Thursday 20 December 2018

വരണൊണ്ട് - ഹർത്താൽ രഹിത വർഷം.

തമാശ എന്തെന്നു വെച്ചാൽ തലശ്ശേരി ദം ബിരിയാണിയോ,  കോഴിക്കോടൻ കുലുക്കി സർബത്തോ, ആചാര സംരക്ഷണ വിരുദ്ധ നവോത്ഥാന വനിതാമതിലോ ഒന്നുമല്ല, മറിച്ച് ഹര്‍ത്താലുമായി ഇനി സഹകരിക്കേണ്ടതില്ലെന്ന വ്യാപാരികളുടെ സംയുക്ത യോഗതീരുമാനമാണത്. അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകള്‍ സംസ്ഥാനത്തെ  വ്യാപാര മേഖലയുടെ നട്ടെല്ലൊടിക്കുന്ന സാഹചര്യത്തിൽ ഇങ്ങനെ ഒരു തീരുമാനമെടുക്കാനെ വ്യാപാരികൾക്കു കഴിയൂ.

ശബരിമലപ്രശ്‌നത്തിൽ ഒരു അയ്യപ്പഭക്തൻ മനംനൊന്ത് ആത്മഹത്യ ചെയ്തതിനെ തുടർന്ന് ബി.ജെപി സംഘടിപ്പിച്ച ഹർത്താൽ വിജയമായതാണ് വ്യാപാരികളെ ഈ ദിശയിൽ ചിന്തിക്കാൻ പ്രേരണയായത്‌. പക്ഷെ  ചില ഗുണ്ടകൾ ഭീഷണിപ്പെടുത്തിയേക്കാവുന്ന ഹർത്താലുകളോ  തങ്ങളുടെ തന്നെ  ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനായി നടത്തുന്ന ഹർത്താലുകളാ പ്രഖ്യാപിച്ചാൽ കട തുറക്കുന്നതല്ല.

2019 ഹര്‍ത്താല്‍ വിരുദ്ധ വര്‍ഷമായി വ്യാപാരികൾ പ്രഖ്യാപിച്ചു കഴിഞ്ഞു. അതിനു മുഖ്യ കാരണം അടിക്കടി വരുന്ന ഹർത്താലുകൾ മൂലം കടകൾ തുറക്കാൻ പറ്റാതെ കച്ചവടം കുറയുന്നതാണെന്നു പറയാമെങ്കിലും സംഗതി അതല്ല, വ്യാപാരികൾ കടയും അടച്ചു വച്ചോണ്ടിരുന്നാൽ ഉപഭോക്താവിന് അവശ്യസാധനങ്ങൾ വാങ്ങാൻ പെടാപ്പാടില്ല. യുസഫലി മുതലാളിയുടെ ലുലു മാളും അതുപോലുള്ള മാളുകളും ഹർത്താൽ ദിനം തുറന്നു പ്രവർത്തിക്കും. കടയും അടച്ചു ഹർത്താൽ ആചരണവും നടത്തി കുത്തിയിരിക്കന്ന വ്യാപാരി വ്യവസായികളെ ജനം മൈന്റ് ചെയ്യില്ല. യൂസഫലി മുതലാളിയെ ഒരു ഹർത്താലുകാരനും ചോദ്യം ചെയ്യാൻ പോണില്ല. അപ്പോൾ പിന്നെ കടയടച്ചു കുത്തിയിരുന്നിട്ടു കാര്യമില്ല. മുമ്പായിരുന്നെങ്കിൽ ഒരു ദിവസം കടയിൽ സാധനം വിറ്റില്ലെങ്കിൽ പിറ്റെ ദിവസം ജനം അവിടെത്തന്നെ ചെന്നു വാങ്ങും. ഇന്നതിനു നേരമില്ല ജനത്തിന്.

ഹർത്താൽ ബഹിഷ്കരണത്തിന്റെ ആദ്യപടിയായി
സഹകരണം അഭ്യര്‍ഥിച്ച് രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്താൻ തീരുമാനിച്ചിരിക്കുകയാണ്വ് വ്യാപാരികൾ. എന്തായിരിക്കും സംഭവിക്കുക എന്നതു കാത്തിരുന്നു കാണാനെ കഴിയൂ.

