Monday 7 March 2011

എന്തുകോഴ, ഏതു ജഡ്ജി ?

കെ.എ.സോളമന്‍

Janmabhumi Thu, 04 Mar 2011


മക്കളായി പിറക്കുന്നത്‌ മുജ്ജന്മ ശത്രുക്കളെന്നത്‌ അന്തരിച്ച നേതാവിന്റെ അനുഭവ സാക്ഷ്യം. ജീവിച്ചിരിക്കുന്ന മന്ത്രിമാര്‍ക്കും കാര്യങ്ങള്‍ ഇങ്ങനെയൊക്കെത്തന്നെ. തലമുഴുവന്‍ കരിപുരട്ടി ചാനലില്‍ കയറിയിരുന്നു വിടുവായത്തം പറയുന്നതല്ലാതെ പുത്രനെക്കൊണ്ടു പേരുദോഷം കേള്‍പ്പിക്കാത്ത ആളായിരുന്നു മന്ത്രി. ഏതായാലും ആ ദോഷം മാറിക്കിട്ടി. ബാലന്റെ ബാലനും മറ്റു മന്ത്രി പുത്രന്മാര്‍ക്കു കിടപിടിക്കുന്നവനാണെന്ന്‌ തെളിയിച്ചു. കിളിരൂര്‍ വിഐപി ആരെന്ന കണ്ടെത്തലില്‍ പുത്രന്മാരുള്ള മന്ത്രിമാരെ ടാര്‍ഗറ്റ്‌ ചെയ്യുന്ന അവസരത്തിലാണ്‌ ബാലന്റെ പുത്രനും ചാടി വീണത്‌.വിഐപി കണക്ക്‌ തെറ്റിച്ചുകൊണ്ട്‌ ഒരാള്‍കൂടി രംഗത്തെത്തി നാട്ടുകാരെ സ്തബ്ധരാക്കി. ശരാശരി 10 മണിക്കൂര്‍ വീതം പവര്‍ക്കെട്ടുള്ള ജില്ലകളെ സമ്പൂര്‍ണ വൈദ്യുതിജില്ലകളായി പ്രഖ്യാപിച്ച്‌ ഖ്യാതിനേടിക്കൊണ്ടിരിക്കുമ്പോഴാണ്‌ ബാലന്‍ മന്ത്രിക്ക്‌ ഇങ്ങനെയൊരു പുത്രപീഡ. സമ്പൂര്‍ണ്ണ വൈദ്യുത ജില്ലയ്ക്കു പകരം സമ്പൂര്‍ണ്ണ മദ്യ ജില്ലയെന്ന്‌ പ്രഖ്യാപിക്കാന്‍ ഗുരുദാസന്‍ മന്ത്രിക്കു തോന്നിയിരുന്നെങ്കില്‍ അതു കുറെക്കൂടി മീനിംഗ്ഫുള്‍ ആയിരിക്കുമെന്നാണ്‌ ആലപ്പുഴ ജില്ലക്കാരനായ പങ്കജാക്ഷന്‍ നായര്‍ പറയുന്നത്‌.

കൊട്ടാരക്കരയില്‍ 'കാളപെറ്റെന്ന്‌' കേട്ടപ്പോള്‍ ചാനലുകളെല്ലാം കുറ്റിയും കോലുമായി ഓടിക്കൂടി അത്‌ വാര്‍ത്തയാക്കി. പേരു പറയാന്‍ മടിക്കുന്ന ഒരു ജഡ്ജി 21 ലക്ഷം കോഴ വാങ്ങിയതിന്‌ "ഞ്ഞാന്‍ ഗാരന്റി" എന്ന്‌ നാക്കില്‍ എല്ലില്ലാത്ത സദാകുരന്മാരില്‍ രണ്ടാമന്‍ പ്രഖ്യാപിച്ചത്‌ സത്യമാണെന്ന്‌ ചാനലിലെ നിരങ്കുശ്ശന്മാര്‍ വിശ്വസിച്ചു, നാട്ടുകാരെ ഇളക്കി. ആഭ്യന്തരമന്ത്രിയും കേരള പോലീസും ദല്‍ഹിപോലീസും ഇളകി. ഈജിപ്റ്റിലെ പ്രശ്നങ്ങള്‍ കാരണം ഇന്റര്‍പോളിന്‌ ഇടപെടാന്‍ സമയം കിട്ടിയില്ല. ഉടന്‍ തൂക്കിലിടുന്നതു കാണാന്‍ നോക്കിയിരുന്ന ജനത്തെ വട്ടം കറക്കിക്കൊണ്ട്‌ സുധാകരന്‍ മലക്കം ചാടി. "എന്തുപിള്ള, ഏതു പിള്ള?" എന്ന മട്ടില്‍. "എന്തു കോഴ, ഏതു ജഡ്ജി?" എന്നു സുധാകരന്‍. അതോടെ കേരളപോലീസ്‌ കേരളത്തിലേക്കും ദല്‍ഹി പോലീസ്‌ ദല്‍ഹിയിലേക്കും വണ്ടികയറി.

