Saturday 30 May 2015

ഒരു ഓട്ടോ(സോഡാ)ക്കാരന്റെ നിമിഷ കവിതകള്‍


Prasannan Andhakaranazhi
പ്രസന്നന്‍ അന്ധകാരനഴി

മാതൃഭൂമി 30 മെയ്
വിഷയം ഏതായാലും പ്രസന്നന്‍ നിമിഷനേരംകൊണ്ട് അതില്‍ കവിതയും പാട്ടും നാടന്‍പാട്ടും വിരിയിക്കും. എഴുത്ത് മാത്രമല്ല വരികള്‍ക്ക് ഈണം നല്‍കി ഇമ്പമായി തന്നെ ആലപിക്കും... ഇത്രയുമാകുമ്പോള്‍ പഠനത്തിന്റെ പടവുകള്‍കടന്ന് തോള്‍സഞ്ചിയും തൂക്കി നടക്കുന്ന ബുദ്ധിജീവിയുടെ രൂപമാകും മനസ്സില്‍.
എന്നാല്‍, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ചെറുകിട യന്ത്രമുപയോഗിച്ച് സോഡാ ഉത്പാദനവും പെട്ടിഓട്ടോ ഓടിക്കുകയും ചെയ്യുന്നതിനിടയിലാണ് പ്രസന്നന്റെ നിമിഷകവിതകള്‍. സ്‌കൂള്‍ വിദ്യാഭ്യാസം മാത്രമുള്ള ഇദ്ദേഹം ഇതിനകം നിരവധി വേദികളില്‍ തന്റെ സര്‍ഗ്ഗസൃഷ്ടികള്‍ അവതരിപ്പിച്ചു കഴിഞ്ഞു.
പട്ടണക്കാട് അന്ധകാരനഴി കൃഷ്ണവിലാസത്തില്‍ പ്രസന്നന്‍ അന്ധകാരനഴി തന്റെ ജോലികള്‍ക്കിടയിലാണ് കവിതയ്ക്കും നാടന്‍പാട്ടിനും സമയം കണ്ടെത്തുന്നത്. പ്രസന്നന്റെ നിമിഷകവിതകളും നാടന്‍പാട്ടുകളും തീരദേശത്തടക്കം തരംഗമാണ്. പ്രസന്നന്റെ സോഡാ ഉത്പാദനംപോലും കവിതയുടെ താളത്തിലാണെന്നാണ് തീരവാസികള്‍ക്ക് അഭിപ്രായം. സോഡാ നിറച്ച് ആവശ്യക്കാര്‍ക്ക് കടകളില്‍ എത്തിച്ചു നല്‍കുന്നതാണ് പ്രധാന ജോലി.
ഒരു കടലാസ്സുകഷണവും പേനയുമായിട്ടാണ് എല്ലായ്‌പോഴും ജോലി. ഇടവേളകളില്‍ കണ്‍മുന്നില്‍ കാണുന്ന വിഷയം കവിതയാക്കും. അങ്ങനെ പ്രസന്നന്റെ തൂലികയില്‍നിന്ന് വിരിഞ്ഞ കവിതകള്‍ ആയിരക്കണക്കിനാണ്. ചിലത് പല പ്രസിദ്ധീകരണങ്ങളിലായി പ്രസിദ്ധീകരിച്ചു.
ചേര്‍ത്തല സംസ്‌കാര കലാസാഹിത്യ സാംസ്‌കാരികവേദിയാണ് പ്രസന്നന്റെ കഴിവുകള്‍ കണ്ടറിഞ്ഞ് പ്രോത്സാഹനം നല്‍കിയത്. സംസ്‌കാരയിലുടെ ജില്ലയ്ക്കകത്തും പുറത്തും നിരവധി കവിയരങ്ങുകളിലും വ്യത്യസ്തമായ വേദികളിലും പ്രസന്നന്‍ തന്റെ തനതായ പരിപാടികള്‍ അവതരിപ്പിച്ച് കഴിഞ്ഞു. സാമൂഹിക പ്രസക്തിയുള്ള സംഭവങ്ങള്‍ കോര്‍ത്തിണക്കി കവിതകളും നാടന്‍പാട്ടുകളും പ്രത്യേക പരിപാടിതന്നെ പ്രസന്നന്‍ തയ്യാറാക്കിയിട്ടുണ്ട്.
