Monday 17 September 2012

പെന്‍ഷന്‍ ഔദാര്യമല്ല, അവകാശം – സെമിനാര്‍ -കെ എ സോളമന്‍



ഇവിടെക്കൂടിയിരിക്കുന്നവരില്‍പെന്‍ഷന്‍ വാങ്ങുന്നവരുണ്ട്, വാങ്ങാന്‍ പോകുന്നവരുണ്ട്, ഒരിയ്ക്കലും പെന്‍ഷന്‍ കിട്ടാന്‍ സാധ്യത ഇല്ലാത്തവരുമുണ്ട്. പെന്‍ഷന്‍ വാങ്ങുന്നവരോടാണ് എന്റെ ചോദ്യം.

ഇപ്പോള്‍ കിട്ടുന്ന പെന്‍ഷന്‍ വേണ്ടെന്ന് വെയ്ക്കാന്‍ നിങ്ങള്‍ തയ്യാറാണോ?

തായ്യാറല്ലന്നായിരിക്കും ഏവരുടെയും മറുപടി , അല്ലെങ്കില്‍ ഭൂരിപക്ഷാഭിപ്രായം. 
ഭൂരിപക്ഷാഭിപ്രായം എന്നു പറയാന്‍ ഒരുകരണമുണ്ട്. ഈയിടെ ഇതുസംബന്ധിച്ച് ഞാന്‍ പങ്കെടുത്ത ഒരു യോഗത്തില്‍  ഒരു പെന്‍ഷങ്കാരന്റെ പ്രസംഗം ശ്രവിച്ചു. 15000 രൂപ പ്രതിമാസ പെന്‍ഷന്‍ വാങ്ങുന്ന ആളാണ്. ഒരുപണിയും ചെയ്യാതെ അദ്ദേഹത്തിന് സര്ക്കാര്‍ വെറുതെ കൊടുക്കുന്ന തുകയാണ് ഇതെന്നാണ് നിരീക്ഷണം. കൂട്ടത്തില്‍ അദ്ദേഹം ഒരുകാര്യം കൂടി പറഞ്ഞു. അദ്ദേഹത്തിന് സ്വന്തം അപ്പന്‍ സംപാദിച്ചു കൊടുത്ത 20 ഏക്കര്‍ സ്ഥലമുണ്ട്, അവയില്‍ നിന്നുള്ള ആദായത്തിന് പുറമെ വേറെയും വരുരുമാനമുണ്ട്. രണ്ടു മക്കള്‍ അമേരിക്കയില്‍ ജോലി ചെയ്തു സംപാദിക്കുന്ന കാര്യം അദ്ദേഹം പറഞ്ഞില്ല. അദ്ദേഹത്തിനെ സ്വന്തം വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നുള്ള വരുമാനത്തിന്റെ കാര്യം സൌകരി പൂര്‍വം മറച്ചു വെച്ചു.

ഇവര്‍ക്കൊക്കെ എന്തും പറയാം. ഇവര്‍ പറയുന്നതു ചിലപ്പോള്‍ സര്ക്കാര്‍ കേള്‍ക്കുകയും ചെയ്യും. എന്നാല്‍ ജീവിത കാലം മിച്ചം പിടിച്ച മുഴുവവന്‍സമ്പാദ്യം   കൊണ്ട് പെന്‍മക്കളെ വിവാഹം ചെയ്തയ്യക്കുകയും, തിരക്കാന്‍  ആരുമില്ലാതെ, ഒന്നുമില്ലാത്ത അവസ്ഥയില്‍ രോഗിണിയായ ഭാര്യക്ക് മരുന്ന് വാങ്ങാന്‍ പെന്‍ഷനെ മാത്രം ആശ്രയീക്കുകയും ചെയ്യുന്ന അവസ്ഥയില്‍, പെന്‍ഷന്‍ ഇല്ലാതായാല്‍ ചിലര്‍ക്ക് സ്വയം ഒടുങ്ങുകയെ നിര്‍വാഹമുള്ള. ഇത്തരം സാഹചര്യത്തില്‍ പെന്‍ഷന്‍ തടയുന്നതിന് പകരം പെന്‍ഷന്‍കാരെ ദയാവധത്തിന് വിധേയമാക്കുക എന്നതാണു സര്‍ക്കാരിന്കരണീയമായിട്ടുള്ളത്.  

