Sunday 29 December 2019

ഹിസ്റ്ററികോൺഗ്രസിന്റെ ഹിസ്റ്ററി

#

കണ്ണൂർ സർവകലാശാലയിൽ നടന്ന 80-ാമത് ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസിന്റെ ഉദ്ഘാടന വേളയിൽ കേരള ഗവർണർക്കെതിരെ നടത്തിയ പ്രതിഷേധം കേരളമനസ്സിനെ വ്രണപ്പെടുത്തി. ഈ ഒറ്റ സംഭവം മതി കേരളത്തിലെ ക്രമസമാധാനനില അപകടത്തിലാണെന്ന് ചൂണ്ടിക്കാണിക്കാൻ.

വാസ്തവത്തിൽ, ഗവർണർ തന്റെ പ്രസംഗം ആരംഭിച്ചത് രാഷ്ട്രീയത്തെക്കുറിച്ചല്ല ചരിത്രത്തെക്കുറിച്ച് സംസാരിക്കാനാണ്. എന്നാൽ മതഭ്രാന്ത് ബാധിച്ച ചില പ്രതിനിധികൾ അദ്ദേഹത്തെ എതിർത്തു. ഇത് തികച്ചും അപലപനീയമാണ്. ചരിത്ര കോൺഗ്രസ് പൂർണ്ണ പരാജയമായി അവസാനിക്കുകയും ചെയ്തു.

ഒരു ജനാധിപത്യ രാഷ്ട്രത്തിൽ ഗവർണർക്ക് അഭിപ്രായം പങ്കുവെയ്ക്കാൻ എല്ലാ അവകാശങ്ങളുമുണ്ട്. ഭരണകൂട പിന്തുണയോടു കൂടിയ പൂർണ അസഹിഷ്ണുതയാണ് ഗവർണർ പങ്കെടുത്ത പരിപാടി അലങ്കോലമാക്കിയതെന്ന് സിസിടിവി ദൃശ്യങ്ങൾ കാണിക്കുന്നു. ഹിസ്റ്ററി കോൺഗ്രസ്സിന്റെ ഹിസ്റ്ററിക്ക് തന്നെ നാണക്കേടുണ്ടാക്കിയ സംഭവത്തിൽ   വിശദീകരണം നൽകേണ്ടതിന്റെ ഉത്തരവാദിത്വം കേരളം ഭരിക്കുന്ന മുഖ്യമന്ത്രിക്കുണ്ട്

കെ എ സോളമാൻ

Thursday 5 December 2019

മണ്ണുതിന്ന കുഞ്ഞുങ്ങൾ!


തിരുവനന്തപുരം കൈതമുക്കിൽ കുഞ്ഞുങ്ങൾ  മണ്ണുതിന്ന സംഭവം ഇത്രകണ്ട് ആഘോഷിക്കേണ്ടതില്ലായിരുന്നു. വിശന്നാൽ കുഞ്ഞുങ്ങൾ എന്തും എടുത്തു തിന്നും. പള്ളിയിൽ കർത്താവിന്റെ രൂപക്കൂടിനു മുന്നിൽ കത്തിച്ച വെച്ചമെഴുകു തിരികൾ ഉരുകി വീണുണങ്ങിയത്  തിന്ന് വിശപ്പടക്കാൻ നോക്കിയ കുട്ടികളെയും അറിയാം. അതു പണ്ട്.
 
മണ്ണുതിന്ന കുഞ്ഞുങ്ങളുടെ അമ്മ എത്ര സത്യസന്ധമായാണ് കാര്യങ്ങൾ പറഞ്ഞത്. ചാനൽ റിപ്പോർട്ടുമാരുടെ ചോദ്യങ്ങൾക്കു് വളരെ കൃത്യമായി അവർ മറുപടി നൾകി. വിശപ്പുണ്ട്, ദാരിദ്യമാണ് എന്നൊക്കെ, ഭർത്താവിന്റെ ഉപദ്രവവും. ഇതു ഒറ്റപ്പെട്ട സംഭവമല്ല. മദ്യപിച്ചു ലക്കുകെടുന്ന ആളുകളുള്ള ഇത്തരം ഒത്തിരി ദരിദ്ര കുടുംബങ്ങൾ കേരളത്തിലുണ്ട്. കുട്ടികളടെ,  കുടുംബത്തിന്റെ പട്ടിണി മാറ്റാൻ സർക്കാരിനു, സമൂഹത്തിനു എന്തു ചെയ്യാനാവും എന്നതാണ് പ്രസക്തം. പട്ടിണി നിർമ്മാർജനം എന്നത് മദ്യനിരോധനം പോലെ അപ്രസക്തമാകുന്നിടത്താണ് മണ്ണുതിന്ന കുഞ്ഞുങ്ങൾ ചോദ്യചിഹ്നങ്ങളാകുന്നത്.
-- കെ എ സോളമൻ

Tuesday 15 October 2019

#വൈദ്യുതമേഖലയും സ്വകാര്യവൽക്കരിക്കട്ടെ


വൈദ്യുതി വിതരണ മേഖല സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര നീക്കത്തനെതിരെ കേരളത്തിന്റെ വിയോജിപ്പ് തുടരുന്നത് എന്തുകൊണ്ടെന്നു മനസ്സിലാകുന്നില്ല. ഒരു പക്ഷെ പുതിയ ഡാമൊക്കെ പണിതാൽ മന്ത്രിക്കും ഉദ്യോഗസ്ഥർക്കും ലഭിക്കാൻ സാധ്യതയുള്ള പണം നഷ്ടപ്പെടുമോ യെന്ന ഉത്കണ്ഠയാപാം എതിർപ്പിനു പിന്നിൽ.