കടല്‍ ജീവിതവുമായി അടുത്തു നില്‍ക്കുന്നതിനാല്‍ കടല്‍ പ്രസന്നന്‍ കവിതകളിലെ പ്രധാന വിഷയം തന്നെയാണ്. അതിനാല്‍ തന്നെ പ്രസന്നനെ പലയിടത്തും കടലിന്റെ കവി എന്നാണ് അറിയുന്നത്.
2013 ല്‍ ജില്ലയിലെ മികച്ച കവിക്ക് ഏര്‍പ്പെടുത്തിയ 'കാവ്യതീരം അവാര്‍ഡ്' ഈ സോഡാക്കാരനെ തേടിയെത്തിയിരുന്നു. അന്നു ലഭിച്ച അവാര്‍ഡിന്റെ ഓര്‍മ്മയ്ക്കായി തന്റെ ഉപജീവന മാര്‍ഗ്ഗമായ പെട്ടിഓട്ടോയ്ക്ക് കാവ്യതീരം എന്ന പേരു നല്‍കി.
കവിതയ്ക്കു പുറമെ കഥാപ്രസംഗത്തിലും പാട്ടുകള്‍ എഴുതുന്നുണ്ട്. കൊച്ചിന്‍ മണിലാലിന്റെ സാക്ഷ്യപത്രം എന്ന കഥാപ്രസംഗം പ്രസന്നന്റെ വരികളാണ്. കോട്ടയം നാഷണല്‍ തീയറ്റേഴ്‌സിന്റെയും, ചേര്‍ത്തല ഷൈലജാ തീയറ്റേഴ്‌സിന്റെയും നാടകങ്ങളിലൂടെ അരങ്ങിലും പ്രസന്നന്‍ തിളങ്ങുന്നുണ്ട്.
ഭാര്യ ലതയും മക്കളായ പ്രവീണും പ്രീതയും കടലിന്റെ കവിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി കൂടെയുണ്ട്.
L
  • K A Solaman പ്രസന്നന്‍ കഴിവുള്ള ആളാണ്, അദ്ദേ ഹത്തെക്കുറിച്ച് എഴുതിയിട്ടുള്ള ഒട്ടുമിക്ക കാര്യങ്ങളും ശരിതന്നെ എന്നാല്‍ "കടല്‍ ജീവിതവുമായി അടുത്തു നില്‍ക്കുന്നതിനാല്‍ കടല്‍ പ്രസന്നന്‍ കവിതകളിലെ പ്രധാന വിഷയം തന്നെയാണ്. അതിനാല്‍ തന്നെ പ്രസന്നനെ പലയിടത്തും കടലിന്റെ കവി എന്നാണ് അറിയുന്നത്" എന്ന നിരീക്ഷണം തികച്ചും തെറ്റാണ്. കടല് കണ്ടിട്ടുള്ള കവികളെല്ലാംകടലിന്റെ കവിയാണെങ്കില്‍ പ്രസന്നനും അങ്ങനെ തന്നെ. പ്രസന്നന്‍ പോലും സമ്മിതിക്കില്ല താന്‍ കടലിന്റെ കവിയാണെന്ന്. ലേഖകനെ ആരോ തെട്ടിദ്ധരിപ്പിച്ചതാവാം .

1 comment:

  1. കടല്‍ തീരത്തുള്ളവരെല്ലാം കടലിന്‍റെ ഉപാസകരാണ് . ആ നിലക്ക് പ്രസന്നന്‍ ഒരു കടലിന്‍റെ കവി അയികൊള്ളട്ടെ.ആര്‍ക്കാ നഷ്ടം വിട്ടേക്ക് .

    ReplyDelete