Thursday 25 April 2013

മഹാതരികിട യൂണിവേഴ്സിറ്റി!



സംസ്ഥാനത്തെ പ്രൈമറി വിദ്യാഭ്യാസത്തിന്റെ നിലവാരത്തകര്‍ച്ച ആദ്യം മനസ്സിലാക്കിയ വിദ്യാഭ്യാസ മന്ത്രി അന്തരിച്ച ടി.എം.ജേക്കബ്ബാണ്‌. അദ്ദേഹത്തിന്റെ മകള്‍ ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ അവളുടെ പുസ്തകം മറിച്ചു നോക്കി. “റാകിപ്പറക്കുന്ന ചെമ്പരുന്ത്‌” പോലുള്ള അനാവശ്യങ്ങള്‍ പാഠപുസ്തകങ്ങളില്‍ എഴുതിവെച്ചിരിക്കുന്നത്‌ കണ്ട്‌ അദ്ദേഹം അരിശം കൊള്ളുകയും സിലബസ്‌ പരിഷ്ക്കരണത്തിന്‌ ഉത്തരവിടുകയും ചെയ്തു. കൂട്ടത്തില്‍ അദ്ദേഹം കൈക്കൊണ്ട സുപ്രധാന തീരുമാനമാണ്‌ കോട്ടയം യൂണിവേഴ്സിറ്റിയുടെ സ്ഥാപനം.

യൂണിവേഴ്സിറ്റിയുടെ ആദ്യനാമമാണ്‌ ഗാന്ധിജി യൂണിവേഴ്സിറ്റി. പിന്നീടാണ്‌ ബോധ്യമായത്‌ ഗാന്ധിക്ക്‌ ഗമ പോരാ എന്ന്‌. ആന്റണിജി, ജോസഫ്ജി, പണിക്കര്‍ജി, പിള്ളജി, ചെന്നിത്തലജി തുടങ്ങി എല്ലാ ഖദര്‍വാലകള്‍ക്കും ‘ജി’യുള്ളതിനാല്‍ ‘ഗാന്ധിജി’ വെട്ടി മഹാത്മാഗാന്ധിയാക്കി. അങ്ങനെ യൂണിവേഴ്സിറ്റിയുടെ പേര്‌ ‘മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ഓഫ്‌ കോത്തായം” എന്നാക്കി. കോട്ടയം എന്നത്‌ സായിപ്പിന്‌ ‘കോത്തായം’ എന്നേ വായിക്കാനറിയൂ. ഇന്നിപ്പോള്‍ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയെ വീണ്ടും നാമകരണം ചെയ്യേണ്ട അവസ്ഥയിലാണ്‌. മഹാതരികിട യൂണിവേഴ്സിറ്റി, കോത്തായം. അതിനുമാത്രം വെകിളിത്തരങ്ങളാണ്‌ അവിടെ അരങ്ങേറുന്നത്‌.

‘മഹാത്മാഗാന്ധി വധം’ ആട്ടക്കഥ ഇത്രനാളും അവിടെ ആട്ടിക്കൊണ്ടിരുന്നത്‌ പേരില്‍ ‘ഗുരുക്കള്‍’ ഉള്ള ഒരു വിസിയും അദ്ദേഹത്തിന്റെ സാമന്തന്‍ രജിസ്ട്രാറും കൂടിയായിരുന്നു. വിദ്യാഭ്യാസമന്ത്രി രണ്ടാം മുണ്ടശ്ശേരിയുടെ അനുഗ്രഹം ഉണ്ടായിരുന്നതിനാല്‍ യാതൊരുവിധ പ്രവര്‍ത്തന തടസ്സവും ഇല്ലായിരുന്നു. ഒരു സമാന്തര സര്‍ക്കാര്‌ തന്നെയായിരുന്നു അന്ന്‌ യൂണിവേഴ്സിറ്റി. കോളേജ്‌ അധ്യാപക നിയമനത്തിന്‌ 22 വയസ്സുമതിയെന്ന്‌ സര്‍ക്കാര്‍ നിയമം ഉള്ളപ്പോള്‍ ഈ യൂണിവേഴ്സിറ്റിയില്‍നിന്ന്‌ അംഗീകാരം കിട്ടണമെങ്കില്‍ 23 വയസ്സുവേണം. കൂട്ടത്തില്‍ രജിസ്ട്രാറുടെ തിണ്ണ കുറെ ദിവസം നിരങ്ങുകയുംവേണം. അംഗീകാരം കിട്ടുന്നതിന്‌ കൈമടക്കുണ്ടായിരുന്നോ എന്ന്‌ ചോദിച്ചാല്‍ അത്‌ കൊടുത്തവര്‍ക്ക്‌ മാത്രമേ പറയാന്‍ അറിയൂ. അതെന്തായാലും പുതിയ വൈസ്‌ ചാന്‍സലറും പുതിയ സിന്‍ഡിക്കേറ്റും വന്നതോടെ യൂണിവേഴ്സിറ്റിയിലെ രജിസ്ട്രാര്‍ ഭരണം അവസാനിച്ചു.

