Monday, 5 January 2026

വെനിസ്വേലാ സമരാഭ്യാസങ്ങൾ


വെനിസ്വേലാ സമരാഭ്യാസങ്ങൾ
കേരളത്തിൽ  കാണുന്ന വെനിസ്വേലാ അനുകൂല സമരങ്ങൾ രാഷ്ട്രീയ നാടകത്തിന്റെ അതിരുകൾ പോലും ലംഘിക്കുന്ന കാഴ്ചകളാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലും നിക്കോളാസ് മദുറോയുടെ ഏകാധിപത്യ ഭരണത്തിനെതിരെ വെനിസ്വേലൻ ജനത തന്നെ തെരുവിലിറങ്ങുമ്പോൾ, ഇവിടെ ചിലർ “അമേരിക്കൻ അധിനിവേശം” എന്ന പഴകിപ്പോയ മുദ്രാവാക്യം ഉയർത്തി കമ്മ്യൂണിസ്റ്റ് ഭരണത്തെ വെള്ളപൂശാൻ ശ്രമിക്കുന്നു. 

എണ്ണസമ്പത്ത് കവിഞ്ഞൊഴുകിയിരുന്ന ഒരു രാജ്യത്തെ പട്ടിണിയിലേക്കും നാണയ മൂല്യനാശത്തിലേക്കും തള്ളിവിട്ടത് അമേരിക്കയല്ല, മദുറോയുടെ കമ്മ്യൂണിസ്റ്റ് ഭരണപരാജയമാണ്. ഒരു കോഴിമുട്ട വാങ്ങാൻ പെട്ടി നിറയെ കറൻസി വേണമെന്ന സത്യം പോലും അംഗീകരിക്കാൻ തയ്യാറാകാത്ത ഈ സഖാക്കൾ, യാഥാർഥ്യത്തെക്കാൾ ആശയവാദത്തോടുള്ള അടിമത്തമാണ് പ്രകടിപ്പിക്കുന്നത്. ബംഗളൂരുവിൽ സിപിഐഎമ്മിന്റെ പ്രതിഷേധം പൊലീസ് തടഞ്ഞപ്പോൾ “ജനാധിപത്യം അപകടത്തിൽ” എന്ന നിലവിളി, കേരളത്തിൽ എന്ത് വേണമെങ്കിലും നടത്താൻ അനുമതി കിട്ടുമ്പോൾ മൗനമാകുന്നത് ഇരട്ടത്താപ്പിന്റെ തെളിവാണ്.

വാസ്തവത്തിൽ, കേരളത്തിൽ ഇപ്പോൾ ചർച്ചയാകുന്ന അഴിമതികളും ഭരണപരാജയങ്ങളും മറയ്ക്കാനുള്ള പുകമറയാണീ വെനിസ്വേലാ സമരാഭ്യാസങ്ങൾ. കൊളംബിയ, മെക്സിക്കോ പോലുള്ള രാജ്യങ്ങളെ വെല്ലുന്ന മയക്കുമരുന്ന് വ്യാപാരവും ജനങ്ങളെ പട്ടിണിയിലാഴ്ത്തുന്ന ഭരണവും അവസാനിപ്പിക്കണമെന്നത് അമേരിക്കയുടെ മാത്രം ആവശ്യമല്ല; ലോകസമൂഹത്തിന്റെ ധാർമ്മിക ബാധ്യതയാണ്. അത്തരമൊരു നടപടിയെ കുറ്റപ്പെടുത്തുകയും, ഒരു പരാജിത കമ്മ്യൂണിസ്റ്റ് ഭരണത്തെ പിന്താങ്ങി ഇവിടെ തെരുവിലിറങ്ങുകയും ചെയ്യുന്നത് പൂർണ്ണമായും നിരുത്തരവാദപരമാണ്. 

സഖാക്കളുടെ കാരണഭൂതൻ ഇനി ചികിത്സയ്ക്ക് എവിടേക്ക് പോകും എന്ന ചോദ്യം പോലെ തന്നെ, ഈ സമരങ്ങൾക്ക് എന്ത് നൈതിക അടിത്തറയുണ്ട് എന്നതും ഉത്തരം കിട്ടാത്ത ചോദ്യമായിത്തന്നെ തുടരുന്നു. കേരളത്തിൽ യഥാർഥ പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാൻ നടത്തുന്ന ഇത്തരം അനാവശ്യ സമരങ്ങൾ കടുത്ത അപലപനമാണ് അർഹിക്കുന്നത്.

