Thursday 5 September 2013

ഇനി നമുക്ക്‌ ‘ആശ്വാസ്‌’- കെ എ സോളമന്‍


Photo

‘ആശ്വാസം’ എന്നു പറഞ്ഞാല്‍ തെറ്റി അത്‌ ശ്രേഷ്ഠ മലയാളത്തോടുള്ള അവഹേളനമാവും. അതുകൊണ്ട്‌ ‘ആശ്വാസ്‌’ എന്നുതന്നെ വിളിക്കണം. പഴയ കംഫര്‍ട്ട്‌ സ്റ്റേഷനുകള്‍ പേരുമാറ്റി വരുന്നു- ‘ആശ്വാസ്‌ കേന്ദ്ര’ങ്ങളായി.

കേരളത്തില്‍ ഒരു പൊതുമരാമത്ത്‌ വകുപ്പുണ്ടോയെന്ന്‌ ചോദിച്ചാല്‍ ഉണ്ടെന്ന്‌ ഏവര്‍ക്കുമറിയാം. റോഡിലെ ഗട്ടറുകളും കയങ്ങളും നികത്തേണ്ട ചുമതല ഇവര്‍ക്കാണെങ്കിലും അതു ചെയ്യാത്തതുകൊണ്ടാണ്‌ ഈ വകുപ്പുണ്ടെന്ന്‌ ജനം മനസ്സിലാക്കുന്നത്‌.  ഈ വകുപ്പിന്റെ മന്ത്രിയാരെന്ന്‌ ചോദിച്ചാല്‍ ആര്‍ക്കും വലിയ നിശ്ചയം പോരാ. റോഡ്‌ മെയിന്റനന്‍സിന്‌ വി.കെ.ഇബ്രാഹിം കുഞ്ഞിന്റെ വകുപ്പ്‌ തികഞ്ഞ പരാജയമാണെങ്കിലും മന്ത്രിയോട്‌ ജനത്തിന്‌ വലിയ വെറുപ്പില്ല.

അതിന്‌ കാരണം ഈ മന്ത്രിയുടേതായിട്ടുള്ള ചാനല്‍ കയ്യേറ്റം തീരെ കുറവ്‌ എന്നതാണ്‌. പക്ഷെ അങ്ങനെയാണോ മന്ത്രി തിരുവഞ്ചൂരിന്റെ കാര്യം. പാലു കുടിച്ചു, കുടിച്ചില്ല, കരിക്കു കുടിച്ചു കുടിച്ചില്ല എന്നിങ്ങനെ ചാനലില്‍ കേറിയിരുന്നു തിരുവഞ്ചൂര്‍ ദീര്‍ഘ സമയം വായ്പ്പാട്ടു നടത്തുന്നതാണ്‌, വകുപ്പ്‌ മോശമല്ലെങ്കിലും ജനം അദ്ദേഹത്തെ വെറുക്കുന്നതിന്‌ കാരണം. ഇബ്രാഹിം കുഞ്ഞിന്‌ ചാനല്‍ പൂതി തീരെയില്ല. ആകെ അദ്ദേഹത്തിന്റെതായി ഈയിടെ വന്ന ഒരു വാര്‍ത്താ ചിത്രം ആലുവാപ്പുഴയില്‍ വെള്ളം പൊങ്ങി സ്വന്തം വീടും വീട്ടുകാരും മുങ്ങിപ്പോയപ്പോഴാണ്‌.

ഇങ്ങനെ ചാനലില്‍നിന്നു വിട്ടുനില്‍ക്കുകയാണെങ്കിലും ജനത്തെ വെറുതെ വിടാന്‍ മന്ത്രിക്ക്‌ ഉദ്ദേശ്യമില്ല. റോഡുകളിലെ ആനയക്കയങ്ങള്‍ വിനോദ സഞ്ചാരത്തിന്‌ വിട്ടുകൊടുക്കാനാണ്‌ മന്ത്രിയുടെ പദ്ധതി.

