Wednesday 30 September 2015

പരിശോധനയ്ക്കെത്തുമ്പോള്‍ ആളില്ലെങ്കില്‍ പിഴ: തീരുമാനം പുന:പരിശോധിക്കും















തിരുവനന്തപുരം: വൈദ്യുതി മീറ്റര്‍ പൂട്ടിയിടുകയോ മീറ്റര്‍ പരിശോധന നടത്താന്‍ കഴിയാത്ത വിധം വീടോ ഗേറ്റോ പൂട്ടിപ്പോവുകയോ ചെയ്‌താല്‍ 250 രൂപ പിഴയടക്കേണ്ടിവരുമെന്ന തീരുമാനം പുന:പരിശോധിക്കുമെന്ന് വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ വ്യക്തമാക്കി. ഒക്ടോബര്‍ ഒന്‍പത് വരെ ഈ തീരുമാനം നടപ്പിലാക്കില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പ്രതിഷേധം വ്യാപകമായതോടെയാണ്‌ തീരുമാനം അധികൃതര്‍ പുന:പരിശോധിക്കുന്നത്.

മീറ്ററില്‍ പരിശോധന നടത്താന്‍ ഉദ്യോഗസ്ഥന് കഴിഞ്ഞില്ലെങ്കില്‍ സിംഗിള്‍ ഫേസ് ലൈനിന് 250 രൂപയും ത്രീഫേസ് ലൈനിന് 500 രൂപയും പിഴയടക്കണമെന്നാണ് കമ്മീഷന്‍ ഉത്തരവിട്ടത്. രണ്ടു തവണ ആവര്‍ത്തിച്ചാല്‍ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കാനും കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇത് നടപ്പാക്കിയില്ലെങ്കില്‍ കെ.എസ്.ഇ.ബി. ജീവനക്കാരില്‍ നിന്നും പിഴ ഈടാക്കും. രണ്ടു മാസം മുന്‍പേ കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നെങ്കിലും വൈദ്യുതി ബോര്‍ഡ് രണ്ട് മാസം കൂടി സമയം കൂട്ടി ചോദിച്ചതിനാലാണ് ഇതുവരെ നടപ്പാക്കാതിരുന്നത്.

കമന്‍റ്:  പിഴ തീരുമാനവും പുനപ്പരിശോധനയുമൊക്കെ നടത്തുന്നവരുടെ തലപരിശോധിക്കുന്നത്  നന്നായിരിരിക്കും. പിഴയിട്ടിട്ടുപോകുന്ന മീറ്റര്‍ റീഡറുടെ കാല് ആരെങ്കിലും തല്ലിയൊടിച്ചാല്‍ അധികപ്പിഴ  എത്രയെന്നുകൂടി പറയണേ !
-കെ എ സോളമന്‍ 

Sunday 20 September 2015

പിന്നണി ഗായിക രാധികാ തിലക്ക് അന്തരിച്ചു

radhika-thilak

കൊച്ചി: പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക രാധികാ തിലക്ക് (45) അന്തരിച്ചു. അര്‍ബുദ ബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എഴുപതിലേറെ ചലച്ചിത്രഗാനങ്ങളും ഇരുന്നൂറിലേറെ ലളിതഗാനങ്ങളും പാടിയിട്ടുണ്ട്. ശ്രദ്ധേയമായ നിരവധി ഗാനങ്ങളിലൂടെ മലയാളി മനസ്സുകളില്‍ ഇടം നേടിയ രാധിക പച്ചിലത്തോണി എന്ന ചിത്രത്തിലെ ‘പച്ചിലത്തോണി തുഴഞ്ഞു’ എന്ന ഗാനത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. ഒറ്റയാള്‍ പട്ടാളത്തില്‍ ബന്ധു കൂടിയായ ജി.വേണുഗോപാലിനൊപ്പം പാടിയ ‘മായാമഞ്ചലില്‍’ ആയിരുന്നു ആദ്യത്തെ ശ്രദ്ധേയമായ ഗാനം. പിന്നീട് ഗുരുവില്‍ ഇളയരാജയുടെ സംഗീതത്തില്‍ യേശുദാസിനൊപ്പം ‘ദേവസംഗീതം നീയല്ലെ’ എന്ന ഗാനം ആലപിച്ചു. ദീപസ്തംഭം മഹാശ്ചര്യത്തിലെ ‘നിന്റെ കണ്ണില്‍ വിരുന്നുവന്നു’, ‘എന്റെ ഉള്ളുടുക്കം കൊട്ടി’, രാവണപ്രഭുവിലെ ‘തകില് പുകില്’, നന്ദനത്തിലെ ‘മനസ്സില്‍ മിഥുന മഴ’, കന്മദത്തിലെ ‘മഞ്ഞക്കിളിയുടെ മൂളിപ്പാട്ട്’ എന്നിവയാണ് ശ്രദ്ധേയങ്ങളായ മറ്റ് ഗാനങ്ങള്‍. എറണാകുളം ചിന്മയ വിദ്യാലയം, സെന്റ് തെരേസാസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കേരള സര്‍വകലാശാല യുവജനോത്സവത്തില്‍ ലളിതഗാനത്തിന് ഒന്നാം സമ്മാനം ലഭിച്ചിട്ടുണ്ട്. ടി.എസ്. രാധാകൃഷ്ണന്റെ ഭജനകളിലൂടെയും ആകാശവാണിയുടെ ലളിതഗാനങ്ങളിലൂടെയുമാണ് പ്രശസ്തിയിലേയ്ക്ക് ഉയര്‍ന്ന രാധിക സ്‌റ്റേജ് ഷോകളിലെ സജീവമായ സാന്നിധ്യമായിരുന്നു. പറവൂര്‍ സഹോദരിമാര്‍, പ്രശസ്ത പിന്നണി ഗായകരായ സുജാത, വേണുഗോപാല്‍ എന്നിവര്‍ ബന്ധുക്കളാണ്. സുരേഷാണ് ഭര്‍ത്താവ്.

