Saturday 28 January 2017

ലക്ഷ്മി നായർക്ക് വിലക്ക്


January 29, 2017

തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനം നിലനിര്‍ത്തി ലക്ഷമി നായര്‍ക്ക് കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം അഞ്ചു വര്‍ഷത്തെ ഭാഗിക വിലക്കേര്‍പ്പെടുത്തി. ഇന്റേണല്‍ അസസ്‌മെന്റ്, പരീക്ഷാ നടത്തിപ്പ് എന്നിവകളില്‍ ഇടപെടാനാകില്ല.

എന്നാല്‍, പ്രിന്‍സിപ്പാളിന്റെ എല്ലാ അധികാരങ്ങളും ഇവര്‍ക്കുണ്ടാകുമെന്ന വൈരുദ്ധ്യം നിലനിര്‍ത്തി സിന്‍ഡിക്കേറ്റ് തീരുമാനം. രൂക്ഷമായ തര്‍ക്കത്തിനൊടുവില്‍ വോട്ടിനിട്ടാണ് നടപടി തീരുമാനം സര്‍ക്കാരിന് വിട്ട് പ്രശ്‌നത്തില്‍ നിന്ന് സിന്‍ഡിക്കേറ്റ് കൈകഴുകിയത്.
ലക്ഷ്മി നായരുടെ ഭാവി മരുമകള്‍ അനുരാധ പി. നായരുടെ ഇന്റേണല്‍ മാര്‍ക്ക് കൂട്ടിയത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കാനും സിന്‍ഡിക്കേറ്റ് തീരുമാനിച്ചു.

പരീക്ഷാ സ്റ്റാന്‍ഡിങ് കമ്മിറ്റി ഇക്കാര്യം വിശദമായി പരിശോധിക്കും. അക്കാദമിയിലെ പരീക്ഷാ നടത്തിപ്പ്, മാര്‍ക്ക് ദാനം എന്നിവ സിന്‍ഡിക്കേറ്റ് ഉപസമിതി അന്വേഷിക്കും. ലക്ഷ്മി ഗുരുതര ക്രമക്കേടുകള്‍ നടത്തിയെന്ന ഉപസമിതി റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. വേണ്ടത്ര ഹാജരില്ലാതിരുന്നിട്ടും അനുരാധ 20 ല്‍ 19 മാര്‍ക്കു നേടിയെന്ന് ഉപസമിതി കണ്ടെത്തി.

കമന്റ്

ഒരു വിധപ്പെട്ട പരീക്ഷാ ജോലികളിൽ നിന്ന് മാറി നില്ക്കാനാണ്  ഒട്ടുമിക്ക അധ്യാപകരുടെയും ആഗ്രഹവും ശ്രമവും. അപ്പോഴാണ് സിൻഡിക്കേറ്റിന്റെ ഒരു ശുപാർശ . ആഹ് ഹ ഹ
- കെ എ സോളമൻ

 