2019 ലെ ഹർത്താൽ ബഹിഷ്കരണക്കാരിൽ വ്യാപാരികൾ മാത്രമല്ല സ്വകാര്യ ബസ് ഉടമകൾ, ലോറി സർവീസ് മുതലാളിമാർ, റിസോർട്ട് ഉടമകൾ എല്ലാ മുണ്ട്. ഹർത്താൽ മൂലം വിദ്യാർത്ഥികളുടെ യൂണിവേഴ്സിറ്റി പരീക്ഷകൾ റദ് ചെയ്യാം, പക്ഷെ ടൂറിസ്റ്റുകൾക്ക് യാത്ര ചെയ്യാനും റിസോർട്ടുകളിൽ കള്ളടിച്ചു കൂത്താടാനും അവസരം നിഷേധിക്കരുത്.  ഹർത്താൽ മൂലം വേറെ എന്തൊക്കെ കുത്തിത്തിരപ്പുണ്ടായാലും ടൂറിസത്തെ ബാധിക്കാൻ പാടില്ല.

രസകരമായിട്ടുള്ളത് ജനുവരി എട്ട്, ഒമ്പത് തീയതികളില്‍  പൊതുപണിമുടക്കു വരുന്നുണ്ട്. ഫലത്തിൽ ഹർത്താലാകാനാണ് സാധ്യത. പക്ഷെ ഇതു സംബന്ധിച്ച് എന്ത് നടപടിയെടുക്കണമെന്ന് വ്യാപാരികൾ നിലവിൽ ധാരണയിൽ എത്തിയിട്ടില്ല. സർക്കാർ സ്പൊണ്സേഡ് പണിമുടക്കായതു കൊണ്ടും 2019-ന്റെ തുടക്കമായി തിനാലും അന്നേ ദിവസങ്ങളിൽ ചിലപ്പോൾ വ്യാപാരികൾ കടയടച്ചെന്നിരിക്കും.

വ്യാപാരികളുടെ നിലവിലെ നിലപാടു വിലയിരുത്തിയാൽ അടുത്ത കൊല്ലം ഹർത്താൽ ദിനത്തിൽ  മുഴുവന്‍ കടകളും തുറക്കും, സകല സ്വകാര്യ ബസ്സുകളും ലോറികളും ഓടും, ടൂറിസം മേഖല പൂർണ്ണമായും പ്രവർത്തിക്കും. അപ്പോൾ പിന്നെ എന്തൂട്ട് ഹർത്താൽ എന്ന് ആർക്കെങ്കിലും ചോദിക്കണമെങ്കിൽ തനിയെ ചോദിക്കണം, വ്യാപാരികളോടു  വേണ്ട.

പക്ഷെ, വ്യാപാരികളുടെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനായി കടകള്‍ അടച്ചിട്ടുള്ള സമരം അവർ ഉപേക്ഷിക്കില്ല. വേണമെങ്കിൽ ആ സമരത്തെഹർത്താൽ എന്നു വിളിക്കാതിരിക്കാൻ നോക്കാം..

വ്യാപാരികൾക്ക് വേണ്ടി ഹർത്താലിനെതിരായി ജനങ്ങൾ  ഒറ്റക്കെട്ടാവേണ്ടത് വ്യാപാരികളുടെ ആവശ്യമാണെന്ന് വ്യാപാരികൾ ഇതിനാൽ അറിയിച്ചു കൊള്ളുന്നു
-കെ എ സോളമൻ

Monday 17 December 2018

ഇവിടെയൊന്നും കിട്ടിയില്ല

കുറച്ചു കാലമായി കേരളത്തിൽ വീണു കിടക്കുന്ന ഒരു സാധനമുണ്ടു്. നവോത്ഥാന മൂല്യം എന്നാണതിന്റെ പേര്. ഇതിനെ ഉയർത്തിപ്പിടിക്കുക  എന്നതാണ് ഇടതു മുന്നണി സർക്കാരിന്റെ മുഖ്യ ലക്ഷ്യം. അതിനു വേണ്ടി എന്തും ചെയ്യും.

സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതില്‍ അത്തരത്തിലുള്ള വൻ മുന്നേറ്റമാണ്. പക്ഷെ നേരിട്ടു നടത്താനുള്ള പ്രയാസം മൂലം മതിൽ പണി വെള്ളാപ്പള്ളി പോലുള്ള സമുദായ നേതാക്കളെ എപ്പിച്ചിരിക്കുകയാണ് സർക്കാർ.

30 ലക്ഷം സ്ത്രീകളെ മതിലിൽ അണിനിരത്തും എന്ന് ഒരു സമുദായ നേതാവ് പ്രഖ്യാപിച്ചിട്ടുണ്ട്‌. ഒരു വനിതയുടെ ശരാശരി വിഡ്ത്ത് അര മീറ്റർ എന്നു കണക്കു കൂട്ടിയിൽ മതിലിനു നീളം 1500 കി.മി വരും. 580 കി.മി.മാത്രം നീളമുള്ള കേരളത്തിൽ ഈ മതിൽ കെട്ടിയാൽ കർണ്ണാടകവും കഴിഞ്ഞ് വിന്ധ്യാ പർവതത്തിൽ തട്ടി നില്ക്കും.

മതിൽ കെട്ടാനുള്ള വനിതകളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിക്കൊണ്ടിരിക്കെ സർക്കാരിന്റെ ഏതു ലൊട്ടുലൊടുക്കു പരിപാടിക്കും ബ്റാന്റ് അംബാസഡർ പദവി അലങ്കരിക്കാറുള്ള നടി മഞ്ജുവാര്യർ മതിലിൽ നിന്ന് പിൻമാറിയതു വലിയ ക്ഷീണമായി. ഒടിയൻ സിനിമയിൽ കഞ്ഞി വീഴ്ത്തു കഴിഞ്ഞു ക്ഷീണിച്ചിരിക്കുന്ന മഞ്ജുവിന് ഇനിയൊരു മുട്ട പഫ്സ് വിതരണം ഏറ്റെടുക്കാനുള്ള ത്രാണിയില്ല.
വനിതാ മതിലിന് ഇതിനോടകം  രാഷ്ട്രീയ നിറം കൈവന്നതാണ് വിട്ടു നില്ക്കാൻ കാരണമെന്ന് അവർ വ്യക്തമാക്കുകയും ചെയ്തു.

വനിതാമതിലിനെ പിന്തുണക്കാത്തവരെ  പരിഹസിക്കുന്ന യോഗം സെക്രട്ടറി മഞ്ജുവിന്റെ കാര്യത്തിൽ അഭിപ്രായം വൈകാതെ വ്യക്തമാക്കുമെന്നു പ്രതീക്ഷിക്കാം. മതിലിനെ പിന്തുണയ്ക്കാത്ത നായന്മാർ ആണത്തമില്ലാത്തവരെന്നും എം .കെ മുനീർ മഹാനായ ബാപ്പയുടെ അല്പനായ മകനാണെന്നു മൊക്കെ അദ്ദേഹം പറഞ്ഞു കഴിഞ്ഞു. മഞ്ജുവിനു യോജിച്ച രീതിയിൽ ഒരു ആസ്വാദനം വെള്ളാപ്പള്ളിയിൽ നിന്ന് വൈകാതെ ഉണ്ടാകുമെന്നു തന്നെ പ്രതീക്ഷിക്കാം.

