Sunday 19 December 2010

ഐസക്‌ പവര്‍ എക്സ്ട്രാ

കെ.എ.സോളമന്‍

Janmabhumi Posted On: Tue, 11 May 2010 20:13:10

സെറ്റുപരീക്ഷയ്ക്കുള്ള അവസാനവട്ട തയ്യാറെടുപ്പാണ്‌, വിഷയം കറണ്ടു ജനറല്‍ നോളഡ്ജ്‌, പരീക്ഷാര്‍ത്ഥികളോടായി ഷേണായിസാര്‍ പറഞ്ഞു. "നാലുതവണ ദിവസംകുളിക്കുന്നവരും നാലുപ്രാവശ്യം വസ്ത്രം മാറുന്നവരുമായ നേതാക്കള്‍ നമുക്കുണ്ട്‌. ഇവരാരും ഗാന്ധിമാരല്ല.

" ഈ പ്രസ്താവന ആരുടെതെന്നതു ചോദ്യമല്ല. കാരണം ഒരു കൊല്ലം കഴിഞ്ഞാല്‍ പ്രസ്താവന നേരെ തിരിച്ചാകും. ആരെക്കുറിച്ചെന്ന ചോദ്യത്തിനാണ്‌ പ്രസക്തി. ആര്‍ക്കുമറിയില്ല? നിങ്ങളൊക്കെ പി.ജി.കഴിഞ്ഞിട്ടുതന്നെ വന്നവരാണോ? ഇപ്പോള്‍ പിജിക്കു ആള്‍ പ്രമോഷനാണല്ലോ? എസ്‌എസ്‌എല്‍സി പോലെ?

"എസ്‌എസ്‌എല്‍സിക്ക്‌ 90 ശതമാനമേയുള്ളുസാര്‍" ക്ലാസിലെ പുറംബഞ്ചുകാരന്‍ സുനില്‍ കുമാര്‍

"എന്നു നിന്നോടാരാപറഞ്ഞത്‌. എന്തിനാ സേ പരീക്ഷ വെച്ചിരിക്കുന്നത്‌. 90 ആയാലും 92 ആയാലും ഒടുക്കം നൂറാകും. ഇത്തവണ കഴിഞ്ഞകൊല്ലത്തേക്കാള്‍ ഒരുശതമാനം കുറച്ചു നിര്‍ത്താന്‍ എന്തായിരുന്നു പെടാപ്പാട്‌. മൊഡറേഷന്‍ കൊടുത്തില്ലായെന്ന്‌ മൈക്കുവെച്ചുവിളിച്ചു പറയുകയായിരുന്നില്ലേ. മോഡറേഷന്‍ കൊടുത്താല്‍ ആകാശം ഇടിഞ്ഞുവീഴുമോ? എ പ്ലസ്‌ കിട്ടിയാല്‍ ഇംഗ്ലീഷില്‍ പേരെഴുതാന്‍ കഴിയും. എ കിട്ടിയാല്‍ മലയാളത്തിലും പേരെഴുതും മറ്റു ഗ്രേഡുകിട്ടിയവര്‍ക്ക്‌ സ്വന്തം പേരുപോലും തെറ്റുകൂടാതെ എഴുതാനറിയില്ല. ഈ വിവരം മന്ത്രിക്കുമാത്രമല്ല നാട്ടുകാര്‍ക്കുമറിയാം. കഴിഞ്ഞകൊല്ലം ഒമ്പതാം ക്ലാസില്‍ പഠിച്ചിരുന്ന കുട്ടികള്‍ പത്തിലെത്തിയപ്പോള്‍ 34000 എണ്ണത്തെ കാണാതെപോയി. ഇവര്‍ പഠിത്തമവസാനിപ്പിച്ചു നാടുവിട്ടുപോയെന്നാണോ നിങ്ങളുടെയൊക്കെ വിചാരം?

വേറെ ഏതെങ്കിലും സ്കൂളില്‍ അക്ഷരം പഠിപ്പിക്കുന്നുണ്ടോയെന്നു തിരക്കിപോയതാണ്‌"

ഷേണായി സാര്‍ തുടര്‍ന്നു"വീരന്‍ പോയി വീര്യംപോയി, ജോസഫ്‌ പോയി, മതേതരവും പോയി, ഈ മുദ്രാവാക്യം നിങ്ങള്‍ കേട്ടിട്ടുണ്ടോ?"

കേള്‍ക്കാനിടയില്ല. അടുത്ത പഞ്ചയത്ത്‌ ഇലക്ഷനില്‍ കേള്‍ക്കാം. ജോസഫുകൂടി സലാം പറഞ്ഞതോടെ ഇടതു മുന്നണി ക്രിസ്താനിയില്ലാത്ത മതേതരമുന്നണിയായി. ബേബി, ഐസക്‌ തുടങ്ങിയ മുന്‍ അള്‍ത്താരബാലകര്‍ ഇടതുമുന്നണിയില്‍ ഉണ്ടെങ്കിലും ഇവരെ ക്രിസ്ത്യാനികളായി തിരുമേനിമാര്‍ കൂട്ടിയിട്ടില്ല.