Wednesday 25 January 2017

വീണ്ടുമൊരു റിപ്പബ്ലിക് ദിനം

വ്യാഴം, 26 ജനുവരി 2017

ഇന്ത്യ അറുപത്തിയെട്ടാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണിന്ന്. അതായത്, ഇന്ത്യ സ്വതന്ത്ര പരമാധികാര റിപ്പബ്ലിക് ആയതിന്റെ അറുപത്തിയേഴാം വാര്‍ഷികം. 1950 ജനുവരി 26നായിരുന്നല്ലോ ബ്രീട്ടീഷ് ഭരണത്തില്‍ നിന്ന് ശരിക്കും ഒരു ജനാധിപത്യ ഭരണക്രമത്തിലേക്ക് ഇന്ത്യ മാറിയത്. ഭരണഘടന അംഗീകരിക്കപ്പെട്ടതും ഈ ദിനത്തിലാണ്.
1947ഓഗസ്റ്റ് 15ന് ഇന്ത്യ സ്വതന്ത്രമായെങ്കിലും ഭരണഘടന നിലവില്‍ വന്നത് 1950 ജനുവരി 26നാണ്. 1947 മുതല്‍ 1950 വരെയുള്ള കാലയളവില്‍ ജോര്‍ജ്ജ് ആറാമന്‍ രാജാവാണ് ഇന്ത്യാ രാജ്യത്തിന്‍റെ തലപ്പത്ത് പ്രതിഷ്ഠിക്കപ്പെട്ടിരുന്നത്. ഗവര്‍ണ്ണര്‍ ജനറലായി സി രാജഗോപാലാചാരി ഇക്കാലയളവില്‍ സേവമനുഷ്ടിക്കുകയുണ്ടായി. 1950 ജനുവരി 26 നാണ് ഡോ.രാജേന്ദ്ര പ്രസാദ് ഇന്ത്യയുടെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്‍റായി നിയോഗിക്കപ്പെട്ടത്.
ഈ ദിനത്തിന്‍റെ പ്രാധാന്യം ഉള്‍ക്കൊണ്ട് എല്ലാവര്‍ഷവും വര്‍ണ്ണ ശബളമായ ഘോഷയാത്ര തലസ്ഥാനമായ ഡല്‍‌ഹിയില്‍ സംഘടിപ്പിക്കുന്നു. രാഷ്ട്രപതിഭവനു സമീപമുള്ള റൈസിന ഹില്ലില്‍ നിന്ന് ഇന്ത്യാ ഗേറ്റ് വഴി ചുവപ്പ് കോട്ടയിലേക്കാണ് ഘോഷായാത്ര. കര, നാവിക,വ്യോമ സേനാംഗങ്ങളുടെ മാര്‍ച്ച് പാസ്റ്റുണ്ടാകും. സേനയുടെ സുപ്രീം കമാന്‍ഡറായ ഇന്ത്യന്‍ പ്രസിഡന്‍റാകും പരേഡില്‍ സല്യൂട്ട് സ്വീകരിക്കുക. പരേഡില്‍ നിരവധി ഫ്ലോട്ടുകളും നൃത്തങ്ങളും മറ്റും ഉണ്ടാകും.
രാജ്യതലസ്ഥാനത്തോട് കിടപിടിക്കില്ലെങ്കിലും സംസ്ഥാന തലസ്ഥാനങ്ങളിലും റിപബ്ലിക് ദിനാഘോഷങ്ങള്‍ കൊണ്ടാറുണ്ട്. സംസ്ഥാന ഗവര്‍ണ്ണര്‍മാരാണ് പതാക ഉയര്‍ത്തുന്നത്. ഗവര്‍ണ്ണര്‍ക്ക് അസുഖം തുടങ്ങിയ അവസ്ഥകളുണ്ടെങ്കില്‍ സംസ്ഥാന മുഖ്യമന്ത്രിയാകും പതാക ഉയര്‍ത്തുക.
ഇന്ത്യ റിപ്പബ്ലിക്കായ 1950 ജനുവരി 26ന് ഗവര്‍ണ്ണര്‍ ജനറലിന്‍റെ പദവി ഇല്ലാതാകുകയും ഡോ. രാജേന്ദ്ര പ്രസാദ് രാജ്യത്തിന്‍റെ ആദ്യ പ്രസിഡന്‍റാകുകയും ചെയ്തു.
കെ എ സോളമൻ

Saturday 21 January 2017

വ്യാപാര സ്ഥാപനങ്ങൾക്കു േ ഗ്രഡിംഗ്

ആലപ്പുഴ: സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ആഗസ്റ്റില്‍ ഗ്രേഡിങ് സമ്പ്രദായം ഏര്‍പ്പെടുത്തുമെന്ന് തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍. ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത ട്രേഡ് യൂണിയന്‍ നേതാക്കളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിലുള്ള തൊഴില്‍ നിയമങ്ങളുടെ നിര്‍വ്വഹണം, ആനുകൂല്യങ്ങള്‍, സ്ത്രീ സൗഹൃദ അന്തരീക്ഷം, സേവന ഗുണനിലവാരം, സംഘടനാ സ്വാതന്ത്ര്യം തുടങ്ങിയവ ഗ്രേഡിങ്ങിന് മാനദണ്ഡങ്ങളാകും. വ്യാപാരി വ്യവസായ സംഘടനകളുമായുള്ള ചര്‍ച്ച പൂര്‍ത്തിയായി.
ജില്ലാ തലത്തില്‍ തൊഴിലാളി-തൊഴിലുടമ പ്രതിനിധികളുടെ യോഗം ഉടന്‍ ചേരും. തുടര്‍ന്ന് തൊഴില്‍ വകുപ്പ് ഗ്രേഡിങ് സംബന്ധിച്ച മാനദണ്ഡങ്ങള്‍ക്ക് അന്തിമരൂപം നല്‍കി ആഗസ്റ്റോടെ നടപ്പാക്കും. മികച്ച ഗ്രേഡിങ് ലഭിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് അവാര്‍ഡ് നല്‍കും. ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബിഷ്‌മെന്റ് ആക്ടിന്റെയും ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് ആക്ടിന്റെയും പരിധിയില്‍വരുന്ന സ്ഥാപനങ്ങളിലാകും പദ്ധതി നടപ്പാക്കുക. ആദ്യഘട്ടത്തില്‍ നിശ്ചിത കാലയളവിലേക്കാകും ഗ്രേഡിങ് നല്‍കുകയെന്നും മന്ത്രി പറഞ്ഞു.