"തള്ളയ്ക്കിട്ടൊരു തല്ലു വരുമ്പോൾ പിള്ളയെടുത്ത് തടുക്കേയുള്ളു" എന്നു നമ്പ്യാർ പാടിയതുപ്രകാരം മഞ്ജുവിനെതിരെ മന്ത്രിണി മേഴ്സിക്കുട്ടിയമ്മ രംഗത്തെത്തിയിട്ടുണ്ട്. മഞ്ജുവിനെ കണ്ടല്ല മതിലു പണിയാൻ തീരുമാനിച്ചത് എന്നാണ് മേഴ്സിക്കുട്ടിയമ്മ പറയുന്നത്. മേഴ്സിക്കുട്ടിയമ്മയായതുകൊണ്ട് മറുപടിയിൽ കാര്യമായ കുഴപ്പമൊന്നും സംഭവിച്ചില്ല. മന്ത്രി എം എം മണിയെയാണ് മറുപടി പറയാൻ ഏല്പിച്ചിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥ? മറ്റേപ്പണിയൊന്നൊക്കെ പറഞ്ഞ് മതിലിന് വിള്ളൽ വീഴ്ത്തുന്ന ഏർപ്പാടായിപ്പോകുമായിരുന്നു അത്. ഭാഗ്യം , അങ്ങനെ സംഭവിച്ചില്ല.

വനിതാമതില്‍ ജനങ്ങളെ ജാതീയമായി വേര്‍തിരിക്കുമെന്നു പറഞ്ഞാൽ മതിലു കെട്ടുന്ന ജാതികൾക്ക് അതു മനസ്സിലാകണമെന്നില്ല. പുരുഷന്മാരെ മാറ്റി നിർത്തി മതിലുപണി  സ്ത്രീകൾക്ക് മാത്രമായി സംവരണം ചെയ്തതോടെ
നവോത്ഥാനം ഏറെക്കുറെ പൂർത്തീകരിച്ചെന്നു പറയാം. പാർട്ടി ഫാറങ്ങളിലും നിയമനിർമ്മാണ സഭകളിലും 50 ശതമാനം സ്ത്രീ സംവരണം എന്ന ലക്ഷ്യം കൈവരിക്കുമ്പോൾ അവശേഷിക്കുന്ന നവോത്ഥാനവും പൂർത്തിയാകും. എന്നു വെച്ചാൽ 200 വർഷമായി തുടർന്നുകൊണ്ടിരിക്കുന്ന നവോത്ഥാന പ്രക്രിയ ഈ സർക്കാരിന്റെ കാലത്തു പൂർത്തീകരിക്കപ്പെടും. അതോടൊപ്പം നവോത്ഥാന പ്രസ്ഥാനത്തിന്റെ അവസാന ഹീറോയായി പിണറായി സഖാവിനെ ചരിത്രത്താളുകളിൽ രേഖപ്പെടുത്തുകയും ചെയ്യും.

വനിതാമതിൽ അഥവാ ആചാരസംരക്ഷണ വിരുദ്ധമതിൽ എന്ന അലക്കുമായി ജനുവരി
ഒന്നുവരെ തള്ളി നീക്കം. അതിനു ശേഷം എന്താണു ചെയ്യുക? " ഇവിടെയൊന്നും കിട്ടിയില്ല" എന്നു പറഞ്ഞു കൊണ്ടിരിക്കുന്ന ഒരു കൂട്ടം ജനം അയൽക്കാരുടെ തൊഴുത്തിലും ടെറസിലും മുറ്റത്തും തിണ്ണയിലുമൊക്കെയായി കഴിയുന്നുണ്ട്. വെള്ളപ്പൊക്ക ദുരിതത്തിൽ പെട്ടവരാണവർ. വനിതാ മതിൽ പോലൊന്നു ഉടൻ കണ്ടെത്തിയില്ലെങ്കിൽ ഇക്കൂട്ടരുടെ വായടക്കുന്നത് തുടർന്നുംവലിയ പൊല്ലാപ്പായി മാറും.

-കെ എ സോളമൻ

Tuesday 4 December 2018

ഗ്രേറ്റ് വാൾ ഓഫ് കേരള !