റെയിൽവേ, തപാൽ, ടെലികോം, ആതുര ചികിത്സ. വിദ്യാഭ്യാസം തുടങ്ങി സമസ്ത മേഖലകളും സ്വകാര്യവൽക്കരിച്ചിട്ടും വൈദ്യുതി മാത്രം പൊതുമേഖലയിൽ താങ്ങുന്നതിന്റെ ഉദ്ദേശ്യം എന്താണ്? ഗുണമേന്മയുള്ള വൈദ്യുതിയാണ് ഉപഭോക്താവിന് ആവശ്യം. അത് ഇന്നു ലഭിക്കുന്നില്ല. ഒരു ചെറു കാറ്റടിച്ചാൽ, മഴ പെയ്താൽ കറണ്ടു പോകും. പിന്നെ മണിക്കൂറുകളുടെ കാത്തിരുപ്പാണ് കറണ്ടിനു വേണ്ടി. ഇൻവെർട്ടർ വ്യവസായം കേരളത്തിൽ വൻ ബിസിനാക്കി മാറ്റിയത് സംസ്ഥാന വിദ്യുച്ഛക്തി ബോർഡാണ്. ഉപഭോക്താവിനെ നിരന്തരം പിഴിയുറയെന്നതല്ലാതെ വൈദ്യുതി തടസ്സം കൂടാതെ വിതരണം ചെയ്യുന്നതിൽ ബോർഡിനു താല്പര്യമില്ല .

വൈദ്യുതി വിതരണ മേഖല സ്വകാര്യവത്കരിക്കുന്നത് കേന്ദ്രസർക്കാരിന്റെ മാത്രമല്ല ജനങ്ങളുടെയും ആവശ്യമാണ്

വൈദ്യുതി ഉപ്പാദന-വിതരണ ശൃംഖല സ്വാകാര്യവത്കരിക്കുന്നത് തോന്നുംപോലെയുള്ള ചാർജ്ജ് വർധനവിന് വഴിവെക്കുമെന്നത് ആശങ്ക മാത്രം. നെറ്റ്വർക്ക് ഏജൻസിയെ തിരഞ്ഞെടുക്കുന്ന പ്രയാസം മാത്രമേ ഉപഭോക്താവിന് ഇക്കാര്യത്തിലുള്ളു. എന്തുകൊണ്ട് മൊബൈൽ ഉപഭോക്താക്കൾ ബി എസ് എൻ എൽ വിട്ട് റിലയൻസ് ജിയോയിലേക്കു പോയി, അതേ ലോജിക്കാണ് വൈദ്യതി കണക്ഷനിലും സ്വീകരിക്കുക.. ഏതെങ്കിലും ഏജൻസി വില കൂട്ടിയാൽ അവരെ ഒഴിവാക്കാനും ജനം തയ്യാറാവും.

സ്വകാര്യ ഏജൻസികൾ വന്നാൽ വൈദ്യുതി വിതരണ മേഖലയിൽ മെച്ചപ്പെട്ട സേവനം ലഭിക്കുമെന്നത് തർക്കമറ്റ കാര്യമാണ്.

കെ എ സോളമൻ

Friday 4 October 2019

ഇല.ബോർഡ് ഭൂമി തിരികെപ്പിടിക്കണം

സര്‍ക്കാര്‍ ഭൂമിയും, പ്രകൃതി സമ്പത്തും സംരക്ഷിക്കുക എന്നത് റവന്യൂ മന്ത്രിയുടെയും വകുപ്പിലെ ജീവനക്കാരുടെയും കടമയാണ്. കാവല്‍ക്കാരെ പോലെ അടുത്ത തലമുറയ്ക്കായി പ്രകൃതിയെയും ഭൂമിയെയും കരുതുന്നവരാവണം റവന്യൂ ജീവനക്കാര്‍. മാറിയ കാലത്ത് പൊതു സമ്പത്ത് സംരക്ഷിക്കുക എന്നത് ശ്രമകരമാണെങ്കിലും റവന്യു വകുപ്പിന് അതിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ല.

മൂന്നാറിലെ നീലക്കുറിഞ്ഞി ഉദ്യാന മേഖലയിലെ ഭൂമി അന്യാധീനപ്പെടാതിരിക്കാന്‍ റവന്യുമന്ത്രി ജാഗ്രത പാലിച്ചിട്ടുണ്ടെങ്കിൽ അദ്ദേഹം അഭിനന്ദനമർഹിക്കുന്നു. ധൈര്യമുണ്ടെങ്കിൽ " ഞാൻ കൊടുത്ത പട്ടയം കാൻസൽ ചെയ്യട്ടെ " എന്ന രവീന്ദ്രന്റെ വെല്ലുവിളി ഏറ്റെടുത്ത് രവീന്ദ്രൻ പട്ടയം ക്വാൻസൽ ചെയ്ത സബ് കളക്ടർ രേണു രാജിന്റെ നടപടിയും നേരായ വഴിക്കുള്ളതാണ്..

ഈ സാഹചര്യത്തിൽ വൈദ്യുത ബോർഡിന്റെ കൈവശമുള്ള സർക്കാർഭൂമി രാജാക്കാട് സഹകരണ ബാങ്കിന് കൈമാറിയ സംഭവത്തിൽ അന്വഷണത്തിന് റവന്യുമന്ത്രി ഉത്തരവിട്ടെങ്കിൽ അതു സ്വാഗാ താർഹം. റവന്യുമന്ത്രിക്ക് ഇതിന് അവകാശമില്ലെന്ന് വൈദ്യുതിമന്ത്രി എം.എം മണി പറഞ്ഞാൽ  അംഗീകരിച്ചു കൊടുക്കാനാവില്ല

പി എം സി ബാങ്ക് ഉൾപ്പെടെ പല ബാങ്കുകളും പൊളിഞ്ഞ കൊണ്ടിരിക്കുന്ന കാലത്ത് രാജാക്കാട് സഹകരണ ബാങ്കും പൊളിയാം. മന്ത്രി മണിയുടെ മരുമകൻ ബാങ്കിന്റെ മേൽനോട്ടക്കാരനായിരിക്കുന്നത് ബാങ്ക് പൊളിയാതിരിക്കാനുള്ള കാരണമല്ല.

