Tuesday 21 January 2014

കേശദാനം മഹാദാനം

Photo

രക്തദാനം മഹാദാനം എന്നതായിരുന്നു പഴയ മുദ്രാവാക്യം. നിലവില്‍ അത് കേശദാനം മഹാദാനം എന്നായി മാറി. കേശാലങ്കാര മേഖലയില്‍ നിന്നുവരുന്ന വാര്‍ത്തകള്‍ ഏതാണ്ട് ഈ ഡയറക്ഷനിലാണ്.
കാന്‍സര്‍ രോഗം എപ്പോള്‍, എങ്ങനെ പിടിപെടുമെന്ന് ആര്‍ക്കും നിശ്ചയം പോരാ. പുകവലി, മദ്യപാനം, വറുത്തതും പൊരിച്ചതുമായ ഭക്ഷണം, ബേക്കറി പലഹാരങ്ങള്‍ ഇവയെല്ലാം കാന്‍സറിന്  കാരണമാകുമെന്ന് പറയപ്പെടുന്നു. പാരമ്പര്യ രോഗമാണ് കാന്‍സറെന്ന് മറ്റു ചിലര്‍. ഹോളിവുഡു നടി എഞ്ചലീന ജോളി മുല മുറിച്ചു കളഞ്ഞത് പാരമ്പര്യ  കാന്‍സര്‍ ഭയന്നിട്ടാണ്. തണ്ണീര്‍മുക്കത്തും വാരനാട്ടും വ്യാപകമായി കാണുന്ന കാന്‍സര്‍ അവിടെ ഒരു മദ്യക്കമ്പനി വേമ്പനാട്ടു കായല്‍ 

മലിനീകരിക്കുന്നതുകൊണ്ടാണെന്ന് പഠനങ്ങള്‍ പറയുന്നു. വ്യാപകമായിട്ടുള്ള മൊബൈല്‍ ടവറുകളും സെല്‍ഫോണുകളും കാന്‍സറിനു കാരണമല്ലെന്ന് പറയുന്നത് മൊബൈല്‍ കമ്പനിക്കാരുടെ പണം കൈപ്പറ്റി പ്രസ്താവന ഇറക്കുന്ന ചില അലോപ്പതി ഡോക്ടര്‍മാര്‍ മാത്രമാണ്. മൊബൈല്‍ റേഡിയേഷന്‍ ഹസാര്‍ഡ്‌സിനെക്കുറിച്ച് ഒത്തിരി ലിറ്ററേച്ചര്‍ ഇന്റര്‍സെറ്റില്‍ ലഭ്യം. ഇവയെല്ലാം റേഡിയേഷന്‍ മൂലമുള്ള കാന്‍സര്‍ സാധ്യതയ്ക്ക് അടിവരയിടുന്നു.

കേരള സംസ്ഥാനത്ത് കാന്‍സര്‍ രോഗം വന്‍ ഭീഷണിയാണ്. അതുകൊണ്ടുതന്നെ കാന്‍സര്‍ ചികിത്സയ്ക്കുള്ള മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളും ‘പിഴിച്ചില്‍’ സെന്ററുകളും പെരുകിക്കൊണ്ടിരിക്കുന്നു. കാന്‍സറിനെതിരെയുള്ള രണ്ടു ചികിത്സാ രീതികളാണ് റേഡിയേഷന്‍ ചികിത്സയും കീമോ തെറാപ്പിയും. രണ്ടും കൃത്യമായ ഡോസില്‍ ചെയ്തില്ലെങ്കില്‍ രോഗി നേരത്തെ തന്നെ വിടപറയും. അത്രയ്ക്ക് ശക്തമാണ് ചികിത്സയുടെ പാര്‍ശ്വഫലങ്ങള്‍. രോഗിയുടെ ഭാരം കുറയുന്നത് സൈഡ് എഫക്ടിന്റെ ഭാഗമാണ്, മുടിയുടെ നിറം മാറാം, കൊഴിയാം, അങ്ങനെയൊരു കാഴ്ച മമ്മൂട്ടി സിനിമ ‘ഇമ്മാനുവേലി’ലുണ്ട്. മുടി നഷ്ടപ്പെട്ടു പോകുകയെന്നത് കാന്‍സര്‍ ചികിത്സയുടെ ഭാഗമാണ്.

ഇങ്ങനെ മുടി നഷ്ടപ്പെടുന്നവര്‍ക്കുള്ള സാന്ത്വനമായാണ് കേശദാനം. മുടിയുള്ളവര്‍ക്കെല്ലാം ദാനം ചെയ്യാം. കാന്‍സര്‍ രോഗിക്കാണ് ഇത് നല്‍കുന്നതെന്നതുകൊണ്ട് മഹാദാനവുമാണ്. ഈ മഹാദൗത്യത്തില്‍ ഇപ്പോള്‍ ശ്രദ്ധാ കേന്ദ്രമായിരിക്കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ കേരള ഘടകം സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനാണ്. തലയിലെ ആല്‍മരമാണ് പന്ന്യന് മുടി.

