Friday 26 July 2019

ജയ് ശ്രീറാം വിളിക്കാൻ പാടില്ലേ?

ജയ് ശ്രീറാം വിളിച്ച് ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നവര്‍ക്കെതിരെ ‘നിങ്ങള്‍ എന്തു നടപടിയെടുത്തെന്ന് ചോദിച്ച്’ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരിക്കുകയാണ്
സിനിമാസംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണൻ. ജയ് ശ്രീറാം ഇടയ്ക്കിടെ വിളിക്കാറുള്ള പ്രധാന മന്ത്രി എന്തു നടപടിയെടുത്തുവെന്ന് പിന്നീടെ അറിയാൻ കഴിയൂ.

പക്ഷെ അടൂരിന്റെ ന്യൂനപക്ഷ പ്രേമം പൊടുന്നനെ ഉണ്ടായതു കൊണ്ടാണ് ബിജെപിയിലെ നേതാക്കൾ അദ്ദേഹത്തിനെതിരെ പ്രതികരിച്ചത്. അടൂരിനും കൂട്ടർക്കും പ്രതിഷേധിക്കാൻ പറ്റിയ എത്രയോ സംഭവങ്ങൾ കേരളത്തിൽ തന്നെ യുണ്ടായിട്ടുണ്ട്. പതിവു മറവിയിൽ മുങ്ങിപ്പോയിട്ടില്ലെങ്കിൽ ചിലതെല്ലാം ഓർത്തെടുക്കുന്നതു നന്നായിരിക്കും.

അടൂർ ഗോപാലകൃഷ്ണന്  കത്തെഴുതാൻ പറ്റിയ വിഷയങ്ങൾ ധാരാളമുള്ളപ്പോൾ വടക്കേ ഇന്ത്യയിലേതു മാത്രം സെലക്ട് ചെയ്തതാണ് പ്രശ്നമായത്. 
ജയ് ശ്രീറാം വിളിക്കാതെ  കൊന്ന ചില സംഭവങ്ങളുണ്ട്. അവയിൽ പെട്ടെതാണ്   ആദിവാസി യുവാവായ  മധുവിനെ കൊന്നത്, ശുഹൈബിന്റെ കൊലപാതകം, കൃപേഷിന്റെയും ശരത്തിന്റെയും കൊല. അഭിമന്യു വധം എന്നിവ.

യൂണിവേഴ്സിറ്റി കോളജ്  വിദ്യാർത്ഥിഅഖിലിനെ കുത്തിയതും
അടുത്ത കാലത്ത് നടന്ന നാല്  ലോക്കപ്പ് കൊലപാതകങ്ങളും, പ്രഫസർ ജോസഫിന്റെ കൈവെട്ടിയതും, ടി പി  ചന്ദ്രശേഖരനെ  വെട്ടിക്കൊന്നതും സ്ത്രീകളെ അഗ്നിക്കിരയാക്കിതുംജയ് ശ്രീറാം വിളിച്ചല്ല.

കംറേഡു ശശിയുടെ പീഡന പരമ്പരയും, സീനിയർ കോടിയേരി പേരക്കുട്ടിയെ തള്ളിപ്പറഞ്ഞതും  വാട്ട്സപ്പ് -ബേക്കറി കൊള്ള ഹർത്താലും, മണി മന്ത്രി 400പേരേ മലവെള്ളത്തിൽ മുക്കിക്കൊന്നതും, അതിന്റെ പേരിൽ പണം പിരിച്ചു ധൂർത്തടിച്ചതും രാമനാമം ജപിച്ചു കൊണ്ടല്ല.ഇവയെല്ലാം  നടന്നപ്പോൾ പേരിനുപോലും സംവിധായകരായ അടൂരോ  കമലോ ശിങ്കിടികളാ പ്രതികരിച്ചില്ല.