ഇല. ബോർഡിന്റെ ഭൂമി രാജക്കാട് ബാങ്കിന് പാട്ടത്തിന് നൾകുന്നത് അനാവശ്യകീഴ് വഴക്കത്തിനും സർക്കാർ ഭൂമിയുടെ ദുരുപയോഗത്തിനും കാരണമാകുമെന്നതിനാൽ അതു തടയുക തന്നെ വേണം. റവന്യുമന്ത്രി യുടെ നടപടി സ്വാഗതം ചെയ്തു കൊള്ളുന്നു.

കെ എ സോളമൻ

Thursday 26 September 2019

#പട്ടാളത്തെവിളിക്കണം

പള്ളിത്തർക്കക്കേസിൽ കോടതിവിധി നടപ്പിലാക്കാൻ ബലപ്രയോഗം നടത്തിയാൽ വെടിവെപ്പ് വരെ നടന്നേക്കാമെന്ന പോലീസിന്റെ വാദം വിചിത്രമായിരിക്കുന്നു. വെടിവെപ്പും കണ്ണീർവാതക ഷെല്ലും പ്രയോഗിച്ച് കോടതി വിധി നടപ്പാക്കുന്നത് സാധ്യമല്ലെന്ന് ഹൈക്കോടതിയെ അറിയിച്ച പോലീസിനെ അവരുടെ വീട്ടിലേക്കു പറഞ്ഞു വിടുകയാണ് വേണ്ടത്. പകരം നെഞ്ചുറപ്പുള്ള സേനയെ നിയമിക്കണം. അങ്ങനെയൊരു കൂട്ടർ നിലവിൽ പോലിസിൽ ഇല്ലെങ്കിൽ ഇപ്പോഴുള്ളവരെ പിരിച്ചുവിട്ടു പുതിയ ആളുകളെ നിയമിക്കണം. ഒരു ജോലിക്കു വേണ്ടി മരിക്കാൻ വരെ തയ്യാറുള്ളവർ ജോലിയില്ലാതെ പുറത്തു നില്പുണ്ട്.

കോതമംഗലം പള്ളിക്കേസിൽ കോതമംഗലം സി.ഐ.യെ കൊണ്ട് വിധി നടപ്പിലാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം കൊടുപ്പിച്ചത് കോർട്ടലക്ഷ്യം ആണ്.

യാക്കോബായ വിഭാഗക്കാർ കോടതി വിധിയെ അന്ധമായി എതിർക്കുന്നത് നിയമ വ്യവസ്ഥിതിയോടുള്ള വെല്ലുവിളിയായി കാണണം. ഇവർ ഏതുതരം ക്രിസ്തുരാർഗ്ഗമാണ് പിന്തുടരുന്നത്? സുപ്റീം കോടതിയിലെ
കേസിൽ പരാജയപ്പെട്ടെന്ന കാര്യം അവർക്ക് ഇതു വരെ  ബോധ്യപ്പെട്ടില്ലത്രേ? എന്നെങ്കിലും ബോധ്യപ്പെടുമെന്നു കരുതാനുള്ള ഒരു സൂചനയും കാണുന്നില്ല

പോലീസിനെ ഉപയോഗിച്ച് കോടതി വിധി അട്ടിമറിക്കാനുള്ള സർക്കാർ നീക്കം ഓർത്തഡോക്സ് വിഭാഗത്തോടു കാട്ടുന്ന അനീതിക്കപ്പുറം നിയമവാഴ്ച അട്ടിമറിക്കുന്നതിന്റെ മറ്റൊരു ഉദാഹരണം കൂടിയാണ്.വിധി നടപ്പിലാക്കാൻ പോലീസിനാവില്ലെങ്കിൽ പട്ടാളത്തെ വിളിക്കണം

വിധി നടപ്പാക്കുമ്പോൾ ഏതെങ്കിലും യാക്കോബായക്കാരൻ  വെടിയേറ്റു മരിച്ചാൽ അതു കൂട്ടത്തിലുള്ളവൻ തന്നെ വെടിവെച്ചതാകാനെ തരമുളളു. ഒരുത്തൻ ചത്തു കിട്ടിയാൽ അവനെ പിന്നീട് പുണ്യവാളനായി വാഴ്ത്തി പുതിയ തീർത്ഥാടന കേന്ദ്രം നിർമ്മിക്കുകയുമവാം.

ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾക്ക് മുഴുവൻ അപമാനമായിരിക്കുകയാണ് കേരളത്തിലെ മുതലാളി ക്രിസ്ത്യാനികളായ  ജാക്കോബൈറ്റ് - ഓർത്തഡോക്സ് വിഭാഗങ്ങൾ. ഇവർ വണങ്ങുന്ന കുരിശുകൾ വ്യത്യസ്തമാതൃകാ നിർമ്മിതികളും

-കെ എ സോളമൻ

Saturday 10 August 2019

വള്ളംകളി, വെള്ളം കളി

വള്ളംകളി!

വള്ളംകളി വെള്ളം കളിയായി മാറുന്ന സാഹചര്യത്തിൽ അതിന്റെ ആവശ്യം നമുക്കുണ്ടോയെന്നത് പ്രസക്തമായ ചോദ്യം.

വള്ളംകളി വേണ്ടതു തന്നെ . കേരളത്തിന് ലോകത്തിനുമുന്നിൽ അഭിമാനത്തോടെ അവതരിപ്പിക്കാവുന്ന ഒരു സ്പോർട്സ് ഇവന്റ് എന്നതിലുപരി സാമൂഹ്യ ഇടപഴകലിന്റെ വേദി കൂടിയാണത്. ഏതാനും ആളുകളുടെ കുറച്ചു നാളത്തേയ്ക്കുള്ള വരുമാന മാർഗ്ഗവും വള്ളംകളിയിലുണ്ട്. വള്ളം നിർമ്മാണം, തുഴ, തൊപ്പി, ഷോട്സ്, ഷർട്ട്, കുപ്പിവെള്ളം, സ്നാക്സ് , ചായ, സർബത്ത്, ഫോട്ടോഗ്രഫി എന്നിവയിലൂടെ കുറെ പേർക്കും വരുമാനം ലഭിക്കുന്നുവെന്നതു വലിയ കാര്യമാണ്

