Monday, 5 January 2026

വെനിസ്വേലാ സമരാഭ്യാസങ്ങൾ


വെനിസ്വേലാ സമരാഭ്യാസങ്ങൾ
കേരളത്തിൽ  കാണുന്ന വെനിസ്വേലാ അനുകൂല സമരങ്ങൾ രാഷ്ട്രീയ നാടകത്തിന്റെ അതിരുകൾ പോലും ലംഘിക്കുന്ന കാഴ്ചകളാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലും നിക്കോളാസ് മദുറോയുടെ ഏകാധിപത്യ ഭരണത്തിനെതിരെ വെനിസ്വേലൻ ജനത തന്നെ തെരുവിലിറങ്ങുമ്പോൾ, ഇവിടെ ചിലർ “അമേരിക്കൻ അധിനിവേശം” എന്ന പഴകിപ്പോയ മുദ്രാവാക്യം ഉയർത്തി കമ്മ്യൂണിസ്റ്റ് ഭരണത്തെ വെള്ളപൂശാൻ ശ്രമിക്കുന്നു. 

എണ്ണസമ്പത്ത് കവിഞ്ഞൊഴുകിയിരുന്ന ഒരു രാജ്യത്തെ പട്ടിണിയിലേക്കും നാണയ മൂല്യനാശത്തിലേക്കും തള്ളിവിട്ടത് അമേരിക്കയല്ല, മദുറോയുടെ കമ്മ്യൂണിസ്റ്റ് ഭരണപരാജയമാണ്. ഒരു കോഴിമുട്ട വാങ്ങാൻ പെട്ടി നിറയെ കറൻസി വേണമെന്ന സത്യം പോലും അംഗീകരിക്കാൻ തയ്യാറാകാത്ത ഈ സഖാക്കൾ, യാഥാർഥ്യത്തെക്കാൾ ആശയവാദത്തോടുള്ള അടിമത്തമാണ് പ്രകടിപ്പിക്കുന്നത്. ബംഗളൂരുവിൽ സിപിഐഎമ്മിന്റെ പ്രതിഷേധം പൊലീസ് തടഞ്ഞപ്പോൾ “ജനാധിപത്യം അപകടത്തിൽ” എന്ന നിലവിളി, കേരളത്തിൽ എന്ത് വേണമെങ്കിലും നടത്താൻ അനുമതി കിട്ടുമ്പോൾ മൗനമാകുന്നത് ഇരട്ടത്താപ്പിന്റെ തെളിവാണ്.

വാസ്തവത്തിൽ, കേരളത്തിൽ ഇപ്പോൾ ചർച്ചയാകുന്ന അഴിമതികളും ഭരണപരാജയങ്ങളും മറയ്ക്കാനുള്ള പുകമറയാണീ വെനിസ്വേലാ സമരാഭ്യാസങ്ങൾ. കൊളംബിയ, മെക്സിക്കോ പോലുള്ള രാജ്യങ്ങളെ വെല്ലുന്ന മയക്കുമരുന്ന് വ്യാപാരവും ജനങ്ങളെ പട്ടിണിയിലാഴ്ത്തുന്ന ഭരണവും അവസാനിപ്പിക്കണമെന്നത് അമേരിക്കയുടെ മാത്രം ആവശ്യമല്ല; ലോകസമൂഹത്തിന്റെ ധാർമ്മിക ബാധ്യതയാണ്. അത്തരമൊരു നടപടിയെ കുറ്റപ്പെടുത്തുകയും, ഒരു പരാജിത കമ്മ്യൂണിസ്റ്റ് ഭരണത്തെ പിന്താങ്ങി ഇവിടെ തെരുവിലിറങ്ങുകയും ചെയ്യുന്നത് പൂർണ്ണമായും നിരുത്തരവാദപരമാണ്. 

സഖാക്കളുടെ കാരണഭൂതൻ ഇനി ചികിത്സയ്ക്ക് എവിടേക്ക് പോകും എന്ന ചോദ്യം പോലെ തന്നെ, ഈ സമരങ്ങൾക്ക് എന്ത് നൈതിക അടിത്തറയുണ്ട് എന്നതും ഉത്തരം കിട്ടാത്ത ചോദ്യമായിത്തന്നെ തുടരുന്നു. കേരളത്തിൽ യഥാർഥ പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാൻ നടത്തുന്ന ഇത്തരം അനാവശ്യ സമരങ്ങൾ കടുത്ത അപലപനമാണ് അർഹിക്കുന്നത്.