- കെ എ സോളമൻ

Saturday, 3 January 2026

തിരഞ്ഞെടുപ്പ് കാലത്തെ വികസന മാജിക്

#തിരഞ്ഞെടുപ്പ് #കാലത്തെ 
#വികസനമാജിക്
ഒൻപതുമാസത്തിനിടെ 22,469 സംരംഭങ്ങളും അരലക്ഷത്തോളം തൊഴിലവസരങ്ങളും സൃഷ്ടിച്ചുവെന്ന വാർത്ത കേൾക്കുമ്പോൾ, കേരളം പെട്ടെന്ന് ഒരു ചെറു സിലിക്കൺ വാലിയായി മാറിയെന്ന തോന്നലുണ്ടാകും. പക്ഷേ കണക്കിന്റെ ഉള്ളറകളിലേക്ക് ഒന്ന് എത്തിനോക്കിയാൽ, അവിടെ കാണുന്ന സ്റ്റാർട്ട്-അപ്പുകളിൽ കൂടുതലും തട്ടുകടകളും പപ്പട സ്റ്റാളുകളും, ദേശമാവുകടകളും, മീൻ തട്ടുകളും, പഞ്ചറൊട്ടിക്കൽ കേന്ദ്രങ്ങളുമാണെന്നു കാണാം. രാവിലെ തുറന്ന് വൈകുന്നേരം അടയുന്ന, വാടക കൂടിയാൽ നാളെ കാണാനിടയില്ലാത്ത എല്ലാ കടകളും “പുതിയ സംരംഭം” ആകുമ്പോൾ, തൊഴിലവസരങ്ങൾ എണ്ണുന്നത് എളുപ്പമാണ്. 

കട തുറന്ന ദിവസം രണ്ടുപേർകടയിൽ ഉണ്ടായാൽ രണ്ട് ജോലി; അടുതത ദിവസം കട അടഞ്ഞാൽ? അത് കണക്കിലെങ്ങും പ്രത്യക്ഷപ്പെടില്ല. ഇങ്ങനെയാണ് ചിലപ്പോൾ സംരംഭകത്വം കണക്കിൽ കുതിച്ചുയരുന്നതും യാഥാർത്ഥ്യത്തിൽ വഴിയരികിൽ ഒടുങ്ങുന്നതും.

ഇത്തരം വാർത്തകൾ തിരഞ്ഞെടുപ്പ് അടുത്തെത്തുമ്പോൾ കൂടുതൽ ആവർത്തിക്കുന്നത് യാദൃച്ഛികമായല്ല. വികസനത്തിന്റെ തിരക്കഥയിൽ ഇതാണ് പതിവ് അഭ്യാസം, സംരംഭ കണക്കുകൾ ഒരു വശത്ത്, ശമ്പള വർധന പ്രഖ്യാപനങ്ങൾ മറുവശത്ത്. പ്രഖ്യാപനം വമ്പൻ, പക്ഷേ പണം എവിടെ നിന്ന്, എങ്ങനെ നൽകും എന്ന ചോദ്യത്തിന്  മറുപടി ഉണ്ടാകില്ല. ചിലപ്പോൾ തോന്നും, അധികാരം കൈവിട്ടാൽ അടുത്ത സർക്കാർ ഈ പ്രഖ്യാപനങ്ങളുടെ ഭാരത്തിൽ തളരട്ടെ എന്നതാണോ ഉദ്ദേശ്യമെന്ന്. നടപ്പാക്കാൻ പണമില്ലാതെ വാഗ്ദാനങ്ങൾ കൈമാറി വച്ചിട്ട്, “നാം പ്രഖ്യാപിച്ചു, അവർ നടപ്പാക്കിയില്ല” എന്ന് പറയാൻ കഴിയുന്നത് ഒരുതരത്തിൽ രാഷ്ട്രീയ തന്ത്രമാണ്. 

അങ്ങനെ, കണക്കുകളും പ്രഖ്യാപനങ്ങളും ചേർത്ത് ഭരണപക്ഷം തെരഞ്ഞെടുപ്പ് കാലത്ത്
ഹാസ്യ നാടകം കളിക്കുമ്പോൾ
 പൊതുജനത്തിന് കൈയ്യടിക്കണോ, കരയണോ എന്ന ആശയക്കുഴപ്പമുണ്ടാകും
പക്ഷെ തിരശ്ശീലക്കു പിന്നിലെ തിരക്കഥയുടെ സാംഗത്യം   തിരഞ്ഞെടുപ്പിൽ  ജനം നേരിട്ടു ചോദിക്കാനാണ് കൂടുതൽ സാധ്യത.
-കെ എ സോളമൻ