പിന്നെ വെള്ളം കളി എന്ന മദ്യപാനം,. അതില്ലാതാകുന്നതിന്  ജനത്തിന് വിദ്യാഭ്യാസം ഇതു പോര. മദും സർക്കാർ സ്പൊൺസേർഡ് ബിസിനസ് ആകുമ്പോൾ പ്രത്യേകിച്ചും. കൂടുതൽ പേർ മദ്യത്തിലേക്ക് വീണുകിട്ടാൻ മയക്കുമരുന്നിന്റെ ദോഷഫലങ്ങളെപ്പറ്റി പ്രസംഗിക്കുന്നവരുമുണ്ട്. പുകവലിക്കെതിരെയുള്ള കാമ്പയിൻ പോലൊന്ന് എന്തുകൊണ്ടു അതിനെക്കാൾ അപകടകാരിയായ മദ്യത്തിനെതിരെ സർക്കാരും ഇതര ഏജസികളും സ്വീകരിക്കുന്നില്ലായെന്നതും നാം ചിന്തിക്കണം.

ഇവിടെ റേഷൻ കടകളിൽ അരി ലഭ്യമല്ലാതായേക്കാം, പക്ഷെ ബി വറേജസ് ഷോപ്പുകളിൽ മദ്യത്തിന്റെ സ്റ്റോക്കു ഒരിക്കലും ഇല്ലാതാകുന്നില്ല.
-കെ എ സോളമൻ

Friday 26 July 2019

ജയ് ശ്രീറാം വിളിക്കാൻ പാടില്ലേ?

ജയ് ശ്രീറാം വിളിച്ച് ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നവര്‍ക്കെതിരെ ‘നിങ്ങള്‍ എന്തു നടപടിയെടുത്തെന്ന് ചോദിച്ച്’ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരിക്കുകയാണ്
സിനിമാസംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണൻ. ജയ് ശ്രീറാം ഇടയ്ക്കിടെ വിളിക്കാറുള്ള പ്രധാന മന്ത്രി എന്തു നടപടിയെടുത്തുവെന്ന് പിന്നീടെ അറിയാൻ കഴിയൂ.

പക്ഷെ അടൂരിന്റെ ന്യൂനപക്ഷ പ്രേമം പൊടുന്നനെ ഉണ്ടായതു കൊണ്ടാണ് ബിജെപിയിലെ നേതാക്കൾ അദ്ദേഹത്തിനെതിരെ പ്രതികരിച്ചത്. അടൂരിനും കൂട്ടർക്കും പ്രതിഷേധിക്കാൻ പറ്റിയ എത്രയോ സംഭവങ്ങൾ കേരളത്തിൽ തന്നെ യുണ്ടായിട്ടുണ്ട്. പതിവു മറവിയിൽ മുങ്ങിപ്പോയിട്ടില്ലെങ്കിൽ ചിലതെല്ലാം ഓർത്തെടുക്കുന്നതു നന്നായിരിക്കും.

അടൂർ ഗോപാലകൃഷ്ണന്  കത്തെഴുതാൻ പറ്റിയ വിഷയങ്ങൾ ധാരാളമുള്ളപ്പോൾ വടക്കേ ഇന്ത്യയിലേതു മാത്രം സെലക്ട് ചെയ്തതാണ് പ്രശ്നമായത്. 
ജയ് ശ്രീറാം വിളിക്കാതെ  കൊന്ന ചില സംഭവങ്ങളുണ്ട്. അവയിൽ പെട്ടെതാണ്   ആദിവാസി യുവാവായ  മധുവിനെ കൊന്നത്, ശുഹൈബിന്റെ കൊലപാതകം, കൃപേഷിന്റെയും ശരത്തിന്റെയും കൊല. അഭിമന്യു വധം എന്നിവ.

യൂണിവേഴ്സിറ്റി കോളജ്  വിദ്യാർത്ഥിഅഖിലിനെ കുത്തിയതും
അടുത്ത കാലത്ത് നടന്ന നാല്  ലോക്കപ്പ് കൊലപാതകങ്ങളും, പ്രഫസർ ജോസഫിന്റെ കൈവെട്ടിയതും, ടി പി  ചന്ദ്രശേഖരനെ  വെട്ടിക്കൊന്നതും സ്ത്രീകളെ അഗ്നിക്കിരയാക്കിതുംജയ് ശ്രീറാം വിളിച്ചല്ല.

കംറേഡു ശശിയുടെ പീഡന പരമ്പരയും, സീനിയർ കോടിയേരി പേരക്കുട്ടിയെ തള്ളിപ്പറഞ്ഞതും  വാട്ട്സപ്പ് -ബേക്കറി കൊള്ള ഹർത്താലും, മണി മന്ത്രി 400പേരേ മലവെള്ളത്തിൽ മുക്കിക്കൊന്നതും, അതിന്റെ പേരിൽ പണം പിരിച്ചു ധൂർത്തടിച്ചതും രാമനാമം ജപിച്ചു കൊണ്ടല്ല.ഇവയെല്ലാം  നടന്നപ്പോൾ പേരിനുപോലും സംവിധായകരായ അടൂരോ  കമലോ ശിങ്കിടികളാ പ്രതികരിച്ചില്ല.

നായകന് സിനിമയിൽ ബീഡി വലിക്കാൻ ഒരു മണിക്കൂർ വേണ്ടി വരുന്നതു പോലുള്ള ഉച്ചപ്പടങ്ങൾ പടച്ച് കോക്കസ് പിൻബലത്തിൽ അവാർഡുകൾ പങ്കിട്ടെടുത്തു ആളായതിനു ശേഷം ന്യൂനപക്ഷ രാഷ്ട്രീയ പ്രീണനത്തിന്റെ പേരിൽ അതുമിതും പറഞ്ഞാൽ ആരെങ്കിലുമൊക്കെ എതിർത്തെന്നിരിക്കും.  വൈസ് ചാൻസലർ പദവി ഏതോ കാത്തിരിപ്പുണ്ടെന്നു തോന്നുന്നു. അതായിരിക്കാം അടൂരാന്റെ വൈകി വന്ന സാംസ്കാരിക തിമിർപ്പിനു കാരണം

ജയ് 'ശ്രീറാംവിളിക്കുന്നത് വിശ്വാസത്തിന്റെ ഭാഗമാണ്, ജനാധിപത്യ അവകാശമാണ്. അതു ചെയ്യുന്നവരെ അവഹേളിക്കാൻ ശ്രമിക്കുന്നത് പിന്തിരിപ്പൻ രീതിയും സങ്കുചിത രാഷ്ട്രീയവുമാണ്.