- കെ എ സോളമൻ

Saturday, 3 January 2026

തിരഞ്ഞെടുപ്പ് കാലത്തെ വികസന മാജിക്

#തിരഞ്ഞെടുപ്പ് #കാലത്തെ 
#വികസനമാജിക്
ഒൻപതുമാസത്തിനിടെ 22,469 സംരംഭങ്ങളും അരലക്ഷത്തോളം തൊഴിലവസരങ്ങളും സൃഷ്ടിച്ചുവെന്ന വാർത്ത കേൾക്കുമ്പോൾ, കേരളം പെട്ടെന്ന് ഒരു ചെറു സിലിക്കൺ വാലിയായി മാറിയെന്ന തോന്നലുണ്ടാകും. പക്ഷേ കണക്കിന്റെ ഉള്ളറകളിലേക്ക് ഒന്ന് എത്തിനോക്കിയാൽ, അവിടെ കാണുന്ന സ്റ്റാർട്ട്-അപ്പുകളിൽ കൂടുതലും തട്ടുകടകളും പപ്പട സ്റ്റാളുകളും, ദേശമാവുകടകളും, മീൻ തട്ടുകളും, പഞ്ചറൊട്ടിക്കൽ കേന്ദ്രങ്ങളുമാണെന്നു കാണാം. രാവിലെ തുറന്ന് വൈകുന്നേരം അടയുന്ന, വാടക കൂടിയാൽ നാളെ കാണാനിടയില്ലാത്ത എല്ലാ കടകളും “പുതിയ സംരംഭം” ആകുമ്പോൾ, തൊഴിലവസരങ്ങൾ എണ്ണുന്നത് എളുപ്പമാണ്. 

കട തുറന്ന ദിവസം രണ്ടുപേർകടയിൽ ഉണ്ടായാൽ രണ്ട് ജോലി; അടുതത ദിവസം കട അടഞ്ഞാൽ? അത് കണക്കിലെങ്ങും പ്രത്യക്ഷപ്പെടില്ല. ഇങ്ങനെയാണ് ചിലപ്പോൾ സംരംഭകത്വം കണക്കിൽ കുതിച്ചുയരുന്നതും യാഥാർത്ഥ്യത്തിൽ വഴിയരികിൽ ഒടുങ്ങുന്നതും.

ഇത്തരം വാർത്തകൾ തിരഞ്ഞെടുപ്പ് അടുത്തെത്തുമ്പോൾ കൂടുതൽ ആവർത്തിക്കുന്നത് യാദൃച്ഛികമായല്ല. വികസനത്തിന്റെ തിരക്കഥയിൽ ഇതാണ് പതിവ് അഭ്യാസം, സംരംഭ കണക്കുകൾ ഒരു വശത്ത്, ശമ്പള വർധന പ്രഖ്യാപനങ്ങൾ മറുവശത്ത്. പ്രഖ്യാപനം വമ്പൻ, പക്ഷേ പണം എവിടെ നിന്ന്, എങ്ങനെ നൽകും എന്ന ചോദ്യത്തിന്  മറുപടി ഉണ്ടാകില്ല. ചിലപ്പോൾ തോന്നും, അധികാരം കൈവിട്ടാൽ അടുത്ത സർക്കാർ ഈ പ്രഖ്യാപനങ്ങളുടെ ഭാരത്തിൽ തളരട്ടെ എന്നതാണോ ഉദ്ദേശ്യമെന്ന്. നടപ്പാക്കാൻ പണമില്ലാതെ വാഗ്ദാനങ്ങൾ കൈമാറി വച്ചിട്ട്, “നാം പ്രഖ്യാപിച്ചു, അവർ നടപ്പാക്കിയില്ല” എന്ന് പറയാൻ കഴിയുന്നത് ഒരുതരത്തിൽ രാഷ്ട്രീയ തന്ത്രമാണ്. 

