Tuesday 14 January 2014

ചൂലേ ചൂല്‍!



ആംആദ്മിയെന്ന തൊപ്പിപ്പാര്‍ട്ടി ദല്‍ഹിയില്‍ ഏതാനും സീറ്റു പിടിച്ചതോടെ സകലരും ചൂലുമായി ഇറങ്ങിയിരിക്കുകയാണ്‌. ചൂലാണ്‌ ആം ആദ്മിയുടെ ചിഹ്നം. ചൂലും പിടിച്ചു നില്‍ക്കുന്നവനെ കണി കണ്ടാല്‍ അന്നു യാത്ര മുടക്കുന്നവര്‍ പോലും ചൂലേ, ചൂല്‍! എന്നു വിളിച്ചുകൂവുകയാണ്‌. പ്ലാസ്റ്റിക്‌ ചൂല്‍, പുല്‍ച്ചൂല്‍ ഇവയ്ക്ക്‌ ഡിമാന്റ്‌ കുറവ്‌, ഈര്‍ക്കില്‍ ചൂലിനാണ്‌ കേരളത്തില്‍ ഡിമാന്റ്‌. എല്ലാവരും ചൂലെടുക്കണമെന്നാണ്‌ തൊണ്ണൂറു പിന്നിട്ട മുതിര്‍ന്ന സഖാവ്‌ മുതല്‍ ഫേസ്ബുക്ക്‌ കുട്ടന്മാര്‍ വരെ പറയുന്നത്‌. അരിവാള്‍ ചുറ്റികയെന്നത്‌ അരിവാള്‍ ചൂല്‍ എന്നാക്കി മാറ്റണമെന്ന നിര്‍ദ്ദേശവും വാര്‍ഡുതല യോഗങ്ങളില്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്‌. പൂഴ്ത്തിവെയ്പുകാരും, കരിഞ്ചന്തക്കാരും തൊട്ടു കള്ളവാറ്റുകാര്‍വരെ കേരളത്തില്‍ ‘ആം ആദ്മി’യുടെ ആവശ്യക്കാരായി മാറി.

ചൂല്‍ പ്രേമക്കാരില്‍ ഒടുക്കം വാചകമേളയില്‍ വന്നുപെട്ടത്‌ നോവലിസ്റ്റ്‌ എം.മുകുന്ദനാണ്‌. ഇടയ്ക്കിടെ വാര്‍ത്തയില്‍ കേറിയില്ലെങ്കില്‍ ഇരിക്കപ്പൊറുതി ഇല്ലാതാകും. കുറച്ചുകാലമായി പ്രസ്താവനകളില്‍നിന്ന്‌ വിട്ടു നില്‍ക്കുകയായിരുന്നു. അതു പറ്റില്ലായെന്നു തോന്നിയതുകൊണ്ടാണ്‌ ചൂല്‍ മേന്മ വാഴ്ത്തി പ്രസ്താവന ഇറക്കിയത്‌.

ഇടതു സഹയാത്രികനെന്നാണ്‌ വയ്പ്‌. സഹയാത്ര നടത്തുമ്പോള്‍, യാത്രയില്‍ കാണുന്ന കാര്യങ്ങള്‍ പറയാതെ വയ്യ. പക്ഷേ ഇപ്പോള്‍ നിക്ഷ്പക്ഷനാകണമെന്ന തോന്നല്‍. അതുകൊണ്ടാണ്‌ വീഴ്ചകളില്‍നിന്നു സിപിഎം പാഠം പഠിച്ചിട്ടില്ലായെന്ന്‌ അദ്ദേഹം പ്രസ്താവിച്ചത്‌.

വല്ലാത്ത തന്റേടം കാണിച്ച ഒരു സ്ത്രീ ക്ലിഫ്‌ ഹൗസിന്‌ പുറകില്‍ താമസമുണ്ട്‌, പേര്‌ സന്ധ്യ. ‘അദൃശ്യചൂല്‍’കയ്യിലേന്തി പ്രതികരിക്കുകയായിരുന്നു സന്ധ്യയെന്നു തിരിച്ചറിഞ്ഞതോടെയാണ്‌ തിരിച്ചടി കളില്‍നിന്ന്‌ സിപിഎം പാഠം പഠിച്ചില്ലായെന്ന്‌ നോവലിസ്റ്റ്‌ കണ്ടെത്തിയത്‌. സന്ധ്യയുടെ കയ്യിലെ ചൂല്‍ സിപിഎം കാണേണ്ടതായിരുന്നു.

