Thursday 29 September 2011

ആറു ലിവറുള്ള ഗോദ്രെജ് താഴ് - കഥ













തന്റെ പ്രോസ്റേറ്റുവീക്കമാണ് തുടക്കം. അതൊരു പിയൂണിന്റെ ജീവിതം ഇത്രക്കങ്ങു ദുരിത പൂര്‍ണമാക്കുമെന്നു പ്രൊഫസര്‍ അരവിന്ദാക്ഷന്‍പിള്ള കരുതിയതെയില്ല.

അമ്പതുപിന്നിട്ട ഒട്ടുമിക്ക പുരുഷന്‍മാര്‍ക്കും സംഭവിക്കുന്ന ഒരു അത്യാവശ ദുരന്തമായി മാറിയിരിക്കുന്നു പ്രോസ്റേറ്റു എന്ന പുരസ്ഥഗ്രന്ഥി വീക്കം. മൂത്ര മൊഴിക്കുംപോള്‍ ഉള്ള കടുത്തവേദന അസ്സഹനീയം. ശങ്ക തോന്നിയാല്‍ ഉടന്‍ ടോയിലെറ്റില്‍ എത്തിയിരിക്കണം, മസ്സില്‍ നിയന്ത്രണം കുറുവ്, നേര്‍വെസ് ശരിക്കു വര്‍ക്ക് ചെയാത്ത അവസ്ഥ. ടോയിലെറ്റില്‍ എത്താന്‍ വൈകിയാല്‍ ഉടുവസ്ത്രം ഉടന്‍ മാറേണ്ടി വരും. മരുന്ന് കഴിച്ചു രോഗം മാറ്റി ക്കൂടെ എന്ന് ചോദിച്ചാല്‍ മരുന്ന് കഴിക്കുന്നുണ്ട് , രോഗം മാറുന്നില്ല എന്നേയുള്ളൂ. സര്‍ജറിയാണ് പോംവഴി എന്നാണു ഡോക്ടര്‍ പറഞ്ഞത്. പക്ഷെ സര്‍ജറി നടത്തിയ സുകുമാരപിള്ള സാറിന്റെ അവസ്ഥ കണ്ടപ്പോള്‍ ഓപെറഷന്‍ നടത്താന്‍ മടി, ഒരു ടോയിലേറ്റ് കൂടെക്കൊണ്ടു നടക്കേണ്ട രീതിയിലാണ് പിള്ള സാര്‍ . പിള്ള അടുത്ത ഓപെറഷന് ഡേറ്റ് കുറിപ്പിച്ചു വെച്ചിരിക്കുകയാണ്.


കോളേജിലെ പീയൂണാണ് ഗോവിന്ദന്‍ ഉണ്ണി, ഏവര്‍ക്കും സഹായി. സാര്‍ന്മാര്‍ക്ക് ചായ, ഊണു എന്നിവ വാങ്ങിക്കൊടുക്കുന്നതും, കറന്റ് ചാര്‍ജു അടയ്ക്കുന്നതും ഗോവിന്ദനുണ്ണി സ്വയം ഏറ്റെടുത്ത ജോലിയാണ്. ചെറിയ ഒരു കമ്മീഷന്‍ കൊടുക്കണമെന്നു മാത്രം. വസുമതി ടീച്ചറിന്റെയും ഫ്രെണ്ട്സിന്റെയും ചിട്ടിപ്പണം അടക്കുന്നതും ഉണ്ണി തന്നെ. എല്ലാ വിശേഷവും വന്നു തന്നോട് പറയും. പ്രതേക പണിയൊന്നു ഏല് പ്പിക്കാറില്ലെങ്കിലും ഉണ്ണിക്കു തന്നെ വലിയ കാര്യമാണ്.