അങ്ങനെ, കണക്കുകളും പ്രഖ്യാപനങ്ങളും ചേർത്ത് ഭരണപക്ഷം തെരഞ്ഞെടുപ്പ് കാലത്ത്
ഹാസ്യ നാടകം കളിക്കുമ്പോൾ
 പൊതുജനത്തിന് കൈയ്യടിക്കണോ, കരയണോ എന്ന ആശയക്കുഴപ്പമുണ്ടാകും
പക്ഷെ തിരശ്ശീലക്കു പിന്നിലെ തിരക്കഥയുടെ സാംഗത്യം   തിരഞ്ഞെടുപ്പിൽ  ജനം നേരിട്ടു ചോദിക്കാനാണ് കൂടുതൽ സാധ്യത.
-കെ എ സോളമൻ

Thursday, 1 January 2026

വൈകിപ്പോയ തിരിച്ചറിവ്

#വൈകിപ്പോയ #തിരിച്ചറിവ്
85,000 വൊളന്റിയർമാരെ വീടുവീടാന്തരം ഇറക്കി സർക്കാർ  നടത്തുന്ന ‘നവകേരള പഠന പരിപാടി’ ഭരണപരാജയം മറച്ചുവയ്ക്കാനുള്ള മറ്റൊരു രാഷ്ട്രീയ അഭ്യാസം മാത്രം.  ഒമ്പതര വർഷത്തെ ഭരണകാലത്ത് ‘നവകേരളം’ സൃഷ്ടിച്ചുവെന്ന് അവകാശപ്പെടുന്നവർ വീണ്ടും നവകേരളം സംബന്ധിച്ച് പഠിക്കാനിറങ്ങുന്നത് തന്നെ ആ അവകാശവാദത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുന്നു. 

തീറ്റയും കുടിയുമായി നവകേരള ബസിൽ യാത്ര ചെയ്ത്, സ്കൂൾ മതിലുകൾ പൊളിച്ച് യോഗം ചേർന്ന്, സാധാരണക്കാരെ അവഗണിച്ച് പൗരമുഖ്യന്മാരുമായി മാത്രം ചർച്ച നടത്തിയപ്പോൾ ഒരു തീരുമാനത്തിലും എത്താനായില്ലെന്നത് ഇതിന്റെ തെളിവാണ്. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി തിരിച്ചറിഞ്ഞശേഷമാണ് ‘സാധാരണക്കാരെ പിടിച്ചാൽ മാത്രമേ കാര്യം നടക്കൂ’ എന്ന ബോധോദയം ഉണ്ടായത്. പക്ഷേ അത് വളരെ വൈകിയ തിരിച്ചറിവാണ്.

മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ ധൂർത്ത് കണ്ട് പൊറുതിമുട്ടിയ ജനം ‘എം വി’ എന്ന പേര് കേൾക്കുമ്പോൾ  പരിഹാസത്തോടെ “മുളക് വെള്ളം” എന്ന പൂരണരൂപമാണ്  ഓർക്കുന്നത്. മുളക് വെള്ളത്തിൻറെ ആശാൻ അദ്ദേഹമാണല്ലോ? അത്രമാത്രം വെറുപ്പിലാണ് ബുദ്ധിമാന്ദ്യം സംഭവിക്കാത്ത സാധാരണ ജനങ്ങൾ.

 ഒരു പഞ്ചായത്ത് വാർഡിൽ തന്നെ രണ്ട് സ്ക്വാഡുകളായി ആളുകളെ കയറൂരി വിടുന്നത്, യാതൊരു ഉൽപ്പാദനക്ഷമതയുമില്ലാത്ത പൊതുധൂർത്താണ്.  ഇതിനൊക്കെ ആളെ കിട്ടുന്നത് ഇത്തരം ജോലി ചെയ്താൽ, പി എസ് സി യെ നോക്കുകുത്തിയാക്കിയിരിക്കുന്ന സംസ്ഥാനത്ത്, പിൻവാതിലിലൂടെ സർക്കാർ ജോലി കിട്ടും എന്നുള്ള കുറേപ്പേരുടെ വിശ്വാസം മൂലമാണ്.