പിള്ളയ്ക്കും മകനും കൊട്ടാരക്കരയില്‍ ബസ്‌ സര്‍വീസുണ്ടെന്നും കൊട്ടാരക്കരക്കാര്‍ക്ക്‌ സൗജന്യമായി അവയില്‍ യാത്ര ചെയ്യാമെന്നുമാണ്‌ മറ്റ്‌ താലൂക്കുകാര്‍ കരുതിയിരിക്കുന്നത്‌. പിള്ള പ്രിസണിലായതോടെ കൊട്ടാരക്കരനിന്ന്‌ നെടുമങ്ങാട്‌ വഴി പൂജപ്പുരയിലേക്ക്‌ പുതിയ വീഡിയോ കോച്ചു സര്‍വീസ്‌ ആരംഭിച്ചു. ദിവസം നാലു ട്രിപ്പ്‌. രാവിലെ പുട്ടു, പയര്‍ പപ്പടവുമായി ആര്‍ക്കും കയറാം. ഉച്ചയ്ക്ക്‌ യാത്ര ചെയ്യുന്നവര്‍ ചെട്ടുവിരപ്പരിച്ചോറ്‌, കരിമീന്‍ പൊള്ളിച്ചത്‌ തുടങ്ങിയവ കൊണ്ടുവരണം. തോരന്‍, മോര്‌, അവിയല്‍ തുടങ്ങിയവയെല്ലാം വണ്ടിയില്‍ തന്നെ കാണും. പഴംപൊരിയും മധുരം ചേര്‍ക്കാത്ത ചായയുമായാണ്‌ 3 മണിക്കുള്ള വണ്ടി കൊട്ടാരക്കര വിടുന്നത്‌. രാത്രി ഏഴിനുള്ള വണ്ടിയില്‍ പാല്‍ക്കഞ്ഞിയും പയറുകറിയും. പിള്ളയ്ക്ക്‌, പ്രിസണിലെ കോടിയേരി ചപ്പാത്തിയും ബ്രോയിലര്‍ ചിക്കണും പിടിക്കില്ല, അര്‍ശ്ശസിന്റെ അസ്കിത. ഭാവി സാധ്യത കണക്കിലെടുത്ത്‌ ത�....

�ടുപുഴയിലും കോഴിക്കോട്ടും പുതിയ ജയിലുകള്‍ തുറക്കാന്‍ പോകുകയാണെന്ന്‌ ജയില്‍ മന്ത്രി. മറ്റ്‌ ജില്ലകളിലെ ജയിലുകളും റിസോര്‍ട്ടുകളാക്കുന്നതില്‍ തെറ്റില്ല. എല്ലാ മുന്നണിയിലുമുണ്ടല്ലോ, റിസോര്‍ട്ടില്‍ തങ്ങാന്‍ പാങ്ങുള്ളവര്‍.

കുഞ്ഞാലിക്കുട്ടിയ്ക്കും സുധാകരനും പുറകേ പാലായിലെ മാണിക്യവും ആഞ്ഞുപിടിക്കുകയാണ്‌, നെയ്ച്ചോറില്‍ മണ്ണെണ്ണ കമഴ്ത്താന്‍. പാലായിലും പരിസരത്തും ഈച്ച ചത്താല്‍പ്പോലും വാവിട്ടു കരയുന്ന മാണിക്ക്‌ ഒരൊറ്റ ആഗ്രഹം മാത്രമേ ബാക്കിയുള്ളൂ. മകന്‍ ജോസ്‌ കെ.മാണിയെ മന്ത്രിയാക്കി ഒമ്പത്‌ ബജറ്റ്‌ അവതരിപ്പിക്കാന്‍ അവസരം സൃഷ്ടിക്കണം. ദല്‍ഹിയില്‍ എത്തി മാഡത്തെക്കണ്ട്‌ അനുമതി വാങ്ങിയിട്ടാണ്‌ കൂടപ്പിറപ്പായ പിള്ളയെ തള്ളിപ്പറഞ്ഞത്‌.

ദല്‍ഹിയിലെ ചാനല്‍ കേരളത്തില്‍ കിട്ടില്ലായെന്ന്‌ കരുതിയ മാണി നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയപ്പോള്‍ മകന്‍ തന്നെയാണ്‌ മാണിയോട്‌ പറഞ്ഞത്‌, പിള്ള മന്നംസമാധിയില്‍ മുട്ടടിച്ചു വീണ കാര്യം. പിന്നെ താമസമുണ്ടായില്ല, സുധാകരനെപ്പോലെ മാണിയും സോമര്‍ സാള്‍ട്ട്‌ ആട്ടം നടത്തി. എന്‍എസ്‌എസിന്റെ വോട്ട്‌ നിര്‍ണായകമാണ്‌ പാലായിലും പരിസരത്തും.

യുഡിഎഫില്‍ ഓളം തുടങ്ങിയപ്പോള്‍ എല്‍ഡിഎഫില്‍ ശ്മശാന മൂകത. ബാലന്‍ ബാലന്റെ 'ദുശ്ശാസനപര്‍വം ആട്ടക്കഥ' മാതൃകയില്‍ മുഖ്യനും തുള്ളിക്കോട്ടെ എന്നാണ്‌ ഔദ്യോഗിക പക്ഷം. മൂലയ്ക്കിരുത്തുന്ന കാര്യം ഇലക്ഷനുശേഷം ആലോചിക്കും. അതുവരെ ഔദ്യോഗിക പക്ഷം പൊരുന്നയിരിക്കും.

No comments:

Post a Comment