പെന്‍ഷന്‍ തടയാനുള്ള നീക്കം ഈയിടെയാണ് ആരംഭിച്ചത്. 2012 ആഗസ്റ്റ്‌ 8 കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടേയും അദ്ധ്യാപകരുടേയും മേഖലയിലെ കറുത്ത ദിനമായിരുന്നു. അന്നാണ്‌ കേരള നിയമസഭയില്‍ ഇതുവരെ നിലവിലുണ്ടായിരുന്ന സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ സമ്പ്രദായത്തിനു പകരം 2013 ഏപ്രില്‍ മുതല്‍ സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ക്ക്‌ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കിക്കൊണ്ടുള്ള നിയമം പാസ്സാക്കിയത്‌. ഈ പദ്ധതി കേരളത്തിലെ ജീവനക്കാരുടെ സാമൂഹ്യ സുരക്ഷാ പദ്ധതിയായി പെന്‍ഷന്‍ സമ്പ്രദായത്തിന്റെ കടക്കല്‍ കത്തി വെക്കുന്നതാണ്.

പങ്കാളിത്ത പെന്‍ഷന്‍ ആരുടേയും നന്‍മലക്ഷ്യമാക്കിയല്ല. സര്‍ക്കാരിന് ഭരിക്കാന്‍ പണം വേണം. സെയില്‍ ടാക്സ് , റോഡ്ടാ ക്സ്, ഭൂനികുതി, ഇങ്ങനെയൊക്കെ കിട്ടുന്ന തുക ഒന്നിന്നും തികയുന്നില്ല. പിന്നെയുള്ള ആശ്രയം ലോടട്ടറിയും, മദ്യകച്ചവടവുമാണ്. മദ്യകച്ചവടത്തിലൂടെ 6000 കോടിയില്‍ കുറയാത്ത തുക വര്ഷം തോറും കിട്ടും. ലോട്ടറിയുടെ പേരില്‍ അഭ്യസ്ത വിദ്യരെയും ആരോഗ്യമു ള്ളവരെയും ഒരുമിച്ച് തെണ്ടിക്കുകയാണ്. നേരിട്ടു  രണ്ടുരൂപ ചോദിച്ചാല്‍ ആരും കൊടുക്കില്ല, അതുകൊണ്ടു ലോട്ടറി പിടിച്ചേല്‍പ്പിച്ചു ചെറുപ്പക്കാരെക്കൂടി  തെണ്ടിപ്പിച്ചു പഠിപ്പിക്കാമെന്ന് കരുതി. ലാപ്ടോപ്പ് ബാഗും തൂക്കീട്ടുള്ള ചെറുപ്പക്കാരുടെ ലോട്ടറി തെണ്ടല്‍ നാം എല്ലായിടത്തും കാണുന്നതല്ലേ? ചെറുപ്പക്കാര്‍ക്ക് നല്കാന്‍ സര്ക്കാര്‍ വശം ജോലിയില്ല, വാഗ്ദാനം മാത്രമേയുള്ളൂ.

കള്ളും കുറിയും വിറ്റുകിട്ടിയ കാശു  മതിയാകാതകൊണ്ടാണ് ജീവനക്കാരുടെ പെന്‍ഷനില്‍ കണ്ണുവെച്ചത്.  പെന്‍ഷന്‍ നിരാകരണം തുടങ്ങി വെച്ചത്  രണ്ടാം അമര്‍ത്ത്യാസെന്നാണ്. ഇപ്പോള്‍ ചാനനില്‍ കേറിയിരുന്നു താടി തടവുകയും തല ചൊറിയുകയും പെന്‍ഷന്‍ കാര്‍ക്ക് വേണ്ടി കണ്ണീ രൊഴുക്കുകയും ചെയുന്നത് കാണുമ്പോള്‍ പെന്‍ഷന്‍കാരനും തോന്നുക തല ചൊറിയാനാണ്.   റിട്ടയര്‍മെന്‍റ് ഏകീകരണം എന്ന തുഗ്ലക്കിയന്‍ മോഡലിലൂടെ ഒരുകൊല്ലമാണ് അദ്ദേഹം പെന്‍ഷന്‍ പ്ടിച്ചുവെച്ചത്. ഇതുകൊള്ളാമല്ലോ യെന്ന് ഈയിടെ ബ്രിട്ടീഷ് കോമണ്‍ സഭയില്‍ പോയി വളരും പിളരും” സിദ്ധാന്തത്തെ കുറീച് പ്രംസംഗിച്ച് സായിപ്പിന്ടെ പിടലി ഞരമ്പു പൊട്ടിച്ച്  ചിരിപ്പിച്ചപാലാ രാജമാണിക്ക്യത്തിനും തോന്നി.

