Monday 21 October 2013

വിളിക്കൂ, രക്ഷിക്കൂ ! - കെ എ സോളമന്‍

Photo: Norway


‘വിളിക്കൂ, രക്ഷിക്കൂ’ എന്നത്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രഖ്യാപിത മുദ്രാവാക്യമാണ്‌. ഇതിന്റെ പേറ്റന്റ്‌ മറ്റൊരു പാര്‍ട്ടിക്കും അവകാശപ്പെട്ടതല്ല. നാട്‌ അരക്ഷിതമാവുമ്പോള്‍ ചില അവതാരങ്ങള്‍ അനിവാര്യം. അത്തരം അവതാരങ്ങളെ ആനയിക്കാനാണ്‌ ഈ മുദ്രാവാക്യം.

‘ഇന്ദിരയെ വിളിക്കൂ, ഇന്ത്യയെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യം ദേവകാന്ത്‌ ബറുവ എന്ന കോണ്‍ഗ്രസ്‌ പ്രസിഡന്റിന്റേതാണ്‌. കോണ്‍ഗ്രസുകാരന്റെ വിദൂര ഓര്‍മ്മയില്‍ പോലും ഇന്ന്‌ ബറുവ ഇല്ല. വലിയ തലയണ കക്ഷത്തില്‍ തിരുകി പുല്‍പായയില്‍ ചമ്രംപണിഞ്ഞിരുന്നു അനുസ്മരണം നടത്താന്‍ 365-ല്‍ ഒരു ദിവസം പോലും ബറുവക്കായി നീക്കിവെച്ചിട്ടില്ല. എന്നാലും ഇന്ത്യയെ രക്ഷിച്ച ഇന്ദിരയെ ഖദര്‍വാലകള്‍ ഉറക്കത്തില്‍പോലും ഓര്‍ക്കുന്നു. കോണ്‍ഗ്രസിലെ ഉള്‍പ്പാര്‍ട്ടികളില്‍ ഒന്നിന്റെ പേരുതന്നെ കോണ്‍ഗ്രസ്‌-ഇന്ദിരയെന്നാണ്‌.

മറ്റ്‌ പലതിലുമെന്നപോലെ കോണ്‍ഗ്രസിന്റെ പ്രഖ്യാപിത മുദ്രാവാക്യം ‘വിളിക്കൂ, രക്ഷിക്കൂ’ എന്നത്‌ യാതൊരു ഉളുപ്പുമില്ലാതെ കേരളാ കോണ്‍ഗ്രസ്‌ മാണി ഏറ്റെടുത്തിരിക്കുകയാണ്‌. ഖജനാവ്‌ കാലിയാക്കിയിട്ടു മറുകണ്ടം ചാടി മുഖ്യമന്ത്രിയാകാനുള്ള പണി പാളി. തുടര്‍ന്നുള്ള പണിയില്‍ ഏറ്റവുമൊടുവിലത്തേതാണ്‌ കറുത്ത കണ്ണടയും വെള്ളത്തൊപ്പിയും ഷാളും ധരിച്ചുള്ള എംജിആര്‍ വേഷം. മാണി വേഷം കെട്ടു തുടരവേയാണ്‌ പാര്‍ട്ടിയുടെ വൈസ്ചെയര്‍മാനും സര്‍ക്കാര്‍ ചീഫ്‌ വിപ്പുമായ പി.സി. ജോര്‍ജ്‌ കോണ്‍ഗ്രസിന്റെ പഴയ മുദ്രാവാക്യം ഏറ്റുപാടിയത്‌. കേരളാ കോണ്‍ഗ്രസ്‌ പ്രാദേശികകക്ഷിയായതുകൊണ്ട്‌ ഇന്ത്യയെ മുഴുവനായി രക്ഷിക്കാനാവില്ല. കേരളത്തെ മാത്രം രക്ഷിക്കാനേ പറ്റൂ. അതിന്‌ പറ്റിയ ഒരാളെയുള്ളൂ ഇന്ത്യയില്‍, അതാണ്‌ ആന്റണി. “ആന്റണിയെ വിളിക്കൂ, കേരളത്തെ രക്ഷിക്കൂ’- ഇതാണ്‍അധ്വാനവര്‍ഗ പാര്‍ട്ടിയുടെ പുതിയ കടമെടുത്ത മുദ്രാവാക്യം.

