Saturday 7 June 2014

രണ്ടു പതിറ്റാണ്ടിന്‌ ശേഷം വീണ്ടും ശ്രീകുമാരന്‍ തമ്പി; ഒപ്പം മധുവും ശാരദയും













തിരുവനന്തപുരം: നീണ്ട 21 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അമ്മത്തൊട്ടില്‍ എന്ന ചിത്രത്തിന്റെ നിര്‍മാണവും സംവിധാനവും നിര്‍വഹിച്ചുകൊണ്ട്‌ ശ്രീകുമാരന്‍ തമ്പി മലയാള ചലച്ചിത്ര രംഗത്തിലേക്ക്‌ തിരിച്ചുവരവിനൊരുങ്ങുന്നു. ഭാഗ്യജോടികളായ മധുവിനും ശാരദയ്ക്കും ഒപ്പം പുതുതലമുറയിലെ താരങ്ങളെക്കൂടി ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ്‌ തമ്പി മൂന്നാം വരവിനൊരുങ്ങുന്നത്‌. അണുകുടുംബ വ്യവസ്ഥയില്‍ പണവും അധികാരവും ആധിപത്യം ചെലുത്തുമ്പോള്‍ കൂട്ടുകുടുംബങ്ങളില്‍ നിലനിന്നിരുന്ന സാമൂഹ്യബന്ധങ്ങളുടെ ശക്തിക്ഷയിക്കുന്നതും ധാര്‍മിക മൂല്യങ്ങളുടെ തകര്‍ച്ചയും മാതൃത്വത്തിന്റെ പ്രാധാന്യം ഇല്ലാതായി വാര്‍ധക്യം അനാഥമാകുന്നതുമാണ്‌ അമ്മത്തൊട്ടിലിന്റെ പ്രമേയം.

സിനിമാ ജീവിതത്തില്‍ ചില ബന്ധങ്ങളും കഥാപാത്രങ്ങളും സ്വാധീനിക്കുമെന്ന്‌ നടന്‍ മധു പറഞ്ഞു. അത്തരത്തില്‍ തന്നെ സ്വാധീനിച്ച വ്യക്തമായ തിരിച്ചറിവുള്ള സംവിധായകനാണ്‌ ശ്രീകുമാരന്‍ തമ്പി. എട്ട്‌ സിനിമകള്‍ തമ്പിയോടൊപ്പം പ്രവര്‍ത്തിച്ചു. മികച്ച കഥാപാത്രങ്ങള്‍ പലതും ആ ചിത്രങ്ങളിലൂടെയാണ്‌ വന്നിട്ടുള്ളത്‌. വളരെക്കാലം ദേശാടനം നടത്തിയശേഷം തറവാട്ടില്‍ മടങ്ങിയെത്തിയ പോലെയാണ്‌ ശാരദയ്ക്കും തമ്പിക്കുമൊപ്പം അഭിനയിക്കാന്‍ എത്തിയപ്പോള്‍ തോന്നിയത്‌. ശാരദയോടൊപ്പം അഭിനയിച്ച സിനിമകളൊന്നും തന്നെ പരാജയപ്പെട്ടിട്ടില്ലെന്നും മധു പറഞ്ഞു.

നീണ്ട ഇടവേളയ്ക്കു ശേഷമാണ്‌ അമ്മത്തൊട്ടിലെന്ന സിനിമയിലൂടെ ചലച്ചിത്രരംഗത്തേക്ക്‌ മടങ്ങിവരാന്‍ തനിക്ക്‌ സാധിച്ചതെന്ന്‌ ശാരദ ചൂണ്ടിക്കാട്ടി. ഇത്‌ സിനിമയില്‍ പുനര്‍ജന്മം ലഭിച്ചതു പോലെയാണ്‌. താരങ്ങള്‍ സംവിധായകരെ സൃഷ്ടിക്കുന്നത്‌ സിനിമാ ലോകത്തിന്റെ അധപ്പതനമാണെന്ന്‌ സംവിധായകന്‍ ശ്രീകുമാരന്‍ തമ്പി പറഞ്ഞു. അത്‌ ഉള്‍ക്കൊള്ളാന്‍ തനിക്ക്‌ കഴിയാത്തതുകൊണ്ടാണ്‌ താരങ്ങളില്ലാത്ത സീരിയലുകളിലേക്ക്‌ തിരിഞ്ഞത്‌. ശ്രീകുമാരന്‍ തമ്പിയെന്ന സിനിമയുടെ അവസാന റീല്‍ ഓടിക്കൊണ്ടിരിക്കുകയാണ്‌. അതിന്റെ ക്ലൈമാക്സ്‌ മോശമാകണ്ടെന്നു കരുതിയാണ്‌ സിനിമാ ലോകത്തേക്ക്‌ മടങ്ങിയെത്തിയത്‌. ഇന്നത്തെ സിനിമാലോകത്തെ വിലക്കുകളും പ്രതിസന്ധിയും എങ്ങനെ തരണം ചെയ്യുമെന്ന ചോദ്യത്തിന്‌ തങ്ങളുടെ അഭിപ്രായത്തെ എതിര്‍ക്കുമെങ്കിലും മധുവും ശാരദയും താനുമടങ്ങുന്നവരെ വേണ്ടെന്ന്‌ മലയാള സിനിമയില്‍ ആരും പറയില്ല. സംഗീത പ്രാധാന്യമുള്ള സിനിമകള്‍ മാത്രമേ നിര്‍മിച്ച്‌ സംവിധാനം ചെയ്യുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

രാഗമാലികാ കമ്പയിന്‍സും റോയ്‌ ജോണ്‍ മാത്യുവും ചേര്‍ന്നാണ്‌ അമ്മത്തൊട്ടില്‍ നിര്‍മിക്കുന്നത്‌. സുരാജ്‌ വെഞ്ഞാറമൂട്‌, ലാലു അലക്സ്‌ മാമുക്കോയ, ഇന്ദ്രന്‍സ്‌, താരാവര്‍മ തുടങ്ങിയവരും പ്രശസ്തയായ ഒരു നായികാനടിയും ഇതിലഭിനയിക്കുന്നു. എം.ജെ. രാധാകൃഷ്ണന്‍ ഛായാഗ്രഹണവും ബീനാപോള്‍ എഡിറ്റിംഗും നിര്‍വഹിക്കും. ഇന്ദ്രന്‍സ്‌, നിര്‍മാതാവ്‌ റോയ്‌ ജോണ്‍ മാത്യു, താരാവര്‍മ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു
Comment : ന്യൂ ജെനറേഷന്‍ പേക്കൂത്തുകളില്‍ നിന്നു വേറിട്ട അനുഭവമാകടെ ഈ സിനിമയെന്ന് ആഗ്രഹിക്കുന്നു. മധുവിനും ശാരദയ്ക്കും ശ്രീകുമാരന്‍ തമ്പിക്കും ആശംസകള്‍ !
-K A Solaman

No comments:

Post a Comment