Wednesday 11 April 2012

ക്രൂരമര്‍ദനത്തിനിരയായ അഫ്രീന്‍ വിടപറഞ്ഞു

ബംഗളുരു: പിറന്നത് പെണ്‍കുഞ്ഞയതിനാല്‍ പിതാവ് ക്രൂരമായി പീഡിപ്പിച്ച കുഞ്ഞ് മരിച്ചു. മൂന്നുമാസം പ്രായമുള്ള അഫ്രീന്‍ എന്ന നേഹ ബാനുവാണ് ആശുപത്രിയില്‍ ജീവിതത്തോട് വിടപറഞ്ഞത്. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് രാവിലെ പതിനൊന്നരയോടെയായിരുന്നു അന്ത്യം. സംഭവത്തില്‍ പിതാവ് ഉമര്‍ ഫാറൂഖിനെ (22) കെജി ഹള്ളി പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ഇപ്പോള്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലാണ്. ശിവാജിനഗറില്‍ കാര്‍ പെയിന്ററാണ് ഒമര്‍ ഫാറൂഖ്.
ദേഹമാസകലം മുറിവുകളും അടികൊണ്ടതിന്റെ പാടുകളുമായി അഫ്രീന്‍ എന്ന പിഞ്ചുകുഞ്ഞിനെ വ്യാഴാഴ്ചയാണ് അത്യാസന്നനിലയില്‍ ബംഗളൂരു വാണി വില്ലാസ് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍, തിങ്കളാഴ്ച മാത്രമാണ് സംഭവം പുറംലോകമറിഞ്ഞത്. തലച്ചോറിലും ദേഹത്തും മാരക ക്ഷതങ്ങളേറ്റ് അബോധാവസ്ഥയിലായിരുന്നു കുഞ്ഞ്. മസ്തിഷ്‌കത്തിലെ രക്തസ്രാവമാണ് മരണത്തിലേക്കു നയിച്ചതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ജനിച്ചതു മുതല്‍ ഈ കുഞ്ഞിനെ പല തരത്തില്‍ ഉപദ്രവിക്കുകയാണു ഭര്‍ത്താവെന്നു കുഞ്ഞിന്റെ മാതാവ് രേഷ്മ ബാനു മൊഴിനല്‍കിയിരുന്നു. കുഞ്ഞിന്റെ ദേഹത്തു കടിച്ചതിന്റെയും പൊള്ളിച്ചതിന്റെയും പാടുകളുമുണ്ട്.

കുറിപ്: ഇന്നുണ്ടായ ഭൂകമ്പം ഇത്തരം ക്രൂരതക്കെതിരെയുള്ള പ്രകൃതിയുടെ മുന്നറിയിപ്പാകാം .  ദൈവമേ കൊടും പാതകികളോട് ക്ഷമിക്കേണമേ.
-കെ എ സോളമന്‍

No comments:

Post a Comment