നായകന് സിനിമയിൽ ബീഡി വലിക്കാൻ ഒരു മണിക്കൂർ വേണ്ടി വരുന്നതു പോലുള്ള ഉച്ചപ്പടങ്ങൾ പടച്ച് കോക്കസ് പിൻബലത്തിൽ അവാർഡുകൾ പങ്കിട്ടെടുത്തു ആളായതിനു ശേഷം ന്യൂനപക്ഷ രാഷ്ട്രീയ പ്രീണനത്തിന്റെ പേരിൽ അതുമിതും പറഞ്ഞാൽ ആരെങ്കിലുമൊക്കെ എതിർത്തെന്നിരിക്കും.  വൈസ് ചാൻസലർ പദവി ഏതോ കാത്തിരിപ്പുണ്ടെന്നു തോന്നുന്നു. അതായിരിക്കാം അടൂരാന്റെ വൈകി വന്ന സാംസ്കാരിക തിമിർപ്പിനു കാരണം

ജയ് 'ശ്രീറാംവിളിക്കുന്നത് വിശ്വാസത്തിന്റെ ഭാഗമാണ്, ജനാധിപത്യ അവകാശമാണ്. അതു ചെയ്യുന്നവരെ അവഹേളിക്കാൻ ശ്രമിക്കുന്നത് പിന്തിരിപ്പൻ രീതിയും സങ്കുചിത രാഷ്ട്രീയവുമാണ്.

കെ എ സോളമൻ

Wednesday 17 July 2019

യ്യോ, ദാരിദ്ര്യം!


സർക്കാർ ജീവനക്കാരും അധ്യാപകരും മാസശമ്പളം പിൻവലിക്കാതെ പതിനെട്ടാം തീയതി വരെ ട്രഷറിയിൽ നിലനിർത്തിയാൽ 6 ശതമാനം പലിശ തരാമെന്നു സർക്കാർ.

ഇങ്ങനെയുണ്ടോ ഒരു ദാരിദ്ര്യം? പിരിക്കേണ്ട ടാക്സ് പിരിക്കില്ല, സർക്കാർ ധൂർത്തിനു ഒട്ടു കുറവുമില്ല. പിടുത്തോം, വലീം, സാലറി ചലഞ്ചും താത്തേട കടേല പറ്റും കഴിഞ്ഞിട്ട് കയ്യീക്കിട്ടുന്നത് ഓടേ മുക്കാൽ കാശാ. അതിന് പതിനെട്ടാം തീയതി വരെ പലിശയ്ക്കു കാത്തിരിക്കാൻ ആർക്കും പറ്റുമെന്നു തോന്നുന്നില്ല. പോരാത്തതിന് ഇപ്പോൾതന്നെ കണക്റ്റിവിറ്റി മുറിയുന്ന
കംപ്യൂട്ടറിൽ മുട്ടം പണിയെടുത്ത് നട്ടം തിരിഞ്ഞിരിക്കുകയാണ്  ട്രഷറി ആപ്പിസർമാർ. അവരെക്കൊണ്ട് പലിശ കൂട്ടുന്ന അധികപ്പണി ചെയ്യിപ്പിക്കാൻ അധ്യാപകരും സർക്കാർ ജീവനക്കാരും തയ്യാറാകുമെന്നും തോന്നുന്നില്ല. പദ്ധതി തുടക്കത്തിൽ തന്നെ പാളാനാന്നു സാധ്യത.

ദേശാസാ.ൽകൃത ബാങ്കുകളിൽ കോടിക്കണക്കിന് രുപ 6 ശതമാനം പലിശയ്ക്കു സ്ഥിര നിക്ഷേപമായുണ്ട്. നിലവിലെ പലിശ ഒരു ശതമാനം ഉയർത്തിയാൽ ബാങ്കുകളിലെ ഈ പണം ട്രഷറിയിൽ  സ്ഥിരനിക്ഷേപമായി ഒഴുകുമെന്നിരിക്കെയാണ് സർക്കാരിന്റെ മണ്ടൽ പദ്ധതി. നടപ്പിലാകാൻ ഒരു സാധ്യതയും കാണുന്നില്ല, ട്രഷറി കാലിയാണെന്ന തോന്നൽ സൃഷ്ടിച്ച സാഹചര്യത്തിൽ പ്രത്യേകിച്ചും