വയലാര്‍ സ്റ്റാലിന്റെ പുത്രന്‍ സി.കെ.ചന്ദ്രപ്പന്‍ സെക്രട്ടറിയായിരുന്നപ്പോള്‍ പാര്‍ട്ടിക്ക് ഒരു ആര്‍ജവം-ഗര്‍വ് ഉണ്ടായിരുന്നു. എന്നുവെച്ചാല്‍ ഒരു മമ്മൂട്ടി സ്റ്റൈല്‍. ചന്ദ്രപ്പന്‍ പോയി, പന്ന്യന്‍ വന്നതോടെ അത് മാമുക്കോയ സ്റ്റൈലായി, എല്ലാം ഒരു തമാശ. മുടി വകഞ്ഞു മുന്നിലോട്ടിട്ട് പന്ന്യന്‍ സമരമുഖത്തുനിന്നാല്‍ ലാത്തിച്ചാര്‍ജ്ജിനെത്തിയ പോലീസ് ലാത്തി മറന്നു ചിരിക്കും. പണ്ടെങ്ങോ പുലിക്കോടന്‍ നാരായണന്‍ എന്ന നക്‌സലൈറ്റ് വിരുദ്ധ പോലീസുകാരന്‍ ഓടിച്ചിട്ടു മുടിവെട്ടാന്‍ ശ്രമിച്ചതിന്റെ വൈരാഗ്യമാണ് പന്ന്യന്റെ മുടി. ഒരിക്കലും ഒടുങ്ങാത്ത വൈരാഗ്യമുണ്ടോ മനുഷ്യന്? പുലിക്കോടന്‍ ഇന്ന് സന്ന്യാസത്തിലാണ്.

തന്റെ മുടിക്ക് നാലുലക്ഷം രൂപാ തരാമെന്ന് ഒരിക്കല്‍ ദക്ഷിണാഫ്രിക്കന്‍ സ്ഥാനപതി വാഗ്ദാനം ചെയ്‌തെന്നാണ് പന്ന്യന്‍  പറയുന്നത്. വിസ്‌കി മൂക്കുമുട്ടെ കുടിച്ചാല്‍ തമാശ പറയുന്നതും, വാളെടുക്കുന്നതും ചില സായിപ്പന്മാരുടെ സ്വഭാവമാണ്. എടുത്ത വാളു (താഴെ)വെയ്ക്കാതിരിക്കാന്‍ മുടി മണക്കുന്ന ശീലം സൗത്ത് ആഫ്രിക്കയിലും സാന്‍ഫ്രാന്‍സിസ്‌കോയിലുമുണ്ട്. അതുകൊണ്ടാണ് സൗത്ത് ആഫ്രിക്കന്‍ സായിപ്പ് നാലുലക്ഷം വില പറഞ്ഞത്.

പന്ന്യന്റെ കേശദാനത്തില്‍ മുഖ്യകാര്‍മികത്വം വഹിച്ചത് തനി ബൂര്‍ഷ്വാ ഏജന്‍സികളാണ്. മുടി മുറി സ്റ്റൈലിസ്റ്റുകളായ അംബികാ പിള്ളയുടേയും മറ്റേ പിള്ളയുടേയും മുടി സ്റ്റൈല്‍ കണ്ടാല്‍ , മുടി തന്നെ വേണ്ടെന്ന് വയ്ക്കും കാന്‍സര്‍ രോഗികള്‍. കൂട്ടത്തില്‍ നിഷാ കെ.മാണിയുമുണ്ട്. ജോസ് കെ.മാണിയെ ഒരിക്കല്‍ മീനച്ചിലാറ് നീന്തിക്കേറ്റി ഇന്ദ്രപ്രസ്ഥത്തില്‍ എത്തിക്കാന്‍ തന്നാലായത്, അത്രേയുള്ളൂ നിഷയ്ക്ക്.

മനുഷ്യശരീരം, ഏതു ഫോറിന്‍ വസ്തുവിനെതിരേയും പ്രതികരിക്കും, അതു വെപ്പു പല്ലായാലും പന്ന്യന്റെ മുടികൊണ്ടുള്ള വിഗ്ഗായാലും കാന്‍സര്‍ രോഗികള്‍ അതുകൊണ്ട് ദാനം കിട്ടുന്ന വിഗ് വേണ്ടെന്ന് വയ്ക്കണം. മുടിയില്ലെങ്കില്‍ സൗന്ദര്യമില്ലെന്ന് ആരു പറഞ്ഞു. ബ്രൂസ് വില്ലിസ്, ജാസണ്‍ സാന്റം, ഡി ജോണ്‍സണ്‍ എന്നീ ഹോളിവുഡ് സൂപ്പര്‍ സ്റ്റാറുകള്‍ മുടിയില്ലാത്തതു കൊണ്ടു സുന്ദരന്മാര്‍ക്കല്ലെന്ന് പറയാന്‍ കഴിയുമോ? 72000കോടി രൂപയായിരുന്നു ജോണ്‍സന്റെ 2013 ലെ മാത്രം വരുമാനം.

കെ. എ. സോളമന്‍

No comments:

Post a Comment