Thursday 29 November 2012

ജൈവബോര്‍ഡിന്റെ ദേശാന്തര ഗമനം!

Photo: Like>>>>> MalluLive.com - Kerala Real Estate


ഗവേഷണ പഠനങ്ങളും അവയിലൂടെ ലഭ്യമാകുന്ന കണ്ടെത്തലുകളും പലപ്പോഴും വിജ്ഞാനപ്രദവും അത്ഭുതാവഹവുമാണ്‌. സ്ത്രീകള്‍ക്കാണ്‌ പുരുഷന്മാരെക്കാള്‍ ബുദ്ധിയെന്ന്‌ ആരെങ്കിലും ഗവേഷണംനടത്തി കണ്ടുപിടിച്ചാല്‍ അടുത്ത ഗവേഷണത്തില്‍ ഫലം മറിച്ചാകും. കോഫിയോ അതോ ചായയോ മെച്ചം എന്ന്‌ ചോദിച്ചാല്‍ കോഫി ബോര്‍ഡ്‌ സ്പോണ്‍സര്‍ ചെയ്ത ഗവേഷകന്‍ പറയും, ചായ കുടിക്കാനെ പാടില്ലെന്ന്‌. മുട്ട ആരോഗ്യത്തിന്‌ ഗുണകരമെന്ന്‌ ഒരുകൂട്ടര്‍ പഠനഫലം നിരത്തുമ്പോള്‍ മഞ്ഞക്കുരുവില്‍ ഫൈബറില്ല, അതുകൊണ്ടു കഴിക്കാനെ പാടില്ലെന്ന്‌ വേറൊരു കൂട്ടര്‍. മൊബെയില്‍ റേഡിയേഷന്‍ മനുഷ്യന്റെ തലയോട്ടിക്കകത്ത്‌ കാന്‍സര്‍ ഉണ്ടാക്കുമെന്ന്‌ മൊബെയില്‍ കമ്പനിയില്‍നിന്ന്‌ ഓണറേറിയം കൈപ്പറ്റുന്ന ഒരു ഗവേഷകനും ഇന്നുവരെ കണ്ടെത്തിയിട്ടില്ല.
ഇങ്ങനെ വൈവിധ്യമാര്‍ന്ന ഗവേഷണങ്ങളും കണ്ടെത്തലുകളും ലഭ്യമാണെങ്കിലും ജനം അതൊന്നും കാര്യമാക്കാറില്ല. രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള നെട്ടോട്ടത്തില്‍ ഇതിനൊക്കെ എവിടെ നേരം?

കേരള സംസ്ഥാനത്ത്‌ പലവിധ ബോര്‍ഡുകളും കോര്‍പ്പറേഷനുകളും ഉണ്ട്‌. ഇവകൊണ്ടുള്ള ഉപദ്രവങ്ങളും ഒട്ടും കുറവല്ല. ഉദാഹരണമായി വിദ്യുച്ഛക്തി ബോര്‍ഡിന്റെ കാര്യംതന്നെ എടുക്കാം. വിദ്യുച്ഛക്തിയെന്ന്‌ കേള്‍ക്കുമ്പോള്‍തന്നെ കിട്ടിയ ഇരുട്ടടിയോര്‍ത്ത്‌ ജനത്തിന്റെ നോട്ടം ആര്യാടന്റേതുപോലെ പതറും. കെഎസ്‌ആര്‍ടിസിയാണെങ്കില്‍ ‘വെള്ളാന’യെന്തെന്ന്‌ കുട്ടികള്‍ക്ക്‌ പറഞ്ഞു മനസിലാക്കിക്കൊടുക്കാനുള്ള ഒരു സ്ഥാപനം. അക്കൂട്ടത്തില്‍പ്പെട്ട മറ്റൊരു ബോര്‍ഡാണ്‌ സംസ്ഥാന ജൈവവൈവിധ്യബോര്‍ഡ്‌. ഇവര്‍ക്ക്‌ എന്താണ്‌ ആകെക്കൂടി പണിയെന്ന്‌ ചോദിച്ചാല്‍ ആര്‍ക്കും കാര്യമായി വിവരമില്ല. സഖാവ്‌ ഗൗരിയമ്മയോട്‌ ചോദിച്ച്‌ മനസിലാക്കാമെന്ന്‌ വിചാരിച്ചാല്‍ അവര്‍ക്ക്‌ കൊടുക്കാമെന്നേറ്റ 17 ബോര്‍ഡംഗങ്ങളില്‍ മൂന്നെണ്ണമേ കൊടുത്തുള്ളൂ. അതുകൊണ്ട്‌ അറിയില്ലെന്ന്‌ പറയും. ജനത്തിന്റെ വിവരദോഷം മാറ്റാന്‍ ഇതാ ജൈവബോര്‍ഡുതന്നെ മുന്നിട്ടിറങ്ങിയിരിക്കുന്നു.