കെ എ സോളമൻ

Wednesday 17 July 2019

യ്യോ, ദാരിദ്ര്യം!


സർക്കാർ ജീവനക്കാരും അധ്യാപകരും മാസശമ്പളം പിൻവലിക്കാതെ പതിനെട്ടാം തീയതി വരെ ട്രഷറിയിൽ നിലനിർത്തിയാൽ 6 ശതമാനം പലിശ തരാമെന്നു സർക്കാർ.

ഇങ്ങനെയുണ്ടോ ഒരു ദാരിദ്ര്യം? പിരിക്കേണ്ട ടാക്സ് പിരിക്കില്ല, സർക്കാർ ധൂർത്തിനു ഒട്ടു കുറവുമില്ല. പിടുത്തോം, വലീം, സാലറി ചലഞ്ചും താത്തേട കടേല പറ്റും കഴിഞ്ഞിട്ട് കയ്യീക്കിട്ടുന്നത് ഓടേ മുക്കാൽ കാശാ. അതിന് പതിനെട്ടാം തീയതി വരെ പലിശയ്ക്കു കാത്തിരിക്കാൻ ആർക്കും പറ്റുമെന്നു തോന്നുന്നില്ല. പോരാത്തതിന് ഇപ്പോൾതന്നെ കണക്റ്റിവിറ്റി മുറിയുന്ന
കംപ്യൂട്ടറിൽ മുട്ടം പണിയെടുത്ത് നട്ടം തിരിഞ്ഞിരിക്കുകയാണ്  ട്രഷറി ആപ്പിസർമാർ. അവരെക്കൊണ്ട് പലിശ കൂട്ടുന്ന അധികപ്പണി ചെയ്യിപ്പിക്കാൻ അധ്യാപകരും സർക്കാർ ജീവനക്കാരും തയ്യാറാകുമെന്നും തോന്നുന്നില്ല. പദ്ധതി തുടക്കത്തിൽ തന്നെ പാളാനാന്നു സാധ്യത.

ദേശാസാ.ൽകൃത ബാങ്കുകളിൽ കോടിക്കണക്കിന് രുപ 6 ശതമാനം പലിശയ്ക്കു സ്ഥിര നിക്ഷേപമായുണ്ട്. നിലവിലെ പലിശ ഒരു ശതമാനം ഉയർത്തിയാൽ ബാങ്കുകളിലെ ഈ പണം ട്രഷറിയിൽ  സ്ഥിരനിക്ഷേപമായി ഒഴുകുമെന്നിരിക്കെയാണ് സർക്കാരിന്റെ മണ്ടൽ പദ്ധതി. നടപ്പിലാകാൻ ഒരു സാധ്യതയും കാണുന്നില്ല, ട്രഷറി കാലിയാണെന്ന തോന്നൽ സൃഷ്ടിച്ച സാഹചര്യത്തിൽ പ്രത്യേകിച്ചും

കെ എ സോളമൻ

Wednesday 10 July 2019

തപാൽ വകുപ്പ് കാര്യക്ഷമത വീണ്ടെടുക്കണം

ബാങ്കിംഗ്; ഇൻഷ്വറൻസ്, ലോക്കറ്റ് - ഗംഗാജല വിതരണം തുടങ്ങി ഒത്തിരി സേവനങ്ങൾ നടത്തുന്ന ഒരു സ്ഥാപനമാണ് ഇന്ത്യൻ തപാൽ വകുപ്പ്. കൂറിയർ ഏജൻസികൾ വളരെയുണ്ടെങ്കിലുംകത്തിടപാടു കാര്യത്തിൽ ജനങ്ങൾ തപാൽ വകുപ്പിനെയാണ് കൂടുതലായും ആശ്രയിക്കുന്നത്. എന്നാൽ ഈയിടെയായി തപാൽ വകുപ്പിന് പഴയ കാര്യക്ഷമതയില്ല.  പറഞ്ഞു കുഴഞ്ഞതുകൊണ്ടാവാം തപാൽ അദാലത്ത് വെച്ചാൽ പോലും അതിന് ഉപഭോക്താക്കൾ പഴയ രീതിയിലുള്ള പ്രാമുഖ്യം കൊടുക്കുന്നില്ല. രജിസ്ട്രേഡ് പോസ്റ്റ്ഒഴിച്ച് ഓർഡിനറി തപാലിൽ വരുന്ന കത്തുകളും പീരിയോടിക്കൽസും വിതരണം ചെയ്തെങ്കിലായി. ചില തപാലാ ഫീസുകളുടെ മൂലയ്ക്കു കൂട്ടിയിട്ടിരിക്കുന്ന ഉരുപ്പടികൾ തപാൽ വകുപ്പിന്റെ നഷ്ടപ്പെട്ട കാര്യക്ഷമതയാണ് കാണിക്കുന്നത്.