രാധികാ തിലക് പാടിയ പ്രധാന പാട്ടുകള്‍ 1. മായാമഞ്ചലില്‍… (ഒറ്റയാള്‍ പട്ടാളം, സംഗീതസംവിധാനം ശരത്) 2. മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ… (കന്മദം, സംഗീതം രവീന്ദ്രന്‍്) 3. കൈതപ്പൂമണമെന്തേ ചഞ്ചലാക്ഷീ.. (സ്‌നേഹം, സംഗീതം പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്) 4. ദേവസംഗീതം നീയല്ലേ… (ഗുരു, സംഗീതം ഇളയരാജ) 5. എന്റെയുള്ളുടുക്കും കൊട്ടി (ദീപസ്തംഭം മഹാശ്ചര്യം, മോഹന്‍സിതാര) 6. കാനനക്കുയിലേ.. (മിസ്റ്റര്‍ ബ്രഹ്മചാരി, മോഹന്‍സിതാര) 7. മനസില്‍ മിഥുനമഴ.. (നന്ദനം, രവീന്ദ്രന്‍്) 8. വെണ്ണക്കല്ലില്‍ നിന്നെക്കൊത്തി.. (പട്ടാളം, സംഗീതം വിദ്യാസാഗര്‍) 9. ഓമനമലരേ.. (കുഞ്ഞിക്കൂനന്‍, ടൈറ്റില്‍ സോംഗ്) 10. തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍ (ക്രിസ്തീയ ഭക്തിഗാനം)

ആദരാഞ്ജലികള്‍ !