ഉണ്ണിക്കു ഉള്ള ഒരു പ്രധാന കുഴപ്പം സമയ നിഷ്ഠ അല്പം കുറവാണ് എന്നതാണ്. ഇന്നടയ്ക്കാന്‍ കൊടുത്ത പണം നാളെ അടച്ചെങ്കിലായി. ചായ വാങ്ങാന്‍ പോയാല്‍ ഊണും വാങ്ങിയെ മടങ്ങി എത്തൂ. ഇതിന്റെ പേരില്‍ പലതവണ പ്രിന്‍സിപ്പല്‍ മറിയാമ്മഉമ്മന്‍ ടീച്ചര്‍ മെമ്മോ കൊടുത്തതാണ് . അപ്പോഴെല്ലാം താനാണ് ഏക്സ്പ്ളനേഷന്‍ എഴുതിക്കൊടുത്തത്. ആ സ്നേഹം ഉണ്ണിക്കുണ്ട്. ഉണ്ണിക്കു തുടരെത്തുടരെ ഏക്സ്പ്ളനേഷന്‍ ആവശ്യമുള്ളതിനാല്‍ അതിന്റെ ഒരു കോപ്പി താന്‍ തന്നെ സൂക്ഷിക്കുകയായിരുന്നു. പുതിയ മെമ്മോ കിട്ടുമ്പോള്‍ വിശദീകരണമായി പുതിയത് എഴുതേണ്ടി വരില്ല, പഴയതിന്റെ കോപ്പി എടുത്തു ഡേറ്റ് മാത്രം തിരുത്തി കൊടുത്താല്‍ മതി. മാറ്റര്‍ എപ്പൊഴും ഒന്ന് തന്നെ-" ഇനി ആവര്‍ത്തിക്കില്ല, മാപ്പാക്കണം". ഉണ്ണിയുടെ ഈ കുഴപ്പം കാരണം കോളേജു നടത്തിപ്പില്‍ എന്ത് കുഴപ്പമുണ്ടായാലും അത് പതിവായികെട്ടി വെയ്ക്കുന്നത് മറ്റാരുടെയും തലയില്‍ ആയിരുന്നില്ല. ആര്‍ക്കു ദീനം വന്നാലും കോഴിക്കു കിടക്കാന്‍ മേല എന്നു പറഞ്ഞത് പോലെ. കുരുതിക്കു കോഴി തന്നെ വേണ്ടേ?

അങ്ങനെയിരിക്കെയാണു നാഷണല്‍ അക്രെഡിട്ടെഷന്‍ കൌണ്‍സില്‍ പരിശോധനക്കായി കോളേജില്‍ വരുന്നെന്ന അറിയിപ്പ് കിട്ടിയത്. ജീവനക്കാരുടെ മേല്‍ എങ്ങനെയൊക്കെ കുതിര കേറാമെന്നു ഗവേഷണം നടത്തിയിട്ടുള്ള മറിയാമ്മ ഉമ്മന്‍ ടീച്ചര്‍ അതോടെ ഉഷാറായി. അധ്യാപക- അനധ്യാപകരുടെ യോഗം അടിയന്തിര മായി വിളിച്ചു ചേര്‍ത്തു.

ടീച്ചര്‍ പറഞ്ഞു. " ഇനി നമുക്കു ഒട്ടും സമയമില്ല, കഷ്ടിച്ചു രണ്ടു മാസം , ഓരോ കമ്മിറ്റിയും അവരുടെ വര്‍ക്ക് പ്രോഗ്രെസ് ഉടന്‍ വിലയിരുത്തണം. ഇന്ഫ്രാ സ്ട്രക്ചര്‍ കമ്മിറ്റി കണ്‍വീനെര്‍ സുകുമാരപിള്ള സാറിനു എന്തോ പറയാനുണ്ടെന്ന് തോന്നുന്നു ? " പ്രോസ്റേറ്റു വീക്കത്താല്‍ ഞെളിപിരി കൊണ്ട സാറിനെ കണ്ടപ്പോള്‍ ടീച്ചര്‍ വിചാരിച്ചു എന്തോ പറയാനുണ്ടെന്ന്

" പ്രത്യേകിച്ചൊന്നു മില്ല ടീച്ചര്‍ , നമ്മുടെ ടീചെര്സിന്റെ രണ്ടു ടോയിലെറ്റുള്ളത് ടൈലിട്ടു ഭംഗിയാക്കാമെന്ന് പറഞ്ഞിട്ട് ഇത് വരെ ചെയ്തു കണ്ടില്ല. നാക്ക് സംഘം അതൊക്കെയാണ് ആദ്യം നോക്കുന്നത്." സുകുമാരപിള്ള.