പുതുതായി ചേരുന്നവര്‍ക്കാണ്‌ പങ്കാളിത്ത പെന്‍ഷന്‍  പദ്ധതി  നടപ്പിലാക്കുന്നത്‌ എങ്കിലും ഭാവിയില്‍ ഇതുണ്ടാക്കാവുന്ന പ്രതിസന്ധിയും ഭീഷണിയും മനസ്സിലാക്കി ഈ തീരുമാനത്തെ ശക്തിയായി എതിര്‍ക്കേണ്ടത്‌ നിലവില്‍ ജോലി ചെയ്യുന്ന മുഴുവന്‍ ഉദ്യോഗാര്‍ത്ഥികളുടെയും പൊതു സമൂഹത്തിന്റെയും ബാധ്യതയാണ്‌.. പക്ഷേപൊതു സമൂഹത്തെ  ബാധ്യത ബോധ്യപ്പെടുത്താന്‍ ചെന്നാല്‍ അവര്‍  അടുക്കില്ല, അത്രമാത്രം വെറുപ്പ് ഒരുപറ്റം ഉദ്യോഗസ്ഥരുടെ മര്യാദ ഇല്ലാത്ത പ്രവര്‍ത്തനം മൂലം പൊതുജനത്തിന് സര്ക്കാര്‍ ഉദ്യോഗസ്ഥരോട് ഉണ്ട്.   നിലവിലെ ഉദ്യോഗസ്ഥര്‍ പെന്‍ഷന്‍ കാര്യത്തില്‍ സ്വീകരിക്കുന്ന ഇരട്ടത്താപ്പും കാണാതിരുന്നു കൂടാ. പങ്കാളിത്ത പെന്‍ഷന്‍ വേണ്ട, പക്ഷേ റിട്ടയര്‍ മെന്‍റ് പ്രായം വീണ്ടും കൂടിക്കോളൂ എന്നതാണു ഇവരുടെ നിലപാഡ്. റിട്ടയര്‍ മെന്‍റ് പ്രായം70 ആക്കുമെന്ന വിശ്വാസത്തില്‍ നല്ലയിനം ഊന്നുവടിക്ക് അഡ്വാന്‍സുംകൊടുത്തിരിക്കുന്ന ചില വിദ്വാന്‍മാരുണ്ട്.  

ഇവരോട് എനിക്കു ചോദിക്കാനുള്ളത് ഇതാണ്. നിങ്ങള്ക്ക് 55 –ല്‍ റിട്ടയര്‍ ചെയ്താല്‍ എന്താ കുഴപ്പം? നിലവില്‍ കേരളത്തില്‍ വിരമിക്കുന്ന ജീവനക്കാര്‍ക്ക്‌ അവസാനം വാങ്ങിയ ശമ്പളത്തിന്റെ പകുതി പെന്‍ഷന്‍ ആനുകൂല്യമായി നല്‍കുന്നുണ്ട്‌. ആരോഗ്യമുണ്ടെങ്കില്‍ എന്തെങ്കിലും പണിയും ചെയ്യാം. ബാങ്കിങ്ങ് സ്ഥാപനങ്ങളില്‍ നിന്നു റിട്ടയര്‍  ചെയ്തിട്ട് സ്വകാര്യ പണമിടസ്ഥാപനങ്ങള്‍ നടത്തുന്നവരും അവിടങ്ങളില്‍ പണിയെടുക്കുന്നവരും ഉണ്ട്. വേണമെങ്കില്‍ മുട്ടക്കച്ചവടം തന്നെ നടത്തി കാശുണ്ടാക്കാം. പെന്‍ഷന്‍കൂടിയാകുമ്പോള്‍ വലിയ ക്ലേശമുണ്ടാകില്ല ജീവിക്കാന്‍ . കിട്ടുന്ന തുക മുഴുവന്‍ മദ്യത്തിന് മുടക്കിയില്ലെങ്കില്‍  കുടുംബം നശിച്ചു പോകുകയുമില്ല. വിരമിച്ച വെക്കന്‍സിയിലേക്ക് ഒരു യുവാവിനെ നിയമിച്ചാല്‍ അവന്റെ നിരാശ ഇല്ലാതാകും, കുടുംബം രക്ഷപ്പെടും. ഒരുകുടംബത്തിന് പകരം രണ്ടു കുടുംബങ്ങളാണ് രക്ഷപ്പെടുന്നത്.