സീസര്‍ക്കുള്ളത്‌ സീസറിനുകൊടുത്തതുപോലെ ജോസഫിനുള്ളത്‌ ജോസഫിനുകൊടുക്കാനുള്ള തീവ്രശ്രമത്തിലാണ്‌ ഇടതുമുന്നണിയില്‍ അവശേഷിക്കുന്ന മന്ത്രിമാര്‍. അതിനായി ധനകാര്യവകുപ്പിലെ കുറച്ചധികം ഉദ്യോഗസ്ഥരെ ഐസക്‌ പവര്‍ എക്ട്രാ കൊടുത്ത്‌ ഇന്‍സ്പെക്ഷന്‍ ടീമായി അയച്ചിരിക്കുകയാണ്‌.

ജോസഫിന്റെ കടുംവെട്ടുകണ്ടുപിടിക്കാന്‍ ഐസക്‌ പവര്‍ എക്ട്രാ ടീം ഒരു കാര്യം ഓര്‍ക്കുന്നത്‌ നന്ന്‌. പഴുത്തില വീഴുമ്പോള്‍ പച്ചില ചിരിക്കും. ജോസഫിനെ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല, കുഴയുന്നത്‌ മന്ത്രിമാരുടെ പാഴ്‌വാക്ക്‌ കേട്ടുഇറങ്ങിത്തിരിക്കുന്നവരാണ്‌. ഇന്‍സ്പെക്ഷന്‍ ടീമിനും അതുതന്നെ സംഭവിക്കാം. കാറ്റ്‌ വലത്തോട്ടാണല്ലോ വീശാന്‍ പോകുന്നത്‌.

ജോസഫിന്റെ മരാമത്ത്‌ ഏറ്റെടുത്തത്‌ മുഖ്യമന്ത്രിയാണെങ്കിലും നടപടി തുടങ്ങിയത്‌ ഐസക്‌ മന്ത്രിയാണ്‌. മണ്ണഞ്ചേരിയില്‍ എത്തി 101 കറി കൂട്ടി ഊണുകഴിച്ചും ഉദ്ഘാടനം നടത്തിയപ്പോ
ും, മാരാരിക്കുളത്ത്‌ വഴുതന വിളവെടുപ്പ്‌ നടത്തിയപ്പോഴും, കഞ്ഞിക്കുഴിയില്‍ ആയുര്‍ഫെസ്റ്റു ഉദ്ഘാടനം ചെയ്തപ്പോഴും, തണ്ണീര്‍ മുക്കത്ത്‌ തൊപ്പിപ്പാള വെച്ചു കുളം തേകിയപ്പോഴും ഐസക്ക്‌ മന്ത്രിയുടെ മനസ്സില്‍ ഒരു വിമാനയാത്രയുടെ ചിത്രമായിരുന്നു. അവിടം തൊട്ടാണല്ലോ ജോസഫ്‌ അഴിമതിതുടങ്ങിയത്‌. മാരാരിക്കുളം, കഞ്ഞിക്കുഴ, മണ്ണഞ്ചേരി, തണ്ണീര്‍മുക്കം എന്നീ പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടപ്രദേശം ഏതെങ്കിലും സ്ത്രീസംവരണമണ്ഡലത്തില്‍പെടുത്തിയാലേ ഐസക്കിന്‌ അടുത്ത ഇലക്ഷനില്‍ പേടിക്കേണ്ടതുള്ളു."

" കേരള രാഷ്ട്രീയം ഇപ്പോള്‍ ചുറ്റിത്തിരിയുന്നത്‌ കുഞ്ഞുമാണി എന്ന കെ.എം.മാണിയിലാണ്‌. പാലായിലും പരിസരത്തുമുള്ള മരണവീടുകളില്‍പോയി വാവിട്ടുകരയുകമാത്രമല്ല, ചാണക്യസൂത്രവും മാണിക്കറിയാം. കൂട്ടിന്‌ ജോസഫ്കൂടിയാകുമ്പോള്‍ കരച്ചിലിനൊപ്പം പാട്ടുമാകാം. അടുത്ത മുഖ്യമന്ത്രിയുടെ പണിപ്പുരയിലാണ്‌ കെ.എം.മാണി. പ്രസ്താവന വിദഗ്ദനായ സാംസ്കാരികപ്രമുഖന്റെ ഉന്നവും മറ്റാരുമല്ല. ദിവസം നാലുപ്രാവശ്യം വസ്ത്രം മാറുമെന്ന്‌ കെ.എം.മാണിതന്നെ ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞിട്ടുള്ളതാണ്‌. മുഖ്യന്ത്രിയ്ക്കുള്ള വെള്ളക്കുപ്പായങ്ങള്‍ മാണി അടുക്കിയടുക്കി വെയ്ക്കുമ്പോള്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ബേജാറാകാതിരിക്കുന്നതെങ്ങനെ?

No comments:

Post a Comment