Saturday 29 September 2012

കെമിസ്ട്രി പരീക്ഷയ്ക്ക് പോക്കറ്റില്‍ കവിത; കോപ്പിയടിയെക്കുറിച്ച് സിന്‍ഡിക്കേറ്റില്‍ തര്‍ക്കം



മനപൂര്‍വമല്ലാത്ത ക്രമക്കേട് മാപ്പാക്കി

തിരുവനന്തപുരം: പരീക്ഷയില്‍ കോപ്പിയടി ആരോപിച്ച് പിടിച്ച വിദ്യാര്‍ഥികളുടെ കാര്യത്തില്‍ കേരള സര്‍വകലാശാലാ സിന്‍ഡിക്കേറ്റില്‍ തര്‍ക്കം. മനപ്പൂര്‍വമല്ലാത്ത കുറ്റങ്ങള്‍ക്ക് പിടിക്കപ്പെട്ടവരെ അനാവശ്യമായി ശിക്ഷിക്കരുതെന്നായിരുന്നു ഒരു വിഭാഗം അംഗങ്ങളുടെ ആവശ്യം.
എന്നാല്‍ വിട്ടുവീഴ്ച പാടില്ലെന്ന നിലപാടിലായിരുന്നു മറ്റു ചിലര്‍. ഭരണ, പ്രതിപക്ഷ ഭേദമെന്യേ അംഗങ്ങള്‍ ചേരിതിരിഞ്ഞ് നടത്തിയ തര്‍ക്കത്തിനൊടുവില്‍ മനഃപൂര്‍വമല്ലാത്ത കുറ്റങ്ങള്‍ ക്ഷമിക്കാന്‍ തീരുമാനിച്ചു. ഇത്തരകാര്‍ക്കുവേണ്ടി വീണ്ടും പരീക്ഷ നടത്താനും പിഴയായി വാങ്ങിയ 1000 രൂപ തിരിച്ചുനല്‍കാനും സിന്‍ഡിക്കേറ്റ് തീരുമാനിച്ചു.
പരീക്ഷാ സ്‌ക്വാഡ് പിടികൂടിയവരില്‍ ചോദ്യപേപ്പറിലെ ശരിയുത്തരം മാര്‍ക്ക് ചെയ്തവരും കണക്കിന്റെ ക്രിയ അതില്‍ ചെയ്തുനോക്കിയവരും ഉണ്ടായിരുന്നു. ഇവര്‍ യഥാര്‍ഥത്തില്‍ കോപ്പിയടിച്ചവരായിരുന്നില്ല. എന്നാല്‍ മറ്റ് വിദ്യാര്‍ഥികള്‍ക്ക് ഇവര്‍ ഉത്തരം കാണിച്ചുകൊടുക്കാനുള്ള സാധ്യത ഇതില്‍ അടങ്ങിയിട്ടുണ്ടെന്നായിരുന്നു സ്‌ക്വാഡിന്റെ കണ്ടെത്തല്‍.
ബി.എസ്‌സി കെമിസ്ട്രിക്ക് പഠിക്കുന്ന ഒരു വിദ്യാര്‍ഥിയുടെ പോക്കറ്റില്‍ നിന്ന് അവന്‍ ഇംഗ്ലീഷില്‍ കുറിച്ചിട്ട ഒരു കവിതാശകലമാണ് പിടികൂടിയത്. പരീക്ഷയുമായി ഒരു ബന്ധവുമില്ലെങ്കിലും പരീക്ഷാ ഹാളില്‍ ഒരുവിധത്തിലുള്ള എഴുതിയ കടലാസും കൊണ്ടുവരരുതെന്ന് നിര്‍ദേശമുള്ളതിനാല്‍ നിയമപ്രകാരം അതും കുറ്റകരമായി.
ആലപ്പുഴ ജില്ലയില്‍ പരിശോധന നടത്തിയ സ്‌ക്വാഡ് മാത്രമാണ് ചോദ്യപേപ്പറില്‍ എഴുതിയവരെ പിടികൂടി റിപ്പോര്‍ട്ട് ചെയ്തത്. 13 പേരുടെ കേസാണ് സിന്‍ഡിക്കേറ്റ് മുമ്പാകെ വന്നത്.

കമന്‍റ്: ആലപ്പുഴ സ്ക്വാഡിനു വീര്യം കൂടുതലാണ്. മെഡിക്കല്‍ എന്‍ററന്‍സിലും മറ്റും തഴയപ്പെടുന്നത് കൂടുതലും ആലപ്പുഴ കുട്ടികളാണെന്ന് ഇത് സംബന്ധിച്ചു കണക്കെടുത്താല്‍ മനസ്സിലാകും . അപ്പോള്‍ ഏക ആശ്രയം ഡിഗ്രിയാണ്.  ഡിഗ്രി പരീക്ഷയ്ക്ക് കോപ്പിയടിച്ചെന്നും പറഞ്ഞു കുഞ്ചിയൊടിച്ചിട്ടാല്‍ അവിടെ കിടന്നോളും, പിന്നെ തല പൊക്കില്ല, അതാണ് ലക്ഷ്യം. കോപ്പി സ്കോഡിന് ഓരോ ലക്ഷം വെച്ചു ഇന്‍സെന്‍റീവ് കൊടുക്കുന്നതിനെക്കുറിച്ചും ആലോചിക്കാവുന്നതാണ്. പണ്ടുണ്ടായിരുന്നു, കോപ്പിപിടി ആശാന്‍മാരുടെ മെന്‍റല്‍ സ്ട്രെയിന്‍ അകറ്റാന്‍  പാരിതോഷികം 
-കെ എ സോളമന്‍ 

No comments:

Post a Comment