Monday 7 September 2015

മഞ്ജുവാര്യര്‍ നൈപുണ്യ വികസനത്തിന്റെ അംബാസഡര്‍




























തിരുവനന്തപുരം: ചലച്ചിത്ര താരം മഞ്ജുവാര്യര്‍ സംസ്ഥാന സര്‍ക്കാരിന്റെ തൊഴില്‍ നൈപുണ്യവികസന പദ്ധതികളുടെ ഗുഡ്വില്‍ അംബാസഡര്‍. യുവാക്കള്‍ക്കായുള്ള ഈ പദ്ധതിയുടെ ബോധവത്കരണത്തിനായി പ്രവര്‍ത്തിക്കാന്‍മഞ്ജുവാര്യര്‍ തന്നെ സന്നദ്ധത അറിയിച്ചതിനെ തുടര്‍ന്നാണ് തൊഴില്‍വകുപ്പ് ഈ തീരുമാനമെടുത്തത്. പ്രതിഫലമില്ലാതെയാണ് മഞ്ജു ഈ ദൗത്യം ഏറ്റെടുക്കുന്നത്.
തൊഴില്‍ വകുപ്പ് രൂപവത്കരിച്ച കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സാണ് നൈപുണ്യവികസന പദ്ധതികള്‍ ഏകോപിപ്പിക്കുന്നത്. തൊഴില്‍ പഠിക്കാന്‍ കേരള സമൂഹം കാട്ടുന്ന വിമുഖതയ്‌ക്കെതിരെയുള്ള അക്കാദമിയുടെ
ബോധവത്കരണ പ്രവര്‍ത്തനങ്ങളില്‍ ഇനി മഞ്ജുവാര്യരുടെ സജീവ സാന്നിദ്ധ്യം ഉണ്ടാവും. കുടുംബശ്രീയുടെ കാര്‍ഷിക പ്രവര്‍ത്തനങ്ങളുടെയും ഗുഡ്വില്‍ അംബാസഡറായി മഞ്ജു പ്രവര്‍ത്തിച്ചിട്ടുണ്ട്.
നഴ്‌സിങ് അക്കാദമി, സെക്യൂരിറ്റി സ്‌കില്‍ അക്കാദമി, കണ്‍സ്ട്രക്ഷന്‍ അക്കാദമി, എംപ്ലോയബിലിറ്റി സെന്ററുകള്‍ എന്നിവയാണ് അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സിന്റെ കീഴിലുള്ളത്. ദേശീയ നൈപുണ്യവികസന നയത്തിന്റെ ഭാഗമായാണ് കേരള സര്‍ക്കാരും നൈപുണ്യവികസന പദ്ധതിക്ക് രൂപം നല്‍കിയത്.
കമന്‍റ് : ഇപ്പോ തന്നെ ജൈവകൃഷിയുടെ അംബാസഡര്‍ ആണ്.  ഭര്‍ത്താവ്, കൊച്ച്, അമ്മായിയമ്മ തുടങ്ങിയ ഗുലുമാലുകള്‍ ഇല്ലാത്തത് കൊണ്ട് വാര്യര്‍ക്ക് ഇതിനെല്ലാറ്റിനും നേരമുണ്ട്. ഉറുപ്പിക ജെര്‍മന്‍ മാര്‍ക്കിലോട്ട് കണ്‍വേര്‍ട്  ചെയ്തു സ്റ്റെഫി മദാമ്മയെ ടൂറിസംഅംബാസഡര്‍ ആക്കിയിട്ടു എന്തായി? നികുതിപ്പണം അടിച്ചുമാറ്റാന്‍ ഏതെല്ലാമാണ് വഴികള്‍!

കെ എ സോളമന്‍ 

Friday 4 September 2015

'അച്ചടക്കം പഠിപ്പിക്കാന്‍' അധ്യാപകര്‍ 50 വിദ്യാര്‍ഥികളുടെ മുടിവെട്ടി


ബെംഗളൂരു: അച്ചടക്കം പഠിപ്പിക്കാനായി അധ്യാപകര്‍ 50 ആണ്‍കുട്ടികളുടെ മുടിവെട്ടി പൊതിയിലാക്കി മാതാപിതാക്കള്‍ക്കയച്ചുകൊടുത്തത് വിവാദമാകുന്നു. കര്‍ണാടകത്തില്‍ കുടക് ജില്ലയിലുള്ള വിരാജ്‌പേട്ടില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് സംഭവം. കുട്ടികളുടെ മുടി മുറിക്കുന്ന വീഡിയോ അധ്യാപകരിലൊരാള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തിട്ടുണ്ട്. മാതാപിതാക്കള്‍ വിദ്യാഭ്യാസവകുപ്പ് അധികൃതരോട് പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വിദ്യാഭ്യാസവകുപ്പ് സ്‌കൂള്‍ അധികൃതരോട് വിശദീകരണം തേടിയിട്ടുണ്ട്.
രണ്ടുദിവസം മുന്‍പാണ് സംഭവം. സ്‌കൂളിലെ മൂന്ന് അധ്യാപകരാണ് മുടിവെട്ടാന്‍ നേതൃത്വം കൊടുത്തത്. ആണ്‍കുട്ടികള്‍ക്ക് അച്ചടക്കമില്ലാത്തതിനാലാണ് നടപടി നേരിടേണ്ടിവന്നതെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം. അമ്പത് ആണ്‍കുട്ടികളെയും നിരത്തി നിര്‍ത്തിയാണ് മുടിവെട്ടിയത്. പൊതി കുട്ടികളുടെ കൈവശംതന്നെ വീട്ടിലേക്ക് കൊടുത്തുവിട്ടു.

മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വിരാജ്‌പേട്ട് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസറാണ് സ്‌കൂള്‍ അധികൃതരോട് വിശദീകരണം തേടിയിരിക്കുന്നത്. ആരോപണവിധേയരായ അധ്യാപകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും അയയ്ക്കുമെന്ന് വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. ഉചിതമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ അധ്യാപകര്‍ക്കെതിരെ പോലീസില്‍ പരാതിനല്‍കുമെന്ന് രക്ഷിതാക്കള്‍ പറഞ്ഞു

കമന്‍റ് :പരാതിയുമായി നടക്കാതെ രക്ഷിതാക്കള്‍ മുടിവെട്ടിയതിന്റെ കൂലി അദ്ധ്യാപകര്‍ക്ക് നല്കണം..വീട്ടില്‍ ഇല്ലാത്ത അനുസരണ സ്കൂളിലും വേണ്ടെന്നാണോ?

-കെ എ സോളമന്‍