Friday 25 August 2017

റെക്കോർഡുകളുടെ ബാബ!

ഇന്ത്യ മഹാരാജ്യം അനേകം അത്ഭുതങ്ങളുടെയും അത്ഭുത പ്രവർത്തകരുടെയും നാടാണ്. അത്തരം ഒരു അത്ഭുത പ്രവർത്തകനാണ് ആത്മീയ നേതാവും ദേരാ സച്ചാ സൗദാ പ്രസ്ഥാനത്തിന്റെ സ്ഥാപകനുമായ ഗുര്‍മീത് റാം റഹീം സിങ്ങ് എന്ന റോക്ക് സ്റ്റാർ ബാബ.  53 ലോക റെക്കോഡുകളാണ് ഇദ്ദേഹത്തിന്റെ പേരിലുള്ളത്. ഇവയിൽ 17 എണ്ണംഗിന്നസ് റെക്കോർഡ്, 27 ഏഷ്യ ബുക്ക് റെക്കോർഡ്,  7 ഇന്ത്യാബുക്ക് റെക്കോ ർഡ്,  2 ലിംകാ ബുക്ക് റെക്കോർഡ് . കൂടാതെ യു കെ യിലെ വേൾഡ് റെക്കോർഡ് യൂനിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ് ഡിഗ്രി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായുള്ള ഫോട്ടോ ഷൂട്ട് മലയാളപത്രങ്ങളിലും  അച്ചടിച്ചു വന്നിട്ടുള്ളതിനാൽ ബാബ  കേരളീയർക്കും പരിചിതൻ. ബാബ കേരളത്തിലെത്തിയത് റിയൽ എസ്റ്റേറ്റ് ബിസിനെന്നു അഭ്യൂഹം.

ബാബ ഇപ്പോൾ മേൽകോടതിയിൽ നോക്കിയിരുപ്പാണ്.. 14-കാരിയെ  ബലാത്സംഗം ചെയ്ത കേസിൽ സ്വാമി കറ്റക്കാരനെന്നു സിബിഐ കോടതി കണ്ടെത്തി. ചണ്ഡീഗഢില്‍ നിന്നും പന്ത്രണ്ട് കിലോമീറ്റര്‍ അകലെ പഞ്ച്കുളയിലെ  സിബിഐ കോടതിയുടേതാണ്  നിരീക്ഷണം. ഈ പ്രദേശമാക്കെ ഇപ്പോള്‍ ഗുര്‍മീത് റാമിന്റെ അനുയായികളാല്‍ നിറഞ്ഞിരിക്കുകയാണ്. ഏതാണ്ട് ഒന്നരലക്ഷത്തിലേറെ ഗുര്‍മീത് റാം അനുയായികള്‍ ഇതിനോടകം ചണ്ഡീഗഢിലെത്തിയെന്നാണ്  രഹസ്യാന്വേഷണ ഏജന്‍സികളുടെ കണക്ക്.

സിബിഐ കോടതി വിധിയുടെ പശ്ചാത്തല ത്തിൽ ഗുര്‍മീതിന്റെ അനുയായികളെ നിയന്ത്രിക്കുക ശ്രമകരമാവും. പോലീസുകാർക്കൊപ്പം  കേന്ദ്രം 15,000 അര്‍ധസൈനികരെയും കരസേനയെയും രംഗത്തിറക്കിയിരിക്കുകയാണ്  .
തെറ്റായ വാർത്തകൾ പ്രചരിക്കാതിരിക്കാൻ രാജസ്ഥാനിലെ ഇന്റര്‍നെറ്റ് സേവനം പോലും 72 മണിക്കൂര്‍ നേരത്തേക്ക് റദ്ദാക്കി. വിധി പ്രസ്താവിക്കുന്ന പഞ്ച്കുള കോടതി സുരക്ഷാസേന വളഞ്ഞു. പ്രവേശന കവാടത്തില്‍ ജലപീരങ്കികള്‍ വിന്യസിച്ചു.കണ്ണീര്‍ വാതകവും ജലപീരങ്കിയുമായി അര്‍ധസൈനികര്‍ എന്തിനും തയ്യാറായി നില്ക്കുന്നു. മുളവടിയടക്കമുള്ള ആയുധങ്ങളുമായി ഗുര്‍മീത് അനുയായികളായ സ്ത്രീകളും പുരുഷന്മാരും റോഡില്‍ നിലയുറപ്പിച്ചത് സംഘർഷം വർദ്ധിപ്പിച്ചു.
തീവണ്ടി സര്‍വ്വീസുകളെ സംഘര്‍ഷം ബാധിക്കുമെന്ന് റെയില്‍വെ വൃത്തങ്ങള്‍  211 ട്രെയിനുകള്‍ ഇതിനോടകം റദ്ദാക്കിയിട്ടുണ്ട്.

വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുകയുംചെയ്തു. ആസ്പത്രികള്‍ക്കും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. 15,000 അര്‍ധസൈനികര്‍, മുതിര്‍ന്ന 10 ഐ.പി.എസ്. ഉദ്യോഗസ്ഥര്‍, രണ്ട് ഡി.ജി.പി.തല ഉദ്യോഗസ്ഥര്‍, 100 മജിസ്ട്രേറ്റുമാര്‍ എന്നിവരാണ് സുരക്ഷയുടെ ഭാഗമായി ഇവിടെയുള്ളത്. സിര്‍സയിലും പഞ്ച്കുളയിലും അര്‍ധസൈനികര്‍ രണ്ട് തവണ മാര്‍ച്ച് നടത്തി കഴിഞ്ഞു

റോക്ക് സ്റ്റാർ സിങ്ങിന്റെ പേരിലുള്ള 15 വര്‍ഷം പഴക്കമുള്ള ബലാത്സംഗക്കേസിന്റെ വിധിയാണ്സിബിഐ കോടതി പ്രഖ്യാപിച്ചത്

2002-ല്‍ സിര്‍സയിലെ ദേരാ ആശ്രമത്തില്‍വെച്ച് 14- വയസ് കാരി വനിതാ അനുയായിയെ ഒന്നിലേറെത്തവണ ഗുര്‍മീത് ബലാത്സംഗം ചെയ്തെന്നാണ് കേസ്.  മറ്റൊരു ബലാൽസംഗവും ഒരു പത്രപ്രവർത്തകന്റെ കൊലയും ഇദ്ദേഹത്തിന്റെ പേരിലുണ്ട്. 2007 മുതല്‍ ഗുര്‍മീതിനെതിരായ കോടതിനടപടികള്‍ തുടരുകയാണ  . ഗുർമീതിന്റെ ദേരാ സച്ചാ സൗദയ്ക്ക് ഏഴ് കോടി അനുയായികള്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത്.

കപട സന്യാസികൾ വളരുന്നത് നാടിന്  ആപത്ത് എന്നതാണ് റോക്ക് ബാബ  സംഭവം വെളിപ്പെടുത്തുന്നത്. പണവും ആൾബലവും കൊണ്ട് രാജ്യത്തെ ശക്തമായ  നിയമവാഴ്ചയുടെ മുന്നിൽ ഒരു ആസാമിക്കും പിടിച്ചു നിൽക്കാൻ ആവില്ല എന്നും പഞ്ച് കുള സംഭവം കാണിച്ചുതരുന്നു. സ്വാധീനമുള്ള വ്യക്തികൾ ഉൾപ്പെട്ട കേസുകളുടെ  വിധി പ്രസ്താവത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്ന ചില ജഡ്ജിമാരുടെ ഭീരുത്വവും പഞ്ച് ഗുള സിബിഐ കോടതി തുറന്നു കാട്ടുന്നു.