" അവന്മാര്‍ അതൊന്നും നോക്കില്ല, പറ്റുമെങ്കില്‍ ഒരു ഹൌസ് ബോട്ടെടുത്തു, ആര്‍ ബ്ളോക്കില്‍ ഒന്ന് ചുറ്റിക്കണം . അവിടെ കിട്ടുന്ന കള്ളും കരിമീനും വാങ്ങിക്കൊടുക്കുനം, ഇപ്പോഴുള്ള ബി പ്ളസ് എ പ്ളസ് ആകും. " ജോസഫ്‌ സാര്‍ തന്റെ അനുഭവം വിളമ്പി.
"ടൈലിടാന്‍ നാളെ ത്തന്നെ ആള് വരും. " പ്രിന്സിപാള്‍ .
"ടൈലിട്ടാല്‍ മാത്രം പോര, അത് പൂട്ടി സാക്ഷിക്കണം. ചില കുട്ടികള്‍ അധ്യാപകരുടെ ടോയിലെറ്റു ദുരുപയാഗം ചെയ്യുന്നുണ്ട്, തടയണം." പിള്ള

സുകുമാര പിള്ളയുടെ നിര്‍ദ്ദേശം കൈയടിച്ചു പാസാക്കുകയായിരുന്നു. നിര്‍ദ്ദേശം പിള്ളയുടെതായിരു ന്നെങ്കിലും അത് ഏറെ ബാധിച്ചത് പിള്ളയെത്തന്നെയായിരുന്നു . ഡിപാര്‍ട്ട്‌മെന്റില്‍ നിന്ന് താക്കോലു മെടുത്തു സ്റേര്‍ കേസിന് താഴെയുള്ള ടോയിലെറ്റില്‍ എത്തുംപോഴേക്കും സംഗതി നടന്നു കഴിഞ്ഞിരിക്കും. . തന്റെയും അവസ്ഥ വെത്യസ്തമല്ല. ഗോവിന്ദനുണ്ണിയോട് പറഞ്ഞു നോക്കിയെങ്കിലും നിര്‍ദ്ദേശം ഒട്ടു സ്വീകാര്യ മായിരുന്നില്ല . ബക്കെറ്റ് വാങ്ങി ഡിപാര്‍ട്ട്‌മെന്റില്‍ വെക്കുക എന്നൊക്കെ പറഞ്ഞാല്‍ ?

ഭാഗ്യമെന്നു പറയട്ടെ രണ്ടാഴ്ച കഴിഞ്ഞതും ടോയിലെറ്റിലെ താഴ് കാണാതെ പോയി. സാറന്മാരുടെ കൈയ്യില്‍ താക്കോല്‍ ഉണ്ട് , തുറക്കാനും പിന്നെ പൂട്ടാനും താഴു മാത്രമില്ല . മറിയാമ്മ ഉമ്മന്‍ ടീച്ചറിനെ സംപന്ധിചിടത്തോലും വല്ലാത്ത എമ്ബാരസിംഗ് സിറ്റുവേഷന്‍ ആയിരുന്നു അത്. ഉണ്ണിയെ വിളിച്ചു ടീച്ചര്‍ ശരിക്കു ശാസിച്ചു. മേലില്‍ ആവര്‍ത്തിക്കരുതെന്ന് താക്കീതും നല്‍കി. എന്ത് ആവര്‍ത്തിക്കരുതെന്ന് മാത്രം ഉണ്ണിക്കു പിടികിട്ടിയില്ല.