വികസന പ്രവർത്തനങ്ങൾ, തകർന്ന ഫ്ളോട്ടിംഗ് ബ്രിഡ്ജ് പോലെ കിടക്കുമ്പോൾ, മിക്ക പദ്ധതികളിലും കോടികളുടെ നഷ്ടമാണ് സർക്കാർ കൊടുക്യസ്ഥത മൂലം ഉണ്ടായിരിക്കുന്നത്.. വികസനം വിലയിരുത്തി നവകേരളം പ്രഖ്യാപിക്കാൻ വീടുകൾ കയറുന്നതിന് മുമ്പ്, ജനങ്ങളുടെ ക്ഷമയും വിശ്വാസവും എങ്ങനെ തകർന്നുവെന്ന് സർക്കാർ ആദ്യം പരിശോധിക്കണം.

കൂട്ടത്തിൽ മുളകുവെള്ളം  വീഴാതെ തല സംരക്ഷിക്കാൻ നവകേരള വോളണ്ടിയേഴ്സിന് മുന്നറിയിപ്പ് നൽകുകയും വേണം.
-കെ എ സോളമൻ

Wednesday, 31 December 2025

കലാസ്വാതന്ത്ര്യം അവഹേളനമാകരുത്

#കലാസ്വാതന്ത്ര്യം #അവഹേളനമാകരുത്
സുവര്‍ണ്ണ കേരളം ലോട്ടറി ടിക്കറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വിവാദ ചിത്രം സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഉത്തരവാദിത്വരഹിതമായ സമീപനത്തിന്റെ തെളിവാണ്. മതചിഹ്നങ്ങളെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ ദൃശ്യസാദൃശ്യമുള്ള ഒരു ചിത്രം, വിശ്വാസികളുടെ വികാരങ്ങള്‍ വ്രണപ്പെടുമെന്ന് വ്യക്തമായിരിക്കെ പൊതുസംവിധാനത്തിലൂടെ പുറത്തിറക്കിയത് വെറും അശ്രദ്ധയെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാനാവില്ല.

ലളിതകലാ അക്കാദമി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ തയ്യാറാക്കുന്ന ചിത്രങ്ങള്‍ പോലും യാതൊരു പരിശോധനയും ഇല്ലാതെ ഉപയോഗിക്കുന്നുവെങ്കില്‍, അത് സംവിധാനപരമായ വീഴ്ചയാണ്. “കലാസ്വാതന്ത്ര്യം” എന്ന മറവില്‍ വിശ്വാസങ്ങളെ അവഹേളിക്കുന്ന ഹിഡന്‍ അജണ്ടകള്‍ കടന്നുകയറുന്നത് കണ്ടെത്താന്‍ കഴിയാത്തത് സര്‍ക്കാരിന്റെ ഗുരുതര പരാജയമാണ്. ഇതൊക്കെ ബോധപൂര്‍വ്വമല്ലെന്ന വാദം പൊതുസമൂഹം അംഗീകരിക്കുമെന്ന് തോന്നുന്നില്ല.

ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് ചിലര്‍ ഗൂഢമായി പ്രവര്‍ത്തിക്കുകയും അതിന് ഭരണകൂടത്തിന്റെ മൗനസമ്മതം ലഭിക്കുകയും ചെയ്യുന്നതിനാലാണെന്ന സംശയം ശക്തമാണ്. മതനിന്ദയെ ചെറുതായി കാണുന്ന സമീപനം സമൂഹത്തില്‍ അസ്വസ്ഥതയും ധ്രുവീകരണവും മാത്രമേ സൃഷ്ടിക്കൂ.

 ഇന്ന് ഹിന്ദുമത ചിഹ്നങ്ങളെന്ന് ആരോപണമുയരുന്ന ചിത്രമാണെങ്കില്‍, നാളെ മറ്റ് മതങ്ങളെയും ലക്ഷ്യമാക്കിയുള്ള വിവാദങ്ങള്‍ ഉണ്ടാകുമെന്നതില്‍ സംശയമില്ല. അതുകൊണ്ട് തന്നെ, ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും ഇത് അംഗീകരിച്ച ഉദ്യോഗസ്ഥരെയും കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കേണ്ടത് അനിവാര്യമാണ്. ഇല്ലെങ്കില്‍ മതേതരത്വം പറയുന്ന സര്‍ക്കാര്‍ തന്നെ വിശ്വാസികളുടെ മനസ്സില്‍ മുറിവേല്‍പ്പിക്കുന്ന സംവിധാനമായി മാറുകയും, രാഷ്ട്രീയമായും സാമൂഹികമായും ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്യും.
-കെ എ സോളമൻ
(ഇവിടെ കൊടുത്തിരിക്കുന്ന ചിത്രം ലോട്ടറി ടിക്കറ്റിൽ ഉള്ളതല്ല)