ചെറുകിട സ്ഥാപനങ്ങള്‍ക്കു പുറമേ ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന ഹോസ്റ്റലുകള്‍, പൊതുജനങ്ങള്‍ക്ക് സേവനം നല്‍കുന്ന മറ്റു സ്ഥാപനങ്ങള്‍, വ്യവസായ സ്ഥാപനങ്ങളുടെ ഓഫീസുകള്‍, സ്റ്റോര്‍ മുറികള്‍, ഗോഡൗണുകള്‍, വെയര്‍ഹൗസുകള്‍, ഫാക്ടറികള്‍ തുടങ്ങിയവയും പദ്ധതിയുടെ ഭാഗമാകും
കമന്റ്
ഏറ്റവും മുന്തിയ േഗ്രഡ് ലുലു മാളിനു കൊടുക്കും. അല്ല ,  അറിയാൻ മേലാണ്ടു ചോദിവാ ,വേറെ പണിയൊന്നുമില്ലേ ?
-കെ.എ സോളമൻ

Friday 6 January 2017

നടൻ ഓംപുരി അന്തരിച്ചു


ന്യൂദല്‍ഹി: ബോളിബുഡ് നടന്‍ ഓംപുരി(66) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.

മലയാളം അടക്കം വിവിധ ഭാഷകളില്‍ അഭിനയിച്ചിട്ടുള്ള അദ്ദേഹത്തിന് രണ്ട് തവണ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 1982, 84 വര്‍ഷങ്ങളിലാണ് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തിയത്.

1999ല്‍ ഈസ്റ്റ് ഈസ് ഈസ്റ്റ് എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തിന് ബാഫ്റ്റ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 1990ല്‍ പത്മശ്രീ നല്‍കി രാജ്യം ആദരിച്ചു. ബോളിവുഡ് ചിത്രങ്ങള്‍ മാത്രമല്ല, ഹോളിവുഡ്, ബ്രിട്ടീഷ്, പാകിസ്ഥാനി, തുടങ്ങി അന്താരാഷ്ട്ര ചിത്രങ്ങളിലും അദ്ദേഹം തന്റെ സാന്നിധ്യമറിയിച്ചു.

പുരാവൃത്തം, സംവത്സരങ്ങള്‍, ആടുപുലിയാട്ടം എന്നീ സിനിമകളിലൂടെ മലയാളത്തിലും അദ്ദേഹം അഭിനയിച്ചു. നാടക രംഗത്തെ അഭിനയത്തിലൂടെയാണ് ഓംപുരി ചലച്ചിത്ര ലോകത്ത് എത്തുന്നത്. 1976ല്‍ മറാത്തി സിനിമയായ ഖാഷിറാം കോട്‌വാല്‍ എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര ലോകത്തേക്ക് എത്തുന്നത്.

1950 ഒക്ടോബര്‍ 18 ഹരിയാന അമ്പാലയിലാണ് ജനനം. പൂനെ ഫിലീം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ബിരുദം നേടിയതിനു ശേഷമായിരുന്നു അദ്ദേഹം നാടക രംഗത്തേക്കും പിന്നീട് സിനിമാ രംഗത്തേക്കും എത്തുന്നത്.

1993ല്‍ നന്ദിതാപുരിയെ വിവാഹം ചെയ്ത അദ്ദേഹം 2013ല്‍ വേര്‍പിരിയുകയും ചെയ്തു. ഈ ബന്ധത്തില്‍ ഇവര്‍ക്കുള്ള മകനാണ് ഇഷാന്‍.



ആദരാഞ്ജലികൾ!

Sunday 1 January 2017