ആറു ലിവെറുള്ള ഗോദ്രെജ് താഴിട്ടു ടോയിലെട്ട് പൂട്ടാനും താക്കോല്‍ പ്രിന്‍സിപ്പാളിന്റെ മുറിയിലെ ഭിത്തിയില്‍ ആണിമേല്‍ തൂക്കിയിടാനും ഉത്തരവായി. ടോയിലെറ്റില്‍ പോകേണ്ടവര്‍ ആദ്യം പ്രിന്സിപാളിനെ വിഷ് ചെയ്യണം, താക്കോല്‍ എടുക്കണം, ടോയിലെറ്റില്‍ പോയി കാര്യം സാധിക്കണം, താക്കോല്‍ തരികെ ആണിയില്‍ ഇട്ടു പ്രിന്സിപാളിനെ വിണ്ടും വിഷ് ചെയ്തു മടങ്ങി പ്പോകണം, ഇതായി ചിട്ട. അതോടെ സുകുമാരപിള്ള ലീവെടുത്തു വീട്ടില്‍ ത്തന്നെ ഇരിക്കാന്‍ തീരുമാനിച്ചു, തനിക്കു ലീവ് കുറവായിതിനാല്‍ അങ്ങനെ ചെയ്യാന്‍ തോന്നിയതുമില്ല .

അത്ഭുത മെന്നു പറയട്ടെ വീണ്ടും ഒരാഴ്ച കഴിഞ്ഞപ്പോള്‍ ആറു ലിവെറുള്ളഗോദ്രെജ് താഴും കാണാതെ പോയി. മറിയാമ്മ ഉമ്മന്‍ ടീച്ചറിന് സംശയ മുണ്ടായില്ല. ഗോവിന്ദനുണ്ണിക്കുഷോകോസ് നല്‍കി. മൂന്ന് ദിവസത്തിനുള്ളില്‍ കാരണം ബോധിപ്പിച്ചു കൊള്ളണം, അല്ലെങ്കില്‍ സസ്പെന്‍ഷന്‍ . ഷോകോസിന് മറുപടി എഴുതിക്കാനാണ് ഇപ്പോള്‍ ഉണ്ണി തന്റെ മുന്നില്‍ നില്‍ക്കുന്നത് .
അരവിന്ദാക്ഷന്‍ പിള്ള ചോദിച്ചു. '" എന്തിനാണ് ഉണ്ണി ഈ താഴുകളൊക്കെ എടുത്തു മാറ്റുന്നത് ?"

" സാറും ഇത് വിശ്വസിക്കുകയാണോ, എന്റെ രണ്ടു പിള്ളാരാണെ സത്യം താഴു ഞാന്‍ എടുത്തിട്ടില്ല, അല്ലെങ്കില്‍ തന്നെ താക്കോലില്ലാതെ താഴു എടുത്തിട്ടു എന്തിനാ ?"

" ങ്ങ് ഹും , താന്‍ പോ , മൂന്നു ദിവസമുണ്ടല്ലോ , ഞാന്‍ എഴുതി വെച്ചേക്കാം "

"സാറേ കുഴപ്പ ത്ത്തിലാക്കല്ലേ , ജീവിക്കാന്‍ വേറെ മാര്‍ഗ്ഗമൊന്നുമില്ലേ".

ഉണ്ണി പോയതോടെ ലാബ് അറ്റന്ടെര്‍ ജോണ് വന്നിട്ട് പറഞ്ഞു , " ഭയങ്കര കള്ളനാണ് സാറേ, തൊണ്ടി സഹിതമാണ്‌ മാഡം പിടിച്ചത് , പരിശോദിച്ചപ്പോള്‍ ബാഗില്‍ നിന്നാണ് താഴുകിട്ടിയത്."

ജോണ്‍ പോയതും, അരവിന്ദാക്ഷന്‍ പിള്ള, സ്വന്തം ഷര്ട്ടിന്റെ ഇടതു കൈമടക്കു കുറച്ചു കൂടിതെറുത്തു കേറ്റി, ഷര്‍ട്ടില്‍ അഴുക്കു പറ്റരുതല്ലോ? ഒരിക്കുലും തുറക്കാത്ത ലാബിലെ മേശയുടെ വലിപ്പു ചെറുതായൊന്നു തുറുന്നു. കുറചു നാളായി എലികളുടെ വാസസ്ഥലമാണ്‌ മേശവലിപ്പ്, അതുകൊണ്ട് സൂക്ഷിച്ചാണ് കൈ കടത്തി പരതിയത്. രണ്ടു താഴുകളും ഭദ്രമായി അവിടെത്തന്നെയുണ്ടായിരുന്നു അപ്പോള്‍ !

- കെ എ സോളമന്‍

No comments:

Post a Comment