കോണ്‍ഗ്രസിലെ 3 രൂപാ മെമ്പര്‍ഷിപ്പിന്‌ നാടുനീളെ തെണ്ടിനടന്നശേഷം എംഎല്‍എയായ ഒരു മുന്‍ കെപിസിസി പ്രസിഡന്റുണ്ട്‌. ‘മുക്കാലയില്‍ കെട്ടി അടിക്കണം ആന്റണിയെ’ എന്ന്‌ അദ്ദേഹം ആക്രോശിച്ചപ്പോഴാണ്‌ കേരളത്തിലെ സാധാരണ ജനം ‘മുക്കാലി’ എന്തെന്ന്‌ അന്വേഷിച്ചിറങ്ങിയത്‌. അദ്ദേഹവും പറയുന്നു ‘ആന്റണിയെ വിളിക്കൂ.’

സ്ത്രീകളുടെ പ്രസ്റ്റീജ്‌ വിഷയങ്ങളാണ്‌ ഗര്‍ഭവും പ്രസവവും. ഇതിന്റെ പേരില്‍ പുരുഷന്മാരെ പെടാപ്പാടു പെടുത്തുന്ന സ്ത്രീകളുണ്ട്‌. മാതൃത്വമിരിക്കുന്നത്‌ പ്രസവത്തിലും ഓപ്പണ്‍ പ്രസവത്തിലുമാണെന്ന്‌ വരെ പറയുന്ന സ്ത്രീകളുണ്ട്‌. പിതൃത്വം സംബന്ധിച്ച്‌ പുരുഷന്മാര്‍ക്ക്‌ അങ്ങനെ വലിയ ക്ലയിമൊന്നുമില്ല. അഭിമാനിക്കാന്‍ പുരുഷനുള്ള ഒരു സാധനം പൂരസ്ഥ ഗ്രന്ഥിയാണ്‌. ഇത്‌ വീങ്ങിയാല്‍ കടുത്ത വേദനയുണ്ടാകും. പ്രസവവേദന അറിയുന്ന സ്ത്രീകള്‍ക്ക്‌ വീങ്ങിയ പൂരസ്ഥ ഗ്രന്ഥി വേദനയെപ്പറ്റി അറിവില്ല. കാലം മാറിയതുകൊണ്ടോ, അലോപ്പതിയുടെ വികാസം കൊണ്ടോ ഒരു വിധപ്പെട്ട പുരുഷന്മാരൊക്കെ 50 പിന്നിടുമ്പോള്‍ പ്രോസ്റ്റേറ്റ്‌ ഒാ‍പ്പറേഷനു വിധേയരാവുന്നു. സര്‍ക്കാര്‍ ആശുപത്രികളിലെ സിസേറിയന്‍പോലെയാണ്‌ പ്രോസ്റ്റേറ്റ്‌ സര്‍ജറിയും.

പ്രോസ്റ്റേറ്റ്‌ മൂലം ആര്‍മി ഹോസ്പിറ്റലില്‍ കിടന്നു നക്ഷത്രമെണ്ണുമ്പോഴാണ്‌ ആന്റണിയെ കേരളത്തെ രക്ഷിക്കാന്‍ വിളിക്കുന്നത്‌. കട്ടിലില്‍നിന്ന്‌ എഴുന്നേറ്റ്‌ നിന്നിട്ടുപോരേ ആശാനേ, കേരളത്തെ രക്ഷിക്കുന്നത്‌?

കെ.എ. സോളമന്‍ 
ജന്‍മഭൂമി 22-10-2013

No comments:

Post a Comment