തപാൽ വകുപ്പിന് ജനങ്ങളുടെ വിശ്വാസമർജിക്കണമെങ്കിൽ കത്തുകളുടെ വിതരണം കാര്യക്ഷമമാക്കണം .പോസ്റ്റുമാൻമാരെ കറെക്കുടി ഉത്തരവാദിത്വമുള്ളവരാക്കി മാറ്റണം.. സാധാരണ തപാലുകൾ നഷ്ടപ്പെട്ടാൽ എവിടെ നഷ്ടപ്പെട്ടു, ആരു നഷ്ടപ്പെടുത്തി എന്നതു കണ്ടെത്തുക പ്രയാസം. അഡ്വൈസ് മെമ്മോ പോലും മേൽ വിലാസക്കാരന് ലഭിക്കുന്നില്ലായെന്ന പി എസ് സി യുടെ കണ്ടെത്തൽ ഞെട്ടിപ്പിക്കുന്നതാണ്. കത്ത് വിതരണത്തിന് പി എസ് സി മറ്റു മാർഗ്ഗങ്ങൾ അന്വേഷിച്ചു കൊണ്ടിരിക്കുന്നു.. ഒരു മനുഷ്യന്റെ ഭാവി പന്താടൻ തപാൽ വകുപ്പിന് ആരാണ് അധികാരം കൊടുത്തത്?

കത്തു വിതരണം പോലുള്ളതാഴെത്തട്ടിലുള്ള ഇത്തരം സേവനങ്ങൾ കാര്യക്ഷമമാക്കുന്നതാണ്  സർക്കാരുകൾ ജനങ്ങൾക്ക് വേണ്ടിയാണ് ഭരിക്കന്നതെന്ന് തോന്നിപ്പിക്കുവാനുള്ള ഒരു മാർഗ്ഗം. പോസ്റ്റു ചെയ്തു കഴിഞ്ഞാൽ രണ്ടാമത്തെ ദിവസം ഇന്ത്യയിലെവിടെയും കത്തു ലഭ്യ മാക്കിയിരുന്ന തപാൽ വകുപ്പ് ഇത്രകണ്ട് പിന്നോക്കം പോയതിന് കാരണം വകപ്പിന്റെ ഭരണ തലപ്പത്തിരുന്ന മന്ത്രിമാരുടെയുടെയും ഉദ്യാഗസ്ഥരുടെയും കഴിവുകേടാണ്

പഴയ കാര്യക്ഷമത തപാൽ വകുപ്പു വീണ്ടെടുക്കുമെന്നു തന്നെയാണ് ജനങ്ങളുടെ പ്രതീക്ഷ.

കെ എ സോളമൻ

Wednesday 15 May 2019

കുത്തഴിഞ്ഞ പരീക്ഷാ സമ്പ്രദായം

നീലേശ്വരം സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകൻ പ്ലസ് ടു പരീക്ഷ എഴുതിയ സംഭവം അധ്യാപക സമൂഹത്തെ ഒന്നടങ്കം അപഹാസ്യരാക്കിയിരിക്കുകയാണ്. പക്ഷെ ഇതു ഒറ്റപ്പെട്ട സംഭവമായി കാണാതിരിക്കുന്നതാണ് ഉചിതം

പുതിയ വിദ്യാഭ്യാസ രീതിയും 100 ശതമാനം വിജയത്തിനു വേണ്ടിയുള്ള  മത്സരവും ഇത്തരം അനഭിലഷണീയ പ്രവർത്തനങ്ങൾക്ക് പല സ്കൂളുകളെയും വേദികളാക്കുന്നുണ്ട്. കുട്ടികൾ കോപ്പിയടിച്ചാലും കണ്ടില്ലെന്നു നടിക്കുക, ശരിയുത്തരം അധ്യാപകർ പറഞ്ഞു കൊടുക്കുക, പഠനത്തിൽ പിന്നോക്കം നില്ക്കുന്നവരെ പ്രത്യേകം ഹാളിലിരുത്തി അധ്യാപക സഹായത്തോടെ പരീക്ഷ എഴുതിക്കുക ഇവയെല്ലാം പല സ്കൂളുകളിലും നടക്കുന്ന കാര്യമാണെന്നു പറഞ്ഞാൽ പരസ്യമായി നിഷേധിക്കുമെങ്കിലും വാസ്തവം മറിച്ചില്ല.

റിസൾട്ടു പ്രഖ്യാപിക്കമ്പോൾ തന്നെ 99 ശതമാനത്തോളം വിജയം രേഖപ്പെടുത്തുന്ന എസ് എസ് എൽ സി, പ്ളസ് ടു പരീക്ഷകൾ റിവാല്യുവേഷൻ, സേ എന്നിവ കഴിയുമ്പോൾ 100 ശതമാനത്തിലെത്തും. എങ്കിൽ എന്തിന് സേ പരീക്ഷയെഴുതിച്ച് കുട്ടികളെ കഷ്ടപ്പെടുത്തണമെന്ന് ഏതെങ്കിലും സ്കൂൾ അധികൃതർ വിചാരിച്ചാൽ അവരെ തെറ്റുപറയുന്നതെങ്ങനെ?

വൈരാഗ്യമുള്ള അധ്യാപകർ കോപ്പിയടി പിടിക്കും താല്പര്യമുള്ള അധ്യാപകർ കോപ്പിയടിക്കാൻ കുട്ടികളെ സഹായിക്കും. നോക്കിയെഴുതാൻ പോലും അറിയത്തവർക്ക് അധ്യാപകർ എഴുതിക്കൊടുക്കും, പരീക്ഷയിൽ ജയിപ്പിക്കും. ഈ അഴിമതി ഇല്ലാതാകണമെങ്കിൽ പരീക്ഷാസമ്പ്രദായം അർത്ഥപൂർണ്ണമാകണം, 100 ശതമാനം വിജയം ഭരണ നേട്ടമായി ഉദ്ഘോഷിക്കുന്നതു നിർത്തണം. കോളജു പരീക്ഷകളിൽ കേൾക്കുന്നുണ്ടെങ്കിലും എസ് എസ് എൽ സി - ഹയർ സെക്കണ്ടറി തലത്തിൽ കുറച്ചു കാലമായി കോപ്പിയടി റിപ്പോർട്ടു ചെയ്യുന്നില്ലായെന്നത് രസകരമായ ഒരു വസ്തുതയാണ്.

