Friday 6 January 2017

നടൻ ഓംപുരി അന്തരിച്ചു


ന്യൂദല്‍ഹി: ബോളിബുഡ് നടന്‍ ഓംപുരി(66) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.

മലയാളം അടക്കം വിവിധ ഭാഷകളില്‍ അഭിനയിച്ചിട്ടുള്ള അദ്ദേഹത്തിന് രണ്ട് തവണ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 1982, 84 വര്‍ഷങ്ങളിലാണ് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തിയത്.

1999ല്‍ ഈസ്റ്റ് ഈസ് ഈസ്റ്റ് എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തിന് ബാഫ്റ്റ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 1990ല്‍ പത്മശ്രീ നല്‍കി രാജ്യം ആദരിച്ചു. ബോളിവുഡ് ചിത്രങ്ങള്‍ മാത്രമല്ല, ഹോളിവുഡ്, ബ്രിട്ടീഷ്, പാകിസ്ഥാനി, തുടങ്ങി അന്താരാഷ്ട്ര ചിത്രങ്ങളിലും അദ്ദേഹം തന്റെ സാന്നിധ്യമറിയിച്ചു.

പുരാവൃത്തം, സംവത്സരങ്ങള്‍, ആടുപുലിയാട്ടം എന്നീ സിനിമകളിലൂടെ മലയാളത്തിലും അദ്ദേഹം അഭിനയിച്ചു. നാടക രംഗത്തെ അഭിനയത്തിലൂടെയാണ് ഓംപുരി ചലച്ചിത്ര ലോകത്ത് എത്തുന്നത്. 1976ല്‍ മറാത്തി സിനിമയായ ഖാഷിറാം കോട്‌വാല്‍ എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര ലോകത്തേക്ക് എത്തുന്നത്.

1950 ഒക്ടോബര്‍ 18 ഹരിയാന അമ്പാലയിലാണ് ജനനം. പൂനെ ഫിലീം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ബിരുദം നേടിയതിനു ശേഷമായിരുന്നു അദ്ദേഹം നാടക രംഗത്തേക്കും പിന്നീട് സിനിമാ രംഗത്തേക്കും എത്തുന്നത്.

1993ല്‍ നന്ദിതാപുരിയെ വിവാഹം ചെയ്ത അദ്ദേഹം 2013ല്‍ വേര്‍പിരിയുകയും ചെയ്തു. ഈ ബന്ധത്തില്‍ ഇവര്‍ക്കുള്ള മകനാണ് ഇഷാന്‍.



ആദരാഞ്ജലികൾ!

No comments:

Post a Comment