Monday 25 February 2013

ഈ പാട്ടിനുണ്ടേ അമ്പിളിച്ചന്തം


''എനിക്കെന്നല്ല ഈ പാട്ടു പാടാന്‍ ആര്‍ക്ക് അവസരം കിട്ടിയാലും അവരുടെ ഭാഗ്യം തന്നെയാണീ പാട്ട്''


സിതാര ചെറിയൊരു കുസൃതിക്കാരിയാണ്. സ്വരം കൊണ്ട് കുസൃതി കാട്ടുന്ന നല്ല പാട്ടുകാരി. ഗായികയാരെന്ന് ഊഹിക്കാന്‍ പോലും പറ്റാത്ത രീതിയില്‍ സിതാര പാടി അദ്ഭുതപ്പെടുത്തുന്നത് ഇതാദ്യമല്ല. പക്ഷേ സംസ്ഥാന അവാര്‍ഡ് സിതാരയെ തേടിയെത്തുന്നത് ഇതാദ്യം. ഒത്തിരി ഒത്തിരി സന്തോഷത്തോടെ, വിനയം കൈവിടാതെ, തന്നെ സ്‌നേഹിക്കുന്ന, പ്രോത്സാഹിപ്പിക്കുന്ന, എല്ലാവര്‍ക്കുമായി ഈ അവാര്‍ഡ് മധുരം പങ്കിടുകയാണ് സിതാര. ഏന്‌ണ്ടോടീ അമ്പിളിച്ചന്തം ഏനുണ്ടോടീ താമരച്ചന്തം... എന്നു സിതാര ഹൃദയത്തിന്റെ സ്വരത്തിലാണ് പാടിയത്. ഇപ്പോള്‍ മലയാളക്കരയാകെ ഒന്നായിപ്പറയുന്നു ഈ പാട്ടിന് അമ്പിളിച്ചന്തവും താമരച്ചന്തവും മാരിവില്‍ച്ചന്തവുമുണ്ടേ...ന്ന്.

ഒന്നിനൊന്നു വ്യത്യസ്തമായ പാട്ടുകളാണ് സിതാരയെത്തേടിയെത്തിയിട്ടുള്ളത്. അതില്‍ ഒടുവിലെത്തിയ ഈ ഗാനം നല്ല അവസരത്തോടൊപ്പം സിതാരയ്ക്കു സമ്മാനിച്ചത് ഭാഗ്യം കൂടിയാണ്. സെല്ലുലോയ്ഡിലെ പാട്ട് ഇത്രയും നല്ലതായതിന്റെ ക്രെഡിറ്റ് പാട്ടിന്റെ ശില്‍പ്പിയായ എം.ജയചന്ദ്രന്‍ സാറിനാണ് സിതാര നല്‍കുന്നത്. അത് പാടാന്‍ കിട്ടിയ അവസരത്തിന് ജയചന്ദ്രന്‍ സാറിനും കമല്‍സാറിനും ഒരുപോലെ നന്ദിയും പറയും. ഫോണിലൂടെ, എം.ജയചന്ദ്രന്‍ തന്നെയാണ് സിതാരയെ പാട്ടു പാടാന്‍ വിളിച്ചത്. സിനിമയുടെ പശ്ചാത്തലവും സന്ദര്‍ഭവും പറഞ്ഞു കൊടുത്ത്, ഈണവും മൂളിക്കേള്‍പ്പിച്ചു. ''സ്വരത്തില്‍ അധികം മോഡ്യുലേഷനൊന്നും ആവശ്യമില്ലാത്ത നാടോടിപ്പാട്ടിന്റെ ഈണം കേട്ടപ്പോള്‍ തന്നെ വല്യ ഇഷ്ടമായി. ഈ പാട്ടു കിട്ടിയത് ഭാഗ്യമാണല്ലോ എന്ന് മനസ്സില്‍ കരുതുകയും ചെയ്തു. എനിക്കെന്നല്ല ഈ പാട്ടു പാടാന്‍ ആര്‍ക്ക് അവസരം കിട്ടിയാലും അവരുടെ ഭാഗ്യം തന്നെയാണീ പാട്ട് ''-സിതാര പറഞ്ഞു. 

കമന്‍റ്:  സിതാര നന്നായ് പാടിയിരിക്കുന്നു, അവാഡിന് അര്‍ഹമായ ആലാപനം
-കെ എ സോളമന്‍ 

No comments:

Post a Comment