2012 സെപ്തംബറിലായിരുന്നു ആ സംഭവം. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിഷീല കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരാന്‍ ഒരുങ്ങുന്ന വാർത്ത. ഡല്‍ഹിയില്‍വച്ച് ഡിഫൻസ് മിനിസ്റ്റർ എ.കെ. ആന്റണിയുമായി ചര്‍ച്ച നടത്തി കോണ്‍ഗ്രസില്‍ ചേരുമെന്ന് വെളിപ്പെടുത്തുകയും തുടർന്ന് ഏതാനും ദിവസങ്ങള്‍ക്കകം പ്രഖ്യാപനം ഉണ്ടാകുകയും ചെയ്‌തു. അന്ന് 67 വയസ്സുണ്ടായിരുന്ന ഷീല പറഞ്ഞത്  പണവും പ്രശസ്തിയും ആഗ്രഹിച്ചല്ല രാഷ്ട്രീയത്തിലേക്ക് വരുന്നത് മറിച്ച് സ്ത്രീ സമൂഹത്തെ രക്ഷിക്കുന്നതിനു വേണ്ടിയാണ് എന്നാണ്.

ശേഷം ആറു വർഷം പിന്നിട്ടു. ഇപ്പോൾ വയസ് 73 ആയി. ഷീലയുടേതായി കാര്യമായ സംഭാവനകൾ ഒന്നും കണ്ടതുമില്ല. കോൺഗ്രസ് നേതാക്കൾ ഷീലയുമായി വേദി പങ്കിടുന്നതും കണ്ടില്ല.
ഷീലയ്ക്കു തടസ്സമാകാൻ സാധ്യതയുണ്ടെന്നു കരുതിയിരുന്ന ശോഭന ജോർജ് കോൺഗ്രസിൽ നിന്ന് മറുകണ്ടം ചാടി പിണറായിപ്പാർട്ടിക്കൊപ്പം ചേർന്ന് സഖാവ് ഷർട്ട് വില്ക്കാൻ തുടങ്ങി. എന്നിട്ടും ഷീലയുടെ അനക്കമൊന്നും ആരും കേട്ടില്ല.

ശോഭന ജോർജിന്റ സഖാവ് ഷർട്ട് വാങ്ങാൻ ആളില്ലെങ്കിലും പിണറായി പാർട്ടിയിൽ അവർക്ക് ഇപ്പോഴും വലിയ പിടിപാടാണ്. ശോഭന ജോർജ് ചാടിയ തക്കം നോക്കി അരയും തലയും മുറുക്കി ഇറങ്ങാമായിരുന്നിട്ടു കൂടി ഷീല കോൺസിൽ സജീവമായില്ല.

ഒരു പക്ഷെ കോൺഗ്രസ് നേതാക്കൾക്കു കൂടുതൽ സ്വീകാര്യം ചെറുപ്പക്കാരെ ആയിരുന്നതുകൊണ്ടാവാം ഷീലാമ്മയ്ക്കു  ഉദ്ദേശിച്ച കുതിപ്പ് കിട്ടാതെ പോയത്. അതെന്തായാലുംസിനിമാസ്വാദകരുടെ മനസ്സില്‍, ഹൃദയത്തില്‍  അവർക്ക് ഒരുസ്ഥാനമുണ്ട്. അത് നശിപ്പിക്കണമെന്ന് ആഗ്രഹമില്ലാത്തതുകൊണ്ടാവണം അവർ സജീവമാകാത്തത് എന്ന് ആരാധകർ വിശ്വസിച്ചു. പ്രേംനസീറുമായി കളിച്ച സിനിമകളുടെ എണ്ണം ഒരിക്കലും തകർക്കപ്പെടാൻ സധ്യത ഇല്ലാത്ത ഗിന്നസ് റെക്കോഡായി നില നില്ക്കുകയും ചെയ്യന്നു.

‍എന്നാൽ ഏവരെയും ഞെട്ടിച്ചു കൊണ്ടാണ് കഴിഞ്ഞ ദിവസം ഷീല പ്രസ്താവനയുമായി  എത്തിയത്. പ്രസ്താവന കണ്ടാൽ തോന്നുക അവർ ഇപ്പോൾ കോൺഗ്രസ് പക്ഷത്തില്ല മറിച്ച് പിണറായി പക്ഷത്താണെന്ന്. ശബരിമല യുവതി പ്രവേശനം സംബന്ധിച്ച് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പൊട്ടം കളിക്കുമ്പോളാണ് അവർ പിണറായിയുടെ കരങ്ങൾക്ക് ശക്തി പകരാൻ എത്തിയത്.