Sunday, 28 December 2025

ഭാഷയുടെ മാനം

#ഭാഷയുടെ #മാനം
ലോക നേതാക്കളായ വ്ലാദിമിർ പുടിനും ഷി ജിൻപിംഗും സ്വന്തം രാജ്യത്തിന്റെ ഭാഷയിലാണ് അന്താരാഷ്ട്ര വേദികളിൽ ആശയവിനിമയം നടത്തുന്നത്. അത് അവരുടെ ഭാഷാജ്ഞാനത്തിന്റെ കുറവല്ല, മറിച്ച് സ്വഭാഷയോടുള്ള ആത്മവിശ്വാസവും സാംസ്കാരിക അഭിമാനവുമാണ് പ്രകടിപ്പിക്കുന്നത്. ഔദ്യോഗിക യോഗങ്ങളിൽ അവർ മാതൃഭാഷയിൽ സംസാരിക്കുകയും, വിവർത്തകരെ ഉപയോഗിച്ച് ആശയം വ്യക്തമായി കൈമാറുകയും ചെയ്യുന്നു.

 ലോക രാഷ്ട്രങ്ങൾ തന്നെ അംഗീകരിക്കുന്ന ഈ നയതന്ത്ര ശൈലി, ഒരു ഭാഷയ്ക്ക് അതിന്റെ രാഷ്ട്രീയവും സാംസ്കാരികവുമായ ശക്തിയുണ്ടെന്ന് തെളിയിക്കുന്നു. സ്വന്തം ഭാഷയിൽ സംസാരിക്കുന്നത് ഒരിക്കലും മോശം കാര്യമല്ല, മറിച്ച് സ്വത്വബോധത്തിന്റെ ശക്തമായ പ്രഖ്യാപനമാണ്.
ഇത്തരമൊരു പശ്ചാത്തലത്തിൽ, ഇന്ത്യക്കകത്ത് തന്നെ ചില ജനപ്രതിനിധികൾ അനാവശ്യമായി ഇംഗ്ലീഷ് സംസാരിച്ച് നാണം കെടുന്നത് അതീവ പരിഹാസ്യമായി തോന്നുന്നു.

“So because why…” പോലുള്ള പ്രസക്തമല്ലാത്ത ഇംഗ്ലീഷ് പ്രയോഗങ്ങൾ നടത്തുന്ന കേരള എം.പി എ എ റഹിമിനെ പോലുള്ളവരുടെ സംഭാഷണങ്ങൾ അജ്ഞതയും, സ്വഭാഷയോടുള്ള അവഗണനയുമാണ് സൂചിപ്പിക്കുന്നത് . മലയാളികൾ മലയാളത്തിൽ സംസാരിക്കാൻ ശീലിക്കണം; ആശയം വ്യക്തമായി, ആത്മവിശ്വാസത്തോടെ മാതൃഭാഷയിൽ അവതരിപ്പിക്കുകയാണ് യഥാർത്ഥ ബൗദ്ധികത. 

പുറംദേശങ്ങളിലോ അന്യസംസ്ഥാനങ്ങളിലോ  പോയി ഇംഗ്ലീഷ് പറഞ്ഞ് സ്വയം നാണം കെടുന്നതിനു പകരം, സ്വന്തം ഭാഷയുടെ മാനവും മഹത്വവും ഉയർത്തിപ്പിടിക്കുകയാണ് ഓരോ മലയാളിയുടെയും കടമ.
-കെ എ സോളമൻ

വിബി ജി റാംജി പദ്ധതി പിന്തുണയ്ക്കപ്പെടണം

#വിബി ജി റാം ജി പദ്ധതി #പിന്തുണയ്ക്കപ്പെടണം
കേരളത്തിലെ തൊഴിലന്വേഷകർക്ക്, പ്രത്യേകിച്ച് യുവജനങ്ങൾക്ക് ആധുനിക തൊഴിൽ വിപണിയിൽ ആവശ്യമായ പ്രായോഗിക നൈപുണ്യങ്ങൾ നൽകാൻ ലക്ഷ്യമിട്ട് വിഭാവനം ചെയ്ത പദ്ധതിയാണ് വിബി.ജി റാംജി പദ്ധതി.

