Thursday 26 April 2012

ജീവിതയാത്ര –കഥ –കെ എ സോളമന്‍




മറ്റൊരു ഒരു പണിയുമില്ലാത്തതു കൊണ്ടാണു നാലുപത്രം ഒരുമിച്ച് വരുത്തി വായിക്കുന്നതെന്ന് പറഞ്ഞു ഭാര്യ കാര്‍ത്തിയായനി പിള്ള  കുറ്റപ്പെടുത്താറുണ്ട് . രാമന്‍നായര്‍ അത് കാര്യമാക്കിയെടുത്തിട്ടില്ല.  ഒരു പത്രത്തില്‍ ഇല്ലാത്ത ന്യൂസ് മറ്റെ പത്രത്തില്‍ കാണും എന്നു പറഞ്ഞിട്ടുംഅവള്ക്കു  മനസ്സിലാകുന്നില്ല .

“നോക്ക്, ഇത് രണ്ടും രണ്ടു പാര്‍ടിക്കാരുടെതാണ്, ഒരുമിച്ച് വെച്ചാല്‍ കത്തും, അതുകൊണ്ടാണ് വെവ്വേറെ വെച്ചിരിക്കുന്നത്”.

രാവിലെ നാലുപത്രവുമായി കട്ടിലില്‍ കേറിയിരുന്നു വായിക്കുന്നത് ഒരു രസമാണ്. ആ ഇരിപ്പ് ഒന്നുരണ്ട് മണിക്കൂര്‍ അങ്ങനെ ഇരുന്നു വെന്ന് വരും. നാലു പത്രവും വായിച്ചുകഴിഞ്ഞാല്‍ പഴയ പത്രങ്ങള്‍ മറിച്ചു നോക്കും.

“ചിലര്‍ക്ക് മദ്യത്തിലാണ് ആസക്തിയെങ്കില്‍ ഇതിയാനു പത്രത്തിലാ” കാര്‍ത്തിയായനി പിള്ള കളിയാക്കും

“ എടീ, പത്രം വായിച്ചത് കൊണ്ട് ആരും നശിച്ചു പോയിട്ടില്ല, നാലു പത്രത്തിനും കൂടി ചെലവാക്കുന്ന പതിനഞ്ചു രൂപ വലിയ നഷ്ടമായി കാണേണ്ട” രാമന്‍ നായര്‍ ഭാര്യയെ ഗുണദോഷിച്ചു.

പത്രവായനക്കിടയില്‍ രാമന്‍നായര്‍ ആകെ ചെയ്യുന്ന ജോലി മൊബയില്‍ അറ്റെന്‍ഡ് ചെയ്യുക എന്നതാണു. കൂടെക്കൂടെ വിളിവരും, പത്രത്തിനു പുറത്തു മൊബയിലാണ് പേപ്പര്‍ വെയിറ്റ് ആയി വെക്കുക.

അതാഒരു ഫോണ്‍ കാള്‍

“യാത്രയിലാണ്, ഡ്രൈവിങ്, പിന്നെ വിളിക്കൂ, പോലീസ് പിടിക്കും  അല്ലേല്‍  ഞാന്‍ അങ്ങോട്ട് വിളിക്കാം” രാമന്‍ നായര്‍ പറഞ്ഞു

“ കട്ടിമേലിരുന്നു പത്രത്തില്‍ പരതുന്ന നിങ്ങളാണോ യാത്രയില്‍? മനുഷ്യമ്മാരേ ഇങ്ങനെ കൊരങ്ങു കളിപ്പിക്കരുരത്. തിരികെ വിളിക്കാമെന്ന് പറയുന്നതല്ലാതെ, നിങ്ങള്‍ ആരെയെങ്കിലും വിളിച്ചിട്ടുണ്ടോ?”:  സഹികെട്ട കാര്‍ത്തിയായനി പിള്ള ചോദിച്ചു:


“ എടീ, ഈ വിളിക്കുന്നവരൊക്കെ പ്രത്യേകിച്ചു പണിയൊന്നു മില്ലാത്തവരാണ്. ഇപ്പോ വിളിച്ചത് നമ്മുടെ കവിയാണ്. കവിത വന്ന് കഴിഞ്ഞാല്‍ ആരെയെങ്കിലും ചൊല്ലിക്കേല്‍പ്പിക്കണം. മറ്റാരും കേള്‍ക്കാന്‍ തയ്യാറല്ലാത്തത് കൊണ്ട് എന്നെ വിളിക്കുന്നുവെന്ന് മാത്രം. ചൊല്ലുന്നത് ചിലപ്പോള്‍ ഖണ്ഡകാവ്യമാകും. മൊബയില്‍ചര്‍ജായി എത്രരൂപയാണ് പോകുന്നത്. വിളിക്കുന്നവര്‍ക്ക് ആ ബോധമില്ലെങ്കില്‍ കേള്‍ക്കുന്നവര്‍ക്കെങ്കിലും അത് വേണ്ടേ?

“ യാത്രയിലാണെന്ന് അപ്പോള്‍ കളവ് പറഞ്ഞതോ?

“ അതെങ്ങനെ കളവാകുമെടീ? ജീവിതം തന്നെ ഒരു യാത്രയല്ലേ? നിന്നോടൊപ്പം പൊറുക്കുന്നതും, ഇവിടെ കുത്തിയിരുന്നു ഈ പത്രങ്ങളൊക്കെ വായിക്കുന്നതും ജീവിത യാത്രയുടെ ഭാഗമല്ലേ? അപ്പോ. ഞാന്‍ പറഞ്ഞതു എങ്ങനെ കളവാകും? നിന്റെ കൂടെ പൊറുക്കുന്നത് ജീവിതയാത്രയല്ലന്നുണ്ടോ? അല്ലെന്നാണങ്കില്‍ നീ പോയി ഒരു കട്ടന്‍ചായ ഇട്ടുകൊണ്ട് വാ”. തടിക്ക് കൈയ്യും കൊടുത്തുനിന്ന കാര്‍ത്തിയായനി പിള്ളയുടെ കൈ പിടിച്ച് താഴെയിട്ടിട്ടു രാമന്‍നായര്‍ പറഞ്ഞു.

-കെ എ സോളമന്‍
  

2 comments:

  1. jeevitham thanne oru yaathra...... vivarikkan kazhiyaatha yaathra,......

    ReplyDelete
  2. നന്ദി ജയരാജ്
    -കെ എ സോളമന്‍

    ReplyDelete