Tuesday 12 August 2014

വേണ്ടി വന്നാല്‍ ബിജെപിയുമായും കൂട്ടുകൂടും : കെ.എം മാണി











കൊച്ചി : നിലപാടില്‍ യോജിപ്പുവന്നാല്‍ ആരുമായും ചേരാന്‍ മടിയില്ലെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം. മാണി. വേണ്ടിവന്നാല്‍ ബി.ജെ.പിയുമായും കൂട്ടുകൂടും. പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്ന നിലപാട് അംഗീകരിക്കണമെന്ന് മാത്രമേയുള്ളൂ എന്നും മാണി പറഞ്ഞു.
കോണ്‍ഗ്രസിന് ഒപ്പം നിന്നത് കേരളാ കോണ്‍ഗ്രസിനെ രാഷ്ട്രീയവും സംഘടനാപരവുമായി ദുര്‍ബലപ്പെടുത്തി. അതുകൊണ്ടു പാര്‍ട്ടി വളര്‍ന്നില്ല. ഒറ്റയ്ക്ക് നിന്നിരുന്നെങ്കില്‍ പാര്‍ട്ടിക്കു വളര്‍ച്ച ഉണ്ടാകുമായിരുന്നവെന്നും ടി.വി ന്യൂവിന്റെ ഇന്‍സൈഡ് ഔട്ട് എന്ന പരിപാടിയില്‍ സംസാരിക്കവേ കെ.എം മാണി പറഞ്ഞു.
ഐക്യജനാധിപത്യ മുന്നണിയുടെ നന്മയ്ക്കായി പാര്‍ട്ടി ചെയ്ത ത്യാഗം കോണ്‍ഗ്രസ് മനസിലാക്കണം. ഈ ത്യാഗം ഒരു ദൗര്‍ബല്യമായി കാണരുത്. കേരള കോണ്‍ഗ്രസ് മുന്നണിയില്‍ നിന്നതിന്റെ നേട്ടം കോണ്‍ഗ്രസിനാണ്. സ്ഥാനലാഭത്തിനുവേണ്ടി പിന്നില്‍ നിന്നു കുത്തില്ല. അര നൂറ്റാണ്ടായില്ലേ, ഒരു വര്‍ഷം ഭരിച്ചുകൊള്ളൂ എന്ന് കോണ്‍ഗ്രസ് പറയണം. ആ മാന്യത കാണിക്കാന്‍ കോണ്‍ഗ്രസിന് ഉത്തരവാദിത്വമുണ്ട്. മുഖ്യമന്ത്രിയാകാന്‍ ആരോടും ചര്‍ച്ച നടത്തിയിട്ടില്ല. കേരള കോണ്‍ഗ്രസിന് മാത്രമല്ല, ലീഗിനും അവകാശമുണ്ട്. മുന്നണി മര്യാദ വിട്ട് കേരള കോണ്‍ഗ്രസ് പ്രവര്‍ത്തിക്കില്ല.
സര്‍ക്കാര്‍ രൂപീകരണ വേളയില്‍ കടുംപിടിത്തം പിടിച്ചിരുന്നെങ്കില്‍ കേരളാ കോണ്‍ഗ്രസിന് മുഖ്യമന്ത്രിപദത്തില്‍ ഒരു ഷെയര്‍ കിട്ടുമായിരുന്നു. യുഡിഎഫിന് നേരിയ ഭൂരിപക്ഷമേ ഉള്ളൂ എന്ന നിലയ്ക്ക് വിലപേശല്‍ നടത്തിയിരുന്നുവെങ്കില്‍ കണിശമായും മുഖ്യമന്ത്രിപദം നല്‍കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതമാകുമായിരുന്നു. മാന്യത കൊണ്ടാണ് അന്ന് അതിനു നില്‍ക്കാതിരുന്നത്. പാര്‍ട്ടിയില്‍ ഇപ്പോള്‍ ചിലര്‍ക്ക് അത്തരത്തില്‍ അഭിപ്രായമുണ്ട്. എന്നാല്‍ ഒരു സ്ഥാനവും പിടിച്ചെടുക്കാന്‍ താന്‍ തയാറല്ലെന്നും മാണി പറഞ്ഞു.
Comment: വേണ്ടിവന്നാല്‍ ചക്ക വേരിലും എന്ന മട്ട്. ജീവിതത്തില്‍ ഇനി ഒരാഗ്രഹം മാത്രമേ അവശേഷിക്കുന്നുള്ളൂ, മുഖ്യമന്ത്രി സ്ഥാനം. അതിനു ഏതറ്റം വരെയും പോകും
-കെ എ സോളമന്‍ .

No comments:

Post a Comment