ആഗസ്ത് വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിച്ചവർക്ക് കാര്യമായ സഹായമൊന്നും എത്തിച്ചു കൊടുക്കാൻ ഇതുവരെ പിണറായി സർക്കാരിന കഴിഞ്ഞില്ല. രണ്ടാം അമർത്യ സെന്നിന്റെ സാലറി വെല്ലുവിളി വരെ പൊളിഞ്ഞു. കേന്ദ്രത്തെ പഴിപറഞ്ഞ് തടിതപ്പുന്നത് വിമർശന വിധേയമായപ്പോൾ, എടുത്തിട്ടതാണ് ശബരിമലയുവതി പ്രവേശനം. ഇതിന് പിന്തുണ പ്രഖ്യാപിച്ചെത്തിയിരിക്കുകയാണ് ഷീല.

അവർ പറഞ്ഞു: "എത്ര എതിര്‍പ്പുകള്‍ അവഗണിച്ചാണ് മാറുമറയ്ക്കാന്‍ അവകാശം നേടിയത്? അതുപോലെ ശബരിമലയിലും യുവതികള്‍ പ്രവേശിക്കും"

പണ്ട് ആടിയും പാടിയും ചിലരെ കുത്തുപാളയെടുപ്പിച്ചും സാമ്പാദിച്ച പണം ഉപയോഗിച്ച് വീട്ടിൽ സുഖമായി കഴിയുമ്പോൾ രണ്ടു തെറി കേൾക്കണമെന്നു മോഹമുദിക്കുക സ്വാഭാവികം.  അയ്യപ്പവിശ്വാസികൾ പറയില്ലെങ്കിലും മറ്റു ചിലർ പറയുന്ന തെറി കേട്ടു കഴിയുന്നോൾ ചെറിയ ശമനം കിട്ടും.
ഇതിനകം ഷീലാമ്മയ്ക്ക് ചെറിയ ശമനമുണ്ടായിക്കാണണം എന്നാണ് വിശ്വാസം

മാത്രമല്ല ഇതൊരവസരം കൂടിയാണ്. ചൈനയിലെ വൻമതിൽ പോലെ ക്ളാസിക്കുകളിൽ കയറിപ്പറ്റാൻ സാധ്യതയിച്ചെങ്കിലും കോളജ് അധ്യാപികമാരുടെ കവിതകളിൽ കയറാൻ സാധ്യതയുള്ള ഒരു മതിൽ ഇവിടെ പണിയുന്നുണ്ട്. ഗ്രേവ് വിമൻ വാൾ ഓഫ് കേരള എന്നാണ് പേര്. അച്ഛൻ വെള്ളാപ്പള്ളിയാണ് മുഖ്യ മേസ്തരി. അങ്കനവാടി ടീച്ചർമാർ, കുടുംബശ്രീ പെണ്ണുങ്ങൾ, തൊഴിലുറപ്പുകാരികൾ, ബംഗാളി സ്ത്രീകൾ ഇടങ്ങിയവർ മതിലുപണിയാനെത്തുന്നണ്ട്‌. അതിനു പിന്തുണ പ്രഖ്യാപിച്ച് ഷീലാമ്മ കൂടി ചേർന്നാൽ പിണറായിക്കും നേട്ടം ഷീലാമ്മയ്ക്കും നേട്ടം

ഭരണപരിഷ്കാര കമ്മീഷൻ എന്നൊക്കെ പറയുമ്പോലെ ഒരു സിനിമാ പരിഷ്കാര കമ്മീഷൻ രൂപീകരിച്ച് ഷീലാമ്മയെ അതിന്റെ ചെയർപേഴ്സൺ ആക്കില്ലെന്നു ആരു കണ്ടു.