Friday 5 June 2015

ഡി.ജി.പിയുടെ നിര്‍ദേശം മറികടന്ന് വാഹന പരിശോധന


കോഴിക്കോട്: ഡി.ജി.പിയുടെ കര്‍ശന നിര്‍ദേശം മറികടന്ന് ഹൈവേ പൊലീസ് നടത്തുന്ന വാഹന പരിശോധന യാത്രക്കാര്‍ക്ക് പീഡനമാകുന്നു. അപകടത്തില്‍പെടുന്ന പൊതുജനങ്ങളെ രക്ഷിക്കുകയും റോഡപകടങ്ങള്‍ ഉണ്ടാകാതെ നോക്കുകയുമാണ് ഹൈവേ പൊലീസിന്‍െറ പ്രധാന ചുമതലയെങ്കില്‍ വളവുകളിലും തിരക്കൊഴിഞ്ഞ ഇടങ്ങളിലും മറഞ്ഞുനിന്ന് വാഹനം പരിശോധിച്ച് പിഴ ഈടാക്കുന്നതിലാണ് ഇവര്‍ക്ക് താല്‍പര്യം.
ഡി.ജി.പി കാലാകാലങ്ങളില്‍ ഇറക്കുന്ന ഉത്തരവിനെക്കുറിച്ച് ഒരറിവുമില്ലാതെ യാത്രക്കാരോട് തട്ടിക്കയറുന്ന പ്രവണതയും വര്‍ധിച്ചു. ഒറിജിനല്‍ ലൈസന്‍സ് കൈവശം സൂക്ഷിക്കാത്തതിന്‍െറ പേരില്‍ ബുധനാഴ്ച രാമനാട്ടുകര ബൈപാസിലെ അറപ്പുഴ ടോള്‍ ബൂത്തിന് സമീപം യുവാവിനെ ഹൈവേ പൊലീസ് സംഘം ഏറെനേരം തടഞ്ഞുവെച്ചു. ലൈസന്‍സിന്‍െറ അറ്റസ്റ്റ്ചെയ്ത കോപ്പി കാണിച്ചിട്ടും എസ്.ഐ യുവാവിനെ വിടാന്‍ തയാറായില്ല. ഒടുവില്‍ ഉത്തരമേഖല എ.ഡി.ജി.പി ഇടപെട്ടതോടെയാണ് യുവാവിന് മോചനമായത്.
ഡി.ജി.പിയുടെ സര്‍ക്കുലര്‍ മറികടന്ന് പ്രവര്‍ത്തിച്ച ഹൈവേ പൊലീസ് എസ്.ഐ പി. പ്രകാശനെ എ.ഡി.ജി.പി താക്കീത് ചെയ്തു.
ഡ്രൈവിങ് ലൈസന്‍സടക്കം രേഖകളുടെ ഒറിജിനല്‍ കൈവശമില്ളെങ്കില്‍ ഗസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ കോപ്പി പരിശോധന ഉദ്യോഗസ്ഥനെ കാണിച്ചാല്‍ മതിയെന്നും അദ്ദേഹം ആവശ്യപ്പെട്ടാല്‍ അടുത്ത പൊലീസ് സ്റ്റേഷനുകളില്‍ ഒറിജിനല്‍ കാണിക്കുകയോ അറ്റസ്റ്റഡ് കോപ്പി 15 ദിവസത്തിനകം തപാലില്‍ അയച്ചാല്‍ മതിയെന്നും 1989ലെ റോഡ് റഗുലേഷന്‍സ് ആക്ടില്‍ പറയുന്നു. ഇതനുസരിച്ച് ഡി.ജി.പി എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും നേരത്തെ സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്. ഒറിജിനല്‍ രേഖകള്‍ക്ക് പകരം അറ്റസ്റ്റഡ് രേഖകള്‍ ഹാജരാക്കിയാല്‍ യാത്രക്കാരനെതിരെ നടപടി സ്വീകരിക്കരുതെന്നാണ് സര്‍ക്കുലറിലെ നിര്‍ദേശം.
ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുന്നപക്ഷം ഒറിജിനല്‍ രേഖകള്‍ യാത്രക്കാരന്‍െറ താമസ സ്ഥലത്തിനടുത്ത പൊലീസ് സ്റ്റേഷനില്‍ കാണിച്ചാല്‍ മതിയെന്നും ഡി.ജി.പിയുടെ സര്‍ക്കുലറിലുണ്ട്.
ഇതനുസരിച്ച് എറണാകുളം സ്വദേശി വാഹന പരിശോധനക്കിടെ കോഴിക്കോട്ട് പിടിക്കപ്പെട്ടാല്‍, 15 ദിവസത്തിനകം സ്വന്തം പരിധിയില്‍ വരുന്ന പൊലീസ് സ്റ്റേഷനില്‍ രേഖ ഹാജരാക്കിയാല്‍ മതി.