ഇപ്പോള്‍ നടപ്പിലാക്കാന്‍ പോകുന്ന പദ്ധതിപ്രകാരം എത്രയാണ്‌ വിരമിക്കുമ്പോള്‍ ലഭിക്കുന്ന പെന്‍ഷന്‍ എന്ന്‌ പറയാന്‍ കഴിയില്ല. അടിസ്ഥാന ശമ്പളവും ഡിഎയും ചേരുന്ന തുകയുടെ നിശ്ചിത ശതമാനം ജീവനക്കാര്‍ അടക്കണം. അതിന്‌ തുല്യമായ തുക സര്‍ക്കാരും അടക്കണം. എന്നാല്‍ ഈ തുക ദേശീയ വിദേശീയ മ്യൂചുവല്‍ ഫുണ്ടുകളിലും  ഓഹരിക്കമ്പോളങ്ങളിലും  നിക്ഷേപിക്കും എന്നാണ്‌ പറയുന്നത്‌. 
ഓഹരിക്കമ്പോളങ്ങളിലെ കയറ്റിറക്കങ്ങള്‍ക്കനുസൃതമായി ജീവനക്കാരന്റെ പെന്‍ഷനില്‍ മാറ്റം വരുന്നു. ഓഹരി കമ്പോളത്തിന്റെ തകര്‍ച്ച ജീവനക്കാരന്റെ പെന്‍ഷന്‍ നയാപൈസപോലും ലഭിക്കാത്ത ഒരു സാഹചര്യത്തിലെത്തിക്കും. കൃത്യമായി എത്ര രൂപ ലഭിക്കുമെന്ന്‌ യാതൊരുറപ്പുമില്ല. വിരമിക്കല്‍ ദിവസം വരെ മാനസിക സമ്മര്‍ദ്ദത്തില്‍ അകപ്പെടുന്ന ജീവനക്കാരും അദ്ധ്യാപകരും തന്റെ ജോലികളില്‍ പൂര്‍ണ്ണ സംതൃപ്തിയോടെ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകും. ഇത്തരം പദ്ധതികള്‍ നടപ്പിലാക്കിയ രാജ്യങ്ങളിലൊന്നും തന്നെ പെന്‍ഷന്‍ നല്‍കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്‌. മാത്രവുമല്ല ജീവനക്കാരുടെയും അദ്ധ്യാപകരുടേയും ജീവിതം ഓഹരി കമ്പോളങ്ങളില്‍ പന്താടാനുള്ള തീരുമാനമാണ്‌ സര്‍ക്കാര്‍ നടപ്പിലാക്കിയിരിക്കുന്നത്‌. 10 വര്ഷം മുമ്പ് 10000 രൂപ നിക്ഷേപ്പിച്ചവന് 5000 രൂപ പോലും തിരികെ നല്കാന്‍ പറ്റാതെ മ്യൂചുവല്‍ ഫണ്ടുകള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഭാവിയില്‍ സര്‍വീസ്‌ മേഖലയില്‍ രണ്ടുതരം പെന്‍ഷന്‍കാരുണ്ടാവും എന്ന വാദത്തിന് വലിയ  കഴമ്പില്ല. രണ്ട്‌ തരം പെന്‍ഷന്‍കാര്‍ സൃഷ്ടിക്കപ്പെടാതിരിക്കാന്‍ ഒരു കാബിനറ്റ് തീരുമാനം മതി. എല്ലാ സ്റ്റാട്ടുഏറ്ററി പെന്‍ഷങ്കാര്‍ക്കും, നിലവിലെ പങ്കാളിത്തപ്പെന്‍ഷന് ആനുപാതികമായ തുക നല്കുക .  തീരുമാനമെടുക്കാന്‍ മന്ത്രിമാര്‍ സെക്രട്ടറിയേറ്റില്‍ തന്നെ യോഗം ചേരണമെന്നില്ല, ഹോട്ടല്‍ ലേ മെറിഡിയനിലോ, പുന്നമടക്കയലിലെ  ഏതെങ്കിലും ഹൌസ് ബോട്ടിലോ ഇരുന്നു യോഗം കൂടിയാല്‍ മതി.