സ്വാമിക്കു നൾകിയ ശിക്ഷയെക്കാപ്പം അനുയായികളെ നിയന്ത്രിക്കുന്നതിന് പോലിസിനെയും പട്ടാളത്തെയും നിയോഗിക്കുക വഴി രാജ്യത്തിനുണ്ടായ നഷ്ടവും സ്വാമിയുടെ സ്വത്തിൽ നിന്ന്   കണ്ടു കെട്ടേണ്ടതാണ്
- കെ എ സോളമൻ

Wednesday 23 August 2017

പോൺ ഫോർ യു !

- കെ എ സോളമൻ

2011 ഡിസംബറിലാണ് ആ മഹാസംഭവം. പ്രത്യേകിച്ച് ഒരു പണിയില്ലാത്തവർ കൊച്ചിയിൽ തടിച്ചു കൂടിയത് അന്നാണ്. ഇമ്മാനുവേൽ സിൽക്ക് എന്ന തുണിക്കടയുടെ ഉദ്ഘാടന മാമാങ്കം . ഉദ്ഘാടനം ചെയ്യാൻ എത്തിയത് പ്രമുഖ ബോളിവുഡ് സിനിമാ നടൻ ഷാരൂഖ് ഖാൻ. ജോലിയില്ലാപ്പട തടിച്ചുകൂടാൻ എല്ലാ പത്രങ്ങളിലും ചാനലുകളിലും പരസ്യമുണ്ടായിരുന്നു. "നിങ്ങളും ഉണ്ടാകണം എന്റെ കൂടെ " എന്നായിരുന്നു പരസ്യവാചകം. കാസർകോട്ടു നിന്നുവരെ ഷാരൂഖ്‌ഖാനെ കാണാൻ ജനം എത്തി. അന്നേ ദിനം കൊച്ചിയിലും പരിസരത്തുമുണ്ടായിരുന്ന ബിവറേജ് ഷാപ്പുകളിൽ ജനകീയ ബ്രാൻറുകൾ പൂർണ്ണമായും വിറ്റൊഴിഞ്ഞു.

ഷാരൂഖ് ഖാൻ ബോഡി ബിൽഡ് ചെയ്ത്   നടക്കുന്ന കാലമായിരുന്നു അത്. ഇമ്മാനുവലിന്  ബോഡി ബിൽഡ്ചെയ്ത നടന്മാരെ ആയിരുന്നു ഉദ്ഘാടനത്തിന് വേണ്ടിയിരുന്നത്. മമ്മൂട്ടി,  മോഹൻലാൽ, ദിലിപ് തുടങ്ങിയ തദ്ദേശീയ  നടന്മാരെ ക്ഷണിക്കാതിരിക്കാൻ  വേറെ കാരണം ഒന്നും ഉണ്ടായിരുന്നില്ല.

വൈകാതെ ഇമ്മാനുവേൽ സിൽക്ക് പൂട്ടി.

ചരിത്രം ആവർത്തിക്കുന്നത്  ആദ്യം ട്രാജഡി ആയും പിന്നീട് കോമഡിയായും . കേരളം മുഴുവൻ മൊത്തക്കച്ചവടത്തിനായി നടക്കുന്ന യൂസഫലി മുതലാളിയുടെ ലുലു മാളിലേക്ക് ഇമ്മാനുവേലിന്റെ തൊഴിലാളികളെ ഇരട്ടി ശമ്പളത്തിൻ വിലയ്ക്കെടുത്തതാണ് ഇമ്മാനുവേൽ ട്രാജഡിക്കു കാരണം. തൊഴിലാളികൾ ഇല്ലാതെ എങ്ങനെ തുണിക്കച്ചവടം നടത്തും?

