Tuesday 15 November 2022

ജീവിതപങ്കാളി കടന്നുവരുമ്പോൾ

#ജീവിതപങ്കാളി #കടന്നുവരുമ്പോൾ .

കോതകുറുശിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണം തടയുന്നതിനിടെ വെട്ടേറ്റ ഇവരുടെ മകളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു : പത്ര വാർത്തയാണ്

ഈ വാർത്ത ഇനി വരാൻ പോകുന്നത് ഇങ്ങനെ ആയിരിക്കും
കോതകുറുശിയിൽ ജീവിതപങ്കാളി(പു) ജീവിത പങ്കാളി (സ്ത്രീ) യെ വെട്ടിക്കൊലപ്പെടുത്തി. ജീവിതപങ്കാളി ( പു) നെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണം തടയുന്നതിനിടെ വെട്ടേറ്റ ഇവരുടെ മകളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഭർത്താവിനും ഭാര്യയ്ക്കും അനുയോജ്യമായ ലിംഗ നിഷ്പക്ഷ പദം കണ്ടെത്തിയതയോടെ ചിലയിനം അപേക്ഷാഫോറങ്ങളിൽ ഇനിമുതൽ ഭാര്യയ്ക്കും ഭർത്താവിനും പകരം ജീവിതപങ്കാളിയെന്നേ അച്ചടിക്കു . അപേക്ഷ ഫോമുകളിൽ വരുത്തിയ മാറ്റം ചാനൽ -പത്ര റിപ്പോർട്ടിങ്ങിലും വൈകാതെ വേണമല്ലോ, അതല്ലേ നവോത്ഥാനം? മകൾ എന്നതിന് അനുയോജ്യമായ ലിംഗ നിഷ്പക്ഷ പദം കണ്ടെത്താത്തതുകൊണ്ട് മകൾ മകളായി തന്നെ തുടരും മകൻ മകനായും

ഭർത്താവ് എന്നയാൾ  വൈവാഹിക ബന്ധത്തിലെ പുരുഷനാണ്, അവനെ ഇണ എന്നും വിളിക്കാം. തന്റെ ഇണയെ സംബന്ധിച്ച് ഒരു ഭർത്താവിന്റെ അവകാശങ്ങളും കടമകളും, സമൂഹങ്ങളിലും  സംസ്‌കാരങ്ങളിലും വ്യത്യാസപ്പെട്ടിരിക്കുന്നു, അതു കാലത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കുന്നു എന്നും പറയാം

റേഷൻ കാർഡിൽ കുടുംബനാഥനായി വിരാജിച്ചിരുന്ന ഭർത്താവ് ഒരു സർക്കാർ ഉത്തരവിലൂടെ കുടുംബനാഥൻ അല്ലാതായി. കുടുംബനാഥൻ മൂലയ്ക്ക് ഒതുങ്ങിയ ഭവനങ്ങളിൽ ഭാര്യ എന്ന ജീവിത പങ്കാളിയാണ് ഇപ്പോൾ കുടുംബനാഥ

ഒരു വിവാഹത്തിന് രണ്ട് കക്ഷികൾ,  അത് ദ്വിഭാര്യത്വത്തിനും ബഹുഭാര്യത്വത്തിനും എതിരായ നിയമങ്ങളാൽ നടപ്പിലാക്കപ്പെട്ടിരിക്കുന്നു, ഇതാണ് ഇവിടെ കാലങ്ങളായി പിന്തുടർന്നു  പോന്നിരുന്നത്. കുടുംബനാഥനായി കരുതപ്പെട്ടിരുന്നത് ഭർത്താവിനെയാണ് അദ്ദേഹമാണ് കുടുംബത്തിന്റെ വരുമാനസ്രോതസ്സ് അല്ലെങ്കിൽ അന്നദാതാവ് :

ഇന്ന്, പല കുടുംബങ്ങളിലും ഭർത്താവിനെ അന്നദാതാവായി പരിഗണിക്കപ്പെടുന്നില്ല, പ്രത്യേകിച്ചും അയാളുടെ ഇണയ്ക്ക് സാമ്പത്തികമായി കൂടുതൽ പ്രതിഫലം ലഭിക്കുന്ന തൊഴിൽ ഉണ്ടെങ്കിൽ. അത്തരംഭവനങ്ങളിൽ ഹൗസ് വൈഫ് ഇല്ല പകരമുള്ളത് ഹൗസ് ഹസ്ബൻഡ് ആണ്! ഹൗസ് ഹസ്ബൻഡ് കഞ്ഞി വെയ്ക്കും  കറിവെയ്ക്കും അലക്കും അങ്ങനെ അല്ലറ ചില്ലറ വീട്ടുജോലികളുമായി കഴിഞ്ഞുകൂടും

വൈവാഹിക ബന്ധത്തിലുള്ള സ്ത്രീയാണ് ഭാര്യ. ദർത്താവിൽ നിന്ന് വേർപിരിഞ്ഞ ഒരു സ്ത്രീ വിവാഹമോചന വിധി നടപ്പിലാകുന്നത് വരെ ഭാര്യയായി തുടരുന്നു. ഭർത്താവ് മരിച്ചാൽ ഭാര്യയെ വിധവ എന്ന് വിളിക്കുന്നു. ഇനി മുതൽ ജീവിതപങ്കാളി (പു) മരിച്ചാൽ ജീവിതപങ്കാളി (സ്ത്രീ)യെ വിധവ എന്ന് വിശേഷിപ്പിക്കാനാവില്ല.. ഇത്തരമൊരു സാഹചര്യത്തിൽ വിധവയ്ക്ക് പകരമുള്ള മറ്റൊരു ലിംഗ നിഷ്പക്ഷ പദം കണ്ടെത്തേണ്ടിയിരിക്കുന്നു ജീവിത പങ്കാളി നഷ്ടപ്പെട്ട സ്ത്രീകളെ വിശേഷിപ്പിക്കാൻ. നവോത്ഥാന പരിഷ്കർത്താക്കൾ പറ്റിയ പദം ഉടനെ കണ്ടുപിടിക്കുമെന്നുതന്നെ വിശ്വസിക്കാം