സര്‍വകലാശാലയെ ‘സെന്റര്‍ ഓഫ്‌ എക്സലന്‍സ്‌’ ആക്കാന്‍ ദൃഢനിശ്ചയമെടുത്താണ്‌ പുതിയ വിസി ആസനസ്ഥനായത്‌. എന്നാല്‍ ഉടന്‍ തന്നെ യൂണിവേഴ്സിറ്റി “സെന്റര്‍ ഓഫ്‌ വേലകളി” ആയി മാറി. വിസിക്കും രജിസ്ട്രാര്‍ക്കും കോടതി തിണ്ണയില്‍നിന്ന്‌ ഇറങ്ങാന്‍ നേരമില്ല. യൂണിവേഴ്സിറ്റി ഗേറ്റിന്റെ ഉള്‍പ്പെടെ മുഴുവന്‍ താക്കോലുകളും വൈസ്‌ ചാന്‍സലര്‍ ബാഗില്‍ ഇട്ട്‌ ബാഗ്‌ കക്ഷത്ത്‌ വെച്ച്‌ നടപ്പാണ്‌.

ചുമട്ടുതൊഴിലാളി യോഗത്തില്‍ ‘ആഗോള അധിനിവേശത്തെ’ക്കുറിച്ച്‌ സെമിനാര്‍ നടത്തുന്ന മുന്‍ വൈസ്‌ ചാന്‍സലര്‍ക്ക്‌ ഉണ്ണിയുടെ ബിഎ, എംഎ ഡിഗ്രികളുടെ സാധു തയെക്കുറിച്ച്‌ ഒരു സംശയവുമില്ലായിരുന്നു. റഷ്യന്‍ സന്ദര്‍ശനത്തില്‍ റഷ്യന്‍ യുവതികളുടെ ധീരതകണ്ട്‌ അമ്പരന്ന അദ്ദേഹം കേരള യുവതികളുടെ ദയനീയാവസ്ഥയില്‍ ആകുലനാകുകയും ചെയ്തപ്പോള്‍ രജിസ്ട്രാര്‍ ഉണ്ണി എസ്‌എസ്‌എല്‍സി, പ്രീഡിഗ്രി (ഫ്രീഡിഗ്രി?) ബിഎ, എംഎയെല്ലാം ഒറ്റയിരുപ്പിന്‌ എഴുതി എടുത്തകാര്യം ശ്രദ്ധിച്ചില്ല.

പുതിയ സിന്‍ഡിക്കേറ്റും വൈസ്ചാന്‍സലറും ചേര്‍ന്ന്‌ രജിസ്ട്രാറുടെ മാര്‍ക്ക്ലിസ്റ്റും ഡിഗ്രിയും ‘വെരിഫൈ’ ചെയ്യാന്‍ തുടങ്ങിയതാണ്‌ കുഴപ്പമായത്‌. സര്‍ട്ടിഫിക്കറ്റില്‍ തീയതിയും മാര്‍ക്കും ചേര്‍ന്നിരിക്കുന്ന ഭാഗം ചിതലെടുത്തുപോയിരിക്കുന്നു. തുടര്‍ന്ന്‌ വിസി അകത്തും രജിസ്ട്രാര്‍ പുറത്തുമായി ‘ആട്ടക്കഥ’ കോടതി രംഗത്തോടെ ക്ലൈമാക്സിലെത്തി.

ഗണേഷ്‌-യാമിനി പീഡനപര്‍വം കെട്ടടങ്ങിയതോടെ വിഷമിച്ചിരിക്കുകയായിരുന്നു ചാനലുകളിലെ കോല്‍ക്കളിക്കാര്‍. ആരോമല്‍-അരിങ്ങോടര്‍ തര്‍ക്കം മാതിരി ജോര്‍ജ്‌-ഉണ്ണി പോര്‌ മുറുകിയതോടെ കോല്‍ക്കളി മേളം സര്‍വ്വകലാശാല മുറ്റത്തേക്ക്‌ മാറ്റി.

കെ.എ.സോളമന്‍

No comments:

Post a Comment