2011ലെ ആവർത്തനമാണ് 2017  ഓഗസ്റ്റിൽ കൊച്ചിയിൽ കണ്ടത്. ഷാരൂഖ് ഖാനും പകരം ഫോൺ ഫോർ ഷോറൂമിന്റെ ഉദ്ഘാടനത്തിനെത്തിയത് ഹോളിവുഡ് - ബോളിവുഡ് സിനിമാതാരം സണ്ണി ലിയോണാണ്. ഷാരൂഖ് ഖാൻ സമാഹരിച്ചതിന്റെ പതിന്മടങ്ങ് ആളുകളെയാണ് സണ്ണിലിയോൺ ആകർഷിച്ചത്. സാധാരണ സിനിമകളേക്കാൾ മലയാളി മൂപ്പിൽസിനെ  കൂടുതൽ ആകർഷിക്കുന്നത് അഡൽറ്റ് മൂവിസാണെന്നു സണ്ണി ലിയോണിനെ അവതരിപ്പിച്ച ഫോൺ ഫോർ മുതലാളിക്കറിയാം. സണ്ണിയാകട്ടെ അഡൾട്ട് മൂവിസിന്റെ താരറാണിയും.

സണ്ണി ലിയോണിനെ കുറിച്ച് അറിയാത്തവർ സംസ്ഥാനത്തു വളരെ കുറവ്.  പോർണോഗ്രാഫിയിലൂടെ കോടികൾ സമ്പാദിച്ച ഈ ഇൻഡോ- അമേരിക്കൻ നടിയുടെ ശരീരത്തിൽ എവിടെയെല്ലാം മറുകുണ്ട് എന്ന് ആരാധകർക്കു അറിയാം. പോർണോഗ്രാഫി എന്ന ബില്യൺ ഡോളർ ബിസിനസ്സിൽ സണ്ണി ലിയോണിന്റെ സംഭാവന  ചെറുതല്ല. സിനിമയിലും അല്ലാതെയും  കണ്ടു മനസ്സിലാക്കിയ നടിയുടെ ശരീരഭാഗങ്ങൾ ഒത്തു നോക്കാൻ കൂടിയാണ് ജനം വേലയും കൂലിയും ഉപേക്ഷിച്ച് ഫോൺ ഫോറിൽ തടിച്ചുകൂടിയത്.  സിനിമാ സീരിയല് ഇംഗ്ലീഷ് - മംഗ്ളീഷ് നടി രഞ്ജിനി ഹരിദാസ് ഒപ്പമുണ്ടായിരുന്നെങ്കിലും  ജനത്തിന്റെ പൂരപ്പാട്ട് ആസ്വദിക്കാനായിരുന്നുഅവർക്ക് വിധി.

രസകരമായി ട്ടുള്ളത് ഇതുസംബന്ധിച്ചുള്ള ചാനൻചർച്ചയാണ്. പോൺ സുന്ദരിയെ കാണാൻ തടിച്ചു കൂടിയതിൽതെറ്റില്ലെന്ന് ചുംബനപ്രേമിയും തെറ്റായിപ്പോയെന്നു ചുംബന വിരുദ്ധനും.  "എനിക്ക് ഇഷ്ടം എങ്കിൽ തനിക്കെന്താ കുഴപ്പം ?"എന്ന് ഒരു വിദ്വാൻ. ഇഷ്ടമാണെന്നു കരുതി വസ്ത്രമുപേക്ഷിച്ചു നടക്കാമോയെന്നു മറു കക്ഷി

ഫോൺ ഫോർ എപ്പോൾ പൂട്ടി -യെന്നറിഞ്ഞാൽ മതി.
                                - - - - -

Saturday 19 August 2017

ജനസേവനത്തിന്റെ പുതുമുറകൾ

ജനസേവനത്തിന്റെ പുതുമുറകൾ !

ഭരണം ഏതായാലും മന്ത്രിസഭയിൽ ഒരു ചാണ്ടി വേണമെന്നത് മസ്റ്റാ. യുഡിഎഫ് ഭരിക്കുമ്പോൾ ഉമ്മൻ ചാണ്ടി, എൽഡിഎഫ് എങ്കിൽ തോമസ് ചാണ്ടി.

