കാരനാണ് ധനമന്ത്രി തോമസ്ജിഐസക് ജി. അത് ഒരു കണക്കിനു ശരിയുമാണ്. ബജറ്റ് വായന തുടങ്ങുമ്പോൾ തന്നെ കേൾവിക്കാരായ ഒട്ടുമിക്ക എം എൽ എ മാരും ഉറക്കം തുടങ്ങും. ഉറക്കത്തിന്റെ കൂടെ നേരിയ സംഗീതം കൂടി ആയാലോ, സുഖസുഷുപ്തിയിലെത്തുകയും ചെയ്യും. പാട്ടും കവിതയും ചേർക്കുന്നത് ഈ ഉദ്ദേശത്തിലാണെന്നു അദ്ദേഹം പറയാതെ പറഞ്ഞന്നേയുള്ളൂ.

കുട്ടിക്കവിതകളും പെൺ കവിതകളും കൊണ്ടു് സമ്പുഷ്ടമായിരുന്ന തന്റെ ബഡ്ജറ്റ് നവോത്ഥാനത്തിൽ എത്തിയപ്പോൾ കുമാരനാശാനിൽ മാത്രം കേന്ദ്രീകരിച്ചു. ഇക്കുറി ആശാന്റെ ചണ്ഡാലഭിക്ഷുകിയാണോ ചിന്താവിഷ്ടയായ സീതയുണാ മന്ത്രി യെ ഹഠാദാകർഷിച്ചത് എന്നു പറയുക വയ്യ.

ബജറ്റ് പ്രപ്പോസലുകൾ ഒന്നും തന്നെ നടപ്പിലാകാത്ത സാഹചര്യത്തിൽ  ബജറ്റ് എന്നു വെച്ചാൽ സാമ്പത്തിക അവലോകനം മാത്രമാണ്, നടപ്പാക്കാനുള്ളതല്ല എന്നാണ് മന്ത്രിമിത്രങ്ങളുടെ ഡിഫൻസ്. എങ്കിൽ പിന്നെ ഇക്കാര്യം തുറന്നു പറഞ്ഞിട്ട് ബജറ്റെന്നും പറഞ്ഞു ആശാന്റെ  ചിന്താവിഷ്ടയായ സീത പാരായണം ചെയ്താൽ പോരെ നിയമസഭയിൽ?

- കെ എ സോളമൻ