Monday 28 June 2021

പരീക്ഷകൾ നടക്കട്ടെ


സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലെ ബിരുദ-ബിരുദാനന്തര പരീക്ഷകൾ നടത്തുന്നതിനെതിരെ ഒരു കൂട്ടം വിദ്യാർത്ഥികൾ പ്രചാരണം നടത്തുന്നുണ്ട്. എങ്ങനെയെങ്കിലും പരീക്ഷ കഴിഞ്ഞുകിട്ടാൻ ഭൂരിപക്ഷം വിദ്യാർത്ഥികളും അവരുടെ രക്ഷകർത്താക്കളും ആഗ്രഹിക്കുമ്പോഴാണ് പുറമ്പോക്കുകാരായ ചില വിദ്യാർത്ഥികളുടെ എതിർപ്പ്. കോവിഡിൻ്റെ മറവിൽ പഠിക്കാതെയും പരീക്ഷയെഴുതാതെയും ഡിഗ്രി നേടാനുള്ള സർജിക്കൽ മൂവ്. 

 കൊവിഡ് പ്രതിസന്ധികള്‍ ഉണ്ടെന്നുള്ളത് നേരാണ്. പക്ഷെ ഇവയെല്ലാമൊഴിഞ്ഞിട്ട് പരീക്ഷ നടത്താമെന്ന് വെച്ചാൽ ചിലപ്പോൾ വർഷങ്ങളുടെ നഷ്ടം വിദ്യാർത്ഥികൾക്കു ഉണ്ടാകും.. അതു കൊണ്ട് കോവിഡ് പ്രതിസന്ധികളെ  നേരിട്ടു മുന്നോട്ടു പോകുകയെന്നതാണ് ശരിയായ സമീപനം. എല്ലാ പ്രതിസന്ധികളും അവഗണിച്ച് രാഷ്ട്രീയക്കൾക്ക് ഇലക്ഷൻ നടത്തി ഭരണം സുഗമമാക്കാമെങ്കിൽ കുറെക്കുടി അച്ചടക്കത്തിൽ പ്രവർത്തിക്കുന്ന വിദ്യാർത്ഥി സമുഹത്തിന് 
കോവിഡ് നിബന്ധനകൾ പാലിച്ചു എന്തുകൊണ്ടു് പരീക്ഷ എഴുതിക്കൂടാ? യൂണിവേഴ്സിറ്റികളും കോളജുകളും വിദ്യാർത്ഥികൾക്കു ആവശ്യമുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കാൻ തയ്യാറുമാണ്.

സി ബി എസ് ഇ യും സിഐ എസ് സി ഇ യും പത്ത്, പന്ത്രണ്ട് ക്ളാസുകളിലെ പരീക്ഷകൾ മാറ്റി വെച്ച് ഗ്രേഡിംഗ് നടത്തുന്നതു പോലെ കോളജുകളിലും വേണമെന്നു വാദിക്കുന്നവരുണ്ട്. സ്കൂൾ ക്ളാസുകളിൽ മുൻവർഷങ്ങളിലെ വിദ്യാർത്ഥികളുടെ പെർഫോർമൻസ് കൃത്യമായി കാണിക്കുന്ന സൂചികകൾ - മാർക്ക് ലിസ്റ്റുകൾ കാണും. അതുകൊണ്ട് ഗ്രേഡിംഗ് നടത്തുന്നത് എളുപ്പമാണ്. കോളജുകളിൽ ഇങ്ങനെയൊരു മാർക്ക് ലിസ്റ്റ് കാണില്ല. വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ നേതാക്കന്മാർ യൂണി. പരീക്ഷയ്ക്കു മാത്രമാകും കോളജ് ഹാളിൽ പ്രവേശിക്കുക. മറ്റു സമയങ്ങളിൽ അവരുടെ വിലാസം കോമ്പൗണ്ടിലോ കോളജിന് പുറത്തോ ആകും. പരീക്ഷ നടത്തിയില്ലെങ്കിൽ ഇവരെല്ലാം ഉയർന്ന മാർക്കിൽ പരീക്ഷ ജയിക്കും. ഓൺലൈനിൽ കുത്തിമറിഞ്ഞും അല്ലാതെയുമൊക്കെ കഷ്ടപ്പെട്ടു. പഠിച്ചവർ പുറന്തള്ളപ്പെടും.

ലിവിംഗ് വിത്ത് ഡയബറ്റിക്സ് എന്ന പറയുമ്പോലെ ലിവിംഗ് എമിഡ്സ്റ്റ് കോവിഡ് വിദ്യാർത്ഥികളും പരിശീലിക്കണം

രോഗവ്യാപനം ഇപ്പോൾ കൂടുകയല്ല, കുറയുകയാണ്. അതുകൊണ്ട് വിദ്യാർത്ഥികൾക്ക്‌ വലിയ ആശങ്ക ഇക്കാര്യത്തിൽ ഉണ്ടാകേണ്ടതില്ല. വാക്സീൻ  ലഭിക്കുന്ന മുറയ്ക്ക്  എടുത്തും  കോവിഡ് സിബന്ധനകൾ പാലിച്ചും മുന്നോട്ടു പോകണം
ഒരു ന്യൂനപക്ഷം വിദ്യാർത്ഥികൾക്ക്  ആശങ്ക ഉണ്ടെന്ന പേരിൽ   പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെടുന്ന പ്രതിപക്ഷത്തിന് ഒരു പരിഹാര മാർഗ്ഗം നിർദ്ദേശിക്കാനുള്ള ചുമതലയുണ്ട്. പക്ഷെ അതു  കാലത്തെ പിന്നോട്ടു വലിക്കുന്നതാകരുത്.

പരീക്ഷ മാറ്റി വയ്ക്കുന്നത് അക്കാദമിക് രംഗത്തെ പ്രതികൂലമായി ബാധിക്കുമെന്നുള്ളത് തർക്കമറ്റ കാര്യമാണ്. ഗതാഗത സൗകര്യമില്ലന്നൊക്കെ പറയുന്നത്  പരീക്ഷ എഴുതാൻ താല്പര്യമില്ലാത്തവരാണ്. .പരീക്ഷ നടക്കുക തന്നെ വേണം. സർവകലാശാലകൾക്ക് പരിപൂർണ്ണ സഹകരണമാണ്  ഇക്കാര്യത്തിൽ രക്ഷാകർത്താക്കളിൽ നിന്ന് ഉണ്ടാകേണ്ടത്.
 
കെ എ സോളമൻ

No comments:

Post a Comment