 തൊഴിലുറപ്പു പദ്ധതിയുടെ ചില ന്യൂനതകൾ പരിഹരിക്കുകയും വ്യവസായ സ്ഥാപനങ്ങളുടെ ആവശ്യാനുസരണം ഉദ്യോഗാർത്ഥികളെ തയ്യാറാക്കുകയും ചെയ്യുന്നതാണ് ഇതിന്റെ കാതൽ. നൈപുണ്യ വികസനം, വ്യവസായ സൗഹൃദ പരിശീലനം, സാമ്പത്തിക ഭദ്രത, തൊഴിൽ ലഭ്യതയിലൂടെ ജനങ്ങളിൽ ഉയരുന്ന ആത്മവിശ്വാസം എന്നിവയാണ് പദ്ധതിയുടെ പ്രധാന ഗുണങ്ങൾ. 40% സാമ്പത്തിക പിന്തുണ സംസ്ഥാനങ്ങളുടെ ഉത്തരവാദിത്വം വർധിപ്പിക്കുന്നതിലൂടെ കേന്ദ്ര-സംസ്ഥാന സഹകരണത്തിന്റെ നല്ല മാതൃകയുമാണ് ഈ പദ്ധതി മുന്നോട്ടുവയ്ക്കുന്നത്.

തൊഴിൽ മേഖലകളുടെ പരിമിതി, പരിശീലന നിലവാരം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത, ചില ജോലികളുടെ സ്ഥിരതക്കുറവ് തുടങ്ങിയ വെല്ലുവിളികൾ ഉണ്ടെന്നത് അംഗീകരിക്കേണ്ടതാണ്. എങ്കിലും അവ പരിഹരിക്കാവുന്നതും പദ്ധതിയെ പൂർണതയിലേക്കു നയിക്കാവുന്നതുമായ പ്രശ്നങ്ങളാണ്. തൊഴിലില്ലായ്മ അനുഭവിക്കുന്ന ആയിരക്കണക്കിന് യുവജനങ്ങൾക്ക് പ്രായോഗിക പരിശീലനവും തൊഴിൽ അവസരവും ഒരുമിച്ച് നൽകുന്ന ഈ പദ്ധതി പൊതുജനങ്ങൾക്ക് ഏറെ പ്രയോജനകരമാണ്. 

അത്തരമൊരു പദ്ധതിക്കെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷം നടത്തുമെന്ന് പറയുന്ന സമരം രാഷ്ട്രീയ പ്രേരിതവും ജനതാല്പര്യങ്ങൾക്ക് വിരുദ്ധവുമാണെന്ന് വ്യക്തമാണ്. വികസനത്തെയും തൊഴിൽ സൃഷ്ടിയെയും മുൻനിർത്തി വി.ബി.ജി റാംജി പദ്ധതി ശക്തമായി പിന്തുണക്കപ്പെടേണ്ടതുണ്ട്.
-കെ എ സോളമൻ

Friday, 26 December 2025

കെ- കാർഡ് ആർക്കുവേണ്ടി?

#കെ_കാർഡ് #ആർക്കുവേണ്ടി?
സ്ഥിരം നേറ്റിവിറ്റി കാർഡ് അവതരിപ്പിക്കാനുള്ള കേരള സർക്കാരിന്റെ നിർദ്ദേശം പ്രായോഗിക മൂല്യമില്ലാത്ത ഭരണപരമായ കടന്നുകയറ്റത്തിന്റെ ഒരു ഉത്തമ ഉദാഹരണമാണ്.  ഇന്ത്യയിലുടനീളം സാർവത്രികമായി അംഗീകരിക്കപ്പെട്ടതും നിയമപരമായി സാധുതയുള്ളതുമായ തിരിച്ചറിയൽ രേഖയായി ആധാർ ഇതിനകം ഉപയോഗിക്കുന്ന സമയത്ത്, ഒരു സമാന്തര സംസ്ഥാന തല കാർഡ് നിർമ്മിക്കുന്നത് അനാവശ്യമാണ്.