അധ്യാപകർ പരീക്ഷയെഴുതി ജയിപ്പിച്ച വിദ്യാർഥികൾക്ക് സേ പരിക്ഷ എഴുതണമെന്ന നിർദ്ദേശം സ്വീകാര്യമല്ല. എസ് എസ് എൽ സി തോറ്റിട്ടു മസ്തൂർ, പീയൂൺ പോസ്റ്റിൽ ജോലിക്കു കയറാം എന്നാഗ്രഹിച്ച കുട്ടികളുടെ പ്രതീക്ഷയാവും ഓവർ സ്മാർട്ടായ പരീക്ഷയെഴുത്തദ്ധ്യാപകർ തുലച്ചു കളഞ്ഞത്. എം എ യും, എം എസ്സി യും പാസ്സായാൽ മസ്ദൂർ ജോലിക്ക്‌ അപേക്ഷിക്കാൻ പറ്റില്ലെന്ന് ഈ അദ്ധ്യാപകർക്ക് അറിയാത്തതാണോ? ആൾമാറാട്ടം നടത്തി പരീക്ഷ പേപ്പർ തിരുത്തിയതിനു മാത്രമല്ല വിദ്യാർത്ഥികളുടെ ഭാവി തുലച്ചതിനും ഈ അധ്യാപകരക്കെതിരെ കേസെടുക്കണം.

കുറ്റക്കാരായി കണ്ടെത്തിയ പരീക്ഷാ സൂപ്രണ്ടും  അധ്യാപകരും മഞ്ഞുമലയുടെ തുമ്പു മാത്രം. പിടിക്കപ്പെടാത്തവർ മറയത്തിരുന്നു ഈ വിടുപോഷന്മാരെ ഓർത്തു ചിരിക്കുന്നുണ്ടാവും. തെറ്റു ചെയ്യുമ്പോൾ അതു പിടിക്കപ്പെടാത്ത രീതിയിൽ ചെയ്യാനറിയാത്ത കഴുതകൾ എന്നതാവും ഇവരുടെ ഊറിച്ചിരികൾക്കു പിന്നിൽ.

പഴയ ക്ളാസുമുറികൾ വെള്ളപൂശി പൊട്ടിപ്പൊളിഞ്ഞ ഇ-വേസ്റ്റ് കൊണ്ട് നിറച്ച് ഹൈടെക് ക്ളാസ് എന്ന് വിളിച്ചു കൂവുന്ന മന്ത്രിയും കൂട്ടരും പഠനവും പരീക്ഷാ സമ്പാദായവും ശരിയായ വിധത്തിലാണോ നടക്കുന്നതെന്ന് ഏതെങ്കിലും ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കുന്നത് നന്ന്. അന്തസ്സായി, നിലവാരം കാത്ത് പ്രവർത്തിക്കുന്ന സ്കൂളുകളെപോലും വഴി തെറ്റിക്കുന്നതാണ് ചുറ്റും നടക്കുന്ന സംഭവവികാസങ്ങൾ.

കെ എ സോളമൻ

Monday 29 April 2019

മാത്യത്വം പുനർനിർവചിക്കപ്പെടുമ്പോൾ

മാതൃത്വത്തെ വാഴ്ത്താത്ത കവികളില്ല, വര്‍ണ്ണിക്കാത്ത എഴുത്തുകാരുമില്ല. പുരാണങ്ങളിലും ഇതിഹാസങ്ങളിലും മാതൃത്വത്തിന്റെ മഹത്യത്തെപ്പറ്റി വർണ്ണനകൾ ധാരാളം. താരാട്ടുപാട്ടുകളും കിളി കൊഞ്ചലുകളും എത്രയോ എഴുതപ്പെട്ടിരിക്കുന്നു, പാടിപ്പതിഞ്ഞിരിക്കുന്നു.

ഉണ്ണിയേശുവിനോടു പരിശുദ്ധ മാതാവും ഉണ്ണിക്കണ്ണനോടു  യശോദാമ്മയും കാണിച്ച സ്നേഹ  വാല്സല്യങ്ങൾ മാതൃ സങ്കല്പത്തിന്റെ ഉദാത്തമായ മാതൃകകൾ
നിന്നെ പ്രസവിച്ച ഉദരവും പാലൂട്ടിയ സ്തനങ്ങളും  ഭാഗ്യം ചെയ്തവയെന്ന ബൈബിൾ വാക്യം മാതൃത്യത്തിന്റെ മഹത്യം ഉദ്ഘോഷിക്കുന്നു.

ദൈവത്തില്‍ നിന്ന് നമ്മള്‍ക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനമാണ് അമ്മ. നമ്മൾ അമ്മയ്ക്കായി എന്ത് ചെയ്താലും അമ്മ  അനുഭവിച്ച ത്യാഗങ്ങള്‍ വച്ച് നോക്കുമ്പോള്‍ അതൊക്കെ നിസ്സാരം
അമ്മയോടുള്ള സ്നേഹം നിസ്സീമമാണ്.

അമ്മയെക്കുറിച്ച് മഹത് വ്യക്തികൾ പറഞ്ഞിട്ടുള്ളത് കേൾക്കുക

"ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും സുന്ദരിയായ സ്ത്രീ എന്‍റെ അമ്മയാണ്. അമ്മ പഠിപ്പിച്ചുതന്ന ധാര്‍മ്മികവും, ബുദ്ധിപരവും, ബൗദ്ധികവുമായ പാഠങ്ങളാണ് എന്‍റെ ജീവിതത്തിലെ എല്ലാ വിജയങ്ങള്‍ക്കും ആധാരമായത്."