ഭാര്യ എന്ന സ്ഥാനത്തിന് പകരം ജീവിതപങ്കാളി ആകുന്നതോടെ  സമൂഹത്തിലും നിയമത്തിലും സ്ത്രീയുടെ  പദവിയും കടമയും അവകാശങ്ങളും എന്തൊക്കെയെന്ന് നിയമ പുസ്തകങ്ങളിൽ മാറ്റങ്ങൾ എഴുതി ചേർക്കേണ്ടിവരും.

കീപ്പ് ഒരു ഇംഗ്ലീഷ്പദമാണ്. പക്ഷേ ഇതു മലയാളത്തിൽ സാധാരണമായി ഉപയോഗിച്ചു വരുന്നു. സൂക്ഷിച്ചു വെയ്ക്കപ്പെട്ട സ്ത്രീയെന്നു വേണമെങ്കിൽ അർത്ഥം പറയാം. ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പാകത്തിൽ കാമവെറിയനും ധൂർത്തനുമായ ഒരു പുരുഷൻ വീടും പണവും നൽകി സംരക്ഷിക്കുന്ന പഴയ കാലത്തെ സ്ത്രീ.  ഇത്തരം സ്ത്രീകൾ ഇന്നും ഉണ്ടായിരിക്കാം പക്ഷേ കാര്യങ്ങൾ കുറച്ച് കൂടി സങ്കീർണമാണ്. 

പുതിയ  പരിഷ്കാരങ്ങളിലൂടെ ഇവരും ജീവിതപങ്കാളി എന്നഗണത്തിൽ പെടും. അങ്ങനെ വന്നാൽ ജീവിതപങ്കാളി (പൂ)വിൻറെ കാലശേഷം സ്വത്ത് പങ്കുവയ്ക്കുമ്പോൾ കൂടുതൽ നിയമപ്രശ്നങ്ങൾ ഉൽഭവിക്കും. ജീവിതപങ്കാളി (സ്ത്രീ)യുടെ കാലശേഷവും ഇതുതന്നെയാണ് സംഭവിക്കുക എന്നാൽ ജീവിതപങ്കാളി(പു)വിന്റതുപോലെ അത്രയ്ക്ക് വ്യാപകമായിരിക്കില്ല

ഭാര്യയ്ക്കും  ഭർത്താവിനും പകരം ജീവിതപങ്കാളി ഉത്ഭവിച്ചതോടെ നിയമപ്രശ്നങ്ങൾ കുഴഞ്ഞ് മാറിയാനാണ് സാധ്യത :

അതിരിക്കട്ടെ, ഭാര്യ, ഭർത്താവ് എന്ന വാക്കുകൾക്ക് എന്താണ് കുഴപ്പം ? കുഴപ്പം പിടിച്ച എന്തെങ്കിലും അർത്ഥം അവയ്ക്ക് ഉണ്ടെങ്കിൽ അങ്ങനെ ഒന്നില്ല എന്ന് ഉത്തരവ് ഇറക്കിയാൽ പോരെ?  

നല്ലതൊന്നും ചെയ്യാനില്ലാത്ത അവസ്ഥയിലാണ്ഭാര്യക്ക് ഭർത്താവിനും പകരം ജീവിതപങ്കാളി എന്ന വികല ചിന്ത ഉണ്ടാകുന്നത്.

ഇവിടെ സർ / മാഡംം സംബോധനകൾ വേണ്ട എന്ന് പറഞ്ഞ് ഒരു കൂട്ടർ ഹാലിളക്കി. ഇപ്പോൾ ഈ സംബോധനങ്ങളുടെ അവസ്ഥ എന്താണെന്ന് വ്യക്തമല്ല. പിന്നീട് ഒരു കൂട്ടർ നവോത്ഥാനത്തിന്റെ പേരിൽ ലിംഗ നിഷ്പക്ഷ യൂണിഫോമുമായി വന്നു. പക്ഷേ അതും കാര്യമായി ക്ലച്ച് പിടിച്ചില്ല,.പരക്കെ ചർച്ച ചെയ്യപ്പെട്ടെങ്കിലും .

 
എന്നാൽ യാതൊരുവിധ ചർച്ചയും കൂടാതെയാണ് ഭാര്യയെയും ഭർത്താവിനെയും വെട്ടി അപേക്ഷ ഫാറങ്ങളിൽ ജീവിതപങ്കാളി കടന്നുവന്നത്. ഇതുകൊണ്ട് എന്തെങ്കിലും പറയത്തക്ക പ്രയോജനം ഉണ്ടാകമെന്ന് കരുതാനാവില്ല. ആരോടും ചർച്ച നടത്താതെ  നവോത്ഥാനത്തിന്റെയും ലിംഗ സമത്വത്തിന്റെയും പേരിൽ ഭാര്യയെയും  ഭർത്താവിനെയും വെട്ടി പകരം ജീവിതപങ്കാളി എന്ന ലിംഗ നിഷ്പക്ഷ പ്രയോഗം കൊണ്ടുവന്ന പുളിന്താന്മാരുടെ തലയിൽ നെല്ലിക്കാത്തളം വയ്ക്കണം

-കെ എ സോളമൻ

No comments:

Post a Comment