നിലവിലുള്ള നേറ്റിവിറ്റി സർട്ടിഫിക്കറ്റ് "നിയമപരമായി ബാധകമല്ല" എങ്കിൽ, യുക്തിസഹമായ പരിഹാരം അതിന്റെ നിയമ ചട്ടക്കൂട് ശക്തിപ്പെടുത്തുക എന്നതാണ്, പൂർണ്ണമായും പുതിയൊരു കാർഡ് ഉപയോഗിച്ച് അത് മാറ്റിസ്ഥാപിക്കരുത്. മറ്റൊരു തിരിച്ചറിയൽ രേഖ അവതരിപ്പിക്കുന്നത് പൗരത്വ ആശങ്കകളെ ഫലപ്രദമായി പരിഹരിക്കുകയോ പൗരന്മാർക്ക് കാര്യമായ സംരക്ഷണം നൽകുകയോ ചെയ്യില്ല. പകരം, അത് ജനത്തെ ആശയക്കുഴപ്പത്തിലാക്കുകയും കാതലായ പ്രശ്നം പരിഹരിക്കാതെ ഡോക്യുമെന്റേഷൻ വർദ്ധിപ്പിക്കുകയും ചെയ്യും.

കൂടുതൽ അസ്വസ്ഥതയുണ്ടാക്കുന്നത് ഈ നീക്കത്തിന്റെ സാമ്പത്തിക വിനിയോഗമാണ്. ഒരു കാർഡിന് ₹20 എന്ന മിതമായ ചെലവിൽ പോലും, മൊത്തം ചെലവ് ₹50 കോടി കവിയും.  കേരളം ഗുരുതരമായ സാമ്പത്തിക സമ്മർദ്ദം നേരിടുമ്പോൾ പൊതു ഖജനാവിന് മറ്റൊരു ബാധ്യത ഈ കാർഡ് മൂലം ഏറ്റെടുക്കേണ്ടി വരികയാണ്. ഈ പണം ജനങ്ങളുടെ ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം അല്ലെങ്കിൽ സാമൂഹിക സുരക്ഷ എന്നിവയ്ക്കായി ചെലവഴിക്കുന്നതാണ് നല്ലത്.

 കേരളത്തിന് മാത്രമായുള്ള നേറ്റിവിറ്റി കാർഡിന് സംസ്ഥാനത്തിന് പുറത്ത് യാതൊരു പ്രയോജനവുമില്ല, അതേസമയം ഇന്ന് കേരളീയരിൽ വലിയൊരു വിഭാഗം കുടിയേറ്റക്കാരും, പ്രൊഫഷണലുകളും, ആധാർ, പാസ്‌പോർട്ടുകൾ പോലുള്ള ദേശീയ, അന്തർദേശീയ അംഗീകാരമുള്ള രേഖകളെ ആശ്രയിക്കുന്ന ആഗോള പൗരന്മാരുമാണ്. ഈ സാഹചര്യത്തിൽ, നേറ്റിവിറ്റി കാർഡ് ഒരു ക്ഷേമ നടപടിയാകില്ല., രാഷ്ട്രീയ കാഴ്ചപ്പാടുകളാൽ നയിക്കപ്പെടുന്ന അനാവശ്യമായ ഒരു വ്യായാമമായി തോന്നുന്നു, പ്രത്യേകിച്ചും സർക്കാർ കാലാവധി അവസാനിച്ച്  ഇറങ്ങിപ്പോകാൻ നേരത്ത്. 

ചെലവേറിയതും നിരർത്ഥകവുമായ മറ്റൊരു ഐഡന്റിറ്റി പദ്ധതിയിലേക്ക് കടക്കുന്നതിന് മുമ്പ് സർക്കാർ സാമാന്യ ബുദ്ധിയുള്ളവരുമായി ആശയം പങ്കുവെച്ച് അഭിപ്രായം തേടുന്നത് നന്നായിരിക്കും.
-കെ എ സോളമൻ