Saturday 29 November 2014

പക്ഷിപ്പനി: താറാവുകളെ കൊല്ലാന്‍ 245 സ്‌ക്വാഡുകള്‍



ആലപ്പുഴ: പക്ഷിപ്പനി ബാധിച്ച ജില്ലകളില്‍ താറാവുകളടക്കമുള്ളവയെ നശിപ്പിക്കാന്‍ 245 സ്‌ക്വാഡുകള്‍ രൂപീകരിച്ചു. ആലപ്പുഴയില്‍ 50, പത്തനംതിട്ടയില്‍ 10, കോട്ടയത്ത് 15 എന്നിങ്ങനെയാണ് സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം. ഇത് ഏകോപിപ്പിക്കാന്‍ ജില്ലകളില്‍ കണ്‍ട്രോള്‍ റൂമുകളും തുറന്നു. താറാവുകളെ കൂട്ടത്തോടെ കൊന്ന് കത്തിച്ചു കളയുന്നതിനാണ് സ്‌ക്വാഡുകള്‍ ശ്രമിക്കുന്നത്. എന്നാല്‍ കത്തിക്കാനാവശ്യമായ വിറകും മണ്ണെണ്ണയും കിട്ടാത്ത സ്ഥലങ്ങളില്‍ സുരക്ഷിതമായി ആഴത്തില്‍ കുഴിയെടുത്ത് ചത്ത താറാവുകളെ അതിലിട്ട് മൂടിയും തുടങ്ങി. തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ പക്ഷികള്‍ ചത്ത സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവിടങ്ങളില്‍ നിന്ന് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫലം വ്ന്നാല്‍ മാത്രമേ മറ്റു നടപടികളുണ്ടാവൂ എന്ന് അധികൃതര്‍ സൂചിപ്പിച്ചു. കോട്ടയം ജില്ലയില്‍ പ്രാവുകള്‍ക്കും പക്ഷിപ്പനി ബാധിച്ചതായി സംശയിക്കുന്നു. കറുകച്ചാലില്‍ പ്രാവുകള്‍ പിടഞ്ഞുവീണ് ചത്തതായി വിവരം ലഭിച്ചിട്ടുണ്ട്. കൂടുതല്‍ പരിശോധനയ്ക്കായി അധികൃതര്‍ നടപടി സ്വീകരിച്ചു. മന്ത്രിമാരായ രമേശ് ചെന്നിത്തല, വി.എസ്. ശിവകുമാര്‍, ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷണ്‍, ആരോഗ്യ സെക്രട്ടറി ഡോ കെ. ഇളങ്കോവന്‍, മൃഗസംരക്ഷണ സെക്രട്ടറി സുബ്രത ബിശ്വാസ്, എന്‍ആര്‍എച്ച്എം ഡയറക്ടര്‍ മിന്‍ഹാജ് ആലം, ആരോഗ്യ ഡയറക്ടര്‍ ഡോ പി.കെ. ജമീല എന്നിവര്‍ അവലോകനയോഗത്തില്‍ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഉടന്‍ തന്നെ വീണ്ടും യോഗം ചേരുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

കമന്‍റ്: ഈ മിണ്ടാപ്രാണികളെ കൊല്ലാതെ രക്ഷിക്കാന്‍ ഒരു മാര്‍ഗവുമില്ലേ? പക്ഷിപ്പനി മനുഷ്യനെ ബാധിച്ചാല്‍ നാം എന്തുചെയ്യും? കൂടുതല്‍ സ്ക്വാഡുകലെ നിയമിക്കുമോ? മള്‍ടിസ്പെഷ്യാലിറ്റികളില്‍ സുഖചികില്‍സയായി ഒതുങ്ങിപ്പോയ നമ്മുടെ  വൈദ്യ ശാസ്ത്രത്തിന്ടെ ഒരു ഗതികേട്!
-കെ എ സോളമന്‍ 

No comments:

Post a Comment