"അമ്മാര്‍ തങ്ങളുടെ കുട്ടികളുടെ കൈകള്‍ കുറച്ച് നേരത്തേക്ക് പിടിക്കുന്നു, എന്നാല്‍ അവരുടെ ഹൃദയം മക്കളെ എപ്പോഴും പിന്തുടരുന്നു."
-ജോര്‍ജ് വാഷിംഗ്‌ടണ്‍

"ഞാന്‍ എന്‍റെ അമ്മയുടെ പ്രാര്‍ത്ഥനകളെ കുറിച്ച് ഓര്‍ക്കാറുണ്ട്. അത് എപ്പോഴും എന്‍റെ കൂടെത്തന്നെയുണ്ട്. എന്‍റെ ജീവിതത്തോട് ചേര്‍ന്നുതന്നെ.."
- എബ്രഹാം ലിങ്കണ്‍

"നിങ്ങള്‍ക്ക് വെളിപ്പെടുത്താനാകാത്ത സ്വത്തുക്കളുണ്ടാകാം. പെട്ടികള്‍ നിറയെ ആഭരണങ്ങള്‍ ഉണ്ടാകാം. നിധിപേടകം നിറയെ സ്വര്‍ണ്ണമുണ്ടാകാം..എന്നാല്‍ എന്നെക്കാള്‍ ധനികനാകുവാന്‍ നിങ്ങള്‍ക്ക് ഒരിക്കലും സാധിക്കില്ല. കാരണം, എന്നെ നന്നായി നോക്കുന്ന അമ്മയുണ്ട് എനിക്ക്." -
-സ്ട്രിക്ക്ലാന്‍ഡ് ഗില്ലിയന്‍

"എന്‍റെ അമ്മ കഠിനാധ്വാനിയാണ്. തന്‍റെ പരിശ്രമങ്ങളെല്ലാം ലക്ഷ്യത്തിലേക്ക് എത്തിക്കാന്‍ അമ്മയ്ക്ക് സാധിക്കുമായിരുന്നു. അതോടൊപ്പം വിനോദത്തിനുള്ള വഴിയും അമ്മ കണ്ടെത്തുമായിരുന്നു. ‘സന്തോഷിക്കുക എന്നത് നിങ്ങളുടെ ഉത്തരവാദിത്തമാണ്.' എന്ന് അമ്മ എപ്പോഴും പറയുമായിരുന്നു".
- ജെന്നിഫര്‍ ഗാര്‍നര്‍.

" ആരാണ് ഞാന്‍ വീഴുമ്പോള്‍ ഓടിവന്ന് സഹായിച്ച്, നല്ല കഥകള്‍ പറഞ്ഞുതന്ന്, മുറിവേറ്റ ഭാഗത്ത് ചുംബിച്ച് സുഖപ്പെടുത്തുന്നത്?.. എന്‍റെ അമ്മ.."
- ആന്‍ ടെയ്ലര്‍
 
"ഭാവിയെക്കുറിച്ച് ചിന്തിക്കാന്‍ അമ്മമാര്‍ക്ക് മാത്രമേ സാധിക്കു. കാരണം, അതിന് തന്‍റെ കുട്ടികളിലൂടെ ജന്മം നല്‍കുന്നത് അവരാണ്."
- മാക്സിം ഗോര്‍ക്കി.

"ലോകത്തിന് നിങ്ങള്‍ വെറുമൊരു ആള്‍ മാത്രമായിരിക്കാം. എന്നാല്‍ അമ്മ എന്ന ഒരാള്‍ക്ക് നിങ്ങള്‍ തന്നെയാണ് ലോകം."

"വികാരപരമായി എന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുകയും എന്നെ നയിക്കുകയും ചെയ്യുന്നയാളാണ്‌ എന്‍റെ അമ്മ. എന്‍റെ എല്ലാ അവസ്ഥകളിലും കൂടെ നിന്ന്, എന്നെ സഹായിക്കുന്ന ഒരമ്മയെ ലഭിച്ചതാണ് എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം." - എമ്മ സ്റ്റോണ്‍

"അമ്മ എന്‍റെ സുഹൃത്താണോ? ഞാന്‍ പറയും, ആദ്യം അവര്‍ എന്‍റെ അമ്മയാണ്. ദൈവികമായാണ് ഞാന്‍ അവരെ കാണുന്നത്. ആരെക്കാളും ഞാന്‍ അമ്മയെ സ്നേഹിക്കുന്നു. അതേ, അമ്മ എന്‍റെ ഏറ്റവും നല്ല സുഹൃത്താണ്, എനിക്ക് എന്ത് കാര്യവും തുറന്നു സംസാരിക്കാന്‍ കഴിയുന്ന എന്‍റെ സുഹൃത്ത്." - സോഫിയ ലോറന്‍

ലോകം അമ്മയെ കാണുന്നത് ഇങ്ങനെ ആയിരിക്കെ അമ്മ കൊടും കുറ്റവാളി യെന്ന രീതിയിൽ വാർത്തകൾ പ്രചരിപ്പിക്കുന്ന മാധ്യമങ്ങളെ നിരാകരിക്കേണ്ട സാഹചര്യമാണ് സംജാതമായിരിക്കുന്നത്. വിഭ്രാന്തക മനസ്സുകൾക്ക്  അടിമപ്പെട്ട് ചില സ്ത്രീകൾ നടത്തുന്ന ക്രൂരതകൾ പൊടിപ്പും തൊങ്ങലും വെച്ച് ആഴ്ചകൾ ആഘോഷിക്കുന്നതാണോ യഥാർത്ഥ മാധ്യമധർമ്മം? പെടുമരണങ്ങളുടെ വാർത്താ പേജിൽ മാത്രമായി ചുരുക്കേണ്ട ഇത്തരം വാർത്തകൾ പത്രത്തിന്റെ ഫ്റണ്ട് പേജിൽ നിറക്കുന്നതിന്റെ ഉദ്ദേശ്യമെന്താണ്? അമ്മയെന്ന ദൈവത്തെ തമസ്കരിക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമായാണോ ഇത്തരം വാർത്തകൾ അവ അർഹിക്കാത്തപ്രധാന്യം കൊടുത്ത് പ്രസിദ്ധീകരിക്കുന്നതെന്ന് സംശയിക്കണം. അമ്മയെന്ന സ്വത്വത്തെ പുനർനിർവചിക്കാൻ കച്ചവട സംസ്കാരത്തിൽ മാത്രം വിശ്വസിക്കുന്ന ചിലമാധ്യമങ്ങൾ നടത്തുന്ന ശ്രമം അതിഹീനമെന്നു തന്നെ വിശേഷിപ്പിക്കണം
- കെ എ സോളമൻ