ഇടവപ്പാതിക്കാലത്ത്‌ മത്സ്യങ്ങളുടെ പ്രജനനവും ബന്ധപ്പെട്ട്‌ നടക്കുന്ന പ്രതിഭാസമാണ്‌ ‘ഊത്തയിളക്ക’മെന്നും ഇക്കാലത്തുള്ള മത്സ്യബന്ധനം എന്നുവെച്ചാല്‍ ഊത്തപിടുത്തം നിരോധിക്കണമെന്നുമാണ്‌ ശുപാര്‍ശ. ‘ബൂത്തുപിടിത്തം’ എന്നു മാത്രം കേട്ട്‌ ശീലിച്ച ജനത്തിന്‌ പുത്തനറിവാണ്‌ ഊത്തപിടുത്തം.
ഇടവപ്പാതിയില്‍ പുഴകളില്‍നിന്നും ചാലുകളില്‍നിന്നും കൂട്ടത്തോടെ മത്സ്യങ്ങള്‍ അണ്ഡവുമായി നടത്തുന്ന ദേശാന്തരഗമനമാണ്‌ ഊത്തയിളക്കമെന്നും ഈ സമയത്ത്‌ മത്സ്യബന്ധനം നിരോധിക്കണമെന്നും ‘തീസിസ്‌’ എഴുതാന്‍ ജൈവബോര്‍ഡിന്‌ എന്ത്‌ ചെലവായെന്നും വ്യക്തമാക്കി.

ഇടവപ്പാതിയുടെ തുടക്കത്തിലുള്ള പെരുമഴക്കൊടുക്കം സംഭവിക്കുന്ന അപൂര്‍വ പ്രതിഭാസമാണ്‌ ഊത്തയിളക്കമെന്ന്‌ കണ്ടെത്താന്‍ ഗവേഷണത്തിന്റെയോ ശുപാര്‍ശയുടെയോ ആവശ്യമില്ല. കൊടുംമഴയത്ത്‌ തലകീഴ്‌ പുതച്ചുമൂടി കിടക്കേണ്ട സമയത്ത്‌ആരെങ്കിലും മത്സ്യബന്ധനത്തിന്‌ പോകുന്നുണ്ടെങ്കില്‍ അതെന്തായാലും അത്യാഗ്രഹം കൊണ്ടാവില്ല. ജൈവവൈവിധ്യ ബോര്‍ഡിന്റെ വകയായി പാവപ്പെട്ട മത്സ്യത്തൊഴിലാളിയുടെ മുതുകത്ത്‌ ഇതുകൂടി ഇരിക്കട്ടെ എന്നുള്ളതാണ്‌ ബോര്‍ഡിന്റെ ശുപാര്‍ശക്ക്‌ പിന്നില്‍.

ഊത്തപിടുത്തം നിരോധിക്കണമെന്നാവശ്യപ്പെട്ട നിലക്ക്‌, പുക നിരോധിച്ച, പുകവലി നിരോധിച്ച, ഹെല്‍മെറ്റില്ലാത്ത തല നിരോധിച്ച, പീഡനം നിരോധിച്ച സര്‍ക്കാര്‍ ഊത്തപിടിത്തവും നിരോധിക്കും. കനത്ത ഇടിമിന്നലിലും മഴയത്തും സംഭവിക്കുന്ന മത്സ്യങ്ങളുടെ ‘ദേശാന്തരഗമന’സമയത്ത്‌ നടത്തുന്ന ഊത്തപിടിത്തം തടയാന്‍ പോലീസിനെ നിയോഗിക്കാമെന്ന്‌ വെച്ചാല്‍ ഏത്‌ പോലീസാണ്‌ ആ സമയത്ത്‌ കിടക്കപ്പായ വിടുക, ബഹു. ജൈവ ബോര്‍ഡേ?

കെ.എ. സോളമന്‍

No comments:

Post a Comment