‘കേശവന്റെ വിലാപം’എഴുതി പണ്ടേ തന്നെ പാര്‍ട്ടി അനുഭാവം പ്രകടിപ്പിച്ചിട്ടുണ്ട്‌. മുതിര്‍ന്ന സഖാവിനെ വാഴ്ത്തപ്പെട്ട പുണ്യവാളന്‍ എന്നു വിളിച്ച്‌ ആദരിച്ചത്‌ അദ്ദേഹം നന്നേ ആസ്വദിക്കുകയും ഔദ്യോഗിക ലാവ്ലിന്‍ ഗ്രൂപ്പില്‍ അംഗത്വമെടുക്കുകയും ചെയ്തതാണ്‌. ആയതുകൊണ്ട്‌ ഇപ്പോഴത്തെ ‘നിഷ്പക്ഷ വെളിപാട്‌’ ഏവര്‍ക്കും ദുരൂഹമാണ്‌.

സന്ധ്യ വലിയൊരു റിസ്ക്‌ ഏറ്റെടുക്കുകയായിരുന്നു. യുവത്വത്തിന്റെ തിളപ്പോ വിവരക്കുറവോ എന്നു പറയാം. കൊച്ചൗസേഫ്‌ ചിറ്റിലപ്പിള്ളി പോലും കാട്ടാന്‍ മടിക്കുന്ന ധൈര്യം. അഞ്ചുലക്ഷം പോയെങ്കില്‍ എന്ത്‌, പത്തിരുപതു ലക്ഷത്തിന്റെ പരസ്യ മെയിലേജാണ്‌ ചിറ്റിലപ്പിള്ളിയുടെ സ്ഥാപനങ്ങള്‍ക്ക്‌ ലഭിച്ചത്‌.
സന്ധ്യയുടെ നടപടി വന്‍ റിസ്കായിരുന്നുവെന്ന്‌ പറയാന്‍ കാരണമുണ്ട്‌. മാധ്യമങ്ങള്‍ പ്രകീര്‍ത്തിക്കുകയും മുതലാളിമാര്‍ സമ്മാനം നല്‍കുകയും ചെയ്താല്‍ ആരെങ്കിലും തല കുരുക്കിലിടുമോ? പ്രത്യേകിച്ച്‌ ഉപരോധമുണ്ടാകുമ്പോള്‍ വീടുപൂട്ടി നാടുവിടുന്ന മുഖ്യമന്ത്രിയും ദിവസങ്ങള്‍ക്ക്‌ മുമ്പേ സെക്രട്ടറിയേറ്റ്‌ കെട്ടിടത്തില്‍ മാറി താമസിച്ച്‌ ഊണും ഉറക്കവും ശൗചവും നടത്തുന്ന മന്ത്രിമാരും കേരളം ഭരിക്കുമ്പോള്‍ സന്ധ്യയ്ക്കും കുടുംബത്തിനും എന്തു നഷ്ടമുണ്ടായാലും ഭരണ-പ്രതിപക്ഷങ്ങള്‍ ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തി രസിച്ചുകൊണ്ടിരിക്കും.

ഒട്ടനവധി ആക്രോശങ്ങള്‍ നടത്തിയിട്ടുള്ള കടകംപള്ളിയുടെ താടിരോമങ്ങളില്‍ ഒന്നുരണ്ടെണ്ണം കൊഴിച്ചു കളഞ്ഞതായിരുന്നു സന്ധ്യയുടെ പ്രകടനം എന്നു പറയാതെ വയ്യ. അതിന്‌ തെളിവാണ്‌ ആനത്തലയുടെ പൂരപ്പാട്ടും, ഉഴവൂര്‍ വിജയന്റെ ഹരികഥാ കാലക്ഷേപവും.

സന്ധ്യയ്ക്ക്‌ മുമ്പെ ചൂലെടുത്തവരാണ്‌ അജിതയും സാറാ ജോസഫുമെന്നു മുകുന്ദന്‍. സാറാ ജോസഫിനെ വിടൂ, കോംഗ്ങ്ങാട്ടു നാരായണന്‍ നായരെ വെട്ടിക്കൊലപ്പെടുത്തിയതായിരിക്കും അജിതയുടെ ചൂല്‍ പ്രയോഗം?

കെ.എ.സോളമന്‍
Janmabhumi daily 14-1-14

No comments:

Post a Comment