Thursday, 1 January 2026

വൈകിപ്പോയ തിരിച്ചറിവ്

#വൈകിപ്പോയ #തിരിച്ചറിവ്
85,000 വൊളന്റിയർമാരെ വീടുവീടാന്തരം ഇറക്കി സർക്കാർ  നടത്തുന്ന ‘നവകേരള പഠന പരിപാടി’ ഭരണപരാജയം മറച്ചുവയ്ക്കാനുള്ള മറ്റൊരു രാഷ്ട്രീയ അഭ്യാസം മാത്രം.  ഒമ്പതര വർഷത്തെ ഭരണകാലത്ത് ‘നവകേരളം’ സൃഷ്ടിച്ചുവെന്ന് അവകാശപ്പെടുന്നവർ വീണ്ടും നവകേരളം സംബന്ധിച്ച് പഠിക്കാനിറങ്ങുന്നത് തന്നെ ആ അവകാശവാദത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുന്നു. 

തീറ്റയും കുടിയുമായി നവകേരള ബസിൽ യാത്ര ചെയ്ത്, സ്കൂൾ മതിലുകൾ പൊളിച്ച് യോഗം ചേർന്ന്, സാധാരണക്കാരെ അവഗണിച്ച് പൗരമുഖ്യന്മാരുമായി മാത്രം ചർച്ച നടത്തിയപ്പോൾ ഒരു തീരുമാനത്തിലും എത്താനായില്ലെന്നത് ഇതിന്റെ തെളിവാണ്. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി തിരിച്ചറിഞ്ഞശേഷമാണ് ‘സാധാരണക്കാരെ പിടിച്ചാൽ മാത്രമേ കാര്യം നടക്കൂ’ എന്ന ബോധോദയം ഉണ്ടായത്. പക്ഷേ അത് വളരെ വൈകിയ തിരിച്ചറിവാണ്.

മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ ധൂർത്ത് കണ്ട് പൊറുതിമുട്ടിയ ജനം ‘എം വി’ എന്ന പേര് കേൾക്കുമ്പോൾ  പരിഹാസത്തോടെ “മുളക് വെള്ളം” എന്ന പൂരണരൂപമാണ്  ഓർക്കുന്നത്. മുളക് വെള്ളത്തിൻറെ ആശാൻ അദ്ദേഹമാണല്ലോ? അത്രമാത്രം വെറുപ്പിലാണ് ബുദ്ധിമാന്ദ്യം സംഭവിക്കാത്ത സാധാരണ ജനങ്ങൾ.

 ഒരു പഞ്ചായത്ത് വാർഡിൽ തന്നെ രണ്ട് സ്ക്വാഡുകളായി ആളുകളെ കയറൂരി വിടുന്നത്, യാതൊരു ഉൽപ്പാദനക്ഷമതയുമില്ലാത്ത പൊതുധൂർത്താണ്.  ഇതിനൊക്കെ ആളെ കിട്ടുന്നത് ഇത്തരം ജോലി ചെയ്താൽ, പി എസ് സി യെ നോക്കുകുത്തിയാക്കിയിരിക്കുന്ന സംസ്ഥാനത്ത്, പിൻവാതിലിലൂടെ സർക്കാർ ജോലി കിട്ടും എന്നുള്ള കുറേപ്പേരുടെ വിശ്വാസം മൂലമാണ്.

വികസന പ്രവർത്തനങ്ങൾ, തകർന്ന ഫ്ളോട്ടിംഗ് ബ്രിഡ്ജ് പോലെ കിടക്കുമ്പോൾ, മിക്ക പദ്ധതികളിലും കോടികളുടെ നഷ്ടമാണ് സർക്കാർ കൊടുക്യസ്ഥത മൂലം ഉണ്ടായിരിക്കുന്നത്.. വികസനം വിലയിരുത്തി നവകേരളം പ്രഖ്യാപിക്കാൻ വീടുകൾ കയറുന്നതിന് മുമ്പ്, ജനങ്ങളുടെ ക്ഷമയും വിശ്വാസവും എങ്ങനെ തകർന്നുവെന്ന് സർക്കാർ ആദ്യം പരിശോധിക്കണം.

കൂട്ടത്തിൽ മുളകുവെള്ളം  വീഴാതെ തല സംരക്ഷിക്കാൻ നവകേരള വോളണ്ടിയേഴ്സിന് മുന്നറിയിപ്പ് നൽകുകയും വേണം.
-കെ എ സോളമൻ