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നതിലൂടെ സര്‍ക്കാരിന്‌ ഇപ്പോള്‍ യാതൊരു നേട്ടവുമില്ലെന്നും അധിക ബാധ്യതയുമാണെന്നാണ്‌ മുഖ്യമന്ത്രി പറയുന്നത്‌. പിന്നെന്തിന്‌ ഈ പുണ്യ പ്രവര്‍ത്തി ചെയ്യണം? ഇതിലെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെടേണ്ടതാണ്‌.. മറ്റൊരു വാദം സര്‍ക്കാര്‍ ജീവനക്കാരെക്കാള്‍ പെന്‍ഷന്‍കാര്‍ ഉണ്ടെന്നുള്ളതാണ്‌. അത്‌ കേരളത്തിന്റെ ആരോഗ്യമേഖലയിലെ നേട്ടമായിറ്റു കാണാന്‍ വിഷമമാണെകില്‍ പെന്‍ഷന്‍ കാരുടെ തല വെട്ടുന്നതിനെ കുറിച്ചും  ആലോചിക്കാവുന്നതാണ്. പെന്‍ഷന്‍ കാര്‍ ഉണ്ടാകുന്നതാണല്ലോ പ്രശനം?

കേരളത്തിലെ ജീവനക്കാരുടെ പെന്‍ഷന്‍പദ്ധതി അട്ടിമറിക്കുന്ന കാര്യത്തില്‍  മാത്രമല്ല അഭ്യ്സ്താവിദ്യരായ ചെറുപ്പക്കാരെ പറ്റിക്കുന്ന കാര്യത്തിലും യുഡിഎഫ്‌/ /എല്‍ ഡി എഫ് സര്‍ക്കാരുകള്‍ തമ്മില്‍ വ്യെത്യാസമില്ല. തസ്തികകള്‍ വെട്ടിക്കുറച്ച്‌ യുവാക്കളുടെ അവസരങ്ങള്‍ ഇല്ലാതാക്കുകയാണ്‌. പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നുമില്ല. ജീവനക്കാരുടെ പെന്‍ഷന്‍ ക്രമേണ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍, മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും നല്‍കുന്ന പെന്‍ഷന്‍ ആനുകൂല്യത്തെക്കുറിച്ച്‌ മൗനം പാലിക്കുന്നു. ലക്ഷക്കണക്കിന്‌ പേര്‍ ജോലി ചെയ്യുന്ന പ്രതിരോധ മേഖലയില്‍ എന്തുകൊണ്ട്‌ ഈ പദ്ധതി നടപ്പിലാക്കുന്നില്ല.

ഇവിടെ കാര്യം വ്യക്തമാണ്‌. ലക്ഷ്യം ജീവനക്കാരുടെ നന്മയല്ല. ജീവനക്കാരോടും അധ്യാപകരോടും സര്‍ക്കാരിന്  ശത്രുതാമനോഭാവമാണെന്ന് കരുത്താനുമാവില്ല. മറിച്ചു മന്ത്രി മാര്‍ക്ക് ഭരിക്കാന്‍, ധൂര്‍ത്തടിക്കാന്‍ പണം വേണം. എം എല്‍ എ മാര്‍ക്ക് ടി എ യും ഡി എ യും കൂട്ടി നല്കണം എമാര്‍ജിങ് തരികിട നടത്തി കടലില്‍ കായം കലക്കണം, ഇതിനെല്ലാം പണം വേണം,   ഈസി മണിയാണ് ലക്ഷ്യം. അതിനു മദ്യകച്ചോടം, ലോട്ടറി വ്യാപാരം, പങ്കാളിത്ത പെന്‍ഷന്‍ തുടങ്ങി നാടിനെ പുറകോട്ടു തള്ളുന്ന കുറെ പദ്ധതികള്‍ ആവിഷ്കരിക്കുന്നുവെന്ന് മാത്രം. 25 വര്ഷം കഴിയുമ്പോള്‍ പങ്കാളിത്ത പെന്‍ഷന്റെ സൌഭാഗ്യം സംസ്ഥാനത്ത് കണ്ടു തുടങ്ങു മെന്നാണ് മുഖ്യ്മന്ത്രിയുടെ പ്രതീക്ഷ. ഇത് കങ്കുളുര്‍ക്കെ കാണാന്‍ 70 പിന്നിട്ട മുഖ്യമന്ത്രി ജീവിച്ചിരിക്കുമോ എന്നുഒരു ലേഖകന്‍ ചോദിക്കുകയുണ്ടായ് . മുഖ്യന്‍ ജീവിച്ചിരിക്കണമെന്ന് തന്നെയാണ് ഈ ലേഖകന്റെയും പ്രാര്‍ഥന, പിരാക്ക് ഏതെല്ലാം വിധമെന്ന് കേട്ടറിയാമല്ലോ?