പൊതുമരാമത്ത്‌ വകുപ്പിന്റെ റോഡുകള്‍ ഇതിനകം തന്നെ വിനോദ സഞ്ചാരത്തിന്‌ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്‌.  ഒരു കൂട്ടര്‍ റോഡു കുഴികളില്‍ വാഴ നട്ടു വിളവെടുപ്പു നടത്തുമ്പോള്‍ മറ്റൊരു കൂട്ടര്‍ വല വീശി മീന്‍ പിടിക്കുന്നു. കാണാതെ പോയ സ്കൂട്ടര്‍ റോഡിലെ കുളത്തില്‍ മുങ്ങിത്തപ്പി വിനോദിക്കുന്നവരുമുണ്ട്‌.  ആക്സിലൊടിഞ്ഞ വണ്ടികളിലെ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ ചുമ്മാതിരുന്നു വല്ലപ്പോഴും കിട്ടുന്ന ശമ്പളം വാങ്ങുന്നതും ഈ വിനോദത്തിന്റെ ഭാഗമായാണ്‌.   ഇതൊന്നും പോരാഞ്ഞിട്ടാണ്‌ ദീര്‍ഘദൂര യാത്രക്കാര്‍ക്ക്‌ വിശ്രമിക്കാനും വിനോദിക്കാനും ‘ആശ്വാസ്‌’ വിശ്രമ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്‌.

35 ലക്ഷം രൂപ, അതായത്‌ ഉപയോഗ ശൂന്യമായ 5-ഇ-ടോയിലറ്റിന്റെ വില കൊണ്ട്‌ നിര്‍മിക്കുന്ന ‘ആശ്വാസ്‌’ കേന്ദ്രത്തില്‍ ഒട്ടനവധിയാണ്‌ സൗകര്യങ്ങള്‍. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേക ടോയ്‌ലറ്റ്‌, ടോയ്‌ലറ്റില്‍ മ്യൂസിക്‌, ലഘുഭക്ഷണ ശാല, മെമെന്റോ ഷോപ്പ്‌, ഇന്റര്‍നെറ്റ്‌ ബ്രൗസിംഗ്‌, ടൂറിസ്റ്റ്‌ ഇന്‍ഫര്‍മേഷന്‍ സെന്റര്‍, ഗാര്‍ഡന്‍, കാര്‍വാഷ്‌ തുടങ്ങിയവ. ഇവയ്ക്കെല്ലാം കൂടി 35 ലക്ഷം മതിയോയെന്നാണ്‌ സംശയമെങ്കില്‍ കടലില്‍ കായം കലക്കുന്നതിന്‌ ആരെങ്കിലും കണക്കു നോക്കുമോ?  ഇ-ടോയിലറ്റിന്‌ വേണ്ടി വേസ്റ്റാക്കിയ കോടിക്കണക്കിന്‌ രൂപയുടെ കണക്ക്‌ ഏതെങ്കിലും വിവരാവകാശ പ്രവര്‍ത്തകര്‍ അന്വേഷിച്ചിട്ടുണ്ടോ?

മലയാള ഭാഷാ പ്രേമം മൂത്ത്‌ ‘ആശ്വാസ്‌ കേന്ദ്ര’യ്ക്ക്‌ ‘കംഫര്‍ട്ട്‌ സ്റ്റേഷന്‍’ എന്നു പേരു വിളിക്കാത്തത്‌ നന്നായി. കംഫര്‍ട്ടിന്‌ കൊനൗട്ടേഷന്‍ വേറെയാണ്‌.
റോഡിലെ കുഴികള്‍ അടച്ചിട്ടുപോരെ ഈ 35-ലക്ഷം വെച്ചുള്ള ധൂര്‍ത്തടി എന്നാണഭിപ്രായമെങ്കില്‍ റോഡിലെ ഗട്ടറില്‍ വീണ്‌ നടുവൊടിയുന്നവരെ എടുത്തു കിടത്താന്‍  കൂടിയാണ്‌ ‘ആശ്വാസ്‌ കേന്ദ്ര’കള്‍.   മലയാളമറിയാത്തവരും ദീര്‍ഘദൂര യാത്രക്കാരായി കേരളത്തില്‍ എത്തുന്നതിനാല്‍ അവരെക്കൂടി ഉദ്ദേശിച്ചാണ്‌ ‘ആശ്വാസം’ എന്നതിനു പകരം ‘ആശ്വാസ്‌’ എന്ന്‌ പേരിട്ടത്‌!

കെ.എ.സോളമന്‍

No comments:

Post a Comment