കേരളത്തിൽ എൻ സി പി എന്നൊരു പാർട്ടി നിലനിൽക്കുന്നതുതന്നെ തോമസ് ചാണ്ടി മുതലാളി ഉള്ളത് കൊണ്ടാണ്.ഗൾഫിൽ പോയി പണംവാരിയെടുത്തതും മെഡിക്കൽ റി ഇംപേഴ്സ് ഇനത്തിൽ കോടികൾ കിട്ടിയതുമാണ് അദ്ദേഹത്തിന്റെ സമ്പാദ്യം . ഇത് പലകോടികൾ കവിയും.  ഇതിൽ നിന്ന് അൽപമെടുത്ത് ലോക്കൽ നേതാക്കൾക്ക് കൊടുക്കും. അവരാകട്ടെ "പവാർ സിന്ദാബാദ്, ചാണ്ടി സിന്ദാബാദ്, എൻസിപി ജയിക്കട്ടെ " എന്നൊക്കെ പാടിനടക്കും. എൻ സി പി പാർട്ടി നിലവിലുള്ള കാര്യം അങ്ങനെ  ജനം മനസ്സിലാക്കും. അതിന്റെ കൂടെ, തോമസ് ചാണ്ടി സ്വന്തം നിലയിൽ തന്റെ റിസോർട്ടിൽസമീപം താമസിക്കുന്ന  ഗർഭിണികകളെ സ്പീഡ് ബോട്ടിൽ കയറ്റി സുഖപ്രസവം നടത്തിക്കൊടുക്കുകയെന്ന സാമൂഹ്യ പ്രവർത്തനവും നടത്തും

കുട്ടനാട്ടിലെ ഭൂരിപക്ഷ ജനത്തിന്റെ മുഖ്യ വരുമാന മാർഗ്ഗം നെൽകൃഷിയാണ്. താറാവ് കൃഷി, മത്സ്യം വളർത്തൽ, കക്കാ സംഭരണം എന്നിവ ഉപതൊഴിൽമേഖലയിൽ ഉണ്ടെങ്കിലും ആ വകയിൽ  വരുമാനം തൂലോം തുച്ഛം. തന്മൂലം പുരക്കരം പോലും കൃത്യസമയത്ത്  കുട്ടനാട്ടുകാർക്ക് അടക്കുവാൻ കഴിഞ്ഞിരുന്നില്ല. ഇതിനൊരു മാറ്റം സംഭവിച്ചത് കുട്ടനാട് നിയോജക മണ്ഡലത്തിൽ തോമസ് ചാണ്ടി നിയമസഭാ സ്ഥാനാർത്ഥിയായി മത്സരിക്കുവാൻ തുടങ്ങിയതോടെയാണ്.

നിരോധിക്കപ്പെട്ട അഞ്ഞൂറിന്റെ നോട്ട് കുട്ടനാട്ടുകാർ ആദ്യമായി കാണുന്നത് 2006ലാണ്. അന്നാണ് തോമസ് ചാണ്ടി ആദ്യമായി കുട്ടനാട്ടിൽ നിന്ന് നിയമസഭയിലേക്ക് മത്സരിക്കുന്നത്. "ഒരു നെല്ലും ഒരു മീനും" പദ്ധതിക്ക് മുമ്പേ കുട്ടനാട്ടിൽ നിലവിലുണ്ടായിരുന്ന പദ്ധതിയാണ് "ഒരു നോട്ടും ഒരു വോട്ടും". അഞ്ഞൂറിന്റെ നോട്ടൊന്നു തന്നാൽ വോട്ടൊന്നു പകരം, ഇതായിരുന്നു വ്യവസ്ഥ.
കുട്ടനാട്ടുകാർ സത്യസന്ധരായിരുന്നതു കൊണ്ട് തോമസ് ചാണ്ടി ജയിച്ചു  തിരഞ്ഞെടുപ്പ് ദിവസം ചാണ്ടി  ബൂത്തിൽ നിന്ന് ബൂത്തിലേക്ക് സഞ്ചരിച്ചപ്പോൾ   ചാക്ക് കെട്ടഴിഞ്ഞ് അഞ്ഞൂറിന്റെ നോട്ടുകൾ വഴിയിൽ തൂവി. അവ സ്വന്തമാക്കാതെ പെറുക്കിയെടുത്ത് ചാണ്ടിയെ ഏല്പിച്ച വോട്ടർമാരും കുട്ട നാട്ടിലുണ്ട്