പെന്‍ഷന്‍ ഔദാര്യമല്ല, മാറ്റി വെച്ച ജീവനക്കാരന്റെ ശമ്പളമാണ്, സംസ്ഥാന ഖജനാവില്‍ തന്നെ ഉണ്ടാകുകയും വേണം. അത് ധൂര്‍ത്തടിക്കാന്‍ ഒരു രാഷ്ട്രീയ്ക്കാരനെയും അനുവദിച്ചു കൂടാ.


 ചര്‍ച്ചയ്ക്ക് വിധേയമാക്കേണ്ടവ:

1)  പെന്‍ഷന്‍ വേണ്ടെന്ന് പറയുന്ന പെന്‍ഷന്‍കാരെക്കുറിച്ചു എന്താണ് അഭിപ്രായം?
2)  സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ സമ്പ്രദായത്തിനു പകരം  പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കിക്കൊണ്ടുള്ള നിയമം നടപ്പിലാകും എന്നു കരുതാമോ?
3)  പുതുതായി ചേരുന്നവര്‍ക്കാണ്‌ പങ്കാളിത്ത പെന്‍ഷന്‍  പദ്ധതി നടപ്പിലാക്കുന്നത്‌ കൊണ്ട് ഭാവിയില്‍ ഉണ്ടാകുന്ന പ്രതിസന്ധി, ഭീഷണി
4)  പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കാതിരിക്കാന്‍ പൊതു സമൂഹത്തിനു  എന്തു ബാധ്യതയാനുള്ളത്. സര്ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും പൊതു ജനത്തിന്റെ കണ്ണുലൂണ്ണികളാണോ? പ്രത്യേകിച്ചു തന്റെ കുട്ടികളെ സ്വന്തം സ്കൂളില്‍ പഠിപ്പിക്കാതെ സ്വൊകാര്യ സ്കൂളില്‍ പഠിപ്പിയ്ക്കുന്ന അദ്ധ്യാപകര്‍ ഉള്ളപ്പോള്‍ ?
5)  റിട്ടയര്‍മെന്‍റ് പ്രായം വീണ്ടും കൂട്ടിക്കോളൂ എന്നാല്‍ പങ്കാളിത്ത പെന്‍ഷന്‍ വേണ്ട എന്ന ഉദ്യോഗസ്ഥരുടെ നിലപാടിനോട് എന്താണ് അഭിപ്യ്രായം?
6)  നിലവിലെ ഉദ്യോഗസ്ഥര്‍ക്ക് തൊഴിലില്ലാത്ത ചെറുപ്പക്കാരോടു അനുഭാവം ഇല്ലാതെ പോകുന്നത് എന്തുകൊണ്ട്?
7)  പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നതിലൂടെ സര്‍ക്കാരിന്‌ ഇപ്പോള്‍ യാതൊരു നേട്ടവുമില്ലെന്നുപറയുന്നതു തട്ടിപ്പല്ലേ ?
8)  പെന്‍ഷന്‍ തുക മ്യൂചുവല്‍ ഫണ്ടുകളില്‍ നിക്ഷേപിച്ചാല്‍ തിരിച്ചു കിട്ടുമെന്നുറപ്പുണ്ടോ?
9)  പെന്‍ഷന്‍ ഔദാര്യമല്ല, ജീവനക്കാരന്റെ അവകാശമാണ്. മറിച്ചു ചിന്തി ക്കണമെങ്കില്‍ അതു എന്തുകൊണ്ട്?

-കെ എ സോളമന്‍ 


.  

2 comments:

  1. നൂറു ശതമാനം ശരി.......... ബ്ലോഗില്‍ രണ്ടു പുതിയ പോസ്റ്റുകള്‍...... വായിക്കണേ............

    ReplyDelete