Wednesday 28 March 2012

അവയവദാന സന്ദേശവാഹകനായി കൊച്ചൗസേഫ് ചിറ്റിലപ്പള്ളി കാമറക്കുമുന്നില്‍

ചേര്‍ത്തല: അവയവ ദാനത്തിന്റെ സന്ദേശവാഹകനായി കാക്കിയണിഞ്ഞ് ബസ് കണ്ടക്ടറുടെ വേഷത്തില്‍ കൊച്ചൗസേഫ് ചിറ്റിലപ്പള്ളി കാമറക്കുമുന്നിലെത്തി. ജോയി കെ.മാത്യു രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'മരണാനന്തരം' എന്ന ഹ്രസ്വചിത്രത്തിലാണ് വി ഗാര്‍ഡ് സ്ഥാപനങ്ങളുടെ സാരഥി അഭിനയിച്ചത്.

വൃക്ക ദാനംചെയ്ത് തന്റെ ജീവിതംതന്നെ സന്ദേശമാക്കിയ കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, ആദ്യമായാണ് കാമറക്കുമുന്നില്‍ അഭിനയിച്ചത്. ദാനമായി ലഭിച്ച കണ്ണിലൂടെ കാഴ്ചകിട്ടിയ യുവാവിന്റെയും അമ്മയുടെയും ബസ് യാത്രയാണ് ചേര്‍ത്തല ഗ്രീന്‍ഗാര്‍ഡന്‍സിനു സമീപം ചിത്രീകരിച്ചത്. കവിയൂര്‍ പൊന്നമ്മയും സംവിധായകന്‍ ജോയി കെ. മാത്യുവും അമ്മയും മകനുമായി അഭിനയിച്ചപ്പോള്‍ ഇതേബസ്സിലെ കണ്ടക്ടറായാണ് ചിറ്റിലപ്പള്ളി വേഷമിട്ടത്.

മഹത്തായസന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ബിസിനസ്സിന്റെ തിരക്കുകള്‍ മാറ്റിവച്ച് അഭിനയിക്കാനെത്തിയത്. അഭിനയിക്കാനുള്ള ആഗ്രഹം കൊണ്ടല്ല മറിച്ച് ചിത്രത്തിലെ സന്ദേശത്തിന്റെ മൂല്യം മനസ്സിലാക്കിയാണ് അഭിനയിക്കാന്‍ തയ്യാറായതെന്ന് ചിറ്റിലപ്പള്ളി പറഞ്ഞു.


Comment: അവയവം ദാനം ചെയാത്ത മമ്മൂട്ടിയും മോഹന്‍ലാലും ഔട്ട്‌ ആകുമോ?
-കെ എ സോളമന്‍

No comments:

Post a Comment