ചാണ്ടി ഒരു നല്ല വ്യവസായിആണെന്നതും ടൂറിസം പ്രോത്സാഹിപ്പിക്കുവാൻ അദ്ദേഹത്തിന് അതിയായ താല്പര്യം ഉണ്ടെന്നതും ഏവർക്കും അറിവുള്ളതാണ്. ഏതോ കൊതി കെറുവിന്റെ പേരിൽ ഏഷ്യാനെറ്റ് ചാനൽകാരൻ  ചാണ്ടിക്കെതിരെ ഇപ്പോൾ തിരിഞ്ഞിരിക്കുന്നു. നടി പീഡനവും നടന്റെ ജയിൽവാസവും പല ആഴ്ചകൾ ധാരകോരിയതിനുശേഷം ചാണ്ടിയെ പിടിക്രടിയിരിക്കുകയാണ് ചാനൽ പരിഷകൾ. ചിത്രം വിചിത്രം എന്ന ഭൂലോക തരികിടയിലൂടെ  ആരെയും  അപഹസിക്കാമെന്ന അഹങ്കാരത്തിലാണ് വിചിത്രചിത്രത്തിലെ പുളിന്താനും കൂട്ടുകക്ഷിയും. ഏതാനും ലക്ഷങ്ങളിൽ ഒതുക്കാവുന്നതാണ് ആലോചനയില്ലാതെ തോമസ് ചാണ്ടി നീട്ടിക്കൊണ്ടുപോകുന്നത്

പാവങ്ങൾ തിരഞ്ഞെടുത്ത്, പാവങ്ങൾക്ക് വേണ്ടി,പാവങ്ങൾ ഭരിക്കുന്ന  സർക്കാരാണ് നിലവിലെ കേരള സർക്കാർ. അങ്ങനെയുള്ള സർക്കാരിൽ ഒന്നുരണ്ടു കോടീശ്വരൻമാർ മന്ത്രിമാരായി വന്നതിൽ എന്താണ് കുഴപ്പം?  ഇപ്പോൾ നടക്കുന്ന  ബഹളം മന്ത്രിയും ചാനൽ മുതലാളിയും കൂടി തയ്യാറാക്കിയ ഒത്തു കളിയാണോ യെന്ന സംശയിക്കണം. ജനശ്രദ്ധ തിരിച്ചുവിടാൻ ഇതൊക്കെയല്ലേ നല്ല  മാർഗ്ഗങ്ങൾ?

അമേരിക്കയിൽ പോയി ഏഴ് കോടി ചെലവാക്കി ചികിത്സിച്ചു തിരികെ കിട്ടിയ ശരീരമാണ് തോമസ് ചാണ്ടിക്ക് ഇപ്പോഴുള്ളത്. കഴിഞ്ഞ ദിവസത്തെ നിയമസഭാ പ്രകടനം കണ്ടാൽ മറ്റൊരു ഏഴു കോടി കൂടി ഉടൻ മുടക്കേണ്ടിവരുമോ എന്നു സംശയം തോന്നിപ്പോകും. അതെന്തായാലും ചാണ്ടിയുടെ ആതിഥ്യം സ്വീകരിച്ച് ലേക്കു റിസർട്ടിൽ നിന്നും കരിമീൻ പൊള്ളിച്ചതിന്റെയും കള്ളിന്റെയും ടേസ്റ്റ് അറിഞ്ഞ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഒരു നേതാവും ചാണ്ടിക്കെതിരെ ഒരക്ഷരം മിണ്ടില്ല. ഏഷ്യാനെറ്റുകാരന് ചാനലിൽ കിടന്നു തുള്ളാമെന്നു മാത്രം, വാർത്തയാക്കാൻഅടുത്ത ഇക്കിളിക്കേസ് തടയുന്നതു വരെ.

കെ എ സോളമൻ