Sunday 29 December 2019

ഹിസ്റ്ററികോൺഗ്രസിന്റെ ഹിസ്റ്ററി

#

കണ്ണൂർ സർവകലാശാലയിൽ നടന്ന 80-ാമത് ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസിന്റെ ഉദ്ഘാടന വേളയിൽ കേരള ഗവർണർക്കെതിരെ നടത്തിയ പ്രതിഷേധം കേരളമനസ്സിനെ വ്രണപ്പെടുത്തി. ഈ ഒറ്റ സംഭവം മതി കേരളത്തിലെ ക്രമസമാധാനനില അപകടത്തിലാണെന്ന് ചൂണ്ടിക്കാണിക്കാൻ.

വാസ്തവത്തിൽ, ഗവർണർ തന്റെ പ്രസംഗം ആരംഭിച്ചത് രാഷ്ട്രീയത്തെക്കുറിച്ചല്ല ചരിത്രത്തെക്കുറിച്ച് സംസാരിക്കാനാണ്. എന്നാൽ മതഭ്രാന്ത് ബാധിച്ച ചില പ്രതിനിധികൾ അദ്ദേഹത്തെ എതിർത്തു. ഇത് തികച്ചും അപലപനീയമാണ്. ചരിത്ര കോൺഗ്രസ് പൂർണ്ണ പരാജയമായി അവസാനിക്കുകയും ചെയ്തു.

ഒരു ജനാധിപത്യ രാഷ്ട്രത്തിൽ ഗവർണർക്ക് അഭിപ്രായം പങ്കുവെയ്ക്കാൻ എല്ലാ അവകാശങ്ങളുമുണ്ട്. ഭരണകൂട പിന്തുണയോടു കൂടിയ പൂർണ അസഹിഷ്ണുതയാണ് ഗവർണർ പങ്കെടുത്ത പരിപാടി അലങ്കോലമാക്കിയതെന്ന് സിസിടിവി ദൃശ്യങ്ങൾ കാണിക്കുന്നു. ഹിസ്റ്ററി കോൺഗ്രസ്സിന്റെ ഹിസ്റ്ററിക്ക് തന്നെ നാണക്കേടുണ്ടാക്കിയ സംഭവത്തിൽ   വിശദീകരണം നൽകേണ്ടതിന്റെ ഉത്തരവാദിത്വം കേരളം ഭരിക്കുന്ന മുഖ്യമന്ത്രിക്കുണ്ട്

കെ എ സോളമാൻ

Thursday 5 December 2019

മണ്ണുതിന്ന കുഞ്ഞുങ്ങൾ!


തിരുവനന്തപുരം കൈതമുക്കിൽ കുഞ്ഞുങ്ങൾ  മണ്ണുതിന്ന സംഭവം ഇത്രകണ്ട് ആഘോഷിക്കേണ്ടതില്ലായിരുന്നു. വിശന്നാൽ കുഞ്ഞുങ്ങൾ എന്തും എടുത്തു തിന്നും. പള്ളിയിൽ കർത്താവിന്റെ രൂപക്കൂടിനു മുന്നിൽ കത്തിച്ച വെച്ചമെഴുകു തിരികൾ ഉരുകി വീണുണങ്ങിയത്  തിന്ന് വിശപ്പടക്കാൻ നോക്കിയ കുട്ടികളെയും അറിയാം. അതു പണ്ട്.
 
മണ്ണുതിന്ന കുഞ്ഞുങ്ങളുടെ അമ്മ എത്ര സത്യസന്ധമായാണ് കാര്യങ്ങൾ പറഞ്ഞത്. ചാനൽ റിപ്പോർട്ടുമാരുടെ ചോദ്യങ്ങൾക്കു് വളരെ കൃത്യമായി അവർ മറുപടി നൾകി. വിശപ്പുണ്ട്, ദാരിദ്യമാണ് എന്നൊക്കെ, ഭർത്താവിന്റെ ഉപദ്രവവും. ഇതു ഒറ്റപ്പെട്ട സംഭവമല്ല. മദ്യപിച്ചു ലക്കുകെടുന്ന ആളുകളുള്ള ഇത്തരം ഒത്തിരി ദരിദ്ര കുടുംബങ്ങൾ കേരളത്തിലുണ്ട്. കുട്ടികളടെ,  കുടുംബത്തിന്റെ പട്ടിണി മാറ്റാൻ സർക്കാരിനു, സമൂഹത്തിനു എന്തു ചെയ്യാനാവും എന്നതാണ് പ്രസക്തം. പട്ടിണി നിർമ്മാർജനം എന്നത് മദ്യനിരോധനം പോലെ അപ്രസക്തമാകുന്നിടത്താണ് മണ്ണുതിന്ന കുഞ്ഞുങ്ങൾ ചോദ്യചിഹ്നങ്ങളാകുന്നത്.
-- കെ എ സോളമൻ