ഈ സര്‍ക്കുലര്‍ നിലവിലിരിക്കെയാണ് അറപ്പുഴയില്‍ യുവാവിനെ തടഞ്ഞുവെച്ച് ഹൈവേ പൊലീസ് പീഡിപ്പിച്ചത്. ഹെല്‍മറ്റ് ധരിച്ച് യാത്രചെയ്ത യുവാവ്, ബൈക്കിന്‍െറ ആര്‍.സി, ഇന്‍ഷുറന്‍സ്, പുകപരിശോധന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനല്‍ കാണിച്ചപ്പോള്‍, ലൈസന്‍സിന്‍െറ ഒറിജിനല്‍ ആവശ്യപ്പെട്ട് എസ്.ഐ തടഞ്ഞുവെക്കുകയായിരുന്നു.
ഡി.ജി.പിയുടെ സര്‍ക്കുലറിനെക്കുറിച്ച് പറഞ്ഞപ്പോള്‍ തട്ടിക്കയറിയ എസ്.ഐ, തന്നെ നിയമം പഠിപ്പിക്കേണ്ടെന്നും പിഴ അടക്കണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഉത്തരമേഖല എ.ഡി.ജി.പി പ്രശ്നത്തില്‍ ഇടപെട്ടത്.
വളവുകളിലും മറ്റും ഒളിഞ്ഞുനില്‍ക്കാതെ, ഹൈവേ പട്രോള്‍ സംഘം ആള്‍തിരക്കുള്ള സ്ഥലങ്ങളില്‍ ഡ്യൂട്ടി ചെയ്യണമെന്ന് ഡി.ജി.പിയുടെ 7/2009 നമ്പര്‍ സര്‍ക്കുലറില്‍ പറയുന്നു.
വാഹനങ്ങളുടെ റെക്കോഡ് പരിശോധിക്കുക എന്നതല്ല, മറിച്ച് തെറ്റായ ഡ്രൈവിങ് കണ്ടുപിടിക്കുകയാണ് വാഹനം പരിശോധിക്കുന്നതിന്‍െറ ഉദ്ദേശ്യമെന്നും അപകടകരമായ രീതിയില്‍ വാഹനമോടിക്കുന്നവരെ കണ്ടുപിടിച്ച് നടപടി സ്വീകരിക്കുകയാണ് പ്രധാന ചുമതലയെന്നും ഇതേ സര്‍ക്കുലറില്‍ പറയുന്നു.
വാഹന പരിശോധന നടത്തുമ്പോള്‍ ചാര്‍ജുള്ള ഓഫിസര്‍ ഒരു വാഹന ഡ്രൈവറെയും പൊലീസ് വാഹനത്തിന്‍െറ അടുത്തേക്ക് വിളിച്ചുവരുത്തരുതെന്നും ഡ്രൈവറുടെ അടുത്തേക്ക് ചെന്ന് കുറ്റകൃത്യം ബോധ്യപ്പെടുത്തണമെന്നും സര്‍ക്കുലറിലുണ്ട്.
വാഹനം ഓടിക്കുന്നവരോട് മാന്യമായി പെരുമാറണമെന്ന് ഡി.ജി.പിയുടെ 10/09 നമ്പര്‍ സര്‍ക്കുലറില്‍ പറയുന്നു.
കുറ്റം ചെയ്തെന്ന് കണ്ടാലും ഡ്രൈവറെ സര്‍ എന്നോ മാഡം എന്നോ, സുഹൃത്തേ എന്നോ അഭിസംബോധന ചെയ്യണമെന്നാണ് സര്‍ക്കുലറിലെ നിര്‍ദേശം. എന്നാല്‍, ഈ നിര്‍ദേശങ്ങളൊന്നും പാലിക്കാതെ പൊലീസ് യാത്രക്കാരോട് തട്ടിക്കയറുന്ന പ്രവണതയും വര്‍ധിച്ചു.
കമന്‍റ്  ഡി ജി പിയുടെ നിര്‍ദ്ദേശത്തിന് ഇവിടെ ചേര്‍ത്തലയില്‍  പുല്ലുവില. പുക സര്‍ടിഫിക്കറ്റ് ഇല്ലെങ്കില്‍ 200 രൂപ യാണ് പിഴ. സകല സര്ക്കാര്‍ വാഹനങ്ങളും കെ എസ് ആര്‍ ടി സി ബസ്സുകളും പുകപരിശോധന കൂടാതെ ഓടുംപോഴാണ്  സാധാരണക്കാരന് ഇരുട്ടടി. പുകപരിശോധിക്കാതെ തന്നെ 70 രൂപ മുടക്കിയാല്‍ ആര്‍ക്കും ലഭിക്കാവുന്ന ഒരു സര്‍ടിഫ്ഫിക്കറ്റിന്റെ പേരിലാണ് ഈ കൊള്ള 
-കെ എ സോളമന്‍ 

No comments:

Post a Comment