കെ എ സോളമൻ

Wednesday 10 July 2019

തപാൽ വകുപ്പ് കാര്യക്ഷമത വീണ്ടെടുക്കണം

ബാങ്കിംഗ്; ഇൻഷ്വറൻസ്, ലോക്കറ്റ് - ഗംഗാജല വിതരണം തുടങ്ങി ഒത്തിരി സേവനങ്ങൾ നടത്തുന്ന ഒരു സ്ഥാപനമാണ് ഇന്ത്യൻ തപാൽ വകുപ്പ്. കൂറിയർ ഏജൻസികൾ വളരെയുണ്ടെങ്കിലുംകത്തിടപാടു കാര്യത്തിൽ ജനങ്ങൾ തപാൽ വകുപ്പിനെയാണ് കൂടുതലായും ആശ്രയിക്കുന്നത്. എന്നാൽ ഈയിടെയായി തപാൽ വകുപ്പിന് പഴയ കാര്യക്ഷമതയില്ല.  പറഞ്ഞു കുഴഞ്ഞതുകൊണ്ടാവാം തപാൽ അദാലത്ത് വെച്ചാൽ പോലും അതിന് ഉപഭോക്താക്കൾ പഴയ രീതിയിലുള്ള പ്രാമുഖ്യം കൊടുക്കുന്നില്ല. രജിസ്ട്രേഡ് പോസ്റ്റ്ഒഴിച്ച് ഓർഡിനറി തപാലിൽ വരുന്ന കത്തുകളും പീരിയോടിക്കൽസും വിതരണം ചെയ്തെങ്കിലായി. ചില തപാലാ ഫീസുകളുടെ മൂലയ്ക്കു കൂട്ടിയിട്ടിരിക്കുന്ന ഉരുപ്പടികൾ തപാൽ വകുപ്പിന്റെ നഷ്ടപ്പെട്ട കാര്യക്ഷമതയാണ് കാണിക്കുന്നത്.

തപാൽ വകുപ്പിന് ജനങ്ങളുടെ വിശ്വാസമർജിക്കണമെങ്കിൽ കത്തുകളുടെ വിതരണം കാര്യക്ഷമമാക്കണം .പോസ്റ്റുമാൻമാരെ കറെക്കുടി ഉത്തരവാദിത്വമുള്ളവരാക്കി മാറ്റണം.. സാധാരണ തപാലുകൾ നഷ്ടപ്പെട്ടാൽ എവിടെ നഷ്ടപ്പെട്ടു, ആരു നഷ്ടപ്പെടുത്തി എന്നതു കണ്ടെത്തുക പ്രയാസം. അഡ്വൈസ് മെമ്മോ പോലും മേൽ വിലാസക്കാരന് ലഭിക്കുന്നില്ലായെന്ന പി എസ് സി യുടെ കണ്ടെത്തൽ ഞെട്ടിപ്പിക്കുന്നതാണ്. കത്ത് വിതരണത്തിന് പി എസ് സി മറ്റു മാർഗ്ഗങ്ങൾ അന്വേഷിച്ചു കൊണ്ടിരിക്കുന്നു.. ഒരു മനുഷ്യന്റെ ഭാവി പന്താടൻ തപാൽ വകുപ്പിന് ആരാണ് അധികാരം കൊടുത്തത്?

കത്തു വിതരണം പോലുള്ളതാഴെത്തട്ടിലുള്ള ഇത്തരം സേവനങ്ങൾ കാര്യക്ഷമമാക്കുന്നതാണ്  സർക്കാരുകൾ ജനങ്ങൾക്ക് വേണ്ടിയാണ് ഭരിക്കന്നതെന്ന് തോന്നിപ്പിക്കുവാനുള്ള ഒരു മാർഗ്ഗം. പോസ്റ്റു ചെയ്തു കഴിഞ്ഞാൽ രണ്ടാമത്തെ ദിവസം ഇന്ത്യയിലെവിടെയും കത്തു ലഭ്യ മാക്കിയിരുന്ന തപാൽ വകുപ്പ് ഇത്രകണ്ട് പിന്നോക്കം പോയതിന് കാരണം വകപ്പിന്റെ ഭരണ തലപ്പത്തിരുന്ന മന്ത്രിമാരുടെയുടെയും ഉദ്യാഗസ്ഥരുടെയും കഴിവുകേടാണ്

പഴയ കാര്യക്ഷമത തപാൽ വകുപ്പു വീണ്ടെടുക്കുമെന്നു തന്നെയാണ് ജനങ്ങളുടെ പ്രതീക്ഷ.

കെ എ സോളമൻ